Tuesday, April 30, 2013

പൊട്ടക്കിണര്‍ വിപ്ളവാചാര്യന്‍

മമ്മാലി


ഭൂതലത്തോട് അടുത്ത വായുവിലെ തലങ്ങള്‍ തമ്മില്‍ ഗണ്യമായ താപനില വ്യത്യാസം വരുമ്പോള്‍ അനുഭവപ്പെടുന്ന പ്രകാശിക പ്രതിഭാസമാണ് മരീചിക. വെള്ളമില്ലാത്തിടത്ത് വെള്ളമുണ്ടെന്ന് തോന്നും. ഗള്‍ഫ് രാജ്യങ്ങളില്‍ ഇപ്പോള്‍ നല്ല ചൂട് കാലാവസ്ഥയാണ്. തൊട്ടാല്‍ പൊള്ളുന്ന ചൂട്. പെട്ടെന്ന് അവിടെ എത്തിപ്പെടുന്നവര്‍ക്ക് പലതും തോന്നും. അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന്റെ അത്തരം ചില തോന്നലുകള്‍ മാധ്യമം പത്രത്തില്‍ കാണുന്നു. കേരളത്തില്‍ മാര്‍ക്കറ്റ് ഇടിഞ്ഞതുകൊണ്ടാവണം, പത്രങ്ങളിലൊന്നും പഴയതുപോലെ സ്ഥാനമില്ല. ഗള്‍ഫിലെത്തിയാല്‍ അത്തരക്കാര്‍ ദിവ്യന്മാരാകും. അപ്പുക്കുട്ടന് ദിവ്യത്വംകൊടുത്ത മാധ്യമക്കാരന്‍, "ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം വേണം. അതുപോലെ, പാര്‍ട്ടിയിലെ ന്യൂനപക്ഷത്തിനും സംരക്ഷണം ആവശ്യമാ' എന്ന് പറയിക്കുന്നു. രാഷ്ട്രീയ പദാവലിയിലേക്ക് അപ്പുക്കുട്ടന്‍വക അതിഗംഭീരമായ സംഭാവനയും- \'കമ്യൂണിസ്റ് മോഡിസം\

മോഡിസത്തിന്റെ ഇരകളായ ന്യൂനപക്ഷത്തിന്റെ സ്ഥാനത്ത് തന്നെത്തന്നെ പ്രതിഷ്ഠിച്ചുനോക്കുകയാണ് അപ്പുക്കുട്ടന്‍. \" ഇ.എം.എസിന്റെ പാതയില്‍നിന്ന് സി.പി.എം ഇന്ന് ഏറെ അകന്നു.  ഇ.എം.എസ് ഇപ്പോള്‍ വീണ്ടും ജീവിച്ചാല്‍ ചൂലെടുത്ത് എ.കെ.ജി സെന്ററിലേക്ക് പോകാനും അവിടെയുള്ളവരെ പുറത്താക്കാനും ജനങ്ങളോട് ആവശ്യപ്പെടുമായിരു\'\' എന്ന കണ്ടെത്തലും അദ്ദേഹം നടത്തുന്നു
. \'ഇ.എം.എസിന്റെ ജീവചരിത്രം എഴുതിയ വ്യക്തിയാണ് ഞാ\' എന്ന് ഇന്നും ഊറ്റംകൊള്ളുന്ന അപ്പുക്കുട്ടനെ പാര്‍ടിയില്‍നിന്ന് പുറത്താക്കിയത് \'ന്യൂനപക്ഷ\'ത്തിന്റെ വക്താവായതുകൊണ്ടായിരുന്നില്ല. മറിച്ച്, പാര്‍ടി രഹസ്യങ്ങള്‍ വലതുപക്ഷ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കുക എന്ന തരംതാണ പണി ചെയ്തതുകൊണ്ടാണ്.

ദേശാഭിമാനിയില്‍ പ്രൂഫ് റീഡറായി ചേര്‍ന്നശേഷം പാര്‍ടിയിലെത്തിയ അപ്പുക്കുട്ടന്‍, പത്രലേഖകന്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചാണ് പാര്‍ടി സംസ്ഥാന കമ്മിറ്റിവരെ എത്തിയത്. ആ തൊഴിലിന്റെ ഭാഗമായി ഇ എം എസിന്റെ ജീവചരിത്രം എഴുതിയിട്ടുണ്ട്; അതിന്റെ റോയല്‍റ്റി സമൃദ്ധമായി വാങ്ങിയിട്ടുമുണ്ട്. ഇടക്കാലത്ത് പാര്‍ടി നില്‍ക്കുന്നത് തന്റെ ചുമലിലാണ് എന്ന് തോന്നിത്തുടങ്ങി. നേതൃത്വത്തിന് ക്ളാസെടുക്കാനും സ്വയം അധികാരകേന്ദ്രമായി ഭാവിക്കാനും തുടങ്ങി.

 പഴയ കെഎസ്യു പ്രവര്‍ത്തകന്റെ ഭാവം പാര്‍ടിയില്‍ പുറത്തെടുത്തപ്പോള്‍, സ്വാഭാവിക പ്രതികരണങ്ങള്‍ വന്നു. സേവ് സിപിഎം ഫോറമെന്നും മാര്‍ക്സിസ്റ് പത്രികയെന്നും വാറോലകളുണ്ടാക്കി നാടുനീളെ പ്രചരിപ്പിച്ച് പാര്‍ടിയെ പിന്നില്‍നിന്ന് കുത്തിയ അപ്പുക്കുട്ടനെ പിടിച്ച് പുറത്താക്കാന്‍ ഇ എം എസ് അടക്കം നേതൃത്വം നല്‍കിയ പാര്‍ടിഘടകമാണ് തീരുമാനിച്ചത്. അന്ന് അതിന് ചൂലൊന്നും വേണ്ടിവന്നില്ല. പാര്‍ടി അച്ചടക്കത്തെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ച ഇ എം എസിന്റെ പേരില്‍ ഇപ്പോള്‍ അപ്പുക്കുട്ടന്‍ സംഘടനാസിദ്ധാന്തം ചമയ്ക്കുമ്പോള്‍, ചരിത്രം അറിയുന്നവരുടെ മനസ്സില്‍ പരമപുച്ഛമേ വരൂ.

യഥാര്‍ഥ ഇടതുപക്ഷത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍സ്ഥാനം സ്വയം തലയില്‍ ചൂടിയിരുന്ന അപ്പുക്കുട്ടന് ഇപ്പോള്‍ വായനക്കാരും കേള്‍വിക്കാരും കുറവാണ്- എല്ലാ വാക്കും നോക്കും സിപിഐ എമ്മിനെതിരെയാകുമ്പോള്‍ ആരും മടുത്തുപോകും. ആര്‍ക്കും വേണ്ടാതായപ്പോള്‍ ആര്‍എംപിയിലാണെത്തിയത്. അവിടെ സമാനഹൃദയനായ ഹരിഹരനൊപ്പം ആത്മീയാചാര്യപ്പട്ടം പങ്കിടുന്നു. അതിന്റെ ഭാഗമായാണ്, അമ്പത്തൊന്നു വെട്ടിന്റെ കണക്കില്‍ ഗള്‍ഫ് യാത്ര.

ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സാക്ഷികള്‍ കൂറുമാറി എന്നല്ല, പ്രോസിക്യൂഷനെതിരെ സാക്ഷികള്‍ എന്ന് ദേശാഭിമാനി വാര്‍ത്ത നല്‍കുന്നതില്‍ സങ്കടമാണത്രെ. വഴിയേ പോകുന്നവരെ നിര്‍ബന്ധിച്ച് സാക്ഷികളാക്കിച്ച് സിപിഐ എമ്മിനെതിരെ കോടതിയിലെത്തിക്കാന്‍ ശ്രമിച്ച പൊലീസിന്റെ കള്ളക്കളിയും രാഷ്ട്രീയലക്ഷ്യവും കാണാനുള്ള കാഴ്ച ഇന്ന് അപ്പുക്കുട്ടന് ഇല്ലേയില്ല.

ബദല്‍രേഖക്കാലത്ത്, വ്യത്യസ്ത \'നിലപാട് സ്വീകരിച്ച\' ഇ കെ നായനാരെ പാര്‍ടി സ്വീകരിച്ചു എന്ന് പരിഭവിക്കുന്നുണ്ട് അപ്പുക്കുട്ടന്‍. നായനാരെയും തന്നെയും തുല്യപ്പെടുത്താനുള്ള അല്‍പ്പത്തം. പിശകുകള്‍ തിരുത്തുന്നവരെ സ്വീകരിക്കുകയും അര്‍ഹമായ നിലയില്‍ ആദരിക്കുകയുംചെയ്യുന്ന പാര്‍ടിയാണിതെന്നതില്‍ പിന്നെയും സംശയം. അപ്പുക്കുട്ടനെപ്പോലെ പാര്‍ടിയെ തകര്‍ക്കാന്‍ ഹീനവൃത്തിക്കു മുതിര്‍ന്ന ഒറ്റുകാര്‍ക്കേ പുറത്തുപോകേണ്ടിവന്നിട്ടുള്ളൂ. ഗൌരിയമ്മയ്ക്ക് ഇനിയൊരിക്കലും സിപിഐ എമ്മുമായി ഒത്തുപോകാന്‍ കഴിയില്ല എന്ന ശാപവചനവും ചൊരിയുന്നുണ്ട് അപ്പുക്കുട്ടന്‍.

 ഗൌരിയമ്മ എന്തുചെയ്യണം എന്നത് അപ്പുക്കുട്ടന്റെ അജന്‍ഡയാകുന്നതെങ്ങനെ? യുഡിഎഫില്‍ ഗൌരിയമ്മയെ പിടിച്ചുനിര്‍ത്തണം എന്ന് അപ്പുക്കുട്ടന് നിര്‍ബന്ധമുണ്ടാകുന്നതെങ്ങനെ? അവിടെയാണ് മനസ്സിലിരിപ്പ് മറയില്ലാതെ പുറത്തുവരുന്നത്. താന്‍ പുറത്തായ സിപിഐ എം നശിച്ചുപോകട്ടെ എന്ന ദുഷ്ടവിചാരമേയുള്ളൂ. അതിനുവേണ്ടി കമ്യൂണിസ്റ് മോഡിസമെന്ന സിദ്ധാന്ത രചനയും നടത്തും.
മുന്‍ കമ്യൂണിസ്റ് എന്നാല്‍ ചീഞ്ഞ കമ്യൂണിസ്റെന്നാണ് പറയാറുള്ളത്. അപ്പുക്കുട്ടനെക്കുറിച്ച് അതും പറയാന്‍ കഴിയില്ല. അദ്ദേഹത്തിന്റേത് തന്നെപ്പൊക്കി രാഷ്ട്രീയമായിരുന്നു. കമ്യൂണിസ്റു പാര്‍ടിയില്‍ കയറിപ്പറ്റുന്ന അത്തരക്കാര്‍ക്ക് ഉണ്ടാകുന്ന അനിവാര്യമായ അനുഭവംതന്നെ അപ്പുക്കുട്ടനും കിട്ടി.

കമ്യൂണിസമെന്നാല്‍ ചുക്കോ ചുണ്ണാമ്പോ എന്നറിയാതെ വേണ്ടാതീനങ്ങള്‍മാത്രം ചെയ്തുകൂട്ടിയ ആള്‍ക്ക് ഇപ്പോള്‍ കമ്യൂണിസവും മോഡിസവും തിരിച്ചറിയാന്‍ കഴിയുന്നില്ല. അല്ലെങ്കിലും അപ്പുക്കുട്ടനെപ്പോലുള്ളവര്‍ക്ക് എന്ത് മോഡി? എത് കാള്‍ മാര്‍ക്സ്? ആ അജ്ഞത സിപിഐ എം നേതാക്കള്‍ക്കെതിരായ തെറിവിളിയായി പരിണമിക്കുമ്പോള്‍ മികച്ച ചികിത്സ എവിടെക്കിട്ടും എന്ന അന്വേഷണത്തിനേ പ്രസക്തിയുള്ളൂ.

പാര്‍ടിക്കകത്തും പുറത്തും നിന്ന് തുരപ്പന്‍ പണിയെടുത്തു പരിചയമുള്ള ഒരാള്‍ക്ക് തുരപ്പന്മാരുടെ ആചാര്യനാകാനേ കഴിയൂ. അതിന് യോജിച്ച വേദിതന്നെ ആര്‍എംപി എന്ന തവളക്കൂട്ടത്തിന്റെ പൊട്ടക്കിണര്‍ വിപ്ളവപരിപാടി. ഇ എം എസ് ജീവിച്ചിരിക്കുമ്പോഴാണ് പാര്‍ടിവിരുദ്ധപ്രവര്‍ത്തനത്തിന് താന്‍ പുറത്താക്കപ്പെട്ടതെന്ന കാര്യമെങ്കിലും ദുബായിലെ ഏപ്രില്‍ചൂടില്‍ അപ്പുക്കുട്ടനെ ബോധ്യപ്പെടുത്താന്‍ ആരെങ്കിലും തയ്യാറാകുമോ ആവോ!

Tuesday, April 23, 2013

ബന്ധം ആര്‍എംപി ഉന്നതര്‍ക്ക്




സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരായ വധോദ്യമത്തെക്കുറിച്ച് ഗൗരവമായ അന്വേഷണം നടത്തണമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്ക് ആവശ്യപ്പെടേണ്ടിവന്നത് ഏപ്രില്‍ ഇരുപതിനാണ്. വധോദ്യമം നടന്ന് രണ്ടരയാഴ്ചയ്ക്കുശേഷം. ഇത്രയും ദിവസം നടന്ന അന്വേഷണം ഗൗരവപൂര്‍വമല്ല എന്ന കുറ്റസമ്മതം അതിലുണ്ട്. സംസ്ഥാനത്ത് ഏറ്റവുമധികം സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കേണ്ട വിഭാഗത്തില്‍ പൊലീസ് പെടുത്തിയ രാഷ്ട്രീയനേതാവാണ് പിണറായി വിജയന്‍. വിവിഐപിയായി പരിഗണിക്കുന്ന അദ്ദേഹത്തിന്റെ ജീവനുനേരെ ഭീഷണിയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പൊലീസ് ആസ്ഥാനത്ത് കെട്ടിക്കിടപ്പുണ്ട്. ഒരാള്‍ ആയുധവുമായി പിണറായിയെ വിടാതെ പിന്തുടര്‍ന്നതായി തെളിഞ്ഞു; പിടിക്കപ്പെട്ടു. അയാളുടെ നീക്കങ്ങള്‍ മുന്‍കൂട്ടി കാണാനോ തടയാനോ പൊലീസിന് കഴിഞ്ഞില്ല. യാദൃച്ഛികമായി ആയുധങ്ങള്‍ ശ്രദ്ധയില്‍പെട്ട നാട്ടുകാരാണ് പിടികൂടി പൊലീസിലേല്‍പ്പിച്ചത്.

അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും പൊലീസ് സ്വന്തമായി ഒന്നും കണ്ടെത്തിയിട്ടില്ല. കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ സഞ്ചരിച്ച വഴികള്‍, കൂടെ ഒരു യുവാവുണ്ടായിരുന്നു എന്നത്, താമസിച്ച ഹോട്ടല്‍, അവിടത്തെ ക്യാമറ, തോക്കിനായി അലഞ്ഞ സ്ഥലങ്ങള്‍- ഇവയെല്ലാം കണ്ടെത്തിയതും പൊലീസിനെ അറിയിച്ചതും നാട്ടുകാരാണ്; പാര്‍ടി പ്രവര്‍ത്തകരാണ്. ആരെങ്കിലും വിവരം നല്‍കിയാല്‍ മനസ്സില്ലാ മനസ്സോടെ അന്വേഷണ പ്രഹസനവുമായി പൊലീസ് ചെല്ലുന്നു. ശാസ്ത്രീയ രീതികളില്ല. പ്രതിയില്‍നിന്ന് നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കാന്‍ താല്‍പ്പര്യമില്ല.

കുഞ്ഞികൃഷ്ണന്‍ നമ്പ്യാരുമായി ആര്‍എംപിയുടെ ഒരുന്നത നേതാവും ഈയിടെ സജീവമായ ഒരു "ആത്മീയ" നേതാവും ഫോണിലൂടെയും നേരിട്ടും സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ട്. അത് തെളിയിക്കുന്ന ടെലിഫോണ്‍ രേഖകളും മറ്റുചില തെളിവുകളും അന്വേഷകര്‍ക്ക് ലഭിച്ചിട്ടുമുണ്ട്. ആ വിവരം മനസിലാക്കിയപ്പോഴാണ് ആര്‍എംപി നേതൃത്വത്തിന്റെ സമനില തെറ്റിയത്. പരിഭ്രമംമൂത്ത് വിഷുത്തലേന്ന് "സ്തൂപം ആക്രമണം" പ്ലാന്‍ചെയ്തതും അതിന്റെ തുടര്‍ച്ചതന്നെ. വധോദ്യമത്തോട് ആര്‍എംപി നേതൃത്വം ദുര്‍ബലമായാണ് പ്രതികരിച്ചത് എന്നതും ശ്രദ്ധിക്കേണ്ടതാണ്. നമ്പ്യാര്‍ പിടിക്കപ്പെട്ടയുടനെ പരന്ന "മനോരോഗ കെട്ടുകഥ" മാത്രമായിരുന്നു എന്‍ വേണുവിന്റെ പ്രതികരണത്തിനടിസ്ഥാനം. കേസ് തെളിഞ്ഞാലുണ്ടാകുന്ന പ്രശ്നത്തിന്റെ ഗൗരവം ആദ്യം മുതല്‍ മനസ്സിലാക്കിയ കക്ഷി ആര്‍എംപിയാണ്. കൊല്ലിക്കാന്‍ തീരുമാനിച്ച് ആളെ വിട്ടതിന്റെ തെളിവുകള്‍ പുറത്തുവന്നാല്‍, പൊട്ടക്കിണര്‍ വിപ്ലവത്തിന് അകാല അന്ത്യം സംഭവിക്കുമെന്ന് അവര്‍ക്ക് നന്നായറിയാം. രക്ഷപ്പെടാന്‍ പുതിയ നാടകങ്ങള്‍ വേണം. അതിന് ആഭ്യന്തര വകുപ്പിന്റെ സഹായം വേണം.

