Friday, March 16, 2012

ജനദ്രോഹത്തിനെതിരെ വിധിയെഴുതുക

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ഉചിതമായ പ്രതികരണത്തിനുള്ള അവസരമാണ് പിറവം മണ്ഡലത്തിലെ ജനങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്. രാജ്യത്തെ സാധാരണ ജനങ്ങളുടെ ജീവിതം അനുദിനം ദുരിതങ്ങളിലേക്ക് വലിച്ചെറിയപ്പെടുമ്പോള്‍ അതിനു കാരണമായ സാമ്രാജ്യ ആഗോളവല്‍ക്കരണ നയങ്ങളുടെ കൊടി കൂടുതല്‍ ഉയര്‍ത്തിപ്പിടിക്കുകയാണ് യുപിഎ സര്‍ക്കാര്‍ . ശതകോടീശ്വരന്മാര്‍ക്കുവേണ്ടി ഭരണംനടക്കുന്നു. അധ്വാനിക്കുന്നവരുടെ ജീവിതം വഴിമുട്ടുന്നു. അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കേന്ദ്രഭരണകക്ഷിയായ കോണ്‍ഗ്രസിന് ദയനീയ തിരിച്ചടിയാണ് ലഭിച്ചത്. ഉത്തര്‍പ്രദേശില്‍ അത്ഭുതങ്ങള്‍ സംഭവിപ്പിക്കാന്‍ അവതരിപ്പിച്ച നവനേതാക്കള്‍ പരാജയത്തിന്റെ കയ്പുനീര്‍കുടിച്ച് പിന്‍വാങ്ങി. വിലക്കയറ്റമാണ് തിരിച്ചടിക്കു കാരണമെന്ന് യുപിഎ അധ്യക്ഷതന്നെ കുറ്റസമ്മതം നടത്തി. എന്നാല്‍ , വിലക്കയറ്റം രൂക്ഷമാക്കുന്ന നടപടികളില്‍നിന്ന് പിന്മാറിയതുമില്ല. തെരഞ്ഞെടുപ്പുഫലം വന്നയുടനെ ജനങ്ങളെ ശിക്ഷിച്ചത് ചരക്കുകടത്തുകൂലി വര്‍ധിപ്പിച്ചും തീവണ്ടിയാത്ര നിരക്കുകളില്‍ വന്‍ വര്‍ധന അടിച്ചേല്‍പ്പിച്ചുമാണ്.

പെട്രോള്‍വില അഞ്ചുരൂപകൂടി വര്‍ധിപ്പിക്കാന്‍ പോകുന്നു. കോണ്‍ഗ്രസ് ഒന്നില്‍നിന്നും പഠിക്കുന്നില്ല. കേന്ദ്രഭരണത്തിന്റെ അതേ പാതയിലാണ് കേരളത്തിലെ യുഡിഎഫ് സര്‍ക്കാരും. പതിമൂന്നാം കേരള നിയമസഭയുടെ ആദ്യത്തെ ഉപതെരഞ്ഞെടുപ്പിന് പിറവം വേദിയാകുമ്പോള്‍ സ്വാഭാവികമായും ജനങ്ങള്‍ അനുഭവിക്കുന്ന ജീവിതദുരിതങ്ങള്‍തന്നെയാണ് വിധിയെഴുത്തിന് കാരണമാവുക. മാര്‍ച്ച് 21ന് പുറത്തുവരുന്ന തെരഞ്ഞെടുപ്പു ഫലം സംസ്ഥാനത്ത് ഭരണമാറ്റത്തിന് വഴിവയ്ക്കുന്ന വ്യത്യാസം മുന്നണികള്‍ തമ്മില്‍ ഉണ്ടാക്കില്ല എന്നതുകൊണ്ട് പിറവത്തിന്റെ പ്രാധാന്യം ഒട്ടും കുറയുന്നില്ല. പത്തുമാസത്തെ യുഡിഎഫ് ഭരണം കേരളത്തിന് എന്ത് ചെയ്തു; എന്തൊക്കെ ചെയ്തില്ല എന്നതിനൊപ്പം കേരളത്തിന്റെയും ഇന്ത്യയുടെയും ലോകത്തിന്റെയാകെയും സമകാലീന രാഷ്ട്രീയവും ജനങ്ങളുടെ ജീവിതപ്രശ്നങ്ങളും ജനഹിതത്തില്‍ തെളിയും. ഏറ്റവുമൊടുവില്‍ സാധാരണക്കാരന്റെ ജീവിതഭാരത്തിനുമുകളില്‍ ഒരു കല്ലുകൂടി കയറ്റിവച്ച റെയില്‍വേ ബജറ്റും വോട്ടെടുപ്പിന് തലേന്ന് വരാനിരിക്കുന്ന പൊതു ബജറ്റുമുള്‍പ്പെടെ സമ്മതിദായകരെ സ്വാധീനിക്കും. അഞ്ചുകൊല്ലത്തെ എല്‍ഡിഎഫ് ഭരണവും പത്തുമാസത്തെ യുഡിഎഫ് ഭരണവും തമ്മിലുള്ള താരതമ്യമാണ് പിറവത്ത് ഗൗരവമായി ചര്‍ച്ചചെയ്യപ്പെട്ടത്. എല്‍ഡിഎഫ് അധികാരത്തിലിരുന്ന കാലം സംസ്ഥാനത്തിന്റെ മറ്റുഭാഗങ്ങളിലെന്നപോലെ പിറവത്തിനും വികസനത്തിന്റെയും പുരോഗതിയുടെയും കാലമായിരുന്നു. 450 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ ആ അഞ്ചുകൊല്ലത്തിനുള്ളില്‍ എംഎല്‍എയായിരുന്ന എം ജെ ജേക്കബ്ബിന്റെ മുന്‍കൈയില്‍ മണ്ഡലത്തില്‍ നടന്നുവെന്നാണ് ഔദ്യോഗിക കണക്ക്.

1977ല്‍ നിലവില്‍വന്ന മണ്ഡലത്തില്‍ 11 പഞ്ചായത്താണുള്ളത്. ആകെയുള്ള 1,83,493 വോട്ടര്‍മാരുടെ സമ്മതി തേടി ഒമ്പത് സ്ഥാനാര്‍ഥികള്‍ രംഗത്തുണ്ട്. കൂടുതല്‍കാലം വലതുപക്ഷത്തോടൊപ്പം നിന്ന മണ്ഡലത്തില്‍ സമീപകാലത്ത് പ്രകടവും ഉറച്ചതുമായ ഇടതുപക്ഷാഭിമുഖ്യം ദൃശ്യമാണ്. 2006ല്‍ സിപിഐ എമ്മിലെ എം ജെ ജേക്കബ് 5150 വോട്ടിന് വിജയിച്ച് നിയമസഭയിലെത്തി. അന്ന് പരാജയപ്പെട്ടത് യുഡിഎഫിലെ കരുത്തനായ ടി എം ജേക്കബാണ്. 2011ല്‍ പഴയ എതിരാളികള്‍ വീണ്ടും മാറ്റുരച്ചപ്പോള്‍ , കടുത്ത മത്സരത്തിനൊടുവില്‍ 157 വോട്ട് എന്ന നേരിയ വ്യത്യാസത്തില്‍ ടി എം ജേക്കബ് ജയിച്ചു. മണ്ഡലം യുഡിഎഫ് തിരിച്ചുപിടിച്ചു എന്ന് പറയാന്‍തക്ക വിജയമല്ല ഉണ്ടായത്. ടി എം ജേക്കബ്ബിന്റെ നിര്യാണംമൂലം വന്ന ഉപതെരഞ്ഞെടുപ്പില്‍ മകന്‍ അനൂപ് ജേക്കബ്ബിനെ യുഡിഎഫ് രംഗത്തിറക്കിയത് സഹതാപവോട്ട് ഉന്നംവച്ചാണ്. മണ്ഡലത്തിലെ ജനങ്ങള്‍ക്കിടയില്‍ അവിശ്രമം പ്രവര്‍ത്തിക്കുകയും ആ പ്രവര്‍ത്തനത്തിന്റെ ഫലം ജനങ്ങള്‍ക്ക് അനുഭവയോഗ്യമാക്കുകയും ചെയ്തു എന്ന ആത്മവിശ്വാസത്തോടെ എം ജെ ജേക്കബുതന്നെ എല്‍ഡിഎഫിനുവേണ്ടി രംഗത്തുവന്നു.

