Tuesday, November 23, 2010

കെട്ടകാലത്തിന്റെ മാധ്യമ മുഖം

"സ്പെക്ട്രം ഇടപാടിലൂടെ ലഭിച്ച വന്‍തുകയില്‍ ഒരുരു പങ്ക് തീര്‍ച്ചയായും അവര്‍ക്കും (മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളില്‍ ഒട്ടുമിക്കതിനും) കിട്ടിയിരിക്കണം. എന്നാല്‍ സി.പി.എം, എ.ഐ.എ.ഡി.എം.കെ എന്നീ കക്ഷികള്‍ക്ക് ഒരുരു വിഹിതവും ലഭിച്ചിട്ടില്ല. പ്രധാനമന്ത്രിയുടെ ഓഫീസ് ശരിക്കും നോക്കുത്തിയാവുകയായിരുന്നു. രാജ രാജി വെക്കണമെന്ന ആവശ്യംപോലും അവസാനം വരെ പരസ്യമായി ഉന്നയിക്കാന്‍ ബി.ജെ.പി മടിച്ചു''- രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയെക്കുറിച്ച് സുധീരം വാര്‍ത്തകള്‍ പുറത്തുകൊണ്ടുവന്ന മലയാളി പത്രപ്രവര്‍ത്തകന്‍ ഗോപീകൃഷ്ണന്റെ വാക്കുകളാണിത് (മാധ്യമം ദിനപത്രം, നവംബര്‍ 22). ഡല്‍ഹിയില്‍നിന്നിറങ്ങുന്ന 'പയനിയര്‍' പത്രത്തിന്റെ സ്പെഷല്‍ കറസ്പോണ്ടന്റ് ഗോപീകൃഷ്ണന്‍ ഉയര്‍ത്തുന്ന മൂന്നുപ്രശ്നങ്ങളില്‍ ഒന്ന് രാജ്യത്തെ പ്രമുഖ രാഷ്ട്രീയ കക്ഷികളായ കോണ്‍ഗ്രസും ബിജെപിയും അഴിമതിയുടെ അഴുക്കുചാലില്‍ നിന്തിത്തുടിക്കുന്നു എന്നതാണ്. അവരെ ഒട്ടിനില്‍ക്കുന്ന പ്രാദേശിക പാര്‍ടികളും ഭക്ഷിക്കുന്നത് അഴിമതിതന്നെ. ജയലളിതയുടെ എഐഎഡിഎംകെ സ്പെക്ട്രം അഴിമതിയില്‍നിന്ന് ഒഴിഞ്ഞുനിന്നത് അഴിമതിവിരോധം കൊണ്ടല്ല, ടെലികോംവകുപ്പ് ഡിഎംകെയുടെ കൈയിലായതുകൊണ്ടാണ്. വേറിട്ട് നില്‍ക്കുന്നത് ഇടതുപക്ഷമാണ്. സിപിഐ എം അഴിമതിക്ക് കൂട്ടുനിന്നില്ല എന്നുമാത്രമല്ല, തുടക്കംമുതല്‍ സ്പെക്ട്രം അഴിമതി തുറന്നുകാട്ടാന്‍ മുന്‍കൈയെടുത്ത് പ്രവര്‍ത്തിക്കുകയുംചെയ്തു. ഗോപീകൃഷ്ണന്‍തന്നെ പറയുന്നു: പോരാട്ടം മുന്നോട്ടു കൊണ്ടുപോകാന്‍ സഹായിച്ചത്, "രാജ്യസ്നേഹമുള്ള ചില ഉദ്യോഗസ്ഥര്‍. പിന്നെ സി.പി.എമ്മിന്റെ സീതാറാം യെച്ചൂരിയും നിലോല്‍പല്‍ ബസുവും. യെച്ചൂരി പ്രധാനമന്ത്രിക്ക് പല തവണ കത്തെഴുതി. നടപടിയൊന്നും ഉണ്ടായില്ല.''

രണ്ടാംഭാഗം മാധ്യമങ്ങളുടേതാണ്. മാധ്യമങ്ങളുടെ റോള്‍ "നിരാശാജനകം'' എന്നാണ് ഗോപീകൃഷ്ണന്റെ വിലയിരുത്തല്‍. "സത്യം തുറന്നുന്നു പറയുന്നുന്നു എന്നവകാശപ്പെടുന്ന പല മാധ്യമങ്ങളും അവയുടെ തലപ്പത്തുള്ള ഇന്ത്യതന്നെ കൊണ്ടാടുന്ന പല യുവമാധ്യമ പ്രവര്‍ത്തകരും പ്രതികരിക്കാന്‍ കൂട്ടാക്കിയില്ല. അവരുടെ താല്‍പര്യങ്ങള്‍ ഭിന്നം. ചില മാധ്യമ പ്രവര്‍ത്തകര്‍ ശരിക്കും ഇടനിലക്കാരുമായി.''

മൂന്നാമത്തെ പ്രശ്നം രാഷ്ട്രീയത്തെ നിയന്ത്രിക്കാന്‍; നിര്‍ണായകമായ തീരുമാനങ്ങളെടുക്കാന്‍ ഇടനിലക്കാര്‍ പ്രാപ്തരായിരിക്കുന്നു എന്നതാണ്. സോണിയ ഗാന്ധിയോടും മന്‍മോഹന്‍ സിങ്ങിനോടും നേരിട്ടിടപെടുന്ന, അവര്‍ എന്തുതീരുമാനമെടുക്കണമെന്ന് നിര്‍ദേശിക്കുന്ന ഇടനിലക്കാരിയാണ് നീര റാഡിയ. മുകേഷ് അംബാനിക്കും ടാറ്റയ്ക്കും വേണ്ടി ലോബിയിങ് നടത്തുന്ന അവര്‍ക്ക് രാജ്യാധികാരത്തിന്റെ ഏത് അത്യുന്നത പദവിയിലിരിക്കുന്നവരെയും നിസ്സങ്കോചം സമീപിക്കാനും സ്വാധീനിക്കാനും കഴിയുന്നു. നവ ഉദാരവല്‍കൃത കാലത്തിന്റെ കെട്ട രാഷ്ട്രീയമുഖമാണ് നീര റാഡിയയിലൂടെ പുറത്തുവന്നത്. രാഷ്ട്രീയത്തിലോ ഉദ്യോഗസ്ഥ തലത്തിലോ ഇല്ലാത്ത, സൌന്ദര്യവും എവിടെയും ഇടിച്ചുകയറാനുള്ള പബ്ളിക് റിലേഷന്‍സ് സ്കില്ലും കൈമുതലായുള്ള യുവതിയെ രാജ്യത്തിന്റെ ഏറ്റവും നിര്‍ണായകമായ തീരുമാനങ്ങളില്‍ പങ്കാളിയാക്കിയിരിക്കുന്നു കോണ്‍ഗ്രസ്. യുപിഎ ഘടകകക്ഷിയായ ഡിഎംകെയ്ക്ക് തങ്ങളുടെ മന്ത്രി ഇന്നയാളാകണമെന്നും ഇന്ന വകുപ്പ് കിട്ടണമെന്നും ആവശ്യപ്പെടാന്‍ നീര റാഡിയ എന്ന സുന്ദരിയുടെ സഹായം വേണ്ടിവന്നിരിക്കുന്നു.

ടെലികോംമേഖല അഴിമതിക്കാരുടെ അക്ഷയഖനിയാണ്. ബിഎസ്എന്‍എല്ലിനെ നോക്കുകത്തിയാക്കി സ്വകാര്യകമ്പനികള്‍ക്ക് വെള്ളവും വളവും പകര്‍ന്നതാണ് രാജ്യത്ത് ഇന്ന് കൊട്ടിഘോഷിക്കപ്പെടുന്ന' കമ്യൂണിക്കേഷന്‍ വികസനം'. രാജഭരണം നിലനില്‍ക്കുന്ന യുനൈറ്റഡ് അറബ് എമിറേറ്റ്സില്‍, എണ്ണ കഴിഞ്ഞാല്‍ സര്‍ക്കാരിന്റെ ഏറ്റവും വലിയ വരുമാനമാര്‍ഗം ടെലികോമാണ്. അവിടെ സ്വകാര്യകമ്പനികള്‍ രംഗം കൈയടക്കുന്നില്ല- അതിനവരെ അനുവദിക്കുന്നില്ല. ഇവിടെ പൊതുമേഖലയെ ഇഞ്ചിഞ്ചായി തകര്‍ത്തുകൊണ്ട് സ്വകാര്യകമ്പനികളെ ടെലികോമിന്റെ കൈകാര്യകര്‍ത്താക്കളാക്കുന്നു. ലേലം വിളിക്കാതെ, ആദ്യം വരുന്നവര്‍ക്ക് കൊടുക്കും എന്ന വിചിത്രമായ വ്യവസ്ഥയില്‍ രണ്ടാംതലമുറ സ്പെക്ട്രം അനുവദിച്ചുകൊടുത്തു. സാധാരണക്കാരുടെ സങ്കല്‍പ്പത്തിന് അതീതമാണ് നഷ്ടം വന്ന സംഖ്യ- ഒന്നേമുക്കാല്‍ ലക്ഷം കോടി. അത് സിഎജി കണ്ടെത്തി. ആരാണുത്തരാവാദികള്‍, എന്താണ് കുറ്റം, എത്ര നഷ്ടം എന്നിങ്ങനെ അക്കമിട്ടു പറയുന്ന സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്റിലുണ്ട്. ആ കണ്ടെത്തലുകളെ ശരിവയ്ക്കുന്ന അനേകം തെളിവ് പുറത്തുവന്നു. എന്നിട്ടും കോണ്‍ഗ്രസ് വാശിപിടിക്കുന്നു- സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അനേഷണം വേണ്ടേ വേണ്ട എന്ന്.

പാര്‍ലമെന്റില്‍ കൊടുങ്കാറ്റടിക്കുകയാണ്. കോമണ്‍ വെല്‍ത്ത് ഗെയിംസ്, ആദര്‍ശ് ഫ്ളാറ്റ്, സ്പെക്ട്രം- കോണ്‍ഗ്രസിന് എന്തുണ്ട് ഈ അഴിമതികളെക്കുറിച്ച് പറയാന്‍? എങ്ങനെ രക്ഷപ്പെടാനാകും ദുരവസ്ഥയില്‍നിന്ന്? തീര്‍ച്ചയായും സഹായഹസ്തവുമായി മാധ്യമങ്ങളുടെ ഒരു നിര രംഗത്തുണ്ട്. സിഎജി റിപ്പോര്‍ട്ടിന്റെയും ലാവ്ലിന്‍ കേസിന്റെയും കാര്യം പറഞ്ഞ് വികൃതമായ താരതമ്യങ്ങളിലൂടെ സിപിഐ എമ്മിന്റെ വാ മൂടിക്കെട്ടാമെന്നു കരുതുന്ന മാതൃഭൂമിപോലുള്ള ദുര്‍ബല മാധ്യമങ്ങളല്ല, രാജ്യത്ത് നിലയും വിലയുമുള്ള വന്‍കിട അച്ചടി-ദൃശ്യമാധ്യമങ്ങള്‍തന്നെ. (ലാവ്ലിന്‍ കേസില്‍ ഒരുപൈസയുടെ അഴിമതി നടന്നു എന്നോ ഏതെങ്കിലും രാഷ്ട്രീയ നേതാവിന് ഉത്തരവാദിത്തമുണ്ട് എന്നോ സിഎജി പറഞ്ഞിട്ടില്ല. ചെലവിട്ട തുകയ്ക്ക് തത്തുല്യമായ പ്രയോജനം ഉണ്ടായില്ല എന്നാണ് അന്തിമ റിപ്പോര്‍ട്ടില്‍ സിഎജി അഭിപ്രായപ്പെട്ടത്. അതാകട്ടെ, കണക്കുകള്‍ നിരത്തി വൈദ്യുതി ബോര്‍ഡ് ഖണ്ഡിച്ചിട്ടുമുണ്ട്.) പാര്‍ലമെന്റ് സമ്മേളനം ഇപ്പോള്‍ നടന്നില്ലായിരുന്നെങ്കില്‍ ദേശാഭിമാനിയും പയനിയറും പോലുള്ള ഏതാനും പത്രങ്ങളിലും ചില ചാനലുകളിലുമല്ലാതെ സ്പെക്ട്രം അഴിമതിവാര്‍ത്ത ജനങ്ങള്‍ കാണില്ലായിരുന്നു.

കോണ്‍ഗ്രസിന്റെ വൈകൃതങ്ങള്‍ക്കൊപ്പം ഇവിടെ പുറത്തുവന്നത് മാധ്യമങ്ങളുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഒട്ടും വൃത്തിയില്ലാത്തതും ദുര്‍ഗന്ധം വമിപ്പിക്കുന്നതുമായ അവസ്ഥയാണ്. നിര്‍ഭയം, നിഷ്പക്ഷം, സത്യസന്ധം, ആദര്‍ശസുരഭിലം എന്നെല്ലാം സ്വയം വിശേഷിപ്പിച്ച് നമുക്കുമുന്നില്‍ എഴുത്തും പറച്ചിലുകളുമായി എത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ അധികാരത്തിന്റെയും സമ്പത്തിന്റെയും അടുക്കളക്കാരായി മാറി എന്നത് ഇനി എങ്ങനെ മൂടിവയ്ക്കും? നീര റാഡിയയും മുകേഷ് അംബാനിയും കല്‍പ്പിക്കുമ്പോലെ പത്രത്തില്‍ എഴുതുന്നയാളാണ് വീര്‍സിങ്വി എന്നറിയുന്ന ജനങ്ങള്‍ ഇനിയെങ്ങനെ ആ 'മാധ്യമ പ്രതിഭ'യെ ആദരിക്കും? ബര്‍ക്ക ദത്ത് എന്ന മുപ്പത്തെട്ടുകാരി, കാര്‍ഗില്‍ യുദ്ധത്തിലും മുംബൈ ഭീകരാക്രമണ റിപ്പോര്‍ട്ടിങ്ങിലും ത്രസിപ്പിക്കുന്ന റിപ്പോര്‍ട്ടിങ് നടത്തി. തനിക്കെതിരെ വിമര്‍ശം വന്നപ്പോള്‍ കോപംകൊണ്ടു. ചടുലവും തീക്ഷ്ണവുമായ ചോദ്യങ്ങളിലൂടെ, വിചാരണകളിലൂടെ വാര്‍ത്താവതരണത്തിന്റെ കൊടുമുടികള്‍ കയറി. ആ ബര്‍ക്ക ദത്തിന്റെ ചരട് നീര റാഡിയയുടെ കൈയിലാണ് എന്ന വിവരം നമ്മെ ഞെട്ടിക്കേണ്ടതല്ലേ? ഗുലാം നബി ആസാദിനോട് പറഞ്ഞ് ഡിഎംകെയുടെ ആവശ്യം നടത്തിക്കൊടുക്കാമെന്ന് നീര റാഡിയക്ക് ഉറപ്പുനല്‍കുന്നുണ്ട് പുറത്തുവന്ന ഫോണ്‍ സംഭാഷണത്തില്‍. 'പ്രധാനമന്ത്രിയുടെ വീട്ടില്‍നിന്നിറങ്ങിയാലുടന്‍ എല്ലാ കാര്യങ്ങളും ശരിയാക്കാം' എന്നാണ് ബര്‍ക്ക നീര റാഡിയയോട് പറയുന്നത്്. നീര റാഡിയയും രാജിവച്ച മന്ത്രി എ രാജയും തമ്മില്‍ 2009 മെയ് 22ന് നടന്ന സംഭാഷണത്തിന്റെ ഒരു ഭാഗം ഇങ്ങനെ:

നീര: ബര്‍ക്കയുടെ സന്ദേശം കിട്ടി.

