Showing posts with label കോണ്‍ഗ്രസ്. Show all posts
Showing posts with label കോണ്‍ഗ്രസ്. Show all posts

Wednesday, March 7, 2012

നാടകാന്തം നൈരാശ്യം

"കഴിഞ്ഞ ഏഴുവര്‍ഷമായി ഞാന്‍ ഈ "നാടകം" നടത്തുകയാണ്. ജനങ്ങളുമായി അടുത്തിടപഴകുന്നതും അവരുടെ പ്രശ്നങ്ങള്‍ നേരിട്ട് മനസിലാക്കുന്നതും നാടകമാണെങ്കില്‍ ജീവിതകാലം മുഴുവന്‍ ഞാനിത് തുടരും." ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പു പര്യടനത്തിനിടെ രാഹുല്‍ഗാന്ധി ഇങ്ങനെ പറഞ്ഞിരുന്നു. കോണ്‍ഗ്രസിന്റെ പ്രചാരണരംഗത്തെ താരം മാത്രമല്ല; ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാനും അതിലൂടെ നെഹ്റു-ഇന്ദിര യുഗത്തിന്റെ കരുത്തിലേക്ക് ആ പാര്‍ടിയെ തിരിച്ചെത്തിക്കാനും ജന്മമെടുത്ത അവതാര പുരുഷനാണ് രാഹുല്‍ - അങ്ങനെയാണ് കോണ്‍ഗ്രസ് അദ്ദേഹത്തെ അവതരിപ്പിച്ചത്. നാട്ടിലെ കെഎസ്യു നേതാക്കളുടെ ശൈലിയെ അനുസ്മരിപ്പിക്കുന്നതായിരുന്നു യുപിയിലെ രാഹുലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം. ഗ്രാമീണ ഭവനങ്ങളില്‍ചെന്ന് ഭക്ഷണം കഴിക്കുക; ദളിത് വീടുകളില്‍ അന്തിയുറങ്ങുക; യാത്രയ്ക്കിടയില്‍ ബോധപൂര്‍വമായ ആകസ്മികതകള്‍ സൃഷ്ടിച്ച് നാടന്‍ കടകളില്‍ പാഞ്ഞുകയറുക; സുരക്ഷാ സന്നാഹങ്ങളെ മറികടന്നുള്ള യാത്രകളിലൂടെ വാര്‍ത്താതാരമാവുക- ഇങ്ങനെയുള്ള പൊടിക്കൈകള്‍ നിര്‍ലോപം ഉപയോഗിക്കപ്പെട്ടു. പരിഹാസവും വിമര്‍ശവുമുയര്‍ന്നപ്പോള്‍ രാഹുല്‍ പറഞ്ഞു: "പ്രതിപക്ഷകക്ഷികള്‍ എന്നെ രാഷ്ട്രീയത്തിലെ ശിശുവെന്നാണ് വിളിക്കുന്നത്. രാഷ്ട്രീയത്തില്‍ എനിക്ക് വേണ്ടത്ര വിവരമില്ലെന്നാണ് അവര്‍ പറയുന്നത്. അതെ, എനിക്ക് രാഷ്ട്രീയത്തില്‍ അധികം അനുഭവപരിചയമില്ല. പക്ഷേ, കഴിഞ്ഞ ഏഴുവര്‍ഷമായി ഞാന്‍ രാജ്യത്തിന്റെ പ്രശ്നങ്ങളെന്താണെന്ന് പഠിച്ചിട്ടുണ്ട്, സാധാരണക്കാരുടെ പ്രശ്നങ്ങളെന്താണെന്ന് മനസിലാക്കിയിട്ടുണ്ട്. "

22 വര്‍ഷത്തെ കോണ്‍ഗ്രസ് വിരുദ്ധഭരണം ഇരുളിലാഴ്ത്തിയ സംസ്ഥാനത്തിന്റെ മുമ്പില്‍ പ്രത്യാശയുടെ മണ്‍ചെരാതുകള്‍ കൊളുത്തി രാഹുല്‍ഗാന്ധി നയിക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണം യുപിയുടെ വിമോചനഗാഥയായി മാറുകയാണെ"ന്നും രാഹുല്‍ തരംഗത്തില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ നിയമസഭയിലെ അംഗബലം മാജിക്ക് നമ്പരായ 205 മറികടക്കുമെന്നുമാണ് കോണ്‍ഗ്രസ് നേതൃത്വം പ്രഖ്യാപിച്ചത്. ഇപ്പോള്‍ ബിജെപിക്കും പിന്നില്‍ നാലാംസ്ഥാനമാണ് കോണ്‍ഗ്രസിന്. ദയനീയമായ അവസ്ഥ. രാഹുലും സോണിയയും ജയിച്ചുവന്ന ലോക്സഭാ മണ്ഡലപരിധിയിലും താങ്ങാനാവാത്ത തിരിച്ചടിയാണ്. രാഹുല്‍ വന്നു; പുറകെ പ്രിയങ്കയും എത്തി- ഇനി കോണ്‍ഗ്രസിന്റെ മുന്നേറ്റകാലമാണെന്ന് ആ പാര്‍ടിയും അതിനെ സംരക്ഷിക്കുന്ന മാധ്യമങ്ങളും പ്രവചിച്ചതാണ്. പതിവുപോലെ അനുഭവങ്ങളില്‍നിന്ന് അവര്‍ ഒന്നും പഠിച്ചില്ല. 2010 അവസാനം നടന്ന ബിഹാര്‍ തെരഞ്ഞെടുപ്പിലും രാഹുല്‍ഗാന്ധിയെ മുന്‍നിര്‍ത്തി കോണ്‍ഗ്രസ് മനക്കോട്ട കെട്ടിയതാണ്. അവിടെ രാഹുല്‍ പ്രചാരണം നടത്തിയ മണ്ഡലങ്ങളിലെല്ലാം കോണ്‍ഗ്രസ് തോറ്റു. ആകെയുള്ള 243 സീറ്റിലും കോണ്‍ഗ്രസ് മത്സരിച്ചു- പക്ഷേ ലഭിച്ചതു നാല് സീറ്റ്. തന്റെ പ്രതിച്ഛായയുടെ പിന്‍ബലത്തില്‍ ബിഹാറില്‍ കോണ്‍ഗ്രസിനെ ജയിപ്പിക്കാന്‍ കഴിയുമെന്നായിരുന്നു അന്നും രാഹുല്‍ ധരിച്ചത്. പ്രധാനമന്ത്രിപദത്തോടല്ല, ഉത്തര്‍പ്രദേശിനോടാണ് തന്റെ ഭ്രമം എന്നുപറഞ്ഞാണ് സുദീര്‍ഘമായ പ്രചാരണ പര്യടനം യുപിയില്‍ രാഹുല്‍ നടത്തിയത്. പോകുന്നിടത്തെല്ലാം മാധ്യമ സംഘങ്ങളെത്തി. രാഹുലിന്റെ പ്രചാരണ പരിപാടി വലിയ വാര്‍ത്തകള്‍ സൃഷ്ടിച്ചു. തെരഞ്ഞെടുപ്പു രംഗത്തെ താരം ആര് എന്ന് ചോദിച്ചാല്‍ നിസംശയം രാഹുല്‍ എന്ന് പറയാം. ആ താരമാണ് ഇപ്പോള്‍ അടിതെറ്റി വീണിരിക്കുന്നത്. മറ്റേതെങ്കിലും പാര്‍ടിയാണെങ്കില്‍ ഇത്തരം പരാജയങ്ങള്‍ വ്യക്തിയുടെ കണക്കില്‍ വരില്ല. കോണ്‍ഗ്രസ് അങ്ങനെയല്ല. സ്വതന്ത്ര ഇന്ത്യയുടെ ഭരണാധികാരം കോണ്‍ഗ്രസ് ഏറ്റെടുത്ത അന്നുമുതല്‍ എക്കാലത്തും നെഹ്റു കുടുംബത്തില്‍നിന്നുള്ളവരാണ് തെരഞ്ഞെടുപ്പുരംഗത്തും അല്ലാതെയും പാര്‍ടിയെ നയിച്ചത്.

രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് സഹതാപതരംഗത്തിലൂടെ നരസിംഹറാവു അധികാരത്തിലെത്തിയതു മാത്രമാണ് അതിനപവാദം. കോണ്‍ഗ്രസിന് അതിന്റെ നയസമീപനങ്ങള്‍കൊണ്ട് ജനപിന്തുണ ആര്‍ജിക്കാനാവില്ല. നേതാക്കളെ ഉയര്‍ത്തിപ്പിടിച്ചും പാരമ്പര്യം പറഞ്ഞും നേടുന്ന വോട്ടുകളാണ് ആ പാര്‍ടിയുടെ ശക്തി. പ്രാദേശിക പാര്‍ടികളുടെ സഹായമില്ലെങ്കില്‍ ഇന്ന് കോണ്‍ഗ്രസിന് നിലനില്‍പ്പില്ല. കേരളത്തില്‍ മുസ്ലിം ലീഗും കേരള കോണ്‍ഗ്രസുകളുമടങ്ങുന്ന മുന്നണിയുടെ ഭാഗമായതുകൊണ്ടുമാത്രമാണ് കോണ്‍ഗ്രസിന് എംപിമാരും എംഎല്‍എമാരുമുണ്ടാകുന്നത്. രാഹുലിന്റെ അധ്വാനത്തിലൂടെയും സഹോദരി പ്രിയങ്കയെ അവതരിപ്പിക്കുന്നതിലൂടെയും ദൗര്‍ബല്യങ്ങള്‍ പരിഹരിച്ച് നിവര്‍ന്നുനില്‍ക്കാമെന്ന പ്രതീക്ഷ കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ടായിരുന്നു. രാഹുലിന്റെ ആവര്‍ത്തിച്ചുള്ള പരാജയങ്ങളില്‍ തകര്‍ന്നുപോകുന്നത് ആ പ്രതീക്ഷയാണ്. യുപിയിലെ ഫലം ആ പ്രക്രിയ പൂര്‍ത്തിയാക്കിയിരിക്കുന്നു. ഇന്ന് കോണ്‍ഗ്രസ് രാജ്യം ഭരിക്കുന്നത് ഭൂരിപക്ഷമുണ്ടായിട്ടല്ല. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം ഭൂരിപക്ഷം തികയ്ക്കുന്നതിന് അവര്‍ക്ക് എസ്പി, ബിഎസ്പി, ആര്‍ജെഡി, ജെഡി (എസ്) തുടങ്ങിയ പാര്‍ടികളുടെ പിന്തുണ തേടേണ്ടിവന്നു. ബിജെപി അധികാരത്തില്‍ വരുന്നതിനെതിരായ ജനവികാരവും കോണ്‍ഗ്രസിന് തുണയായി. അന്ന് വോട്ടുചെയ്തവരില്‍ വലിയൊരു പങ്ക് ഇന്ന് കോണ്‍ഗ്രസിനോടൊപ്പമില്ല. യുപിഎ ഭരണത്തില്‍ തഴച്ചുവളര്‍ന്ന അഴിമതിയും കേന്ദ്രമന്ത്രിമാരെപ്പോലും തടവറയിലെത്തിച്ച കേസുകളും വിലക്കയറ്റവും സാമ്രാജ്യത്വ ദാസ്യവും തൊഴിലില്ലായ്മയും ഓരോ വിഭാഗം ജനങ്ങളെയും കോണ്‍ഗ്രസില്‍നിന്ന് അകറ്റിക്കൊണ്ടിരിക്കുന്നു. ഉത്തര്‍പ്രദേശിലും ബിഹാറിലും നഷ്ടപ്പെട്ട അടിത്തറ വീണ്ടെടുത്താല്‍ ഒരു പുനര്‍ജന്മമുണ്ടാകുമെന്നാണ് കോണ്‍ഗ്രസ് കരുതിയത്. 2014ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലേക്കുള്ള ഏക പ്രതീഷയും ആ വീണ്ടെടുപ്പാണ്. ആ പ്രതീക്ഷയ്ക്ക് ഇനി പ്രസക്തിയില്ല. ഇന്ദിര ഗാന്ധിയുടെ ഛായയുള്ള പ്രിയങ്കയുടെ വരവുപോലും ഒരു ചലനവും ഉണ്ടാക്കിയില്ല എന്ന തിരിച്ചറിവ് കോണ്‍ഗ്രസിനെ ഞെട്ടിക്കുന്നതുതന്നെയാണ്. രാഹുല്‍ ഫാക്ടര്‍ സമ്പൂര്‍ണ പരാജയമായിരിക്കുന്നു. ഉത്തരേന്ത്യ കോണ്‍ഗ്രസിനെ കൈവിട്ടുവെങ്കില്‍ തെക്കന്‍ മേഖലയില്‍ ആശിക്കാനൊന്നും അവശേഷിക്കുന്നില്ല. ആന്ധ്രപ്രദേശില്‍ ജഗന്‍മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തില്‍ ഉണ്ടായ പിളര്‍പ്പിന്റെ ആഘാതത്തില്‍നിന്ന് മുക്തിനേടുക എളുപ്പമല്ല. തമിഴ്നാട്ടിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സഖ്യകക്ഷിയായ ഡിഎംകെ അക്ഷരാര്‍ഥത്തില്‍ നിലംപൊത്തി; കോണ്‍ഗ്രസിന് വിലാസമില്ലാതായി. പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസുമായുണ്ടാക്കിയ അവസരവാദ സഖ്യത്തിലൂടെ ഇടതുമുന്നണിയെ പരാജയപ്പെടുത്താന്‍ കഴിഞ്ഞതേയുള്ളൂ. തൃണമൂലുമായി കടുത്ത ഭിന്നതയിലാണിന്ന് കോണ്‍ഗ്രസ്.

സഖ്യകക്ഷികളുടെ പിന്‍ബലം, തെരഞ്ഞെടുപ്പിലെ പണമൊഴുക്കല്‍ , വന്‍കിട ബൂര്‍ഷ്വാസിയുടെ നിര്‍ലോപമായ പിന്തുണ- ഇതാണ് ഇന്ന് കോണ്‍ഗ്രസിന്റെ ഈടുവയ്പ്. രൂക്ഷമായ വിലക്കയറ്റവും ഉയര്‍ന്ന തോതിലുള്ള അഴിമതിയും നവലിബറല്‍ അജന്‍ഡയിലൂടെ സൃഷ്ടിക്കപ്പെടുന്ന കടുത്ത ജനദ്രോഹവും കോണ്‍ഗ്രസില്‍നിന്ന് ജനസാമാന്യത്തെ അകറ്റിയിരിക്കുന്നു. രാഷ്ട്രീയമായ എളുപ്പവഴികളൊന്നും അവശേഷിക്കുന്നില്ല. രക്ഷകാവതാരങ്ങളെ മുന്നില്‍നിര്‍ത്തിയതുകൊണ്ടോ അഴിമതിയിലൂടെ ആര്‍ജിക്കുന്ന പണം തെരഞ്ഞെടുപ്പില്‍ വാരിയെറിഞ്ഞതുകൊണ്ടോ നവലിബറല്‍ നയങ്ങളുടെ ദ്രോഹമുഖം മറയ്ക്കാന്‍ കാപട്യപൂര്‍ണമായി ഏതാനും സാമൂഹ്യക്ഷേമ നടപടികള്‍ നടപ്പാക്കിയതുകൊണ്ടോ രക്ഷപ്പെടാവുന്ന അവസ്ഥയിലല്ല ഇന്ന് കോണ്‍ഗ്രസ്. യുപിയിലെയും തമിഴ്നാട്ടിലെയും കേരളത്തിലെയും സാധാരണ ജനങ്ങള്‍ക്ക് ഈ തിരിച്ചറിവുണ്ട്. അതുകൊണ്ടുതന്നെയാണ്, പിറവത്തു നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ എന്തു സംഭവിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ക്ക് എളുപ്പം പറയാനാവുന്നത്. യുപിയില്‍ ഏതുവിധേനയും രക്ഷപ്പെടാനാണ് രാഹുല്‍ഗാന്ധിയെ നിയോഗിച്ചത്- ആയിരക്കണക്കിന് കിലോമീറ്റര്‍ സഞ്ചരിച്ച് ഗ്രാമഗ്രാമാന്തരങ്ങളില്‍ പാടുകിടന്ന് രാഹുല്‍ഗാന്ധി നേടിക്കൊടുത്തത് നാലാം സ്ഥാനമാണ്. പിറവത്തേക്കും രാഹുല്‍ഗാന്ധിയെ വിളിക്കാന്‍ യുഡിഎഫ് തയ്യാറാകുമോ എന്നത് കാത്തിരുന്നു കാണേണ്ടതാണ്.

Tuesday, May 24, 2011

എവിടെ കോണ്‍ഗ്രസ്?

കെ മുരളീധരന്‍ ഉയര്‍ത്തിയ പ്രതിഷേധം ഒറ്റപ്പെട്ടതാണെന്ന് കരുതാനാകില്ല. കോണ്‍ഗ്രസില്‍ സ്വന്തമായി അനുയായികളെ ആകര്‍ഷിക്കാനും നിലനിര്‍ത്താനും കഴിവുള്ള വളരെ കുറച്ച് നേതാക്കളിലൊരാളാണ് മുരളീധരന്‍ . 13 മന്ത്രിമാരുടെ സത്യപ്രതിജ്ഞപോലും തന്നെ അറിയിച്ചില്ലെന്ന ദുഃഖം പരസ്യമായി പ്രകടിപ്പിച്ചാണ് അദ്ദേഹം ചടങ്ങ് ബഹിഷ്കരിച്ച് കോഴിക്കോട്ടേക്ക് പോയത്. മുരളീധരന്റെ മന്ത്രിസ്ഥാനം തട്ടിത്തെറിപ്പിച്ചത് കോണ്‍ഗ്രസിലെ ആരെങ്കിലുമല്ല, നായര്‍സര്‍വീസ് സൊസൈറ്റിയാണെന്നാണ് പുറത്തുവന്ന വാര്‍ത്ത. എന്‍എസ്എസ് അത് ഫലത്തില്‍ സമ്മതിച്ചിട്ടുമുണ്ട്. വി എസ് ശിവകുമാറിന്റെ മന്ത്രിസ്ഥാനം ഉറപ്പാക്കാനാണ് തങ്ങള്‍ ഇടപെട്ടതെന്ന് അവര്‍ പറയുന്നു. അതിനര്‍ഥം മുരളീധരനെ ഒഴിവാക്കി ശിവകുമാറിനെ മന്ത്രിയാക്കിയത് എന്‍എസ്എസിന്റെ "ശരിദൂര"സമീപനത്തിന്റെ ഫലമായാണെന്നുതന്നെ.

നായര്‍സര്‍വീസ് സൊസൈറ്റിയുടെ ഇടപെടല്‍ ഇങ്ങനെയെങ്കില്‍ , മുസ്ലിംലീഗ് അത്തരമൊരു മറച്ചുപിടിക്കലിനുപോലും തയ്യാറല്ല. നാലു മന്ത്രിമാര്‍ മതിയെന്ന് സമ്മതിച്ച് ഒത്തുതീര്‍പ്പുണ്ടാക്കിയവര്‍ പൊടുന്നനെ തങ്ങള്‍ക്ക് അഞ്ചു മന്ത്രിമാരുണ്ടെന്ന് പ്രഖ്യാപിക്കുന്നു. മുന്നണിനേതൃത്വത്തിന്റെയും മുഖ്യമന്ത്രിയുടെയും അധികാരം തട്ടിപ്പറിക്കാന്‍മാത്രമല്ല, അത് പരസ്യപ്പെടുത്താനും തയ്യാറായ ലീഗ് നേതൃത്വം പുറത്തുവിടുന്ന സന്ദേശം ഭരണം തങ്ങളുടേതാണ്, കോണ്‍ഗ്രസ് ജൂനിയര്‍ പാര്‍ട്ണര്‍മാത്രം എന്നതാണ്. ഒരാളെയും അങ്ങോട്ടുചെന്ന് കാണുന്ന പതിവില്ലാത്ത പാണക്കാട്ടെ തങ്ങള്‍ കോട്ടയത്ത് ചെന്ന് യുഡിഎഫിന്റെ ഇതര കക്ഷിനേതാക്കളുമായി പാടുകിടന്ന് ചര്‍ച്ച നടത്തിയത് ലീഗണികളില്‍ വലിയ അങ്കലാപ്പാണുണ്ടാക്കിയത്. പാണക്കാട് തങ്ങളുടെ ഔന്നത്യം അതോടെ അലിഞ്ഞുപോയി എന്നാണ് ലീഗ് നേതാക്കളുള്‍പ്പെടെ പരിതപിക്കുന്നത്. ഭരണത്തിന്റെ എല്ലാതലത്തിലും ലീഗിനാണ് മേധാവിത്വമെന്ന് തെളിയിക്കാന്‍ പി കെ കുഞ്ഞാലിക്കുട്ടി ചിട്ടപ്പെടുത്തിയ നാടകത്തിലാണ് പാണക്കാട് തങ്ങള്‍ക്ക് അഭിനയിക്കേണ്ടിവന്നത്.

യുഡിഎഫില്‍ കോണ്‍ഗ്രസിന്റെ സ്വാധീനം നാമമാത്രമാവുകയാണ്. ജാതി- മത ശക്തികള്‍ ആജ്ഞാപിക്കുന്നതിന് അടിയൊപ്പുചാര്‍ത്തുക എന്ന കടമയേ ഉമ്മന്‍ചാണ്ടിക്കുള്ളൂ. തെരഞ്ഞെടുപ്പില്‍ സഹായംചെയ്ത ജാതി- മത- വര്‍ഗീയ ശക്തികളുടെ കൈയിലാണ് യുഡിഎഫിന്റെ നിയന്ത്രണച്ചരട്. ആ മുന്നണിയുടെ ഇപ്പോഴത്തെ അടിത്തറതന്നെ സാമുദായിക രാഷ്ട്രീയമാണെന്നും ഏറെക്കുറെ വ്യക്തമായിരിക്കുകയാണ്. അതുകൊണ്ടുമാത്രം നില്‍ക്കുന്നില്ല. വി ഡി സതീശനെ മന്ത്രിയാക്കേണ്ടിയിരുന്നുവെന്നും എന്തുകൊണ്ട് അങ്ങനെ ചെയ്തില്ലെന്ന് വിശ്വാസയോഗ്യമായി കോണ്‍ഗ്രസ് വിശദീകരിക്കണമെന്നും വി എം സുധീരന്‍ ആവശ്യപ്പെട്ടിരിക്കുന്നു. സതീശന്‍ ലോട്ടറിപ്രശ്നത്തില്‍ സജീവമായി ഇടപെട്ട ആളാണ്. കേന്ദ്ര സര്‍ക്കാരിനെയും പി ചിദംബരം ഉള്‍പ്പെടെയുള്ളവരെയും വെട്ടില്‍ വീഴ്ത്താന്‍ സതീശന്റെ ഹര്‍ജി കാരണമായി എന്ന ആക്ഷേപം കോണ്‍ഗ്രസില്‍നിന്നുതന്നെയാണ് ഉയര്‍ന്നത്. യുഡിഎഫ് ജയിച്ചാല്‍ സുപ്രധാന മന്ത്രിസ്ഥാനം ലഭിക്കുമെന്നുറപ്പിച്ചിരുന്ന സതീശന്‍ പുറത്താകാന്‍ ബാഹ്യമായ കാരണങ്ങളൊന്നും വേറെ കാണുന്നില്ല- ലോട്ടറി മാഫിയയുടെ ഇടപെടലല്ലാതെ. യഥാര്‍ഥത്തില്‍ സതീശന്‍ ലോട്ടറി മാഫിയക്കെതിരെ ഒന്നും പ്രവര്‍ത്തിച്ചിട്ടില്ല. കേന്ദ്രഭരണത്തിനും യുപിഎ നേതൃത്വത്തിനും ലോട്ടറി മാഫിയയുമായുള്ള ബന്ധത്തില്‍ അലോസരം സൃഷ്ടിക്കുംവിധത്തില്‍ സതീശന്റെ ഇടപെടലുകള്‍ വളര്‍ന്നു എന്നതാണ് ശരി. ആ പക സതീശന്റെ മന്ത്രിസ്ഥാനം തെറിപ്പിച്ചു. ജാതി- മത ശക്തികള്‍ക്കുപുറമെയാണ് ഇത്തരം മാഫിയകള്‍ മന്ത്രിസഭാ രൂപീകരണത്തില്‍പ്പോലും സ്വാധീനം ചെലുത്തുന്നത് എന്നറിയാന്‍ സതീശന്റെ മ്ലാനമുഖം ധാരാളം.