വള്ളിക്കാട് റോഡരികിലുള്ള ടി പി ചന്ദ്രശേഖരന്‍ സ്തൂപം തകര്‍ക്കുന്നതിന് മണിക്കൂറുകള്‍ക്കുമുമ്പ് മാത്രമാണ് അതിന്റെ പൊലീസ് കാവല്‍ പിന്‍വലിച്ചത്. അവിടെ പൊലീസിന്റെ ബസും പത്തുപേര്‍ വീതം അടങ്ങുന്ന എംഎസ്പി സംഘവും ക്യാമ്പ് ചെയ്തിരുന്നതാണ്. മെയ് നാലിന് ആര്‍എംപി നേതൃത്വത്തില്‍ ചന്ദ്രശേഖരന്‍ ദിനാചരണം നടക്കാനിരിക്കെ എന്തിന് പൊടുന്നനെ ആ കാവല്‍ അവസാനിപ്പിച്ചു എന്നതിനുത്തരം ഇതുവരെ ആരും പറഞ്ഞിട്ടില്ല. അരമണിക്കൂര്‍ ഇടവിട്ട് വള്ളിക്കാട് വഴി പട്രോളിങ് നടത്തുന്നതിന് എസ്ഐമാരുടെ നേതൃത്വത്തില്‍ മൂന്ന് ജീപ്പുകള്‍ ക്രമീകരിച്ചിരുന്നതുമാണ്. സ്തൂപം തകര്‍ക്കുന്ന സമയത്ത് അരമണിക്കൂറിടവിട്ട പൊലീസ് പട്രോളിങ് നടന്നില്ല. മൂന്നു ജീപ്പുകളും ആ പ്രത്യേക സമയത്ത് തകരാറിലായത്രെ. ആരാണ് സ്തൂപം കേടുവരുത്തിയതെന്ന് അന്വേഷിക്കുന്നതിനു പകരം രണ്ട് സിപിഐ എം പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് വാര്‍ത്ത സൃഷ്ടിക്കുകയും മാധ്യമങ്ങള്‍ക്ക് സിപിഐ എം വിരുദ്ധ പ്രചാരണത്തിന് അവസരം നല്‍കുകയുമാണ് പൊലീസ് ചെയ്തത്. പിന്നെ പ്രതിഷേധപ്രകടനം, സിപിഐ എം ഓഫീസുകള്‍ക്കുനേരെ ആക്രമണം.

സിമന്റ്പൈപ്പില്‍ മണല്‍നിറച്ച് മണ്ണില്‍ കുത്തിവച്ച താല്‍ക്കാലിക സ്തൂപത്തിന്റെ മകുടമാണ് തകര്‍ത്തത്. പരിസരത്തുള്ള ആര്‍എംപി ബോര്‍ഡുകളും ചന്ദ്രശേഖരന്റെ ചിത്രവുമെല്ലാം ഭദ്രം. പിറ്റേന്ന് പുലരുമ്പോള്‍, പൊലീസ് ശാസ്ത്രീയമായി അന്വേഷിച്ച് പ്രതികളെ പിടിക്കാനുള്ള അവസരം ഇല്ലാതാക്കി പുതിയ സ്തൂപത്തിന്റെ നിര്‍മാണം. കലക്ടര്‍ വിലക്കിയ പണി തുടരാന്‍ പൊലീസ് കാവല്‍. കെ കെ രമയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനും തുടര്‍ന്നുണ്ടായ അക്രമങ്ങള്‍ക്കുമെല്ലാം പ്രകടമായിത്തന്നെ നാടകത്തിന്റെ ഭാവം. എങ്ങനെയും വാര്‍ത്ത സൃഷ്ടിക്കാനുള്ള വാശി. എല്ലാം ചേര്‍ത്തുവായിച്ചാല്‍ കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ക്കുപിന്നില്‍ ആര്‍എംപിയാണെന്ന് പകല്‍പോലെ വ്യക്തം. അതു പുറത്തുവരരുതെന്ന് ആര്‍എംപിക്കും ആ വഴിക്ക് അന്വേഷണം എത്തരുതെന്ന് ആഭ്യന്തരവകുപ്പിനും നിര്‍ബന്ധമുണ്ട്.

ക്രൈംബ്രാഞ്ച് അന്വേഷണം കണ്ണൂര്‍ ആസ്ഥാനമാക്കിയാണ് നടക്കുന്നത്. എഡിജിപി വിന്‍സന്റ് എം പോള്‍ തിങ്കളാഴ്ച കണ്ണൂരിലെത്തി പുരോഗതി അവലോകനംചെയ്തു. നമ്പ്യാര്‍ പിടിക്കപ്പെട്ടയുടനെ പൊലീസ് കാണിച്ച അനാസ്ഥയും അലംഭാവവുമാണ് കേസിലെ യാഥാര്‍ഥ്യങ്ങള്‍ പുറത്തുവരാന്‍ തുടക്കംമുതല്‍ തടസ്സമായത്. കസ്റ്റഡിയില്‍ കിട്ടിയ നമ്പ്യാരില്‍നിന്ന് കൂട്ടാളിയെക്കുറിച്ചുള്ള വിവരംപോലും ശേഖരിക്കാന്‍ തയ്യാറാകാതിരുന്നതും അന്വേഷണത്തിലെ സുപ്രധാന ദൗര്‍ബല്യമാണ്. ആര്‍എംപിയെ പോറ്റി വളര്‍ത്താനും അതിന്റെ കുറ്റവാളിമുഖം മറച്ചുവയ്ക്കാനും ഏറ്റവുമധികം താല്‍പ്പര്യപ്പെടുന്നത് ആഭ്യന്തരമന്ത്രിതന്നെയാണ്.

ജുഡീഷ്യറിയെ ലക്ഷ്യമിട്ടുപോലും പ്രസ്താവനകളിറക്കി ആര്‍എംപിക്ക് സേവചെയ്യുന്ന മന്ത്രി കേസന്വേഷണത്തില്‍ നേരിട്ടിടപെടുന്നു. അതാണ് "പൊട്ടക്കിണറ്റിലെ വിപ്ലവത്തവളകള്‍ക്ക്" ആവേശവും പ്രതീക്ഷയും. സിപിഐ എം പ്രവര്‍ത്തകരുടെ സംയമനം, തെറ്റിദ്ധരിച്ച് പാര്‍ടിയില്‍നിന്ന് അകന്നുനില്‍ക്കുന്നവരെ തിരിച്ചുകൊണ്ടുവരാനുള്ള താല്‍പ്പര്യം, പൊലീസിന്റെ അടിമ മനോഭാവം, കണക്കില്ലാതെ വരുന്ന പണം, മുല്ലപ്പള്ളി രാമചന്ദ്രന്റെ രക്ഷാകര്‍തൃത്വം, യുഡിഎഫ് സര്‍ക്കാരിന്റെ നിരുപാധിക പിന്തുണ, ആര്‍എംപി അക്രമങ്ങള്‍ക്കുനേരെ കണ്ണടച്ചുപിടിച്ച മാധ്യമങ്ങള്‍- ഇത്രയുമാണ് ഇന്ന് ഒഞ്ചിയം മേഖലയിലെ ആര്‍എംപിയുടെ "മൂലധനം".

പേടികൊണ്ടാണ് പലരും ആര്‍എംപി വിടാത്തത്- എന്തിനും മടിക്കാത്ത ക്രിമിനലുകളോടും കള്ളക്കേസുകളോടുമുള്ള പേടി. പൊലീസും മാധ്യമങ്ങളും കൂടെയുള്ളതിന്റെ നെഗളിപ്പൊഴിച്ചാല്‍, പൊങ്ങച്ചമടിക്കുന്ന ഇരട്ടച്ചങ്കൊന്നും ആര്‍എംപിക്കില്ല. ഫേസ് ബുക്കില്‍ ആര്‍എംപിക്കെതിരെ കമന്റുചെയ്ത മകനെ ഇപ്പോള്‍ "വിട്ടുതരണ"മെന്നാവശ്യപ്പെട്ടാണ് കഴിഞ്ഞ ദിവസം നെല്ലാച്ചേരിയിലെ സുന്ദരന്‍മാസ്റ്ററുടെ വീട് അര്‍ധരാത്രിയോടടുപ്പിച്ച് ആര്‍എംപി സംഘം വളഞ്ഞത്. ഒരു കല്യാണവീട്ടില്‍ തമ്പടിച്ച് മദ്യപിച്ച് ലക്കുകെട്ടശേഷമുള്ള "യഥാര്‍ഥ രാഷ്ട്രീയ പ്രവര്‍ത്തനം" അതായിരുന്നു. ഒരു നേതാവും കുറെ ഉപഗ്രഹങ്ങളും. അക്കൂട്ടത്തില്‍ കൂടുതലും ഒരു രാഷ്ട്രീയവുമില്ലാത്തവര്‍. രാത്രി വീടുവളഞ്ഞ അക്രമിസംഘത്തിലെ പ്രധാനികള്‍ പൊലീസെത്തിയപ്പോള്‍ മുങ്ങി. പൊലീസാകട്ടെ എല്ലാവരെയും "സമാധാനിപ്പിച്ചു വിട്ടു". പൊലീസിനെ ആക്രമിച്ച അഞ്ച് ആര്‍എംപി പ്രവര്‍ത്തകരെ കഴിഞ്ഞദിവസം മറ്റു മാര്‍ഗമില്ലാതെ അറസ്റ്റ് ചെയ്യേണ്ടിവന്നു. മുട്ടുങ്ങുല്‍ ജിബിന്‍ ബാലന്‍, ഒഞ്ചിയം ചന്തോളി ശ്രീകാന്ത്, പാറയുള്ള പറമ്പത്ത് രജീഷ്, പരവന്‍കണ്ടി സുനില്‍, ഓര്‍ക്കാട്ടേരി ചിറയില്‍ ബാബു എന്നിവരെ. അഞ്ചുപേരെയും തിങ്കളാഴ്ച വടകര ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് റിമാന്‍ഡ് ചെയ്തു.

കോടതി പരിസരത്ത് പ്രതികളുടെ പടമെടുക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ നേരിട്ടത് ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് ജയരാജന്റെ നേതൃത്വത്തിലുള്ള ആര്‍എംപി ക്രിമിനല്‍ സംഘമാണ്. പടം കൊടുത്താല്‍ തലകാണില്ല എന്ന് മാധ്യമ സംഘത്തോട് പരസ്യമായ ഭീഷണി. അതിനും സാക്ഷി പൊലീസ് തന്നെ. തല്‍ക്കാലം സര്‍ക്കാരിന്റെയും വലതുപക്ഷത്തിന്റെയും പിന്തുണ ആര്‍എംപിക്കുണ്ട്. നാളെ നിഷ്പ്രയോജനമെന്നു വരുമ്പോള്‍ ആ പിന്തുണ ഇല്ലാതാകും. പിന്നത്തെ വിപ്ലവത്തിന് മാര്‍ക്സിസ്റ്റ് വിരുദ്ധവേദി കോണ്‍ഗ്രസോ ആര്‍എസ്എസോ എന്‍ഡിഎഫോ ആകും.

അങ്ങോട്ടുള്ള വഴിയിലെ സഞ്ചാരത്തിനിടയില്‍ കാട്ടിയ പരാക്രമങ്ങളിലൊന്ന്, സിപിഐ എം സംസ്ഥാന സെക്രട്ടറിയെ വകവരുത്താനുള്ളതാകുമ്പോള്‍ പൊട്ടക്കിണറ്റിന് പുറത്തും അതിന് ഗൗരവം വരുന്നു. സത്യം പുറത്തുകൊണ്ടുവരാനും ഗൂഢാലോചകരെ നിയമത്തിനു മുന്നില്‍ നിര്‍ത്താനും തയ്യാറാകാതെ സര്‍ക്കാര്‍ ഒളിച്ചുകളിക്കുമ്പോള്‍ ആ ഗൗരവം ഒന്നുകൂടി വര്‍ധിക്കുകയാണ്. ആര്‍എംപിയെയും അതിന്റെ വഷളന്‍ രാഷ്ട്രീയത്തെയും തുറന്നുകാട്ടി ഒറ്റപ്പെടുത്തേണ്ടതിന്റെ ആവശ്യകത ആവര്‍ത്തിച്ചു തെളിയിക്കുന്നതാകും പിണറായി വധോദ്യമക്കേസില്‍ പുറത്തുവരാനിരിക്കുന്ന ഓരോ തെളിവുകളും. (അവസാനിച്ചു)
- See more at: http://deshabhimani.com/newscontent.php?id=289753#sthash.j7N21aq2.dpuf

Monday, April 22, 2013

മാസങ്ങള്‍ നീണ്ട ആസൂത്രണം


വളയത്തുനിന്ന് ഓര്‍ക്കാട്ടേരിക്ക് കഷ്ടിച്ച് പതിനഞ്ചു കിലോമീറ്റര്‍. വടകര താലൂക്കിലാണ് രണ്ടുപ്രദേശവും. വളയത്ത് ആര്‍എംപിയില്ല. ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് നിരന്തരമായ നുണപ്രചാരണത്തിലൂടെ മാര്‍ക്സിസ്റ്റ് വിരോധത്തിന്റെ വിഷവിത്തുകള്‍ വളയത്തിന്റെ മണ്ണില്‍ മുളപ്പിക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിച്ചു. പക്ഷേ, സിപിഐ എമ്മിന്റെ ശക്തികേന്ദ്രമായ ആ മേഖലയില്‍ ആര്‍എംപിക്ക് പകല്‍വെളിച്ചത്തില്‍ കടന്നുകയറാന്‍ ഒരിക്കലും പറ്റിയില്ല. എന്നാല്‍, അതൃപ്തിയുള്ള ചിലരുമായി ആര്‍എംപി കേന്ദ്രങ്ങള്‍ രഹസ്യബന്ധം വച്ചു. അക്കൂട്ടത്തിലൊരാളാണ് പിലാവുള്ളതില്‍ കുഞ്ഞികൃഷ്ണന്‍നമ്പ്യാര്‍. എഴുപത്തഞ്ചുകാരനായ നമ്പ്യാര്‍ വളയത്തെ പഴയ സമ്പന്ന കുടുംബാംഗമാണ്. കായികാഭ്യാസിയായ നമ്പ്യാര്‍ക്ക് വാര്‍ധക്യത്തിലും ആരോഗ്യത്തിനും വാശിക്കും കുറവില്ല. ഒന്ന് തീരുമാനിച്ചാല്‍ നടത്തിയേ അടങ്ങൂ എന്ന പ്രകൃതം. അനുജന്‍ അരവിന്ദാക്ഷന്‍നമ്പ്യാര്‍ കുന്നുമ്മക്കരയ്ക്കടുത്ത് ആര്‍എംപി കേന്ദ്രത്തില്‍ വീടുവച്ച് താമസിക്കുന്നു. കുവൈത്തില്‍ ജോലിയുള്ള അദ്ദേഹത്തിന്റെ ഇളയ മകന്‍ വിശാല്‍ എബിവിപിയില്‍നിന്ന് ആര്‍എംപിയിലെത്തിയതാണ്. അടുത്ത ബന്ധു രാജന്‍ ആര്‍എംപിയുടെ പ്രധാന പ്രവര്‍ത്തകന്‍. ഈ ബന്ധുത്വമാണ് നമ്പ്യാരില്‍ ശത്രുതയുടെ ബീജം കുത്തിവച്ചത്.

പിണറായി വിജയനാണ് ചന്ദ്രശേഖരന്റെ കൊലപാതകത്തിനുത്തരവാദി എന്ന് വിശ്വസിപ്പിക്കാനുള്ളതെല്ലാം ആര്‍എംപി സംഘം നമ്പ്യാര്‍ക്കു നല്‍കി. ലഘുലേഖകള്‍, നോട്ടീസുകള്‍, രമയുടെ കത്ത്- ഇങ്ങനെ. ഇടയ്ക്ക് രമയുടെ വീട്ടില്‍ സന്ദര്‍ശനം. നാലോ അഞ്ചോ മാസംമുമ്പ് നമ്പ്യാര്‍ ഒരു വൈകുന്നേരം തിരുവനന്തപുരത്തെ് എംഎല്‍എ ക്വാര്‍ട്ടേഴ്സിലെ പമ്പ ബ്ലോക്ക് അറുപതാംനമ്പര്‍ മുറിയിലെത്തി. നാദാപുരം എംഎല്‍എ ഇ കെ വിജയനാണ് അവിടത്തെ താമസക്കാരന്‍. ഖദര്‍ കുപ്പായമിട്ട് എത്തിയ നമ്പ്യാര്‍ സ്വയം പരിചയപ്പെടുത്തി. "വരുന്ന വിവരം നേരത്തെ അറിയിക്കേണ്ടതല്ലേ" എന്ന് എംഎല്‍എ ചോദിച്ചപ്പോള്‍, "എന്റെ കൈയില്‍ മുറിയെടുക്കാന്‍ പണമുണ്ട്" എന്നായിരുന്നു മറുപടി. വളയത്തെ സിപിഐ നേതാവ് എം ടി ബാലനോട് അന്വേഷിച്ച് നമ്പ്യാര്‍ അവിടത്തുകാരനാണ് എന്നുറപ്പുവരുത്തിയശേഷം മുറിയില്‍ തങ്ങാന്‍ അനുവദിച്ചു. താന്‍ തിരുവനന്തപുരത്ത് കെപിസിസി ഓഫീസിലേക്കാണ് പോയതെന്നും പ്രസിഡന്റിനെ കണ്ട് ചന്ദ്രശേഖരന്‍ കേസ് വേഗത്തിലാക്കണമെന്ന് പറയുകയായിരുന്നു ഉദ്ദേശ്യമെന്നുമാണ് തിരിച്ച് നാട്ടിലെത്തി നമ്പ്യാര്‍ പലരോടും വിശദീകരിച്ചത്. അപ്പോള്‍ത്തന്നെ, നമ്പ്യാരുടെ ആര്‍എംപി ബന്ധത്തെക്കുറിച്ച് നാട്ടുകാരില്‍ സംശയം മുളച്ചിരുന്നു. ആയുധങ്ങളുമായി കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ പിടിക്കപ്പെട്ടയുടനെ പരന്ന രണ്ടു കഥകളിലൊന്ന്, അയാള്‍ നേരത്തെ രമേശ് ചെന്നിത്തലയെ ലക്ഷ്യമിട്ട് തിരുവനന്തപുരത്തു പോയിട്ടുമുണ്ടെന്നായിരുന്നു. രണ്ടാമത്തെ കഥ നമ്പ്യാര്‍ മനോരോഗിയാണെന്ന്. രണ്ടും കള്ളക്കഥകള്‍. ആദ്യത്തെ തിരുവനന്തപുരം യാത്രതന്നെ പിണറായിയെ ലക്ഷ്യമിട്ടായിരുന്നുവോ എന്ന് വളയത്തെ പാര്‍ടി പ്രവര്‍ത്തകര്‍ ഇപ്പോള്‍ സംശയിക്കുന്നു. അതിനു മുമ്പുതന്നെ തോക്കും തിരകളും തേടി നമ്പ്യാര്‍ അലച്ചില്‍ തുടങ്ങിയിരുന്നു എന്നതിന് അവര്‍തന്നെ സാക്ഷികള്‍.