രാജ: എന്തു പറഞ്ഞു.

നീര: ബര്‍ക്ക ഇന്നു രാത്രി താാങ്കളുടെ കാര്യം പ്രധാനമന്ത്രിയുടെ ഓഫീസില്‍ അന്വേഷിക്കുകയാണ്. സോണിയ ഗാന്ധി അവിടെ എത്തിയെന്ന് ബര്‍ക്ക പറഞ്ഞു. നിങ്ങളുമായി അദ്ദേഹത്തിന് പ്രശ്നമൊന്നുമില്ല. ബാലുവിന്റെ കാര്യത്തിലാണ് പ്രശ്നമുള്ളത്.

രാജ: കനി (കനിമൊഴി) എന്തുപറഞ്ഞു?

നീര: അവര്‍ക്ക് പ്രശ്നമില്ല. ഓക്കെയാണ്. പക്ഷേ അഴഗിരിയുമായി താങ്കള്‍ സംസാരിക്കണം.

നോക്കൂ. രാജ്യത്തിന്റെ ഭരണം ആരുനടത്തണം എന്നാണ് ചര്‍ച്ച നടക്കുന്നത്. നീര പറഞ്ഞതുപോലെ സംഭവിച്ചു. രാജയ്ക്ക് വകുപ്പു കിട്ടി. പ്രതിഫലമായി ബര്‍ക്കയ്ക്കും നീരയ്ക്കും എന്തു കിട്ടിക്കാണും? ദയാനിധി മാരനെ മന്ത്രിയാക്കാന്‍ അദ്ദേഹത്തിന്റെ അമ്മ 600 കോടി രൂപ കലൈഞ്ജര്‍ കരുണാനിധിക്ക് കൊടുത്ത കാര്യവും സംഭാഷണങ്ങളിലൊന്നിലുണ്ട്.

ബര്‍ക്കയും സിങ്വിയും മാത്രമല്ല പ്രഭു ചാവ്ലയെപ്പോലുള്ള മാധ്യമരംഗത്തെ മറ്റു ചില ഉന്നതരും നീരയുടെ വലയത്തിലുണ്ട്.

മുകേഷ് അംബാനിയെപ്പോലുള്ള കോര്‍പറേറ്റ് മേധാവികള്‍ നിയന്ത്രിക്കുന്ന നീര റാഡിയ. അവരുടെ നിയന്ത്രണത്തിലുള്ള മാധ്യമപ്രവര്‍ത്തകര്‍. മാധ്യമപ്രവര്‍ത്തകരുടെ ചൊല്‍പ്പടിക്കു നില്‍ക്കുന്ന രാഷ്ട്രീയനേതൃത്വം. അഴിമതിയുടെയും അനാശാസ്യത്തിന്റെയും കണ്ണികള്‍ വളെരെ വിപുലമാണ്- പ്രകടവുമാണ്. ഇതൊന്നും നാട്ടില്‍ നടക്കുന്ന കാര്യങ്ങളേയല്ല എന്ന ഭാവത്തില്‍ മുഖ്യധാരാ മാധ്യമങ്ങള്‍ കണ്ണടച്ചു പിടിക്കുന്നു. അവര്‍ക്ക് കോണ്‍ഗ്രസിനെ രക്ഷിക്കണം. നീര റാഡിയമാരെ സേവിക്കണം.

അഴിമതിക്കെതിരെ, യുപിഎ സര്‍ക്കാരിനെയും ബുര്‍ഷ്വാ രാഷ്ട്രീയത്തെയും പിടികൂടിയ അറപ്പുളവാക്കുന്ന രോഗത്തിനെതിരെ, രോഗവാഹിയായ മാധ്യമ നെറികേടുകള്‍ക്കെതിരെ ചര്‍ച്ച ഉയര്‍ന്നേ തീരൂ. അതിനുള്ള സമയമാണിത്.

Friday, November 12, 2010

സിബിഐയുടെ അട്ടിമറി

ലാവ്ലിന്‍ കേസില്‍ സിബിഐ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം ഒന്നരവര്‍ഷംമുമ്പ് സമര്‍പ്പിച്ചുകഴിഞ്ഞു. ആ കുറ്റപത്രത്തില്‍ പേരുണ്ടായിട്ടും കോണ്‍ഗ്രസ് നേതാവ് ജി കാര്‍ത്തികേയനെ പ്രതിയാക്കാത്തതിനെയാണ് സിബിഐ പ്രത്യേക കോടതി ഏറ്റവും ആദ്യം ചോദ്യംചെയ്തത്. രാഷ്ട്രീയപക്ഷപാതിത്വത്തിന്റെ പേരില്‍ സിബിഐ കോണ്‍ഗ്രസ് നേതാവിനെ വഴിവിട്ട് സഹായിക്കുകയും സിപിഐ എം സംസ്ഥാന സെക്രട്ടറിക്കെതിരായി കള്ളക്കേസ് ചമയ്ക്കുകയും ചെയ്തു എന്ന ആരോപണം പൊതുവിലും അന്ന് ഉയര്‍ന്നിരുന്നു. ഗൂഢാലോചന നടന്നു എന്നും അതിന്റെ തുടക്കക്കാരന്‍ കാര്‍ത്തികേയനാണെന്നും എഴുതിവച്ച സിബിഐക്ക് എന്തുകൊണ്ട് പ്രതിചേര്‍ത്തില്ല എന്ന ചോദ്യത്തിന് ഉത്തരമുണ്ടായില്ല. പോയി അന്വേഷിച്ചു വരൂ എന്നാണ് കോടതി ഉത്തരവിട്ടത്. 2009 ജൂണ്‍ 23ന് ആ ഉത്തരവുംകൊണ്ട് പോയ സിബിഐ ഇതുവരെ അന്വേഷണം പൂര്‍ത്തിയാക്കിയിട്ടില്ല. കാര്‍ത്തികേയന്റെ പേര് മിണ്ടുന്നില്ല. കഴിഞ്ഞ ഒന്നരവര്‍ഷമായിട്ടും സിബിഐ തുടരുന്ന ഈ കള്ളക്കളിയെപ്പറ്റിയാണ് സ്വാഭാവികമായും ഇപ്പോള്‍ സംവാദം ഉണ്ടാകേണ്ടത്. നമ്മുടെ അതിസമര്‍ഥരായ മാധ്യമങ്ങള്‍ അതുമാത്രം മിണ്ടുന്നില്ല.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒച്ച കേട്ടുതുടങ്ങി. യുഡിഎഫ് ഉയര്‍ത്തിയ ലോട്ടറിയടക്കമുള്ള വിഷയങ്ങള്‍കൊണ്ടൊന്നും രാഷ്ട്രീയമായി അവര്‍ക്ക് ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഇറക്കിയ വര്‍ഗീയകാര്‍ഡ് ജനങ്ങള്‍ക്കിടയില്‍ സജീവമായി ചര്‍ച്ചചെയ്യപ്പെടുന്നു. ഇതിന്റെ ബാധ്യതയില്‍നിന്ന് എങ്ങനെ രക്ഷപ്പെടാമെന്നാണ് ഒരു വിഭാഗത്തിന്റെ ചിന്ത. ലാവ്ലിന്‍ കേസിനെക്കുറിച്ച് ഇടയ്ക്കിടയ്ക്ക് ഓര്‍മിപ്പിച്ചാല്‍മാത്രം ശ്വാസം നേരെ വിടുന്ന ചില കുബുദ്ധികള്‍ വേറെയുമുണ്ട്. പൊടുന്നനെ ലാവ്ലിന്‍ ഉയര്‍ന്നുവരാനുള്ള പശ്ചാത്തലം ഇതൊക്കെത്തന്നെയാണ്. സുപ്രീംകോടതി പരിശോധിക്കുന്ന ഒരു കാര്യത്തെക്കുറിച്ച് സിബിഐയുടെ വക്കീല്‍ മറ്റൊരുകോടതിയില്‍ നടത്തിയ വാദം പ്രധാന വാര്‍ത്തയായതിനുപിന്നിലും തൊട്ടടുത്ത ദിവസം ചാനലുകളില്‍ ലാവ്ലിന്‍ ആഘോഷം തുടങ്ങിയതിനുപിന്നിലും അത്യധികമായ അത്ഭുതമില്ല എന്നര്‍ഥം.

മനോരമയില്‍ വന്ന വാര്‍ത്തയാണ്: "സിപിഎം സെക്രട്ടറി പിണറായി വിജയനെ വിചാരണ ചെയ്യാന്‍ അനുമതി നിഷേധിച്ചുകൊണ്ടുള്ള മന്ത്രിസഭാ തീരുമാനം ജനാധിപത്യവിരുദ്ധവും പക്ഷപാതപരവുമായിരുന്നുവെന്ന്ìസിബിഐ.'' സിബിഐക്ക് ജനാധിപത്യത്തെ വ്യാഖ്യാനിക്കാനുള്ള ചുമതലയുംകൂടി വന്നുപെട്ടിരിക്കുന്നു. 'മന്ത്രിസഭ തെറ്റുചെയ്തു; ഗവര്‍ണര്‍ അത് തിരുത്തി' എന്നും 'ഗവര്‍ണറുടേതാണ് അന്തിമവും ഭരണഘടനാപരവുമായ തീരുമാന' മെന്നും സിബിഐയുടെ വക്കീല്‍ പ്രത്യേക കോടതിയെ അറിയിച്ചതായാണ് മനോരമയുടെ മുഖ്യവാര്‍ത്ത. മന്ത്രിസഭയുടെ വാദമുഖങ്ങള്‍ 'അതിശക്തനായ പാര്‍ടി സെക്രട്ടറി' പ്രതിയാക്കപ്പെട്ടതിനാലുണ്ടായതാണത്രേ. കോണ്‍ഗ്രസ് വിരുദ്ധ സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ജനാധിപത്യപരമായി മന്ത്രിസഭകളെടുക്കുന്ന തീരുമാനങ്ങളെ വികലമായി സിബിഐ വ്യാഖ്യാനിക്കുന്നത് ഇതാദ്യമായല്ല. 'പക്ഷപാതപരം', 'തെറ്റിദ്ധരിപ്പിച്ച് കൈക്കൊണ്ടത്' തുടങ്ങി സൌകര്യപൂര്‍വമുള്ള വ്യാഖ്യാനങ്ങളാണ് കോണ്‍ഗ്രസ് ഇതര മന്ത്രിസഭകളുടെ തീരുമാനങ്ങളോടുള്ള സിബിഐയുടെ പതിവ് ശൈലി.

പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ വൈദ്യുതപദ്ധതികളുടെ നവീകരണത്തിന് കരാറിന്റെ വിവിധ വശങ്ങള്‍ 97-98 കാലത്ത് മൂന്നുവട്ടം മന്ത്രിസഭ ചര്‍ച്ചചെയ്ത് അംഗീകരിച്ചതാണ്. അന്നത്തെ മുഖ്യമന്ത്രി, വൈദ്യുതിമന്ത്രി, ധനമന്ത്രി, ആരോഗ്യമന്ത്രി എന്നിവരെല്ലാം പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ ചര്‍ച്ചകളില്‍ പങ്കെടുത്തതുമാണ്. എന്നിട്ടും സിബിഐ ആരോപിച്ചു, പിണറായി വിജയന്‍ മന്ത്രിസഭയെ 'തെറ്റിദ്ധരിപ്പിച്ചു' എന്ന്. അങ്ങനെയൊരാക്ഷേപം അന്നത്തെ മന്ത്രിസഭാംഗങ്ങള്‍ ഉന്നയിച്ചിട്ടില്ല. തങ്ങളെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചെന്ന് മന്ത്രിമാര്‍ പറയാതെതന്നെ സിബിഐ അത്തരമൊരു വാദം സങ്കല്‍പ്പിച്ച് സൃഷ്ടിച്ചെടുക്കുകയാണുണ്ടായത്.

മന്ത്രിസഭ എന്നാല്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഗവമെന്റിന്റെ തീരുമാനങ്ങളെടുക്കുന്നതിനുള്ള ഏറ്റവും ഉന്നതമായ വേദിയാണ്. പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയില്‍ കൂട്ടുത്തരവാദിത്തത്തിലധിഷ്ഠിതമായി ഭൂരിപക്ഷ ജനവിധിയുടെ അടിസ്ഥാനത്തിലാണ് മന്ത്രിസഭ രൂപീകരിക്കപ്പെടുന്നത്. ഇത്തരത്തില്‍ ഭരണഘടനയനുസരിച്ച് നയപരമായ തീരുമാനങ്ങള്‍ അന്തിമമായി എടുക്കാന്‍ ഉത്തരവാദപ്പെട്ട മന്ത്രിസഭയെ അവിശ്വസിക്കുന്ന രീതിയാണ് സിബിഐ ഈ കേസിലുടനീളം കൈക്കൊണ്ടത്. അതുതന്നെയാണ് ഇന്നു കാണുന്ന ലാവ്ലിന്‍ കേസിനടിസ്ഥാനം. ആരും പറയാതെ സിബിഐയുടെ ഭാവനയില്‍മാത്രമാണ് 'മന്ത്രിസഭയെ തെറ്റിദ്ധരിപ്പിച്ചു' എന്ന തിരക്കഥയും അതിനെ അടിസ്ഥാനപ്പെടുത്തിമാത്രം കേസും വന്നത്.