യുഡിഎഫ്-എല്‍ഡിഎഫ് മത്സരം എന്നതിലുപരിയായ അര്‍ഥതലങ്ങള്‍ പിറവത്തെ തെരഞ്ഞെടുപ്പിനുണ്ട്. പിറവത്ത് പരാജയത്തിന്റെ നിഴല്‍ കണ്ടുതുടങ്ങിയപ്പോഴാണ്, ഉത്തരേന്ത്യന്‍ മാതൃകയില്‍ ചാക്കിട്ടുപിടിത്തത്തിലൂടെ ഒരു പ്രതിപക്ഷ എംഎല്‍എയെ യുഡിഎഫ് നേതൃത്വം രാജിവയ്പിച്ചത്. ജാതി-മത-വര്‍ഗീയ രാഷ്ട്രീയത്തിന്റെ പതിവ് ചേരുവകളും അധികാര ദുര്‍വിനിയോഗവും പണത്തിന്റെ കുത്തിയൊഴുക്കുമാണ് യുഡിഎഫിന്റെ തെരഞ്ഞെടുപ്പായുധങ്ങള്‍ . സമാനതകളില്ലാത്തത്രയും ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ വോട്ടര്‍മാരെ നേരിട്ട് സമീപിച്ച് രാഷ്ട്രീയപ്രശ്നങ്ങള്‍ അവതരിപ്പിച്ചാണ് എല്‍ഡിഎഫ് പ്രചാരണം മുന്നേറിയത്. പിറവത്തിന്റേതായ പ്രത്യേക പ്രശ്നങ്ങള്‍ ചെറുതല്ലാതെ ചര്‍ച്ചചെയ്യപ്പെട്ടു എന്നതിനൊപ്പം, കേരളത്തിന്റെ ഭാവി എന്താകണം എന്ന ചോദ്യം പ്രചാരണവേദിയില്‍ മുഴങ്ങിനിന്നു. യുഡിഎഫിന്റെ ഭരണവൈകല്യങ്ങളും അഴിമതിയും വോട്ടര്‍മാര്‍ക്കുമുന്നില്‍ അവതരിപ്പിക്കപ്പെട്ടു.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഒന്നൊന്നായി തകര്‍ക്കുന്ന യുഡിഎഫ് ഭരണത്തിനെതിരായി വിധിയെഴുതുന്നത്, കേരളത്തിന്റെ നല്ല നാളേയ്ക്കുവേണ്ടി പിറവത്തെ ജനങ്ങള്‍ക്ക് ചെയ്യാനുള്ള മഹത്തായ സേവനംതന്നെയാണ്. കര്‍ഷക ആത്മഹത്യ തിരിച്ചുവന്ന; അഴിമതി അരങ്ങുവാഴുന്ന; ക്ഷേമപദ്ധതികള്‍ തകര്‍ത്ത് സാധാരണക്കാരനോട് യുദ്ധംചെയ്യുന്ന; തസ്തികകള്‍ വെട്ടിക്കുറയ്ക്കുന്ന; പൊലീസടക്കം ഭരണസംവിധാനത്തെയാകെ രാഷ്ട്രീയവല്‍ക്കരിക്കുന്ന; വര്‍ഗീയതയ്ക്കും തീവ്രവാദത്തിനും പ്രോത്സാഹനം ലഭിക്കുന്ന; പൊതുവിദ്യാഭ്യാസവും പൊതുജനാരോഗ്യപാലനവും തുരങ്കംവയ്ക്കുന്ന യുഡിഎഫ് ഭരണത്തിനെതിരായ കേരള ജനതയുടെ രോഷപ്രകടനം ഏറ്റെടുക്കാനുള്ള നിയോഗമാണ് പിറവത്തെ സമ്മതിദായകര്‍ക്കുമുന്നിലുള്ളത്. എം ജെ ജേക്കബ്ബിനെ വിജയിപ്പിക്കുന്നതിലൂടെ, കേരളത്തില്‍ എല്‍ഡിഎഫ്് സര്‍ക്കാര്‍ സൃഷ്ടിച്ച വികസനനേട്ടങ്ങള്‍ സംരക്ഷിക്കാനുള്ള പോരാട്ടമാണ് വിജയത്തിലേക്ക് കുതിക്കുക. ആ നേട്ടങ്ങള്‍ സംരക്ഷിക്കപ്പെടാനും ജനങ്ങളെ ദ്രോഹിക്കുന്ന വലതുപക്ഷ രാഷ്ട്രീയത്തിന് അര്‍ഹമായ ശിക്ഷ നല്‍കാനുമാകട്ടെ പിറവത്തെ ജനങ്ങളുടെ സമ്മതിദാനം.

Thursday, March 15, 2012

നാണക്കേടിന്റെ കിരീടം

പിറവത്തെ ജനങ്ങളെ യുഡിഎഫ് എന്തുകൊണ്ട് വിശ്വസിക്കുന്നില്ല? പിറവത്ത് ജയിക്കാനാകില്ലെന്ന് ഉറപ്പിച്ചുള്ള യുഡിഎഫ് വെപ്രാളം ഏറ്റവുമധികം പ്രകടമായത് നെയ്യാറ്റിന്‍കരയിലെ കൂറുമാറ്റത്തിലാണ്. എംഎല്‍എയെ ചാക്കിട്ട് പിടിച്ചതിന്റെയും അതിനു ചരടുവലിച്ചവരുടെയും അരങ്ങേറിയ അന്തര്‍നാടകങ്ങളുടെയും വിശദാംശങ്ങള്‍ ഇന്ന് രഹസ്യമല്ല. യുഡിഎഫിലേക്ക് പോകുന്നതിനേക്കാള്‍ നല്ലത് ആത്മഹത്യയെന്നു പറഞ്ഞ് ഇരുട്ടിവെളുക്കുമ്പോള്‍ യുഡിഎഫിനുവേണ്ടി മുദ്രാവാക്യം മുഴക്കുന്ന കൂറുമാറ്റക്കാരന്റെ അരങ്ങത്തെയും അണിയറയിലെയും കഥകള്‍ക്കും ഇന്ന് രഹസ്യസ്വഭാവമില്ല. പിറവത്ത് യുഡിഎഫ് വിജയം ഉറപ്പിച്ചിരുന്നെങ്കില്‍ ഇങ്ങനെയൊരു കുതിരക്കച്ചവടം നടത്തേണ്ടിവരില്ലായിരുന്നു. ഇത്ര വലിയ നാണക്കേടിന്റെ കിരീടം ഉമ്മന്‍ചാണ്ടി എടുത്തണിഞ്ഞത് അധികാരക്കസേരയോടുള്ള അമിതമായ ആര്‍ത്തികൊണ്ടാണെന്നത് ഒരുവശം. ആ ആര്‍ത്തി ശമിപ്പിക്കാന്‍ പിറവത്തെ വോട്ടര്‍മാര്‍ തയ്യാറായേക്കില്ലെന്ന ഭീതി ഉമ്മന്‍ചാണ്ടി സംഘത്തെ ഗുരുതരമായി ഗ്രസിച്ചിട്ടുണ്ടെന്നത് രണ്ടാമത്തെ വശം.

തുടക്കംമുതലേ പിറവം യുഡിഎഫിനെ പേടിപ്പിക്കുന്നുണ്ട്. ടി എം ജേക്കബ്ബിനെ തൊട്ടുകൂടാ ഗണത്തില്‍പ്പെടുത്തി മുമ്പ് മന്ത്രിസഭയ്ക്ക് വെളിയില്‍ നിര്‍ത്തിയ ആളാണ് ഉമ്മന്‍ചാണ്ടി. ഇത്തവണ ജേക്കബ് മന്ത്രിയായത് ഉമ്മന്‍ചാണ്ടിയുടെ മനസ്സ് മാറിയതിനാലോ ജേക്കബ് നിലപാടു മാറ്റിയതിനാലോ അല്ല; ജേക്കബ്ബിനെ ഒഴിവാക്കിയാല്‍ യുഡിഎഫ് മന്ത്രിസഭ ഉണ്ടാകുമായിരുന്നില്ല എന്നതുകൊണ്ടാണ്. ഗത്യന്തരമില്ലാതെ ജേക്കബ്ബിനെ സ്വീകരിക്കുകയായിരുന്നു എന്നര്‍ഥം. ജേക്കബ്ബിന്റെ നിര്യാണശേഷം മകന്‍ അനൂപാണ് ആ പാര്‍ടിയുടെ പ്രതിനിധി എന്ന് വ്യക്തമാക്കപ്പെട്ടു. അനൂപിനെ മന്ത്രിയാക്കിയില്ല. മന്ത്രിയാക്കാമെന്നു പറഞ്ഞ് മത്സരിപ്പിക്കുന്നതിനേക്കാള്‍ മന്ത്രിയായി മത്സരിപ്പിക്കുന്നതാണ് പ്രയോജനമെന്നിരിക്കെ അതിനു തയ്യാറാകാത്തത് എന്തുകൊണ്ടെന്ന് ഇതുവരെ ഉമ്മന്‍ചാണ്ടി പറഞ്ഞിട്ടില്ല. ജേക്കബ്ബിന്റെ വകുപ്പുകള്‍ ഷിബു ബേബിജോണിനെയാണ് ഏല്‍പ്പിച്ചത്. എന്തേ അനൂപിന് മന്ത്രിസ്ഥാനം നല്‍കിയില്ല- പിറവത്ത് അനൂപ് ജയിക്കുമെന്ന് യുഡിഎഫിന് ഉറപ്പില്ല എന്നുതന്നെയാണ് ഉത്തരം. ഇപ്പോള്‍ "സാദാ" അനൂപ് തോറ്റാലുണ്ടാകുന്നതിനേക്കാള്‍ ക്ഷീണം മന്ത്രിയായ അനൂപിന്റെ തോല്‍വിയിലൂടെ ഉണ്ടാകും. പരസ്യമായ പരാജയ സമ്മതമാണ് ഈ രണ്ടു നടപടിയും. ഒരര്‍ഥത്തില്‍ അത് പിറവത്തെ ജനങ്ങളെ അപമാനിക്കുന്നതുമാണ്. നിങ്ങള്‍ വേട്ടുചെയ്താലും ചെയ്തില്ലെങ്കിലും ഞങ്ങള്‍ മറ്റു മാര്‍ഗങ്ങളിലൂടെ ഭൂരിപക്ഷം നിലനിര്‍ത്തിക്കൊള്ളുമെന്നാണ് വോട്ടെടുപ്പിന് ദിവസങ്ങള്‍ മുമ്പുള്ള കുതിരക്കച്ചവടത്തിലൂടെ പിറവത്തുകാരോടു പറഞ്ഞത്. ജനാധിപത്യത്തിനുനേരെയുള്ള അശ്ലീലപ്രകടനമായി അതു മാറുന്നതും ആ അര്‍ഥത്തിലാണ്.

യുഡിഎഫ് സ്ഥാനാര്‍ഥിയാണ് പിറവത്തെ അനൂപ് ജേക്കബ് എന്ന് പറയാനാകില്ല. യുഡിഎഫിന്റെ കൂടാരത്തിലേക്ക് ആനയിക്കപ്പെടാത്ത ജാതി-മത സംഘടനകളൊന്നും പുറത്തില്ല. ജാതിയുടെയോ മതത്തിന്റെയോ പേരില്‍ സംഘടിക്കാനും സമ്മര്‍ദ രാഷ്ട്രീയം കളിക്കാനും തുനിയുന്ന എല്ലാ ശക്തികളും പിറവത്ത് യുഡിഎഫിനുവേണ്ടി എത്തിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന മന്ത്രിമാരും ലോപമില്ലാത്ത പണവും പരിധിയില്ലാത്ത അധികാര ദുര്‍വിനിയോഗവും ജാതിസംഘടനാ നേതൃത്വങ്ങളുമായി തീര്‍ത്ത ശരിദൂരപ്പാലവുമെല്ലാം ഉണ്ടായിട്ടും പിറവത്ത് യുഡിഎഫ് തോല്‍വി ഭയക്കുന്നു എന്നത് നിസ്സാരമല്ല. ഉത്തര്‍പ്രദേശിന്റെ പാഠം കോണ്‍ഗ്രസിനെ അധികമധികം ദുര്‍ബലപ്പെടുത്തിയിട്ടുണ്ട്. ഉത്തരേന്ത്യയില്‍ ചെലവാകാത്ത മാജിക് കേരളത്തില്‍ തീരെ വിലപ്പോകില്ല. ജനവിധി നേടിയെടുക്കാന്‍ എളുപ്പവഴിയുമില്ല. കൂറുമാറ്റമെന്ന കുറുക്കുവഴിയിലെത്തിയത് ആ സാഹചര്യത്തിലാണ്. ഇനിയും ആരോ ചാക്കില്‍ കയറാനുണ്ടെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് പ്രഖ്യാപിച്ചുകഴിഞ്ഞു. യുഡിഎഫിനുവേണ്ടി ജോര്‍ജ് പ്രസ്താവനയിറക്കേണ്ടിവരുന്നു എന്നതാണ് നാണക്കേടിന്റെ മറ്റൊരു കിരീടം.