പിടിക്കപ്പെട്ട വിവരത്തിനു തൊട്ടുപിന്നാലെ സംഭവത്തെ നിസ്സാരവല്‍ക്കരിക്കാന്‍ കെട്ടുകഥകള്‍ പരത്തിയവരെക്കുറിച്ചുള്ള അന്വേഷണം ക്രൈംബ്രാഞ്ച് നടത്തിയിട്ടില്ല. അവരിലൂടെ യഥാര്‍ഥ ആസൂത്രകരിലേക്കെത്താന്‍ പൊലീസിന് താല്‍പ്പര്യവുമില്ല. മാസങ്ങള്‍ നീണ്ട ആസൂത്രണം നടന്നതിന് പ്രധാന സാക്ഷി വളയത്തെ ജീപ്പ് ഡ്രൈവര്‍ എന്‍ പി അശോകനാണ്. നമ്പ്യാരുടെ നേരത്തെയുള്ള പരിചയക്കാരനാണ് അശോകന്‍. തോക്കും തിരകളും വാങ്ങാന്‍ രണ്ടു മാസം മുമ്പ് കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ തന്റെ ജീപ്പില്‍ കണ്ണവം വനാതിര്‍ത്തിയിലെ കണ്ടിവാതുക്കല്‍ കുറിച്യകോളനിയില്‍ പോയിരുന്നു എന്ന് അശോകന്‍ പറയുന്നു. അവിടെ ചെറിയചന്തുവില്‍നിന്ന് തോക്ക് വാങ്ങുകയായിരുന്നു ഉദ്ദേശ്യം. ചന്തുവിന്റെ തോക്കിന് 30,000 രൂപ വില പറഞ്ഞു. അക്കാര്യങ്ങള്‍ അശോകനില്‍നിന്ന് മറച്ചുവച്ചു-ചന്തുവില്‍നിന്ന് പണം വാങ്ങാനാണ് പോകുന്നത് എന്നായിരുന്നു വിശദീകരണം. പറഞ്ഞ ദിവസം ചന്തു എത്തുന്നതും കാത്ത് നമ്പ്യാര്‍ മണിക്കൂറുകളോളം വളയം അങ്ങാടിയില്‍ നിന്നു. കാര്യം നടക്കാതെ വന്നപ്പോള്‍ വീണ്ടും ജീപ്പ് വാടകയ്ക്കെടുത്ത് കോളനിയില്‍ ചെന്നു. ചന്തു തയ്യാറാകാതിരുന്നതിനാലാണ് ആ ഇടപാട് നടക്കാതിരുന്നത്. വളയത്ത് തോക്ക് ലൈസന്‍സുള്ള പലരെയും നമ്പ്യാര്‍ സമീപിച്ചു. അതിലൊരാള്‍ നടുക്കണ്ടിയില്‍ ഗംഗാധരനാണ്. തന്റെ കൈയില്‍ തോക്കുണ്ടെന്നും മുള്ളന്‍പന്നിയെ വെടിവയ്ക്കാന്‍ തിരകള്‍ വേണമെന്നുമാണ് കാറോടിച്ച് ഗംഗാധരന്റെ വീട്ടിലെത്തിയ നമ്പ്യാര്‍ പറഞ്ഞത്. ആ സമയത്ത് ഗംഗാധരന്‍ വീട്ടിലുണ്ടായിരുന്നില്ല. തന്റെ മൊബൈല്‍ഫോണില്‍നിന്നാണ്, വീട്ടുകാര്‍ കേള്‍ക്കെ മുള്ളന്‍പന്നിവേട്ടക്കഥ ഗംഗാധരനോട് പറഞ്ഞത്.

നേരത്തെ നമ്പ്യാര്‍ക്ക് ലൈസന്‍സുള്ള തോക്കുണ്ടായിരുന്നു. അതുകൊണ്ട് ആരും വലുതായി സംശയിച്ചില്ല. കോഴിക്കോട് വൈഎംസിഎ ക്രോസ് റോഡിലെ മാസ് എയര്‍ റൈഫിള്‍സില്‍നിന്നാണ് എയര്‍ഗണ്‍ വാങ്ങിയത്. അവിടെയും പിസ്റ്റള്‍ കിട്ടാനുള്ള സാധ്യത ആരാഞ്ഞിരുന്നു. നമ്പ്യാരുടെ നീക്കങ്ങള്‍ വിശകലനംചെയ്താല്‍ അയാള്‍ക്കുപിന്നില്‍ വലിയ ആസൂത്രണം നടന്നതിന്റെ നിരവധി സൂചനകള്‍ കാണാം. എഴുപതു കഴിഞ്ഞ വൃദ്ധന്‍, കണ്ടാല്‍ സംശയം തോന്നാത്ത പ്രകൃതം, ഒരു കേസിലുംപെട്ടിട്ടില്ലാത്ത പാരമ്പര്യം-ഇതെല്ലാം സംശയരഹിതമായി കുറ്റകൃത്യം നിര്‍വഹിക്കാനുള്ള അനുകൂല ഘടകങ്ങളാണ്. രഹസ്യമായ വികാരപ്രകടനങ്ങളും ആസൂത്രണവുമല്ലാതെ വളയത്ത് തന്റെ സിപിഐ എം വിരോധം നമ്പ്യാര്‍ പുറത്തുകാട്ടിയിട്ടില്ല. തിരുവനന്തപുരത്ത് എംഎല്‍എ ഹോസ്റ്റലിലല്ലാതെ എവിടെയൊക്കെ നമ്പ്യാര്‍ പോയി എന്ന അന്വേഷണം ക്രൈംബ്രാഞ്ച് നടത്തിയിട്ടില്ല. പിന്നീട് പിണറായിയെ തേടി പോയത് ലഭ്യമായ വിവരമനുസരിച്ച് കൂട്ടുപുഴയിലാണ്. കര്‍ണാടകത്തോട് ചേര്‍ന്നുകിടക്കുന്ന അവിടെ, ഇക്കഴിഞ്ഞ എ കെ ജി ദിനത്തില്‍ (മാര്‍ച്ച് 22ന്) പിണറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടിയുടെ വിവരം തേടിയാണ് എത്തിയത്്. മാര്‍ച്ച് 27ന് പിണറായി പാണ്ട്യാല മുക്കില്‍ നമ്പ്യാര്‍ എത്തിയിരുന്നു. അവിടെ വൈദ്യശാലയിലാണ് ചെന്നത്. കുഴമ്പു വാങ്ങാന്‍ എന്ന വ്യാജേന. പിണറായി വിജയന്റെ വീട് എവിടെയാണെന്ന് ആരാഞ്ഞു. പിണറായിക്ക് കൊട്ടാരംപോലുള്ള വീടാണെന്ന പ്രചാരണത്തിന്റെ സത്യാവസ്ഥ മനസിലാക്കാന്‍ അവിടെ എത്തുന്നവരുടെ എണ്ണം ഏറെയാണ്. പലരും വന്നന്വേഷിക്കും. റോഡരികില്‍തന്നെയുള്ള വീടിനുമുന്നില്‍നിന്ന് ഫോട്ടോയെടുക്കും. വീട്ടില്‍ ആളുണ്ടെങ്കില്‍ അകത്തുകയറിയടക്കം നോക്കും. കൊട്ടാരമല്ല, സാധാരണ വീടുമാത്രമാണതെന്ന് നേരില്‍ ബോധ്യപ്പെട്ട് മടങ്ങുകയും ചെയ്യും. അതൊരു പതിവായതുകൊണ്ട്, സംശയമില്ലാതെ വൈദ്യര്‍ വീട് ചൂണ്ടിക്കാണിച്ചുക്കൊടുത്തു. മാര്‍ച്ച് 30ന് അതേ വ്യദ്ധന്‍ വീണ്ടും കുഴമ്പ് വാങ്ങാന്‍ എത്തിയപ്പോഴും വൈദ്യര്‍ക്ക് പ്രത്യേക സംശയമൊന്നുമുണ്ടായില്ല.

ഏപ്രില്‍ മൂന്നിനാണ് നമ്പ്യാര്‍ പിണറായിയുടെ വീടിന് സമീപത്തുനിന്ന് പിടിക്കപ്പെട്ടത്. തലേദിവസം ഉച്ചയ്ക്കുമുമ്പ് വളയത്തുനിന്ന് വേങ്ങരോട്ട് ബിനുവിന്റെ ഓട്ടോ വിളിച്ച് ചെക്യാട് പുളിയാവ് റോഡിലെ ബാലകൃഷ്ണന്റെ വീട്ടില്‍ നമ്പ്യാര്‍ ചെന്നിരുന്നു. ബാലകൃഷ്ണന്‍ കൊല്ലപ്പണി നടത്തുന്നത് വീട്ടുമുറ്റത്തെ ആലയിലാണ്. എയര്‍ ഗണ്ണുമായി അവിടെ ചെന്നു. തോക്കിന്റെ ചില കുഴപ്പങ്ങള്‍ തീര്‍ക്കണമെന്നായിരുന്നു ആവശ്യം. ബാലകൃഷ്ണന്‍ വിസമ്മതിച്ചു. താന്‍തന്നെ ചെയ്തോളാമെന്നുപറഞ്ഞ നമ്പ്യാര്‍ ആലയിലിരുന്ന് കുറെ നേരം തോക്കില്‍ പണിയെടുത്തു. എയര്‍ ഗണ്ണാണ്, കുഴപ്പമൊന്നുമില്ല എന്നാണ് ബാലകൃഷ്ണനെ വിശ്വസിപ്പിച്ചത്. മറ്റു ജോലിക്കായി കരുതിവച്ചിരുന്ന കരി നമ്പ്യാര്‍ ഉലകത്തിച്ച് നശിപ്പിച്ചതായി ബാലകൃഷ്ണന്റെ വീട്ടുകാര്‍ ഓര്‍ക്കുന്നു. തോക്ക് ശരിയാക്കിയശേഷം കല്ലാച്ചിയിലേക്കാണ് പോയത്. ബിനുവിന്റെ ഒട്ടോയില്‍ത്തന്നെ. കൈയിലുള്ള തോക്കിനെക്കുറിച്ച് ബിനു തിരക്കിയപ്പോള്‍, "പക്ഷിയെ വെടിവയ്ക്കാ"നാണ് എന്നായിരുന്നു മറുപടി. കല്ലാച്ചിയിലെ ഒരു സര്‍ബത്ത് കടയ്ക്കു മുന്നിലാണ് നമ്പ്യാരെ ബിനു വിട്ടത്. ഇതിനു മുമ്പുതന്നെ, വടകരയിലെ ആലയ്ക്കല്‍ റെസിഡന്‍സി എന്ന ഹോട്ടലില്‍ നമ്പ്യാര്‍ മുറിയെടുത്തിരുന്നു. നൂറ്റിപ്പത്താം നമ്പര്‍ മുറിയിലാണ് താമസിച്ചത്. വളയത്തു വീടുള്ളയാള്‍ എന്തിന് വടകരയില്‍ താമസിക്കുന്നു എന്ന് റിസപ്ഷനിസ്റ്റ് ചോദിച്ചു. ബിസിനസ് ആവശ്യത്തിന് വന്നതാണ്, ഇടയ്ക്കിടെ പോയിവരാന്‍ പറ്റാത്തതുകൊണ്ടാണ് താമസിക്കുന്നത് എന്ന്മറുപടി. വൃദ്ധനായതുകൊണ്ട് അവിടെയും സംശയമുണ്ടായില്ല.

പകല്‍സമയത്ത് മുറിപൂട്ടി താക്കോലുംകൊണ്ട് പുറത്തുപോകും. തിരിച്ചെത്തിയാല്‍ കതകടച്ച് മുറയില്‍തന്നെ. കവുങ്ങിന്റെ കഷണങ്ങള്‍ കൂര്‍പ്പിച്ചുവച്ചത് പിന്നെ മുറിയില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. പെയിന്റിങ് തൊഴിലാളികളായ മേപ്പാടന്‍ പവിത്രനും അനില്‍കുമാറും ഏപ്രില്‍ മൂന്നിന് ജോലി കഴിഞ്ഞ് എരുവട്ടി പന്തക്കപ്പാറയില്‍ ബസിറങ്ങിയപ്പോള്‍ തലശേരി ഭഭാഗത്തുനിന്ന് മോട്ടോര്‍ ബൈക്കില്‍ വൃദ്ധനെ പുറകിലിരുത്തി ഒരു യുവാവ് എത്തി. മമ്പറത്തേക്കും പിണറായിയിലേക്കും പോകുന്ന വഴി അന്വേഷിച്ചു. അന്ന് രാത്രി എട്ടേമുക്കാലിനാണ് പിണറായി വിജയന്റെ വീടിന് മുന്നില്‍ റോഡരികില്‍ കൂട്ടിയിട്ട കുടിവെള്ള പൈപ്പിനിടയില്‍ സംശയകരമായി ഒരു പൊതി തിരുകി വയ്ക്കുന്ന വൃദ്ധനെ ആ പ്രദേശത്തെ ചെറുപ്പക്കാര്‍ പിടിക്കുന്നത്. 116 സെന്റീമീറ്റര്‍ നീളമുള്ള തോക്കും 43 സെന്റീമീറ്റര്‍ നീളമുള്ള മൂര്‍ച്ചയേറിയ വെട്ടുകത്തിയുമടങ്ങുന്ന പൊതി കണ്ടെത്തിയപ്പോള്‍, വൃദ്ധനെ തടഞ്ഞു നിര്‍ത്തി ധര്‍മടം പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. ആ ദിവസങ്ങളില്‍ ഒരാഴ്ച തുടര്‍ച്ചയായി പിണറായി വിജയന്‍ വീട്ടിലുണ്ടായിരുന്നു-കണ്ണൂര്‍ കോഴിക്കോട് ജില്ലകളിലെ പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍. അത് കൃത്യമായി മനസിലാക്കിയാണ് നമ്പ്യാരും കൂട്ടരും വധശ്രമം ആസൂത്രണംചെയ്തത്.

ഇത്രയും കാര്യങ്ങള്‍ പരിശോധിച്ചാല്‍, സംശയരഹിതമായി തെളിയുന്ന ചില വസ്തുതകളുണ്ട്. ഒന്ന്: കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ ഒറ്റയ്ക്കല്ല വധഗൂഢാലോചന നടത്തിയത്. രണ്ട്: ആസൂത്രണത്തിന് തലസ്ഥാന നഗരംമുതല്‍ കര്‍ണാടക അതിര്‍ത്തിവരെ വ്യാപ്തിയുണ്ട്. മൂന്ന്: എത്ര അലഞ്ഞാലും അധ്വാനിച്ചാലും പിണറായിയെ വകവരുത്തിയേ അടങ്ങൂ എന്ന വാശി നമ്പ്യാര്‍ക്കുണ്ടായിരുന്നു. നാല്: ആര്‍എംപിയുടെ ഇടപെടല്‍ ആസൂത്രണത്തിലുണ്ട് എന്നതും നമ്പ്യാര്‍ക്ക് ദൃഢമായ ആര്‍എംപി ബന്ധമുണ്ട് എന്നതും. കുഞ്ഞികൃഷ്ണന്‍നമ്പ്യാര്‍ പിടിക്കപ്പെട്ടശേഷമുള്ള ആര്‍എംപിയുടെയും പൊലീസിന്റെയും സമീപനങ്ങളും സമനില വിട്ട പ്രകടനങ്ങളും ഈ വസ്തുതകളെ സാധൂകരിക്കുന്നതാണ്. (അവസാനിക്കുന്നില്ല)
- See more at: http://www.deshabhimani.com/newscontent.php?id=289381#sthash.gSXufEE7.dpuf

Saturday, April 20, 2013

വെറുപ്പിന്റെ പ്രചാരകര്‍




""എല്ലാ തുറയിലുംപെട്ടവര്‍ എന്നെ വന്നു കാണുകയും എന്നോട് സംസാരിക്കുകയുംചെയ്തു. അവര്‍ പറഞ്ഞ ഒരു കഥ എന്നെ ശരിക്കും ഭയപ്പെടുത്തി. സിപിഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ മാളികയുടെ അടുത്തേക്കുപോലും കേരളത്തിലെ ആര്‍ക്കും പോകാന്‍ സാധിക്കില്ലത്രെ!

""വിജയന്‍! എനിക്കത് വിശ്വസിക്കാന്‍ കഴിയുന്നില്ല. ചന്ദ്രശേഖരന് അയാളുടെ ജീവന്‍ നഷ്ടപ്പെടാനുള്ള കാരണങ്ങളിലൊന്ന് ചില ഒഞ്ചിയം സഖാക്കളെ ഈ മാളിക അവരുടെ നഗ്നനേത്രങ്ങള്‍ക്ക് മുമ്പില്‍ കാട്ടിക്കൊടുക്കാന്‍ അതിനരികിലേക്ക് അയാള്‍ കൂട്ടിക്കൊണ്ടുപോകാന്‍ ധൈര്യം കാട്ടി എന്നതാണ് എന്നവര്‍ പറയുമ്പോള്‍, എന്റെയുള്ളില്‍ ഒരു ഭയം പൊന്തിവരുന്നു."" ഈ വാക്കുകള്‍ വന്നത് മഹാശ്വേതാ ദേവിയില്‍നിന്നാണ്. ഒഞ്ചിയത്ത് മാര്‍ക്സിസ്റ്റ് വിരുദ്ധ പ്രചാരണത്തിനായി വീല്‍ചെയറിലിരുത്തി കൊണ്ടുവന്ന മഹാസാഹിത്യകാരിയുടെ "കണ്ടെത്തല്‍" പ്രധാന വാര്‍ത്തകളില്‍ ഇടം നേടി. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതുമായി സിപിഐ എമ്മിനെയും പിണറായി വിജയനെയും ബന്ധപ്പെടുത്താന്‍ മാര്‍ക്സിസ്റ്റ് വിരുദ്ധബുദ്ധിശാലയില്‍ പിറന്ന ഈ കത്തിന്റെ ഉള്ളടക്കം മഹാശ്വേത അറിഞ്ഞുകാണണമെന്നില്ല. സിപിഐ എമ്മിനെതിരായ വാളായി അവരെ സി ആര്‍ നീലകണ്ഠന്‍ പൊട്ടിച്ചിരിച്ച് തള്ളിക്കൊണ്ടുവരുന്ന കാഴ്ച "മാതൃഭൂമി"യിലൂടെ കേരളം കണ്ടതാണ്.