ഇപ്പോഴത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ മുമ്പാകെ സിബിഐ കെട്ടിച്ചമച്ച കേസുമായി പ്രോസിക്യൂഷന് അനുമതി തേടി. അനുമതി നല്‍കേണ്ടതില്ലെന്ന് ഗവമെന്റ് തീരുമാനമെടുത്തത്, ഭരണഘടനാപരമായി ചുമതലപ്പെട്ട അഡ്വക്കറ്റ് ജനറലിന്റെ ഉപദേശപ്രകാരമാണ്. ജനാധിപത്യപ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭ, നിയമപരവും ഭരണഘടനാപരവുമായ എല്ലാ നടപടിക്രമവും പാലിച്ച് എടുത്ത തീരുമാനത്തെയാണ് 'പിഴച്ചുപോയതെ'ന്നും 'പക്ഷപാതപരമെന്നും' സിബിഐ വ്യാഖ്യാനിക്കുന്നത്. കോണ്‍ഗ്രസിതര ഗവമെന്റാണ് തീരുമാനമെടുത്തത് എന്നതിനാല്‍ സിബിഐ ഇതല്ലാതെ മറ്റെന്തുപറയാന്‍. ഗവര്‍ണറാകട്ടെ, അടുത്തൂ പറ്റി വക്കീല്‍പണിയെടുക്കുന്ന ഒരു മുന്‍ ജഡ്ജിയെക്കൊണ്ട് ഇഷ്ടത്തിനനുസരിച്ച് കടലാസ് എഴുതി വാങ്ങിയാണ് മന്ത്രിസഭാ തീരുമാനത്തെ മറികടന്നത്. അതും നിയമോപദേശം നല്‍കാന്‍ അര്‍ഹതപ്പെട്ട അറ്റോര്‍ണി ജനറല്‍, സൊളിസിറ്റര്‍ ജനറല്‍ തുടങ്ങിയ പദവികളെയാകെ അവഗണിച്ചുകൊണ്ട്. ഗവര്‍ണറാണ് ജനാധിപത്യ ധ്വംസനം നടത്തിയത്. അതുസംബന്ധിച്ച കേസാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.

കേരളത്തിന്റെ മന്ത്രിസഭാ തീരുമാനം അവിഹിത മാര്‍ഗത്തിലൂടെ മറികടന്ന ഗവര്‍ണറുടെ നടപടി ശരിയും മന്ത്രിസഭയുടേത് 'പിഴവും' ആണെന്ന് സിബിഐ വാദിക്കുന്നിടത്താണ് ജനാധിപത്യത്തോടുള്ള വെല്ലുവിളിയും രാഷ്ട്രീയ ഇടപെടലും. ഭരണഘടനയെ വെല്ലുവിളിക്കലല്ലാതെ മറ്റൊന്നല്ല അത്. എല്ലാ അര്‍ഥത്തിലും ജനാധിപത്യം പരാജയപ്പെടുന്നതും ഇവിടെത്തന്നെയാണ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു പ്രഖ്യാപന ദിവസമാണ് ഈ കേസ് സിബിഐക്ക് വിടാന്‍ ക്യാബിനറ്റ് നോട്ടുപോലുമില്ലാതെ ഉമ്മന്‍ചാണ്ടി മന്ത്രിസഭ തിരക്കിട്ട് തീരുമാനിച്ചത്. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ ലക്ഷ്യംവച്ചുള്ള രാഷ്ട്രീയവേട്ടയാണ് അന്ന് നടന്നത്. അത്തരത്തിലൊന്നിനെ ജനാധിപത്യപരം എന്ന് ന്യായീകരിക്കുകയാണ് സിബിഐയും ചില മാധ്യമങ്ങളും. അതേസമയം 49 ശതമാനം വോട്ടും 100 സീറ്റും നേടി അധികാരത്തില്‍ വന്ന എല്‍ഡിഎഫ് മന്ത്രിസഭ എടുത്ത തീരുമാനം ജനാധിപത്യത്തിനു നിരക്കുന്നതല്ലപോലും. ഇതെന്തു കഥ? 30 ശതമാനത്തില്‍ താഴെ സീറ്റും വോട്ടും നേടി കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന കോണ്‍ഗ്രസ് കേരളത്തിലേക്ക് നോമിനേറ്റ് ചെയ്ത് അയച്ച ഗവര്‍ണര്‍ തൊട്ടാല്‍ ജനാധിപത്യം വിളയുമെന്ന്. തങ്ങളുടെ സൌകര്യത്തിനൊത്ത് വളച്ചൊടിക്കാനുള്ളതാണ് സിബിഐക്കും മനോരമയ്ക്കും ന്യായങ്ങള്‍. ഇതേ ഗവര്‍ണര്‍ തീരുമാനമെടുക്കുന്നതിന് തൊട്ടുമുമ്പ് പ്രതിപക്ഷനേതാവും കൂട്ടരും രാജ്ഭവനില്‍ ചെന്ന് സമ്മര്‍ദം ചെലുത്തിയതും മറന്നുപോകരുത്. രാഷ്ട്രീയ താല്‍പ്പര്യവും കേന്ദ്ര ഭരണാധികാരവും ഉപയോഗിച്ച് പ്രതിപക്ഷം പറയുന്നിടത്ത് ഗവര്‍ണര്‍ ഒപ്പുവച്ചതാണോ ജനാധിപത്യ സംരക്ഷണമെന്ന് സിബിഐ പറയുന്നത്? ക്യാബിനറ്റിന്റെ തീരുമാനത്തിന് പുല്ലുവിലയും തോറ്റ പ്രതിപക്ഷം പറയുന്നത് വേദവാക്യവുമാകുന്നത് എന്തിനോടുള്ള വെല്ലുവിളിയാണ്? കേന്ദ്ര ക്യാബിനറ്റ് കൈക്കൊള്ളുന്ന എല്ലാ തീരുമാനങ്ങളും സോണിയ ഗാന്ധിയെന്ന രാഷ്ട്രീയനേതാവിന്റെ ഇംഗിതത്തിനും താല്‍പ്പര്യത്തിനുംവേണ്ടി 'പക്ഷപാതപരമായി' കൈക്കൊണ്ടതാണെന്നു പറയാന്‍ ഇതേ സിബിഐ തന്റേടം കാണിക്കുമോ?
ഒറ്റക്കാര്യമേ ഓര്‍ക്കേണ്ടതുള്ളൂ. നാം കാശുമുടക്കി വായിക്കുകയും കേള്‍ക്കുകയും കാണുകയും ചെയ്യുന്ന ചില മാധ്യമങ്ങളെങ്കിലും എത്രമാത്രം തരംതാണുപോയി എന്നത്. വിടുപണി, ഉപജാപം തുടങ്ങിയ വാക്കുകള്‍ക്ക് നാം മനസ്സിലാക്കുന്നതിനേക്കാള്‍ അധമമായ അര്‍ഥമുണ്ടെന്നു തെളിയുകയാണിവിടെ. സഹകരണവകുപ്പുമായി ബന്ധപ്പെട്ട ഒരു ഫയലില്‍ പിണറായി വിജയന്‍ എഴുതിയതായി പറയുന്ന വരദാചാരി എന്ന ഉദ്യോഗസ്ഥനെപ്പറ്റിയുള്ള ഒരു അഭിപ്രായം 'ലാവ്ലിന്‍ കേസിലെ തലപരിശോധന'യാക്കി മാറ്റിയ ഉളുപ്പില്ലായ്മ കാട്ടിയവരാണ് ഇവിടത്തെ ഉപജാപകര്‍. ആ കള്ളം കുറ്റപത്രത്തില്‍ എഴുതിച്ചേര്‍ത്ത് അതിന് കള്ളസാക്ഷികളെയുമുണ്ടാക്കിയവരാണ് സിബിഐ. ഇല്ലാത്ത ഫയല്‍ മുക്കിയെന്ന് കേസുണ്ടാക്കിയതും ഫോചോര്‍ത്തല്‍ കഥ മെനഞ്ഞതും ഇതേ കൂട്ടര്‍തന്നെ. എല്ലാം പൊളിഞ്ഞിട്ടും പുതിയ കഥകളെയും കഥാപാത്രങ്ങളെയും എഴുന്നള്ളിക്കാന്‍ അവര്‍ക്ക് ലജ്ജതോന്നുന്നില്ല. ഒരു പൈസയുടെ അഴിമതി പിണറായി വിജയന്‍ നടത്തി എന്ന് സിബിഐ പറഞ്ഞിട്ടില്ല- സംശയം പ്രകടിപ്പിച്ചിട്ടുമില്ല. കേസ് രാഷ്ട്രീയപ്രേരിതമായി കെട്ടിച്ചമച്ചതാണെന്ന് സിപിഐ എമ്മിന്റെ ബദ്ധശത്രുക്കളായ ബിജെപി നേതൃത്വംപോലും പറഞ്ഞു. പ്രഗത്ഭരായ നിയമ പണ്ഡിതര്‍ പറഞ്ഞു- രാഷ്ട്രീയവൈരം തീര്‍ക്കാന്‍ സൃഷ്ടിച്ച കേസാണിതെന്ന്. കേരളത്തിലെ ജനങ്ങള്‍ ലാവ്ലിന്‍ കേസിനെ കൃത്യമായി മനസ്സിലാക്കിയത് അത്തരം വസ്തുതകളിലൂടെയാണ്. ഇപ്പോള്‍ പുതുതായി കഥമെനയുന്നവര്‍ക്ക് അതിലൂടെ ആത്മനിര്‍വൃതി അടയാമെന്നേയുള്ളൂ. ഏതായാലും പിണറായി വിജയനും സിപിഐ എമ്മും ഇക്കഥകളില്‍ കക്ഷിയല്ല.

ഈ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി എന്നതാണ് ഇന്നലത്തെ ഒരു വാര്‍ത്ത. അതിനെതിരെ കേസ് കൊടുക്കുമെന്ന് ഒരു വിരുതന്‍. പിറ്റേന്ന് ചെന്നൈയില്‍നിന്ന് ഒരു 'മുഖ്യസാക്ഷി'യുമായി ചാനലാഫീസുകളില്‍ കയറിയിറക്കം. പൊടുന്നനെ ലാവ്ലിന്‍ 'കത്തുന്നു'. ചെന്നൈക്കാരന്‍ സാക്ഷി പറയുന്നത് നാട്ടുകാര്‍ക്ക് മനസ്സിലാകാത്തതുകൊണ്ടാകണം, ചാനലിന്റെ പ്രത്യേക ലേഖകന്റെ വക തര്‍ജമയും വിശദീകരണവും.

കഥയില്‍ പുതിയ ചില ചേരുവകളുമായാണ് സാക്ഷിപ്പട്ടികയില്‍ പേരില്ലാത്ത 'മുഖ്യസാക്ഷി'യുടെ വരവ്. അയാള്‍ പറയുന്നു, അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത് ഒരു കേന്ദ്ര മന്ത്രി ഇടപെട്ടാണെന്ന്. അത് ചാനലുകള്‍ സഹര്‍ഷം ഏറ്റുപാടി. ഈ കേസില്‍ തുടക്കംമുതല്‍ രാഷ്ട്രീയ ഇടപെടലുണ്ടായി എന്നും രാഷ്ട്രീയപ്രേരിതമായി കെട്ടിച്ചമച്ചതാണ് കേസെന്നുമാണ് സിപിഐ എം തെളിവുകള്‍ നിരത്തി പറഞ്ഞിട്ടുള്ളത്. പുതിയ 'മുഖ്യസാക്ഷി'യെ അവതരിപ്പിച്ച് മാധ്യമങ്ങള്‍ അത് ശരിവയ്ക്കുന്നു- പക്ഷേ ഇപ്പോള്‍ മാധ്യമങ്ങള്‍ക്കും മറ്റു ചിലര്‍ക്കും ഇതിലുള്ള അജന്‍ഡയ്ക്കനുസൃതമാണെന്ന പ്രത്യേകത മാത്രം. അപ്പോള്‍ ഈ ലാവ്ലിന്‍ കേസില്‍ ഉണ്ടായതു മുഴുവന്‍ രാഷ്ട്രീയ ഇടപെടലുകളായിരുന്നോ? കേസില്‍ രാ‍ഷ്ട്രീയമായി ഇടപെട്ടവരും ഇടപെടുവിച്ചവരും അന്വേഷണം വഴിതിരിച്ചുവിട്ടവരും വൈകിവന്ന സാക്ഷികളും ജനാധിപത്യത്തെയും ഭരണഘടനയെയും ധ്വംസിച്ചവരും മറുപടി പറയട്ടെ പുതിയ വെളിപാടുകള്‍ക്ക്.

Tuesday, November 2, 2010

ഒഞ്ചിയത്ത് സംഭവിച്ചത്



കേരളത്തില്‍ യുഡിഎഫ് തരംഗം എന്നും ഇടതുപക്ഷത്തിന്റെ അടിത്തറയിളകി എന്നും ആഘോഷം നടത്തിയവര്‍ ഇനി ഒരു കോഴിക്കോട് വരാനുണ്ടെന്ന് മിണ്ടിയതേയില്ല. കോഴിക്കോട്ടെ ഫലം ഇപ്പോള്‍ പൂര്‍ണമായി വന്നിരിക്കുന്നു. കോര്‍പറേഷനിലും മുനിസിപ്പാലിറ്റികളിലും പഞ്ചായത്തിന്റെ മൂന്നു തട്ടിലും എല്‍ഡിഎഫുതന്നെ. അടിത്തറയൊന്നും എവിടെയും ഇളകിയിട്ടില്ല. ഒഞ്ചിയത്ത് പാര്‍ടി തോറ്റുപോയി; അതുകൊണ്ട് തിരിച്ചടി എന്നാണ് പുതിയ വിശകലനം. ഒഞ്ചിയം വിപ്ളവത്തിന്റെ മണ്ണാണ്. അവിടെ സിപിഐ എം പരാജയപ്പെടുന്നത് കമ്യൂണിസ്റുകാരെ ദുഃഖിപ്പിക്കും. ഇത്തവണ ഗ്രാമപഞ്ചായത്ത് ഫലം വന്നപ്പോള്‍, സിപിഐ എമ്മിന് അവിടെ 18ല്‍ അഞ്ചു സീറ്റേ ഉള്ളൂ. എട്ടിടത്ത് പാര്‍ടി വിട്ടവരും പുറത്താക്കിയവരും ചേര്‍ന്നുണ്ടാക്കിയ റവലൂഷണറി പാര്‍ടിയാണ് ജയിച്ചത്. നാലിടത്ത് യുഡിഎഫ്. ആ പഞ്ചായത്തില്‍ ഒറ്റനോട്ടത്തില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. റവല്യൂഷണറിക്ക് വിപ്ളവബോധത്തോടെ ഭരിക്കണമെങ്കില്‍ യുഡിഎഫിന്റെ പിന്തുണ വേണം. അതിനവര്‍ മടിച്ചു നില്‍ക്കേണ്ട കാര്യമില്ല. കോണ്‍ഗ്രസിന്റെ വോട്ടുവാങ്ങിയാണ് അവര്‍ എട്ടിടത്ത് ജയിച്ചതും യുഡിഎഫിനെ നാലിടത്ത് ജയിപ്പിച്ചതും.