പേരില്‍തന്നെ മതമുള്ള മുസ്ലിംലീഗും ക്രൈസ്തവ താല്‍പ്പര്യങ്ങളുടെ പേരില്‍ ആണയിടുന്ന കേരള കോണ്‍ഗ്രസുമാണ് യുഡിഎഫിലെ പ്രധാന ഘടകങ്ങള്‍ . ഇരുപാര്‍ടിക്കും കോണ്‍ഗ്രസിനേക്കാള്‍ സ്വാധീനവും മേധാശക്തിയും യുഡിഎഫിലുണ്ട്. മുസ്ലിംലീഗ് 24 സീറ്റില്‍ മത്സരിച്ച് 20 നേടി. കേരള കോണ്‍ഗ്രസ് (മാണി, ജേക്കബ്, പിള്ള വിഭാഗങ്ങള്‍) 20 സീറ്റില്‍ മത്സരിച്ച് 11ല്‍ വിജയിച്ചു. പുറമെയുള്ളത് വീരേന്ദ്രകുമാറിന്റെ ജനതാദള്‍ , ആര്‍എസ്പി- ബി, എന്നീ കക്ഷികളാണ്. ഒരംഗമുള്ള കക്ഷിക്കും മന്ത്രിസ്ഥാനം ലഭിച്ചു. അതല്ലെങ്കില്‍ അപകടമാണ്. ഒരാള്‍ മനംമാറ്റിയാല്‍ ഇടിഞ്ഞുവീഴും മന്ത്രിസഭയുടെ മോന്തായം. ഇങ്ങനെയുള്ള അവസ്ഥയില്‍ എല്ലാവശത്തുനിന്നുമുള്ള സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാന്‍ ഉമ്മന്‍ചാണ്ടി ബാധ്യസ്ഥനാണ്. തനിക്ക് എത്രയും പ്രിയപ്പെട്ടതെന്ന് അഭിമാനത്തോടെ പറഞ്ഞിരുന്ന ഇന്ത്യാവിഷന്‍ ചെയര്‍മാന്‍സ്ഥാനം പുല്ലുപോലെ വലിച്ചെറിഞ്ഞ് അരമന്ത്രിസ്ഥാനം ചാടിപ്പിടിക്കാന്‍ എം കെ മുനീര്‍ തയ്യാറായെങ്കില്‍ മുഖ്യമന്ത്രിസ്ഥാനം സംരക്ഷിക്കാന്‍ ഉമ്മന്‍ചാണ്ടിയില്‍നിന്ന് എന്തും പ്രതീഷിക്കണം. അത് ഏറ്റവും നന്നായി അറിയാവുന്നത് മുസ്ലിംലീഗിനും അതിന്റെ നേതാവ് കുഞ്ഞാലിക്കുട്ടിക്കുമാണ്. ഒപ്പം കെ എം മാണിക്കും. മുരളീധരന്‍ , വി ഡി സതീശന്‍ , ശക്തന്‍നാടാര്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളുടെ അതൃപ്തിയും വിമതശബ്ദവും കൂറുമാറ്റനിരോധന നിയമത്തില്‍ തട്ടി ഉടയാനേ ഉള്ളൂ. ഏകാംഗ കക്ഷികള്‍ക്കാകട്ടെ, കിട്ടിയ മന്ത്രിസ്ഥാനം സംരക്ഷിക്കുന്നതില്‍ കൂടുതല്‍ അജന്‍ഡയില്ല.

മാണി കേരള, പ്രധാന വകുപ്പുകള്‍ കൈക്കലാക്കിയതില്‍ തൃപ്തരാണ്. പാര്‍ടിക്കകത്തെ വിമതരെയും ശല്യക്കാരെയും ഒതുക്കാനുള്ള ശ്രമങ്ങള്‍ക്കാണ് കെ എം മാണി ഒന്നാമത്തെ പരിഗണന നല്‍കുന്നത്. അവിടെയും അവര്‍ക്ക് തുണയാകുന്നത് കൂറുമാറ്റനിരോധന നിയമംതന്നെ. പി സി ജോര്‍ജിന് ഒറ്റയ്ക്ക് ഇറങ്ങിപ്പോകാനാകില്ല. അഥവാ പോയാലും ഇടതുപക്ഷം അടുപ്പിക്കുമെന്ന സൂചനയില്ല. ജോര്‍ജ്- ക്രൈംമാസിക കൂട്ടുകെട്ടിനെ പി ജെ ജോസഫ് ഭയക്കുന്നു എന്ന വൈരുധ്യംമാത്രമേ ആ പാര്‍ടിയില്‍ പ്രശ്നമായി അവശേഷിക്കുന്നുള്ളൂ. ചുരുക്കത്തില്‍ , മാണി കേരളയോ മുസ്ലിംലീഗോ പാര്‍ടി എന്ന നിലയില്‍ മറിച്ച് ചിന്തിക്കാത്തിടത്തോളം ഭരണം നിലനില്‍ക്കുമെന്ന് ഉമ്മന്‍ചാണ്ടി കരുതുന്നു. അതുകൊണ്ടുതന്നെ ഭരണത്തിന്റെ താക്കോല്‍ മാണിയുടെയും ലീഗിന്റെയും കൈയില്‍ കിടന്ന് കറങ്ങുന്നു.

ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ് അട്ടിമറിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച്, ജഡ്ജിമാരെ സ്വാധീനിക്കാന്‍ ഇടനിലക്കാരനായി എന്ന് ആരോപിക്കപ്പെട്ട പി സി ഐപ്പിനെ അഡീഷണല്‍ അഡ്വക്കറ്റ് ജനറലായി നിയമിക്കാനുള്ള ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ തീരുമാനം ഈ ദയനീയമായ അവസ്ഥയാണ് അനാവരണം ചെയ്യുന്നത്. കേരളത്തില്‍ പ്രാപ്തരായ മറ്റ് വക്കീലന്മാരില്ലാത്തതുകൊണ്ടല്ല- ലീഗിന്റെയും മാണി കേരളയുടെയും ഏത് ആജ്ഞയും നടുവളച്ചുനിന്ന് അനുസരിക്കാന്‍ ഉമ്മന്‍ചാണ്ടി ബാധ്യസ്ഥനായതുകൊണ്ടാണ് ഈ നിയമനം. ഒട്ടുമിക്ക പ്രധാന വകുപ്പുകളും ലീഗിന്റെയും മാണിയുടെയും കൈകളിലാണ്. എവിടെ കോണ്‍ഗ്രസ്? ഭരണത്തിന്റെ അച്ചുതണ്ട് ലീഗ് കറക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ അച്ചുതണ്ടിനുമേല്‍ പിടിത്തമിട്ടിരിക്കുന്നത് പലവക ബാഹ്യശക്തികളാണ്. ആ പാര്‍ടിയിലെ ഏറ്റവും ജനപ്രീതിയുള്ള നേതാക്കളിലൊരാളായ മുരളീധരനെ മന്ത്രിയാക്കാത്തതും സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കാന്‍ കൂട്ടാക്കാതിരുന്നതും എന്‍എസ്എസിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണെന്ന വാര്‍ത്തയ്ക്ക് കോണ്‍ഗ്രസില്‍നിന്ന് നിഷേധമൊന്നും വന്നിട്ടില്ല. കോണ്‍ഗ്രസ് എന്തുചെയ്യണമെന്ന് പെരുന്നയില്‍ തീരുമാനിക്കുന്നു എന്നുവന്നാല്‍ എങ്ങനെ കോണ്‍ഗ്രസ് മന്ത്രിമാര്‍ക്ക് സത്യപ്രതിജ്ഞയെ മാനിച്ച് ഭരിക്കാനാകും?

യഥാര്‍ഥത്തില്‍ 13-ാം കേരള നിയമസഭാ തെരഞ്ഞെടുപ്പും തുടര്‍ന്ന് രൂപീകരിച്ച സര്‍ക്കാരും കേരളത്തിലെ കോണ്‍ഗ്രസ് എന്ന പാര്‍ടിയുടെ വില പാതാളത്തോളം താഴ്ത്തിയിരിക്കുന്നു. ഇവിടെ ഇന്ന് കോണ്‍ഗ്രസില്ല- പലതലത്തിലുള്ളവരുടെ ചരടുവലിക്കൊത്ത് ചലിക്കുന്ന പാവമാത്രമാണ് ഇന്ന് ആ പാര്‍ടി. കുറെ നേതാക്കളുടെ അധികാരത്തോടുള്ള ആര്‍ത്തി കോണ്‍ഗ്രസിനെ അതിന്റെ ഏറ്റവും നികൃഷ്ടവും ദുര്‍ബലവുമായ അവസ്ഥയില്‍ എത്തിച്ചിരിക്കുന്നു. സത്യപ്രതിജ്ഞാചടങ്ങിന് തിരുവനന്തപുരത്ത് എത്തിയ ഖദര്‍ധാരികളുടെ മുഖത്തൊന്നും പ്രസാദാത്മകത കണ്ടില്ല. ലീഗുകാര്‍ ആര്‍ത്തുവിളിക്കുന്നത് നിസ്സംഗതയോടെ നോക്കിനില്‍ക്കുകയായിരുന്നു അവര്‍ . ഉമ്മന്‍ചാണ്ടി നയിക്കുന്നു; ലീഗ് ഭരിക്കുന്നു. ഈ സര്‍ക്കാര്‍ എത്രനാള്‍ തുടരുമെന്നതല്ല, ആ തുടര്‍ച്ചയുടെ ഏതുഘട്ടത്തില്‍ കോണ്‍ഗ്രസ് നാമാവശേഷമാകും എന്നതാണ് ചിന്തനീയമായ കാര്യം.

രാഷ്ട്രീയപ്രശ്നങ്ങള്‍ക്കുപകരം മത- ജാതി- വിഭാഗീയ- സങ്കുചിത പരിഗണനകള്‍ ഉയര്‍ത്തി വോട്ട് സമാഹരിക്കുന്നതിന്റെ ദുരന്തമാണ് ഈ സര്‍ക്കാര്‍ . തുടക്കത്തില്‍തന്നെ ഇത്രയധികം വഷളായ മറ്റൊരു സര്‍ക്കാര്‍ കേരളത്തിലുണ്ടായിട്ടില്ല. ഇനി ഭരണം ശരിക്കും തുടങ്ങുമ്പോഴത്തെ അവസ്ഥ എന്താകുമെന്നതില്‍ ഏറ്റവുമധികം ആശങ്കപ്പെടേണ്ടത് കോണ്‍ഗ്രസുകാര്‍തന്നെയാണ്. അവരുടെ പാര്‍ടിയെ എങ്കിലും അവര്‍ക്ക് സംരക്ഷിക്കാനാകുമോ എന്നത് കാത്തിരുന്നുതന്നെ കാണണം.

Wednesday, February 23, 2011

യുഡിഎഫിന്റെ ഭീതി

യുഡിഎഫ് വെപ്രാളം കാട്ടുകയാണ്. അവിശ്വസനീയമായ പലതും പറഞ്ഞ് എരിപൊരികൊള്ളുകയാണ്. ലോട്ടറിപ്രശ്നത്തില്‍ ഇന്നലെവരെ ധനമന്ത്രി ഡോ. തോമസ് ഐസക്കിനെതിരെയാണ് ആക്രമണം നടത്തിയതെങ്കില്‍, ഇന്ന് വാള്‍മുന മുഖ്യമന്ത്രി വിഎസിനുനേരെ നീട്ടിയിരിക്കുന്നു. ഇവര്‍ എപ്പോള്‍, ഏതു പറഞ്ഞതാണ് വിശ്വസിക്കേണ്ടത്? നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുന്തോറും തകരുകയാണ് യുഡിഎഫും അവരുടെ ജനപിന്തുണയും. കുഞ്ഞാലിക്കുട്ടി, ബാലകൃഷ്ണപിള്ള, ഉമ്മന്‍ചാണ്ടി, ടി എം ജേക്കബ്, വയലാര്‍ രവി- ഇങ്ങനെ യുഡിഎഫ് നേതൃത്വത്തിലുള്ള വന്‍കിടക്കാര്‍ ഒന്നൊന്നായി നിയമത്തിനും ജനങ്ങള്‍ക്കും മുന്നില്‍ തൊലിയുരിക്കപ്പെടുന്നു.

ബാലകൃഷ്ണപിള്ള ജയിലിലാണ്. എല്‍ഡിഎഫ് അദ്ദേഹത്തെ പിടിച്ച് കാരാഗൃഹത്തിലടച്ചതല്ല. രാജ്യത്തെ പരമോന്നത കോടതിയാണ് ശിക്ഷ വിധിച്ചത്. പൊതുമുതല്‍ അപഹരിച്ചതിന്; അഴിമതി നടത്തിയതിനാണ് ശിക്ഷ. ഇനി അതിന് അപ്പീലില്ല. സംശയത്തിനതീതമായി കുറ്റം തെളിയിക്കപ്പെട്ട് ജയിലിലേക്ക് വിട്ട ബാലകൃഷ്ണപിള്ളയെ മുന്നണിയില്‍നിന്ന് പുറത്താക്കാനോ തള്ളിപ്പറയാനോ അല്ല, സ്വീകരണം നല്‍കാനും പിന്തുണ ആവര്‍ത്തിച്ചുറപ്പിക്കാനുമാണ് യുഡിഎഫ് തയ്യാറായത്. കുഞ്ഞാലിക്കുട്ടി സ്വയം വെളിപ്പെടുത്തിയ വിവരങ്ങളാണ് ഐസ്ക്രീം കേസിനെ വീണ്ടും ജനശ്രദ്ധയിലേക്ക് കൊണ്ടുവന്നത്. അവിടെയും യുഡിഎഫ്തന്നെ വാദിയും പ്രതിയും. ടി എം ജേക്കബ്ബിനെതിരായ കുരിയാര്‍കുറ്റി-കാരപ്പാറ കേസിന്റെ രേഖകള്‍ വീണ്ടും പരിശോധിക്കുന്നതും സുപ്രീംകോടതി. വയലാര്‍ രവി, പത്മജ, റോസക്കുട്ടി, രഘുചന്ദ്രബാല്‍ എന്നിവരെ അഴിമതിക്കുടക്കീഴിലേക്ക് കൊണ്ടുവന്നത് കെ സുധാകരനാണ്. സുധാകരന്റെ വെളിപ്പെടുത്തലിന് ശേഷം അബ്കാരികളില്‍നിന്ന് ഈ നേതാക്കള്‍ പണംപറ്റിയെന്ന് പണം കൊടുത്തയാള്‍ തന്നെ തുറന്നുപറഞ്ഞു.

ഐസ്ക്രീം കേസ് കുഞ്ഞാലിക്കുട്ടിയെയും ലീഗിനെയും തളര്‍ത്തി. ലീഗിന്റെ സംസ്ഥാന സെക്രട്ടറി മുനീര്‍ പറയുന്നു- പാര്‍ടിയോ ചാനലോ വേണ്ടത് എന്ന ചോദ്യംവന്നാല്‍ ചാനല്‍ തെരഞ്ഞെടുക്കുമെന്ന്. ഇന്ത്യാവിഷന്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ കൊണ്ടുവന്ന എല്ലാ വാര്‍ത്തയെയും മുനീര്‍ ന്യായീകരിക്കുന്നു. അതിനര്‍ഥം മുസ്ളിംലീഗില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ ശക്തമായ ചേരി നിലനില്‍ക്കുന്നു എന്നുതന്നെ. ലീഗിന്റെ തളര്‍ച്ച ഏറ്റവും ആഗ്രഹിക്കുന്നത് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പാണ്. യുഡിഎഫിലെ രണ്ടാംകക്ഷി സ്ഥാനത്തിനുവേണ്ടിയുള്ള മത്സരം അതിരൂക്ഷമായ തലത്തിലേക്കുയരുകയാണ്. കോണ്‍ഗ്രസിന് ഏതു തള്ളണം ഏതു കൊള്ളണം എന്നു തീരുമാനിക്കാനാകില്ല. ഈ രണ്ടു കക്ഷികളെയും ഒപ്പം നിര്‍ത്തുകയും അതിന്റെ ഭാഗമായി വര്‍ഗീയവോട്ടുകള്‍ ഏകോപിപ്പിക്കുകയും ചെയ്യാനുള്ള അജന്‍ഡയില്‍മാത്രമാണ് യുഡിഎഫിന്റെ തെരഞ്ഞെടുപ്പുസ്വപ്നങ്ങള്‍.

കോണ്‍ഗ്രസ് അതിന്റെ ഏറ്റവും വലിയ അന്തച്ഛിദ്രത്തിന്റെ കാലത്തിലൂടെ കടന്നുപോകുന്നു. ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കാന്‍ രമേശ് ചെന്നിത്തല. കേരളത്തിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ വയലാര്‍ രവി. ആന്റണിയുടെ നോമിനിയായി വി എം സുധീരന്‍. പരസ്പരം വെട്ടിവീഴ്ത്താനും അരുക്കാക്കാനും ഇവര്‍ നടത്തുന്ന ഗൂഢമായ കളികളാണ് വെളിപ്പെടുത്തലുകളായും വിവാദപ്രസംഗങ്ങളായുമൊക്കെ വരുന്നത്. അവസരം ലഭിക്കുമ്പോഴെല്ലാം പൊതുമുതല്‍ കട്ടുമുടിക്കുകയും അഴിമതിപ്പണംകൊണ്ട് കീശവീര്‍പ്പിക്കുകയും സകല അനാശാസ്യത്തിലും ഏര്‍പ്പെടുകയും ചെയ്യുന്ന യുഡിഎഫ് നേതാക്കളുടെ അവസാന ആയുധമായിമാത്രമേ കോണ്‍ഗ്രസ് ചാനലിലൂടെയും അല്ലാതെയുമുള്ള പുതിയ നാടകങ്ങളെ കാണാനാവുകയുള്ളൂ. ഇന്നലെവരെ ഇവര്‍ എവിടെ പോയിരുന്നു? എന്തേ മുഖ്യമന്ത്രി വി എസിനെതിരായ നെറികെട്ട ആക്രമണവുമായി തുനിഞ്ഞിറങ്ങാന്‍ ഇവര്‍ക്കുള്ള പ്രേരണ; പ്രകോപനം? ഉത്തരം ലളിതമാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുന്നു.

ഉമ്മന്‍ചാണ്ടി നയിച്ച് കാസര്‍കോട്ടുനിന്ന് ആരംഭിച്ച 'മോചന'യാത്ര എത്രമാത്രം ദയനീയമായാണ് പരാജയപ്പെട്ടത് എന്നോര്‍ക്കുക. ആഘോഷപൂര്‍വം ആദ്യനാളുകള്‍ പിന്നിട്ട യാത്ര ഐസ്ക്രീമില്‍ മുങ്ങി അലിഞ്ഞലിഞ്ഞില്ലാതാവുകയായിരുന്നു. തിരുവനന്തപുരത്ത് എത്തുമ്പോഴേക്കും അങ്ങനെയൊരു ജാഥയെക്കുറിച്ച് ജനങ്ങള്‍ക്ക് ചിന്തപോലുമില്ലാതായി. യുഡിഎഫിന്റെ തട്ടകമെന്ന് അവര്‍ അഭിമാനപൂര്‍വം പറയാറുള്ള കോട്ടയം ജില്ലയില്‍ ഏറ്റവും നിര്‍ജീവമായ സ്വീകരണമാണ് അന്നാട്ടുകാരന്‍തന്നെയായ ഉമ്മന്‍ചാണ്ടിക്ക് ലഭിച്ചത്.

മറുവശത്ത് എല്‍ഡിഎഫിെന നോക്കൂ. മുന്നണിയുടെ തെരഞ്ഞെടുപ്പുപ്രചാരണത്തിന്റെ ആദ്യഘട്ടമായി സംഘടിപ്പിച്ച രണ്ട് വികസനമുന്നേറ്റ ജാഥകള്‍ ജനലക്ഷങ്ങളെ ആകര്‍ഷിച്ച് മുന്നേറുകയാണ്. യുഡിഎഫ് ജീര്‍ണതയും കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങളും അഴിമതിയും തുറന്നുകാട്ടി എത്തുന്ന മേഖലാ ജാഥകളെ സ്വീകരിക്കാന്‍ ഓരോ കേന്ദ്രത്തിലും റെക്കോഡ് ജനക്കൂട്ടമെത്തുന്നു. ഉമ്മന്‍ചാണ്ടിയുടെ യാത്രയെ സ്വീകരിക്കാനെത്തിയതിന്റെ പലമടങ്ങ്. മന്ത്രി സി ദിവാകരന്‍ നയിക്കുന്ന വടക്കന്‍ജാഥ ഹൊസങ്കടിയില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള തെക്കന്‍ മേഖലാ ജാഥ എറണാകുളം കലൂരില്‍ സിപിഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പനുമാണ് ഉദ്ഘാടനംചെയ്തത്. എല്‍ഡിഎഫിന്റെ ഭരണനേട്ടങ്ങളും യുഡിഎഫിന്റെ ജീര്‍ണതയും ജാഥാംഗങ്ങള്‍ സവിസ്തരം ജനങ്ങളോട് പറയുന്നു. പാതിവഴിയില്‍ മുടങ്ങിയും മുറിഞ്ഞും നീങ്ങിയ യുഡിഎഫ് ജാഥയില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായ അനുഭവം. അതുതന്നെയാണ് ജനങ്ങള്‍ എല്‍ഡിഎഫിന് കൂടുതലായി പിന്തുണ നല്‍കുന്നതിന് നിദര്‍ശനവും.

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍, അടുത്ത ഭരണം യുഡിഎഫിന്റേതുതന്നെ എന്ന പ്രചാരണം ശക്തിപ്പെട്ടു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിക്കുപ്പായം സ്വയം എടുത്തണിഞ്ഞു. മുസ്ളിംലീഗുകാരും കേരള കോണ്‍ഗ്രസുകാരും പൊലീസിനെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്താന്‍ തുടങ്ങി. എല്‍ഡിഎഫിന്റെ ഭരണനേട്ടങ്ങള്‍ ചര്‍ച്ചയാകുന്നത് ശ്രദ്ധാപൂര്‍വം തടഞ്ഞ്, വിവാദങ്ങളിലും അപവാദകഥകളിലും ജനങ്ങളുടെ മനസ്സ് പിടിച്ചിടാനുള്ള മാധ്യമശ്രമത്തിന്റെ ഫലംകൂടിയായിരുന്നു അത്. എന്നാല്‍, കുഞ്ഞാലിക്കുട്ടിയുടെയും റൌഫിന്റെയും വെളിപ്പെടുത്തലും പിള്ളയുടെ ജയില്‍ശിക്ഷയും മറ്റും മറ്റും തുടരെ തുടരെ വന്നപ്പോള്‍, യുഡിഎഫിന് ഇനി ഒരിക്കല്‍ക്കൂടി അധികാരം കിട്ടിയാല്‍ കേരളത്തിന്റെ സ്ഥിതി എന്താകുമെന്ന ചിന്തയിലേക്കാണ് ജനങ്ങളെ നയിച്ചത്. ഒരു ഓര്‍മപ്പെടുത്തലാണത്. യുഡിഎഫ് ഭരണത്തെക്കുറിച്ച് ഓര്‍ക്കുമ്പോഴാണ്, ഇന്നത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നന്മകള്‍ തിരിച്ചറിയാനാവുക.

അക്കാര്യത്തില്‍ കുഞ്ഞാലിക്കുട്ടിയോട് എല്‍ഡിഎഫ് കടപ്പെട്ടിരിക്കുന്നു. അദ്ദേഹം ഒരു സുപ്രഭാതത്തില്‍ 'എനിക്കെതിരെ വധഭീഷണി' എന്നു പറഞ്ഞതോടെയാണ് ഈ അവസ്ഥയ്ക്ക് തുടക്കമായത്. തന്റെ ബന്ധുവും സഹായിയുമായിരുന്ന റൌഫിന് താന്‍ വഴിവിട്ട് പല സഹായവും ചെയ്തതായും കുഞ്ഞാലിക്കുട്ടി വെളിപ്പെടുത്തി. അതിന് റൌഫ് പറഞ്ഞ മറുപടികള്‍ ഭരണം ഉപയോഗിച്ച് യുഡിഎഫ് നടത്തിയ അഴിമതികളുടെയും കോടതിയെപ്പോലും വിലയ്ക്കെടുക്കാന്‍ നടത്തിയ ശ്രമങ്ങളുടെയും ഞെട്ടിപ്പിക്കുന്ന വിവരപരമ്പരയുടെ തുടക്കമായി.

ഇങ്ങനെ എല്ലാം തകര്‍ന്ന് അവശനിലയിലായ യുഡിഎഫിനെ എങ്ങനെ കരകയറ്റുമെന്ന ചിന്തയില്‍നിന്നാണ് മുഖ്യമന്ത്രി വി എസിനുനേരെ അബദ്ധജടിലമായ പുലമ്പലുകളുമായി രംഗത്തുവരാനുള്ള പദ്ധതികള്‍ തയ്യാറായത്. കുഞ്ഞാലിക്കുട്ടിക്കെതിരെ അദ്ദേഹത്തിന്റെ ബന്ധുവും സഹായിയുമായ റൌഫും പെവാണിഭറാക്കറ്റില്‍ കുടുങ്ങിയ പെണ്‍കുട്ടികളുമൊക്കെ നല്‍കിയ മൊഴികളാണ് ഇന്ത്യാവിഷന്‍ പുറത്തുകൊണ്ടുവന്നത്. ഇവിടെ, അത്തരമൊന്നിന്റെ ദയനീയമായ ആവര്‍ത്തനത്തിനിറങ്ങി കോണ്‍ഗ്രസ് ചാനല്‍ പരിഹാസ്യമാകുന്ന കാഴ്ചയാണ് കാണുന്നത്. ഏതൊക്കെയോ ആളുകളെ ഫോണില്‍ വിളിച്ച്, 'ഞാന്‍ ഇന്നയാള്‍ക്ക് പണം കൊടുത്തു' എന്നു പറയിക്കുകയും അതിനെ മഹത്തായ വെളിപ്പെടുത്തലെന്ന് വിശേഷിപ്പിക്കുകയുമാണ്. ഗത്യന്തരമില്ലാതെ മലയോട് കല്ലെറിഞ്ഞ് നോക്കുകയാണ് യുഡിഎഫ്.