ഉമ്മന്‍ചാണ്ടി- പി സി ജോര്‍ജ് ദ്വയത്തിനാണ് ഭരണത്തിന്റെ യഥാര്‍ഥ നേതൃത്വം. ചീഫ് വിപ്പിന് നിയമസഭ ചേരുമ്പോള്‍ വല്ലപ്പോഴും ഭരണപക്ഷത്തിന് വിപ്പ് നല്‍കേണ്ട ജോലിയേ ഉള്ളൂ. ജോര്‍ജ് പക്ഷേ മുഖ്യമന്ത്രിയേക്കാള്‍ സൗകര്യങ്ങള്‍ അനുഭവിക്കുന്ന ആളാണ് ഇന്ന്. അരലക്ഷത്തോളം രൂപ മാസവാടക കൊടുക്കുന്ന ഔദ്യോഗിക വസതി, 19 പേഴ്സണല്‍ സ്റ്റാഫ്, ആഡംബര വാഹനം, എംഎല്‍എ ഹോസ്റ്റലില്‍ പ്രത്യേക മുറി, നിയമസഭാ മന്ദിരത്തില്‍ ഓഫീസ്, എല്ലാത്തിനും പുറമെ സര്‍ക്കാര്‍ ഗസ്റ്റ്ഹൗസില്‍ മുറികള്‍ തരംപോലെ. ജോര്‍ജ് ആലോചിക്കുന്നു; തീരുമാനിക്കുന്നു; കല്‍പ്പിക്കുന്നു; നടപ്പാക്കുന്നു. ജോര്‍ജിന്റെ സ്റ്റാഫില്‍ ഒരു മിമിക്രിക്കാരനുണ്ട്. ഉമ്മന്‍ചാണ്ടിയുടെയും കെ എം മാണിയുടെയും ആര്യാടന്റെയുമടക്കം ശബ്ദം നന്നായി അനുകരിക്കാനറിയാവുന്ന അയാള്‍ ജോര്‍ജിന്റെ വിശ്വസ്തനാണ്- വര്‍ഷങ്ങളായി. എല്ലാ വകുപ്പുകളും ചീഫ് വിപ്പിന്റെ ഓഫീസില്‍ കൈകാര്യം ചെയ്യപ്പെടുന്നു. യുഡിഎഫില്ല; കോണ്‍ഗ്രസില്ല; കെപിസിസി നേതൃത്വമില്ല- ഉമ്മന്‍ചാണ്ടിയേ ഉള്ളൂ. ഉമ്മന്‍ചാണ്ടിക്ക് ജോര്‍ജേയുള്ളൂ. അതുകൊണ്ടുതന്നെ ഈ ഭരണം മലയാളിക്ക് നാണക്കേടിന്റെ വലിയ കിരീടമാകുന്നു.

ഒമ്പതുമാസം കൊണ്ട് കേരളത്തിലെ സാധാരണ ജനങ്ങളില്‍ ഒരാളെപ്പോലും ആകര്‍ഷിക്കാന്‍ യുഡിഎഫ് ഭരണത്തിനു കഴിഞ്ഞിട്ടില്ല. വിലക്കയറ്റത്തിന്റെയും വരുമാനക്കുറവിന്റെയും കടക്കെണിയുടെയും പ്രയാസങ്ങള്‍ അനുഭവിക്കുന്ന ജനങ്ങള്‍ക്ക് അങ്ങനെ മനംമാറ്റാന്‍ കഴിയുകയുമില്ല. മാറ്റംവന്നത് ഒരു എംഎല്‍എക്കാണ്. അത് ഉമ്മന്‍ചാണ്ടിയുടെ വിജയംതന്നെ. ഭരണത്തിലൂടെ ആര്‍ജിക്കുന്ന പണം ഭരണം നിലനിര്‍ത്താന്‍ വിനിയോഗിക്കുന്നു എന്നേയുള്ളൂ. ഇനിയും ആളുകള്‍ വരുമെന്ന് പി സി ജോര്‍ജ് പറയുമ്പോള്‍ , വല വിരിച്ചിട്ടുണ്ട് എന്നാണര്‍ഥം. അങ്ങനെയാണെങ്കില്‍ പിറവത്തെ വോട്ടിന് യുഡിഎഫ് വില കല്‍പ്പിക്കുന്നില്ലെന്നും അര്‍ഥമുണ്ട്. അവിടെ ജയിച്ചില്ലെങ്കില്‍ അധികാരത്തില്‍ തുടരാന്‍ ധാര്‍മികതയില്ലെന്ന് മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞതിന്, "ജയിച്ചില്ലെങ്കില്‍ ഉമ്മന്‍ചാണ്ടിയുടെ ഭരണം അവസാനിക്കും; അതുകൊണ്ട് ഉയിര്‍ത്തെഴുന്നേല്‍ക്കൂ പ്രിയ ബന്ധുമിത്രാദികളേ" എന്ന അര്‍ഥമാണ് ഉള്ളത്. തോറ്റാല്‍ രാജിവയ്ക്കുമെന്നല്ല, ഉമ്മന്‍ചാണ്ടിയുടെ കസേര കാക്കാന്‍ ജയിപ്പിക്കണമെന്നാണ് അതിനര്‍ഥം. അതൊരു തെരഞ്ഞെടുപ്പ് സൂത്രമാണ്. കോണ്‍ഗ്രസ് ദുര്‍ബലമാണ്. അത് മുതലെടുക്കുന്നത് "ശക്തരായ" ഘടകകക്ഷികളാണ്. പ്രധാന തീരുമാനങ്ങള്‍ വരുന്നത് മുസ്ലിംലീഗിനുവേണ്ടിയാണ്. സ്കൂളധ്യാപകനെ സര്‍വകലാശാലാ വൈസ്ചാന്‍സലറാക്കാന്‍ നോക്കിയ ധാര്‍ഷ്ട്യം ലീഗിനുണ്ടായത് ഭരണത്തിന്റെ ദുരവസ്ഥയെയാണ് വെളിപ്പെടുത്തിയത്. റെയില്‍വേ ബജറ്റില്‍ "കേരളത്തിന് അഞ്ചു പുതിയ വണ്ടി" എന്ന മുട്ടന്‍ തമാശ എഴുതിയ മനോരമയാണ് യുഡിഎഫിന്റെ പ്രചാരണനായകന്‍ . സര്‍ക്കാരിനെയും ഭരണമുന്നണിയെയും പിറവത്തിന്റെ നൂല്‍പ്പാലം കടത്തിവിടാന്‍ "കണ്ണൂരില്‍ പാര്‍ടി കോടതി" എന്ന കഥവരെ അവതരിപ്പിച്ചു. നുണകള്‍ അവസാനിച്ചേക്കില്ല. അവസാന മണിക്കൂറുകളില്‍ വികാരോത്തേജനത്തിന്റെയും പ്രകോപനത്തിന്റെയും ശൈലി ആവര്‍ത്തിക്കപ്പെടാം.

പിറവത്ത് ജയിച്ചാലും തോറ്റാലും ഉമ്മന്‍ചാണ്ടിയുടെ നിയമസഭയിലെ ഭൂരിപക്ഷം നഷ്ടപ്പെടില്ലെന്നിരിക്കെ, പിറവത്തുകാര്‍ക്ക് ജനാധിപത്യത്തിന്റെ ഖഡ്ഗം ജനവിരുദ്ധതയ്ക്കെതിരെ പ്രയോഗിക്കാനുള്ള അവസരം വന്നിരിക്കുന്നു എന്നതാണ് ഈ ഉപതെരഞ്ഞെടുപ്പിന്റെ പ്രധാന പ്രത്യേകത. എന്തിന് നിങ്ങള്‍ ക്ഷേമപെന്‍ഷനുകള്‍ മരവിപ്പിച്ചു; എന്തിന് വെള്ളക്കരവും വൈദ്യുതിനിരക്കും യാത്രക്കൂലിയും കൂട്ടി; റെയില്‍വേക്കൂലിയും എണ്ണവിലയും അടിക്കടി കേന്ദ്രം വര്‍ധിപ്പിക്കുമ്പോള്‍ എന്തേ നിങ്ങള്‍ മിണ്ടുന്നില്ല; എന്തുകൊണ്ട് നിങ്ങള്‍ ഭരണനേട്ടവും രാഷ്ട്രീയവും പറയാതെ വോട്ടുബാങ്കുകളെ ആശ്രയിക്കുന്നു എന്നെല്ലാം യുഡിഎഫിനോട് ചോദിക്കുന്നതിനുപകരം ഒരു വോട്ടുകൊണ്ട് ചികിത്സ നല്‍കാം. യുഡിഎഫിനെതിരെ കിട്ടുന്ന ഓരോ വോട്ടും ജനങ്ങളുടെ ജീവിക്കാനുള്ള ആഗ്രഹത്തിന്റെ പ്രകടനമാകുമെന്നതാണ് പിറവത്തിന്റെ പ്രത്യേകതയിലൊന്ന്. അതുകൊണ്ടുതന്നെയാണ് കള്ളിതിരിച്ചുള്ള കൂട്ടിക്കിഴിക്കലുകളില്‍ യുഡിഎഫ് അഭയംതേടുമ്പോള്‍ എല്‍ഡിഎഫിന് ഉണ്ടാകുന്ന ഉറച്ച വിജയപ്രതീക്ഷ. കേരളത്തിന്റെ തലയില്‍ നിര്‍ബന്ധപൂര്‍വം അടിച്ചേല്‍പ്പിക്കപ്പെട്ട നാണക്കേടിന്റെ കിരീടമാണ് ഇന്ന് യുഡിഎഫ് സര്‍ക്കാര്‍ . തലകുടഞ്ഞ് ആ അഴുക്ക് തെറിപ്പിച്ചുകളയാനുള്ള ആദ്യാവസരമാണ് പിറവത്തുകാര്‍ക്കു മുന്നില്‍ മണിക്കൂറുകള്‍ക്കകം വന്നുചേരുന്നത്. വോട്ടിനേക്കാള്‍ നോട്ടിന് വിലയുണ്ടെന്നു കരുതി, നോട്ടുകെട്ടുകള്‍ കൊണ്ട് എംഎല്‍എമാരെ വിലയ്ക്കെടുക്കുന്ന യുഡിഎഫ് നേതൃത്വത്തിന് വോട്ടിന്റെ വിലയെന്തെന്ന് കാണിച്ചുകൊടുക്കേണ്ടത് പൗരന്റെ ആത്മാഭിമാനത്തിന്റെ പ്രശ്നംകൂടിയാകുന്നുണ്ട്.