റവല്യൂഷണറി-യുഡിഎഫ് സഖ്യമാണ് ഒഞ്ചിയത്തെ ഫലം നിര്‍ണയിച്ചത് എന്നു തെളിയിക്കാന്‍ മറ്റെങ്ങും പോകേണ്ടതില്ല. ഒഞ്ചിയം പഞ്ചായത്തിന്റെ വോട്ടു കണക്കിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ മതി. 11 വാര്‍ഡില്‍ യുഡിഎഫിന് കിട്ടിയ വോട്ട് പൂജ്യമാണ്- അതില്‍ ഒരിടത്തും യുഡിഎഫിന് സ്ഥാനാര്‍ഥികളുണ്ടായിരുന്നില്ല. ഒരു വാര്‍ഡില്‍ റവല്യൂഷറിക്ക് പൂജ്യം. പഞ്ചായത്തിലെ ആകെ പോള്‍ചെയ്ത വോട്ടിന്റെ 40.95 ശതമാനമാണ് ഇടതുപക്ഷം നേടിയത്. ഒഞ്ചിയം പിടിച്ചടക്കി എന്ന് അവകാശപ്പെടുന്ന റവല്യൂഷണറിക്ക് 38.37 ശതമാനം (അതില്‍ യുഡിഎഫിന്റെ വിഹിതം എത്രയെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്.) യുഡിഎഫ് യഥാര്‍ഥ വിപ്ളവകാരികളുടെ സഹായത്തോടെ പിടിച്ച വോട്ട് 17.26 ശതമാനം.


ഏറാമല പഞ്ചായത്തിലെ പ്രസിഡന്റ് പദവി മുന്നണി മര്യാദയനുസരിച്ച് രണ്ടുവര്‍ഷത്തേക്ക് ജനതാദളിന് നല്‍കിയതില്‍ പ്രതിഷേധിച്ച് പാര്‍ടി വിട്ടവരാണ് 'റവല്യൂഷണറി' പാര്‍ടി ഉണ്ടാക്കിയത്. അവര്‍ ഏറ്റവുമാദ്യം കൂട്ടുപിടിച്ചത് ജനതാദള്‍ വീരന്‍വിഭാഗത്തെതന്നെ. ഒഞ്ചിയം മേഖലയിലെ നാല് പഞ്ചായത്തിലാണ് ഈ പുതിയ മുണ്ടന്‍ 'വിപ്ളവ'പ്പാര്‍ടി ഉള്ളത്. ആ നാലിടത്തും യുഡിഎഫുമായി തെരഞ്ഞെടുപ്പുധാരണ ഉണ്ടാക്കി. ഒഞ്ചിയം രക്തസാക്ഷികളുടെ മണ്ണില്‍ സിപിഐ എമ്മിനെ തകര്‍ക്കാന്‍ 11 സീറ്റില്‍ മുണ്ടന്‍ പാര്‍ടിക്ക് യുഡിഎഫിന്റെ പിന്തുണ. നാലു പഞ്ചായത്തില്‍ ചോറോട് എല്‍ഡിഎഫ് വിജയിച്ചു.


ജനതാദള്‍ കപട സോഷ്യലിസ്റുകളെന്നും അതിന്റെ മാടമ്പിത്തത്തിനും അഹന്തയ്ക്കുമെതിരെയാണ് പോരാട്ടമെന്നും പറഞ്ഞവര്‍ അതേ ജനതാദളിന്റെ മടിയിലിരുന്ന് തെരഞ്ഞെടുപ്പിനെ നേരിട്ടു. രക്തസാക്ഷികളെയും വിപ്ളവമണ്ണിനെയും ഒറ്റിക്കൊടുത്തു. ഒഞ്ചിയത്തെ ധീരസഖാക്കള്‍ ഹൃദയരക്തം കൊടുത്തു വളര്‍ത്തിയ പ്രസ്ഥാനത്തെ പഞ്ചായത്തിന്റെ ഭരണമെന്ന 30 വെള്ളിക്കാശിനായി ഒറ്റിക്കൊടുത്ത വഞ്ചകര്‍ക്ക് ഇത് വിജയമല്ല- നാണംകെട്ട കച്ചവടത്തിലെ നാറുന്ന ലാഭംമാത്രം.


പണത്തിന്റെ കുത്തൊഴുക്കുണ്ടായ തെരഞ്ഞെടുപ്പാണ് ഒഞ്ചിയത്തേത്. വോട്ടു വാങ്ങല്‍ ഉറപ്പാക്കാന്‍ പ്രത്യേക രീതികള്‍ ഉപയോഗിക്കപ്പെട്ടു. യഥാര്‍ഥ 'റവല്യൂഷണറി' കച്ചവടം. അത് കമ്മ്യൂണിസ്റ്റുകാരുടേതല്ല, കാശുകൊടുത്ത് വോട്ടുവാങ്ങുന്ന അസ്സല്‍ കോണ്‍ഗ്രസ് രീതിയാണ്-ഒഞ്ചിയത്തുകാര്‍ക്ക് ഒട്ടും പരിചയമില്ലാത്തത്.


ഒഞ്ചിയം കൃത്യമായ ഒരു യാഥാര്‍ഥ്യം മുന്നോട്ടുവയ്ക്കുന്നു. സിപിഐ എമ്മിന് വിപ്ളവം പോരെന്നുപറയുന്നവര്‍ പ്രകടനപരമായി എത്രതന്നെ ആദര്‍ശപരിവേഷമുള്ളവരായാലും കമ്യൂണിസ്റ് പ്രസ്ഥാനത്തെ തകര്‍ക്കാന്‍ അച്ചാരം വാങ്ങുന്നവരാണെന്ന യാഥാര്‍ഥ്യം. ഏതുചെളിക്കുഴിയിലും അത്തരക്കാര്‍ നീന്തിത്തുടിക്കുമെന്ന സത്യം.തൃശൂര്‍ ജില്ലയിലെ തളിക്കുളത്ത് ഒരു 'വിപ്ളവ പാര്‍ടി' ജനിച്ചിരുന്നു. ആദ്യവട്ടം പഞ്ചായത്തുതെരഞ്ഞെടുപ്പില്‍ അവര്‍ വിജയം കണ്ടു. അഞ്ചുകൊല്ലംകൊണ്ട് അസ്തമിച്ചു. ഇക്കുറി ആ പഞ്ചായത്ത് യുഡിഎഫിനാണ്.


ഷൊര്‍ണൂരിലെ ചിത്രം നോക്കൂ: അവിടെ മുനിസിപ്പാലിറ്റിയില്‍ ആകെ സീറ്റ് 36. യഥാര്‍ഥ ഇടതുപക്ഷമെന്ന് അവകാശപ്പെട്ട് സിപിഐ എമ്മിനെതിരെ പടനയിച്ച ഗ്രൂപ്പിന് കിട്ടിയത് ആറു സീറ്റ്. ആ രണ്ടുകൂട്ടരും ചേര്‍ന്നാലും മുനിസിപ്പാലിറ്റി ഭരിക്കാനാകില്ല. കൂട്ടിന് ബിജെപിയുടെ നാലു സീറ്റും വേണം. ഷൊര്‍ണൂരില്‍ സിപിഐ എമ്മിന്റെ തകര്‍ച്ച കാണാന്‍ ഒത്തുകൂടിയവര്‍ക്ക് കൈയും കണക്കുമില്ല. അവിടെ പക്ഷേ, പാര്‍ടി തകര്‍ന്നില്ല. എല്ലാ വിരുദ്ധ ശക്തികളെയും അണിനിരത്തി പാര്‍ടിയെ ഒന്ന് ഇരുത്താന്‍ കഴിഞ്ഞു- അത്രമാത്രം.


ഒഞ്ചിയവും തളിക്കുളവും ഷൊര്‍ണൂരും വരയ്ക്കുന്നത് ഒരേ ചിത്രമാണ്. ഏതു പ്രസ്ഥാനത്തെയും ചെളിവാരിയെറിയാനും താല്‍ക്കാലികമായി അവഹേളിക്കാനും ഒരളവ് ക്ഷീണിപ്പിക്കാനും ഇത്തരം ഗ്രൂപ്പുകള്‍ക്ക് കഴിയും. കമ്യൂണിസ്റ് പ്രസ്ഥാനത്തെക്കുറിച്ചാകുമ്പോള്‍, വിമതരോ വിഘടിതരോ കുലംകുത്തികളോ പറയുന്നതെന്തും കൊണ്ടാടാന്‍ വലതുപക്ഷം സദാ സന്നദ്ധമാകും. സകല സഹായവും നല്‍കും. മലപ്പുറം ജില്ലയിലാകെ ഒരേരീതിയിലുണ്ടായ തെരഞ്ഞെടുപ്പുഫലത്തെ


'അലി ഇഫക്ട്' ആക്കി മാറ്റുന്നതിന്റെ രസതന്ത്രവും അതുതന്നെ. ഒഞ്ചിയത്ത് തെരഞ്ഞെടുപ്പു ഫലം കാത്ത് വലിയ മാധ്യമപ്പടതന്നെ ഉണ്ടായിരുന്നു. എല്‍ഡിഎഫിന് പഞ്ചായത്ത് ഭരണം നഷ്ടപ്പെട്ടത് സിപിഐ എമ്മിനു ലഭിച്ച 'വന്‍ തിരിച്ചടി' ആയി അവര്‍ വ്യാഖ്യാനിച്ചു. ഒഞ്ചിയത്തിന്റെ തൊട്ടടുത്ത്, വീരന്‍ ജനതാദളിന്റെ മോസ്കോ എന്നറിയപ്പെടുന്ന വടകരയില്‍, ആ പാര്‍ടിക്കുണ്ടായ ദയനീയ പതനം പക്ഷേ മാധ്യമങ്ങള്‍ക്ക് ആഘോഷവിഷയമായില്ല. ഒഞ്ചിയത്ത്, പരസ്പരം സം'പൂജ്യന്‍'മാരായാണ് മുണ്ടന്‍ 'വിപ്ളവ'കക്ഷിയും യുഡിഎഫും വോട്ടു മറിച്ചത് എന്നതിനെക്കുറിച്ച് പരാമര്‍ശംപോലുമുണ്ടായില്ല.


മങ്കടയിലെ അലി പൊതുയോഗം വിളിച്ച് സിപിഐ എം വിടുന്നതായി പ്രഖ്യാപിച്ചപ്പോള്‍ വേദിയിലിരുന്ന് ആനന്ദാതിരേകത്താല്‍ പൊട്ടിച്ചിരിച്ചവരില്‍ കൂടുതല്‍ മുഴങ്ങിയത് ഒരു മുന്‍ കമ്യൂണിസ്റിന്റെ ചിരിയും കൈയടിയുമായിരുന്നു. 'മുന്‍ കമ്യൂണിസ്റു'കാരനെ കെട്ട മുട്ടയോടാണ് ഉപമിക്കാറുള്ളത്. ഇടതുപക്ഷം വലത്തോട്ടു നീങ്ങുന്നെന്നു വിലപിക്കുന്നവര്‍ വലതുവശത്തെ ചെളിക്കുഴിയില്‍ നീന്തിത്തുടിക്കുന്ന കാഴ്ച കൂടുതല്‍ വ്യക്തമാക്കി എന്നതും ഈ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ സവിശേഷതയാണ്. ഇടതുപക്ഷത്തിനെതിരായ സംഘടിത പ്രചാരണത്തിന് ഒളിഞ്ഞും തെളിഞ്ഞും ഇന്ധനം പകരുക എന്ന ദൌത്യം 'യഥാര്‍ഥ വിപ്ളവകാരികള്‍' ഭംഗിയായി നിറവേറ്റുന്നു. ഒഞ്ചിയത്തും ഷൊര്‍ണൂരിലുമുള്ള അത്തരക്കാര്‍ക്ക് ഏതു മാധ്യമ സഹായം കിട്ടിയാലും മൂടിവയ്ക്കാനാകാത്തതാണ് അവര്‍ വലതുപക്ഷവുമായുണ്ടാക്കിയ കൂട്ടുകെട്ടും പങ്കുവയ്ക്കലും. രണോത്സുകമായ, ത്യാഗസമ്പന്നമായ പാരമ്പര്യമുള്ള പ്രസ്ഥാനത്തെ ഒറ്റിക്കൊടുത്തതിന്റെ അച്ചാരമാണ് അവര്‍ക്ക് ഇന്ന് യുഡിഎഫ് വച്ചുനീട്ടുന്ന നക്കാപ്പിച്ച പിന്തുണയും സഹായവും. അത്തരം കള്ളനാണയങ്ങളെ തുറന്നുകാട്ടാനും ശുദ്ധമനസ്സുകൊണ്ട്; തെറ്റിദ്ധരിക്കപ്പെട്ട് അവരുടെ വലയില്‍പ്പെട്ട സാധാരണ ജനങ്ങളെ യാഥാര്‍ഥ്യം ബോധ്യപ്പെടുത്തി തിരികെ കൊണ്ടുവരാനുമുള്ള അവസരമായി ഇടതുപക്ഷത്തിന് ഈ തെരഞ്ഞെടുപ്പു ഫലത്തെ മാറ്റാനാകും.



Friday, October 29, 2010

വര്‍ഗീയതയുടെ 'തരംഗം'

ജില്ലകളെയും പ്രദേശങ്ങളെയും മതാടിസ്ഥാനത്തില്‍ വിഭജിച്ച യുഡിഎഫിന്റെ തെരഞ്ഞെടുപ്പു രാഷ്ട്രീയം വിനാശകരമായ സൂചനകള്‍ നല്‍കുന്നു. യുഡിഎഫ് മേല്‍ക്കൈ നേടിയത് വര്‍ഗീയ ശക്തികളുടെ ഏകീകരണത്തിലൂടെ. കോണ്‍ഗ്രസടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ പുറത്താവുകയും മതാടിസ്ഥാനത്തിലുള്ള വിഭാഗങ്ങള്‍ ആധിപത്യം നേടുകയും ചെയ്ത അനുഭവമാണ് ചില ജില്ലകളിലുണ്ടായത്. കോട്ടയത്ത്, ചില സഭാധ്യക്ഷന്‍മാരുടെ ശുശ്രൂഷയില്‍ ലയിച്ചൊന്നായ മാണി വിഭാഗം കേരള കോണ്‍ഗ്രസാണ് സമ്പൂര്‍ണ്ണ ആധിപത്യം നേടിയത്. കോണ്‍ഗ്രസ് പുറത്തായി. മലപ്പുറത്ത് ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗാണ് എല്ലാം നിശ്ചയിച്ചതും ജയിച്ചതും. കോണ്‍ഗ്രസിനോട് മത്സരിച്ച് ലീഗ് രണ്ട് ഗ്രാമ പഞ്ചായത്തുകള്‍ പിടിച്ചെടുത്തു. തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപിക്ക് ആറു സീറ്റ് നേടിക്കൊടുത്തതും യുഡിഎഫ്. ബിജെപി ജയിച്ച ആറുവാര്‍ഡിലും രണ്ടാം സ്ഥാനത്തെത്തിയ ഒന്‍പതുവാഡിലും യുഡിഎഫിന് ദയനീയമായ മൂന്നാം സ്ഥാനമാണ് കിട്ടിയത്.