വി എസും പാര്‍ടിയും തമ്മില്‍ ഭിന്നതയുണ്ടെന്ന് വരുത്താനായിരുന്നു ഇന്നലെവരെ ശ്രമം. വി എസിനെ അനുകൂലിക്കുന്നു എന്ന വ്യാജേന സിപിഐ എമ്മിനെ തകര്‍ക്കാന്‍ കുത്തിത്തിരിപ്പുകളുണ്ടാക്കി. പാര്‍ടിയില്‍ ഭിന്നതയും വിഭാഗീയതയും ഇല്ലെന്ന് ബോധ്യം വന്നപ്പോള്‍ വി എസിനെ ഒറ്റതിരിച്ച് ആക്രമിക്കാനൊരുങ്ങുന്നു. ഇത്തരം ഏതാക്രമണത്തെയും ചെറുത്തുതോല്‍പ്പിക്കാന്‍ എല്‍ഡിഎഫും അതിനെ നയിക്കുന്ന സിപിഐ എമ്മും ഒറ്റക്കെട്ടായി രംഗത്തിറങ്ങുമ്പോള്‍ യുഡിഎഫിന്റെ നില കൂടുതല്‍ പരുങ്ങലിലാവുകയേ ഉള്ളൂ. അതിന്റെ വെപ്രാളമാണ്, ലോട്ടറിക്കേസില്‍ 'വി എസ് ശരി, ഐസക് തെറ്റ്', 'ഐസക്കിനെതിരെ വി എസ്' എന്നെല്ലാം പറഞ്ഞുനടന്നവര്‍തന്നെ പൊടുന്നനെ വി എസാണ് കുഴപ്പക്കാരനെന്ന് മാറ്റിപ്പറയുന്നത്. അന്നും ഇന്നും അവരുടെ വാക്കിന് ഒരു വിലയേ ഉള്ളൂ. ഇവര്‍ ഒച്ചവച്ചാല്‍ തകര്‍ന്നുപോകുന്നതല്ല വി എസിനും തോമസ് ഐസക്കിനും അവരുടെ പ്രസ്ഥാനത്തിനും ജനങ്ങളുടെ ഹൃദയത്തിലുള്ള സ്ഥാനം. അതാണ് വരുന്ന തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ജനങ്ങള്‍ തെളിയിക്കാന്‍ പോകുന്നത്.

Thursday, February 3, 2011

ശിക്ഷിക്കപ്പെടേണ്ട ക്രിമിനല്‍ സംഘം

"ഇ പി ജയരാജന്‍ കഴിഞ്ഞ ദിവസം പരാതി നല്‍കിയിട്ടുണ്ട്. ഇനിയും ഇത് നല്‍കിക്കൊണ്ടേയിരിക്കും''- സിപിഐ എമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജനെ വെടിവച്ചുകൊല്ലാന്‍ ശ്രമിച്ച കേസിലെ രണ്ടാംപ്രതിക്ക് ശിക്ഷ കിട്ടിയപ്പോള്‍ കെ സുധാകരന്‍ എംപിയുടെ പ്രതികരണം (മാതൃഭൂമി ഫെബ്രു. 2) ഇതായിരുന്നു.

19 കൊല്ലം തടവും 13,000 രൂപ പിഴയുമാണ് രണ്ടാംപ്രതിക്ക് ശിക്ഷ ലഭിച്ചത്. ഒന്നാംപ്രതി വിക്രം ചാലില്‍ ശശി നേരത്തെ കൊല്ലപ്പെട്ടു. ഈ രണ്ടുപേര്‍ക്കുമൊപ്പം കൂട്ടുപ്രതികളാണ് കെ സുധാകരനും എം വി രാഘവനും. അവര്‍ക്ക് അര്‍ഹമായ ശിക്ഷ കിട്ടിയിട്ടില്ല. മാത്രമല്ല, അവര്‍ ഇപ്പോള്‍ സ്വയം പറയുന്നു തങ്ങള്‍ പ്രതികളേയല്ല എന്ന്. സുധാകരന്റെ അഹങ്കാരം നോക്കൂ- 'ജയരാജന്‍ പരാതി കൊടുത്തുകൊണ്ടേയിരിക്കും' എന്ന്. എത്ര പരാതി കൊടുത്താലും തന്നെ തൊടാനാകില്ല എന്നത് അതിന്റെ മറുപുറം. ഇതുതന്നെയാണ് കുഞ്ഞാലിക്കുട്ടിയും പറഞ്ഞിരുന്നത്; പറയുന്നത്. തെളിവുകള്‍ മറച്ചുവച്ചോ നശിപ്പിച്ചോ സാക്ഷികളെ വിലയ്ക്കെടുത്തോ നീതിപീഠത്തിന് വിലയിട്ടോ നിയമത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെട്ടതിന്റെ ഹുങ്കാണ് കുഞ്ഞാലിക്കുട്ടിയില്‍നിന്നും സുധാകരനില്‍നിന്നും ബഹിര്‍ഗമിക്കുന്നത്.

ഇ പി ജയരാജന്‍ കഴിഞ്ഞ മാസം ഒരു യാത്രയ്ക്കിടെ കുഴഞ്ഞു വീണിരുന്നു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചു- നേരത്തെ ഉണ്ടായ ഏതെങ്കിലും അപകടത്തിന്റെ ഫലമായാകാം ഈ അവസ്ഥ എന്ന്. വിശദ പരിശോധനയില്‍, കഴുത്തിനരികില്‍ കുരുങ്ങിക്കിടക്കുന്ന വെടിച്ചീളാണ് അസുഖ കാരണം എന്ന് കണ്ടെത്തി. എപ്പോഴും ബോധരഹിതനാകാം- ഒരു കാരണവശാലും തീവണ്ടിയാത്രയില്‍ വാതിലിനടുത്ത് പരസഹായമില്ലാത പോകാന്‍ പാടില്ല എന്നാണ് ആശുപത്രി വിടുമ്പോള്‍ ഡോക്ടര്‍മാര്‍ നല്‍കിയ കര്‍ശന നിര്‍ദേശം. ചികിത്സ തുടരുകയാണ്. ഇ പി ജയരാജന് ഇന്ന് ശ്വാസോച്ഛ്വാസയന്ത്രത്തിന്റെ സഹായമില്ലാതെ കിടന്നുറങ്ങാനാകില്ല. വ്യായാമം ചെയ്യാനാകില്ല. സുദീര്‍ഘമായി നിന്ന് സംസാരിക്കാന്‍ കഴിയില്ല. എല്ലാം സുധാകര-രാഘവ സംഘത്തിന്റെ സംഭാവനകളാണ്. എ കെ ജി ആശുപത്രി തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഇതേ സംഘം പൊലീസ് ക്രിമിനലുകളെ വിട്ട് തല്ലിത്തകര്‍ത്ത ശരീരമാണ് ഇ പിയുടേത്. അങ്ങനെ നിരവധി മര്‍ദനങ്ങള്‍ ആ ശരീരത്തിലേറ്റു. വേദനയോടും വയ്യായ്കകളോടും പൊരുതിയാണ് ഇന്നത്തെ ജീവിതം. അതിനുനേരെ സുധാകരന്‍ ഇതാ വീണ്ടും പുച്ഛം വലിച്ചെറിയുന്നു- ജയരാജന്‍ പരാതികള്‍ കൊടുത്തുകൊണ്ടേയിരിക്കട്ടെ എന്ന്.

സുധാകരനും എം വി രാഘവനും ഈ കേസിലെ മുഖ്യ പ്രതികളാകുന്നത് ഏതെങ്കിലും ഭാവനയുടെ ബലത്തിലല്ല. ഇ പിയെ വെടിവച്ചശേഷം ട്രെയിനില്‍നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമികളില്‍ പേട്ട ദിനേശനെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. രണ്ടാമനായ വിക്രംചാലില്‍ ശശിയെ അന്നുതന്നെ ചെന്നൈയില്‍ നവജീവന്‍ എക്സ്പ്രസ് വളഞ്ഞ് പൊലീസ് അറസ്റ് ചെയ്തു. ഒരു വിദേശനിര്‍മിത പിസ്റള്‍ ഉള്‍പ്പെടെ രണ്ട് കൈത്തോക്കും തിരകളും പണവുമായി പിടിയിലായ ശശി റെയില്‍വേ പൊലീസിന് നല്‍കിയ കുറ്റസമ്മതമൊഴിയിലാണ് എം വി രാഘവന്റെയും കെ സുധാകരന്റെയും പങ്കാളിത്തം ആദ്യം വെളിപ്പെട്ടത്. പിന്നീട് നടന്ന അന്വേഷണത്തില്‍ ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടു. ചെന്നൈ റെയില്‍വേ പൊലീസ് ഡിവൈഎസ്പിയായിരുന്ന ജോണ്‍ കുര്യനാണ് ശശിയില്‍നിന്ന് മൊഴിയെടുത്ത് സ്റേറ്റ്മെന്റ് ചെന്നൈ മെട്രോപൊളിറ്റന്‍ മജിസ്ട്രേട്ടു മുമ്പാകെ സമര്‍പ്പിച്ചത്. 'എം വി രാഘവനും കെ സുധാകരനും ചേര്‍ന്ന് പതിനായിരം രൂപ തന്നു. രണ്ട് റിവോള്‍വറുകളും തിരകളും ഏല്‍പ്പിച്ചത് സുധാകരനാണ്. ചണ്ഡീഗഢില്‍നിന്ന് സമ്മേളനം കഴിഞ്ഞുവരുന്ന ജയരാജനെ കൊല്ലണമെന്ന് അവര്‍ നിര്‍ദേശിച്ചു'- ഇത്രയും ശശിതന്നെ പറഞ്ഞുവച്ചു. രണ്ടു സാക്ഷികള്‍ മുമ്പാകെ റെയില്‍വേ പൊലീസ് രേഖപ്പെടുത്തിയ മൊഴി കേസ് രേഖകളിലുണ്ട്. തിരുപ്പതി റെയില്‍വേ പൊലീസ് ഇന്‍സ്പെക്ടര്‍ ഭാസ്കര നായിഡുവാണ് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ആന്ധ്രയില്‍ കേസ് ചാര്‍ജ് ചെയ്തത്. ഐപിസി 307-ാം വകുപ്പുപ്രകാരം രജിസ്റര്‍ചെയ്ത കേസിലും പേട്ട ദിനേശനും വിക്രംചാലില്‍ ശശിക്കും പുറമെ മന്ത്രി എം വി രാഘവന്റെയും കെ സുധാകരന്റെയും പങ്കാളിത്തം എടുത്തുപറഞ്ഞിരുന്നു.

'മൊഴിയില്‍ വ്യക്തമാക്കുന്നത് കേരള സഹകരണമന്ത്രി എം വി രാഘവനും കോണ്‍ഗ്രസ് നേതാവ് കെ സുധാകരനും ജയരാജനെ കൊല്ലാന്‍ ഗൂഢാലോചന നടത്തി എന്നാണ്. എന്നാല്‍,തല്‍ക്കാലം ഇവരെ ഗൂഢാലോചനക്കേസില്‍ പ്രതിയാക്കുന്നില്ല. ഗൂഢാലോചന നടത്തിയ തെളിവുകള്‍ ശേഖരിച്ചുവേണം സിആര്‍പിസി 120-ബി അനുസരിച്ച് കേസെടുക്കാന്‍'- ഇതാണ് പ്രാഥമിക തെളിവെടുപ്പിനുശേഷം ഭാസ്കര നായിഡു നല്‍കിയ റിപ്പോര്‍ട്ട്.

വധശ്രമം നടന്ന ദിവസങ്ങളിലെ എം വി രാഘവന്റെയും കെ സുധാകരന്റെയും നീക്കങ്ങള്‍ സംബന്ധിച്ച് അടിയന്തര അന്വേഷണം നടത്തണമെന്നും അതിനായി കേരളവും ഡല്‍ഹിയും സന്ദര്‍ശിക്കണമെന്നും ഭാസ്കരനായിഡു നിര്‍ദേശിച്ചു. ആ റിപ്പോര്‍ട്ട് പുറത്തുവന്നതുമുതലാണ് കേസ് അട്ടിമറിക്കാനുള്ള ശ്രമം ഊര്‍ജിതമായത്. പൊടുന്നനെ കേസ് സിബി സിഐഡിക്ക് വിട്ടു. ആ അന്വേഷണത്തിലും എം വി രാഘവനും കെ സുധാകരനുമെതിരെ വ്യക്തമായ തെളിവുലഭിച്ചു. ഇരുവരെയും പ്രതിസ്ഥാനത്ത് ഉള്‍പ്പെടുത്തി സിബി സിഐഡി നെല്ലൂര്‍ മജിസ്ട്രേട്ട് കോടതിയില്‍ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി. പക്ഷേ,അന്തിമ ചാര്‍ജ് ഷീറ്റ് നല്‍കുമ്പോള്‍ പ്രതികളില്‍ രാഘവനും സുധാകരനും ഇല്ല! ഇടപെടലുകള്‍ പലവഴിക്ക് നടന്നു. ഒരുപക്ഷേ കുഞ്ഞാലിക്കുട്ടിയെ നാണിപ്പിക്കുംവിധം.

എല്ലാവിധ അട്ടിമറിശ്രമങ്ങളുണ്ടായിട്ടും തെളിവുകള്‍ പൂര്‍ണമായി മായ്ക്കാനായില്ല. ഓംഗോള്‍ സെഷന്‍സ് കോടതിയില്‍ നടന്ന സാക്ഷിവിസ്താരത്തിന്റെയും തെളിവെടുപ്പിന്റെയും അടിസ്ഥാനത്തില്‍ എം വി രാഘവനെയും കെ സുധാകരനെയും കേസില്‍ പ്രതിചേര്‍ത്ത് കോടതി ഉത്തരവിടുകതന്നെ ചെയ്തു. എം വി രാഘവന്‍, കെ സുധാകരന്‍, ടി പി രാജീവന്‍ (മാതൃഭൂമിയുടെ മംഗളൂരു ലേഖകന്‍) എന്നിവര്‍കൂടി ഉള്‍പ്പെട്ട ഗൂഢാലോചനയെത്തുടര്‍ന്നാണ് വധശ്രമം നടന്നതെന്നും ഇവരെയും പ്രതിചേര്‍ക്കണമെന്നും പബ്ളിക് പ്രോസിക്യൂട്ടര്‍ എ സുധാകര്‍ റാവുവിന്റെ ചീഫ് വിസ്താരത്തില്‍ ഇ പി ജയരാജന്‍ മൊഴി നല്‍കിയിരുന്നു. പ്രത്യേക ഹര്‍ജിയും സമര്‍പ്പിച്ചു. ഇതേത്തുടര്‍ന്ന് മൂവരെയും പ്രതിചേര്‍ക്കണമെന്ന് പബ്ളിക് പ്രോസിക്യൂട്ടര്‍തന്നെ കോടതിയില്‍ വാദിച്ചു. ഈ മൂന്നു പ്രതികള്‍ക്കെതിരായ വിചാരണ ആന്ധ്ര ഹൈക്കോടതിയുടെ തീര്‍പ്പിനു വിധേയമായി നടക്കാനിരിക്കുന്നു.

പേട്ട ദിനേശനും വിക്രംചാലില്‍ ശശിയും കണ്ണൂര്‍ ജില്ലയിലെ കുപ്രസിദ്ധ ആര്‍എസ്എസ് ക്രിമിനലുകളാണ്. ശശി പിന്നീട് ആര്‍എസ്എസില്‍നിന്ന് ശിവസേനയില്‍ ചേക്കേറുകയും ക്രിമിനലിസത്തിന്റെ തുടര്‍ച്ചയില്‍ കത്തിമുനയില്‍ ഒടുങ്ങുകയുംചെയ്തു. ദിനേശന്‍ പിന്നീടുതുവരെ ജയിലില്‍ത്തന്നെയാണ്. എസ്എഫ്ഐ നേതാവ് കെ വി സുധീഷിനെ വെട്ടി തുണ്ടംതുണ്ടമാക്കിയ കേസില്‍ ശിക്ഷ അനുഭവിക്കുമ്പോള്‍ ജയിലില്‍വച്ച് രവീന്ദ്രന്‍ എന്ന സിപിഐ എം പ്രവര്‍ത്തകനെ തല്ലിക്കൊന്ന കേസിലും പ്രതിയായി. ക്രിമിനല്‍ ബുദ്ധി തലയിലുറച്ച ഇരുവരും ലക്ഷണമൊത്ത വാടകക്കൊലയാളികളാണ്. അവര്‍ വിലയ്ക്കെടുക്കപ്പെട്ടവരാണ്.

തിരുവനന്തപുരത്ത് താമസിച്ചും ഡല്‍ഹിയില്‍ ചെന്നും അവിടെനിന്ന് ഇ പി ജയരാജനെ കണ്ടെത്തി അതേ ട്രെയിനില്‍ യാത്രചെയ്തും വെടിവച്ചു കൊല്ലാന്‍ ഇവര്‍ രണ്ടുപേര്‍ സ്വന്തം നിലയ്ക്ക് ശ്രമിച്ചെന്ന് സാമാന്യബോധമുള്ളവര്‍ പറയില്ല. അവരുടെ കൈയില്‍ തോക്കുകളുണ്ടായിരുന്നു; പണമുണ്ടായിരുന്നു. മലയാളംപോലും നേരെ ചൊവ്വേ പറയാനറിയാത്ത രണ്ടു നാടന്‍ ക്രിമിനലുകള്‍ക്ക് കണിശമായ കൊലപാതക പദ്ധതി തയ്യാറാക്കിക്കൊടുക്കണമെങ്കില്‍ അതിവിപുലമായ സംവിധാനങ്ങള്‍ വേണം; ഒരുക്കം നടക്കണം. അത് ചെയ്തത് സുധാകരനും രാഘവനുമാണെന്ന് തിരിച്ചറിഞ്ഞത് കൊല്ലാന്‍ പോയവരുടെ നാവില്‍നിന്നുതന്നെയാകുമ്പോള്‍ സംശയത്തിന്റെ അണുവിടപോലും ശേഷിക്കുന്നുമില്ല.

സിപിഐ എം കണ്ണൂര്‍ ജില്ലാസെക്രട്ടറിയായിരിക്കെയാണ് ഇ പി ജയരാജനെതിരെ വധശ്രമമുണ്ടായത്. കണ്ണൂരിലെ കമ്യൂണിസ്റ് പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള പദ്ധതിയായിരുന്നു അത്. പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, ഇ പി ജയരാജന്‍ എന്നീ മൂന്നുപേരെയാണ് ലക്ഷ്യംവച്ചിരുന്നത്. ഇ പിയെ ട്രെയിനില്‍വച്ച് കൊല്ലാന്‍ സാഹചര്യം ഒത്തുവന്നപ്പോള്‍ മറ്റു രണ്ടുപേരെയും താല്‍ക്കാലികമായി ഒഴിവാക്കി എന്നുമാത്രം.

സുധാകരന്റെയും രാഘവന്റെയും ക്രിമിനല്‍ പശ്ചാത്തലം ചെറുതല്ല. സേവറി ഹോട്ടലില്‍ ബോംബെറിഞ്ഞ് നാണുവിനെ കൊന്നതും നാല്‍പ്പാടി വാസുവിനെ വെടിവച്ചുകൊന്നതും ടി കെ ബാലന്റെ വീടാക്രമിച്ചതും സ്വന്തം പാര്‍ടിയിലെ സഹപ്രവര്‍ത്തകനെ വ്യക്തിവിരോധം തീര്‍ക്കാന്‍ ആക്രമിച്ച് ജീവച്ഛവമാക്കിയതുമുള്‍പ്പെടെയുള്ള അനേകം സംഭവങ്ങള്‍. എന്നിട്ടും സുധാകരന്‍ പ്രസംഗിക്കുന്നു- കണ്ണൂര്‍ ജില്ലയില്‍ മാര്‍ക്സിസ്റ് അക്രമമെന്ന്. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സുധാകരന്‍ കൊണ്ടുവന്ന ക്വട്ടേഷന്‍ സംഘത്തെ പൊലീസ് പിടികൂടി. അവര്‍ തമ്പടിച്ചത് ഡിസിസി ഓഫീസിലായിരുന്നു. സ്റേഷനില്‍ ബഹളംവയ്ക്കാനും പൊലീസിനെ ഭീഷണിപ്പെടുത്താനും മുന്‍നിരയിലുണ്ടായത് സുധാകരന്‍തന്നെ. രാഷ്ട്രീയ ക്വട്ടേഷന്‍ സംഘത്തിന്റെ നായകനെ വീരനായകനും മാര്‍ക്സിസ്റ് വിരുദ്ധ യുദ്ധത്തിന്റ സര്‍വസൈന്യാധിപനുമാക്കുന്നവര്‍ ഈ ചരിത്രം ഓര്‍ത്തെടുക്കേണ്ടതുണ്ട്.

നിയമത്തെയും ജനങ്ങളെയും വെല്ലുവിളിച്ച്, കാപട്യത്തിന്റെ തൂവെള്ളക്കുപ്പായമിട്ട് നടക്കുന്ന ഇത്തരം കൊടും ക്രിമിനലുകളെ തിരിച്ചറിയാതെയും ഒറ്റപ്പെടുത്താതെയും ശിക്ഷിക്കാതെയും കണ്ണൂരില്‍ എങ്ങനെ സമാധാനം പുലരും? അങ്ങനെയുള്ള ചിന്തകളിലാണ് കണ്ണൂരിന്റെ ചെറുത്തുനില്‍പ്പിന്റെയും സഹനത്തിന്റെയും പോരാട്ടവീറിന്റെയുമെല്ലാം പ്രതീകമായി സിപിഐ എം മാറുന്നത്. ഇ പി ജയരാജന്റെ 'ശരീരഭാഷ'യെയും തുറന്നടിച്ച വര്‍ത്തമാനത്തെയും വിമര്‍ശിക്കുന്നവര്‍ കെ സുധാകരന്റെ ഗുണ്ടാരാഷ്ട്രീയം കാണുന്നില്ല. ഇ പിയുടെ ശരീരത്തില്‍ തറഞ്ഞുകിടക്കുന്ന വെടിയുണ്ടയെക്കുറിച്ചറിയുന്നില്ല. കേരളത്തിന്റെ സമുന്നതനായ കമ്യൂണിസ്റ് നേതാക്കളിലൊരാളെ കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ യുഡിഎഫിന്റെ തലപ്പത്തുള്ളവര്‍തന്നെ ഉള്‍പ്പെടുന്നു എന്ന യാഥാര്‍ഥ്യം അത്തരക്കാരുടെ കണ്ണുതുറപ്പിക്കുന്നുമില്ല. രാഷ്ട്രീയ എതിരാളികളോടു മാത്രമല്ല, ഇത്തരം കാപട്യക്കാരോടുകൂടി യുദ്ധംചെയ്താലേ ഇടതുപക്ഷത്തിന് മുന്നോട്ടുപോകാനാവുകയുള്ളൂ എന്നതാണ് വര്‍ത്തമാനകാലത്തിന്റെ ചുവരെഴുത്ത്. ആ യുദ്ധത്തില്‍, ഇ പി വധശ്രമക്കേസിലെ യഥാര്‍ഥ പ്രതികളെ തുറുങ്കിലടപ്പിക്കാനുള്ള നിതാന്തപരിശ്രമം നിര്‍ണായകമാണ്.

Friday, October 29, 2010

വര്‍ഗീയതയുടെ 'തരംഗം'

ജില്ലകളെയും പ്രദേശങ്ങളെയും മതാടിസ്ഥാനത്തില്‍ വിഭജിച്ച യുഡിഎഫിന്റെ തെരഞ്ഞെടുപ്പു രാഷ്ട്രീയം വിനാശകരമായ സൂചനകള്‍ നല്‍കുന്നു. യുഡിഎഫ് മേല്‍ക്കൈ നേടിയത് വര്‍ഗീയ ശക്തികളുടെ ഏകീകരണത്തിലൂടെ. കോണ്‍ഗ്രസടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ പുറത്താവുകയും മതാടിസ്ഥാനത്തിലുള്ള വിഭാഗങ്ങള്‍ ആധിപത്യം നേടുകയും ചെയ്ത അനുഭവമാണ് ചില ജില്ലകളിലുണ്ടായത്. കോട്ടയത്ത്, ചില സഭാധ്യക്ഷന്‍മാരുടെ ശുശ്രൂഷയില്‍ ലയിച്ചൊന്നായ മാണി വിഭാഗം കേരള കോണ്‍ഗ്രസാണ് സമ്പൂര്‍ണ്ണ ആധിപത്യം നേടിയത്. കോണ്‍ഗ്രസ് പുറത്തായി. മലപ്പുറത്ത് ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗാണ് എല്ലാം നിശ്ചയിച്ചതും ജയിച്ചതും. കോണ്‍ഗ്രസിനോട് മത്സരിച്ച് ലീഗ് രണ്ട് ഗ്രാമ പഞ്ചായത്തുകള്‍ പിടിച്ചെടുത്തു. തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപിക്ക് ആറു സീറ്റ് നേടിക്കൊടുത്തതും യുഡിഎഫ്. ബിജെപി ജയിച്ച ആറുവാര്‍ഡിലും രണ്ടാം സ്ഥാനത്തെത്തിയ ഒന്‍പതുവാഡിലും യുഡിഎഫിന് ദയനീയമായ മൂന്നാം സ്ഥാനമാണ് കിട്ടിയത്.