Sunday, March 11, 2012

തിരിച്ചടിയാകുന്ന കുതിരക്കച്ചവടം

കൂറുമാറ്റരാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിനകത്തുതന്നെ പ്രതിഷേധമുയരുന്നത് ശുഭോദര്‍ക്കമാണ്. പണംകൊടുത്തും സ്ഥാനംകൊടുത്തും ആര്‍ജിക്കുന്ന പിന്തുണകൊണ്ട് നടത്തുന്ന ഭരണം ജനാധിപത്യത്തിന്റേതല്ല-പണാധിപത്യത്തിന്റെയും അഴിമതിയുടേതുമാണ്. നെയ്യാറ്റിന്‍കര മണ്ഡലത്തില്‍നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചു ജയിച്ച ആര്‍ സെല്‍വരാജ്, ഒരു പ്രത്യേക നിമിഷത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കുകയും പിറ്റേന്ന് യുഡിഎഫ് ആഭിമുഖ്യം പ്രഖ്യാപിക്കുകയും ചെയ്തപ്പോള്‍, ആഘാതമേറ്റത് കേരളം ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യമൂല്യങ്ങള്‍ക്കും രാഷ്ട്രീയ അന്തസ്സിനുമാണ്. രാജി ഒരു രാഷ്ട്രീയ സൂത്രവുമാണ്. രാജിവയ്ക്കാതെ സെല്‍വരാജിന് യുഡിഎഫിനെ സേവിക്കാനാവില്ല. നിയമസഭയില്‍ തോന്നുമ്പോള്‍ കൂറുമാറാന്‍ പറ്റില്ല. അങ്ങനെചെയ്താല്‍ അയോഗ്യതയാണുണ്ടാവുക. രാജിക്കും കൂറുമാറ്റത്തിനും ആധാരമായി വിശ്വാസയോഗ്യമായ ഒന്നും സെല്‍വരാജ് ഈ നിമിഷംവരെ പറഞ്ഞിട്ടില്ല. എന്നാല്‍, പുറത്തുപറയാനാവാത്ത കാരണങ്ങളും ഘടകങ്ങളും രാജിക്കുപിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് സെല്‍വരാജിന്റെയും യുഡിഎഫിന്റെയും വാക്കിലും പ്രവൃത്തിയിലും തെളിയുന്നുണ്ട്. പിറവം ഉപതെരഞ്ഞെടുപ്പ് ഫലത്തെ യുഡിഎഫ്, വിശേഷിച്ച് സര്‍ക്കാരിനെ നയിക്കുന്ന ഉമ്മന്‍ചാണ്ടി ഭീതിയോടെയാണ് കാണുന്നത്. പിറവത്ത് തോറ്റാല്‍ അധികാരത്തില്‍ തുടരാനുള്ള ധാര്‍മികത നഷ്ടമാകുമെന്ന് ഒരു മന്ത്രിതന്നെ പ്രസ്താവിച്ചത് ശ്രദ്ധിക്കേണ്ടതാണ്. അങ്ങനെയൊരവസ്ഥ ഒഴിവാക്കണമെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നയാള്‍ മുഖ്യമന്ത്രിതന്നെയാണ്. പിറവത്ത് തോറ്റാലും സര്‍ക്കാരിന്റെ ഭൂരിപക്ഷം നഷ്ടപ്പെടില്ല എന്ന് ഉറപ്പായിട്ടും അതിനേക്കാള്‍ വലിയൊരുറപ്പ് കുറുക്കുവഴിയിലൂടെ നേടാനുള്ള ഗൂഢാലോചനയുടെ ഉല്‍പ്പന്നമാണ് കുതിരക്കച്ചവടം-അതിന്റെ ആയുധമാണ് സെല്‍വരാജ്.

പണവും സ്ഥാനമോഹവും ബൂര്‍ഷ്വാ രാഷ്ടീയത്തിന്റെ കൂടപ്പിറപ്പാണ്. അന്യൂനമായ രാഷ്ടീയ സദാചാരം ഇടതുപക്ഷം ഉയര്‍ത്തിപ്പിടിക്കുന്നു എന്നതുകൊണ്ടുമാത്രമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇന്ന് നിലനില്‍ക്കുന്നത്. അസംതൃപ്തികളുടെ കൂടാരമായ മുന്നണിയും അഴിമതി അരങ്ങുവാഴുന്ന ഭരണവും. കൂറുമാറ്റം ആരും ആസൂത്രണംചെയ്യേണ്ടതില്ല. ഇറങ്ങിവന്നാല്‍ ഇടതുപക്ഷം സ്വീകരിക്കുമെന്ന വിദൂരസൂചന ലഭിച്ചാല്‍ മതി, ആ നിമിഷത്തില്‍ യുഡിഎഫിനെ ഉപേക്ഷിക്കാന്‍ തയ്യാറാകുന്ന കക്ഷികളുമുണ്ട്, നേതാക്കളുമുണ്ട്. ജനാധിപത്യേതരമാര്‍ഗങ്ങളിലൂടെ അധികാരത്തില്‍ വരാന്‍ അശേഷം താല്‍പ്പര്യമില്ല എന്ന എല്‍ഡിഎഫിന്റെ തിളക്കമാര്‍ന്ന നിലപാടുമാത്രമാണ് ആ അര്‍ഥത്തില്‍ ഇന്ന് യുഡിഎഫ് ഭരണത്തെ താങ്ങിനിര്‍ത്തുന്നത്. അത് മുഖ്യമന്ത്രി സൌകര്യമായി എടുത്തിരിക്കുന്നു. ഉത്തരേന്ത്യന്‍ മാതൃകയില്‍ കൂറുമാറ്റം സംഘടിപ്പിച്ച് ഭൂരിപക്ഷത്തിന്റെ കനം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നത് അത്തരമൊരു മാനസികാവസ്ഥയിലാണ്. പിറവം തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനല്ല; പിറവത്തു പരാജയപ്പെട്ടാല്‍ അതിന്റെ ആഘാതം ഇല്ലാതാക്കാനാണ് നെയ്യാറ്റിന്‍കരയിലെ കുതിരക്കച്ചവടമെന്നര്‍ഥം.

കൂറുമാറിവന്നയാളെ നെയ്യാറ്റിന്‍കരയില്‍ മത്സരിപ്പിക്കേണ്ട ഗതികേടില്ലെന്ന് കോണ്‍ഗ്രസിന്റെ ഉന്നത നേതൃത്വത്തില്‍നിന്നുതന്നെ വന്ന പ്രതികരണം, ആ പാര്‍ടിയില്‍ കുറുക്കുവഴി രാഷ്ട്രീയത്തിനെതിരായി നീറിനില്‍ക്കുന്ന അമര്‍ഷത്തിന്റെ ബഹിര്‍സ്ഫുരണമാണ്. കേന്ദ്രത്തില്‍ നരസിംഹറാവു സര്‍ക്കാരിനെ നിലനിര്‍ത്തിയത് എംപിമാരെ കൂട്ടത്തോടെ വിലയ്ക്കുവാങ്ങിയിട്ടായിരുന്നു എന്നത് രഹസ്യമല്ല. ഒന്നാം യുപിഎ സര്‍ക്കാരിനെ നിലനിര്‍ത്താന്‍ ഒഴുക്കിയ കോടികളില്‍ ഒരംശം പാര്‍ലമെന്റില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടതാണ്. അതാണ് കോണ്‍ഗ്രസിന്റെ വഴക്കം. കേരളത്തില്‍, കമ്യൂണിസ്റ്പാര്‍ടിയില്‍നിന്ന് ഒരാളെ വിലയ്ക്കെടുക്കാന്‍ കഴിഞ്ഞു എന്നതാണ് ഉമ്മന്‍ചാണ്ടി കാണിച്ച മിടുക്ക്. വര്‍ഗവഞ്ചകര്‍ പാര്‍ടിയെ ഒറ്റുകൊടുക്കാന്‍ തയ്യാറായ സംഭവങ്ങള്‍ ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്. പണത്തിനും പദവിക്കുമായി വഞ്ചന നടത്തിയ ചിലര്‍ കേരളത്തില്‍തന്നെ സമീപഭൂതത്തില്‍ പാര്‍ടിയില്‍നിന്ന് പുറത്തായിട്ടുണ്ട്. ഒറ്റപ്പെട്ടതെങ്കിലും, സെല്‍വരാജിനെപ്പോലെ ദീര്‍ഘകാല പ്രവര്‍ത്തന പാരമ്പര്യമുള്ള ഒരാള്‍ വിലയ്ക്കെടുക്കപ്പെടുന്നതും പുറത്തുപോകുന്നതും ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം വേദനാജനകവും ഗൌരവതരവുമാണ്. സോമനാഥ് ചാറ്റര്‍ജിയെപ്പോലുള്ള നഷ്ടങ്ങള്‍ ചരിത്രത്തിലുണ്ട്. അവയൊന്നും പ്രസ്ഥാനത്തിന്റെ കരുത്തിലും മുന്നേറ്റത്തിലും പോറലേല്‍പ്പിച്ചിട്ടില്ലെങ്കിലും. അത്തരം അനുഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള നിതാന്ത ജാഗ്രതയുടെ പ്രാധാന്യത്തിന് ഒരിക്കല്‍കൂടി അടിവരയിടുന്നതാണ് ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം ഈ അനുഭവം. കള്ളന്മാര്‍ക്കും കരിഞ്ചന്തക്കാര്‍ക്കും കുതികാല്‍വെട്ടികള്‍ക്കും കൊലപാതകികള്‍ക്കും തങ്ങളുടേതായ ന്യായം കാണും. അത്തരം ചില ന്യായങ്ങളാണ് സെല്‍വരാജ് രാജിപ്രഖ്യാപനത്തോടൊപ്പം നിരത്തിയത്. ആ പ്രസ്താവനയാണ് പിറവത്തെ യുഡിഎഫിന്റെ പ്രചാരണ വിഷയമെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രഖ്യാപനംകൂടി വന്നപ്പോള്‍, യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചത് എന്ന് സംശയിക്കാനില്ല. സിപിഐ എമ്മിനെതിരെ എതിരാളികള്‍ തലങ്ങും വിലങ്ങും പ്രചരിപ്പിച്ചതും വലതുപക്ഷ മാധ്യമങ്ങള്‍ കൊണ്ടാടിയതുമായ കുറെ മുനപോയ ആരോപണങ്ങള്‍ സമാഹരിച്ച് പ്രസ്താവനയിറക്കി എറിഞ്ഞുകൊടുക്കുകയായിരുന്നു സെല്‍വരാജ്. ആത്മവഞ്ചകര്‍ക്കുമാത്രം കഴിയുന്ന അഭ്യാസമാണ്, തെളിവുകളോ യുക്തിയോ ഇല്ലാത്ത ശകാരം നടത്തല്‍. അര്‍ഥമില്ല എന്നപോലെ അതിന് ആയുസ്സുമില്ല.