ഒരേസമയം ന്യൂനപക്ഷ വര്‍ഗീയതയുമായും ബിജെപിയുമായും രാഷ്ടീയ കൂട്ടുകെട്ടുണ്ടാക്കി നേടിയ യുഡിഎഫ് വിജയത്തിന് കേരളം വലിയ വിലയാണ് നല്‍കേണ്ടിവരിക. മതത്തെയും വര്‍ഗീയതയെയും ഉപയോഗിച്ച് നേടിയ അധികാരം എല്ലാ സമ്മര്‍ദ ഗ്രൂപ്പുകളെയും തൃപ്തിപ്പെടുത്തി മുന്നോട്ടുകൊണ്ടുപോകാനാവില്ല. മതം രാഷ്ട്രീയത്തില്‍ ഇടപെട്ട ചരിത്രം കേരളത്തില്‍ ആദ്യം ഉണ്ടായത് വിമോചന സമരത്തിലാണ്. അത് ഭരണം കമ്മ്യൂണിസ്റ്റുകാരില്‍നിന്ന് പിടിച്ചെടുത്ത് കോണ്‍ഗ്രസിന് കൊടുക്കാനായിരുന്നു.സ്വാതന്ത്ര്യ സമരത്തിലോ അടിയന്തരാവസ്ഥയില്‍ പൌരസ്വാതന്ത്ര്യം ഹനിക്കപ്പെട്ടപ്പൊഴോ മതം ഇടപെട്ടിട്ടില്ല. ഇപ്പോള്‍, എന്താണ് ഇടപെടലിന് കാരണം? നിയമസഭ ഒന്നടങ്കം മാണിയും ഉമ്മന്‍ചാണ്ടിയും ഉള്‍പ്പെടെ കൈപൊക്കി പാസാക്കിയ സ്വാശ്രയ വിദ്യാഭ്യാസ ബില്‍ എങ്ങനെ 'പ്രത്യയ ശാസ്ത്രക്കാരുടെ' (അങ്ങനെയാണ് കെസിബിസി നേതാക്കള്‍ സിപിഐ എമ്മിനെ വിളിക്കുന്നത്) പാതകമാകും? അത് പൈലറ്റ് ചെയ്ത ഒറ്റക്കുറ്റത്തിന് എങ്ങനെ എല്‍ഡിഎഫ് മതശത്രുവാകും?

മതം രാഷ്ട്രീയത്തില്‍ ഇടപെടണം എന്ന് കോണ്‍ഗ്രസാണ് പറയുന്നത്. പിന്നെ മതേതരത്വത്തിനെന്തര്‍ത്ഥം? ഹിന്ദു, മുസ്ളിം, ക്രിസ്ത്യന്‍ വിഭാഗക്കാര്‍ സ്വമതത്തില്‍ പെട്ടവര്‍ക്കുമാത്രം വോട്ടുചെയ്താല്‍ ജനാധിപത്യം എങ്ങനെ പുലരും? ഓരോ മതത്തിന്റെയും ആധിപത്യമല്ലേ ഉണ്ടാവുക. ജില്ല തിരിച്ച് മതങ്ങള്‍ക്ക് വീതിച്ചു നല്‍കേണ്ടിവരും. അത് മതരാഷ്ട്ര വാദമാണ്. ദേശീയ പ്രസ്ഥാനത്തിന്റെയും ഗാന്ധിജിയുടെയും നെഹ്രൂവിയന്‍ മതേതര നിലപാടിന്റെയും പാരമ്പര്യം അവകാശപ്പെടുന്ന കോണ്‍ഗ്രസ് അതിനെ പ്രോത്സാഹിപ്പിക്കുന്നു. ക്രൈസ്തവ ഭൂരിപക്ഷമുള്ള കോട്ടയം മാണികേരളയ്ക്കും മുസ്ളിം ഭൂരിപക്ഷമുള്ള മലപ്പുറം ലീഗിനും. മറ്റു ജില്ലകളില്‍ ഏതു സമുദായത്തിനാണോ ഭൂരിപക്ഷം, അതിന്റെ മറവിലും ദയയിലും യുഡിഎഫ്. രാഷ്ട്രീയവും ആദര്‍ശവുമില്ല- മതവികാരമുണര്‍ത്തി വോട്ടുശേഖരണം. അതു മാത്രമായിരിക്കുന്നു യുഡിഎഫ് അജണ്ട.

ഇങ്ങനെ ലഭിക്കുന്ന അധികാരം ആര്‍ക്കുവേണ്ടി ഉപയോഗിക്കും? അതും മതംനോക്കിയാവണമല്ലോ. ഇന്ത്യയുടെ ഭരണഘടന മതനിരപേക്ഷമായത് ഇവിടെ നാനാ ജാതി മതസ്ഥരുള്ളതുകൊണ്ടാണ്. അതല്ലെങ്കില്‍ ആര്‍എസ്എസ് പറയുന്നതുപോലെ ഹിന്ദു രാഷ്ട്രമാകുമായിരുന്നു. അത്തരമൊരപകടംപോലും പൌവ്വത്തില്‍ തിരുമേനി കാണുന്നില്ല. അദ്ദേഹം പറയുന്നു:

"ഒറീസയില്‍ ക്രൈസ്തവര്‍ ആക്രമിക്കപ്പെട്ടപ്പോള്‍ ചില ക്രൈസ്തവര്‍ പാര്‍ട്ടി മന്ദിരത്തില്‍ ഓടിക്കയറിയിരിക്കാം. അവരെ ഓടിച്ചിറക്കിയില്ല എന്നതു സത്യമായിരിക്കാം. ആക്രമിക്കപ്പെട്ട സഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ തയാറായിട്ടുണ്ട് എന്നതും യാഥാര്‍ഥ്യം. പക്ഷേ അന്നവിടെ സഖാക്കള്‍ പ്രതിപക്ഷത്തായിരുന്നു, രാഷ്ട്രീയ മുതലെടുപ്പിന് അവസരം കാത്തിരിക്കുകയായിരുന്നുന്നു എന്നതും മറക്കാന്‍ പാടില്ല. പിന്നീടു ഭരണം മാറിവന്നപ്പോള്‍ ക്രൈസ്തവരുടെ പുനരധിവാസത്തിനോ നഷ്ടപരിഹാരത്തിനോവേണ്ടി എന്തുചെയ്തു എന്നതും അന്വേഷിക്കേണ്ടതാണ്.''(ദീപിക, ഒക്ടോ.21)

ഒറീസയില്‍ സിപിഐ എം ഒരിക്കലും ഭരണത്തില്‍ വന്നിട്ടില്ല എന്ന് തിരുമേനിക്കറിയാഞ്ഞിട്ടാണോ? സോണിയയുടെ കോണ്‍ഗ്രസ് എന്തുകൊണ്ട് പുനരധിവാസ നടപടികള്‍ എടുത്തില്ല എന്ന ചോദ്യം തിരുവായില്‍നിന്ന് എന്തുകൊണ്ട് പുറത്തുവരുന്നില്ല? അത്തരം ചില്ലറ ചോദ്യങജളെങ്കിലും ഉമ്മന്‍ ചാണ്ടിയോടും ചോദിക്കരുതോ?

ചങ്ങനാശ്ശേരിയും പാലായും കേന്ദ്രീകരിച്ച് രൂപപ്പെടുത്തിയെടുത്ത വര്‍ഗീയ ധ്രുവീകരണം പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയുടെ ജില്ലയില്‍ കോണ്‍ഗ്രസിനു തന്നെ വലിയ വെല്ലുവിളിയാണുയര്‍ത്തുന്നത്. ചില സഭാ നേതാക്കളുടെ കാര്‍മികത്വത്തില്‍ ഈ ധ്രുവീകരണത്തിന് ഇന്ധനം പകര്‍ന്ന കേരള കോണ്‍ഗ്രസ് ലയനവും കെ എം മാണിയുടെ ഇടപെടലും ജനാധിപത്യ പ്രക്രിയയുടെ അന്തസത്തയെ അപകടത്തിലുമാക്കുന്നു.

കോട്ടയത്ത് ജില്ലാ പഞ്ചായത്തില്‍ 11 വീതം സീറ്റിലാണ് കെ എം മാണിയും കോണ്‍ഗ്രസും മല്‍സരിച്ചത്. സീറ്റ് വിഭജന ഘട്ടത്തില്‍ തന്നെ തങ്ങള്‍ കോണ്‍ഗ്രസിനേക്കാള്‍ ജന പിന്തുണയുള്ള പാര്‍ടിയാണെന്ന് മാണി അവകാശവാദമുന്നയിച്ചു. പത്ത് സീറ്റില്‍ കേരള കോണ്‍ഗ്രസ് ജയിച്ചു. കോണ്‍ഗ്രസിന് ഒമ്പത്. മാണിലക്ഷ്യത്തിലെത്തി. കോണ്‍ഗ്രസ് നേതാവും മുന്‍ ഗവര്‍ണറുമായ എം എം ജേക്കബിന്റെ നാടായ രാമപുരത്ത് കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി വര്‍ഗീയ ധ്രുവീകരണത്തിന്റെ ഫലം കെയ്തെടുത്തു മാണി. ആ പഞ്ചായത്തില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി എട്ട് സീറ്റിലാണ് മാണി വിജയിച്ചത്. കരൂര്‍ പഞ്ചായത്തിലെ ഏഴു വാര്‍ഡിലും മാണിക്ക് സമാന വിജയമാണുണ്ടായത്. പാലാ നഗരസഭയില്‍ കേരള കോണ്‍ഗ്രസുകാരെ കൈപ്പത്തി ചിഹ്നത്തില്‍ മല്‍സരപ്പിക്കേണ്ട ഗതികേടും കോണ്‍ഗ്രസിന് വന്നു. കോണ്‍ഗ്രസുമായി തര്‍ക്കം വന്നപ്പോള്‍ മാണി സീറ്റ് അനുവദിച്ചു. സ്ഥാനാര്‍ഥിയെ താന്‍ നിശ്ചയിക്കുമെന്നായിരുന്നു നിബന്ധന. അങ്ങനെ കോണ്‍ഗ്രസുകാരല്ലാത്ത കേരള കോണ്‍ഗ്രസുകാര്‍ നഗരസഭയുടെ 9, 11 വാര്‍ഡുകളില്‍ മല്‍സരിച്ചു ജയിച്ചു. ഇനി കോട്ടയവും ഇടുക്കിയും എങ്ങനെ പോകണമെന്ന് മാണി നിശ്ചയിക്കും; കോണ്‍ഗ്രസ് അനുസരിക്കും എന്നതാണവസ്ഥ.

മലപ്പുറം ജില്ലയില്‍ സീറ്റ് വിഭജനത്തിലും സ്ഥാനാര്‍ഥി നിര്‍ണയത്തിലും ഇടപെട്ട മുസ്ളിംലീഗ് വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ സ്വന്തമായിത്തന്നെ നേട്ടമുണ്ടാക്കി. കോണ്‍ഗ്രസ്സിന് പരമാവധി കുറച്ചു സീറ്റ് നല്‍കുകയെന്ന തന്ത്രം ഫലിച്ചു. യുഡിഎഫ് ജയിച്ച ആറ് മുനിസിപ്പാലിറ്റികളില്‍ നാലിടത്തും ലീഗ് ഒറ്റക്ക് ഭരിക്കാനുള്ള സീറ്റുകള്‍ കൈക്കലാക്കി. മഞ്ചേരി, മലപ്പുറം, തിരൂര്‍, കോട്ടക്കല്‍ എന്നീ മുനിസിപ്പാലിറ്റികളില്‍ ലീഗിന് ഭരിക്കാന്‍ കോണ്‍ഗ്രസ്സിനെ ആവശ്യമില്ല. പൊന്മുണ്ടം, ചെറിയമുണ്ടം പഞ്ചായത്തുകളില്‍ കോണ്‍ഗ്രസ്സിനെ തോല്‍പിച്ച് ലീഗ് ഭരണം പിടിച്ചു. പൂക്കോട്ടൂര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസ്സിന് കൊടുത്ത സീറ്റില്‍ മുന്‍ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാനെ മത്സരിപ്പിച്ച് ലീഗ് വിജയിപ്പിച്ചെടുത്തു. മലപ്പുറം മുനിസിപ്പാലിറിയില്‍ മുണ്ടുപറമ്പ് വാര്‍ഡില്‍ കോണ്‍ഗ്രസ് ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരെ ലീഗ് റിബല്‍ ജയിച്ചു. മുന്നിയൂരില്‍ കോണ്‍ഗ്രസ്സ് ഇല്ലാതായി.

ഇങ്ങനെ യുഡിഎഫിലെ രണ്ടു ഘടകകക്ഷികള്‍ മതാടിസ്ഥാനത്തില്‍ പ്രചാരണം നടത്തി ജില്ലകള്‍ വിഭജിച്ചെടുക്കുക മാത്രമല്ല, തൃശൂര്‍, എറണാകുളം തുടങ്ങിയ ജില്ലകളില്‍ കോണ്‍ഗ്രസിനെ വെല്ലുവിളിക്കാന്‍ ത്രാണിയുള്ള സാന്നിധ്യമാവുകയും ചെയ്തു.

തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപി ജയിച്ച പൊന്നുമംഗലം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് ലഭിച്ചത് 268 വോട്ട് മാത്രം. മറുവശത്ത് യുഡിഎഫ് ജയിച്ച വാര്‍ഡുകളില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് നിസ്സാര വോട്ടാണ് ലഭിച്ചത്-പകല്‍പോലെ തെളിഞ്ഞ യുഡിഎഫ്-ബിജെപി സഖ്യം. എല്‍ഡിഎഫ് ജയിച്ച വെങ്ങാനൂര്‍, തിരുമല, വലിയവിള, കരിക്കകം, കടകംപള്ളി, തൃക്കണ്ണാപുരം, വെള്ളാര്‍, ചാല, ഫോര്‍ട്ട് എന്നീ വാര്‍ഡുകളില്‍ ബിജെപി രണ്ടാമതാണ്. യുഡിഎഫ് സ്ഥാനാര്‍ഥികള്‍ മൂന്നാംസ്ഥാനത്തായി.