ഒരേസമയം ന്യൂനപക്ഷ വര്‍ഗീയതയുമായും ബിജെപിയുമായും രാഷ്ടീയ കൂട്ടുകെട്ടുണ്ടാക്കി നേടിയ യുഡിഎഫ് വിജയത്തിന് കേരളം വലിയ വിലയാണ് നല്‍കേണ്ടിവരിക. മതത്തെയും വര്‍ഗീയതയെയും ഉപയോഗിച്ച് നേടിയ അധികാരം എല്ലാ സമ്മര്‍ദ ഗ്രൂപ്പുകളെയും തൃപ്തിപ്പെടുത്തി മുന്നോട്ടുകൊണ്ടുപോകാനാവില്ല. മതം രാഷ്ട്രീയത്തില്‍ ഇടപെട്ട ചരിത്രം കേരളത്തില്‍ ആദ്യം ഉണ്ടായത് വിമോചന സമരത്തിലാണ്. അത് ഭരണം കമ്മ്യൂണിസ്റ്റുകാരില്‍നിന്ന് പിടിച്ചെടുത്ത് കോണ്‍ഗ്രസിന് കൊടുക്കാനായിരുന്നു.സ്വാതന്ത്ര്യ സമരത്തിലോ അടിയന്തരാവസ്ഥയില്‍ പൌരസ്വാതന്ത്ര്യം ഹനിക്കപ്പെട്ടപ്പൊഴോ മതം ഇടപെട്ടിട്ടില്ല. ഇപ്പോള്‍, എന്താണ് ഇടപെടലിന് കാരണം? നിയമസഭ ഒന്നടങ്കം മാണിയും ഉമ്മന്‍ചാണ്ടിയും ഉള്‍പ്പെടെ കൈപൊക്കി പാസാക്കിയ സ്വാശ്രയ വിദ്യാഭ്യാസ ബില്‍ എങ്ങനെ 'പ്രത്യയ ശാസ്ത്രക്കാരുടെ' (അങ്ങനെയാണ് കെസിബിസി നേതാക്കള്‍ സിപിഐ എമ്മിനെ വിളിക്കുന്നത്) പാതകമാകും? അത് പൈലറ്റ് ചെയ്ത ഒറ്റക്കുറ്റത്തിന് എങ്ങനെ എല്‍ഡിഎഫ് മതശത്രുവാകും?

മതം രാഷ്ട്രീയത്തില്‍ ഇടപെടണം എന്ന് കോണ്‍ഗ്രസാണ് പറയുന്നത്. പിന്നെ മതേതരത്വത്തിനെന്തര്‍ത്ഥം? ഹിന്ദു, മുസ്ളിം, ക്രിസ്ത്യന്‍ വിഭാഗക്കാര്‍ സ്വമതത്തില്‍ പെട്ടവര്‍ക്കുമാത്രം വോട്ടുചെയ്താല്‍ ജനാധിപത്യം എങ്ങനെ പുലരും? ഓരോ മതത്തിന്റെയും ആധിപത്യമല്ലേ ഉണ്ടാവുക. ജില്ല തിരിച്ച് മതങ്ങള്‍ക്ക് വീതിച്ചു നല്‍കേണ്ടിവരും. അത് മതരാഷ്ട്ര വാദമാണ്. ദേശീയ പ്രസ്ഥാനത്തിന്റെയും ഗാന്ധിജിയുടെയും നെഹ്രൂവിയന്‍ മതേതര നിലപാടിന്റെയും പാരമ്പര്യം അവകാശപ്പെടുന്ന കോണ്‍ഗ്രസ് അതിനെ പ്രോത്സാഹിപ്പിക്കുന്നു. ക്രൈസ്തവ ഭൂരിപക്ഷമുള്ള കോട്ടയം മാണികേരളയ്ക്കും മുസ്ളിം ഭൂരിപക്ഷമുള്ള മലപ്പുറം ലീഗിനും. മറ്റു ജില്ലകളില്‍ ഏതു സമുദായത്തിനാണോ ഭൂരിപക്ഷം, അതിന്റെ മറവിലും ദയയിലും യുഡിഎഫ്. രാഷ്ട്രീയവും ആദര്‍ശവുമില്ല- മതവികാരമുണര്‍ത്തി വോട്ടുശേഖരണം. അതു മാത്രമായിരിക്കുന്നു യുഡിഎഫ് അജണ്ട.

ഇങ്ങനെ ലഭിക്കുന്ന അധികാരം ആര്‍ക്കുവേണ്ടി ഉപയോഗിക്കും? അതും മതംനോക്കിയാവണമല്ലോ. ഇന്ത്യയുടെ ഭരണഘടന മതനിരപേക്ഷമായത് ഇവിടെ നാനാ ജാതി മതസ്ഥരുള്ളതുകൊണ്ടാണ്. അതല്ലെങ്കില്‍ ആര്‍എസ്എസ് പറയുന്നതുപോലെ ഹിന്ദു രാഷ്ട്രമാകുമായിരുന്നു. അത്തരമൊരപകടംപോലും പൌവ്വത്തില്‍ തിരുമേനി കാണുന്നില്ല. അദ്ദേഹം പറയുന്നു:

"ഒറീസയില്‍ ക്രൈസ്തവര്‍ ആക്രമിക്കപ്പെട്ടപ്പോള്‍ ചില ക്രൈസ്തവര്‍ പാര്‍ട്ടി മന്ദിരത്തില്‍ ഓടിക്കയറിയിരിക്കാം. അവരെ ഓടിച്ചിറക്കിയില്ല എന്നതു സത്യമായിരിക്കാം. ആക്രമിക്കപ്പെട്ട സഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ തയാറായിട്ടുണ്ട് എന്നതും യാഥാര്‍ഥ്യം. പക്ഷേ അന്നവിടെ സഖാക്കള്‍ പ്രതിപക്ഷത്തായിരുന്നു, രാഷ്ട്രീയ മുതലെടുപ്പിന് അവസരം കാത്തിരിക്കുകയായിരുന്നുന്നു എന്നതും മറക്കാന്‍ പാടില്ല. പിന്നീടു ഭരണം മാറിവന്നപ്പോള്‍ ക്രൈസ്തവരുടെ പുനരധിവാസത്തിനോ നഷ്ടപരിഹാരത്തിനോവേണ്ടി എന്തുചെയ്തു എന്നതും അന്വേഷിക്കേണ്ടതാണ്.''(ദീപിക, ഒക്ടോ.21)

ഒറീസയില്‍ സിപിഐ എം ഒരിക്കലും ഭരണത്തില്‍ വന്നിട്ടില്ല എന്ന് തിരുമേനിക്കറിയാഞ്ഞിട്ടാണോ? സോണിയയുടെ കോണ്‍ഗ്രസ് എന്തുകൊണ്ട് പുനരധിവാസ നടപടികള്‍ എടുത്തില്ല എന്ന ചോദ്യം തിരുവായില്‍നിന്ന് എന്തുകൊണ്ട് പുറത്തുവരുന്നില്ല? അത്തരം ചില്ലറ ചോദ്യങജളെങ്കിലും ഉമ്മന്‍ ചാണ്ടിയോടും ചോദിക്കരുതോ?

ചങ്ങനാശ്ശേരിയും പാലായും കേന്ദ്രീകരിച്ച് രൂപപ്പെടുത്തിയെടുത്ത വര്‍ഗീയ ധ്രുവീകരണം പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയുടെ ജില്ലയില്‍ കോണ്‍ഗ്രസിനു തന്നെ വലിയ വെല്ലുവിളിയാണുയര്‍ത്തുന്നത്. ചില സഭാ നേതാക്കളുടെ കാര്‍മികത്വത്തില്‍ ഈ ധ്രുവീകരണത്തിന് ഇന്ധനം പകര്‍ന്ന കേരള കോണ്‍ഗ്രസ് ലയനവും കെ എം മാണിയുടെ ഇടപെടലും ജനാധിപത്യ പ്രക്രിയയുടെ അന്തസത്തയെ അപകടത്തിലുമാക്കുന്നു.

കോട്ടയത്ത് ജില്ലാ പഞ്ചായത്തില്‍ 11 വീതം സീറ്റിലാണ് കെ എം മാണിയും കോണ്‍ഗ്രസും മല്‍സരിച്ചത്. സീറ്റ് വിഭജന ഘട്ടത്തില്‍ തന്നെ തങ്ങള്‍ കോണ്‍ഗ്രസിനേക്കാള്‍ ജന പിന്തുണയുള്ള പാര്‍ടിയാണെന്ന് മാണി അവകാശവാദമുന്നയിച്ചു. പത്ത് സീറ്റില്‍ കേരള കോണ്‍ഗ്രസ് ജയിച്ചു. കോണ്‍ഗ്രസിന് ഒമ്പത്. മാണിലക്ഷ്യത്തിലെത്തി. കോണ്‍ഗ്രസ് നേതാവും മുന്‍ ഗവര്‍ണറുമായ എം എം ജേക്കബിന്റെ നാടായ രാമപുരത്ത് കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി വര്‍ഗീയ ധ്രുവീകരണത്തിന്റെ ഫലം കെയ്തെടുത്തു മാണി. ആ പഞ്ചായത്തില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി എട്ട് സീറ്റിലാണ് മാണി വിജയിച്ചത്. കരൂര്‍ പഞ്ചായത്തിലെ ഏഴു വാര്‍ഡിലും മാണിക്ക് സമാന വിജയമാണുണ്ടായത്. പാലാ നഗരസഭയില്‍ കേരള കോണ്‍ഗ്രസുകാരെ കൈപ്പത്തി ചിഹ്നത്തില്‍ മല്‍സരപ്പിക്കേണ്ട ഗതികേടും കോണ്‍ഗ്രസിന് വന്നു. കോണ്‍ഗ്രസുമായി തര്‍ക്കം വന്നപ്പോള്‍ മാണി സീറ്റ് അനുവദിച്ചു. സ്ഥാനാര്‍ഥിയെ താന്‍ നിശ്ചയിക്കുമെന്നായിരുന്നു നിബന്ധന. അങ്ങനെ കോണ്‍ഗ്രസുകാരല്ലാത്ത കേരള കോണ്‍ഗ്രസുകാര്‍ നഗരസഭയുടെ 9, 11 വാര്‍ഡുകളില്‍ മല്‍സരിച്ചു ജയിച്ചു. ഇനി കോട്ടയവും ഇടുക്കിയും എങ്ങനെ പോകണമെന്ന് മാണി നിശ്ചയിക്കും; കോണ്‍ഗ്രസ് അനുസരിക്കും എന്നതാണവസ്ഥ.

മലപ്പുറം ജില്ലയില്‍ സീറ്റ് വിഭജനത്തിലും സ്ഥാനാര്‍ഥി നിര്‍ണയത്തിലും ഇടപെട്ട മുസ്ളിംലീഗ് വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ സ്വന്തമായിത്തന്നെ നേട്ടമുണ്ടാക്കി. കോണ്‍ഗ്രസ്സിന് പരമാവധി കുറച്ചു സീറ്റ് നല്‍കുകയെന്ന തന്ത്രം ഫലിച്ചു. യുഡിഎഫ് ജയിച്ച ആറ് മുനിസിപ്പാലിറ്റികളില്‍ നാലിടത്തും ലീഗ് ഒറ്റക്ക് ഭരിക്കാനുള്ള സീറ്റുകള്‍ കൈക്കലാക്കി. മഞ്ചേരി, മലപ്പുറം, തിരൂര്‍, കോട്ടക്കല്‍ എന്നീ മുനിസിപ്പാലിറ്റികളില്‍ ലീഗിന് ഭരിക്കാന്‍ കോണ്‍ഗ്രസ്സിനെ ആവശ്യമില്ല. പൊന്മുണ്ടം, ചെറിയമുണ്ടം പഞ്ചായത്തുകളില്‍ കോണ്‍ഗ്രസ്സിനെ തോല്‍പിച്ച് ലീഗ് ഭരണം പിടിച്ചു. പൂക്കോട്ടൂര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസ്സിന് കൊടുത്ത സീറ്റില്‍ മുന്‍ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാനെ മത്സരിപ്പിച്ച് ലീഗ് വിജയിപ്പിച്ചെടുത്തു. മലപ്പുറം മുനിസിപ്പാലിറിയില്‍ മുണ്ടുപറമ്പ് വാര്‍ഡില്‍ കോണ്‍ഗ്രസ് ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരെ ലീഗ് റിബല്‍ ജയിച്ചു. മുന്നിയൂരില്‍ കോണ്‍ഗ്രസ്സ് ഇല്ലാതായി.

ഇങ്ങനെ യുഡിഎഫിലെ രണ്ടു ഘടകകക്ഷികള്‍ മതാടിസ്ഥാനത്തില്‍ പ്രചാരണം നടത്തി ജില്ലകള്‍ വിഭജിച്ചെടുക്കുക മാത്രമല്ല, തൃശൂര്‍, എറണാകുളം തുടങ്ങിയ ജില്ലകളില്‍ കോണ്‍ഗ്രസിനെ വെല്ലുവിളിക്കാന്‍ ത്രാണിയുള്ള സാന്നിധ്യമാവുകയും ചെയ്തു.

തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപി ജയിച്ച പൊന്നുമംഗലം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് ലഭിച്ചത് 268 വോട്ട് മാത്രം. മറുവശത്ത് യുഡിഎഫ് ജയിച്ച വാര്‍ഡുകളില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് നിസ്സാര വോട്ടാണ് ലഭിച്ചത്-പകല്‍പോലെ തെളിഞ്ഞ യുഡിഎഫ്-ബിജെപി സഖ്യം. എല്‍ഡിഎഫ് ജയിച്ച വെങ്ങാനൂര്‍, തിരുമല, വലിയവിള, കരിക്കകം, കടകംപള്ളി, തൃക്കണ്ണാപുരം, വെള്ളാര്‍, ചാല, ഫോര്‍ട്ട് എന്നീ വാര്‍ഡുകളില്‍ ബിജെപി രണ്ടാമതാണ്. യുഡിഎഫ് സ്ഥാനാര്‍ഥികള്‍ മൂന്നാംസ്ഥാനത്തായി.

തൊടുപുഴയില്‍ കൈവെട്ടുകേസിലെ പ്രതിയെയും തിരുവനന്തപുരത്ത് ബിജെപിയെയും വിജയിപ്പിക്കാന്‍ ഒരേ സമയം യുഡിഎഫിന് കഴിഞ്ഞു. ഇത്തരം വര്‍ഗീയ-അവസരവാദ കൂട്ടുകെട്ടുകള്‍ക്കെതിരെ എല്‍ഡിഎഫ് നെഞ്ചുയര്‍ത്തിനിന്ന് പൊരുതി. യുഡിഎഫിന് ലഭിച്ച വിജയങ്ങള്‍ വിഷലിപ്തമാകുന്നതും എല്‍ഡിഎഫിന് ലഭിച്ച വോട്ടുകള്‍ക്ക് നേരിന്റെയും സംശുദ്ധിയുടെയും തിളക്കമുണ്ടാകുന്നതും ഈ സാഹചര്യത്തിലാണ്.

കേരള കോണ്‍ഗ്രസിന്റേത് അഭിമാന വിജയമാണെന്നും പാലാ നഗരസഭയിലെ വിജയം പാര്‍ട്ടിയുടെ ശക്തി തെളിയിച്ചുവെന്നുമാണ് കെ എം മാണി പറഞ്ഞത്. മുസ്ളിം ലീഗിന്റെവിജയത്തെ 'മാര്‍ക്സിസ്റ്റ് യുഗത്തിന്റെ അന്ത്യ'മായി കുഞ്ഞാലിക്കുട്ടി വിശേഷിപ്പിച്ചു. നേട്ടമുണ്ടാക്കിയത് ബിജെപി മാത്രമാണ് എന്ന് ആ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് മുരളീധരന്‍ പറയുന്നു. സഭാധ്യക്ഷന്‍മാര്‍ പറയുന്നത് വിശ്വാസികള്‍ അനുസരിച്ചതുകൊണ്ടാണ് ഈ ഫലമെന്ന് കെസിബിസി വക്താവ് സ്റ്റീഫന്‍ ആലത്തറ. വിജയം ഇവരുടെയൊക്കെയാണ്. കോണ്‍ഗ്രസ് ഇല്ല; മത നിരപേക്ഷത ഇല്ല. അഭിമാനപൂര്‍വം ഉയര്‍ത്തിക്കാട്ടാറുള്ള കെപ്പത്തി ചിഹ്നം ഉപേക്ഷിച്ച് മാങ്ങയിലും ആപ്പിളിലും അഭയം തേടിയ കോണ്‍ഗ്രസിന്റെ പതനം!

വര്‍ഗീയതയുടെ കൂടിച്ചേരലല്ലാതെ യുഡിഎഫ് തരംഗമോ അനുകൂല വികാരമോ അല്ല ഈ ഫലത്തിന് മുഖ്യ ആധാരം. വിമോചന സമരസ്വപ്നക്കാരുടെ ആഹ്ളാദാരവമാണുയരുന്നത്. അവര്‍ക്കുള്ള മറുപടി ചരിത്രത്തിന്റെ പുനര്‍വായനയാണ്. എല്ലാ വിരുദ്ധശക്തികളെയും യോജിപ്പിച്ച് തോല്‍പിച്ചപ്പോഴെല്ലാം ഇടതുപക്ഷം കൂടുതല്‍ കരുത്തോടെ തിരിച്ചുവന്നതിന്റെ അനുഭവങ്ങള്‍. സംസ്ഥാനത്താകെയുള്ള വോട്ടുനില വ്യക്തമാകുമ്പോള്‍ എല്‍ഡിഎഫിന്റെ അടിത്തറ ഭദ്രമായി നിലനില്‍ക്കുന്നു. സംശുദ്ധമായ, മത നിരപേക്ഷമായ, വര്‍ഗീയ വിരുദ്ധമായ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ടുപോകുന്ന എല്‍ഡിഎഫ്, 1987ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയ വിജയം രജതരേഖയായി നില്‍ക്കുന്നു. വരാനുള്ള നാളുകളില്‍ കേരളം വര്‍ഗീയതക്കെതിരായ ചര്‍ച്ചകള്‍ക്കാണ് വേദിയാവുക. അത്തരമൊരു ചര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നു ഈ തെരഞ്ഞെടുപ്പുഫലം.

Thursday, October 7, 2010

ഇങ്ങനെയും നുണ പറയാം

പിടിച്ചുനില്‍ക്കാന്‍ വല്ലപ്പോഴും നുണപറയുന്നവര്‍, പൊങ്ങച്ചത്തിന് നുണപറയുന്നവര്‍, ഏഷണിക്ക് നുണയോതുന്നവര്‍, നുണമാത്രം പറയുന്നവര്‍- ഇവരില്‍ നാലാമത്തെ കൂട്ടരെയേ പെരുംനുണയന്‍മാരായി കണക്കാക്കാറുള്ളൂ. നുണ പറഞ്ഞാല്‍ നാവ് പുഴുത്തുപോകുമെന്ന് മുതിര്‍ന്നവര്‍ കുട്ടികളെ ഭയപ്പെടുത്തും. കാര്യം നേടാന്‍ കള്ളം പറയരുത് എന്നത് കുട്ടിക്കാലത്തേ മനസ്സില്‍ വേരുറപ്പിക്കുന്നതാണ്. വക്കീലന്‍മാരെ, പത്രക്കാരെ, രാഷ്ട്രീയക്കാരെ- നുണയന്‍മാര്‍ എന്നു വിളിക്കുന്നത് ചിലര്‍ക്ക് ഒരു സുഖമാണ്. മൂല്യാധിഷ്ഠിതമായ പൊതുപ്രവര്‍ത്തനം കൊണ്ടുമാത്രമേ അത്തരം ആക്ഷേപങ്ങളില്‍നിന്ന് രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് മോചനം നേടാനാകൂ. തോമസ് ഐസക്കിനെ താറടിക്കാന്‍ വി ഡി സതീശനെ തുറന്നുവിട്ട ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും അത്തരം മൂല്യബോധങ്ങളെക്കുറിച്ച് ശങ്കയൊന്നുമില്ല. ചാനലുകള്‍ തോറും നടന്ന് പച്ചക്കള്ളം തട്ടിവിടുന്ന വി ഡി സതീശനെ കാണുമ്പോള്‍, മൂക്കത്ത് വിരല്‍ വച്ച് ആരും ചോദിച്ചുപോകും: ഇങ്ങനെ കളളം പറയാമോ, ഒരു പൊതുപ്രവര്‍ത്തകന്‍, അതും ഒരു എംഎല്‍എ.

തിരുവനന്തപുരം പ്രസ് ക്ളബ്ബില്‍ നടന്ന ലോട്ടറി സംവാദം മുതല്‍ ഇക്കഴിഞ്ഞ ദിവസം മനോരമ ചാനലിലെ സിങ്വിചര്‍ച്ചവരെ വി ഡി സതീശന്റെ പ്രകടനം ശ്രദ്ധയോടെ വീക്ഷിക്കുന്നവര്‍ക്ക് ബോധ്യമായത്, കള്ളം പറയാനുള്ള അദ്ദേഹത്തിന്റെ മിടുക്കല്ല- ലജ്ജയില്ലായ്മയാണ്.
കോടതിവിധിയെപ്പോലും വളച്ചൊടിക്കുന്ന സതീശനെ ഇക്കഴിഞ്ഞ ദിവസം മനോരമ ന്യൂസ് ചാനലില്‍ തോമസ് ഐസക് കൈയോടെ പിടിച്ചു. ലോട്ടറി ടിക്കറ്റിന്റെ വില്‍പ്പന നികുതി സംബന്ധിച്ച് തമിഴ്നാട് സര്‍ക്കാരും എച്ച് അന്‍രാജും തമ്മില്‍ നടന്ന കേസിലെ സുപ്രീംകോടതി വിധിയാണ് ഒരു ചാഞ്ചല്യവുമില്ലാതെ തിങ്ങിനിറഞ്ഞ പത്രലേഖകരെ സാക്ഷിയാക്കി നടക്കുകയും സകല ടെലിവിഷന്‍ ചാനലുകളും ലൈവ് ടെലികാസ്റ്റ് നല്‍കുകയും ചെയ്ത പരസ്യസംവാദത്തില്‍ സതീശന്‍ തിരിച്ചുമറിച്ചുകളഞ്ഞത്. നൂറുകണക്കിന് പത്രലേഖകരില്‍ ആരെങ്കിലും, അല്ലെങ്കില്‍ ലോകമെങ്ങുമുള്ള പ്രേക്ഷകരില്‍ ആരെങ്കിലും ആ കോടതിവിധി തപ്പിപ്പിടിച്ചു വായിച്ചുനോക്കുമെന്നോ അവരുടെ മുന്നില്‍ തന്റെ വിശ്വാസ്യത പാതാളത്തോളം ഇടിഞ്ഞുതാഴുമെന്നോ ഒരു ഭയവും അന്നും ഇന്നും വി ഡി സതീശനില്ല. കക്കാനും നില്‍ക്കാനും പഠിച്ച അനുചരനെത്തന്നെയാണ് ഉമ്മന്‍ചാണ്ടി വക്കാലത്തേല്‍പ്പിച്ചത്.

പരസ്യസംവാദത്തിലെ സതീശന്റെ വാദം ടെലിവിഷന്‍ ക്ളിപ്പിങ്ങുകളില്‍നിന്ന് അതേ പടി ഉദ്ധരിക്കാം:

"ആക്ഷണബിള്‍ ക്ളെയിമില്‍ ടാക്സ് ലെവി ചെയ്യാന്‍ കഴിയില്ല എന്ന സുപ്രീംകോടതിയുടെ വിധി മൂലമാണ് യുഡിഎഫിന് ടാക്സ് പിരിച്ചെടുക്കാന്‍ കഴിയാതെ പോയത്......... അന്‍രാജ് വേഴ്സസ് സ്റ്റേറ്റ് ഓഫ് തമിഴ്നാട് എന്ന കേസിലായിരുന്നു വിധി.. ആ കേസില്‍ ഇതേ പ്രിന്‍സിപ്പിള്‍ ഉണ്ട്.... വേണമെങ്കില്‍ അതിന്റെ സൈറ്റേഷന്‍ കൂടി ഞാന്‍ തരാം. ധനകാര്യമന്ത്രി പരിശോധിച്ചോ.... "

ലോട്ടറിക്കാരില്‍നിന്ന് 5000 കോടിയുടെ നികുതികുടിശ്ശിക പിരിക്കാത്തതാണ് പരാമര്‍ശവിഷയം. അന്‍രാജിലെ കേസിലെ വിധിമൂലം യുഡിഎഫിന്റെ കാലത്ത് നികുതി പിരിച്ചെടുക്കാന്‍ കഴിഞ്ഞില്ലെന്ന്.