പിറവത്ത് യുഡിഎഫ് പ്രചാരണം മുന്നേറുന്നത് അന്തരിച്ച മന്ത്രി ടി എം ജേക്കബ്ബിന്റെ പേരുപറഞ്ഞുമാത്രമാണ്. അതിലുപരി സ്വന്തം സര്‍ക്കാരിന്റെ നേട്ടങ്ങളില്ല; ജനങ്ങള്‍ക്ക് നല്‍കാന്‍ പ്രതീക്ഷപോലുമില്ല. അടിക്കടിയുണ്ടാകുന്ന പെട്രോള്‍ വിലവര്‍ധനയോ ഉത്തരേന്ത്യയുടെ ഹൃദയഭൂമിയില്‍ കോണ്‍ഗ്രസിന്റെ മേല്‍വിലാസംതന്നെ നഷ്ടപ്പെട്ടതോ ഭാവിയിലേക്കുള്ള ഈടുവയ്പായി അവതരിപ്പിച്ച നേതൃരൂപത്തിന്റെ തകര്‍ച്ചയോ ചൂണ്ടിക്കാട്ടി വോട്ടുപിടിക്കാനാവില്ല. സാമുദായിക സമവാക്യങ്ങളുടെയും സങ്കുചിത വികാരങ്ങളുടെയും പണത്തിന്റെയും അധികാര ദുര്‍വിനിയോഗത്തിന്റെയും വഴിയിലാണ് യുഡിഎഫ്. പക്ഷേ, അതിലൊന്നും ആശ്രയിക്കാനാവില്ല എന്ന ബോധം നേതൃത്വത്തിനുതന്നെ വന്നിരിക്കുന്നു. അതിന്റെ ഫലമാണ്, കൂറുമാറ്റത്തിന്റെയും കുതിരക്കച്ചവടത്തിന്റെയും വഴി. യുഡിഎഫ് അമ്പരപ്പിക്കുംവിധം മ്ളേച്ഛമായ പാതയിലൂടെയാവും മുന്നേറുക എന്ന മുന്നറിയിപ്പുകൂടിയാണിത്്. നെയ്യാറ്റിന്‍കരയില്‍ രാജിവച്ച എംഎല്‍എ വീണത് അത്തരമൊരു അഴുക്കുനിറഞ്ഞ പാതയിലാണെന്ന് വ്യക്തമായിക്കഴിഞ്ഞു. യുഡിഎഫിലേക്ക് പോകുന്നതിലും നല്ലത് ആത്മഹത്യയാണെന്നു പറഞ്ഞയാള്‍ ഇരുട്ടിവെളുത്തപ്പോള്‍ യുഡിഎഫിലേക്കാണ് തന്റെ പോക്ക് എന്ന് മാറ്റിയത് സ്ഥലജലഭ്രമംകൊണ്ടല്ല. വിലയ്ക്കെടുക്കപ്പെടുന്ന ആരുടെയും കടമയാണ് ആ ആത്മഹത്യ. ഇത്തരം വഞ്ചന നടത്തിയവര്‍ക്കും നടത്തിച്ചവര്‍ക്കും ജനങ്ങള്‍തന്നെ ശിക്ഷ നല്‍കും എന്നതില്‍ തര്‍ക്കമില്ല. ചീഞ്ഞുനാറുന്ന കുതിരക്കച്ചവട രാഷ്ട്രീയത്തിനെതിരെ പ്രതികരിക്കാനുള്ള അവസരമാണ് പിറവത്തെ സമ്മതിദായകര്‍ക്കു ലഭിച്ചിരിക്കുന്നത്. നേരിന്റെയും നെറിയുടെയും രാഷ്ട്രീയ സംസ്കാരം സംരക്ഷിക്കുന്നതിനായി പിറവത്തെ ജനങ്ങള്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയോടൊപ്പമാണ് അണിനിരക്കേണ്ടത് എന്ന്, നെയ്യാറ്റിന്‍കരയിലെ അനുഭവം ആവര്‍ത്തിച്ചുറപ്പിക്കുന്നു. രാഷ്ട്രീയ ഉപജാപങ്ങള്‍ക്കെതിരായി ചിന്തിക്കുന്നവര്‍ യുഡിഎഫിനകത്തുമുണ്ട്. അവരും ഈ തിരിച്ചറിവിലേക്കാണ് എത്തുന്നത് എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ കൂറുമാറ്റത്തിനെതിരെ രംഗത്തുവന്നതിലൂടെ തെളിയിക്കപ്പെടുന്നത്.

Friday, March 9, 2012

കുതിരക്കച്ചവടവും വര്‍ഗവഞ്ചനയും

അധികാരം നിലനിര്‍ത്താന്‍ പണംനല്‍കി എംഎല്‍എമാരെ വിലയ്ക്കെടുക്കുന്ന കോണ്‍ഗ്രസ് ശൈലി കേരളത്തിലേക്ക് മടക്കിക്കൊണ്ടുവരികയാണ് ഉമ്മന്‍ചാണ്ടി. നെയ്യാറ്റിന്‍കരയിലെ ജനങ്ങളെ വഞ്ചിച്ച് ആര്‍ ശെല്‍വരാജ് എംഎല്‍എസ്ഥാനം രാജിവെയ്ക്കുമ്പോള്‍, എന്തൊരാശ്വാസമാണ് ഉമ്മന്‍ചാണ്ടിയ്ക്ക്. പിറവത്തെ ആസന്നമായ തോല്‍വിയുടെ സമ്മര്‍ദ്ദം ശെല്‍വരാജിന്റെ മിന്നല്‍രാജി കൊണ്ട് മറികടക്കാം എന്ന ആഗ്രഹം അദ്ദേഹത്തിന് തീര്‍ച്ചയായും ആകാം. പിറവം ഉപതിരഞ്ഞെടുപ്പിന്റെ മൂര്‍ദ്ധന്യത്തില്‍ പാര്‍ടിയോടും മുന്നണിയോടും ജനങ്ങളോടും ചെയ്ത ഈ കൊടുംചതിയ്ക്ക് ശെല്‍വരാജ് കൈപ്പറ്റിയ കോടികളെത്ര എന്ന ചോദ്യം എല്ലാ നാവിന്‍ തുമ്പിലുമുണ്ട്.
യുഡിഎഫിലേക്ക് പോകുമോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, "അതിലും നല്ലത് ആത്മഹത്യചെയ്യുന്നതല്ലേ''—എന്നാണ് ശെല്‍വരാജ് തിരിച്ചുചോദിച്ചത്. രാഷ്ട്രീയപോരാട്ടത്തിന്റെ നിര്‍ണായക മുഹൂര്‍ത്തത്തില്‍ സ്വപക്ഷത്തെ ഒറ്റികൊടുത്ത് മറുപക്ഷത്തിനു വിടുപണിചെയ്ത ശെല്‍വരാജ് രാഷ്ട്രീയമായി ആത്മഹത്യ ചെയ്തുകഴിഞ്ഞു. എന്തിന് ഇനി യുഡിഎഫില്‍ ഔപചാരികമായി ചേരണം? പിറവം ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മൂര്‍ധന്യവേളയില്‍, ഇങ്ങനെയൊരു രാജിയും ആരോപണങ്ങളും കൊണ്ട് യുഡിഎഫിന് ചെയ്യുന്ന സേവനത്തിനുതന്നെ കോടികള്‍ പ്രതിഫലം കിട്ടിയിട്ടുണ്ടാകും എന്നതിലും സംശയമില്ല.

"ജനങ്ങള്‍ എപ്പോഴും രാഷ്ട്രീയത്തില്‍ വഞ്ചനയുടെയും ആത്മവഞ്ചനയുടെയും വിഡ്ഡികളായ ഇരകളായിരുന്നിട്ടുണ്ട്. ധാര്‍മികവും മതപരവും സാമൂഹികവുമായ വാക്ജാലങ്ങളുടെയും പ്രഖ്യാപനങ്ങളുടെയും വാഗ്ദാനങ്ങളുടെയും പിന്നില്‍ ഒരു വര്‍ഗത്തിന്റെയല്ലെങ്കില്‍ മറ്റൊരു വര്‍ഗത്തിന്റെ താല്‍പര്യങ്ങള്‍ കണ്ടുപിടിക്കാന്‍ അവര്‍ പഠിക്കുന്നതുവരെ എപ്പോഴും അങ്ങനെത്തന്നെ ആയിരിക്കുകയും ചെയ്യും'' എന്ന് ലെനിന്‍ വിലയിരുത്തിയിട്ടുണ്ട്. ജനങ്ങളെ അങ്ങനെ വിഡ്ഡികളാക്കാനുള്ള ആസൂത്രണവും ചിട്ടപ്പെടുത്തലും ശെല്‍വരാജിന്റെ രാജി, പ്രസ്താവന, അതിനോടുള്ള മാധ്യമപ്രതികരണം, യുഡിഎഫ് മനോഭാവം എന്നിവയില്‍ കാണാം.