തൊടുപുഴയില്‍ കൈവെട്ടുകേസിലെ പ്രതിയെയും തിരുവനന്തപുരത്ത് ബിജെപിയെയും വിജയിപ്പിക്കാന്‍ ഒരേ സമയം യുഡിഎഫിന് കഴിഞ്ഞു. ഇത്തരം വര്‍ഗീയ-അവസരവാദ കൂട്ടുകെട്ടുകള്‍ക്കെതിരെ എല്‍ഡിഎഫ് നെഞ്ചുയര്‍ത്തിനിന്ന് പൊരുതി. യുഡിഎഫിന് ലഭിച്ച വിജയങ്ങള്‍ വിഷലിപ്തമാകുന്നതും എല്‍ഡിഎഫിന് ലഭിച്ച വോട്ടുകള്‍ക്ക് നേരിന്റെയും സംശുദ്ധിയുടെയും തിളക്കമുണ്ടാകുന്നതും ഈ സാഹചര്യത്തിലാണ്.

കേരള കോണ്‍ഗ്രസിന്റേത് അഭിമാന വിജയമാണെന്നും പാലാ നഗരസഭയിലെ വിജയം പാര്‍ട്ടിയുടെ ശക്തി തെളിയിച്ചുവെന്നുമാണ് കെ എം മാണി പറഞ്ഞത്. മുസ്ളിം ലീഗിന്റെവിജയത്തെ 'മാര്‍ക്സിസ്റ്റ് യുഗത്തിന്റെ അന്ത്യ'മായി കുഞ്ഞാലിക്കുട്ടി വിശേഷിപ്പിച്ചു. നേട്ടമുണ്ടാക്കിയത് ബിജെപി മാത്രമാണ് എന്ന് ആ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് മുരളീധരന്‍ പറയുന്നു. സഭാധ്യക്ഷന്‍മാര്‍ പറയുന്നത് വിശ്വാസികള്‍ അനുസരിച്ചതുകൊണ്ടാണ് ഈ ഫലമെന്ന് കെസിബിസി വക്താവ് സ്റ്റീഫന്‍ ആലത്തറ. വിജയം ഇവരുടെയൊക്കെയാണ്. കോണ്‍ഗ്രസ് ഇല്ല; മത നിരപേക്ഷത ഇല്ല. അഭിമാനപൂര്‍വം ഉയര്‍ത്തിക്കാട്ടാറുള്ള കെപ്പത്തി ചിഹ്നം ഉപേക്ഷിച്ച് മാങ്ങയിലും ആപ്പിളിലും അഭയം തേടിയ കോണ്‍ഗ്രസിന്റെ പതനം!

വര്‍ഗീയതയുടെ കൂടിച്ചേരലല്ലാതെ യുഡിഎഫ് തരംഗമോ അനുകൂല വികാരമോ അല്ല ഈ ഫലത്തിന് മുഖ്യ ആധാരം. വിമോചന സമരസ്വപ്നക്കാരുടെ ആഹ്ളാദാരവമാണുയരുന്നത്. അവര്‍ക്കുള്ള മറുപടി ചരിത്രത്തിന്റെ പുനര്‍വായനയാണ്. എല്ലാ വിരുദ്ധശക്തികളെയും യോജിപ്പിച്ച് തോല്‍പിച്ചപ്പോഴെല്ലാം ഇടതുപക്ഷം കൂടുതല്‍ കരുത്തോടെ തിരിച്ചുവന്നതിന്റെ അനുഭവങ്ങള്‍. സംസ്ഥാനത്താകെയുള്ള വോട്ടുനില വ്യക്തമാകുമ്പോള്‍ എല്‍ഡിഎഫിന്റെ അടിത്തറ ഭദ്രമായി നിലനില്‍ക്കുന്നു. സംശുദ്ധമായ, മത നിരപേക്ഷമായ, വര്‍ഗീയ വിരുദ്ധമായ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ടുപോകുന്ന എല്‍ഡിഎഫ്, 1987ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയ വിജയം രജതരേഖയായി നില്‍ക്കുന്നു. വരാനുള്ള നാളുകളില്‍ കേരളം വര്‍ഗീയതക്കെതിരായ ചര്‍ച്ചകള്‍ക്കാണ് വേദിയാവുക. അത്തരമൊരു ചര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നു ഈ തെരഞ്ഞെടുപ്പുഫലം.

Thursday, October 7, 2010

ഇങ്ങനെയും നുണ പറയാം

പിടിച്ചുനില്‍ക്കാന്‍ വല്ലപ്പോഴും നുണപറയുന്നവര്‍, പൊങ്ങച്ചത്തിന് നുണപറയുന്നവര്‍, ഏഷണിക്ക് നുണയോതുന്നവര്‍, നുണമാത്രം പറയുന്നവര്‍- ഇവരില്‍ നാലാമത്തെ കൂട്ടരെയേ പെരുംനുണയന്‍മാരായി കണക്കാക്കാറുള്ളൂ. നുണ പറഞ്ഞാല്‍ നാവ് പുഴുത്തുപോകുമെന്ന് മുതിര്‍ന്നവര്‍ കുട്ടികളെ ഭയപ്പെടുത്തും. കാര്യം നേടാന്‍ കള്ളം പറയരുത് എന്നത് കുട്ടിക്കാലത്തേ മനസ്സില്‍ വേരുറപ്പിക്കുന്നതാണ്. വക്കീലന്‍മാരെ, പത്രക്കാരെ, രാഷ്ട്രീയക്കാരെ- നുണയന്‍മാര്‍ എന്നു വിളിക്കുന്നത് ചിലര്‍ക്ക് ഒരു സുഖമാണ്. മൂല്യാധിഷ്ഠിതമായ പൊതുപ്രവര്‍ത്തനം കൊണ്ടുമാത്രമേ അത്തരം ആക്ഷേപങ്ങളില്‍നിന്ന് രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് മോചനം നേടാനാകൂ. തോമസ് ഐസക്കിനെ താറടിക്കാന്‍ വി ഡി സതീശനെ തുറന്നുവിട്ട ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും അത്തരം മൂല്യബോധങ്ങളെക്കുറിച്ച് ശങ്കയൊന്നുമില്ല. ചാനലുകള്‍ തോറും നടന്ന് പച്ചക്കള്ളം തട്ടിവിടുന്ന വി ഡി സതീശനെ കാണുമ്പോള്‍, മൂക്കത്ത് വിരല്‍ വച്ച് ആരും ചോദിച്ചുപോകും: ഇങ്ങനെ കളളം പറയാമോ, ഒരു പൊതുപ്രവര്‍ത്തകന്‍, അതും ഒരു എംഎല്‍എ.

തിരുവനന്തപുരം പ്രസ് ക്ളബ്ബില്‍ നടന്ന ലോട്ടറി സംവാദം മുതല്‍ ഇക്കഴിഞ്ഞ ദിവസം മനോരമ ചാനലിലെ സിങ്വിചര്‍ച്ചവരെ വി ഡി സതീശന്റെ പ്രകടനം ശ്രദ്ധയോടെ വീക്ഷിക്കുന്നവര്‍ക്ക് ബോധ്യമായത്, കള്ളം പറയാനുള്ള അദ്ദേഹത്തിന്റെ മിടുക്കല്ല- ലജ്ജയില്ലായ്മയാണ്.
കോടതിവിധിയെപ്പോലും വളച്ചൊടിക്കുന്ന സതീശനെ ഇക്കഴിഞ്ഞ ദിവസം മനോരമ ന്യൂസ് ചാനലില്‍ തോമസ് ഐസക് കൈയോടെ പിടിച്ചു. ലോട്ടറി ടിക്കറ്റിന്റെ വില്‍പ്പന നികുതി സംബന്ധിച്ച് തമിഴ്നാട് സര്‍ക്കാരും എച്ച് അന്‍രാജും തമ്മില്‍ നടന്ന കേസിലെ സുപ്രീംകോടതി വിധിയാണ് ഒരു ചാഞ്ചല്യവുമില്ലാതെ തിങ്ങിനിറഞ്ഞ പത്രലേഖകരെ സാക്ഷിയാക്കി നടക്കുകയും സകല ടെലിവിഷന്‍ ചാനലുകളും ലൈവ് ടെലികാസ്റ്റ് നല്‍കുകയും ചെയ്ത പരസ്യസംവാദത്തില്‍ സതീശന്‍ തിരിച്ചുമറിച്ചുകളഞ്ഞത്. നൂറുകണക്കിന് പത്രലേഖകരില്‍ ആരെങ്കിലും, അല്ലെങ്കില്‍ ലോകമെങ്ങുമുള്ള പ്രേക്ഷകരില്‍ ആരെങ്കിലും ആ കോടതിവിധി തപ്പിപ്പിടിച്ചു വായിച്ചുനോക്കുമെന്നോ അവരുടെ മുന്നില്‍ തന്റെ വിശ്വാസ്യത പാതാളത്തോളം ഇടിഞ്ഞുതാഴുമെന്നോ ഒരു ഭയവും അന്നും ഇന്നും വി ഡി സതീശനില്ല. കക്കാനും നില്‍ക്കാനും പഠിച്ച അനുചരനെത്തന്നെയാണ് ഉമ്മന്‍ചാണ്ടി വക്കാലത്തേല്‍പ്പിച്ചത്.

പരസ്യസംവാദത്തിലെ സതീശന്റെ വാദം ടെലിവിഷന്‍ ക്ളിപ്പിങ്ങുകളില്‍നിന്ന് അതേ പടി ഉദ്ധരിക്കാം:

"ആക്ഷണബിള്‍ ക്ളെയിമില്‍ ടാക്സ് ലെവി ചെയ്യാന്‍ കഴിയില്ല എന്ന സുപ്രീംകോടതിയുടെ വിധി മൂലമാണ് യുഡിഎഫിന് ടാക്സ് പിരിച്ചെടുക്കാന്‍ കഴിയാതെ പോയത്......... അന്‍രാജ് വേഴ്സസ് സ്റ്റേറ്റ് ഓഫ് തമിഴ്നാട് എന്ന കേസിലായിരുന്നു വിധി.. ആ കേസില്‍ ഇതേ പ്രിന്‍സിപ്പിള്‍ ഉണ്ട്.... വേണമെങ്കില്‍ അതിന്റെ സൈറ്റേഷന്‍ കൂടി ഞാന്‍ തരാം. ധനകാര്യമന്ത്രി പരിശോധിച്ചോ.... "

ലോട്ടറിക്കാരില്‍നിന്ന് 5000 കോടിയുടെ നികുതികുടിശ്ശിക പിരിക്കാത്തതാണ് പരാമര്‍ശവിഷയം. അന്‍രാജിലെ കേസിലെ വിധിമൂലം യുഡിഎഫിന്റെ കാലത്ത് നികുതി പിരിച്ചെടുക്കാന്‍ കഴിഞ്ഞില്ലെന്ന്.

കോടതിവിധിയെ തലകീഴായി വ്യാഖ്യാനിക്കുന്നവര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കാന്‍ വകുപ്പുണ്ടോ ആവോ. 1985 ഒക്ടോബര്‍ നാലിനാണ് എച്ച് അന്‍രാജും സ്റ്റേറ്റ് ഓഫ് തമിഴ്നാടും തമ്മിലുള്ള കേസില്‍ സുപ്രീംകോടതി വിധി പറഞ്ഞത്. ഓണ്‍ലൈന്‍ ലോട്ടറിക്കാരുടെ ഈ നികുതി കുടിശ്ശിക സംസ്ഥാന ലോട്ടറി വകുപ്പ് ചൂണ്ടിക്കാണിച്ചത് 2004ലാണ്. അസെസ്മെന്റ് നടത്തി ഡിമാന്‍ഡ് നോട്ടീസ് നല്‍കിയതും അതേ വര്‍ഷം. ഈ തുക പിരിച്ചെടുക്കാന്‍ 1985ലെ കോടതിവിധി തടസ്സമായിരുന്നു എന്ന് പത്രക്കാരുടെ മുന്നില്‍ വാദിക്കാനും ചാനലുകള്‍ തോറും ആവര്‍ത്തിക്കാനും ചില്ലറ തൊലിക്കട്ടി പോരാ. ഇരുപത് വര്‍ഷം മുമ്പേ ഇങ്ങനെയൊരു വിധിയുണ്ടെങ്കില്‍ പിന്നെങ്ങനെ അസെസ്മെന്റ് നടക്കുമെന്നും ഡിമാന്‍ഡ് നോട്ടീസ് കൊടുക്കുമെന്നും സതീശനോട് ചോദിക്കാം. അരിയെത്ര? പയറഞ്ഞാഴി. പരസ്യസംവാദത്തിനിടെ അപ്രതീക്ഷിതമായി കേട്ട ഈ പെരുങ്കള്ളത്തില്‍, നുണയ്ക്കുമീതെ വാദം കെട്ടിപ്പൊക്കുന്ന വാചകവിരേചനത്തില്‍ താനൊന്നു പകച്ചുപോയെന്ന് തോമസ് ഐസക് മനോരമയില്‍ തുറന്നു പറയുന്നത് കേട്ടു. ഇങ്ങനെ നുണ പറയുന്നതാണ് സതീശന്റെ ഡിബേറ്റിങ് സ്റ്റൈല്‍ എന്നും ധനമന്ത്രിയുടെ വിശേഷണം.

സതീശന്‍ വാദിക്കുന്നതിന് കടകവിരുദ്ധമാണ് അന്‍രാജ് കേസിലെ വിധി. ആക്ഷണബിള്‍ ക്ളെയിമില്‍ നിബന്ധനകള്‍ക്ക് വിധേയമായി നികുതി പിരിക്കാന്‍ കഴിയും എന്നാണത്. അക്കാര്യം ഉറപ്പുള്ളതുകൊണ്ടാണല്ലോ നികുതി വകുപ്പ് ഡിമാന്‍ഡ് നോട്ടീസ് കൊടുത്തതും. ലോട്ടറി ടിക്കറ്റിന്റെ ആകെ വിറ്റുവരവില്‍ സമ്മാനത്തുക കഴിച്ചുള്ളത് ചരക്കാണെന്നും ആ തുകയ്ക്ക് വില്‍പ്പന നികുതി ഈടാക്കാമെന്നുമായിരുന്നു സുപ്രീംകോടതി പറഞ്ഞത്. ആകെ ഒരുകോടി രൂപയ്ക്ക് ടിക്കറ്റ് വിറ്റുവെന്നും അതില്‍നിന്ന് സമ്മാനയിനത്തില്‍ ആകെ 30 ലക്ഷം രൂപ ചെലവായെന്നും ഇരിക്കട്ടെ. ബാക്കിയുള്ളത് 70 ലക്ഷം രൂപ. ഈ തുകയ്ക്ക് എട്ടുശതമാനം വില്‍പ്പന നികുതി ഈടാക്കാമായിരുന്നു. ഇതനുസരിച്ച് ഓണ്‍ലൈന്‍ ലോട്ടറിക്കാരില്‍നിന്ന് നികുതിക്കുടിശ്ശിക ഈടാക്കാത്തത് എന്ത് എന്നാണ് ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാരിനെതിരെ ഉയര്‍ത്തുന്ന ചോദ്യം.