കോടതിവിധിയെ തലകീഴായി വ്യാഖ്യാനിക്കുന്നവര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കാന്‍ വകുപ്പുണ്ടോ ആവോ. 1985 ഒക്ടോബര്‍ നാലിനാണ് എച്ച് അന്‍രാജും സ്റ്റേറ്റ് ഓഫ് തമിഴ്നാടും തമ്മിലുള്ള കേസില്‍ സുപ്രീംകോടതി വിധി പറഞ്ഞത്. ഓണ്‍ലൈന്‍ ലോട്ടറിക്കാരുടെ ഈ നികുതി കുടിശ്ശിക സംസ്ഥാന ലോട്ടറി വകുപ്പ് ചൂണ്ടിക്കാണിച്ചത് 2004ലാണ്. അസെസ്മെന്റ് നടത്തി ഡിമാന്‍ഡ് നോട്ടീസ് നല്‍കിയതും അതേ വര്‍ഷം. ഈ തുക പിരിച്ചെടുക്കാന്‍ 1985ലെ കോടതിവിധി തടസ്സമായിരുന്നു എന്ന് പത്രക്കാരുടെ മുന്നില്‍ വാദിക്കാനും ചാനലുകള്‍ തോറും ആവര്‍ത്തിക്കാനും ചില്ലറ തൊലിക്കട്ടി പോരാ. ഇരുപത് വര്‍ഷം മുമ്പേ ഇങ്ങനെയൊരു വിധിയുണ്ടെങ്കില്‍ പിന്നെങ്ങനെ അസെസ്മെന്റ് നടക്കുമെന്നും ഡിമാന്‍ഡ് നോട്ടീസ് കൊടുക്കുമെന്നും സതീശനോട് ചോദിക്കാം. അരിയെത്ര? പയറഞ്ഞാഴി. പരസ്യസംവാദത്തിനിടെ അപ്രതീക്ഷിതമായി കേട്ട ഈ പെരുങ്കള്ളത്തില്‍, നുണയ്ക്കുമീതെ വാദം കെട്ടിപ്പൊക്കുന്ന വാചകവിരേചനത്തില്‍ താനൊന്നു പകച്ചുപോയെന്ന് തോമസ് ഐസക് മനോരമയില്‍ തുറന്നു പറയുന്നത് കേട്ടു. ഇങ്ങനെ നുണ പറയുന്നതാണ് സതീശന്റെ ഡിബേറ്റിങ് സ്റ്റൈല്‍ എന്നും ധനമന്ത്രിയുടെ വിശേഷണം.

സതീശന്‍ വാദിക്കുന്നതിന് കടകവിരുദ്ധമാണ് അന്‍രാജ് കേസിലെ വിധി. ആക്ഷണബിള്‍ ക്ളെയിമില്‍ നിബന്ധനകള്‍ക്ക് വിധേയമായി നികുതി പിരിക്കാന്‍ കഴിയും എന്നാണത്. അക്കാര്യം ഉറപ്പുള്ളതുകൊണ്ടാണല്ലോ നികുതി വകുപ്പ് ഡിമാന്‍ഡ് നോട്ടീസ് കൊടുത്തതും. ലോട്ടറി ടിക്കറ്റിന്റെ ആകെ വിറ്റുവരവില്‍ സമ്മാനത്തുക കഴിച്ചുള്ളത് ചരക്കാണെന്നും ആ തുകയ്ക്ക് വില്‍പ്പന നികുതി ഈടാക്കാമെന്നുമായിരുന്നു സുപ്രീംകോടതി പറഞ്ഞത്. ആകെ ഒരുകോടി രൂപയ്ക്ക് ടിക്കറ്റ് വിറ്റുവെന്നും അതില്‍നിന്ന് സമ്മാനയിനത്തില്‍ ആകെ 30 ലക്ഷം രൂപ ചെലവായെന്നും ഇരിക്കട്ടെ. ബാക്കിയുള്ളത് 70 ലക്ഷം രൂപ. ഈ തുകയ്ക്ക് എട്ടുശതമാനം വില്‍പ്പന നികുതി ഈടാക്കാമായിരുന്നു. ഇതനുസരിച്ച് ഓണ്‍ലൈന്‍ ലോട്ടറിക്കാരില്‍നിന്ന് നികുതിക്കുടിശ്ശിക ഈടാക്കാത്തത് എന്ത് എന്നാണ് ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാരിനെതിരെ ഉയര്‍ത്തുന്ന ചോദ്യം.

2006 ഏപ്രില്‍ 28ന് സണ്‍റൈസ് കേസില്‍ സുപ്രീംകോടതി ഈ നിലപാട് അസ്ഥിരപ്പെടുത്തി. ലോട്ടറിയെന്നാല്‍ ആക്ഷണബിള്‍ ക്ളെയിം മാത്രമാണ്, ചരക്കല്ല എന്നും ഇനിമേല്‍ വില്‍പ്പനനികുതിയേ പാടില്ല എന്നും സുപ്രീംകോടതി വിധിച്ചു. 2006 മേയിലാണ് വി എസ് സര്‍ക്കാര്‍ അധികാരത്തിലേറിയത്. എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണമേല്‍ക്കുമ്പോള്‍ സണ്‍റൈസ് കേസിലെ വിധിപ്രകാരം ലോട്ടറിക്കാരില്‍ നിന്ന് വില്‍പ്പന നികുതി കുടിശ്ശിക പിരിക്കാന്‍ കഴിയില്ല എന്ന സ്ഥിതിയുണ്ടായി. മുന്‍കാലപ്രാബല്യത്തോടെ അത് പിരിക്കാന്‍ ശ്രമിച്ചെങ്കിലും, വില്‍പ്പനനികുതിയിനത്തില്‍ തുക വല്ലതും ഖജനാവിലേക്ക് ഒടുക്കിയിട്ടുണ്ടെങ്കില്‍ അത് തിരിച്ചുകൊടുക്കേണ്ടെന്നും എന്നാല്‍, കുടിശ്ശിക നില്‍ക്കുന്ന തുക ഈടാക്കരുത് എന്നും സുപ്രീംകോടതി തന്നെ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് 5000 കോടി രൂപ പിരിക്കാന്‍ കഴിയാത്തത്.

ഇത് നിയമപരമായ വസ്തുതയാണ്. ഇന്റര്‍നെറ്റില്‍ ഒന്നു പരതിയാല്‍ ഈ കോടതിവിധികള്‍ ആര്‍ക്കും ലഭ്യമാകും. അത്രമേല്‍ സുതാര്യമായ വസ്തുതയ്ക്കുമീതെ ഇങ്ങനെ കള്ളം പറയാന്‍ സതീശനെ പ്രേരിപ്പിക്കുന്ന ചേതോവികാരം എന്താണ്? കള്ളം പിടിക്കപ്പെട്ടാലും വീണ്ടും വീണ്ടും അതാവര്‍ത്തിക്കുന്നതിന് കാരണം കാണ്ടാമൃഗം തോറ്റുപോകുന്ന തൊലിക്കട്ടിയുള്ളതുകൊണ്ട് മാത്രമല്ല.

അതിന് ഉത്തരവാദികള്‍ നമ്മുടെ മാധ്യമപ്രവര്‍ത്തകര്‍ കൂടിയാണ്. ഒരു കോടതിവിധിയെക്കുറിച്ച് സംസ്ഥാന ധനമന്ത്രിയും അഭിഭാഷകന്‍കൂടിയായ എംഎല്‍എയും പരസ്പരവിരുദ്ധമായ വാദം പരസ്യമായി ഉയര്‍ത്തിയാല്‍, എന്താണ് യാഥാര്‍ഥ്യം എന്നന്വേഷിക്കാനുളള ചുമതല മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ട്. വിരല്‍ത്തുമ്പില്‍ ലഭ്യമാകുന്ന ഈ കോടതിവിധികള്‍ വായിച്ചു മനസിലാക്കി ഇതിലാരാണ് കള്ളം പറയുന്നത് എന്ന് പൊതുസമൂഹത്തോട് ഉറക്കെ വിളിച്ചുപറയാനുള്ള ബാധ്യത അവര്‍ക്കുണ്ട്. രണ്ട് രാഷ്ട്രീയനേതാക്കളുടെ വാദങ്ങളില്‍ വൈരുധ്യമുണ്ടെങ്കില്‍, വസ്തുതകള്‍ നിരത്തി അതിലേതാണ് സത്യം എന്ന് തുറന്നുപറയാന്‍ ശേഷിയില്ലാത്തവരായി നമ്മുടെ മുഖ്യധാരാ മാധ്യമപ്രവര്‍ത്തകര്‍ തരംതാണുപോയിരിക്കുന്നു. അവരെ മുന്നില്‍ നിര്‍ത്തിയാണ് സതീശന്‍ മുതല്‍ ഉമ്മന്‍ചാണ്ടി വരെയുളളവരുടെ പോര്‍വിളി.

അരിയെത്ര എന്ന ചോദ്യത്തിന് ഒരുളുപ്പുമില്ലാതെ പയറഞ്ഞാഴി എന്ന് പറയുന്ന സതീശനെ ലൈവായി പ്രദര്‍ശിപ്പിച്ചാണ് കഴിഞ്ഞ ദിവസം മനോരമ ചാനല്‍ ലോട്ടറി ചര്‍ച്ച അവസാനിപ്പിച്ചത്. അന്‍രാജ് കേസില്‍ സതീശന്‍ പറയുന്ന നുണകള്‍ അക്കമിട്ട് നിരത്തി മറുപടി ആവശ്യപ്പെട്ടപ്പോള്‍ സതീശന്‍ 2010 മാര്‍ച്ച് 11ലെ സുപ്രീംകോടതി വിധി വായിച്ച് ന്യായം പറയുന്ന കാഴ്ചയ്ക്ക് അവതാരകന്‍പോലും ഊറിച്ചിരിച്ചുപോയി. 1984ലെ കോടതിവിധിയെക്കുറിച്ച് ചോദിച്ചാല്‍ സതീശന്‍ വായിച്ച് വ്യാഖ്യാനിക്കുന്നത് 2010ലെ കോടതി വിധി.

ഇങ്ങനെ കള്ളം പറയാന്‍ സതീശന് നല്‍കുന്ന കൂലിയെത്രയെന്ന് ഉമ്മന്‍ചാണ്ടി എന്ന് തുറന്നു പറയും...?

Wednesday, September 15, 2010

കള്ളും കള്ളനോട്ടും

ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ അസൂയാവഹമാംവിധംതന്നെ ജനങ്ങളുടെ അംഗീകാരവും പിന്തുണയും ആര്‍ജിച്ച ഘട്ടമാണ് ഈ ഓണക്കാലം. പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത മുന്‍കൈ നേടിയതിന്റെ അഹന്തയും അമിതാഹ്ളാദവും യുഡിഎഫിന്റെ മുഖത്തുനിന്ന് മാഞ്ഞു. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ തങ്ങള്‍ ഉദ്ദേശിച്ച മുന്നേറ്റം ഉണ്ടാകില്ല എന്ന് ആ മുന്നണിയുടെ തലപ്പത്തുതന്നെ ചര്‍ച്ചകള്‍ ഉയര്‍ന്നു. "സ്വന്തം പാര്‍ടിയില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയാത്ത നമ്മളെങ്ങനെ പഞ്ചായത്ത് തെയരഞ്ഞെടുപ്പിനെ നേരിടും'' എന്നാണ് കെ കരുണാകരന്‍ കെപിസിസി നേതൃയോഗത്തില്‍ ചോദിച്ചത്. തമ്മിലടി തല്‍ക്കാലത്തേക്ക് ഒഴിവാക്കാന്‍ സംഘടനാ തെരഞ്ഞെടുപ്പുതന്നെ വേണ്ടെന്നുവയ്ക്കേണ്ടിവന്നു കോണ്‍ഗ്രസിന്.

ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് ഇടതുപക്ഷത്തിനെതിരെ സംഘടിതവും ബഹുമുഖവുമായ ആക്രമണം നടക്കുകയും അത് ഒരുപരിധിവരെ വിജയിക്കുകയും ചെയ്ത സാഹചര്യമുണ്ടായിരുന്നു. കേരളത്തിലെ ഏറ്റവും കൊടിയ വര്‍ഗീയ-ഭീകര സംഘടനയായ എന്‍ഡിഎഫിനെ ഒപ്പം നിര്‍ത്തിയ യുഡിഎഫ് ഇടതുപക്ഷ ജനാധിപത്യമുന്നണിയെ ചൂണ്ടി വര്‍ഗീയത ആരോപിച്ചപ്പോള്‍; പിഡിപി നല്‍കിയ പിന്തുണയെച്ചൊല്ലി കോലാഹലം സൃഷ്ടിച്ചപ്പോള്‍ അതിനെ നിര്‍ലജ്ജം പിന്തുണയ്ക്കാന്‍ ഇന്നാട്ടിലെ മാധ്യമഭൂരിപക്ഷം തയാറായി. ജനങ്ങള്‍ക്കിടയില്‍ തെറ്റായ ധാരണകള്‍ അടിച്ചേല്‍പ്പിക്കാന്‍ ആ നീക്കങ്ങള്‍ക്ക് കഴിഞ്ഞതിന്റെ ഫലം കൂടിയാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ മേല്‍ക്കൈ.

ഇന്ന് വ്യത്യസ്തമാണ് സ്ഥിതി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്ന അവസ്ഥ ഇന്നുണ്ട്. രാജ്യമാകെ വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടുമ്പോള്‍ നിത്യോപയോഗ സാധനങ്ങള്‍ നാല്‍പ്പതുശതമാനത്തിലേറെ വിലകുറച്ചാണ് ഇവിടെ നല്‍കിയത്. ജനസംഖ്യയില്‍ പാതിയോളം വരുന്നവര്‍ക്ക് കിലോയ്ക്ക് രണ്ടു രൂപ നിരക്കില്‍ അരി ലഭിക്കുന്നു. ഇ എം എസ് ഭവനപദ്ധതിയിലൂടെ അഞ്ചുലക്ഷത്തോളം വീടുകള്‍ പണിയുന്നു. ക്ഷേമപദ്ധതികളും ക്ഷേമപെന്‍ഷനുകളും വര്‍ധിപ്പിച്ചു എന്നു മാത്രമല്ല, കുടിശ്ശികയില്ലാതെ ലഭ്യമാക്കുകയും ചെയ്യുന്നു. ഉദ്യോഗസ്ഥരുടെ ഡിഎയും ആനുകൂല്യങ്ങളും കുടിശ്ശിക തീര്‍ത്തുകൊടുത്തു. പിഎസ്സിവഴി 1,25,000 നിയമനം നല്‍കി. ക്രമസമാധാനം ഭദ്രമാണ്. കാര്‍ഷിക കടാശ്വാസനിയമം, നെല്‍കൃഷിക്ക് പലിശരഹിത വായ്പ, നെല്ല് സംഭരണം, പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കല്‍, എസ്എസ്എല്‍സിയുടെ അധിക വിജയം, പുതിയ ഹയര്‍സെക്കന്‍ഡറി സ്കൂളുകളും അധിക ബാച്ചുകളും, ആശുപത്രികളുടെ നവീകരണം, മത്സ്യത്തൊഴിലാളി കടാശ്വാസകമ്മീഷന്‍, ആദിവാസികള്‍ക്കും ഇതര പട്ടിക വിഭാഗങ്ങള്‍ക്കും ഭൂമി നല്‍കല്‍-ഇങ്ങനെ നാനാമേഖലയിലെയും നേട്ടങ്ങള്‍ അസംഖ്യം. പവര്‍കട്ടും ലോഡ്ഷെഡ്ഡിങ്ങുമില്ല. വിഴിഞ്ഞം തുറമുഖമടക്കം പുതിയ പദ്ധതികള്‍ വരുന്നു. ജനങ്ങള്‍ ഇതെല്ലാം കാണുകയും അനുഭവിക്കുകയും ചെയ്യുന്നു. എതിര്‍പ്രചാരണങ്ങള്‍ ഏശുന്നില്ല.

അടുത്ത വര്‍ഷം നടക്കേണ്ട നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിക്കുക മാത്രമല്ല, വകുപ്പുവിഭജനംകൂടി നടത്തിയിരുന്നു യുഡിഎഫ്. മാധ്യമ സഹായത്തോടെ ജയിച്ചുകയറാമെന്ന ആ ധാരണ പതുക്കെ മാറിയത്, സര്‍ക്കാര്‍ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാനുള്ള ശ്രമങ്ങള്‍ കൊണ്ടുമാത്രമല്ല. കേന്ദ്ര യുപിഎ സര്‍ക്കാര്‍ തുടര്‍ച്ചയായി എടുക്കുന്ന ജനവിരുദ്ധ തീരുമാനങ്ങള്‍, പെട്രോളിയം വിലവര്‍ധന, വിലക്കയറ്റം -ഏറ്റവുമൊടുവില്‍ റബര്‍ ഇറക്കുമതി തീരുമാനം. എല്ലാം യുഡിഎഫിനെതിരായ ജനവികാരം ശക്തിപ്പെടുത്തുന്നതാണ്.

എല്‍ഡിഎഫ് സര്‍ക്കാരിനെയാകട്ടെ കേന്ദ്രസര്‍ക്കാരും മന്ത്രിമാരും അഭിനന്ദിക്കേണ്ടിവരുന്നു. ദേശീയ അവാര്‍ഡുകളും അംഗീകാരങ്ങളും സംസ്ഥാനത്തിന് നല്‍കേണ്ടിവരുന്നു. ഇതിങ്ങനെ തുടര്‍ന്നാല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും തങ്ങള്‍ക്ക് നേട്ടമുണ്ടാക്കാന്‍ കഴിയില്ല എന്ന് യുഡിഎഫ് തിരിച്ചറിയുന്നുണ്ട്.

മുന്‍ യുഡിഎഫ് ഭരണകാലത്ത് 121 വര്‍ഗീയ സംഘട്ടനം ഉണ്ടായി; 18 പേര്‍ കൊല്ലപ്പെട്ടു. ഇപ്പോള്‍ വര്‍ഗീയ സംഘര്‍ഷമില്ല. മതഭീകരതയുടെ ശക്തികള്‍ യുഡിഎഫിന്റെ കൊടിത്തണലിലാണ്. മതനിന്ദയുടെ പേരില്‍ അധ്യാപകന്റെ കൈപ്പത്തി വെട്ടിയെറിഞ്ഞപ്പോഴും അങ്ങനെ ആക്രമിക്കപ്പെട്ട അധ്യാപകനെ വീണ്ടും ശിക്ഷിച്ച് കോളേജില്‍നിന്ന് പുറത്താക്കിയപ്പോഴും പ്രതികരിക്കാന്‍ യുഡിഎഫിന് ശേഷിയില്ല. ഏറ്റവും പ്രതിലോമകരമായ, മനുഷ്യത്വരഹിതമായ ആശയങ്ങളും പ്രവൃത്തിയും കൊണ്ടുനടക്കുന്ന ശക്തികളെ യുഡിഎഫ് സഹായിക്കുന്നു; അവരില്‍നിന്ന് സഹായം സ്വീകരിക്കുന്നു. യുഡിഎഫിലേക്ക് പുതുതായി ജോസഫ് ഗ്രൂപ്പിനെ എത്തിക്കാനും മാണി ഗ്രൂപ്പുമായി ലയിപ്പിക്കാനും കാര്‍മികത്വം വഹിച്ചത് ഏതാനും മതമേലധികാരികളാണ്. ഇന്ത്യന്‍ യൂണിയന്‍ മുസ്ളിം ലീഗും എന്‍ഡിഎഫും വേര്‍തിരിച്ചറിയാന്‍ പറ്റാത്തവണ്ണം ഒന്നിച്ചാണ് സംസ്ഥാനത്തിന്റെ പലഭാഗത്തും പ്രവര്‍ത്തിക്കുന്നത്. അത് എം കെ മുനീര്‍ തുറന്നു പറയുന്നു; കുഞ്ഞാലിക്കുട്ടി ഒളിപ്പിച്ചുവയ്ക്കുന്നു. ഇങ്ങനെ യുഡിഎഫ് രാഷ്ട്രീയം വര്‍ഗീയതകളുടെ പിടിയിലാണിന്ന്.

എല്‍ഡിഎഫ് സര്‍ക്കാരാകട്ടെ വര്‍ഗീയതയ്ക്കും തീവ്രവാദത്തിനും എതിരെ ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്. ഈ സര്‍ക്കാരിന്റെ കാലത്ത് വര്‍ഗീയ കലാപങ്ങള്‍ കത്തിക്കാന്‍ ആരെയും അനുവദിച്ചില്ല. തീവ്രവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സൂചന ലഭിച്ചയുടനെ കര്‍ക്കശ നടപടിയുണ്ടായി. തൊടുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിയവരെയാകെ പിടികൂടിക്കഴിഞ്ഞു. ഇത്തരമൊരു സാഹചര്യം തുടര്‍ന്നാല്‍ യുഡിഎഫിന് നില്‍ക്കക്കള്ളിയുണ്ടാകില്ല. നേര്‍വഴിയില്‍ രാഷ്ട്രീയമായി എല്‍ഡിഎഫിനെ ചെറുത്തുതോല്‍പ്പിക്കാനാവില്ല.

മലപ്പുറത്തുണ്ടായ വിഷക്കള്ള്ദുരന്തവും കോഴിക്കോട്ടെ കള്ളനോട്ട് കേസും സവിശേഷമായി പരിശോധിക്കപ്പെടേണ്ട പ്രശ്നങ്ങളാകുന്നത് ഈ അവസ്ഥയിലാണ്. അന്യ സംസ്ഥാനങ്ങളിലും ഇന്ത്യക്ക് പുറത്തും യുഡിഎഫിന്റെ ചില സമുന്നതനേതാക്കള്‍ ഈയിടെ നടത്തിയ സന്ദര്‍ശനങ്ങളും അവിടങ്ങളില്‍ നടന്ന കൂടിക്കാഴ്ചകളും ഇതോട് ചേര്‍ത്തുവച്ച് പരിശോധിക്കേണ്ടതുമുണ്ട്.

മലപ്പുറത്ത് വിഷക്കള്ളു കുടിച്ച് കൂട്ടമരണമുണ്ടായപ്പോള്‍, പാലക്കാട് ജില്ലയിലെ കോണ്‍ഗ്രസ് എംഎല്‍എ കെ അച്യുതന്‍ സ്വമേധയാ ഒരു പ്രഖ്യാപനം നടത്തി-35 കൊല്ലമായി നടത്തിവന്ന കള്ളുകച്ചവടം താന്‍ അവസാനിപ്പിക്കുകയാണെന്ന്. അതാകട്ടെ, വയലാര്‍ രവിയുടെ ഉപദേശപ്രകാരമാണെന്നും. ഇത്രയും കൊല്ലം അച്യുതനും കുടുംബവും കള്ളു വിറ്റിട്ടുണ്ട്. വയലാര്‍ രവിയോ മറ്റാരെങ്കിലുമോ അതു നിര്‍ത്താന്‍ ഉപദേശിച്ചിട്ടില്ല. മലപ്പുറത്ത് വിഷക്കള്ളു വിറ്റതിന് അച്യുതനും രവിക്കും എന്തിന് കുറ്റബോധമുണ്ടാകണം? ഇപ്പോള്‍ എക്സൈസ് കമീഷണര്‍ പറയുന്നത്, പാലക്കാട് ജില്ലയിലെ കള്ളുഷാപ്പില്‍ റെയ്ഡ് നടത്തുന്നതിനെതിരെ അച്യുതന്‍ മൂന്നുമാസം മുമ്പ് ഇടപെട്ടിരുന്നുവെന്നാണ്. അച്യുതന്‍ അത് സമ്മതിക്കുകയും ചെയ്തിരിക്കുന്നു. കൂടുതല്‍ വിശദാംശങ്ങളിലേക്കുപോകാതെ തന്നെ കോണ്‍ഗ്രസും വിഷക്കള്ളു ലോബിയും തമ്മിലുള്ള ബന്ധം വ്യക്ത്യമാവുകയാണിവിടെ. കള്ളില്‍ സ്പിരിറ്റ് നേരിയതോതില്‍ ചേര്‍ത്താലൊന്നും കുടിക്കുന്നവര്‍ മരിച്ചുപോകില്ല. മീതൈല്‍ ആള്‍ക്കഹോള്‍ അമിതമായി ചേര്‍ത്താലാണ് അപകടമുണ്ടാവുക. അങ്ങനെ വരണമെങ്കില്‍ അബദ്ധമല്ല, ബോധപൂര്‍വമായ വിഷംചേര്‍ക്കല്‍തന്നെ ഉണ്ടാകണം. സംശയങ്ങള്‍ പലതാണ്. അട്ടിമറിയുടെ സാധ്യതകള്‍ പ്രകടമായി ഉയര്‍ന്നുനില്‍ക്കുന്നുണ്ട്. യുഡിഎഫ് നേതാക്കള്‍ മുഖ്യമന്ത്രിയുടെ ചേംബറിലെത്തി, എക്സൈസ് മന്ത്രിയെ മാറ്റിനിര്‍ത്തി അന്വേഷണം വേണമെന്നാവശ്യപ്പെട്ടപ്പോള്‍ ആ മുന്നണിയുടെ രാഷ്ട്രീയ ലക്ഷ്യം മറയില്ലാതെ വ്യക്തമായി. സ്വമേധയാ കുറ്റം സമ്മതിച്ച് കള്ളുകച്ചവടം നിര്‍ത്തിയ അച്യുതന്‍ കോണ്‍ഗ്രസിന്റെ ഉന്നതസ്ഥാനത്ത് തുടരുമ്പോള്‍തന്നെയാണ് ഇതെന്നും ഓര്‍ക്കണം.