രാജിവെച്ച് ശെല്‍വരാജ് ഒരു പ്രസ്താവന എഴുതിത്തയ്യാറാക്കി വിതരണത്തിന് നല്‍കി. അത് വായിക്കുന്നവര്‍ക്ക് മുഖത്തുനോക്കി ചോദിക്കാവുന്നതാണ്; 'താങ്കള്‍ ഇന്നലെവരെ ഏതു ലോകത്തായിരുന്നു' എന്ന്. രാജിവെച്ച എംഎല്‍എയെ മാധ്യമങ്ങള്‍ കൂട്ടത്തോടെ ഉയര്‍ത്തിപ്പിടിച്ച് രംഗത്തുവന്നു. തീറ്റയ്ക്ക് കൂടുതുറന്നുകിട്ടുമ്പോഴുള്ള വളര്‍ത്തുജന്തുക്കളുടെ ആര്‍ത്തിയോടെയാണ് 'മാര്‍ക്സിസ്റ്റ് വിശകലന' വിദഗ്ദരായ അപ്പുക്കുട്ടന്‍ വള്ളിക്കുന്നിനെപ്പോലുള്ളവര്‍ ചാനല്‍ ക്യാമറകള്‍ക്കുമുന്നിലേക്ക് ഓടിയെത്തിയത്.

രാജിവെച്ച സമയവും സാഹചര്യവും പരിശോധിക്കുക. സിപിഐ എമ്മിന്റെ സമുന്നതരായ നേതാക്കള്‍ക്കൊപ്പം അദ്ദേഹം കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിയമസഭയില്‍ പങ്കെടുത്തുവരികയായിരുന്നു. പാര്‍ടിയില്‍ തനിക്ക് എന്തെങ്കിലും പ്രശ്നം നേരിടുന്നുവെന്ന് അവിടെയാരോടും പറഞ്ഞിട്ടില്ല. അങ്ങനെയൊരു സൂചനപോലും അദ്ദേഹമാര്‍ക്കും നല്‍കിയില്ല. ഇന്നലെ സഭ തീര്‍ന്നു. നേതാക്കളെല്ലാം പിറവത്തേയ്ക്കു മടങ്ങി. അപ്പോഴാണ് ശെല്‍വരാജിന്റെ രാജി. അതിന്റെ കാരണമായി പറയുന്നതോ, പാര്‍ടി അദ്ദേഹത്തെ പീഡിപ്പിക്കുന്നുവെന്നും. പാര്‍ടിയില്‍ പൊടുന്നനെ തനിക്കെതിരെ എന്തെങ്കിലും നീക്കമുണ്ടായി എന്നോ ഇന്നലെ രാത്രി കിടക്കാന്‍ പോകുമ്പോള്‍ ജില്ലാനേതൃത്വം ഒരുചുമട് അവഗണന തന്റെ തലയില്‍വെച്ചുതന്നു എന്നോ ശെല്‍വരാജിന് പറയാനില്ല. ധരിച്ച വസ്ത്രം മുതല്‍ വീടും ഇതുവരെയുള്ള ജീവിതവുമെല്ലാമാണ് ശെല്‍വരാജിന് പാര്‍ടി നല്‍കിയത്.

ഫെബ്രുവരി പത്തിനാണ് സിപിഐ എം സംസ്ഥാന സമ്മേളനം കഴിഞ്ഞത്. ഒരുമാസം പിന്നിട്ടു. സംസ്ഥാനത്ത് ആദ്യംനടന്ന ജില്ലാ സമ്മേളനം തിരുവനന്തപുരത്തായിരുന്നു. സമ്മേളനത്തോടനുബന്ധിച്ച് എന്തെങ്കിലും പ്രശ്നമുണ്ടായിരുന്നുവെങ്കില്‍ അത് മൂപ്പിച്ച് പഴുപ്പിക്കാന്‍ ഇത്രയും കാലമെടുക്കില്ലല്ലോ. പിന്നെന്തിന് ഈ സമയം തെരഞ്ഞെടുത്തു? ഈ ദിവസം തെരഞ്ഞെടുത്തു? പിറവത്തിനുവേണ്ടിയെന്നല്ലാതെ എന്തുത്തരമുണ്ട് ശെല്‍വരാജിന്?

കമ്യൂണിസ്റ്റ് പാര്‍ടിയോട് അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ അത് സ്വന്തം ഘടകത്തില്‍ ഉന്നയിക്കാം. അവിടെ പരിഹരിക്കപ്പെട്ടില്ലെങ്കില്‍ ഉപരിഘടകത്തെ സമീപിക്കാം. പാര്‍ടിക്കകത്ത് നിര്‍ഭയം എന്തും തുറന്നു പറയാം. അങ്ങനെ എന്തെങ്കിലും താന്‍ ചെയ്തതായി ശെല്‍വരാജ് അവകാശപ്പെട്ടിട്ടില്ല. എസ്എഫ്ഐയിലൂടെ വന്ന്, പാര്‍ടി ഏരിയാസെക്രട്ടറിയായും ജില്ലാ കമ്മിറ്റി അംഗമായുമൊക്കെ പ്രവര്‍ത്തിച്ച ഒരാള്‍ക്ക് സംഘടനാപരമായ അവകാശങ്ങളെയും അവസരങ്ങളെയും കുറിച്ച് സന്ദേഹമുണ്ടാകേണ്ടതില്ല. അജ്ഞതയല്ല ശെല്‍വരാജിനെ നയിച്ചതെന്നര്‍ത്ഥം. രാജിക്ക് കാരണമായത് പാര്‍ടിനേതൃത്വത്തോടുള്ള വിരോധമോ അതൃപ്തിയോ അല്ല എന്നും വ്യക്തമാണ്. അങ്ങനെയെങ്കില്‍ തന്റെ ഘടകത്തില്‍ ഒരക്ഷരം ഉരിയാടാമായിരുന്നുവല്ലോ-എന്നെങ്കിലും.

ഇവിടെ തീരുമാനിച്ചുറപ്പിച്ച രംഗങ്ങളാണരങ്ങേറിയത്. ആദ്യം രാജിക്കത്ത് തയാറാക്കി സ്പീക്കര്‍ക്ക് കൊടുക്കുന്നു. തുടര്‍ന്ന് വിവരം മാധ്യമങ്ങള്‍ക്ക് നല്‍കുന്നു. നെയ്യാറ്റിന്‍കര ഗസ്റ്റ്ഹൌസില്‍ ക്യാമ്പ് ചെയ്ത് പത്രസമ്മേളനത്തിനൊരുങ്ങുന്നു. പത്രക്കാര്‍ക്ക് നേരത്തെ തയാറാക്കി കോപ്പിയെടുത്ത സുദീര്‍ഘ പ്രസ്താവന വിതരണംചെയ്യുന്നു. പൊടുന്നനെയുള്ള പ്രകോപനമില്ല; തനിക്കെതിരെ പാര്‍ടി നടപടിയെടുത്തു എന്ന് ആക്ഷേപമില്ല; നേരിയ അനിഷ്ടംപോലം മുമ്പ് പ്രകടിപ്പിച്ചിട്ടുമില്ല. അക്ഷരാര്‍ഥത്തില്‍ നാടകീയമായ തീരുമാനമാണ് വന്നത്. അവിടെയാണ്, ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ച യഥാര്‍ഥ ഘടകമെന്ത് എന്ന ചോദ്യം ഉയരുന്നത്. ഇന്നലെവരെ പ്രവര്‍ത്തിക്കുകയും തന്നെ താനാക്കുകയും ചെയ്ത പ്രസ്ഥാനത്തോടും രാഷ്ട്രീയത്തോടും ഒരിറ്റ് കൂറോ നന്ദിയോ ഉണ്ടായിരുന്നുവെങ്കില്‍ ഈ പ്രഖ്യാപനം പിറവം വോട്ടെടുപ്പ് കഴിയുംവരെയെങ്കിലും മാറ്റിവെക്കുമായിരുന്നില്ലേ? അവിടെ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി രാപ്പകല്‍ കഷ്ടപ്പെടുന്ന ആയിരക്കണക്കിന് പ്രവര്‍ത്തകരെ വിഷമിപ്പിക്കുന്ന ഇത്തരമൊരു വഞ്ചന കാണിച്ചാല്‍, അത് പൊറുക്കാവുന്നതിനപ്പുറമാണെന്ന് ശെല്‍വരാജിന് അറിയാത്തതാവില്ല.
യഥാര്‍ഥത്തില്‍ യുഡിഎഫിന്റെ കോടാലിക്കൈയാണിന്് ശെല്‍വരാജ്. ജനാധിപത്യത്തിനുപുറത്തുള്ള കളി ഉമ്മന്‍ചാണ്ടി ശക്തിപ്പെടുത്തിയിരിക്കുന്നു. ജനങ്ങള്‍ നല്‍കാത്ത ഭൂരിപക്ഷം പണംകൊണ്ട് നേടിയെടുക്കാം എന്ന് തെളിയിച്ച യുപിഎ ഭരണം കേന്ദ്രത്തിലുള്ളപ്പോള്‍ ഉമ്മന്‍ചാണ്ടിയില്‍നിന്ന് മറ്റൊന്ന് പ്രതീക്ഷിക്കാനുമാകില്ല. പിറവം പോയാലും ഭരണംപോകാതിരിക്കാന്‍ ശെല്‍വരാജിന്റെ വില ഒടുക്കുന്നതിന് ഉമ്മന്‍ചാണ്ടി മടിച്ചുനില്‍ക്കേണ്ടതില്ല-അതാണ് കോണ്‍ഗ്രസിന്റെ ചരിത്രം. എത്രയാണ് ആ വിലയെന്നേ അറിയാനുള്ളൂ. അതിന് ഇടനിലക്കാരായത് ആരൊക്കെ എന്നതും പുറത്തുവരേണ്ടതുണ്ട്.

കൂറുമാറ്റക്കാരെയും നയവഞ്ചകരെയും കേരളം മുമ്പും കണ്ടിട്ടുണ്ട്. അവരുടെയൊക്കെ മുഖത്ത് തുടക്കത്തിലെങ്കിലും ചെറിയ ജാള്യമുണ്ടായിരുന്നു. ഇവിടെ ശെല്‍വരാജിന്റെ മുഖത്ത് അത്തരമൊന്ന് കണ്ടില്ല. എന്തോ ചവച്ചുകൊണ്ട് മാധ്യമപ്രവര്‍ത്തകരെ അഭിമുഖീകരിച്ച അദ്ദേഹത്തിന്റെ ഓരോവാക്കിലും ആംഗ്യവിക്ഷേപത്തിലും കണ്ടത്, കൌശലക്കാരനായ കുറ്റവാളിയുടെ സൂത്രങ്ങളാണ്. പറ്റിപ്പോയതല്ല; കല്‍പ്പിച്ചുകൂട്ടിയുള്ളതാണ് തന്റെ ഓരോ നീക്കങ്ങളുമെന്ന് ശെല്‍വരാജ് പറയാതെ പറഞ്ഞു.