2006 ഏപ്രില്‍ 28ന് സണ്‍റൈസ് കേസില്‍ സുപ്രീംകോടതി ഈ നിലപാട് അസ്ഥിരപ്പെടുത്തി. ലോട്ടറിയെന്നാല്‍ ആക്ഷണബിള്‍ ക്ളെയിം മാത്രമാണ്, ചരക്കല്ല എന്നും ഇനിമേല്‍ വില്‍പ്പനനികുതിയേ പാടില്ല എന്നും സുപ്രീംകോടതി വിധിച്ചു. 2006 മേയിലാണ് വി എസ് സര്‍ക്കാര്‍ അധികാരത്തിലേറിയത്. എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണമേല്‍ക്കുമ്പോള്‍ സണ്‍റൈസ് കേസിലെ വിധിപ്രകാരം ലോട്ടറിക്കാരില്‍ നിന്ന് വില്‍പ്പന നികുതി കുടിശ്ശിക പിരിക്കാന്‍ കഴിയില്ല എന്ന സ്ഥിതിയുണ്ടായി. മുന്‍കാലപ്രാബല്യത്തോടെ അത് പിരിക്കാന്‍ ശ്രമിച്ചെങ്കിലും, വില്‍പ്പനനികുതിയിനത്തില്‍ തുക വല്ലതും ഖജനാവിലേക്ക് ഒടുക്കിയിട്ടുണ്ടെങ്കില്‍ അത് തിരിച്ചുകൊടുക്കേണ്ടെന്നും എന്നാല്‍, കുടിശ്ശിക നില്‍ക്കുന്ന തുക ഈടാക്കരുത് എന്നും സുപ്രീംകോടതി തന്നെ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് 5000 കോടി രൂപ പിരിക്കാന്‍ കഴിയാത്തത്.

ഇത് നിയമപരമായ വസ്തുതയാണ്. ഇന്റര്‍നെറ്റില്‍ ഒന്നു പരതിയാല്‍ ഈ കോടതിവിധികള്‍ ആര്‍ക്കും ലഭ്യമാകും. അത്രമേല്‍ സുതാര്യമായ വസ്തുതയ്ക്കുമീതെ ഇങ്ങനെ കള്ളം പറയാന്‍ സതീശനെ പ്രേരിപ്പിക്കുന്ന ചേതോവികാരം എന്താണ്? കള്ളം പിടിക്കപ്പെട്ടാലും വീണ്ടും വീണ്ടും അതാവര്‍ത്തിക്കുന്നതിന് കാരണം കാണ്ടാമൃഗം തോറ്റുപോകുന്ന തൊലിക്കട്ടിയുള്ളതുകൊണ്ട് മാത്രമല്ല.

അതിന് ഉത്തരവാദികള്‍ നമ്മുടെ മാധ്യമപ്രവര്‍ത്തകര്‍ കൂടിയാണ്. ഒരു കോടതിവിധിയെക്കുറിച്ച് സംസ്ഥാന ധനമന്ത്രിയും അഭിഭാഷകന്‍കൂടിയായ എംഎല്‍എയും പരസ്പരവിരുദ്ധമായ വാദം പരസ്യമായി ഉയര്‍ത്തിയാല്‍, എന്താണ് യാഥാര്‍ഥ്യം എന്നന്വേഷിക്കാനുളള ചുമതല മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ട്. വിരല്‍ത്തുമ്പില്‍ ലഭ്യമാകുന്ന ഈ കോടതിവിധികള്‍ വായിച്ചു മനസിലാക്കി ഇതിലാരാണ് കള്ളം പറയുന്നത് എന്ന് പൊതുസമൂഹത്തോട് ഉറക്കെ വിളിച്ചുപറയാനുള്ള ബാധ്യത അവര്‍ക്കുണ്ട്. രണ്ട് രാഷ്ട്രീയനേതാക്കളുടെ വാദങ്ങളില്‍ വൈരുധ്യമുണ്ടെങ്കില്‍, വസ്തുതകള്‍ നിരത്തി അതിലേതാണ് സത്യം എന്ന് തുറന്നുപറയാന്‍ ശേഷിയില്ലാത്തവരായി നമ്മുടെ മുഖ്യധാരാ മാധ്യമപ്രവര്‍ത്തകര്‍ തരംതാണുപോയിരിക്കുന്നു. അവരെ മുന്നില്‍ നിര്‍ത്തിയാണ് സതീശന്‍ മുതല്‍ ഉമ്മന്‍ചാണ്ടി വരെയുളളവരുടെ പോര്‍വിളി.

അരിയെത്ര എന്ന ചോദ്യത്തിന് ഒരുളുപ്പുമില്ലാതെ പയറഞ്ഞാഴി എന്ന് പറയുന്ന സതീശനെ ലൈവായി പ്രദര്‍ശിപ്പിച്ചാണ് കഴിഞ്ഞ ദിവസം മനോരമ ചാനല്‍ ലോട്ടറി ചര്‍ച്ച അവസാനിപ്പിച്ചത്. അന്‍രാജ് കേസില്‍ സതീശന്‍ പറയുന്ന നുണകള്‍ അക്കമിട്ട് നിരത്തി മറുപടി ആവശ്യപ്പെട്ടപ്പോള്‍ സതീശന്‍ 2010 മാര്‍ച്ച് 11ലെ സുപ്രീംകോടതി വിധി വായിച്ച് ന്യായം പറയുന്ന കാഴ്ചയ്ക്ക് അവതാരകന്‍പോലും ഊറിച്ചിരിച്ചുപോയി. 1984ലെ കോടതിവിധിയെക്കുറിച്ച് ചോദിച്ചാല്‍ സതീശന്‍ വായിച്ച് വ്യാഖ്യാനിക്കുന്നത് 2010ലെ കോടതി വിധി.

ഇങ്ങനെ കള്ളം പറയാന്‍ സതീശന് നല്‍കുന്ന കൂലിയെത്രയെന്ന് ഉമ്മന്‍ചാണ്ടി എന്ന് തുറന്നു പറയും...?

Tuesday, October 5, 2010

ജനാധിപത്യഹിംസയോ മാധ്യമധര്‍മം?

ജനാധിപത്യം, മാധ്യമ സത്യസന്ധത എന്നിങ്ങനെയുള്ള മൂല്യങ്ങള്‍ കെട്ടുപോകുന്ന അവസ്ഥ ഇന്ത്യയില്‍ ഇന്നലെയോ ഇന്നോ തുടങ്ങിയതല്ല. ഇപ്പോള്‍, സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പുചെലവ് പരിശോധിക്കുമ്പോള്‍, പണംകൊടുത്തുള്ള വാര്‍ത്ത എത്രയുണ്ടെന്നുകൂടി തിട്ടപ്പെടുത്തണമെന്ന തെരഞ്ഞെടുപ്പു കമീഷന്റെ തീരുമാനം രാജ്യം എത്രമാത്രം അപമാനകരമായ സ്ഥിതിയില്‍ എത്തിയിരിക്കുന്നു എന്നാണ് തെളിയിക്കുന്നത്. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 21ന് തുടങ്ങാനിരിക്കെയാണ്, തെരഞ്ഞെടുപ്പിലെ മാധ്യമദുരുപയോഗം നിയന്ത്രിക്കാന്‍ നടപടികളെടുക്കുന്നത്. പരസ്യങ്ങള്‍ക്ക് പണം ചെലവിടുന്നതിനുപുറമെ വാര്‍ത്തകള്‍ക്ക് എത്ര ചെലവിട്ടു എന്നാണ് പരിശോധിക്കുക. നിരീക്ഷകര്‍ക്കുള്ള ചോദ്യാവലിയില്‍ ഇനി പെയ്ഡ് വാര്‍ത്തകളുടെ വിശദാംശം രേഖപ്പെടുത്താനുള്ള പ്രത്യേക ഇടവുമുണ്ടാകും. ഇപ്പോള്‍ ബിഹാറിലും അടുത്തവര്‍ഷം കേരളവും ബംഗാളുമുള്‍പ്പെടെയുള്ള നാല് സംസ്ഥാനങ്ങളിലും നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് തെരഞ്ഞെടുപ്പുകമീഷന്റെ ഈ നീക്കങ്ങള്‍. ഈ പ്രശ്നത്തില്‍ രാഷ്ട്രീയപാര്‍ടികളുടെ അഭിപ്രായമാരായാനുള്ള പ്രക്രിയയും നടക്കുന്നു.

മാധ്യമങ്ങളുടെ അപമാനകരമായ മുഖം മാത്രമല്ല ഇവിടെ വെളിപ്പെടുന്നത്. ഇന്ത്യാ രാജ്യത്ത് ജനാധിപത്യം അതിന്റെ പരിമിതമായ അവസ്ഥയില്‍പ്പോലും നിലനില്‍ക്കാനുള്ള സാധ്യത ഇല്ലാതാകുന്നു എന്നതാണ് ഗുരുതരമായ പ്രശ്നം. പണം ഒഴുക്കാത്ത പാര്‍ടികള്‍ക്ക് തെരഞ്ഞെടുപ്പില്‍ വിജയം നേടാനാകില്ല. കോടികള്‍ ചെലവിട്ട് മാധ്യമങ്ങളില്‍ വാര്‍ത്തയെഴുതിച്ച് ജനങ്ങളുടെ മുന്നില്‍ മഹാന്മാരാവുകയും അതിലൂടെ വോട്ടും വിജയവും നേടുകയും ചെയ്ത പ്രമുഖരെക്കുറിച്ചുള്ള വാര്‍ത്തകള്‍ 15-ാം ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം ഏറെ വന്നിരുന്നു. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ പണമാണ് വിജയികളെ നിശ്ചയിച്ചത്. ജനങ്ങളുടെ മനസ്സില്‍ കയറിക്കൂടാന്‍ എളുപ്പമാര്‍ഗം വാര്‍ത്തകളിലെ ഹീറോ ആവുകയാണെന്നും വോട്ട് നേടാന്‍ ആശ്രയിക്കേണ്ടത് മാധ്യമ ഉപജാപങ്ങളെയാണെന്നും കരുതുന്ന ബൂര്‍ഷ്വാ പാര്‍ടികളും അവയുടെ നേതാക്കളും ജനാധിപത്യത്തെ പണാധിപത്യമാക്കി മാറ്റിയിരിക്കുന്നു; മാധ്യമങ്ങളെ വാടക ഉപകരണങ്ങളാക്കി മാറ്റിയിരിക്കുന്നു. പണം മുടക്കുന്ന ആളെ പുകഴ്ത്തുക എന്ന 'ധര്‍മം' മാത്രമല്ല നിര്‍വഹിക്കപ്പെടുന്നത്. എതിരാളികളെ ഇകഴ്ത്താനും മാധ്യമസ്ഥലം ഉപയോഗിക്കപ്പെടുന്നു. വ്യാജ വാര്‍ത്തകളിലൂടെയും അപവാദപ്രചാരണങ്ങളിലൂടെയും ഇത് സാധിക്കുന്നു. ആ അര്‍ഥത്തില്‍, തെരഞ്ഞെടുപ്പു കമീഷന്‍ എത്രതന്നെ പരിശോധന നടത്തിയാലും പണംകൊടുത്തുള്ള വാര്‍ത്തകളുടെ നിജസ്ഥിതി കണക്കാക്കാനാകില്ല.

അധികാരം കൈയാളുന്ന വര്‍ഗത്തിന്റെ ആയുധങ്ങളായ പൊതുമാധ്യമങ്ങള്‍, മൂലധനശക്തികളുടെ വാടകഗുണ്ടകള്‍ എന്ന തലത്തിലേക്കുകൂടിയാണ് എത്തുന്നത്. കോര്‍പറേറ്റുകളും മാധ്യമ ഉടമകളും തമ്മില്‍ സ്വകാര്യ കരാറുകളുണ്ടാക്കി വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന രീതി നിലവിലുണ്ട്. രാഷ്ട്രീയത്തിലെ പണം കൊടുത്തുള്ള വാര്‍ത്തകള്‍പോലെതന്നെ അപകടകരമാണതും. അമേരിക്കയിലെ വന്‍കിട പടക്കോപ്പുകമ്പനികള്‍ക്കെല്ലാം അനുബന്ധ മാധ്യമസ്ഥാപനങ്ങളുമുണ്ട്- വാര്‍ത്താ ഏജന്‍സികളും പത്രങ്ങളും ടിവി, റേഡിയോ നിലയങ്ങളും. കോര്‍പറേറ്റുകള്‍ ലാഭം വര്‍ധിപ്പിക്കാനുള്ള ദല്ലാള്‍മാരായി മാധ്യമങ്ങളെ ഉപയോഗിക്കുന്നു. ഏതാണ് വാര്‍ത്ത; ഏതാണ് പരസ്യം എന്നു തിരിച്ചറിയാനാകാത്ത ദയനീയസ്ഥിതിയാണ് ഉരുത്തിരിയുന്നത്.

ഒരുകൊല്ലത്തിലേറെയായി ഇന്ത്യയില്‍ 'പെയ്ഡ് വാര്‍ത്ത'യെക്കുറിച്ച് ചര്‍ച്ചകളുയരുന്നു. മാധ്യമങ്ങളുടെ തെറ്റായ പ്രചാരണങ്ങളിലൂടെ തെരഞ്ഞെടുപ്പുകളും ജനവിധിയും അട്ടിമറിക്കപ്പെടുന്നത് നാം കാണുന്നു. പ്രസ് കൌണ്‍സില്‍ ചെയര്‍മാന്‍ ജസ്റിസ് ജി എന്‍ റേ അതിശക്തമായ പ്രതികരണങ്ങളാണ് ഇതിനെതിരെ പലപ്പോഴായി നടത്തിയത്. പ്രസ് കൌണ്‍സില്‍ പ്രത്യേക സമിതിയെ നിയോഗിച്ച് ഈ പ്രവണതയെക്കുറിച്ച് അന്വേഷിച്ചു. ആ സമിതിയുടെ റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചിരിക്കുന്നു. അത് പുറത്തുവരുന്നത് രാജ്യത്തിന്റെ ഭരണനേതൃത്വം ഇഷ്ടപ്പെടുന്നില്ല. കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗംകൂടിയായ പ്രസ് കൌണ്‍സില്‍ അംഗം കെ കേശവറാവു പറയുന്നത്, എങ്ങനെ ഇതിനെ കൈകാര്യം ചെയ്യണമെന്ന് തീരുമാനത്തില്‍ എത്തിയിട്ടില്ലെന്നാണ്. തെരഞ്ഞെടുപ്പില്‍ നിരീക്ഷകരായി പ്രധാന മാധ്യമപ്രവര്‍ത്തകരെയും മുതിര്‍ന്ന പൌരന്മാരെയും നിയോഗിക്കണമെന്ന പ്രസ് കൌണ്‍സിലിന്റെ ശുപാര്‍ശ തെരഞ്ഞെടുപ്പു കമീഷന്‍ സ്വീകരിച്ചിട്ടില്ല. പണംകൊടുത്തുള്ള വാര്‍ത്ത നിയന്ത്രിക്കാനുള്ള ഏതു നടപടിയും സ്വാഗതാര്‍ഹമാണ്. എന്നാല്‍, അത് പേരിനുമാത്രമുള്ളതോ ഉപരിപ്ളവമോ ആകരുത്. തെരഞ്ഞെടുപ്പു കമീഷന്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ഗൌരവമുള്ള ഇടപെടല്‍ നടത്തേണ്ടതുണ്ട്.