ഏതു കുറ്റകൃത്യവും തെളിയിക്കാനുള്ള പ്രാഥമികമായ അന്വേഷണം, ആര്‍ക്കാണ് അതുകൊണ്ട് പ്രയോജനം എന്നതാണ്. ഇവിടെ, കള്ളുദുരന്തത്തെ രാഷ്ട്രീയമായി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുന്നത്(അതിന് സാധിക്കുന്നില്ലെങ്കിലും) യുഡിഎഫാണ്. അട്ടിമറിയോ ഈ ദുരന്തം എന്ന അന്വേഷണം അവിടെ തുടങ്ങണം.

രണ്ടാമതായി ശ്രദ്ധിക്കേണ്ടത് കോഴിക്കോട്ടുനിന്നുള്ള കള്ളനോട്ട് കേസാണ്. ആയിരം രൂപയുടെ പുത്തന്‍ കള്ളനോട്ടുകള്‍ പിടിച്ചതാണ് സംഭവം. മുസ്ളിംലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി മന്ത്രിയായിരുന്നപ്പോള്‍ ആദ്യം ഡ്രൈവറും പിന്നീട് അഡിഷണല്‍ പിഎയുമായിരുന്ന; അദ്ദേഹത്തിന്റെ വീട്ടില്‍തന്നെ താമസിക്കാറുള്ള വിശ്വസ്തന്‍ നിസാറാണ് പണം കോഴിക്കോട്ട് എത്തിച്ചത് എന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരിക്കുന്നു. കള്ളനോട്ട് വന്‍തോതില്‍ വന്നുവെന്നും അതില്‍ ആയിരത്തിന്റെ ഒമ്പതുനോട്ടാണ് പിടിക്കപ്പെട്ടതെന്നുമാണ് വാര്‍ത്ത. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ഒഴുക്കാനുള്ളതാണ് ഈ കള്ളനോട്ടെന്നാണ് ഒരു നിഗമനം. പണംകൊടുത്ത് വോട്ടുവാങ്ങുന്നതും തെരഞ്ഞെടുപ്പുകളില്‍ വന്‍തോതില്‍ പണം ഒഴുക്കുന്നതും യുഡിഎഫിന്റെ; വിശിഷ്യ മുസ്ളിം ലീഗിന്റെ പതിവാണ്. കള്ളപ്പണം മാത്രമല്ല കള്ളനോട്ടും വന്നിരിക്കുന്നു എന്നത് ഞെട്ടിക്കുന്ന വിവരമാണ്.

രാജ്യദ്രോഹം നടത്തിയും തെരഞ്ഞെടുപ്പു ജയിക്കാനുള്ള യുഡിഎഫിന്റെ പടയോട്ടത്തില്‍ കള്ളനോട്ടും ആയുധമാകുന്നുവോ? കള്ളും കള്ളനോട്ടുംകൊണ്ട് എല്‍ഡിഎഫിനെതിരെ കളിക്കുകയാണ് യുഡിഎഫ്. ഇത് നിസ്സാരപ്രശ്നമല്ല. ഇതിനോട് ശക്തമായ പ്രതികരണങ്ങള്‍തന്നെ ഉണ്ടായില്ലെങ്കില്‍ വലിയ അപകടത്തിലാവും നാട് ചെന്നു വീഴുക. ഇത്തരം പ്രശ്നങ്ങളോട് യുഡിഎഫ് അനുകൂല മാധ്യമങ്ങള്‍ എടുക്കുന്ന നിസ്സംഗ സമീപനംതന്നെ അവയുടെ രാഷ്ട്രീയ ദുഷ്ടലക്ഷ്യങ്ങള്‍ പുറത്തുകൊണ്ടുവരുന്നു. നീതിമാനായ ഉദ്യോഗസ്ഥന്‍ എന്ന് പേരുകേട്ട എക്സൈസ് കമീഷണര്‍ സുബ്ബയ്യ കോണ്‍ഗ്രസ് എംഎല്‍എ കെ അച്യുതനെ തൊട്ടുകാട്ടിയപ്പോള്‍, അക്കാര്യം തുറന്നെഴുതാന്‍ ഈ മാന്യമാധ്യമങ്ങള്‍ തയ്യാറാകാത്തതു മാത്രം ഉദാഹരണമായെടുക്കുക. തറനിലവാരത്തിലും താഴുകയാണ്-യുഡിഎഫും ചില മാധ്യമങ്ങളും. ഇത് യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് അജന്‍ഡയല്ലാതെ മറ്റെന്ത്?

Thursday, September 2, 2010

നശീകരണ നിവേദനം

തന്റെ രണ്ടുകണ്ണും പോയാലും പ്രശ്നമല്ല; ശത്രുവിന്റെ ഒരു കണ്ണെങ്കിലും പോകുമല്ലോ എന്നാശ്വസിക്കുന്ന നശീകരണ ന്യായക്കാരുണ്ട്. എതിരാളിയെ മോശപ്പെടുത്തുമ്പോള്‍ മറ്റാര്‍ക്ക് എന്ത് നഷ്ടമുണ്ടാകുമെന്ന് അവര്‍ നോക്കാറില്ല. കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ തുടര്‍ച്ചയായി പുരസ്കാരങ്ങള്‍ നല്‍കുന്നത് അവസാനിപ്പിക്കണമെന്ന് സംസ്ഥാനത്തെ കോണ്‍ഗ്രസ് എംപിമാര്‍ യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ട് പരാതിപ്പെട്ട വാര്‍ത്ത അത്തരമൊരു ന്യായത്തെ ഓര്‍മിപ്പിക്കുന്നു.

കേരളത്തിന് പുരസ്കാരങ്ങളോ മറ്റ് അംഗീകാരങ്ങളോ കിട്ടാന്‍ പാടില്ല; കേരള മാതൃക പ്രകീര്‍ത്തിക്കപ്പെടരുത്-അങ്ങനെ വന്നാല്‍ ഇടതുപക്ഷത്തിന് നേട്ടമുണ്ടാകും എന്നു വിശദീകരിക്കുന്ന വിചിത്രമായ നിവേദനമാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിക്ക് കിട്ടിയത്. കേരളത്തില്‍ ദീര്‍ഘകാലം കെപിസിസി പ്രസിഡന്റും മന്ത്രിയുമായിരുന്ന; ഇപ്പോള്‍ കേന്ദ്ര ക്യാബിനറ്റ് മന്ത്രിയായ വയലാര്‍ രവിയാണ് ഈ നിവേദനവുമായി ചെന്ന സംഘത്തെ നയിച്ചത്. കേരളത്തില്‍നിന്നുള്ള കോണ്‍ഗ്രസ് എംപിമാരായ പി സി ചാക്കോ, കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി, എം ഐ ഷാനവാസ്, എം കെ രാഘവന്‍, പീതാംബരക്കുറുപ്പ്, ചാള്‍സ് ഡയസ് എന്നിവരാണ് വയലാര്‍ രവിയെ അനുഗമിച്ചതെന്നും വാര്‍ത്തയില്‍ കാണുന്നു.

കേരളം കഴിഞ്ഞ നാലുവര്‍ഷത്തിനകം നേടിയ അംഗീകാരങ്ങളുടെ ബാഹുല്യമാണ് ഇത്തരമൊരു പ്രകോപനത്തിന് കാരണമായത്. ഏറ്റവും മികച്ച പഞ്ചായത്തിരാജ് സംവിധാനത്തിനുള്ള 2009-10ലെ ദേശീയ പുരസ്കാരം തദ്ദേശസ്വയംഭരണ മന്ത്രി പാലോളി മുഹമ്മദ് കുട്ടിക്ക് കൈമാറിയത് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് തന്നെയാണ്. രാഷ്ട്രപതിയുടെ നിര്‍മല്‍ ഗ്രാമ പുരസ്കാരം ഏറ്റവും കൂടുതല്‍ നേടിയത് കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ്- 869 ഗ്രാമപഞ്ചായത്തും 105 ബ്ളോക്ക് പഞ്ചായത്തും. രാജ്യത്തെ വന്‍നഗരങ്ങളില്‍ ശുചിത്വപരിപാലനത്തിനുള്ള അവാര്‍ഡ് കൊച്ചിക്കും തിരുവനന്തപുരത്തിനും ലഭിച്ചു. ദേശീയ തൊഴിലുറപ്പു പദ്ധതി നിര്‍വഹണമികവില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന സംസ്ഥാനമായി കേരളത്തെയാണ് ദേശീയ ഉന്നതതല കമ്മിറ്റി തെരഞ്ഞെടുത്തത്. സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് മികച്ച രൂപത്തില്‍ നടപ്പാക്കിയ ഇന്ത്യയിലെ ഒന്നാമത്തെ സംസ്ഥാനമായി കേരളത്തെ തെരഞ്ഞെടുത്തു. തൊഴില്‍വകുപ്പിനുള്ള പുരസ്കാരം കേന്ദ്ര തൊഴില്‍മന്ത്രി തിരുവനന്തപുരത്തെത്തിയാണ് സമ്മാനിച്ചത്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ കപ്യൂട്ടര്‍വല്‍ക്കരണത്തിന് സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഉപയോഗിക്കുക വഴി ഇന്‍ഫര്‍മേഷന്‍ കേരള മിഷന് രണ്ട് ദേശീയ അവാര്‍ഡ് ലഭിച്ചു. സര്‍വശിക്ഷാ അഭിയാന്‍ ഏറ്റവും മികച്ച രൂപത്തില്‍ നടപ്പാക്കിയതിനും ഹയര്‍ സെക്കന്‍ഡറി മേഖലയിലെ ഇ ഗവേണന്‍സ് സംവിധാനത്തിനും കേരളം ദേശീയാംഗീകാരം കരസ്ഥമാക്കി.

കേന്ദ്ര നഗര വികസന മന്ത്രാലയവും ലോകബാങ്ക് സൌത്ത് ഏഷ്യന്‍ വാട്ടര്‍ സാനിട്ടേഷനും ജല അതോറിറ്റിയെ പ്രത്യേക അംഗീകാരത്തിന് തെരഞ്ഞെടുത്തു. ശുദ്ധജലവിതരണരംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ചതിന് ഇന്ത്യാ ടുഡേയുടെ ഭാരത് നിര്‍മാണ്‍ അവാര്‍ഡും ജലവിഭവവകുപ്പിനു കിട്ടി. പരിസ്ഥിതി പുനര്‍ജീവനത്തിനുള്ള അന്തര്‍ദേശീയ അംഗീകാരം അട്ടപ്പാടി അഹാഡ്സിനെ തേടിയെത്തി.

ക്രമസമാധാനപാലനത്തിലെ മികവിനുള്ള ദേശീയ അവാര്‍ഡിന് കേരളത്തെയാണ് ഇന്ത്യാ ടുഡേ തെരഞ്ഞെടുത്തത്. കേന്ദ്രധനമന്ത്രി പ്രണബ് കുമാര്‍ മുഖര്‍ജിയാണ് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന് അവാര്‍ഡ് സമ്മാനിച്ചത്. മൂന്നു തവണ കേരളം ഈ അവാര്‍ഡിനര്‍ഹമായി. വിവിധ രാജ്യങ്ങളിലെ പൊലീസ് മേധാവികളുടെ അന്താരാഷ്ട്ര സംഘടന തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനത്തിനും ജനസൌഹൃദ പരിപാടിക്കുമുള്ള അവാര്‍ഡിന് കൊച്ചി സിറ്റി പൊലീസിനെ തെരഞ്ഞെടുത്തു. ഏഷ്യയിലെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനായി പാലക്കാട് സൌത്ത് പൊലീസ് സ്റ്റേഷനെ ആള്‍ടിസ് തെരഞ്ഞെടുത്തു.

സംസ്ഥാന ടൂറിസം വകുപ്പ് ദേശീയ-അന്താരാഷ്ട്ര തലത്തില്‍ നിരവധി പുരസ്കാരങ്ങള്‍ക്ക് അര്‍ഹമായി. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് നടത്തിയ പഠനത്തിലും കേരളം ഒന്നാമതെത്തി. ഊര്‍ജമേഖലയില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനം നടത്തുന്ന മൂന്ന് സംസ്ഥാനത്തില്‍ ഒന്നായി ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് കേരളത്തെയാണ് തെരഞ്ഞെടുത്തത്. ഡല്‍ഹിയില്‍ ഊര്‍ജ ഉച്ചകോടിയില്‍ മന്ത്രി എ കെ ബാലനാണ് അവാര്‍ഡ് ഏറ്റുവാങ്ങിയത്. ഐബിഎന്‍-ഔട്ട്ലുക്ക് സര്‍വേയില്‍ ക്രമസമാധാനപാലനം, ആരോഗ്യസംരക്ഷണം, പശ്ചാത്തല സൌകര്യവികസനം, പരിസ്ഥിതി സംരക്ഷണം എന്നീ രംഗങ്ങളില്‍ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനം കേരളമായിരുന്നു. ഇതിനുള്ള അവാര്‍ഡ് സ്പീക്കര്‍ മീരാകുമാറില്‍നിന്ന് മന്ത്രി സി ദിവാകരനാണ് സ്വീകരിച്ചത്.

സാധാരണ നിലയില്‍ ഇത്തരം അംഗീകാരങ്ങള്‍ ഏതൊരു കേരളീയനെയും അഭിമാനത്തിന്റെ ഉത്തുംഗത്തിലേക്കുയര്‍ത്തേണ്ടതാണ്. സ്വന്തം സംസ്ഥാനത്തിന് അംഗീകാരം കൊടുക്കാന്‍ പാടില്ലെന്ന് അവിടത്തെ ജനപ്രതിനിധികള്‍തന്നെ നിവേദനം നല്‍കുന്നത് ജനാധിപത്യത്തിന്റെ ചരിത്രത്തിലെ അത്ഭുതപ്രതിഭാസംതന്നെ. തെരഞ്ഞെടുപ്പില്‍ നാലു വോട്ടുകിട്ടാന്‍ പലപല അരുതായ്മകളും കോണ്‍ഗ്രസ് നടത്തിയിട്ടുണ്ട്. ഇത്തരമൊന്ന് പക്ഷേ, ആദ്യമാണെന്ന് തോന്നുന്നു. ഭൂമിയില്ലാത്തവര്‍ക്ക് ഭൂമിനല്‍കാനും വിദ്യാഭ്യാസ പരിഷ്കരണത്തിനും മുന്‍കൈയെടുത്തപ്പോള്‍ 57ലെ ഇ എം എസ് ഗവമെന്റിനെ അട്ടിമറിക്കാന്‍ സമരംനയിച്ച രാഷ്ട്രീയ ദുരാചാരത്തിന്റെ പുതിയ പതിപ്പാണിത്.

കേരളത്തിന് ദേശീയതലത്തില്‍ ലഭിക്കുന്ന അംഗീകാരങ്ങള്‍ മിമിക്രിയോ ഗോഷ്ടിയോ കാണിച്ചല്ല. ജനങ്ങള്‍ക്ക് പ്രയോജനപ്രദമായ നടപടികള്‍ കൈക്കൊള്ളുന്നതുകൊണ്ടാണ്. ജനങ്ങളെ സേവിക്കുന്ന സര്‍ക്കാരാണല്ലോ പ്രകീര്‍ത്തിക്കപ്പെടുക. അങ്ങനെ പുരസ്കാരങ്ങള്‍ ലഭിക്കുന്നത് ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് രാഷ്ട്രീയ നേട്ടമാകുമെന്നാണ് വയലാര്‍ രവിയും സംഘവും പറയുന്നത്. എം ഐ ഷാനവാസിന്റെ മണ്ഡലമായ വയനാട്ടിലും എം കെ രാഘവന്റെ കോഴിക്കോട്ടും കുറുപ്പിന്റെ കൊല്ലത്തുമെല്ലാം നടത്തിയ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെയാണ് കേരളമാതൃക ഉരുത്തിരിഞ്ഞതെന്നും ആ മാതൃകയ്ക്കാണ് പുരസ്കാരങ്ങള്‍ ലഭിക്കുന്നതെന്നും മനസിലാകാതിരിക്കാന്‍മാത്രം ബുദ്ധികുറഞ്ഞവരല്ല വയലാര്‍ രവിയും കൂട്ടരും. എന്നിട്ടും പരസ്യമായി ഇത്തരമൊരു കുത്സിതപ്രവര്‍ത്തനത്തിന് ഒരുമ്പെടണമെങ്കില്‍, എല്‍ഡിഎഫ് സര്‍ക്കാരിനെ എത്രമാത്രം അവര്‍ ഭയപ്പെടുന്നു എന്നാണ് ചിന്തിക്കേണ്ടത്. എല്‍ഡിഎഫിനെതിരെ എത്ര തരംതാണ ആക്രമണം നടത്താനും ഇവര്‍ മടിച്ചുനില്‍ക്കില്ല എന്ന സന്ദേശംകൂടിയുണ്ടിതില്‍.

കേരളത്തോട് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന അവഗണനയ്ക്കും ചിറ്റമ്മ നയത്തിനും ഒട്ടേറെ ഉദാഹരണങ്ങളുണ്ട്. കയ്പേറിയ അത്തരം അനുഭവങ്ങളുണ്ടാകുമ്പോള്‍ പ്രതിപക്ഷത്തെക്കൂടി ഇടപെടുവിച്ച് കേന്ദ്രത്തിന്റെ ശ്രദ്ധയും സഹായവും നേടിയെടുക്കാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചിട്ടുള്ളത്. സംയുക്ത നിവേദനങ്ങള്‍, നിവേദക സംഘങ്ങള്‍-അങ്ങനെ. ഇത്തരം സമ്മര്‍ദവും നിര്‍ബന്ധവുമുണ്ടായിട്ടുപോലും റേഷനരി വിഹിതമുള്‍പ്പെടെയുള്ള പ്രശ്നങ്ങളില്‍ കൊടിയ കേരള വിരോധമാണ് യുപിഎ സര്‍ക്കാര്‍ കാണിച്ചത്. ഇനി കേരളത്തിന് അവാര്‍ഡ് കൊടുക്കരുതെന്ന് സോണിയ ഗാന്ധിയെ നേരില്‍ കണ്ട് ആവശ്യപ്പെടാമെങ്കില്‍, കേരളത്തെ ദ്രോഹിക്കാന്‍ രഹസ്യമായി ഇവര്‍ക്ക് എന്തൊക്കെ ചെയ്തുകൂടാ. ഈ നിവേദനക്കാരായ എംപിമാരും കേന്ദ്ര മന്ത്രിയും യുപിഎ സര്‍ക്കാരിന്റെ കേരളവിരോധം എങ്ങനെയുണ്ടായി എന്നതിന്റെ തെളിവുകൂടിയാണ് സ്വന്തം പ്രവൃത്തിയിലൂടെ അനാവരണം ചെയ്തത്. പരാതി സോണിയ ഗൌരവപൂര്‍വം എടുത്തിട്ടുണ്ടെന്നാണ് കൊടിക്കുന്നില്‍ സുരേഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. പരാതി കൊടുത്തവരുടെ മാനസികാവസ്ഥയാണോ അതല്ല, പരാതിയില്‍ ഉന്നയിച്ച പ്രശ്നങ്ങളാണോ ഗൌരവമായെടുത്തതെന്ന് കണ്ടറിയുകതന്നെ വേണം.

എന്തായാലും വയലാര്‍ രവിയും സംഘവും കേരളത്തിന്റെ ശത്രുക്കളാണ് എന്ന് വിരല്‍ചൂണ്ടി പറയാന്‍ ഇനി ആരും മടിക്കേണ്ടതില്ല-കുലദ്രോഹികള്‍ എന്നുതന്നെ വിളിക്കാം. ഇത്തരക്കാരെയാണല്ലോ വോട്ടുകൊടുത്ത് പറഞ്ഞയച്ചത് എന്ന് പശ്ചാത്തപിക്കുകയുമാകാം. ഐക്യകേരള രൂപീകരണവും ഭൂ-വിദ്യാഭ്യാസ പരിഷ്കരണങ്ങളുമടക്കം കേരളത്തിന്റെ ഇന്നത്തെ സവിശേഷമായ വളര്‍ച്ചയ്ക്കുപിന്നില്‍ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ കിടയറ്റ സംഭാവനകളാണുള്ളതെന്ന അനിഷേധ്യ സത്യത്തെ പാഴ്മുറംകൊണ്ട് മറച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ കൂടിയാണിവ. വയലാര്‍ രവിയെപ്പോലെ മുതിര്‍ന്ന; കേന്ദ്ര മന്ത്രിപദം അലങ്കരിക്കുന്ന മാന്യദേഹം ഒരു കൂലിത്തല്ലുകാരന്റെ നിലവാരത്തിലേക്ക് താഴ്ത്തപ്പെടുകയാണ് ഇത്തരം നിലപാടുകളിലൂടെ. യുഡിഎഫിന്റെ രാഷ്ട്രീയം ഏതു ചെളിക്കുഴിയിലാണ് വീണുകിടക്കുന്നത് എന്നു മനസിലാക്കാന്‍ ഇതില്‍പരം ഒരുദാഹരണം വേണ്ടതില്ല.

എല്‍ഡിഎഫിന് അംഗീകാരമാകും എന്ന ഒറ്റക്കാരണംകൊണ്ട് കേരളത്തെ ദ്രോഹിക്കാന്‍ മടികാട്ടാത്ത ഈ രീതി യുഡിഎഫിന്റെ അംഗീകൃത നയമാണോ എന്ന് വ്യക്തമാക്കപ്പെടേണ്ടതുണ്ട്. കെപിസിസി നേതൃത്വവും ഘടക കക്ഷികളും അഭിപ്രായം തുറന്നുപറയാന്‍ തന്റേടം കാണിക്കണം.

Thursday, December 17, 2009

കേസ് നായനാര്‍ അട്ടിമറിച്ചെന്നോ?

1996 മെയ് 20 മുതല്‍ 2001 മെയ് 13 വരെ ഇ കെ നായനാര്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. പൊലീസ് വകുപ്പ് കൈകാര്യം ചെയ്തത് അന്ന് മുഖ്യമന്ത്രിയാണ്. നായനാരെ വധിക്കാന്‍ പദ്ധതിയിട്ടത് കണ്ടെത്തിയതും ആ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തതും ആ ഗവര്‍മെന്റിന്റെ കാലത്താണ്. ഇന്ന് ഉമ്മന്‍ ചാണ്ടി പറയുന്നു, എല്‍ഡിഎഫ് സര്‍ക്കാര്‍ നായനാര്‍ വധശ്രമക്കേസ് അട്ടിമറിച്ചെന്ന്. അതായത്, നായനാരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസ് നായനാര്‍ തന്നെ അട്ടിമറിച്ചെന്ന്. ചിത്തഭ്രമം ബാധിച്ചവര്‍ക്കല്ലാതെ ഇങ്ങനെയൊരാരോപണം ഉന്നയിക്കാനാകുമോ?

1999 ആഗസ്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യുകയും വധശ്രമ ഗൂഡാലോചന പുറത്തുവരികയും ചെയ്തപ്പോള്‍ അന്നത്തെ പ്രതിപക്ഷ നേതാവ് എ കെ ആന്റണി അതിനെ കെട്ടുകഥയെന്ന് ആക്ഷേപിച്ചു. യുഡിഎഫ് നേതാക്കള്‍ പരിഹസിക്കാന്‍ മത്സരിച്ചു-രാഷ്ട്രീയ സ്റ്റണ്ട് എന്ന് വിശേഷിപ്പിച്ചു. അന്ന് ആന്റണിയും കെപിസിസി നേതൃത്വവും എം വി രാഘവനടക്കമുള്ള യുഡിഎഫ് നേതാക്കളും സ്വീകരിച്ച സമീപനത്തിന്റെ തുടര്‍ച്ചയാണ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ കേസ് പിന്‍വലിക്കാന്‍ നടത്തിയ ശ്രമം. അതിന്റെ തുടര്‍ക്കഥതന്നെയാണ് ഇപ്പോള്‍ ഉമ്മന്‍ചാണ്ടി ഏറ്റെടുത്ത വിവാദവും.

'അത്രമേല്‍ സ്നേഹിച്ചിട്ട്' എന്ന വൈകാരികമായ തലക്കെട്ടോടെയാണ് ഉമ്മന്‍ ചാണ്ടി, കേരളത്തിന് നായനാരോടുള്ള സ്നേഹം സിപിഐ എമ്മിനെതിരായ ആയുധമാക്കിമാറ്റാനുള്ള അതിസാമര്‍ത്ഥ്യം പ്രയോഗിക്കുന്നത്. "ഇതിനുനു ചുക്കാന്‍ പിടിച്ച നേതാക്കള്‍ പാര്‍ട്ടി പ്രവര്‍ത്തകരും ഈ നാടും നല്‍കാന്‍ പോകുന്ന ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാറായിക്കൊള്ളുക'' എന്ന് മാതൃഭൂമി പത്രത്തിലെ ലേഖനത്തിലൂടെ ഭീഷണിസ്വരത്തില്‍ എഴുതുന്നു. ഇത് ഉമ്മന്‍ചാണ്ടിയുടെ ഇപ്പോഴത്തെ അഭിപ്രായം. 1999ല്‍ ഈ അഭിപ്രായം ഉമ്മന്‍ചാണ്ടിക്കോ ആന്റണിക്കോ യുഡിഎഫിലെ ആര്‍ക്കെങ്കിലുമോ ഉണ്ടായിരുന്നില്ല.