"എന്റെ കണ്ണുകള്‍കൊണ്ടതു കാണുന്നതുവരെ എനിക്കത് വിശ്വസിക്കാന്‍ സാധിക്കില്ല" എന്നായിരുന്നു പിണറായിയുടെ വീടിനെക്കുറിച്ച് മഹാശ്വേതയുടെ കത്തില്‍. ""നിങ്ങളെ ചൂഴ്ന്നുനില്‍ക്കുന്നവര്‍ പറഞ്ഞ തരത്തിലുള്ള ഒന്നാണോ എന്റെ വീട് എന്ന് നേരിട്ടുകണ്ട് മനസിലാക്കാന്‍ സ്നേഹാദരങ്ങളോടെ നിങ്ങളെ ആ വീട്ടിലേക്ക് ക്ഷണിക്കുകയാണ്. ഈ ക്ഷണം നിരസിക്കില്ല എന്നു കരുതട്ടെ. നിങ്ങള്‍ക്ക് സൗകര്യമുള്ള ഏതു ദിവസവും അവിടേക്ക് വരാവുന്നതാണ്. വീടിന്റെ വാതിലുകള്‍ തുറന്നുതന്നെയിരിക്കും......."" എന്നാണ് അതിന് പിണറായി മറുപടി നല്‍കിയത്. മഹാശ്വേതാ ദേവിയെ പിന്നീട് വടക്കന്‍കേരളത്തില്‍ കണ്ടിട്ടില്ല. അവരെ കൊല്‍ക്കത്തയില്‍നിന്ന് വിമാനത്തില്‍ കയറ്റി കൊണ്ടുവന്നവര്‍ പിന്നെ അക്കാര്യം മിണ്ടിയിട്ടുമില്ല.

ചന്ദ്രശേഖരന്റെ കൊലപാതകവുമായി സിപിഐ എമ്മിനെയും അതിന്റെ നേതൃത്വത്തെയും ബന്ധിപ്പിക്കാന്‍ നടത്തിയ നാടകങ്ങളില്‍ ഒന്നില്‍മാത്രമാണ് മഹാശ്വേത അഭിനയിച്ചത്. സിപിഐ എമ്മില്‍നിന്ന് പുറത്തായ ആളാണ് ചന്ദ്രശേഖരന്‍ എന്നതിനാല്‍ കൊലപാതകത്തിന്റെ ഉത്തരവാദിത്തം പാര്‍ടിക്കുമേല്‍ ആരോപിക്കുന്നതിന് സൗകര്യമുണ്ട്. ചന്ദ്രശേഖരന്റെ പരിക്കേല്‍പ്പിക്കപ്പെട്ട ശരീരം ആശുപത്രിയിലെത്തുമ്പോള്‍തന്നെ ആക്രമണത്തില്‍ സിപിഐ എം പങ്കാളിത്തം ആരോപിക്കാന്‍ മത്സരിച്ചവരില്‍ കേരള മുഖ്യമന്ത്രിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമുണ്ട്. അന്വേഷണമോ വിശ്വസനീയമായ വിവരമോ തെളിവുകളോ ഇല്ലാതെ നടത്തിയ ആ വിധിയെഴുത്താണ് മാധ്യമങ്ങള്‍ തുടര്‍ന്നും ഏറ്റെടുത്തത്.

2013 മാര്‍ച്ച് ഇരുപത്തഞ്ചിന് നിയമസഭയില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സിപിഐ എമ്മിലെ പി കെ ഗുരുദാസന് രേഖാമൂലം നല്‍കിയ മറുപടിയില്‍ (ചോദ്യം1887) ഇങ്ങനെ പറയുന്നു: ""ചന്ദ്രശേഖരന്‍ കൊലചെയ്യപ്പെട്ടശേഷം മുഖ്യമന്ത്രി ഒരുതവണയും ആഭ്യന്തരമന്ത്രി മൂന്നു തവണയും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും മറ്റു രണ്ടു കേന്ദ്രമന്ത്രിമാരും മറ്റു ഏഴു സംസ്ഥാന മന്ത്രിമാരും ഒരു തവണ വീതവും ടി പി ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിക്കുകയുണ്ടായി"". മുന്‍കൂട്ടി നിശ്ചയിച്ച പരിപാടി പ്രകാരം ഡല്‍ഹിയിലായിരുന്ന മുഖ്യമന്ത്രി കൊലപാതകം നടന്നതിന്റെ പിറ്റേന്ന് ചന്ദ്രശേഖരന്റെ വീട്ടിലെത്തിയെന്നും പോസ്റ്റ്മോര്‍ട്ടം നടക്കുമ്പോള്‍ ആഭ്യന്തരമന്ത്രി കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിയിരുന്നു എന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മറുപടിയില്‍ വിശദീകരിക്കുന്നു. ടി പി ചന്ദ്രശേഖരനും ആര്‍എംപിയും പറയുന്നത് യുഡിഎഫ് വിരുദ്ധ രാഷ്ട്രീയമാണ്. പിന്നെങ്ങനെ സര്‍ക്കാരിനും മന്ത്രിപ്പടയ്ക്കും ചന്ദ്രശേഖരനോട് ഇത്രയും താല്‍പ്പര്യമുണ്ടായി എന്ന ചോദ്യത്തിനുത്തരം ആര്‍എംപിയോടുള്ള സ്നേഹംകൊണ്ട് എന്നല്ല. മറിച്ച്, സംഭവവുമായി സിപിഐ എമ്മിനെ ബന്ധപ്പെടുത്താനുള്ള പശ്ചാത്തലസൗകര്യം അവര്‍ മനസ്സില്‍ കണ്ടു എന്നതാണ്.

മെയ് നാലിന് ചന്ദ്രശേഖരന്റെ കൊലപാതകം നടന്ന് നിമിഷങ്ങള്‍ക്കകം ആരംഭിച്ച സിപിഐ എം വിരുദ്ധ പ്രചാരണത്തിന് പിന്നെ ഇടവേളയുണ്ടായിട്ടില്ല. അതിന്റെ തീവ്രത കുറയുന്നു എന്നു തോന്നുന്ന ഘട്ടങ്ങളില്‍ മഹാശ്വേതയും ടീസ്റ്റ സെത്തല്‍വാദുമൊക്കെ ആര്‍എംപിയുടെ അതിഥികളാകുന്നു. അതല്ലാത്തപ്പോള്‍ "സ്തൂപം തകര്‍ക്കല്‍" പോലുള്ള നാടകങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. സിപിഐ എമ്മിനെ അടച്ച്, പാര്‍ടിയുടെ കോഴിക്കോട് ജില്ലയിലെ നേതാക്കളെ, കണ്ണൂരിലെ ചില നേതാക്കളെ, ഏറ്റവുമൊടുവില്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയനെത്തന്നെ.. ആസൂത്രിതമായ കുറ്റപ്പെടുത്തലുകളും പ്രചാരണങ്ങളുമാണ് അരങ്ങേറിയത്. ആര്‍എംപിയുടെ ആത്മീയ നേതൃത്വം ഏറ്റെടുത്ത കെ കെ രമയും നേതൃസ്ഥാനത്ത് അയോഗ്യന്‍ എന്ന് ആര്‍എംപിക്കാര്‍തന്നെ വിധിയെഴുതുന്ന എന്‍ വേണുവും പാതിവഴിയിലെവിടെയോ നുഴഞ്ഞുകയറിയെത്തി ആര്‍എംപിയുടെ താത്വികാചാര്യപ്പട്ടം സ്വയം അണിഞ്ഞ കെ എസ് ഹരിഹരനും ഇക്കഴിഞ്ഞ ഒരു കൊല്ലം നടത്തിയ പ്രസ്താവനകളിലുണ്ട് അവര്‍ക്ക് എന്താണ് വേണ്ടതെന്ന്. പൊലീസന്വേഷണം സിപിഐ എമ്മിന്റെ പ്രമുഖരായ ചില നേതാക്കളിലേക്കെത്തിക്കാന്‍ അമ്പരപ്പിക്കുന്ന സമ്മര്‍ദമാണുണ്ടായത്. തെളിവിന്റെയോ യുക്തിയുടെയോ നേരിയ അംശംപോലും ഇല്ലാതിരുന്നിട്ടും പൊലീസ് സംഘം അതിന് ശ്രമിച്ചു- ഒടുവില്‍ ചെയ്യാവുന്നതത്രയും ചെയ്തു. എന്നിട്ടും പാര്‍ടിതലത്തിലേക്ക് എത്തിക്കാനായില്ല.

കെ എസ് ഹരിഹരന്‍ പ്രഖ്യാപിച്ചു: പിണറായിയാണ് ഒന്നാം പ്രതിയെന്ന്. പിണറായി വിജയന്‍ കേസ് വഴിമാറ്റാന്‍ ശ്രമിക്കുന്നുവെന്നും "ഉന്നത ബന്ധം" പുറത്തുകൊണ്ടുവരണമെന്നും കെ കെ രമ ആവര്‍ത്തിച്ചു. കേരളത്തിലെ ഏറ്റവുമധികം ബഹുജന പിന്തുണയുള്ള രാഷ്ട്രീയ പാര്‍ടിയുടെ സെക്രട്ടറിക്കെതിരെ ആസൂത്രിതവും സംഘടിതവുമായ പ്രചാരണം ഏറ്റെടുത്തത് ആര്‍എംപി മാത്രമല്ല, യുഡിഎഫും വലതുപക്ഷ മാധ്യമങ്ങളാകെയുമാണ്. കെ എസ് ഹരിഹരന്‍ എന്ന രാഷ്ട്രീയക്കോമാളിയെന്നുപോലും വിശേഷിപ്പിക്കാവുന്ന കഥാപാത്രം മൈക്കിനുമുന്നില്‍ നിന്ന് പിണറായി വിജയനെതിരെ സംസ്കാരം തൊട്ടുതീണ്ടാത്ത പ്രകടനം ആവര്‍ത്തിച്ചു നടത്തിയപ്പോള്‍ ഊറിയ ചിരിയോടെ അതിന് പരമാവധി പ്രചാരം നല്‍കാന്‍ "സംസ്കാര സമ്പന്നരായ" മാധ്യമങ്ങള്‍ മത്സരിച്ചു. വെറുപ്പിന്റെ പ്രചാരണവും കൊലവിളികളും പ്രകോപന പ്രസംഗങ്ങളും തുടര്‍ച്ചയായി വന്നു.

സിപിഐ എം എന്ന പ്രസ്ഥാനം പക്ഷേ, സമചിത്തതയോടെയാണ് അതിനെ നേരിട്ടത്. നേരിയ പ്രകോപനംപോലും വിപല്‍ക്കരമായ പ്രത്യാഘാതത്തിലേക്ക് നാടിനെ നയിക്കുമെന്ന തിരിച്ചറിവില്‍, കണ്‍മുന്നില്‍ നടക്കുന്ന ആര്‍എംപി ആക്രമണത്തെപ്പോലും നിയമത്തിന്റെ വഴിയില്‍മാത്രം നേരിടാന്‍ പാര്‍ടി തയ്യാറായതുകൊണ്ടാണ്, ഒഞ്ചിയം മേഖലയില്‍നിന്ന് ഏകപക്ഷീയമായ സിപിഐ എം വിരുദ്ധ ആക്രമണങ്ങളുടെമാത്രം ഉറവയുണ്ടായത്. ചന്ദ്രശേഖരനെ ആഘോഷമാക്കിയത് വലതുപക്ഷമാധ്യമങ്ങളാണ്. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ ഒഞ്ചിയം സന്ദര്‍ശനവും ആര്‍എംപി നേതാക്കള്‍ പ്രതിപക്ഷ നേതാവിനെ കാണാന്‍ തിരുവനന്തപുരത്തെത്തുന്നതും സിപിഐ എമ്മിനെതിരായ വാര്‍ത്തകളാക്കി അവര്‍ അവതരിപ്പിച്ചു. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിലെ പോളിങ് നിലയേക്കാള്‍ പ്രാധാന്യം ഒഞ്ചിയത്തെത്തിയ വി എസിന് അവര്‍ നല്‍കിയത് വി എസിനോടോ ആര്‍എംപിയോടോ ഉള്ള മമതകൊണ്ടായിരുന്നില്ല- അത് യുഡിഎഫിന് സഹായകമാകും എന്ന ബോധ്യം കൊണ്ടായിരുന്നു.

വാര്‍ത്തകള്‍ അന്ധമായി വിശ്വസിക്കുന്ന, പലയാവൃത്തി കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ ശരിയല്ലേ എന്ന സന്ദേഹമുയരുന്ന മനസ്സുകളിലേക്ക് സിപിഐ എമ്മിനും നേതൃത്വത്തിനുമെതിരായ വെറുപ്പിന്റെ വിഷം കുത്തിവയ്ക്കുന്ന പ്രക്രിയയാണ് പടിപടിയായി വന്നത്. ചിലര്‍ അതില്‍ വീണു. ചിലര്‍ സിപിഐ എമ്മിനെതിരായ കടുത്ത ശത്രുതയുടെ വഴിയിലെത്തി. ഒളിഞ്ഞും തെളിഞ്ഞും സിപിഐ എമ്മിനെ ആക്രമിക്കാനുള്ള ആലോചനകള്‍ നടന്നു. അതിന്റെ ഒരു പ്രത്യേക ഘട്ടത്തിലാണ് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ ഇല്ലായ്മചെയ്യാനുള്ള പദ്ധതി ഒരുങ്ങിയത്. (അവസാനിക്കുന്നില്ല)
- See more at: http://www.deshabhimani.com/newscontent.php?id=288614#sthash.2PoNUW57.dpuf

Friday, April 19, 2013

ക്രിമിനലുകളുടെ താവളം




ഞാറ്റോത്തും താഴേക്കുനി വാസു. വയസ്സ് 49. മുയിപ്ര സ്വദേശി. കോണ്‍ഗ്രസുകാരനായിരുന്നു. ഗാന്ധിത്തൊപ്പിയും മൂവര്‍ണക്കൊടിയുമായി പദയാത്രയ്ക്ക് പോയിരുന്ന വാസുവിന്റെ കൈയില്‍ ഇന്ന് ആര്‍എംപിയുടെ കൊടിയാണ്. സിപിഐ എം പ്രവര്‍ത്തകരെയും അവരുടെ വീടും കടകളും ആക്രമിച്ച പതിനഞ്ചോളം കേസുണ്ട് വാസുവിന്റെ പേരില്‍. വാസുവിന്റെ മകന്‍ വിപിന്‍ലാല്‍. 20 വയസ്സ്. പത്താംക്ലാസില്‍ തോറ്റ് പഠനംനിര്‍ത്തി. ആ സമയത്തുതന്നെ സ്കൂള്‍ ക്യാന്റീന്‍ നടത്തിപ്പുകാരന്റെ വാഴക്കൃഷി വെട്ടിനശിപ്പിച്ച് സ്വഭാവഗുണം തെളിയിച്ചു. ഇന്ന് അച്ഛനോടൊപ്പം ആര്‍എംപിയുടെ പതാകവാഹകന്‍. സിപിഐ എമ്മിനെതിരെ നടത്തിയ ആക്രമണങ്ങളുടെ എണ്ണം എത്രയോ.. കേസുകള്‍ 24.

ക്രിമിനല്‍ വാസനയുള്ളവരുടെയും സിപിഐ എമ്മിനോട് ഏതെങ്കിലും തരത്തില്‍ ശത്രുതയുള്ളവരുടെയും കൂട്ടായ്മയാണ് ഇന്ന് ആര്‍എംപി. 2009ല്‍, രൂപീകരണശേഷം ആദ്യത്തെ പുതുവര്‍ഷാഘോഷത്തിന് പുത്തലത്തുവയലില്‍ സമ്മേളിച്ച് സിപിഐ എമ്മിന്റെ ശൈലിയല്ല തങ്ങളുടേതെന്ന് അവര്‍ പ്രഖ്യാപിച്ചു- പരസ്യമായി മദ്യവിതരണം നടത്തിക്കൊണ്ട്. തുടര്‍ന്നിങ്ങോട്ട് തിരിഞ്ഞുനോക്കിയിട്ടില്ല. സിപിഐ എമ്മിന്റെ നെടുങ്കോട്ടയായ ഒഞ്ചിയംമേഖലയില്‍ കടന്നുകയറാന്‍ തക്കംപാര്‍ത്തിരിക്കുന്നവര്‍ക്കാകെ അത്താണിയായി അതിവേഗം ആര്‍എംപി മാറി. ആര്‍എസ്എസിലെയും കോണ്‍ഗ്രസിലെയും ക്രിമിനലുകള്‍ക്ക് താവളമായി. തൊഴിലാളിവര്‍ഗത്തിന്റെ ഭാവമുണ്ടെങ്കിലും ഗുണമില്ലാത്ത ലുമ്പന്‍ ശക്തികള്‍ ഒത്തുകൂടി. ഗള്‍ഫ് നാടുകളില്‍നിന്നും ചില പ്രമാണിമാരില്‍നിന്നും പണം വന്നു. കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വടകരമണ്ഡലത്തിലെ തന്റെ ഭാവി ആര്‍എംപിയില്‍ കണ്ടു.