ഒരു എംഎല്‍എ പോയതുകൊണ്ട് സിപിഐ എമ്മിനോ എല്‍ഡിഎഫിനോ വിശേഷിച്ച് ഇപ്പോള്‍ എന്തെങ്കിലും സംഭവിക്കാനില്ല. കൂറുമാറ്റത്തിലൂടെയും കുറുക്കുവഴിയിലൂടെയും അധികാരത്തിലേക്കില്ലെന്ന് സിപിഐ എം അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുമുണ്ട്. ആ നിലയ്ക്ക്, പിറവത്തിനുമുമ്പ് യുഡിഎഫിനെ ഒന്ന് മുന്നോട്ട് തള്ളുക; എല്‍ഡിഎഫിനെ ആകുംവിധം അലോസരപ്പെടുത്തുക എന്ന കര്‍ത്തവ്യമാണ് ശെല്‍വരാജ് ഭംഗിയായി നിറവേറ്റിയത്. തീര്‍ച്ചയായും സിപിഐ എമ്മിന്റെ പ്രവര്‍ത്തകരെയും അനുഭാവികളെയും എല്‍ഡിഎഫിനൊപ്പം നില്‍ക്കുന്നവരെയും ഒന്ന് കുത്തി നോവിച്ചു. ഇന്നലെവരെ ഒന്നിച്ചുനിന്നവരെ അമ്പരപ്പിക്കുംവിധം വഞ്ചിച്ചു. വഞ്ചിക്കപ്പെടുന്നത് സിപിഐ എം ആകുമ്പോള്‍ വഞ്ചകന്‍ നായകനാകുന്ന രസതന്ത്രമാണ് നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളില്‍ എന്നതുകൊണ്ട് കുറച്ചുദിവസം ശെല്‍വരാജ് കൊണ്ടാടപ്പെടും. പിറവം ഉപതെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് യുഡിഎഫ് കരുനീക്കിയത്. അക്കാര്യത്തില്‍ പക്ഷെ വിപരീതഫലമുണ്ടാകാനാണിട. പിറവത്ത് ജയിച്ചില്ലെങ്കില്‍ ഉമ്മന്‍ചാണ്ടിയുടെ മുഖ്യമന്ത്രിസ്ഥാനം അപകടത്തില്‍ എന്നാണ് യുഡിഎഫിന്റെ പ്രധാന പ്രചാരണം. ഇനി അതിന് അടിസ്ഥാനമില്ല. പിറവത്ത് അത്തരം വികാരങ്ങളുണര്‍ത്തി യുഡിഎഫിന് വോട്ടുതേടാന്‍ പരിമിതി വന്നിരിക്കുന്നു.

കമ്യൂണിസ്റ്റുകാര്‍ക്കും പാര്‍ടിയെ സ്നേഹിക്കുന്നവര്‍ക്കും ശെല്‍വരാജ് തികഞ്ഞ വര്‍ഗവഞ്ചകനാണ്. നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ അത്യധ്വാനംചെയ്ത് ജയിപ്പിച്ച പ്രവര്‍ത്തകരെ മാത്രമല്ല, ഒരു നാടിനെത്തന്നെ അദ്ദേഹം വഞ്ചിച്ചിരിക്കുന്നു. മാപ്പര്‍ഹിക്കാത്ത ഒറ്റുകാരന്റെ പുലമ്പലുകളായി ശെല്‍വരാജിന്റെ ആരോപണങ്ങള്‍ തള്ളിപ്പോകുന്നതും അതുകൊണ്ടുതന്നെ. ഇനിയുള്ള ചര്‍ച്ചകളില്‍ ശെല്‍വരാജാകില്ല; ഉത്തരേന്ത്യന്‍ മാതൃക കേരളത്തിലേക്ക് ശെല്‍വരാജിലൂടെ കടത്തിക്കൊണ്ടുവന്ന കാലുമാറ്റ രാഷ്ട്രീയത്തിന്റെ വൃത്തികേടുകളാണ് വിചാരണ ചെയ്യപ്പെടുക.

Wednesday, March 7, 2012

നാടകാന്തം നൈരാശ്യം

"കഴിഞ്ഞ ഏഴുവര്‍ഷമായി ഞാന്‍ ഈ "നാടകം" നടത്തുകയാണ്. ജനങ്ങളുമായി അടുത്തിടപഴകുന്നതും അവരുടെ പ്രശ്നങ്ങള്‍ നേരിട്ട് മനസിലാക്കുന്നതും നാടകമാണെങ്കില്‍ ജീവിതകാലം മുഴുവന്‍ ഞാനിത് തുടരും." ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പു പര്യടനത്തിനിടെ രാഹുല്‍ഗാന്ധി ഇങ്ങനെ പറഞ്ഞിരുന്നു. കോണ്‍ഗ്രസിന്റെ പ്രചാരണരംഗത്തെ താരം മാത്രമല്ല; ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാനും അതിലൂടെ നെഹ്റു-ഇന്ദിര യുഗത്തിന്റെ കരുത്തിലേക്ക് ആ പാര്‍ടിയെ തിരിച്ചെത്തിക്കാനും ജന്മമെടുത്ത അവതാര പുരുഷനാണ് രാഹുല്‍ - അങ്ങനെയാണ് കോണ്‍ഗ്രസ് അദ്ദേഹത്തെ അവതരിപ്പിച്ചത്. നാട്ടിലെ കെഎസ്യു നേതാക്കളുടെ ശൈലിയെ അനുസ്മരിപ്പിക്കുന്നതായിരുന്നു യുപിയിലെ രാഹുലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം. ഗ്രാമീണ ഭവനങ്ങളില്‍ചെന്ന് ഭക്ഷണം കഴിക്കുക; ദളിത് വീടുകളില്‍ അന്തിയുറങ്ങുക; യാത്രയ്ക്കിടയില്‍ ബോധപൂര്‍വമായ ആകസ്മികതകള്‍ സൃഷ്ടിച്ച് നാടന്‍ കടകളില്‍ പാഞ്ഞുകയറുക; സുരക്ഷാ സന്നാഹങ്ങളെ മറികടന്നുള്ള യാത്രകളിലൂടെ വാര്‍ത്താതാരമാവുക- ഇങ്ങനെയുള്ള പൊടിക്കൈകള്‍ നിര്‍ലോപം ഉപയോഗിക്കപ്പെട്ടു. പരിഹാസവും വിമര്‍ശവുമുയര്‍ന്നപ്പോള്‍ രാഹുല്‍ പറഞ്ഞു: "പ്രതിപക്ഷകക്ഷികള്‍ എന്നെ രാഷ്ട്രീയത്തിലെ ശിശുവെന്നാണ് വിളിക്കുന്നത്. രാഷ്ട്രീയത്തില്‍ എനിക്ക് വേണ്ടത്ര വിവരമില്ലെന്നാണ് അവര്‍ പറയുന്നത്. അതെ, എനിക്ക് രാഷ്ട്രീയത്തില്‍ അധികം അനുഭവപരിചയമില്ല. പക്ഷേ, കഴിഞ്ഞ ഏഴുവര്‍ഷമായി ഞാന്‍ രാജ്യത്തിന്റെ പ്രശ്നങ്ങളെന്താണെന്ന് പഠിച്ചിട്ടുണ്ട്, സാധാരണക്കാരുടെ പ്രശ്നങ്ങളെന്താണെന്ന് മനസിലാക്കിയിട്ടുണ്ട്. "

22 വര്‍ഷത്തെ കോണ്‍ഗ്രസ് വിരുദ്ധഭരണം ഇരുളിലാഴ്ത്തിയ സംസ്ഥാനത്തിന്റെ മുമ്പില്‍ പ്രത്യാശയുടെ മണ്‍ചെരാതുകള്‍ കൊളുത്തി രാഹുല്‍ഗാന്ധി നയിക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണം യുപിയുടെ വിമോചനഗാഥയായി മാറുകയാണെ"ന്നും രാഹുല്‍ തരംഗത്തില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ നിയമസഭയിലെ അംഗബലം മാജിക്ക് നമ്പരായ 205 മറികടക്കുമെന്നുമാണ് കോണ്‍ഗ്രസ് നേതൃത്വം പ്രഖ്യാപിച്ചത്. ഇപ്പോള്‍ ബിജെപിക്കും പിന്നില്‍ നാലാംസ്ഥാനമാണ് കോണ്‍ഗ്രസിന്. ദയനീയമായ അവസ്ഥ. രാഹുലും സോണിയയും ജയിച്ചുവന്ന ലോക്സഭാ മണ്ഡലപരിധിയിലും താങ്ങാനാവാത്ത തിരിച്ചടിയാണ്. രാഹുല്‍ വന്നു; പുറകെ പ്രിയങ്കയും എത്തി- ഇനി കോണ്‍ഗ്രസിന്റെ മുന്നേറ്റകാലമാണെന്ന് ആ പാര്‍ടിയും അതിനെ സംരക്ഷിക്കുന്ന മാധ്യമങ്ങളും പ്രവചിച്ചതാണ്. പതിവുപോലെ അനുഭവങ്ങളില്‍നിന്ന് അവര്‍ ഒന്നും പഠിച്ചില്ല. 2010 അവസാനം നടന്ന ബിഹാര്‍ തെരഞ്ഞെടുപ്പിലും രാഹുല്‍ഗാന്ധിയെ മുന്‍നിര്‍ത്തി കോണ്‍ഗ്രസ് മനക്കോട്ട കെട്ടിയതാണ്. അവിടെ രാഹുല്‍ പ്രചാരണം നടത്തിയ മണ്ഡലങ്ങളിലെല്ലാം കോണ്‍ഗ്രസ് തോറ്റു. ആകെയുള്ള 243 സീറ്റിലും കോണ്‍ഗ്രസ് മത്സരിച്ചു- പക്ഷേ ലഭിച്ചതു നാല് സീറ്റ്. തന്റെ പ്രതിച്ഛായയുടെ പിന്‍ബലത്തില്‍ ബിഹാറില്‍ കോണ്‍ഗ്രസിനെ ജയിപ്പിക്കാന്‍ കഴിയുമെന്നായിരുന്നു അന്നും രാഹുല്‍ ധരിച്ചത്. പ്രധാനമന്ത്രിപദത്തോടല്ല, ഉത്തര്‍പ്രദേശിനോടാണ് തന്റെ ഭ്രമം എന്നുപറഞ്ഞാണ് സുദീര്‍ഘമായ പ്രചാരണ പര്യടനം യുപിയില്‍ രാഹുല്‍ നടത്തിയത്. പോകുന്നിടത്തെല്ലാം മാധ്യമ സംഘങ്ങളെത്തി. രാഹുലിന്റെ പ്രചാരണ പരിപാടി വലിയ വാര്‍ത്തകള്‍ സൃഷ്ടിച്ചു. തെരഞ്ഞെടുപ്പു രംഗത്തെ താരം ആര് എന്ന് ചോദിച്ചാല്‍ നിസംശയം രാഹുല്‍ എന്ന് പറയാം. ആ താരമാണ് ഇപ്പോള്‍ അടിതെറ്റി വീണിരിക്കുന്നത്. മറ്റേതെങ്കിലും പാര്‍ടിയാണെങ്കില്‍ ഇത്തരം പരാജയങ്ങള്‍ വ്യക്തിയുടെ കണക്കില്‍ വരില്ല. കോണ്‍ഗ്രസ് അങ്ങനെയല്ല. സ്വതന്ത്ര ഇന്ത്യയുടെ ഭരണാധികാരം കോണ്‍ഗ്രസ് ഏറ്റെടുത്ത അന്നുമുതല്‍ എക്കാലത്തും നെഹ്റു കുടുംബത്തില്‍നിന്നുള്ളവരാണ് തെരഞ്ഞെടുപ്പുരംഗത്തും അല്ലാതെയും പാര്‍ടിയെ നയിച്ചത്.

രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് സഹതാപതരംഗത്തിലൂടെ നരസിംഹറാവു അധികാരത്തിലെത്തിയതു മാത്രമാണ് അതിനപവാദം. കോണ്‍ഗ്രസിന് അതിന്റെ നയസമീപനങ്ങള്‍കൊണ്ട് ജനപിന്തുണ ആര്‍ജിക്കാനാവില്ല. നേതാക്കളെ ഉയര്‍ത്തിപ്പിടിച്ചും പാരമ്പര്യം പറഞ്ഞും നേടുന്ന വോട്ടുകളാണ് ആ പാര്‍ടിയുടെ ശക്തി. പ്രാദേശിക പാര്‍ടികളുടെ സഹായമില്ലെങ്കില്‍ ഇന്ന് കോണ്‍ഗ്രസിന് നിലനില്‍പ്പില്ല. കേരളത്തില്‍ മുസ്ലിം ലീഗും കേരള കോണ്‍ഗ്രസുകളുമടങ്ങുന്ന മുന്നണിയുടെ ഭാഗമായതുകൊണ്ടുമാത്രമാണ് കോണ്‍ഗ്രസിന് എംപിമാരും എംഎല്‍എമാരുമുണ്ടാകുന്നത്. രാഹുലിന്റെ അധ്വാനത്തിലൂടെയും സഹോദരി പ്രിയങ്കയെ അവതരിപ്പിക്കുന്നതിലൂടെയും ദൗര്‍ബല്യങ്ങള്‍ പരിഹരിച്ച് നിവര്‍ന്നുനില്‍ക്കാമെന്ന പ്രതീക്ഷ കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ടായിരുന്നു. രാഹുലിന്റെ ആവര്‍ത്തിച്ചുള്ള പരാജയങ്ങളില്‍ തകര്‍ന്നുപോകുന്നത് ആ പ്രതീക്ഷയാണ്. യുപിയിലെ ഫലം ആ പ്രക്രിയ പൂര്‍ത്തിയാക്കിയിരിക്കുന്നു. ഇന്ന് കോണ്‍ഗ്രസ് രാജ്യം ഭരിക്കുന്നത് ഭൂരിപക്ഷമുണ്ടായിട്ടല്ല. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം ഭൂരിപക്ഷം തികയ്ക്കുന്നതിന് അവര്‍ക്ക് എസ്പി, ബിഎസ്പി, ആര്‍ജെഡി, ജെഡി (എസ്) തുടങ്ങിയ പാര്‍ടികളുടെ പിന്തുണ തേടേണ്ടിവന്നു. ബിജെപി അധികാരത്തില്‍ വരുന്നതിനെതിരായ ജനവികാരവും കോണ്‍ഗ്രസിന് തുണയായി. അന്ന് വോട്ടുചെയ്തവരില്‍ വലിയൊരു പങ്ക് ഇന്ന് കോണ്‍ഗ്രസിനോടൊപ്പമില്ല. യുപിഎ ഭരണത്തില്‍ തഴച്ചുവളര്‍ന്ന അഴിമതിയും കേന്ദ്രമന്ത്രിമാരെപ്പോലും തടവറയിലെത്തിച്ച കേസുകളും വിലക്കയറ്റവും സാമ്രാജ്യത്വ ദാസ്യവും തൊഴിലില്ലായ്മയും ഓരോ വിഭാഗം ജനങ്ങളെയും കോണ്‍ഗ്രസില്‍നിന്ന് അകറ്റിക്കൊണ്ടിരിക്കുന്നു. ഉത്തര്‍പ്രദേശിലും ബിഹാറിലും നഷ്ടപ്പെട്ട അടിത്തറ വീണ്ടെടുത്താല്‍ ഒരു പുനര്‍ജന്മമുണ്ടാകുമെന്നാണ് കോണ്‍ഗ്രസ് കരുതിയത്. 2014ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലേക്കുള്ള ഏക പ്രതീഷയും ആ വീണ്ടെടുപ്പാണ്. ആ പ്രതീക്ഷയ്ക്ക് ഇനി പ്രസക്തിയില്ല. ഇന്ദിര ഗാന്ധിയുടെ ഛായയുള്ള പ്രിയങ്കയുടെ വരവുപോലും ഒരു ചലനവും ഉണ്ടാക്കിയില്ല എന്ന തിരിച്ചറിവ് കോണ്‍ഗ്രസിനെ ഞെട്ടിക്കുന്നതുതന്നെയാണ്. രാഹുല്‍ ഫാക്ടര്‍ സമ്പൂര്‍ണ പരാജയമായിരിക്കുന്നു. ഉത്തരേന്ത്യ കോണ്‍ഗ്രസിനെ കൈവിട്ടുവെങ്കില്‍ തെക്കന്‍ മേഖലയില്‍ ആശിക്കാനൊന്നും അവശേഷിക്കുന്നില്ല. ആന്ധ്രപ്രദേശില്‍ ജഗന്‍മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തില്‍ ഉണ്ടായ പിളര്‍പ്പിന്റെ ആഘാതത്തില്‍നിന്ന് മുക്തിനേടുക എളുപ്പമല്ല. തമിഴ്നാട്ടിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സഖ്യകക്ഷിയായ ഡിഎംകെ അക്ഷരാര്‍ഥത്തില്‍ നിലംപൊത്തി; കോണ്‍ഗ്രസിന് വിലാസമില്ലാതായി. പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസുമായുണ്ടാക്കിയ അവസരവാദ സഖ്യത്തിലൂടെ ഇടതുമുന്നണിയെ പരാജയപ്പെടുത്താന്‍ കഴിഞ്ഞതേയുള്ളൂ. തൃണമൂലുമായി കടുത്ത ഭിന്നതയിലാണിന്ന് കോണ്‍ഗ്രസ്.

സഖ്യകക്ഷികളുടെ പിന്‍ബലം, തെരഞ്ഞെടുപ്പിലെ പണമൊഴുക്കല്‍ , വന്‍കിട ബൂര്‍ഷ്വാസിയുടെ നിര്‍ലോപമായ പിന്തുണ- ഇതാണ് ഇന്ന് കോണ്‍ഗ്രസിന്റെ ഈടുവയ്പ്. രൂക്ഷമായ വിലക്കയറ്റവും ഉയര്‍ന്ന തോതിലുള്ള അഴിമതിയും നവലിബറല്‍ അജന്‍ഡയിലൂടെ സൃഷ്ടിക്കപ്പെടുന്ന കടുത്ത ജനദ്രോഹവും കോണ്‍ഗ്രസില്‍നിന്ന് ജനസാമാന്യത്തെ അകറ്റിയിരിക്കുന്നു. രാഷ്ട്രീയമായ എളുപ്പവഴികളൊന്നും അവശേഷിക്കുന്നില്ല. രക്ഷകാവതാരങ്ങളെ മുന്നില്‍നിര്‍ത്തിയതുകൊണ്ടോ അഴിമതിയിലൂടെ ആര്‍ജിക്കുന്ന പണം തെരഞ്ഞെടുപ്പില്‍ വാരിയെറിഞ്ഞതുകൊണ്ടോ നവലിബറല്‍ നയങ്ങളുടെ ദ്രോഹമുഖം മറയ്ക്കാന്‍ കാപട്യപൂര്‍ണമായി ഏതാനും സാമൂഹ്യക്ഷേമ നടപടികള്‍ നടപ്പാക്കിയതുകൊണ്ടോ രക്ഷപ്പെടാവുന്ന അവസ്ഥയിലല്ല ഇന്ന് കോണ്‍ഗ്രസ്. യുപിയിലെയും തമിഴ്നാട്ടിലെയും കേരളത്തിലെയും സാധാരണ ജനങ്ങള്‍ക്ക് ഈ തിരിച്ചറിവുണ്ട്. അതുകൊണ്ടുതന്നെയാണ്, പിറവത്തു നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ എന്തു സംഭവിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ക്ക് എളുപ്പം പറയാനാവുന്നത്. യുപിയില്‍ ഏതുവിധേനയും രക്ഷപ്പെടാനാണ് രാഹുല്‍ഗാന്ധിയെ നിയോഗിച്ചത്- ആയിരക്കണക്കിന് കിലോമീറ്റര്‍ സഞ്ചരിച്ച് ഗ്രാമഗ്രാമാന്തരങ്ങളില്‍ പാടുകിടന്ന് രാഹുല്‍ഗാന്ധി നേടിക്കൊടുത്തത് നാലാം സ്ഥാനമാണ്. പിറവത്തേക്കും രാഹുല്‍ഗാന്ധിയെ വിളിക്കാന്‍ യുഡിഎഫ് തയ്യാറാകുമോ എന്നത് കാത്തിരുന്നു കാണേണ്ടതാണ്.