അന്ന് ആന്റണി പറഞ്ഞു: മുഖ്യമന്ത്രിക്കെതിരെ ചില മുസ്ളിം തീവ്രവാദസംഘടനകളുടെ വധഭീഷണി നിലവിലുണ്ടെന്ന പ്രചരണം പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഹിന്ദു വോട്ട് തട്ടിയെടുക്കാന്‍ വേണ്ടിയുള്ള കെട്ടുകഥയാണെന്ന് ആന്റണി ആരോപിച്ചു. ഇത് ബിജെപി വോട്ടുകള്‍ നേടാന്‍ വേണ്ടിയുള്ള സിപിഎം തന്ത്രമാണ്. ഇല്ലെങ്കില്‍ തീവ്രവാദഭീഷണിയെ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും വെളിപ്പെടുത്തണം. ഇക്കാര്യത്തില്‍ പ്രതിപക്ഷത്തെയും പത്രക്കാരെയും വിശ്വാസത്തിലെടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. (കേരളകൌമുദി, 1999 ആഗസ്ത് 23).

എം വി രാഘവന്‍ ഒരുപടികൂടി കടന്നു: കണ്ണൂരില്‍ മുഖ്യമന്ത്രിയെയും മറ്റു രാഷ്ട്രീയനേതാക്കളെയും വധിക്കാന്‍ ഗൂഢാലോചന നടന്നുവെന്ന സംഭവം രാഷ്ട്രീയ സ്റണ്ടാണെന്ന് സിഎംപി സംസ്ഥാന സെക്രട്ടറി എം വി രാഘവന്‍ കണ്ണൂരില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ പറഞ്ഞു.

പ്രതികള്‍ തീവ്രവാദികളായിരിക്കാം, അല്ലെങ്കില്‍ നിരപരാധികളായിരിക്കാം. നായനാരെയും മറ്റു രാഷ്ട്രീയനേതാക്കളെയും വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നത് തെരഞ്ഞെടുപ്പിനു വേണ്ടിയുണ്ടാക്കിയ കെട്ടുകഥയാണ്- രാഘവന്‍ പറഞ്ഞു. അയാളെ കൊന്നിട്ട് എന്തുനേടാനാണ്. എന്നെ വധിക്കാന്‍ ഗൂഡാലോചന നടന്നുവെന്ന് ഐബി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ആരെയെങ്കിലും അറസ്റ് ചെയ്യുകയോ എന്തെങ്കിലും നടപടി സ്വീകരിക്കുകയോ ചെയ്തില്ലെന്ന് രാഘവന്‍ പറഞ്ഞു. സിപിഎമ്മിന്റെ ഓഫീസ് ശിപായിയായ ഡിഐജിയുണ്ടാക്കിയ നാടകമാണിതെന്ന് രാഘവന്‍ പറഞ്ഞു. (ചന്ദ്രിക, മനോരമ, 1999 ആഗസ്ത് 15).

എം എം ഹസ്സന്‍ ഇങ്ങനെ പറഞ്ഞു: യുഡിഎഫില്‍നിന്ന് മുസ്ളിം ലീഗിനെ അടര്‍ത്തിയെടുക്കാന്‍ സിപിഐ, സിപിഎം കക്ഷികള്‍ നടത്തിയ ശ്രമങ്ങള്‍ വിഫലമായപ്പോഴാണ് മുസ്ളിം തീവ്രവാദികള്‍ മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയെന്ന കെട്ടുകഥയുമായി മാര്‍ക്സിസ്റുകാര്‍ രംഗത്തിറങ്ങിയിരിക്കുന്നത്. മുസ്ളിം തീവ്രവാദത്തെ ചൂണ്ടിക്കാട്ടി ഹിന്ദു വോട്ടുകള്‍ നേടാനും ബിജെപി- കോണ്‍ഗ്രസ് രഹസ്യബന്ധമെന്ന നുണ പ്രചരണത്തിലൂടെ മുസ്ളിം വോട്ടുകള്‍ നേടാനുമുള്ള സൃഗാലതന്ത്രമാണ് സിപിഐ-സിപിഎം നേതാക്കള്‍ സ്വീകരിക്കുന്നതെന്ന് ഹസ്സന്‍ കുറ്റപ്പെടുത്തി. (ചന്ദ്രിക, മാതൃഭൂമി, 1999 ആഗസ്ത് 25).

നായനാര്‍ ജീവിച്ചിരുന്നപ്പോള്‍ ഉമ്മന്‍ചാണ്ടിയും സംഘവും അദ്ദേഹത്തെ കൈകാര്യം ചെയ്തത് ഏറ്റവും മോശമായ തരത്തിലായിരുന്നു. അഞ്ചുകൊല്ലം യുഡിഎഫ് ഭരിച്ചപ്പോള്‍ നായനാര്‍ വധശ്രമക്കേസ് അട്ടിമറിക്കാനാണ് ശ്രമമുണ്ടായത്. രണ്ടുവട്ടം കേസ് പിന്‍വലിക്കാന്‍ നീക്കം നടന്നു. ഉമ്മന്‍ചാണ്ടി നേരിട്ട് പങ്കാളിയായി. ഉറപ്പാകുന്നു-ഉമ്മന്‍ചാണ്ടിക്കും സംഘത്തിനുമെതിരെയാണ് ജനങ്ങള്‍ ഇളകേണ്ടത്. നാടും ജനങ്ങളും ശിക്ഷിക്കേണ്ടത് താങ്കളെയും കൂട്ടരെയുമല്ലാതെ മറ്റാരെയാണ്? നുണ ഇങ്ങനെ എത്രകാലം പറയാനാകും? യുഡിഎഫിന്റെ തീവ്രാദബന്ധം ഇഴകീറി പുറത്തുകൊണ്ടുവരുന്നതിലേക്ക് വിവാദം തിരിയുമ്പോള്‍ ഉണ്ടാകുന്ന അസ്വസ്ഥത ഉമ്മന്‍ചാണ്ടിയുടെ വെപ്രാളപ്രകടനത്തില്‍ കാണാം. നായനാരെ കൊല്ലാന്‍ ഗൂഡാലോചന നടത്തിയ കേസ് എന്ന തലക്കെട്ടോടെ തന്റെ മുന്നില്‍ വന്ന, പ്രതിയുടെ ബന്ധുവിന്റെ ഹര്‍ജി ഒരു മനസാക്ഷിക്കുത്തുമില്ലാതെ തുടര്‍നടപടിക്കയക്കുകയും കേസ് പിന്‍വലിക്കുന്നതിന് ഒത്താശചെയ്യുകയും ചെയ്ത ഉമ്മന്‍ചാണ്ടി ഇപ്പോള്‍ നായനാരെക്കുറിച്ച് വിലപിക്കുന്നുവോ? കണ്ണിലെ കൃഷ്ണമണിപോലെയാണ് കേരളം നായനാരെ സ്നേഹിച്ചത്; സ്നേഹിക്കുന്നത്. സിപിഐ എം പ്രവര്‍ത്തകര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത സ്നേഹമാണ്; നേതൃരൂപമാണ് സഖാവ് നായനാര്‍. അദ്ദേഹത്തെ ജീവിച്ചിരുന്നപ്പോള്‍ എല്ലാ അവസരത്തിലും അവഹേളിച്ചവര്‍ ഇന്ന് നായനാരുടെ പേരുപറഞ്ഞ് വികാരം കൊള്ളുന്നുവെങ്കില്‍, അതിനുപിന്നില്‍ കുടിയിരിക്കുന്ന നെറികെട്ട രാഷ്ട്രീയ കുതന്ത്രം തിരിച്ചറിയാന്‍ കേരളത്തിന്റെ ചിന്താശേഷി മരിച്ചുമരവിച്ചിട്ടില്ല.

ഉമ്മന്‍ചാണ്ടി മറുപടി പയണം.

1. നായനാര്‍ വധശ്രമക്കേസ് പുറത്തുവന്നപ്പോള്‍ താങ്കളും അന്നത്തെ യുഡിഎഫ് നേതൃത്വവും അതിനെ അപലപിച്ചിരുന്നുവോ?

2. കെട്ടുകഥയാണ് ആ കേസെന്ന് അന്നത്തെ പ്രതിപക്ഷനേതാവ് എ കെ ആന്റണി പറഞ്ഞതിനെ ഇപ്പോള്‍ ഉമ്മന്‍ചാണ്ടി തള്ളിപ്പറയുമോ?

3. നിരപരാധികളെ പ്രതികളാക്കുന്നു എന്ന അന്നത്തെ കെപിസിസി ജനറല്‍സെക്രട്ടറിയുടെ നിലപാടിനെപ്പറ്റി താങ്കളുടെ പ്രതികരണമെന്ത്?

3. കെട്ടുകഥ എന്ന നിലപാട് കോണ്‍ഗ്രസും യുഡിഎഫും പിന്നീടും തുടര്‍ന്നതുകൊണ്ടല്ലേ കേസ് പിന്‍വലിക്കാനുള്ള ശ്രമത്തില്‍ ഉമ്മന്‍ചാണ്ടി പങ്കാളിയായത്?

4. അഞ്ചുകൊല്ലത്തെ യുഡിഎഫ് ഭരണത്തില്‍ കേസ് പിന്‍വലിക്കാനുള്ള ഹര്‍ജിയില്‍ ഒപ്പിട്ടതല്ലാതെ പ്രതികളെ പിടിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവോ?

5. കേസില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കാന്‍ 2005 നവംബര്‍ 16 വരെ വൈകിപ്പിച്ചത് എന്തിന്?

ഈചോദ്യങ്ങള്‍ക്കുള്ള മറുപടി ജനങ്ങള്‍ ഉമ്മന്‍ചാണ്ടിയില്‍നിന്ന് ന്യായമായും പ്രതീക്ഷിക്കുന്നു. അതിന്റെ അടിസ്ഥാനത്തിലാണല്ലോ നായനാര്‍ വധശ്രമക്കേസ് അട്ടിമറിച്ച നേതാക്കള്‍ക്ക് നല്‍കാനുള്ള ശിക്ഷയുടെ തീവ്രത ജനങ്ങള്‍ക്ക് നിശ്ചയിക്കാനാവുക.

Saturday, April 11, 2009

ഭൂതകാലം വേടയാടുമ്പോള്‍

വന്നവഴി മറക്കുന്നവരെക്കുറിനാം പഴിക്കാറുണ്ട്. അത്തരക്കാരെ നല്ലവരായി കണക്കാക്കാറില്ല. പഴയ കാലത്തില്‍ കടിച്ചുതൂങ്ങുന്നവരെയും മെച്ചപ്പെട്ടവരായല്ല നാം കാണുന്നത്. പരിപ്പുവടയും കട്ടന്‍ ചായയുമാണ് കമ്മ്യൂണിസ്റ്റുകാര്‍ക്ക് പറഞ്ഞ ആഹാരമെന്നും പാലൊഴിച്ച ചായയും പഴംപൊരിയും ബോണ്ടയും നിഷിദ്ധമാണെന്നും പറയുന്നവരുണ്ടല്ലോ.

കാലത്തിനൊത്ത മാറ്റം രണ്ടുതരതിലാകാം. ആദ്യത്തേത് പുതിയ കാലത്തിന്റെ ആവശ്യകതയ്ക്കനുസരിച്ച്, പഴയതിനെ മറന്നുപോകാതെയുള്ള പോക്ക്. രണ്ടാമത്തേത് അപ്പോള്‍ കണ്ടതിനെ സ്തുതിച്ചുള്ള അവസരവാദം. നമ്മുടെ കോണ്‍ഗ്രസ് അതിന്റെ പൂര്‍വകാലത്തില്‍ നിന്ന് ഒളിച്ചോടുന്നവരും രണ്ടാമതുപറഞ്ഞ വിഭാഗത്തില്‍ പെടുന്നവരുമാണെന്ന് പറയാനാകുമോ? തീര്‍ച്ചയായും ചില കാര്യങ്ങളില്‍ അങ്ങനെ സംഭവിക്കുന്നുണ്ട്. എന്നാല്‍ അങ്ങനെയൊട്ട് ഉറപ്പിച്ച് പറയാനുമാകില്ല.

ഖദര്‍ കുപ്പായമിടുന്നതുതന്നെ കോണ്‍ഗ്രസിന്റെ ഒരു വലിയ കാപട്യമാണ്. പണ്ടവര്‍ അതണിഞ്ഞത് ഗാന്ധിജിയുടെ നന്‍മയില്‍ ഖദര്‍ ഉണ്ടായിരുന്നു എന്നതുകൊണ്ടാണ്. ഇന്നവര്‍ ഖദറിട്ട് പ്രച്ഛഹ്നവേഷമാടുകയാണ്. 'ഖദറിട്ട മാംസ പിണ്ഡങ്ങള്‍'.

തമിഴ്നാട്ടിലെ പവര്‍ലൂമിലുണ്ടാക്കുന്ന കള്ളഖദര്‍ കഞ്ഞിമുക്കി വടിപ്പരുവത്തിലാക്കി അതിനുള്ളില്‍ കയറിയിരിക്കുന്നത് കാര്യസാധ്യത്തിനും സേവപിടുത്തത്തിനും സ്ഥാനാര്‍ത്ഥിയാകുന്നതിനുമുള്ള ഉപാധിയാണിന്ന് കോണ്‍ഗ്രസില്‍.രമേശ് ചെന്നിത്തലയെ കണ്ടില്ലേ? ആ മുഖത്ത് ഗാന്ധിജിയുടെ കോണ്‍ഗ്രസാണോ റാസ്പുടിന്റെ ഉപജാപബുദ്ധിയാണോ തെളിയുന്നത്? ഉമ്മന്‍ചാണ്ടിയുടെ മുഖത്ത് ആന്റണിയുടെ സത്യസന്ധതയുടെ നൂറിലൊന്ന് നിഴലായെങ്കിലും കാണുന്നുണ്ടോ?

ആന്റണിയെപ്പോലെ ചിലര്‍ അവശേഷിക്കുന്നുണ്ട്. അവര്‍ നിസ്സഹായരാണ്. തൊള്ളായിരം കോടിയുടെ കോഴയ്ക്ക് അടിയൊപ്പുചാര്‍ത്തിക്കൊടുക്കാന്‍ വിധിക്കപ്പെട്ടവര്‍.സോണിയ ഗാന്ധിക്ക് കോണ്‍ഗ്രസിന്റെ ചരിത്രം വായിച്ചറിവുണ്ടാകാം. പാശ്ചാത്യ സംസ്കാരത്തിന്റെ പെരുമാറ്റച്ചിട്ടയും മാന്യതയുമുണ്ടാകാം. അതുമതിയോ കോണ്‍ഗ്രസാകാന്‍? നെഹ്രുവിന്റെ പിന്‍തുടര്‍ച്ചക്കാരിയാകാന്‍?

കേരളത്തിലെ കോണ്‍ഗ്രസിനെ നയിക്കുന്ന രമേശ് ചെന്നിത്തലയെ നോക്കൂ-അദ്ദേഹത്തിന്റെ നാവില്‍നിന്ന് എന്നെങ്കിലും ഒരു രാഷ്ട്രീയ പ്രശ്നം ഗൌരവത്തോടെ ഉതിര്‍ന്നുവീണ അനുഭവമുണ്ടോ? ഏറ്റവും താണ ഉപജാപകന്റെയും ധനാര്‍ത്തിമൂത്ത കാപട്യക്കാരന്റെയും കഴിവുകെട്ട ജാലവിദ്യക്കാരന്റെയും മുഖമുള്ള ഒരാള്‍ക്കുകീഴില്‍ കേരളത്തിലെ കോണ്‍ഗ്രസ് നില്‍ക്കുകയാണ്. നീചമായ ഒരു കൂട്ടക്കൊല നടത്തിയ പുതുപ്പണക്കാരുമായി ബന്ധമുണ്ടെന്ന വെളിപ്പെടുത്തല്‍ വന്നപ്പോള്‍ പത്രസമ്മേളനത്തിലിരുന്ന് ആ നേതാവ് പരവേശപ്പെടുന്നതും വിയര്‍പ്പ് ഒപ്പുന്നതും നാം കണ്ടിട്ടില്ലേ? എത്ര മാധ്യമ ആപ്പീസുകള്‍ കയറിയിറങ്ങി? ചാനല്‍ പരിപാടിക്കുവേണ്ടി അഭിനയിക്കുന്നതിരക്കില്‍, 'അഭിലാഷ് എവിടെ' എന്നുചോദിച്ച്, വണ്ടിയില്‍ പാഞ്ഞുകയറി കൈവീശി യാത്രയാകുന്ന ചെന്നിത്തലയുടെ ചിത്രം ഒരു നേതാവിന്റെ സ്ഥാനത്തോ കോമാളിയുടെ സ്ഥാനത്തോ കോണ്‍ഗ്രസുകാര്‍ പ്രതിഷ്ഠിക്കുക?

തീര്‍ച്ചയായും കോണ്‍ഗ്രസ് തകര്‍ന്നിട്ടില്ല. കുറെയേറെ ജനങ്ങള്‍ ഇന്നും ആ പാര്‍ട്ടിയോടൊപ്പമുണ്ട്. കമ്മ്യൂണിസ്റ്റുകാരോട് ബദ്ധശത്രുതയുള്ളവരുടെ അകമഴിഞ്ഞ പിന്തുണയുണ്ട്. എന്നിട്ടും ഇന്ന് കേരളത്തിലും ഇന്ത്യയിലും ആ പാര്‍ട്ടിക്ക് നിവര്‍ന്നുനില്‍ക്കാന്‍ കഴിയുന്നില്ല-വളര്‍ത്തുദോഷം.ദൌര്‍ബല്യം മറച്ചുവെക്കാന്‍ വ്യാജ വാര്‍ത്തകളിലും സര്‍വേകളിലും അവര്‍ അഭയം തേടുന്നു. മനോരമ പ്രസിദ്ധീകരിച്ച സര്‍വേ, കേരളത്തില്‍ പതിനഞ്ച് യുഡിഎഫിനും അഞ്ച് എല്‍ഡിഎഫിനുമാണ്. ചെന്നിത്തലയ്ക്ക് കേരളത്തിലെ ഒരു സീറ്റ് ഉറപ്പിച്ച് യുഡിഎഫിന് കിട്ടും എന്ന് പറയാനുള്ള ധൈര്യം ഇന്നുണ്ടോ? മലപ്പുറത്തുപോലും പ്രവചനാതീതമാണ് മത്സരം. പൊന്നാനിയല്ല, മലപ്പുറമാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടതെന്ന് ലീഗിന് കരുതേണ്ടിവന്നിരിക്കുന്നു. പൊന്നാനി തോറ്റാലും മലപ്പുറം പിടിക്കാനുള്ള പിടച്ചിലിലാണവര്‍. പിന്നെ എവിടെ?


അഖിലേന്ത്യാ തലത്തില്‍ ജഗദീഷ് ടൈറ്റ്ലര്‍, സജ്ജന്‍ കുമാര്‍ എന്നിവരെ സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് മാറ്റിനിര്‍ത്താന്‍ തീരുമാനിച്ചതോടെ, കോണ്‍ഗ്രസ് വോട്ടെടുപ്പു നടക്കുന്നതിനുമുമ്പുതന്നെ ഒരു തോല്‍വിയാണ് ഏറ്റുവാങ്ങിയത്. സിബിഐ എന്ന കുറ്റാന്വേഷണ സംവിധാനത്തെ നാണംകെട്ട നിലയില്‍ ദുരുപയോഗിച്ചാണ്, ജഗദീഷ് ടൈറ്റ്ലറെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 'കുറ്റവിമുക്തനായി' പ്രഖ്യാപിച്ച് സ്ഥാനാര്‍ഥിയാകാനുള്ള വഴി കോണ്‍ഗ്രസ് തുറന്നുകൊടുത്തത്.


ഖാലിസ്ഥാന്‍ ഭീകരവാദത്തിന്റെ പശ്ചാത്തലത്തില്‍, ഇന്ദിരാഗാന്ധി സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റാണ് മരിച്ചത്. വെടിവച്ചവര്‍ സിഖുകാരാണ് എന്ന കാരണത്താല്‍, ആ വിഭാഗത്തില്‍പെട്ടവരെ കൂട്ടക്കൊലചെയ്ത് കോണ്‍ഗ്രസ് പ്രതികരിച്ചു. അന്ന്, സിഖ്വിരുദ്ധ കലാപം നയിച്ചവരെ ന്യായീകരിച്ച്, 'വന്‍മരം വീഴുമ്പോള്‍' ഭൂമി കുലുങ്ങുന്നത് സ്വാഭാവികമാണെന്ന് ലാഘവത്തോടെ പറഞ്ഞ പാര്‍ടിയാണ് കോണ്‍ഗ്രസ്. ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളായ ജഗദീഷ് ടൈറ്റ്ലറും സജ്ജന്‍കുമാറുമെല്ലാം കൂട്ടക്കൊലകള്‍ക്ക് നേരിട്ട് നേതൃത്വം കൊടുത്തവരാണ്. അക്കാര്യം നിയമപരമായി തെളിയിക്കപ്പെട്ടിട്ടുമുണ്ട്. എന്നിട്ടും കോണ്‍ഗ്രസാണ് എന്ന ഒറ്റക്കാരണംകൊണ്ട്, ടൈറ്റ്ലറെ കുറ്റമുക്തനായി പ്രഖ്യാപിക്കാനാണ് സിബിഐയെ നിയോഗിച്ചത്.

സിബിഐ കുറ്റക്കാരനല്ലെന്ന് വിധിയെഴുതിയതുകൊണ്ട് കൊലയാളികള്‍ക്ക് തങ്ങള്‍ മാപ്പുകൊടുക്കാന്‍ തയ്യാറല്ലെന്നാണ് അണപൊട്ടിയ പ്രതിഷേധവുമായി തെരുവിലിറങ്ങിയ സിഖ് ജനത പ്രഖ്യാപിച്ചത്. അവര്‍ സോണിയ ഗാന്ധിയുടെ വസതിയിലേക്കുതന്നെ മാര്‍ച്ച് ചെയ്തു. ആഭ്യന്തരമന്ത്രി ചിദംബരത്തിനുനേരെ മാധ്യമപ്രവര്‍ത്തകന്‍ ചെരുപ്പെറിഞ്ഞതും അത്തരമൊരു പ്രതിഷേധത്തിന്റെ ഭാഗമായാണ്. സിഖ് വിരുദ്ധ കലാപത്തെക്കുറിച്ച് പത്തു കമീഷനുകള്‍ അന്വേഷിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പങ്കിനെക്കുറിച്ച് ശക്തമായ കണ്ടെത്തലുകള്‍ നടത്തിയിട്ടുമുണ്ട്്. അതിനെയെല്ലാം പുച്ഛിച്ച് തള്ളുന്ന സമീപനമാണ് കോണ്‍ഗ്രസ് എടുത്തത്. ഒടുവില്‍ സിബിഐ സംവിധാനത്തെ ലജ്ജയില്ലാതെ ദുരുപയോഗിച്ച്, കൊലയാളികളെ മാന്യന്മാരാക്കാന്‍ നടത്തിയ കളിയാണ് കോണ്‍ഗ്രസിനെ ഇപ്പോള്‍ തിരിഞ്ഞുകുത്തിയത്്.

ജഗദീഷ് ടൈറ്റ്ലറെയും സജ്ജന്‍കുമാറിനെയും മത്സരരംഗത്തുനിന്ന് പിന്‍വലിക്കാനുള്ള കോണ്‍ഗ്രസ് തീരുമാനം ആ പാര്‍ടി ജനവികാരം മാനിച്ച് തെറ്റ് തിരുത്തുന്നതിന്റെ ഉദാഹരണമല്ല, ജനങ്ങള്‍ക്കുമുന്നില്‍ ഗത്യന്തരമില്ലാതെ പരാജയം സമ്മതിച്ചതിന്റെ തെളിവുതന്നെയാണ്. ഇരുവരും മത്സരരംഗത്തുനിന്ന് മാറാന്‍ സ്വയം തീരുമാനിച്ചതായാണ്് കോണ്‍ഗ്രസ് നേതൃത്വം അവകാശപ്പെടുന്നതെങ്കിലും അവര്‍ സ്ഥാനാര്‍ഥികളായാല്‍ അഭിമുഖീകരിക്കേണ്ടിവരുന്ന ജനരോഷവും പരാജയവും ഭയന്നുള്ള കോണ്‍ഗ്രസിന്റെ പിന്മാറ്റമാണ് അതെന്നു മനസ്സിലാക്കാന്‍ പ്രയാസമില്ല. എന്നാല്‍, കോഗ്രസ് എല്ലാ ഘട്ടത്തിലും ഇത്തരം വിവേകപൂര്‍ണമായ രീരുമാനങ്ങളെടുക്കും എന്ന് കരുതാന്‍ ന്യായമില്ല. കേരളത്തിലെ പര്യടനം കഴിഞ്ഞ് ഡല്‍ഹിയിലെത്തിയശേഷമാണ് സോണിയ ഗാന്ധി മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചിച്ച് ടൈറ്റ്ലറെയും സജ്ജനെയും പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നാണ് വാര്‍ത്ത.