ഒഞ്ചിയത്തെ കമ്യൂണിസ്റ്റ് പാരമ്പര്യത്തിന്റെ തണലിലാണ് അവിടത്തെ ഓരോ പ്രവര്‍ത്തകനും വളര്‍ന്നുവന്നത്. സ്കൂള്‍ വിദ്യാര്‍ഥിയായിരിക്കെ വഴിതെറ്റിപ്പോകാതിരിക്കാനാണ് അധ്യാപികയായ അമ്മ ടി പി ചന്ദ്രശേഖരനെ പ്രദേശത്തെ സിപിഐ എം പ്രവര്‍ത്തകരെ ഏല്‍പ്പിച്ചത്. ബാലസംഘമായി, എസ്എഫ്ഐയായി ചന്ദ്രശേഖരന്‍ വളര്‍ന്നു. താമരശേരിയില്‍ നടന്ന ജില്ലാ സമ്മേളനത്തില്‍ ഭാരവാഹിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ തന്നെക്കൊണ്ട് കഴിയില്ലെന്നുപറഞ്ഞ് വീട്ടിലേക്കു പോയ ചന്ദ്രശേഖരനെ തിരിച്ചുകൊണ്ടുവരാന്‍ പാര്‍ടി നേതാക്കള്‍ ഏറെ പാടുപെടേണ്ടിവന്നു. തനിക്ക് ഇഷ്ടപ്പെട്ട ഒരാളെ പ്രതിനിധിയാക്കി കൂടെ കൊണ്ടുപോകാന്‍ കഴിയാത്തതിന്റെ കെറുവുതീര്‍ക്കാന്‍ കൊല്‍ക്കത്തയില്‍ നടന്ന എസ്എഫ്ഐ അഖിലേന്ത്യാ സമ്മേളനം ബഹിഷ്കരിച്ചപ്പോഴും ചന്ദ്രശേഖരനെ തിരുത്തി കൂടുതല്‍ ഉത്തരവാദിത്തമേല്‍പ്പിക്കാനാണ് സഖാക്കള്‍ തയ്യാറായത്. സ്വന്തമായി ഒരു അനുയായി വൃന്ദം, അവര്‍ക്കുവേണ്ടി വഴിവിട്ട ഇടപെടലുകള്‍, സാമ്പത്തിക അച്ചടക്കമില്ലായ്മ- കുറെയേറെ നല്ല ഗുണങ്ങള്‍ക്കും അധ്വാനശീലത്തിനുമൊപ്പം ഇത്തരം ചിലതുകൂടി ചന്ദ്രശേഖരന്‍ കൊണ്ടുനടന്നു. പാര്‍ടിയില്‍നിന്ന് വേറിട്ട അനുയായിവൃന്ദത്തെ വളര്‍ത്തുമ്പോള്‍ സ്വാഭാവികമായി അരാജകത്വവും വളര്‍ന്നു.

ഏറാമല പഞ്ചായത്തിന്റെ ജനകീയാസൂത്രണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വളംവിതരണത്തിലെ ക്രമക്കേടുകള്‍ തെളിഞ്ഞതോടെ ചന്ദ്രശേഖരനെതിരെ നടപടി വേണ്ടിവന്നു. സാമ്പത്തിക അരാജകത്വത്തിന് പാര്‍ടിയില്‍ പരമാവധി ശിക്ഷയാണ്- പുറത്താക്കല്‍. അന്ന് തെറ്റുകള്‍ ഏറ്റുപറഞ്ഞ്, തുടര്‍ന്നും പാര്‍ടിയില്‍ പ്രവര്‍ത്തിക്കാനുള്ള അവസരം നല്‍കണമെന്നാണ് ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടത്. പുറത്താക്കണമെന്ന അഭിപ്രായമുയര്‍ന്നെങ്കിലും ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഷനായി ശിക്ഷ തീരുമാനിച്ചു. ശിക്ഷാ കാലാവധിക്കുശേഷം ഏറാമല ലോക്കല്‍കമ്മിറ്റിയില്‍ പ്രവര്‍ത്തിച്ചുതുടങ്ങി. ചന്ദ്രശേഖരനെ പുറംതള്ളാനോ തകര്‍ക്കാനോ അല്ല ഒന്നിച്ചുനിര്‍ത്താനാണ് ശ്രമമുണ്ടായത്. ഏറാമല പഞ്ചായത്തില്‍ സിപിഐ എമ്മിന് ഒമ്പതു സീറ്റും ജനതാദളിന് ഏഴു സീറ്റുമാണുണ്ടായിരുന്നത്. അഴിയൂര്‍, ഏറാമല പഞ്ചായത്തുകളിലെ പ്രസിഡന്റുസ്ഥാനം പങ്കിട്ടെടുക്കാനായിരുന്നു എല്‍ഡിഎഫിലെ ജില്ലാതലധാരണ. ആദ്യപകുതിയില്‍ അഴിയൂര്‍ പഞ്ചായത്ത് ജനതാദളിനും ഏറാമല സിപിഐ എമ്മിനും; രണ്ടാം പകുതിയില്‍ തിരിച്ച്. ഇന്നത്തെ ആര്‍എംപി ഏരിയ സെക്രട്ടറി എന്‍ വേണുവാണ് അന്ന് ഏറാമല പഞ്ചായത്ത് പ്രസിഡന്റ്. വേണു ജനതാദളിനുവേണ്ടി ഒഴിയേണ്ട ഘട്ടം വന്നപ്പോള്‍ അസംതൃപ്തരുടെ കലാപക്കൊടി ഉയര്‍ന്നു. ഏറാമല പഞ്ചായത്തില്‍ ജനതാദളിനെ ഒറ്റയ്ക്കുനിന്ന് തറപറ്റിച്ച പാര്‍ടിയാണ് സിപിഐ എം എന്നും അഴിയൂരില്‍ തൊട്ടുമുമ്പ് സിപിഐ എം ഒറ്റയ്ക്കാണ് ഭരിച്ചിരുന്നതെന്നും അതുകൊണ്ട് മുന്നണി ധാരണയ്ക്ക് വഴങ്ങേണ്ടതില്ലെന്നും വികാരപരമായ വാദമുയര്‍ത്തി. ജനതാദളിന്റെ കാല്‍ക്കീഴില്‍ പാര്‍ടിയെ നേതൃത്വം കാഴ്ചവയ്ക്കുന്നു എന്നായിരുന്നു പ്രചാരണം. മുന്നണി ധാരണയെ മാനിച്ച് പാര്‍ടിക്ക് മുന്നോട്ടുപോകേണ്ടിവന്നപ്പോള്‍ "വിമതര്‍" മറ്റൊരു പാര്‍ടിയാകാനുള്ള തീരുമാനമെടുത്തു. പ്രാദേശികവികാരവും ജനതാദള്‍ വിരോധവും നന്നായി ചെലവാക്കിയപ്പോള്‍ ആര്‍എംപിക്ക് കുറെപ്പേരുടെ പിന്തുണ കിട്ടി. ഏതു ജനതാദളിനെതിരെയാണോ കലാപാഹ്വാനം മുഴക്കിയത്, അതേ പാര്‍ടിയുടെ കാല്‍ക്കീഴില്‍ ആര്‍എംപി സാഷ്ടാംഗം നമസ്കരിക്കുന്നത് പിന്നത്തെ കാഴ്ച.

ആദര്‍ശത്തിന്റെയോ സൈദ്ധാന്തികഭിന്നതയുടെയോ പുറത്തല്ല, കേവലം രണ്ടരവര്‍ഷത്തേക്കുള്ള ഒരു പഞ്ചായത്ത് പ്രസിഡന്റ്സ്ഥാനത്തെച്ചൊല്ലിയാണ് ഒഞ്ചിയത്തെ "യഥാര്‍ഥ വിപ്ലവ പാര്‍ടി" രൂപംകൊണ്ടതെന്നര്‍ഥം. രാഷ്ട്രീയ ന്യായീകരണം കണ്ടെത്താന്‍ നിരവധി ശ്രമം നടന്നെങ്കിലും ആര്‍എംപിയുടെ അസ്തിത്വത്തില്‍ സിപിഐ എം വിരോധത്തിന്റേതല്ലാത്ത ഒരു രാഷ്ട്രീയവും ഇന്നും കാണാനില്ല. ആര്‍എംപി ഇല്ലാതായാല്‍ താന്‍ കോണ്‍ഗ്രസിലേക്ക് തിരികെപ്പോകുമെന്നാണ് ഞാറ്റോത്തും താഴേക്കുനി വാസു പറയുന്നത്. അതുതന്നെയാണ് ഇന്ന് ആര്‍എംപിക്കുവേണ്ടി കൊടിയും വടിയും വാളുമേന്തുന്ന ഓരോരുത്തരുടെയും ഉള്ളിലിരിപ്പ്. നാളെ അവരെ ആര്‍എസ്എസ് ശാഖയിലോ മുല്ലപ്പള്ളിയുടെ താവളത്തിലോ എന്‍ഡിഎഫ് കൂടാരത്തിലോ കണ്ടേക്കാം. തൊഴിലില്ലാത്ത നൂറോ അതിലധികമോ പേരെ ആര്‍എംപി തീറ്റിപ്പോറ്റുന്നു. അവര്‍ സദാ സന്നദ്ധരാണ്. ഒരു കൂട്ട എസ്എംഎസ് കിട്ടിയാല്‍ നിമിഷവേഗത്തില്‍ എവിടെയും പാഞ്ഞെത്തും. അതിനവര്‍ക്ക് ബൈക്കുകളുണ്ട്. എന്താണ് വരുമാനമെന്ന ചോദ്യം അപ്രസക്തം. അവരെ വേണ്ടരീതിയില്‍ തീറ്റിപ്പോറ്റാനുള്ള ഫണ്ട് "നിര്‍ഭയ കമ്യൂണിസ്റ്റ്" പാര്‍ടിക്കുണ്ട്. കമ്യൂണിസ്റ്റുകാരെ തേടിപ്പിടിച്ച് പൊലീസിനുമുന്നിലേക്ക് എറിഞ്ഞുകൊടുത്ത മുല്ലപ്പള്ളി രാമചന്ദ്രന്റെ പാരമ്പര്യവും പണവും പറ്റാന്‍ അവര്‍ക്ക് ആദര്‍ശത്തിന്റെ വിലക്കുകളില്ല. വലതുപക്ഷ മാധ്യമങ്ങളുടെ തണലില്‍ ഇടതുപക്ഷത്തിന്റെ വേഷമിട്ട വഞ്ചകരെയും വര്‍ഗീയശക്തികളെയും മാര്‍ക്സിസ്റ്റിതരരായ എല്ലാവരെയും കൂട്ടിയിണക്കുന്ന ഏജന്‍സിയാകാന്‍ കഴിഞ്ഞതിനാലാണ്, ആര്‍എംപിക്ക് പുറമേക്കുള്ള പ്രമാണിത്തം കൈവന്നത്. മുസ്ലിം ലീഗിന്റെയും മുല്ലപ്പള്ളി രാമചന്ദ്രന്റെയും തോളില്‍ കൈയിട്ട് മാര്‍ക്സിസ്റ്റ് പ്രഭാഷണം നടത്തിയവര്‍ ലോക്സഭാ തെരഞ്ഞെടുപ്പിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ദൗത്യം നിറവേറ്റി. യുഡിഎഫിന് അപ്രതീക്ഷിത നേട്ടങ്ങളുണ്ടായി. പക്ഷേ, നിയമസഭാ തെരഞ്ഞെടുപ്പു വന്നപ്പോള്‍ ചിത്രം കീഴ്മേല്‍മറിഞ്ഞു. വടകര നിയമസഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഗംഭീര വിജയം നേടി. ആര്‍എംപിയുടെ മോസ്കോ എന്ന് അവര്‍തന്നെ വിശേഷിപ്പിച്ച അഴിയൂര്‍, ഒഞ്ചിയം, ചോറോട്, ഏറാമല എന്നീ പഞ്ചായത്തുകളില്‍ മുന്നേറ്റമുണ്ടാക്കി. കൂടുതലാളുകള്‍ സത്യം തിരിച്ചറിഞ്ഞ് സിപിഐ എമ്മിനൊപ്പം നിന്നു. "ആര്‍എംപി ബാധിത മേഖല" തിരിച്ചുവരവിന്റെ പാതയിലായി. ഒരിക്കല്‍ തെറ്റിനടിപ്പെടുന്നവര്‍ എക്കാലത്തേക്കുമുള്ള ശത്രുക്കളല്ല എന്ന ഉയര്‍ന്ന ബോധം അവരെ തിരുത്തി തിരിച്ചുകൊണ്ടുവരാനുള്ള ക്രിയാത്മക ശ്രമങ്ങളായി. തെറ്റിദ്ധരിച്ച് പോയവര്‍ക്കും തെറ്റ് തിരുത്താന്‍ തയ്യാറുള്ളവര്‍ക്കും മുന്നില്‍ സിപിഐ എം വാതിലുകള്‍ തുറന്നിട്ടു. അത്തരത്തിലുള്ള ചര്‍ച്ചകള്‍ നടന്നു. ആര്‍എംപിയിലെ ചിലരെല്ലാം തിരിച്ചുവരാന്‍ തയ്യാറായി എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍, ഏതോ ചില അദൃശ്യശക്തികള്‍ ആ ശ്രമങ്ങള്‍ക്ക് തടയിടുകയായിരുന്നു.

ഫലത്തില്‍ ഭരണകൂട സംവിധാനങ്ങളുടെയാകെ സഹായമുണ്ടായിട്ടും സിപിഐ എമ്മിനെ അടിച്ചമര്‍ത്താന്‍ വലതുപക്ഷ രാഷ്ട്രീയശക്തികള്‍ക്ക് കഴിയാത്ത അവസ്ഥയാണ് ആ ഘട്ടത്തില്‍ ഉരുത്തിരിഞ്ഞത്. ആര്‍എംപി- വലതുപക്ഷ കൂട്ടുകെട്ട് നിഷ്പ്രഭമായി. വിമതവേഷക്കാരുടെ പ്രസക്തി നഷ്ടപ്പെട്ടു. അത്തരമൊരു ഘട്ടത്തിലാണ് ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നത്. സകലരെയും അമ്പരപ്പിച്ച ആ കൊലപാതകം സിപിഐ എം വേട്ടയ്ക്കുള്ള ആയുധമാക്കി നിമിഷവേഗത്തില്‍ മാറ്റുന്നതാണ് പിന്നീട് കണ്ടത്. മുന്‍വിധികളും കുറ്റപ്പെടുത്തലും ഒറ്റപ്പെടുത്തലും സിപിഐ എമ്മിനുനേരെ. മാര്‍ക്സിസ്റ്റ് വിരോധികളുടെ തമ്പുകളില്‍ ജന്മമെടുക്കുന്ന കഥകളും ഭാവനയും "തെളിവുകളായി" അവതരിപ്പിക്കപ്പെട്ടു. എന്തിന് സിപിഐ എം അങ്ങനെ ചെയ്യണം എന്ന വലിയ ചോദ്യത്തിന് ഉത്തരമുണ്ടായില്ല. ഏതുമരണവും ദുഃഖകരമാണ്. തലേന്നുവരെ തങ്ങള്‍ക്കിടയിലുണ്ടായിരുന്ന ചന്ദ്രശേഖരന്‍ ദാരുണമായി കൊലചെയ്യപ്പെട്ടപ്പോള്‍ ഒഞ്ചിയത്തുകാര്‍ക്കുണ്ടായ ദുഃഖം ചെറുതല്ല. അതിനെ സിപിഐ എമ്മിനോടുള്ള ശത്രുതയായി മാറ്റിയെടുക്കാനാണ് മാര്‍ക്സിസ്റ്റ് വിരുദ്ധ സഖ്യം ആവേശപൂര്‍വം ശ്രമിച്ചത്. അതിനായി അതിവിചിത്ര വഴികളിലൂടെ അവര്‍ സഞ്ചരിച്ചു. (അവസാനിക്കുന്നില്ല)
- See more at: http://deshabhimani.com/newscontent.php?id=288289#sthash.oEqc9HQn.dpuf

Wednesday, April 17, 2013

ആര്‍എംപി എന്ന ട്രോജന്‍കുതിര




അറുപതോളം വെട്ടുകള്‍ വി പി വാസുവിന്റെ ശരീരത്തിലുണ്ടായിരുന്നു. നാലുപതിറ്റാണ്ടുമുമ്പ് ഒഞ്ചിയം പ്രദേശത്ത് നടന്ന കുടികിടപ്പുസമരം അടിച്ചമര്‍ത്താന്‍ മുസ്ലിം ലീഗുകാരാണ് വാസുവിനെ വെട്ടിക്കൊന്നത്. ആ രക്തസാക്ഷി വാസുവിന്റെ സ്മാരകമായ സിപിഐ എം വൈക്കിലിശേരി ലോക്കല്‍ കമ്മിറ്റി ഓഫീസ് വിഷുദിനത്തില്‍ ആര്‍എംപി സംഘം അടിച്ചുതകര്‍ത്തു. രക്തസാക്ഷിത്വത്തോട് "യഥാര്‍ഥ കമ്യൂണിസ്റ്റുകാര്‍ക്കു"ള്ള ആദരവിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണം.

ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടശേഷം എഴുപത്തൊന്‍പത് വീടുകളാണ് ആര്‍എംപിക്കാര്‍ ഈ മേഖലയില്‍ തകര്‍ത്തത്. എല്ലാം സിപിഐ എം പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും. 12 സിപിഐ എം ഓഫീസുകള്‍ തകര്‍ത്തു. അവയോടനുബന്ധിച്ച വായനശാലകളെയും ഗ്രന്ഥാലയങ്ങളെയും വെറുതെവിട്ടില്ല. കണക്കുകള്‍ പിന്നെയും നീളുന്നു- 22 കച്ചവട സ്ഥാപനങ്ങള്‍, 24 വാഹനങ്ങള്‍, നൂറോളം സ്തൂപങ്ങള്‍ ഇങ്ങനെ. നൂറോളം എന്ന കണക്ക് കൃത്യമല്ല- ഒരു സ്തൂപംതന്നെ പലവട്ടം ആക്രമിക്കപ്പെടുന്നു. നന്നാക്കിയ ഉടനെ രണ്ടാം തകര്‍ക്കല്‍. ഇതെല്ലാം നടന്നത് നാലു പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന കൊച്ചു പ്രദേശത്താണെന്നോര്‍ക്കണം. അഴിയൂര്‍, ഏറാമല, ഒഞ്ചിയം, ചോറോട് പഞ്ചായത്തുകളില്‍ ഇത്രയേറെ ആക്രമണം നടത്താന്‍ ആര്‍എംപിക്ക് കഴിഞ്ഞു എന്നത് അമ്പരപ്പിക്കുന്ന യാഥാര്‍ഥ്യംതന്നെയാണ്.

ഇത് ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടപ്പോള്‍ ഉണ്ടായ പ്രതിഭാസമല്ല. സിപിഐ എം ഒഞ്ചിയം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വി പി ഗോപാലകൃഷ്ണന്‍ 2010ല്‍ നടത്തിയ ഒരു പ്രസംഗത്തിന്റെ വീഡിയോ പരക്കെ പ്രചരിപ്പിച്ചിരുന്നു. ""ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്റെ തലകൊയ്യുമെന്ന സിപിഐ എം പ്രാദേശിക നേതാവിന്റെ പ്രസംഗം പുറത്തുവന്നു"" എന്നാണ് അതിന് ആര്‍എംപിയും മാധ്യമങ്ങളും നല്‍കിയ വിശേഷണം. ""ഒഞ്ചിയത്ത് സിപിഐ എം പ്രവര്‍ത്തകര്‍ക്കുനേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് സംഘടിപ്പിച്ച പൊതുയോഗത്തിലായിരുന്നു പ്രസംഗം"" എന്നും അവര്‍ വിശദീകരിച്ചു. ആ ബോംബാക്രമണം നടത്തിയത് ചന്ദ്രശേഖരന്റെതന്നെ നേതൃത്വത്തിലായിരുന്നു. അതിലുള്ള പ്രതിഷേധ യോഗത്തിലാണ് ഗോപാലകൃഷ്ണന്‍ വികാരപരമായി പ്രസംഗിച്ചത്. ആ പ്രസംഗം "വധഗൂഢാലോചനയായി" അതിശയോക്തിപരമായി അവതരിപ്പിക്കുമ്പോള്‍ വ്യക്തമാകുന്നത്, ആര്‍എംപിയുടെ ആക്രമണ രാഷ്ട്രീയം ഒഞ്ചിയംപ്രദേശത്തെ നേരത്തെതന്നെ അസ്വസ്ഥമാക്കിയിരുന്നു എന്നാണ്. ഒഞ്ചിയം ലോക്കലിലെ ബ്രാഞ്ച് സെക്രട്ടറി ടി കെ മോഹനനെ ബോംബെറിഞ്ഞ് വെട്ടി പരിക്കേല്‍പ്പിച്ചത് 2009 മേയിലാണ്. 2010 ല്‍ ഒഞ്ചിയം രക്തസാക്ഷി സ്ക്വയറിനുനേരെ ബോംബാക്രമണം നടത്തി. ഇങ്ങനെ നിരവധി ആക്രമണങ്ങള്‍. അവയ്ക്ക് സ്വാഭാവികമായ ചില പ്രതികരണങ്ങളും പ്രതിഷേധങ്ങളുമുണ്ടായി.

കമ്യൂണിസ്റ്റ് പൈതൃകവും ഇടതുപക്ഷത്തിന്റെ നൈര്‍മല്യവും ആദര്‍ശത്തിന്റെ അട്ടിപ്പേറും അവകാശപ്പെടുന്ന ആര്‍എംപി ചെ ഗുവേരയെ പിടിച്ചാണ് ആണയിടാറുള്ളത്. "കൊല്ലാം പക്ഷേ തോല്‍പ്പിക്കാനാവില്ല" എന്നാണവരുടെ അഭിനവ ആസ്ഥാന മുദ്രാവാക്യം. ഒഞ്ചിയം എന്ന പേരുതന്നെ കമ്യൂണിസ്റ്റുകാരുടെ ത്യാഗോജ്വലമായ പോരാട്ടത്തിന്റെ പര്യായമാണ്. ആ പേരാണ്, പൊട്ടക്കിണര്‍ വിപ്ലവകാരികളുടെ വലിയ മൂലധനം. അവര്‍ ചെയ്യുന്നതോ? ഒഞ്ചിയത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍ ചരിത്രബോധമുള്ളവരുടെ മനസ്സില്‍ വരുന്ന ആദ്യപേര് മണ്ടോടി കണ്ണന്റേതാണ്. ഒഞ്ചിയത്തിന്റെ എക്കാലത്തെയും വിപ്ലവനായകന്‍. ശ്വാസം നിലയ്ക്കുന്നതിന് തൊട്ടുമുമ്പ് ലോക്കപ്പ് മുറിയില്‍ ചോരയില്‍ കൈമുക്കി അരിവാള്‍ ചുറ്റിക വരച്ചുവച്ച ധീരന്‍. ആ മണ്ടോടി കണ്ണന്റെ ഓര്‍ക്കാട്ടേരിയിലെ സ്മാരകം ആറുതവണയാണ് പരിശുദ്ധ ആര്‍എംപി സംഘം ആക്രമിച്ചത്. ഒഞ്ചിയം രക്തസാക്ഷി സ്മാരകവും കേളു ഏട്ടന്റെയും ഇ എം എസിന്റെയും പി കൃഷ്ണപിള്ളയുടെയും എ കെ ജിയുടെയും പേരിലുള്ള മന്ദിരങ്ങളും സ്മാരകങ്ങളും തല്ലിത്തകര്‍ക്കാനും തീയിടാനും എറിഞ്ഞുപൊളിക്കാനും മടികാണിക്കാത്ത രാഷ്ട്രീയത്തെയാണ് യഥാര്‍ഥ മാര്‍ക്സിസമെന്ന് ആര്‍എംപി വിളിക്കുന്നത്. എളങ്ങോളിയിലെ കേളുവേട്ടന്‍ സ്മാരകം ആറുതവണയാണ് ആക്രമിച്ചത്. ജനലുകളും വാതിലുകളും തകര്‍ക്കുകമാത്രമല്ല, കരി ഓയില്‍ അഭിഷേകവും നടത്തി. മുയിപ്രയിലെ എ കെ ജി മന്ദിരം നാലുതവണ ആക്രമിച്ചു, കാര്‍ത്തികപ്പള്ളിയില്‍ ബ്രാഞ്ച് ഓഫീസായ ഇ എം എസ് സ്മാരകം പിടിച്ചെടുക്കാന്‍ ആക്രമണം നടത്തി. ഒഞ്ചിയത്തിന്റെ വികസനശില്‍പ്പി എന്നറിയപ്പെടുന്ന എം ആര്‍ നാരായണക്കുറുപ്പിന്റെ സ്മാരകം പലവട്ടം ആക്രമിച്ചു.

കോഴിക്കോടു ജില്ലയില്‍തന്നെയാണ് മാറാട്. അവിടെ കൂട്ടക്കൊലയ്ക്കു പിന്നാലെ ജനങ്ങളെ ആട്ടിയോടിച്ചു. കിടപ്പാടങ്ങള്‍ തകര്‍ത്തു. എല്ലാം നഷ്ടപ്പെട്ട പാവങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കേണ്ടിവന്നു. ചന്ദ്രശേഖരന്‍ വധത്തിനുശേഷം സമാനസ്ഥിതിയാണ് ഒഞ്ചിയം മേഖലയില്‍ വന്നത്. കിടപ്പാടം നഷ്ടപ്പെട്ടവരും ജീവിതം വഴിമുട്ടിയവരും അനേകം. അവരുടെ മുറിവില്‍ ഉപ്പിടാനേ സര്‍ക്കാര്‍ എത്തിയുള്ളൂ. ഓര്‍ക്കാട്ടേരിയിലെ സിപിഐ എം പ്രവര്‍ത്തകന്‍ പി കെ ബാലന്റെ വീട് പരിപൂര്‍ണമായാണ് നശിപ്പിച്ചു കളഞ്ഞത്. തിരിച്ചറിയല്‍ കാര്‍ഡുപോലും ചാമ്പലാക്കി. അന്ന്, സഹായഹസ്തവുമായി പാര്‍ടി എത്തിയില്ലെങ്കില്‍ തെരുവിലേക്കിറങ്ങുകയേ മാര്‍ഗമുണ്ടായിരുന്നുള്ളൂ എന്നാണ്, പുതുക്കിപ്പണിത വീടിന്റെ ഉമ്മറത്തിരുന്ന് ബാലന്‍ പറയുന്നത്.

ഒഞ്ചിയം രക്തസാക്ഷി സി കെ ചാത്തുവിന്റെ സഹോദരിയാണ് സി കെ കല്യാണി. ഇ എം എസ് ഭവന പദ്ധതിയനുസരിച്ചും പാര്‍ടിയുടെ സഹായത്തോടെയും അവര്‍ പണിത കൊച്ചുവീട് പാടേ തകര്‍ക്കാന്‍ "യഥാര്‍ഥ ഇടതുപക്ഷത്തിന്റെ" കിങ്കരന്മാര്‍ക്ക് മനഃസാക്ഷിക്കുത്തുണ്ടായില്ല. ക്ലോസറ്റ് തകര്‍ക്കാന്‍ കഴിയാതായപ്പോള്‍ അതില്‍ കല്ല് കുത്തിക്കയറ്റി ഉപയോഗശൂന്യമാക്കിയാണ് സംഘം സ്ഥലംവിട്ടത്. ഇപ്പോള്‍ കല്യാണി അവശയാണ്. എങ്കിലും പുതുക്കിയ വീട്ടിലിരുന്ന്, ആക്രമണത്തിന്റെ ഭീകരതയോര്‍ത്ത് അവര്‍ കണ്ണീരണിയുന്നില്ല.

ഈ ആക്രമണങ്ങള്‍ ആര്‍എംപി ഒറ്റയ്ക്കാണ് നടത്തിയതെന്ന് കരുതിപ്പോയാല്‍ പരമാബദ്ധമാകും. ആര്‍എംപി ചെറിയൊരാള്‍ക്കൂട്ടംമാത്രം. അതിന് മാര്‍ക്സിസ്റ്റ് വിരുദ്ധശക്തികളുടെയാകെ പിന്തുണയുണ്ട്. സര്‍ക്കാരിന്റെ ഉന്നതങ്ങളില്‍നിന്നുള്ള സര്‍വവ്യാപിയായ സഹായമുണ്ട്. ആര്‍എംപി വളരേണ്ടത് യുഡിഎഫിന്റെ; വടകര ലോക്സഭാ മണ്ഡലത്തില്‍നിന്ന് ഓര്‍ക്കാപ്പുറത്ത് വിജയം നേടി കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായ മുല്ലപ്പള്ളി രാമചന്ദ്രന്റെ ആവശ്യമാണ്. ഇടതുപക്ഷ വോട്ടുകള്‍ ചിതറിച്ചുകളയാന്‍ ഒരു കോടാലിക്കൈ അവര്‍ക്കുവേണം. ലോക്സഭയിലേക്ക് ആര്‍എംപിക്കുവേണ്ടി മത്സരിച്ച് 21833 വോട്ടാണ് ചന്ദ്രശേഖരന്‍ നേടിയത്. വടകര മണ്ഡലത്തിലാകെയുള്ള ആര്‍എംപി സ്വാധീനം അത്രമാത്രമാണെന്നിരിക്കെ, ആ "പാര്‍ടി"യുടെ ദൗത്യം വളരെ വ്യക്തം- ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്തി മുല്ലപ്പള്ളി രാമചന്ദ്രനടക്കമുള്ള വലതുപക്ഷ രാഷ്ട്രീയ നേതൃത്വത്തിന് അധികാരത്തിലേക്കുള്ള ചവിട്ടുപടിയായി ഒഞ്ചിയത്തെ പരുവപ്പെടുത്തുക എന്നത്. പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ ഒഞ്ചിയത്തെ സീറ്റുനിര്‍ണയചര്‍ച്ച രമേശ് ചെന്നിത്തലയുമായി നടത്തിയതും യുഡിഎഫ് വോട്ടുകള്‍ ആര്‍എംപിക്കായി മറിഞ്ഞതും ഏറാമലയില്‍ ജനതാദളിനോട് കലഹിച്ച് സിപിഐ എം വിട്ടവര്‍തന്നെ പിന്നീട് ജനതാദളുമായി ചേര്‍ന്ന് സിപിഐ എമ്മിനെതിരെ തിരിഞ്ഞതും തുടര്‍ചലനങ്ങള്‍.

തകര്‍ക്കപ്പെട്ട ഓഫീസുകളുടെയും സ്തൂപങ്ങളുടെയും എണ്ണത്തില്‍തന്നെ വായിച്ചെടുക്കാം മേഖലയിലെ സിപിഐ എമ്മിന്റെ ശക്തി. അത് തകര്‍ക്കാനുള്ള മോഹം വലതുപക്ഷത്തിന്റെ വന്യമായ സ്വപ്നങ്ങളില്‍പ്പോലും ഉണ്ടായിരുന്നില്ല. ഇന്നോളം കടന്നുകയറാന്‍ പറ്റാതിരുന്ന ചുവന്ന മണ്ണിലേക്ക് മാര്‍ക്സിസ്റ്റ് വിരുദ്ധരെ കൊണ്ടിറക്കാനുള്ള ട്രോജന്‍ കുതിരയായി ആര്‍എംപി മാറുകയായിരുന്നു. വര്‍ഗീയവാദികള്‍ക്കും സാമൂഹ്യവിരുദ്ധര്‍ക്കും ലുമ്പന്‍ ശക്തികള്‍ക്കും ഇന്ന് ആര്‍എംപിയുടെ കൊടി പിടിക്കാന്‍ കഴിയുന്നു. അവര്‍ സംഘടിതരായി സിപിഐ എമ്മിനുനേരെ തിരിയുമ്പോള്‍ അതിന് പൊലീസിന്റെ അകമ്പടിയുണ്ടാകുന്നു. സിപിഐ എം നേതാക്കളെയോ പ്രവര്‍ത്തകരെയോ ആക്രമിച്ചാല്‍ കേസില്ല- അഥവാ ഉണ്ടെങ്കില്‍ ഏറ്റവും ദുര്‍ബലമായ വകുപ്പുകളാകും. അക്രമി സ്റ്റേഷനില്‍നിന്നുതന്നെ ജാമ്യത്തിലിറങ്ങും. ആര്‍എംപിക്കാരന്‍ അവരുടെതന്നെ സ്തൂപം തകര്‍ത്താല്‍, അവര്‍ ചുണ്ടിക്കാട്ടുന്ന സിപിഐ എം പ്രവര്‍ത്തകരുടെ വീടുകളിലേക്ക് പൊലീസ് പാഞ്ഞുചെല്ലും. അറസ്റ്റും ജാമ്യമില്ലാ വകുപ്പുകളും ജയിലിലടയ്ക്കലും പിന്നാലെ. ഒഞ്ചിയത്തുനിന്ന് വരുന്ന വാര്‍ത്തകള്‍ ആര്‍എംപിയുടെ മൂശയില്‍ അടിച്ചുപരത്തപ്പെടുന്നതാണ്. വാഗ്ഭടാനന്ദന്റെയും മൊയാരത്ത് ശങ്കരന്റെയും കര്‍മഭൂമിയായിരുന്ന, മണ്ടോടി കണ്ണനടക്കമുളള ഒരുഡസന്‍ രക്തസാക്ഷികളുടെ ചോരവീണു ചുവന്ന ഒഞ്ചിയത്തെ ഇന്ന് എന്‍ വേണുവിന്റെയും കെ കെ രമയുടെയും നാടായി മാധ്യമങ്ങളില്‍ ചുരുക്കിക്കളഞ്ഞിരിക്കുന്നു.

ടി പി ചന്ദ്രശേഖരന്റെ കൊലപാതകം നിമിത്തമാക്കി ആര്‍എംപിക്ക് ഉയിരും ഊര്‍ജവും നല്‍കാന്‍ പാഞ്ഞടുത്തവരുടെ നിര ശ്രദ്ധിച്ചാല്‍ ഒഞ്ചിയം എങ്ങനെ മാര്‍ക്സിസ്റ്റ് വിരുദ്ധ മാരകായുധ നിര്‍മാണത്തിന്റെ പരീക്ഷണശാലയായി എന്ന് മനസിലാക്കാം. ചന്ദ്രശേഖരനെ കൊന്നവരെ പിടിക്കുകയോ ശിക്ഷിക്കുകയോ ആയിരുന്നില്ല ആ പരീക്ഷകരുടെ ലക്ഷ്യം. ഒഞ്ചിയത്തിന്റെ മണ്ണില്‍നിന്നും വഴിയേ കേരളത്തില്‍നിന്നാകെയും ചെങ്കൊടി പറിച്ചെറിയുക എന്ന പടുകൂറ്റന്‍ അജന്‍ഡയാണവരെ നയിച്ചത്. അതിന്റെ ഭാഗമായി നടന്ന വെറുപ്പിന്റെ പ്രചാരണം സമൂഹത്തിന് ആഴത്തിലുള്ള മുറിവുകളാണേല്‍പ്പിച്ചത്.

(അവസാനിക്കുന്നില്ല)

ഒഞ്ചിയത്ത് സംഭവിക്കുന്നത്



ഒഞ്ചിയത്തിനടുത്ത് വള്ളിക്കാട്ട് ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടിടത്ത് നിര്‍മിച്ച സ്തൂപം തകര്‍ത്തത് സിപിഐ എം നേതാക്കളുടെ അറിവോടെയാണെന്ന് ആദ്യം പരസ്യമായി പറഞ്ഞത് ചന്ദ്രശേഖരന്റെ വിധവ കെ കെ രമയാണ്. രാത്രിയുടെ മറവില്‍ സ്തൂപം തകര്‍ക്കപ്പെട്ട വിവരം ആദ്യം പൊലീസിനെ അറിയിക്കുന്നത് ആര്‍എംപി സെക്രട്ടറി വേണുവാണ്. സ്തൂപം തകര്‍ത്തത് സിപിഐ എം പ്രവര്‍ത്തകരാണെന്ന് പൊലീസിന് മൊഴിനല്‍കിയത് ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രധാന സാക്ഷിയാക്കിയ ആര്‍എംപി പ്രവര്‍ത്തകന്‍ മനേഷാണ്. പൊലീസാകട്ടെ, വിഷുദിവസം അര്‍ധരാത്രി വള്ളിക്കാട് സ്വദേശികളായ സന്ദീപ്, അശ്വിന്‍ എന്നിവരുടെ വീടുകളിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വസ്ത്രംപോലും മാറ്റാന്‍ അനുവദിക്കാതെ പിടിച്ചുകൊണ്ടുപോയി. പിറ്റേന്ന് ദൃശ്യമാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ""ടി പി സ്മാരക സ്തൂപം തകര്‍ത്തു; രണ്ട് സിപിഎം പ്രവര്‍ത്തകര്‍ പിടിയില്‍"" എന്നായിരുന്നു. ആര്‍എംപി നേതാക്കളുടെ വാക്കുകള്‍ വെള്ളംചേര്‍ക്കാതെ വിഴുങ്ങിയ പൊലീസ്, സിപിഐ എമ്മിനെതിരെ വാര്‍ത്ത സൃഷ്ടിക്കാന്‍ രണ്ടുപേരെ പിടിച്ച് കസ്റ്റഡിയില്‍ വയ്ക്കുക എന്ന ദൗത്യം ഭംഗിയായി നിര്‍വഹിച്ചു. അത് മുന്‍നിര്‍ത്തി രമയും വേണുവും പ്രതിഷേധ പ്രകടനം നയിച്ചു. സിപിഐ എം ഓഫീസുകള്‍ക്കുനേരെ ആക്രമണം; സംഘര്‍ഷം. ഒടുവില്‍ പൊലീസ് നേരത്തെ പിടിച്ച രണ്ടുപേരെ വിട്ടയക്കുന്നു. ആര്‍എംപിക്കാര്‍ അഴിഞ്ഞാടിയതും മാധ്യമങ്ങളിലൂടെ ഉറഞ്ഞുതുള്ളിയതും മിച്ചം.