കേരളത്തില്‍ സോണിയ പങ്കെടുത്ത പ്രചാരണ പരിപാടികളില്‍ അവസാനത്തേത് തിരുവനന്തപുരത്തായിരുന്നു. അവിടെ വോട്ടുചോദിച്ചത്, ശശി തരൂര്‍ എന്ന സ്ഥാനാര്‍ഥിക്കുവേണ്ടിയാണ്. അദ്ദേഹം കടുത്ത ഇസ്രയേല്‍ പക്ഷപാതിയാണെന്നുമാത്രമല്ല, ഇന്ത്യ ഇസ്രയേലിനെ മാതൃകയാക്കണമെന്ന് പ്രചരിപ്പിക്കുന്ന വ്യക്തിയുമാണ്. നാടുമായോ കോണ്‍ഗ്രസുമായോ അടുപ്പമില്ലാത്ത അത്തരമൊരു സ്ഥാനാര്‍ഥിയെ, കോണ്‍ഗ്രസുകാരെ ഖദറിട്ട മാംസപിണ്ഡങ്ങളെന്നു വിശേഷിപ്പിച്ചയാളെ സ്ഥാനാര്‍ഥിയായി അംഗീകരിക്കില്ലെന്ന് കോണ്‍ഗ്രസില്‍നിന്ന് ശബ്ദമുയര്‍ന്നു. പ്രതിഷേധ പ്രകടനങ്ങളും കോലംകത്തിക്കലുമുണ്ടായി. സമാനമായ അവസ്ഥ ടോം വടക്കനെതിരെ തൃശൂരിലുണ്ടായപ്പോള്‍ അദ്ദേഹത്തിന്റെ പേര് ഒഴിവാക്കിയ കോഗ്രസ് നേതൃത്വം, തിരുവനന്തപുരത്ത് എന്തുവന്നാലും ശശിതരൂരിനെ മത്സരിപ്പിച്ചേ അടങ്ങൂ എന്നാണ് നിശ്ചയിച്ചത്. തരൂരിന്റെ സ്ഥാനാര്‍ഥിത്വം ഉറപ്പിക്കാന്‍പോലും ഇസ്രയേല്‍ സ്വാധീനം ഘടകമായി എന്നതിന്റെ സൂചനയാണിത്.

സ്വന്തം പാര്‍ടിക്കകത്തുനിന്ന് വന്ന എതിര്‍പ്പുകള്‍ തള്ളിക്കളഞ്ഞ് അങ്ങനെ തരൂരിനെ സ്ഥാനാര്‍ഥിയാക്കിയവരാണ്, ടൈറ്റ്ലറുടെയും സജ്ജന്‍കുമാറിന്റെയും പേര് നിരുപാധികം പിന്‍വലിച്ചിരിക്കുന്നത്. പരാജയം സമ്മതിച്ചുള്ള പിന്മാറ്റമായല്ലാതെ അതിനെ വിലയിരുത്താനാകില്ല. എന്നാല്‍, രണ്ടുപേരെ സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് മാറ്റിയതുകൊണ്ട് ഇല്ലാതാകുന്നതാണ് കോണ്‍ഗ്രസ് ഇന്ന് നേരിടുന്ന പ്രശ്നം എന്ന് ആരും കരുതുന്നില്ല.

രണ്ടു പ്രശ്നങ്ങള്‍ കൂടുതല്‍ ശക്തിയോടെ ചര്‍ച്ചയ്ക്കുവരികയാണ്. ഒന്ന്, സിഖ് വിരുദ്ധ കലാപത്തിലെ പ്രതികളെ സംരക്ഷിക്കാന്‍ ഇന്നും കോണ്‍ഗ്രസ് വഴിവിട്ടു ശ്രമിക്കുന്നു എന്നത്. സിഖുകാരുടെ മാത്രമല്ല, രാജ്യത്തിന്റെയാകെ പ്രശ്നമാണത്. കാല്‍നൂറ്റാണ്ടു തികയാറായിട്ടും ഒരു കൊടുംപാതകത്തിലെ പ്രതികളെ നിയമത്തിനു വിട്ടുകൊടുക്കാതെ സംരക്ഷിച്ചുനിര്‍ത്തുന്നതിലെ ഹീനമായ താല്‍പ്പര്യം പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയാക്കുന്നതാണ് ടൈറ്റ്ലര്‍ സംഭവം. രണ്ടാമത്തെ പ്രശ്നം സിബിഐയെ ദുരുപയോഗം ചെയ്യുന്നതിന്റേതാണ്. കേന്ദ്ര ഭരണകക്ഷിക്ക് താല്‍പ്പര്യമില്ലാത്തവര്‍ക്കെതിരെ കേസുകളും തെളിവുകളും സൃഷ്ടിച്ച് കേസില്‍ കുടുക്കാനും ഭരണകക്ഷിക്ക് വേണ്ടപ്പെട്ടവരെ കൂട്ടക്കൊലക്കേസില്‍നിന്നുപോലും ഒഴിവാക്കിക്കൊടുക്കുന്നതിനുമുള്ള പാവ സംവിധാനമായി സിബിഐയെ അധഃപതിപ്പിക്കുന്നതിന്റെ അനുഭവമാണ് തുടര്‍ച്ചയായുണ്ടാകുന്നത്്. മുലായം, മായാവതി കേസുകളിലും ലാവ്ലിന്‍ അന്വേഷണത്തിലും ഇങ്ങനെ സിബിഐയുടെ ദാസ്യസ്വഭാവമാണ് വെളിപ്പെട്ടത്-ഇപ്പോഴിതാ ടൈറ്റ്ലര്‍ക്കുവേണ്ടി സിബിഐയുടെ വില വീണ്ടും കെടുത്തിയിരിക്കുന്നു.

കോണ്‍ഗ്രസിനെ നയിക്കുന്നത് അപ്പപ്പോഴത്തെ നേട്ടങ്ങള്‍ക്കുവേണ്ടിയും സാമ്രാജ്യത്വ-സിയോണിസ്റ്റ് അജന്‍ഡകള്‍ നടപ്പാക്കാനുമുള്ള വിലകുറഞ്ഞ രാഷ്ട്രീയമാണ്. അതിന്റെ ഉല്‍പ്പന്നമാണ് ഇത്തരം പരിഹാസ്യമായ പ്രകടനങ്ങള്‍. ഈ പോക്ക് കോണ്‍ഗ്രസിന്റെ ദയനീയമായ പരാജയത്തിലേക്കാണ് നയിക്കുക എന്നതിന് പ്രധാന തെളിവായി ടൈറ്റ്ലര്‍ നാടകത്തെ കാണാം.

Wednesday, March 25, 2009

മഅ്ദനിയെപ്പറ്റിത്തന്നെ

പിഡിപി യുടെ പിന്തുണ എല്‍ഡിഎഫിനാണെന്നറിഞ്ഞതുമുതല്‍ നടക്കുന്ന കോലാഹലം പ്രത്യേക പരിശോധന അര്‍ഹിക്കുന്നു. മുമ്പ് പിഡിപി യുഡിഎഫുമായി സഖ്യമുണ്ടാക്കിയപ്പോള്‍ അതില്‍ വര്‍ഗീയത കാണാതിരുന്നവര്‍ ഇപ്പോള്‍, അപസ്മാരരോഗികളെപ്പോലെ പെരുമാറുന്നു. മാധ്യമങ്ങള്‍ അജണ്ട ന്ിശ്ചയിക്കുകതന്നെയാണ്.

നുണ, ഇരട്ടത്താപ്പ്, തമസ്കരണം, പൊലിപ്പിക്കല്‍-മൃദു ഹിന്ദുത്വത്തിന്റെ അധിനിവേശം ഓരോ വാര്‍ത്തകളിലും. ഉമ്മന്‍ചാണ്ടിയുടുെം മാതൃഭൂമിയുടെയും മലയാളമനോരമയുടെയും മുഖം ഒന്നായുത്തന്നെ പ്രത്യഷപ്പെടുന്നു. മഅ്ദനിയുടെ പിന്തുണ പിഡിപി വോട്ടുമാത്രമല്ല ഇടുപക്ഷത്തേക്ക് ആകര്‍ഷിക്കുക എന്ന ബോധ്യമാണ് ഈ വെപ്രാളത്തിനുപിന്നില്‍. മലബാര്‍ മേഖലയില്‍ കുറ്റിപ്പുറം ആവര്‍ത്തിക്കാനുള്ള സാധ്യതയാണവര്‍ കാണുന്നത്. മുസ്ളിം ജനവിഭാഗങ്ങളില്‍ ഇടതുപക്ഷത്തോടുള്ള ആഭിമുഖ്യം ദൃഢമാകുന്നു. ആ ഭാഗത്തുവരുന്ന നഷ്ടം നികത്താന്‍ മഅ്ദനിയെ വര്‍ഗീയ ഭീകരനാക്കി , ഇടതുപക്ഷം മുസ്ളിം വര്‍ഗീയതയെ പ്രേആത്സാഹിപ്പിക്കുന്നു എന്ന് പറഞ്ഞുസ്ഥാപിച്ച് ഹിന്ദുവികാരം അനുകൂലവോട്ടാക്കി മാറ്റുക. യഥാര്‍ത്ഥത്തില്‍ അതല്ലേ വര്‍ഗീയ രാഷ്ട്രീയം?

മഅ്ദനി തെരഞ്ഞെടുപ്പുവേദികളില്‍ വര്‍ഗീയത പറയുന്നില്ല. വര്‍ഗീതയെ തുണയ്ക്കുന്ന നേരിയ വാക്കോ നോക്കോ മഅ്ദനിയില്‍നിന്നുണ്ടായാല്‍ ഇടതുപക്ഷത്തിന് അത് പൊറുക്കാനാവുകയുമില്ല. അതെല്ലാം എല്ലാവര്‍ക്കും അറിയാം.കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളില്‍നിന്ന് സത്യസന്ധതയോ രാഷ്ട്രീയ സദാചാരത്തിലൂന്നിയ സമീപനമോ ആര്‍ക്കും പ്രതീക്ഷിക്കാനാകില്ല. മറ്റെല്ലാവരും ചെയ്യാന്‍ മടിക്കുന്ന കെട്ട കാര്യങ്ങള്‍ രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കുന്നത് ശീലമാക്കിയവരാണ് അവര്‍. വര്‍ഗീയകക്ഷികളുമായുള്ള ചങ്ങാത്തവും തെരഞ്ഞെടുപ്പില്‍ ജാതി-മത സങ്കുചിത വികാരങ്ങള്‍ ആളിക്കത്തിച്ച് വോട്ടുനേടലും കോണ്‍ഗ്രസിന്റെ എന്നത്തെയും കണക്കുപുസ്തകത്തിലുണ്ട്.


എക്കാലത്തും വര്‍ഗീയതയെ പ്രോത്സാഹിപ്പിച്ച കക്ഷിയാണ് കോണ്‍ഗ്രസ്. ബിജെപിയെയും മുസ്ളിംലീഗിനെയും ഇരുവശത്തും നിര്‍ത്തി വര്‍ഗീയക്കസര്‍ത്തുനടത്തി തെരഞ്ഞെടുപ്പിനെ നേരിടാന്‍ മടികാട്ടാത്ത ചരിത്രമാണവരുടേത്. ആ കോണ്‍ഗ്രസിന്റെ സമുന്നത നേതാവ് ഉമ്മന്‍ചാണ്ടി വര്‍ഗീയതയ്ക്കെതിരെ പറയുമ്പോള്‍ സാമാന്യബോധമുള്ള ഏതൊരുമലയാളിക്കും ഓക്കാനമാണുണ്ടാവുക. പിഡിപി എന്ന രാഷ്ട്രീയ പാര്‍ടി എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെ ഉമ്മന്‍ചാണ്ടിക്ക് സമനിലതെറ്റിയതായാണ് കാണുന്നത്. പിഡിപി വര്‍ഗീയവിദ്വേഷം പരത്തുന്നു എന്നാണ് അദ്ദേഹം ഒടുവില്‍ ആരോപിച്ചിരിക്കുന്നത്. അതോടൊപ്പം, താന്‍ പിഡിപിയുടെ പിന്തുണ ഒരിക്കലും തേടിയിട്ടില്ലെന്നും അദ്ദേഹം ആണയിട്ടിരിക്കുന്നു.

2001ല്‍ യുഡിഎഫും അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ പാര്‍ടിയും തമ്മിലുണ്ടാക്കിയത് ലക്ഷണമൊത്ത തെരഞ്ഞെടുപ്പുസഖ്യംതന്നെയായിരുന്നു. സംസ്ഥാനത്തെ രണ്ടു നിയമസഭാ മണ്ഡലത്തില്‍ പിഡിപി നേതാക്കളാണ് യുഡിഎഫ് സ്ഥാനാര്‍ഥികളായി ഔദ്യോഗികമായി രംഗത്തിറങ്ങിയത്. അന്ന് പ്രതിപക്ഷനേതാവ് എ കെ ആന്റണിയായിരുന്നു. ആന്റണിയുടെ ഔദ്യോഗികവസതിയായിരുന്ന കന്റോണ്‍മെന്റ് ഹൌസിലും കുഞ്ഞാലിക്കുട്ടിയുടെ വാടകവീട്ടിലും ഉമ്മന്‍ചാണ്ടിയും ശങ്കരനാരായണനും ആന്റണിയുമെല്ലാം മാറിമാറി ചര്‍ച്ചചെയ്താണ് അന്ന് പിഡിപിക്ക് രണ്ടുസീറ്റ് നല്‍കാന്‍ തീരുമാനിച്ചത്- കഴക്കൂട്ടവും കുന്ദമംഗലവും.

കുന്ദമംഗലത്ത് യു സി രാമനെ സ്ഥാനാര്‍ഥിയാക്കുമ്പോള്‍, തല്‍ക്കാലം അത് ലീഗ് ചിഹ്നത്തില്‍ കിടക്കട്ടെയെന്നും ജയിച്ചാല്‍ നിങ്ങളെടുത്തോളൂ എന്നും പാണക്കാട് തങ്ങള്‍ നല്‍കിയ ഉറപ്പുമുണ്ടായിരുന്നു. ഇതെല്ലാം അക്കാലത്ത് കേരളത്തിലെ പത്രങ്ങള്‍ തുറന്നെഴുതിയതാണ്. എം എ മുഹമ്മദ് നിഷാദ് എന്ന പിഡിപി നോമിനിയാണ് അന്ന് കഴക്കൂട്ടത്ത് മത്സരിച്ചത്. കോണ്‍ഗ്രസുകാര്‍ എം എ വാഹിദിനെ വിമതസ്ഥാനാര്‍ഥിയാക്കി ജയിപ്പിച്ച് പിഡിപിയുടെ പാലം വലിച്ചു. കുന്ദമംഗലത്ത് യു സി രാമന്‍ ജയിച്ചപ്പോള്‍ അത് മുസ്ളിംലീഗിന്റെ അക്കൌണ്ടില്‍ത്തന്നെ പെടുത്തുകയും ചെയ്തു. എന്നാല്‍, കോയമ്പത്തൂര്‍ സെന്‍ട്രല്‍ജയിലില്‍നിന്ന് മഅ്ദനി എഴുതിക്കൊടുത്ത, യുഡിഎഫിന് പിന്തുണ പ്രഖ്യാപിക്കുന്ന കത്തിന്റെ ലക്ഷക്കണക്കിനു കോപ്പിയെടുത്ത് നാട്ടിലാകെ വോട്ടുതെണ്ടി യുഡിഎഫുകാര്‍ നിയമസഭയിലെത്തുകയും



ചെയ്തു. ഇന്നും ആര്‍ ബാലകൃഷ്ണപിള്ള യുഡിഎഫില്‍തന്നെയുണ്ടല്ലോ. പിള്ള 2002 ഒക്ടോബര്‍ 31ന് തിരുവനന്തപുരത്ത് ഒരു പ്രസംഗം നടത്തി. അതിലെ ഒരുഭാഗം ഇങ്ങനെ: \"മഅ്ദനി തീവ്രവാദിയല്ല. ആണെന്ന് ഞാന്‍ പറയുകയുമില്ല. യഥാര്‍ഥ തീവ്രവാദികള്‍ ഇവിടെ വേറെയില്ലേ? കല്യാണ്‍സിങ്ങും ഉമാഭാരതിയുമൊക്കെയല്ലേ യഥാര്‍ഥ തീവ്രവാദികള്‍? ന്യൂനപക്ഷധ്വംസനം നടത്തിയ നരേന്ദ്രമോഡിയല്ലേ മറ്റൊരു തീവ്രവാദി. എന്‍എസ്എസിനുപോലും സ്വീകാര്യമല്ലാത്ത പ്രവീണ്‍ തൊഗാഡിയയെപ്പോലുള്ള നേതാക്കളെയല്ലേ സര്‍ക്കാര്‍ ഇവിടെ സ്വീകരിച്ചാനയിച്ചത്. യഥാര്‍ഥത്തില്‍ ഇവിടെ നീതി നിഷേധിക്കുകയാണ്. മഅ്ദനിയെ പുറത്തുകൊണ്ടുവരാന്‍ സഹായിക്കുമെന്ന് വാഗ്ദാനം നല്‍കി അധികാരത്തിലേറിയ സര്‍ക്കാര്‍ ഇപ്പോള്‍ രാമായണത്തിലെ സുഗ്രീവനെപ്പോലെയാണ്. തന്നെ സഹായിച്ച ശ്രീരാമന് കൊടുത്ത വാക്ക് മറന്ന് ജ്യേഷ്ഠഭാര്യയുമായി കഴിഞ്ഞവനാണ് സുഗ്രീവന്‍. പിഡിപി സഹായത്തോടെ നാലുസീറ്റാണ് കൊല്ലത്ത് യുഡിഎഫിന് കിട്ടിയത്.\'\'

പിള്ള അവിടെയും നിര്‍ത്തിയില്ല. മഅ്ദനിയോടു കാണിക്കുന്ന യുഡിഎഫിന്റെ വഞ്ചന അക്കമിട്ട് അദ്ദേഹം നിരത്തി. ഇതില്‍ ഏതെങ്കിലുമൊരുകാര്യം നിഷേധിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് ചങ്കൂറ്റമുണ്ടോ? ബെന്നി ബഹനാനെയും പൂന്തുറ സിറാജിനെയും കൂട്ടി രണ്ടുവട്ടം കോയമ്പത്തൂര്‍ ജയിലില്‍ പോയി പാടുകിടന്നത് മഅ്ദനി എത്ര കഴഞ്ച് മനുഷ്യാവകാശധ്വംസനം അനുഭവിക്കുന്നുണ്ടെന്നറിയാനോ, അതോ ആ മനുഷ്യനെക്കാട്ടി കേരളത്തിലെ ന്യൂനപക്ഷങ്ങളോട് വോട്ടുതെണ്ടാനോ?



കായംകുളത്ത് ജയിച്ചുകയറാന്‍ പിഡിപിയുടെ സഹായം രണ്ടുകൈയും നീട്ടി വാരിയെടുത്ത എം എം ഹസ്സനും മഅ്ദനിയെ കാണാന്‍ കോയമ്പത്തൂര്‍ ജയിലില്‍ വിലക്കുണ്ടായപ്പോള്‍ അഭിഭാഷകന്റെ ഐഡന്റിറ്റി കാര്‍ഡുമായി ചെന്ന് പാടുകിടന്ന യുഡിഎഫിന്റെ മറ്റു ചില നേതാക്കളും ഇപ്പോള്‍ ആരെ കാണിക്കാനാണ് ഉറഞ്ഞുതുള്ളുന്നത്? 2006ല്‍ ഐഎന്‍എല്ലുമായി ഇടതുപക്ഷ ജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പുനീക്കുപോക്ക് ഉണ്ടാക്കിയപ്പോള്‍ ഇന്നത്തേതുപോലെ \'വര്‍ഗീയ\' ആരോപണവും പ്രതികരണമെടുപ്പുമെല്ലാം പൊടിപൊടിച്ചിരുന്നു.

ജനങ്ങള്‍ അത് മുഖവിലയ്ക്കെടുത്തില്ലെന്നുമാത്രമല്ല, എല്‍ഡിഎഫിന് റെക്കോഡ് വിജയം സമ്മാനിക്കുകയും ചെയ്തു. ഇപ്പോള്‍ മഅ്ദനിയുടെ പിന്തുണ ചൂണ്ടിക്കാട്ടി മറ്റുചില നേട്ടങ്ങള്‍ തരപ്പെടുത്തിയെടുക്കാമെന്ന് പകല്‍കിനാവുകാണുകയാണ് യുഡിഎഫ്. മഅ്ദനിയും രാമന്‍പിള്ളയും ദത്താത്രേയ റാവുവുമെല്ലാം ഇടതുപക്ഷത്തെക്കുറിച്ച് നല്ലതുപറയുമ്പോഴുണ്ടാകുന്ന അസഹിഷ്ണുതയും അസൂയയും ചിലരെ അന്ധരാക്കുമ്പോള്‍ സഹതപിക്കുകയേ നിവൃത്തിയുള്ളൂ.

ഇപ്പോള്‍ മതനിരപേക്ഷനിലപാട് സ്വീകരിച്ചവരെമാത്രമല്ല, വര്‍ഗീയതയുടെയും തീവ്രവാദത്തിന്റെയും പിടിയില്‍പെട്ടുപോയ അവസാനത്തെ ആളെവരെ മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും ബോധത്തിലേക്ക് കൈപിടിച്ചുകൊണ്ടുവരാന്‍ പ്രവര്‍ത്തിക്കുന്ന പാര്‍ടിയാണ് സിപിഐ എം. അത് തെരഞ്ഞെടുപ്പുകാലത്തുമാത്രം നടക്കുന്ന പരിപാടിയുമല്ല. അതുകൊണ്ടുതന്നെ ഉമ്മന്‍ചാണ്ടിയും സമാന മനസ്കരും എത്രവലിയ നുണകള്‍ എഴുന്നള്ളിച്ചാലും കേരളത്തിലെ ജനങ്ങളുടെ മനസ്സില്‍ സിപിഐ എമ്മിനെയും ഇടതുപക്ഷ ജനാധിപത്യമുന്നണിയെയും കുറിച്ചുള്ള ബോധ്യം മാറിമറിയുമെന്നു കരുതേണ്ടതില്ല.

മഅ്ദനിയുടെയും പിഡിപിയുടെയും വര്‍ഗീയനിലപാടുകള്‍ക്കെതിരെ സിപിഐ എമ്മും പാര്‍ടി മുഖപത്രമായ ദേശാഭിമാനിയും നടത്തിയ വിമര്‍ശങ്ങള്‍ അതേപടി അച്ചടിച്ച് വോട്ടര്‍മാര്‍ക്കിടയില്‍ വിതരണംചെയ്യാന്‍ ഇപ്പോള്‍ യുഡിഎഫ് അത്യുത്സാഹം കാണിക്കുന്നുണ്ട്. അതില്‍ത്തന്നെ തെളിയുന്നുണ്ട് സിപിഐ എമ്മിന് വര്‍ഗീയതയോടുള്ള സമീപനം.

മഅ്ദനി എന്നല്ല, ആരുതന്നെ വര്‍ഗീയതയ്ക്കടിപ്പെട്ടാലും സിപിഐ എം എതിര്‍ത്തിട്ടുണ്ട്, എതിര്‍ക്കുന്നുണ്ട്, നാളെ എതിര്‍ക്കുകയും ചെയ്യും. മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ് വര്‍ഗീയതയോട് സലാം പറയുന്നവരെയും ഭീകരവാദത്തെ തള്ളിപ്പറയുന്നവരെയും ആട്ടിപ്പായിക്കാനാണ് ഇടതുപക്ഷം തയ്യാറാകേണ്ടതെന്ന് ഉമ്മന്‍ചാണ്ടിക്ക് ആഗ്രഹിക്കാം. ഇടതുപക്ഷത്തിന് അങ്ങനെ കാണാനാകില്ലതന്നെ. കോണ്‍ഗ്രസിന്റെ വര്‍ഗീയപ്രീണനനാറ്റം സഹിക്കവയ്യാത്തതുകൊണ്ടാണ് അവര്‍ നിങ്ങളെ തിരസ്കരിച്ചതെന്ന് ഓര്‍മയുണ്ടായാല്‍ നല്ലത്.


പിഡിപിയുമായി എല്‍ഡിഎഫ് രാഷ്ട്രീയസഖ്യമുണ്ടാക്കുകയല്ല, പിഡിപി പിന്തുണ നല്‍കാന്‍ മുന്നോട്ടുവന്നപ്പോള്‍ അത് സ്വീകരിക്കാന്‍ തയ്യാറാവുകയാണുണ്ടായതെന്ന യാഥാര്‍ഥ്യം ഉമ്മന്‍ചാണ്ടി മറച്ചുവച്ചാല്‍ കേരളീയര്‍ കാണാതിരിക്കുമോ? യുഡിഎഫിന്റെ പതിവുപോലെ രഹസ്യമായല്ല, പരസ്യമായിത്തന്നെ പിന്തുണ സ്വീകരിക്കാനാണ് എല്‍ഡിഎഫ് തയ്യാറായത് എന്നതില്‍നിന്ന് എല്‍ഡിഎഫിന്റെ രാഷ്ട്രീയസത്യസന്ധതയാണ് തെളിയുന്നതെന്ന് ഉമ്മന്‍ചാണ്ടി സമ്മതിച്ചില്ലെങ്കിലും ജനങ്ങള്‍ മനസ്സിലാക്കുന്നുണ്ട്്. തരംതാണ നുണകള്‍ സ്വന്തം മുഖം വികൃതമാക്കുകയേ ഉള്ളൂവെന്ന തിരിച്ചറിവ് ഉമ്മന്‍ചാണ്ടിക്കുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.