രണ്ടു ദിവസത്തിനകം സംസ്ഥാന പാതയില്‍ പുതിയ സ്തൂപം ഉയരുന്നു. പൊലീസ് അതിന് മൂകസാക്ഷിയാകുന്നു. വടകര താലൂക്കിന്റെ ഒരു കൊച്ചുപ്രദേശത്ത് ഒതുങ്ങുന്ന ആര്‍എംപി എന്ന "യഥാര്‍ഥ വിപ്ലവപ്പാര്‍ടി" ആ മേഖലയിലെ പൊലീസിനെ ഭരിക്കുന്നു; ഭരണകൂടത്തിന്റെ എല്ലാ മര്‍ദന സംവിധാനങ്ങളും സ്വേച്ഛാനുസൃതം ചലിപ്പിക്കുന്നു. മാധ്യമ പരിലാളനയില്‍ ആര്‍എംപിയുടെ അതിക്രമങ്ങള്‍ "ഇരയുടെ പ്രതികരണ"ങ്ങളായി മഹത്വവല്‍ക്കരിക്കപ്പെടുന്നു.

കഴിഞ്ഞ ഒരു വര്‍ഷമായി ഒഞ്ചിയത്ത് എന്ത് നടക്കുന്നു എന്നതിന്റെ ഏകദേശചിത്രം ഈ സംഭവത്തിന്റെ സൂക്ഷ്മവായനയില്‍നിന്ന് കിട്ടും. "തവളകള്‍" എന്നാണ് ആര്‍എംപിയെ സൈബര്‍ സ്പെയ്സില്‍ വിളിക്കുന്നത്. തങ്ങള്‍ ജീവിക്കുന്ന കിണര്‍മാത്രമാണ് ലോകം എന്ന് ധരിച്ചുവശായവര്‍. അതിനപ്പുറം ഒരു വലിയ ലോകമുണ്ടെന്നവര്‍ക്കറിയില്ല. കിണറ്റിനകത്തെ ഒച്ചവയ്പ് സ്വന്തം കണ്ഠത്തില്‍നിന്നുയരുന്ന ഇടിനാദമായി സങ്കല്‍പ്പിച്ച് അവര്‍ പുളകിതരാകുന്നു. ആ പുളകംകൊണ്ട് നേട്ടമുണ്ടാകുന്ന ചിലരുണ്ട്. ഒന്നാമത്തെ കൂട്ടര്‍ യുഡിഎഫാണ്. വടകര ലോക്സഭാ മണ്ഡലത്തില്‍ ആര്‍എംപിയുടെ സാഹായംകൊണ്ട് നിലനിന്നു പോകാമെന്ന് ധരിക്കുന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ മുഖം അവിടെ തെളിഞ്ഞുകാണാം. സിപിഐ എമ്മിനെ വാടകഗുണ്ടകളെക്കൊണ്ട് മര്‍ദിപ്പിക്കുന്നതില്‍ സായുജ്യമടയുന്ന വലതുപക്ഷ രാഷ്ട്രീയ-മാധ്യമക്കൂട്ടുകെട്ടിനെയും കാണാം. രണ്ടാമത്തെ കൂട്ടര്‍ സിപിഐ എമ്മിന്റെ തളര്‍ച്ച കൊതിക്കുന്ന ഒറ്റുകാരും നയവ്യതിയാനക്കാരും ഇത്തിള്‍ക്കണ്ണികളും അടങ്ങുന്ന നിരയാണ്. സ്വയം ഇടതുപക്ഷമെന്ന് വിളിച്ച് അവര്‍ വലതുപക്ഷത്തിന് പാദസേവ ചെയ്യുന്നു. സൂര്യനുതാഴെയുള്ള എല്ലാ പ്രശ്നങ്ങള്‍ക്കും ഹേതു സിപിഐ എമ്മാണെന്നും അതിനെ തകര്‍ത്താല്‍ നാട് രക്ഷപ്പെടുമെന്നും അവര്‍ പ്രചരിപ്പിക്കുന്നു. ഈ രണ്ടുകൂട്ടരുടെയും (വലതുപക്ഷ-മാര്‍ക്സിസ്റ്റ് വിരുദ്ധ ദ്വന്ദ്വത്തിന്റെ) അഴിഞ്ഞാട്ടമാണ് ചെറിയ ഇടവേളയ്ക്കുശേഷം ഒഞ്ചിയം മേഖലയില്‍ വീണ്ടും കാണുന്നത്.

ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിന്റെ ഒന്നാംവാര്‍ഷികം വരികയാണ്. ഒഞ്ചിയത്ത് ആര്‍എംപിയുടെ ഗ്രാഫ് ഒരുകൊല്ലംകൊണ്ട് അരയിഞ്ച് ഉയര്‍ന്നിട്ടില്ല- വല്ലാതെ താഴോട്ട് പതിച്ചിട്ടേയുള്ളൂ. ഏപ്രില്‍ ഇരുപത്തഞ്ചുമുതല്‍ മെയ് നാലുവരെ നീളുന്ന ദിനാചരണ പരിപാടി തീരുമാനിച്ചെങ്കിലും ചലനം എവിടെയുമില്ല. പഴയതുപോലെ ആളുകള്‍ ഇറങ്ങുന്നില്ല. മാധ്യമങ്ങള്‍ എഴുതിയാല്‍ പുറത്തുള്ളവരെ തെറ്റിദ്ധരിപ്പിക്കാം- ഒഞ്ചിയം മേഖലയിലുള്ള സാധാരണക്കാരുടെ മനസ്സ് അപ്പാടെ യാഥാര്‍ഥ്യങ്ങളില്‍നിന്ന് പറിച്ചെടുക്കുക അസാധ്യമാണ്. വ്യാജമായി ഉയര്‍ത്തിവിട്ട വികാരാവേശത്തിന്റെയും വെറുപ്പിന്റെയും പുകമറ മായുമ്പോള്‍ ജനങ്ങള്‍ക്ക് വസ്തുനിഷ്ഠമായി പ്രതികരിക്കേണ്ടിവരും. ഒഞ്ചിയത്തെ മുന്‍നിര്‍ത്തി ലോകത്താകെ സിപിഐ എം വിരുദ്ധ പ്രചാരണം നടത്തിയപ്പോള്‍, ഉപതെരഞ്ഞെടുപ്പില്‍ വടകര മുനിസിപ്പാലിറ്റിയിലെ ചീനംവീട് വാര്‍ഡ് യുഡിഎഫില്‍നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തത് ഒരു സൂചനയായിരുന്നു. ആര്‍എംപിയും "ഇടതുപക്ഷ ഏകോപനസമിതി" എന്ന പേരില്‍ ആര്‍എംപിയെ ഹൈജാക്ക് ചെയ്ത ഒരുകൂട്ടവും വലതുപക്ഷ-മാധ്യമ സഹായത്തോടെ നടത്തിയ ശ്രമങ്ങള്‍ക്ക് ഉദ്ദേശിച്ചതിന്റെ ചെറിയ അംശംപോലും ഫലപ്രാപ്തി ഉണ്ടാകാത്തത് അവരെ അസ്വാസ്ഥ്യത്തിലേക്ക് നയിക്കുമെന്നത് സ്വാഭാവികം. ആ അസ്വാസ്ഥ്യമാണ് പ്രകടമായിത്തന്നെ പരിഹാസ്യമായ നാടകങ്ങളിലേക്ക് അവരെ തള്ളിവിടുന്നത്.

ചന്ദ്രശേഖരന്‍ കേസിന്റെ ഇന്നത്തെ അവസ്ഥ ഇന്നലെവരെ നടത്തിയ മാര്‍ക്സിസ്റ്റ് വിരുദ്ധ പ്രചാരണങ്ങളുടെ മുനയൊടിക്കുന്നതാണ്. വിചാരണവേളയില്‍ കള്ളങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു വീഴുന്നു. ന്യായാധിപന് പ്രോസിക്യൂഷനെ കുറ്റപ്പെടുത്തേണ്ടിവരുന്നു. കേന്ദ്രആഭ്യന്തര സഹമന്ത്രി പരസ്യവേദിയില്‍ പൊലീസിനെ കുറ്റപ്പെടുത്തുന്നു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയും പ്രധാനമന്ത്രിയായിരിക്കെ ഇന്ദിര ഗാന്ധിയും കൊല്ലപ്പെട്ട ദുരനുഭവം ഇന്ത്യയ്ക്കുണ്ട്. അവയേക്കാളൊക്കെ വലുതായി ചന്ദ്രശേഖരന്‍വധം മാധ്യമങ്ങളും വലതുപക്ഷവും കൊണ്ടാടിയത് സിപിഐ എമ്മിനെ ആക്രമിക്കാനുള്ള വടിയായി അതിനെ ദുരുപയോഗിക്കാം എന്ന് കരുതിയാണ്. അത്തരം ആക്രമണം അസാധാരണമാംവിധം അരങ്ങേറുകയുംചെയ്തു. ഒടുവില്‍ കേസിലെ ആരോപണങ്ങളുടെ നെല്ലുംപതിരും തിരിഞ്ഞുവരുമ്പോള്‍, സിപിഐ എമ്മിനെതിരായ പ്രചാരണങ്ങളൊന്നും തെളിയുന്നില്ല. സിപിഐ എമ്മിനെ ആക്രമിക്കാന്‍ പാര്‍ടിയുടെ സംസ്ഥാന സെക്രട്ടറിയെത്തന്നെ ആരോപണങ്ങള്‍ക്കിരയാക്കി. ആര്‍എംപിയുടെയും ഇടതുപക്ഷ ഏകോപന സമിതിയുടെയും നേതാക്കള്‍ പിണറായി വിജയനെതിരെ തുപ്പിയ വിഷവാക്കുകള്‍ക്ക് കൈയും കണക്കുമില്ല. ഇടവേളയില്ലാതെ നടന്ന ആ പ്രചാരണത്തിന്റെ ഒരു ഘട്ടത്തില്‍ പിണറായി "ഒന്നാം പ്രതി" എന്നുവരെ പറഞ്ഞുവച്ചു. എല്ലാറ്റിനുമൊടുവില്‍ പിണറായി വിജയനെ കൊല്ലാന്‍ ഒഞ്ചിയത്തിന്റെ അടുത്ത പ്രദേശമായ വളയത്തുനിന്ന് ഒരാള്‍ ഇറങ്ങിപ്പുറപ്പെടുകയാണ്. ഒരുകൊല്ലത്തോളം നീണ്ട പിണറായിവിരുദ്ധ പ്രചാരണത്തിന്റെ പരിസമാപ്തി അദ്ദേഹത്തിന്റെ ജീവന്‍ എടുത്തുതന്നെയാവണമെന്ന തീരുമാനത്തില്‍നിന്നുരുത്തിരിഞ്ഞ ഗൂഢാലോചനയും ശ്രമവും. അവിടെയും ആര്‍എംപി ബന്ധം മറനീക്കി പുറത്തുവരുന്നു.

ആര്‍എംപിയുടെ ചില പ്രധാനികളുമായുള്ള കുറ്റവാളിയുടെ കുടുംബബന്ധവും വടകരയിലെ താമസവും അതൊന്നും അന്വേഷിക്കാത്ത പൊലീസിന്റെ പൊട്ടന്‍കളിയും. എല്ലാംകൊണ്ടും ഇനി രക്ഷയില്ല എന്ന സ്ഥിതിയിലെത്തിയ ആര്‍എംപിയുടെ പരാക്രമമാണ് വിഷുദിവസം കണ്ടത്. എല്ലാം മുന്‍കൂട്ടി ഉറപ്പിച്ച നാടകംപോലെയായിരുന്നു. റോഡരികില്‍ ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടിടത്തെ പൈപ്പ് സ്തൂപത്തിന് രാത്രി ആക്രമണമുണ്ടാകുന്നു; നേരം വെളുത്തപ്പോള്‍ ആര്‍എംപിക്കാര്‍ തെരുവിലിറങ്ങുന്നു. അവര്‍ വിളിച്ച മുദ്രാവാക്യം സിപിഐ എമ്മിനെതിരാണ്. സ്തൂപം തകര്‍ക്കലും സിപിഐ എമ്മുമായി ഏതെങ്കിലും വിധേന ബന്ധപ്പെടുത്താനുള്ള സൂചനകളില്ലാതിരുന്നിട്ടും മുഷ്ടി ചുരുട്ടി താളത്തില്‍ മാര്‍ക്സിസ്റ്റുകാര്‍ക്കുനേരെ ആക്രോശം; അതിന് ഏതാനും ദൃശ്യമാധ്യമങ്ങളുടെ ആവേശത്തോടെയുളള ഇടപെടലും. വള്ളിക്കാട്ട് ടി പി ചന്ദ്രശേഖരന്‍ സ്മാരക സ്തൂപം തകര്‍ത്തു: രണ്ട് സിപിഐ എംകാര്‍ കസ്റ്റഡിയില്‍ എന്ന വാര്‍ത്ത കണ്ടാല്‍ മറ്റൊന്നും സംശയിക്കേണ്ടതായില്ല. തകര്‍ക്കപ്പെട്ടത് ആര്‍എംപിയുടെ പരമപ്രധാന സ്തൂപം-തകര്‍ത്തത് മാര്‍ക്സിസ്റ്റുകാര്‍. പിന്നെ കല്ലെറിഞ്ഞാല്‍ മതി. പി കൃഷ്ണപിള്ളയുടെയും കേളു ഏട്ടന്റെയും പേരിലുള്ള ഓഫീസുകള്‍ തകര്‍ക്കാന്‍ "യഥാര്‍ഥ ഇടതുപക്ഷമായ" ആര്‍എംപിക്ക് "അവകാശ"മായി. പൈപ്പില്‍ മണല്‍നിറച്ച സ്തൂപത്തിന്റെ തലയ്ക്ക് പരിക്കേറ്റാല്‍ എന്തൊക്കെ ചെയ്തുകൂട്ടാമെന്ന് ആര്‍എംപിക്ക് അറിയാം. സാധാരണ നിലയില്‍ ഒഞ്ചിയം മേഖലയില്‍ സിപിഐ എം ആക്രമണത്തിന്റെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് അവസരം ലഭിക്കുന്നതല്ല. കഴിഞ്ഞ മെയ് നാലിന് ടി പി ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടശേഷം സിപിഐ എം പ്രവര്‍ത്തകരും ഓഫീസുകളും ആര്‍എംപിക്കാരാല്‍ ആക്രമിക്കപ്പെട്ടതിന്റെ വാര്‍ത്തകളല്ലാതെ തിരിച്ചുള്ളത് എവിടെയും വന്നിട്ടില്ല. അത് സിപിഐ എമ്മിന് തിരിച്ചടിക്കാന്‍ ശക്തിയില്ലാത്തതുകൊണ്ടല്ല. മറിച്ച്, ഒരു പ്രദേശമാകെ സംഘര്‍ഷഭൂമിയാക്കി ജനങ്ങളുടെ ജീവിതം അരക്ഷിതമാക്കുന്നതിനോടുള്ള വിപ്രതിപത്തിമൂലമാണ്. ജനങ്ങളോടും നാടിനോടുമുള്ള രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഉത്തരവാദിത്തംകൊണ്ടാണ്. സംഘടിതമായ ആക്രമണങ്ങളെയും നുണപ്രചാരണങ്ങളെയും സിപിഐ എം സമചിത്തതയോടെ, പ്രകോപനങ്ങള്‍ക്ക് വശംവദമാകാതെയാണ് നേരിടുന്നതെന്ന് ചുരുക്കം. സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ പറയുന്നു: ""സ്തൂപം തകര്‍ത്തു എന്നാരോപിച്ച് വള്ളിക്കാട് രക്തസാക്ഷി സ്മാരക മന്ദിരത്തിനെതിരെ വീണ്ടും ആര്‍എംപി അക്രമം നടത്തി. വെള്ളികുളങ്ങര സിപിഐ എം ബ്രാഞ്ച് ഓഫീസിനെതിരായും അക്രമം നടന്നു. കേളുഏട്ടന്‍ സ്മാരകമായ എളങ്ങോളി ബ്രാഞ്ച് ഓഫീസ് പൂര്‍ണമായും അടിച്ചുതകര്‍ത്തു. ഓര്‍ക്കാട്ടേരിയിലെ കൂത്തുപറമ്പ് രക്തസാക്ഷി സ്മാരകം തകര്‍ത്തു. ഒഞ്ചിയത്ത് പി പി ഗോപാലന്‍ പഠനകേന്ദ്രത്തിനു നേരെയും അക്രമമുണ്ടായി. ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മിറ്റി അംഗം ഉദയന്‍ മാസ്റ്ററെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചു. സമാധാന സംഭാഷണം നടന്നതിന് ശേഷവും ഒഞ്ചിയം അമ്പലപ്പറമ്പ് പുളിയുള്ളതില്‍ രവിയുടെയും ആയാട്ട് സജീവന്റെയും കട തീവച്ച് നശിപ്പിച്ചു.

പൊലീസിന്റെ നിലപാട് അക്രമസംഭവങ്ങളെ തടയുന്നതിന് പകരം ക്രിമിനലുകള്‍ക്ക് ആഴിഞ്ഞാടാന്‍ അവസരമാവുകയാണ്. സ്തൂപം തകര്‍ത്ത സംഭവമുള്‍പ്പെടെ എല്ലാ അക്രമസംഭവങ്ങളും നീതിപൂര്‍വകമായ അന്വേഷണത്തിന് വിധേയമാക്കണം."" ഒഞ്ചിയത്തിന്റെ പല ഭാഗങ്ങളിലും വിഷുത്തലേന്നുവരെ പൊലീസ് കാവലും പട്രോളിങ്ങുമുണ്ടായിരുന്നു. ആ കാവല്‍ പിന്‍വലിച്ചതിന്റെ പിറ്റേന്നാണ് സ്തൂപം തകര്‍ക്കലും തീവയ്പുമുണ്ടായത്. മേഖലയില്‍ ആര്‍ക്കൊക്കെ കാവല്‍വേണം; പൊലീസ് എന്തുചെയ്യണം എന്ന് തീരുമാനിക്കുന്നത് ആര്‍എംപി നേതൃത്വമാണ്. മാര്‍ച്ച് 27ന് വള്ളിക്കാട്ടെ വാസുസ്മാരക മന്ദിരം ആര്‍എംപിക്കാര്‍ തകര്‍ത്തപ്പോള്‍, കുഴപ്പം കുത്തിപ്പൊക്കാന്‍ ആര്‍എംപിക്കാര്‍തന്നെ ചന്ദ്രശേഖരന്‍സ്തൂപം തകര്‍ക്കുമെന്ന ആശങ്ക സിപിഐ എം നേതാക്കള്‍ പൊലീസിനെ അറിയിച്ചതാണ്. അത്തരത്തിലൊരു നീക്കത്തിന്റെ സൂചന നേരത്തെ ഉണ്ടായിരുന്നു. ആ പശ്ചാത്തലത്തില്‍ സ്തൂപത്തിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. സ്തൂപം തകര്‍ത്തതിന്റെ തലേന്നാണ് കാവല്‍ പിന്‍വലിച്ചത്. എന്തിനായിരുന്നു അത് എന്നുപറയേണ്ടത് പൊലീസാണ്. പുറത്തറിയുന്നതും കൊണ്ടാടപ്പെടുന്നതുമല്ല യഥാര്‍ഥ ഒഞ്ചിയം. (അവസാനിക്കുന്നില്ല)

Tuesday, April 9, 2013

തോക്കിനും വാളിനും പിന്നില്‍




സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ ലക്ഷ്യമിട്ടാണ് വളയത്തുനിന്ന് കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ തോക്കും കൊടുവാളുമായി വന്നതെന്ന് അയാള്‍തന്നെ മൊഴി നല്‍കിയിട്ടുണ്ട്. അയാള്‍ ഒറ്റയ്ക്കായിരുന്നില്ല എന്നും ഏറെനാളത്തെ ആസൂത്രണം നടന്നിട്ടുണ്ടെന്നും വിശ്വസനീയമായ തെളിവുകള്‍ വന്നുകഴിഞ്ഞു. നൂറുമീറ്റര്‍വരെ റേഞ്ചുള്ളതും മുപ്പത്തഞ്ചുമീറ്ററിനുള്ളില്‍ നിന്ന് വെടിവച്ചാല്‍ മരണകാരണമാകാവുന്ന പരിക്കേല്‍പ്പിക്കാന്‍ കരുത്തുള്ളതുമാണ് നമ്പ്യാരില്‍നിന്ന് പിടിച്ചെടുത്ത എയര്‍ഗണ്‍. കൊടുവാളാകട്ടെ തൊട്ടാല്‍ മുറിയുന്ന മൂര്‍ച്ചയുള്ളതും പിച്ചളപ്പിടി കെട്ടി ഉപയോഗത്തിന് സജ്ജമാക്കിയതും.

ഒറ്റയ്ക്ക് തീരുമാനമെടുത്ത് വേട്ടയ്ക്കിറങ്ങിയതാണ് നമ്പ്യാര്‍ എന്ന് വിശ്വസിക്കാന്‍ പഴുതുകളൊന്നുമില്ല. ആയുധങ്ങള്‍ ഒളിപ്പിക്കുന്നത് യാദൃച്ഛികമായി നാട്ടുകാരിലൊരാളുടെ ശ്രദ്ധയില്‍ പെട്ടില്ലായിരുന്നുവെങ്കില്‍ പിടിക്കപ്പെടില്ലായിരുന്നു. വയസ്സുചെന്ന ഒരാളെ മറ്റേതെങ്കിലും തരത്തില്‍ സംശയിക്കാന്‍ സാധ്യത കുറവാണ്. ആ സൗകര്യം ഉപയോഗിച്ച് കുഞ്ഞികൃഷ്ണന്‍ നമ്പ്യാരെ ആരാണയച്ചത് എന്ന പരിശോധനയാണ് നടക്കേണ്ടത്.
1. പിടിക്കപ്പെടുന്നതിന് രണ്ടാഴ്ച മുമ്പ് കൂട്ടുപുഴയില്‍ ചെന്ന് അതിനടുത്ത് പിണറായി പങ്കെടുക്കുന്ന പരിപാടിയെക്കുറിച്ചന്വേഷിച്ചത്.
2. വടകര ലോഡ്ജില്‍ താമസിച്ചത്.
3. പിണറായിയിലേക്ക് ചെറുപ്പക്കാരന്റെ ബൈക്കിന് പുറകിലിരുന്നു വന്നത്.
4. വളയത്തെ വീട്ടില്‍നിന്ന് ടി പി ചന്ദ്രശേഖരന്‍വധവുമായി ബന്ധപ്പെട്ട പത്രവാര്‍ത്തകളും നോട്ടീസുകളും കണ്ടെടുത്തത്.
5. പിണറായിയാണ് തന്റെ ലക്ഷ്യമെന്ന് പൊലീസിനോട് സമ്മതിച്ചത്.

ഇത്രയും ശ്രദ്ധിച്ചാല്‍ എന്താണ് നടന്നത് എന്ന് മനസിലാക്കാന്‍ സാമാന്യബുദ്ധിയുള്ളവര്‍ക്ക് വിഷമമില്ല. നമ്പ്യാര്‍ ഒറ്റയ്ക്കായിരുന്നില്ല എന്നതിന് ബൈക്കില്‍ കൊണ്ടുവിടാന്‍ ഒരാളുണ്ടായിരുന്നു എന്നതുതന്നെ തെളിവ്. വളയത്ത് വീടുള്ളയാള്‍ എന്തിന് വടകരയില്‍ ലോഡ്ജെടുത്ത് താമസിക്കണം? അവിടെ ആരൊക്കെ ചെന്നു? ആരെയൊക്കെ കണ്ടു? ആരാണ് കൊണ്ടുവിട്ടത്? ക്രൈംബ്രാഞ്ച് അന്വേഷിച്ച് കണ്ടെത്തേണ്ട ഉത്തരങ്ങള്‍ നിരവധിയാണ്. കഴിഞ്ഞ ബുധനാഴ്ച രാത്രി എട്ടേകാലിനാണ് കുഞ്ഞികൃഷ്ണന്‍നമ്പ്യാരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അന്ന് വൈകിട്ട് അഞ്ചരയോടെ പന്തക്കപ്പാറയ്ക്കടുത്ത് അയാളെ കണ്ടതായി മൊഴിയുണ്ട്. ക്രൈംബ്രാഞ്ച് ഇതുവരെ ഗൗരവമായ അന്വേഷണം തുടങ്ങിയില്ല എന്നാണു വാര്‍ത്ത. സംഭവം നിസ്സാരവല്‍ക്കരിക്കാനും മനോനില തെറ്റിയ ആളുടെ പ്രവൃത്തിയായി ചിത്രീകരിക്കാനും തുടര്‍ച്ചയായ ശ്രമം നടക്കുന്നു.

കുറ്റകൃത്യങ്ങളെക്കുറിച്ചന്വേഷിക്കുമ്പോള്‍ അതുകൊണ്ട് ആര്‍ക്കാണ് നേട്ടം എന്നാണ് കണ്ടെത്തേണ്ടത്. പിണറായി വിജയനെ ലക്ഷ്യമിട്ട് നീങ്ങുന്നത് ആരൊക്കെയാണെന്ന് നോക്കണം. ചില ആര്‍എംപി നേതാക്കള്‍ പിണറായിക്കെതിരെ തുടര്‍ച്ചയായി വധഭീഷണി മുഴക്കിയിരുന്നു. നിന്ദ്യമായ ഭാഷയില്‍ അധിക്ഷേപിച്ച് കെ എസ് ഹരിഹരന്‍ വടകരയില്‍ പ്രസംഗിച്ചത്, ""ചന്ദ്രശേഖരന്റെ ചോര പിണറായിയുടെ അവസാനംവരെ പിന്തുടരും"" എന്നാണ്. 2012 മെയ് 22ന് ഹരിഹരന്‍ വടകരയില്‍ പറഞ്ഞത്, "ടി പി ചന്ദ്രശേഖരന്‍വധത്തില്‍ ജനകീയ കോടതിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഒന്നാം പ്രതിയാണെ"ന്നാണ്. ആര്‍എംപിയുടെ ഏകദിന സത്യഗ്രഹത്തില്‍ നടത്തിയ പ്രസംഗത്തില്‍, മര്യാദയുടെ എല്ലാ സീമകളും ലംഘിക്കുന്ന പദപ്രയോഗങ്ങളും വെല്ലുവിളികളുമുണ്ടായി. ജൂലൈ പതിമൂന്നിന്റെ മനോരമ വാര്‍ത്ത ഇങ്ങനെ:

"" ടി പി ചന്ദ്രശേഖരന്‍വധത്തില്‍ മരണവാറന്റ്് ഒപ്പുവച്ചത് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണെന്ന് ഇടതുപക്ഷ ഏകോപനസമിതി ജനറല്‍ സെക്രട്ടറി കെ എസ് ഹരിഹരന്‍ ആരോപിച്ചു..."" കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍എംപി സ്ഥാനാര്‍ഥിയായി ബേപ്പൂരില്‍ മത്സരിച്ച് 564 വോട്ട് വാങ്ങിയ ജനനേതാവും സൈദ്ധാന്തികനുമാണല്ലോ കെ എസ് ഹരിഹരന്‍. 139 ബൂത്തുള്ളതില്‍ ആറെണ്ണത്തില്‍ പത്തില്‍കൂടുതലും 24-ാം ബൂത്തില്‍ ഞെട്ടിപ്പിച്ച് 25 വോട്ടും നേടിയ ജനകീയന്‍. ആര്‍എംപി സെക്രട്ടറി എന്‍ വേണുവും പലവട്ടം പിണറായിക്കെതിരെ ഭീഷണി മുഴക്കിയിട്ടുണ്ട്്. ഏറ്റവുമൊടുവില്‍, കുഞ്ഞികൃഷ്ണന്‍നമ്പ്യാരെക്കുറിച്ചുള്ള വാര്‍ത്തയോട് പ്രതികരിച്ച് "മനോദൗര്‍ബല്യമുള്ള ആളുടെ പ്രവൃത്തി ആര്‍എംപിയുടെ തലയില്‍ വെച്ചുകെട്ടുകയാണെന്ന്" വേണു വിലപിക്കുകയാണ്. എന്നെ കണ്ടാല്‍ കിണ്ണംകട്ടവനെന്നുതോന്നുമോ എന്ന സന്ദേഹം ആ വിലാപത്തിലുണ്ട്.

ഒഞ്ചിയത്തെ ആര്‍എംപി എന്ന് ചുരുക്കപ്പേരുള്ള മുണ്ടന്‍ പാര്‍ടി ജനസ്വാധീനംകൊണ്ട് സിപിഐ എമ്മിന് ഭീഷണിയല്ല. വലതുപക്ഷ മാധ്യമങ്ങളുടെ കരുണയിലും കമ്യൂണിസ്റ്റ് വിരോധികളുടെ സഹായത്തിലും കഴിഞ്ഞുകൂടുന്ന ഒരു കൂട്ടംമാത്രമാണത്. സിപിഐ എമ്മിനും നേതൃത്വത്തിനുമെതിരായ കടുംവാക്കുകള്‍ക്ക് മാധ്യമച്ചന്തയില്‍കിട്ടുന്ന മാര്‍ക്കറ്റുവിലയാണ് അതിന്റെ മൂലധനം.

 ഒഞ്ചിയം മേഖലയാകെ സിപിഐ എമ്മില്‍നിന്ന് ഒലിച്ചുപോയി എന്ന അവരുടെ അവകാശവാദങ്ങള്‍ക്ക് കഴിഞ്ഞ ഏതാനും തെരഞ്ഞെടുപ്പുഫലം ഉചിതമായ മറുപടി നല്‍കിയിട്ടുണ്ട്. വടകര മണ്ഡലത്തില്‍ നിയമസഭാ സ്ഥാനാര്‍ഥിയായിരുന്ന ആര്‍എംപി തലവന്‍ വേണുവിന് ഒഞ്ചിയം പഞ്ചായത്തില്‍ ദയനീയമായ മൂന്നാം സ്ഥാനമാണ് കിട്ടിയത്. മണ്ഡലത്തിലെ 43 മുതല്‍ 62 വരെ ബൂത്തുകളിലാണ് ഒഞ്ചിയം പഞ്ചായത്ത്. അവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി കെ നാണു 7125 വോട്ടാണ് നേടിയത്. യുഡിഎഫിലെ പ്രേംനാഥിന് 4677. വേണുവിന് 2959. പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ 6293 വോട്ടാണ് ആര്‍എംപിക്ക് കിട്ടിയത്. വലതുപക്ഷത്തിന്റെ അകമഴിഞ്ഞ പിന്തുണയില്ലാതെ അവര്‍ക്ക് ഒരു പഞ്ചായത്തു വാര്‍ഡില്‍പോലും നിലനില്‍പ്പില്ല എന്നാണ് ഈ ഫലം തെളിയിച്ചത്. യുഡിഎഫിന്റെ വോട്ട് ഇരന്നുവാങ്ങിയില്ലെങ്കില്‍ ഒഞ്ചിയം പഞ്ചായത്ത് ഭരിക്കാനുള്ള കരുത്ത് ആര്‍എംപിക്ക് ഉണ്ടാകുമായിരുന്നില്ല. അവരുടെ ജനപിന്തുണ അത്രയേ ഉള്ളൂ.

 എന്നാല്‍, കേരളത്തിലെ പ്രധാന രാഷ്ട്രീയ പാര്‍ടിയായാണ് അവരെ വലതുപക്ഷ മാധ്യമങ്ങള്‍ കൊണ്ടാടുന്നത്. അത് സിപിഐ എം വിരോധത്തിന്റെ തറയിലാണ് അവര്‍ നില്‍ക്കുന്നത് എന്നതിനാലാണ്. ആ വിരോധം ഏതു കുറ്റകൃത്യത്തിലേക്കും അവരെ നയിക്കാനും പ്രോത്സാഹനമാകും. തോക്കുംകൊണ്ടുവന്ന കുഞ്ഞികൃഷ്ണന്‍ നമ്പ്യാരെ വൃദ്ധനും മനോവൈകല്യമുള്ളവനുമായി ചിത്രീകരിച്ച് പ്രശ്നത്തിന്റെ ഗൗരവം കുറയ്ക്കുന്ന അതേ രീതി ആര്‍എംപിയുടെ കാര്യത്തിലും മാധ്യമങ്ങളും പൊലീസും കാണിക്കുന്നുണ്ട്. "അവര്‍ അതൊക്കെ ചെയ്യുമോ" എന്ന സംശയം നേരിട്ടും അല്ലാതെയും ഉയര്‍ത്തുകയാണ്.

 ഗാന്ധിജിയെ കൊല്ലുംമുമ്പ് വിനീതനായി നടിച്ച് കാലില്‍തൊട്ടു വന്ദിക്കാന്‍ നാഥുറാം വിനായക് ഗോഡ്സെ മറന്നില്ല. കാലില്‍തൊട്ട വിനീതന്‍ വെടിവച്ചുകൊല്ലുമോ എന്ന സംശയം അന്നുയരാതിരുന്നത് ആ തോക്കില്‍നിന്നുള്ള ഉണ്ടകള്‍ മഹാത്മാവിന്റെ നെഞ്ചു പിളര്‍ത്തിയതുകൊണ്ടാണ്. പിണറായി വിജയന്‍ കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ടിയുടെ സെക്രട്ടറിയാണ്. അദ്ദേഹത്തിന്റെ ജീവനെടുക്കാന്‍ ശ്രമം ഉണ്ടാകുക എന്നത് അതീവ പ്രാധാന്യമുള്ള വിഷയവും. പിന്നില്‍ ആരൊക്കെയാണുണ്ടായിരുന്നത് എന്ന് കണ്ടെത്താനുള്ള ബാധ്യതയില്‍നിന്ന് അന്വേഷണത്തിലെ മെല്ലെപ്പോക്കുകൊണ്ടോ വാര്‍ത്താതമസ്കരണംകൊണ്ടോ വക്രീകരണമോ നിസ്സാരവല്‍ക്കരണമോ കൊണ്ടോ ആര്‍ക്കും ഒഴിഞ്ഞുമാറാനാവില്ല.

ഒരു നമ്പ്യാരെ കാണിച്ച് എല്ലാം അവസാനിപ്പിക്കാമെന്ന ധാരണയും വേണ്ട. ആശുപത്രിയില്‍ കഴിയവെ, ഫോണില്‍ സംസാരിക്കുന്നത് കണ്ടു എന്ന ഉറപ്പില്ലാത്ത മൊഴിവച്ച് സിപിഐ എമ്മിന്റെ ഉന്നത നേതാക്കളെ കൊലക്കേസില്‍പ്പെടുത്തി തുറുങ്കിലടച്ച പൊലീസാണ് ഉമ്മന്‍ചാണ്ടിയുടേത്. പ്രസംഗത്തിന്റെ പേരില്‍ എം എം മണിയെ ജയിലിലടയ്ക്കുകയും ഇടുക്കിയില്‍ കയറ്റാതിരിക്കുകയും ചെയ്യുന്നത് അതേ പൊലീസ്. ഇവിടെ, മൈക്കുകെട്ടി മാധ്യമങ്ങള്‍ക്കുമുന്നില്‍ പലയാവൃത്തി ഭീഷണിയും വെല്ലുവിളിയും മുഴക്കിയ മുണ്ടന്‍ പാര്‍ടിനേതാക്കള്‍ക്കുനേരെ അന്വേഷണത്തിന്റെ നോട്ടം പായിക്കാന്‍ അവര്‍ മടിക്കുന്നതെന്തുകൊണ്ട്? ആ ഭീഷണിക്കാരുടെ തട്ടകത്തില്‍ തങ്ങിയശേഷമാണ് കുഞ്ഞികൃഷ്ണന്‍നമ്പ്യാര്‍ പിണറായിയെത്തേടി പോയതെന്ന വസ്തുത അവരുടെ കാഴ്ചയില്‍ പതിയാത്തതെന്തുകൊണ്ട്? ഈ കേസ് അങ്ങനെയങ്ങ് തേച്ചുമായ്ച്ചുകളയാന്‍ ശ്രമിക്കുന്നവര്‍, ജനങ്ങളുടെ വിചാരണയെ വല്ലാതെ ഭയക്കേണ്ടിവരും; തീര്‍ച്ച.