എല്ലാ മൂല്യങ്ങളെയും നിഷേധിച്ച് ധനാര്‍ത്തി എന്ന ഒറ്റക്കയറില്‍ തൂങ്ങിനില്‍ക്കുന്ന മുഖ്യധാരാ മാധ്യമങ്ങളെ ഉപദേശിച്ച് നന്നാക്കാമെന്നുള്ള ധാരണ വിഡ്ഢിത്തമാണ്. നഗ്നനേത്രങ്ങള്‍കൊണ്ട് കാണാനാകാത്ത ഉപജാപങ്ങളിലും പ്രചാരണതന്ത്രങ്ങളിലുമാണ് അവ അഭിരമിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നടന്ന മാധ്യമപ്രചാരണങ്ങള്‍ ഓര്‍ക്കാവുന്നതാണ്. മാധ്യമസമീപനത്തെ വിവേചിച്ച് കാണാനുള്ള ഉള്‍ക്കണ്ണാണ് ഉണ്ടാകേണ്ടത്. ജനങ്ങള്‍ അത്തരമൊരു സവിശേഷ വിവേചനബുദ്ധി പ്രയോഗിക്കുമ്പോള്‍, കള്ളനാണയങ്ങള്‍ തിരിച്ചറിയപ്പെടുകയും ബദല്‍മാധ്യമങ്ങള്‍ ഉയര്‍ന്നുവരികയും ചെയ്യും. ആരുടെ താല്‍പ്പര്യങ്ങളാണ് മാധ്യമ ഉപജാപങ്ങളിലൂടെ സംരക്ഷിക്കപ്പെടുന്നതെന്ന പൊതുപരിശോധനയും തുറന്നുകാട്ടലും ഉണ്ടായില്ലെങ്കില്‍ ഇന്ത്യയുടെ ജനാധിപത്യ രാജ്യമെന്ന വിശേഷണം അവസാനിക്കുകയും പണാധിപത്യം പുലരുകയും ചെയ്യും.

അന്താരാഷ്ട്ര ധനമൂലധനത്തിന്റെ പിന്തുണയോടെ സാമ്രാജ്യത്വരാജ്യങ്ങളാണ് ഇന്ത്യന്‍ ഭരണാധികാരികളെ നിയന്ത്രിക്കുന്നതെന്നും ആ നിയന്ത്രണം ഉറപ്പിക്കാനുള്ള സുപ്രധാന പ്രവര്‍ത്തനമാണ് വാര്‍ത്താസ്ഥലം വിലയ്ക്കെടുക്കല്‍ എന്നുമുള്ള യാഥാര്‍ഥ്യം ജനങ്ങളിലാകെ എത്തിക്കുന്നതിലൂടെയേ ജനാധിപത്യത്തെ സംരക്ഷിക്കാനാകൂ. മാധ്യമരംഗത്തുമാത്രമല്ല, തെരഞ്ഞെടുപ്പു കമീഷനിലും പ്രസ് കൌണ്‍സിലിലും മാത്രമല്ല, ജനജീവിതത്തിന്റെ സമസ്തമേഖലയിലും ഈ ചര്‍ച്ച ഉയരേണ്ടതുണ്ട്. മാധ്യമസമീപനം തുറന്നുകാട്ടുന്നതും മാധ്യമ ഉപജാപങ്ങളെ തടയുന്നതും അനിവാര്യമായ ജനാധിപത്യസംരക്ഷണ പ്രവര്‍ത്തനംകൂടിയാണ്.

Sunday, September 26, 2010

കടം കൊണ്ടും പോസ്റ്റാം.

http://marathalayan1.blogspot.com/2010/09/blog-post_25.html
പത്തോളജിക്കല്‍ ഡിസ്‌ലൈക്കിനു മരുന്നുണ്ടോ?

Wednesday, September 15, 2010

കള്ളും കള്ളനോട്ടും

ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ അസൂയാവഹമാംവിധംതന്നെ ജനങ്ങളുടെ അംഗീകാരവും പിന്തുണയും ആര്‍ജിച്ച ഘട്ടമാണ് ഈ ഓണക്കാലം. പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത മുന്‍കൈ നേടിയതിന്റെ അഹന്തയും അമിതാഹ്ളാദവും യുഡിഎഫിന്റെ മുഖത്തുനിന്ന് മാഞ്ഞു. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ തങ്ങള്‍ ഉദ്ദേശിച്ച മുന്നേറ്റം ഉണ്ടാകില്ല എന്ന് ആ മുന്നണിയുടെ തലപ്പത്തുതന്നെ ചര്‍ച്ചകള്‍ ഉയര്‍ന്നു. "സ്വന്തം പാര്‍ടിയില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയാത്ത നമ്മളെങ്ങനെ പഞ്ചായത്ത് തെയരഞ്ഞെടുപ്പിനെ നേരിടും'' എന്നാണ് കെ കരുണാകരന്‍ കെപിസിസി നേതൃയോഗത്തില്‍ ചോദിച്ചത്. തമ്മിലടി തല്‍ക്കാലത്തേക്ക് ഒഴിവാക്കാന്‍ സംഘടനാ തെരഞ്ഞെടുപ്പുതന്നെ വേണ്ടെന്നുവയ്ക്കേണ്ടിവന്നു കോണ്‍ഗ്രസിന്.

ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് ഇടതുപക്ഷത്തിനെതിരെ സംഘടിതവും ബഹുമുഖവുമായ ആക്രമണം നടക്കുകയും അത് ഒരുപരിധിവരെ വിജയിക്കുകയും ചെയ്ത സാഹചര്യമുണ്ടായിരുന്നു. കേരളത്തിലെ ഏറ്റവും കൊടിയ വര്‍ഗീയ-ഭീകര സംഘടനയായ എന്‍ഡിഎഫിനെ ഒപ്പം നിര്‍ത്തിയ യുഡിഎഫ് ഇടതുപക്ഷ ജനാധിപത്യമുന്നണിയെ ചൂണ്ടി വര്‍ഗീയത ആരോപിച്ചപ്പോള്‍; പിഡിപി നല്‍കിയ പിന്തുണയെച്ചൊല്ലി കോലാഹലം സൃഷ്ടിച്ചപ്പോള്‍ അതിനെ നിര്‍ലജ്ജം പിന്തുണയ്ക്കാന്‍ ഇന്നാട്ടിലെ മാധ്യമഭൂരിപക്ഷം തയാറായി. ജനങ്ങള്‍ക്കിടയില്‍ തെറ്റായ ധാരണകള്‍ അടിച്ചേല്‍പ്പിക്കാന്‍ ആ നീക്കങ്ങള്‍ക്ക് കഴിഞ്ഞതിന്റെ ഫലം കൂടിയാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ മേല്‍ക്കൈ.

ഇന്ന് വ്യത്യസ്തമാണ് സ്ഥിതി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്ന അവസ്ഥ ഇന്നുണ്ട്. രാജ്യമാകെ വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടുമ്പോള്‍ നിത്യോപയോഗ സാധനങ്ങള്‍ നാല്‍പ്പതുശതമാനത്തിലേറെ വിലകുറച്ചാണ് ഇവിടെ നല്‍കിയത്. ജനസംഖ്യയില്‍ പാതിയോളം വരുന്നവര്‍ക്ക് കിലോയ്ക്ക് രണ്ടു രൂപ നിരക്കില്‍ അരി ലഭിക്കുന്നു. ഇ എം എസ് ഭവനപദ്ധതിയിലൂടെ അഞ്ചുലക്ഷത്തോളം വീടുകള്‍ പണിയുന്നു. ക്ഷേമപദ്ധതികളും ക്ഷേമപെന്‍ഷനുകളും വര്‍ധിപ്പിച്ചു എന്നു മാത്രമല്ല, കുടിശ്ശികയില്ലാതെ ലഭ്യമാക്കുകയും ചെയ്യുന്നു. ഉദ്യോഗസ്ഥരുടെ ഡിഎയും ആനുകൂല്യങ്ങളും കുടിശ്ശിക തീര്‍ത്തുകൊടുത്തു. പിഎസ്സിവഴി 1,25,000 നിയമനം നല്‍കി. ക്രമസമാധാനം ഭദ്രമാണ്. കാര്‍ഷിക കടാശ്വാസനിയമം, നെല്‍കൃഷിക്ക് പലിശരഹിത വായ്പ, നെല്ല് സംഭരണം, പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കല്‍, എസ്എസ്എല്‍സിയുടെ അധിക വിജയം, പുതിയ ഹയര്‍സെക്കന്‍ഡറി സ്കൂളുകളും അധിക ബാച്ചുകളും, ആശുപത്രികളുടെ നവീകരണം, മത്സ്യത്തൊഴിലാളി കടാശ്വാസകമ്മീഷന്‍, ആദിവാസികള്‍ക്കും ഇതര പട്ടിക വിഭാഗങ്ങള്‍ക്കും ഭൂമി നല്‍കല്‍-ഇങ്ങനെ നാനാമേഖലയിലെയും നേട്ടങ്ങള്‍ അസംഖ്യം. പവര്‍കട്ടും ലോഡ്ഷെഡ്ഡിങ്ങുമില്ല. വിഴിഞ്ഞം തുറമുഖമടക്കം പുതിയ പദ്ധതികള്‍ വരുന്നു. ജനങ്ങള്‍ ഇതെല്ലാം കാണുകയും അനുഭവിക്കുകയും ചെയ്യുന്നു. എതിര്‍പ്രചാരണങ്ങള്‍ ഏശുന്നില്ല.

അടുത്ത വര്‍ഷം നടക്കേണ്ട നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിക്കുക മാത്രമല്ല, വകുപ്പുവിഭജനംകൂടി നടത്തിയിരുന്നു യുഡിഎഫ്. മാധ്യമ സഹായത്തോടെ ജയിച്ചുകയറാമെന്ന ആ ധാരണ പതുക്കെ മാറിയത്, സര്‍ക്കാര്‍ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാനുള്ള ശ്രമങ്ങള്‍ കൊണ്ടുമാത്രമല്ല. കേന്ദ്ര യുപിഎ സര്‍ക്കാര്‍ തുടര്‍ച്ചയായി എടുക്കുന്ന ജനവിരുദ്ധ തീരുമാനങ്ങള്‍, പെട്രോളിയം വിലവര്‍ധന, വിലക്കയറ്റം -ഏറ്റവുമൊടുവില്‍ റബര്‍ ഇറക്കുമതി തീരുമാനം. എല്ലാം യുഡിഎഫിനെതിരായ ജനവികാരം ശക്തിപ്പെടുത്തുന്നതാണ്.

എല്‍ഡിഎഫ് സര്‍ക്കാരിനെയാകട്ടെ കേന്ദ്രസര്‍ക്കാരും മന്ത്രിമാരും അഭിനന്ദിക്കേണ്ടിവരുന്നു. ദേശീയ അവാര്‍ഡുകളും അംഗീകാരങ്ങളും സംസ്ഥാനത്തിന് നല്‍കേണ്ടിവരുന്നു. ഇതിങ്ങനെ തുടര്‍ന്നാല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും തങ്ങള്‍ക്ക് നേട്ടമുണ്ടാക്കാന്‍ കഴിയില്ല എന്ന് യുഡിഎഫ് തിരിച്ചറിയുന്നുണ്ട്.

മുന്‍ യുഡിഎഫ് ഭരണകാലത്ത് 121 വര്‍ഗീയ സംഘട്ടനം ഉണ്ടായി; 18 പേര്‍ കൊല്ലപ്പെട്ടു. ഇപ്പോള്‍ വര്‍ഗീയ സംഘര്‍ഷമില്ല. മതഭീകരതയുടെ ശക്തികള്‍ യുഡിഎഫിന്റെ കൊടിത്തണലിലാണ്. മതനിന്ദയുടെ പേരില്‍ അധ്യാപകന്റെ കൈപ്പത്തി വെട്ടിയെറിഞ്ഞപ്പോഴും അങ്ങനെ ആക്രമിക്കപ്പെട്ട അധ്യാപകനെ വീണ്ടും ശിക്ഷിച്ച് കോളേജില്‍നിന്ന് പുറത്താക്കിയപ്പോഴും പ്രതികരിക്കാന്‍ യുഡിഎഫിന് ശേഷിയില്ല. ഏറ്റവും പ്രതിലോമകരമായ, മനുഷ്യത്വരഹിതമായ ആശയങ്ങളും പ്രവൃത്തിയും കൊണ്ടുനടക്കുന്ന ശക്തികളെ യുഡിഎഫ് സഹായിക്കുന്നു; അവരില്‍നിന്ന് സഹായം സ്വീകരിക്കുന്നു. യുഡിഎഫിലേക്ക് പുതുതായി ജോസഫ് ഗ്രൂപ്പിനെ എത്തിക്കാനും മാണി ഗ്രൂപ്പുമായി ലയിപ്പിക്കാനും കാര്‍മികത്വം വഹിച്ചത് ഏതാനും മതമേലധികാരികളാണ്. ഇന്ത്യന്‍ യൂണിയന്‍ മുസ്ളിം ലീഗും എന്‍ഡിഎഫും വേര്‍തിരിച്ചറിയാന്‍ പറ്റാത്തവണ്ണം ഒന്നിച്ചാണ് സംസ്ഥാനത്തിന്റെ പലഭാഗത്തും പ്രവര്‍ത്തിക്കുന്നത്. അത് എം കെ മുനീര്‍ തുറന്നു പറയുന്നു; കുഞ്ഞാലിക്കുട്ടി ഒളിപ്പിച്ചുവയ്ക്കുന്നു. ഇങ്ങനെ യുഡിഎഫ് രാഷ്ട്രീയം വര്‍ഗീയതകളുടെ പിടിയിലാണിന്ന്.

എല്‍ഡിഎഫ് സര്‍ക്കാരാകട്ടെ വര്‍ഗീയതയ്ക്കും തീവ്രവാദത്തിനും എതിരെ ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്. ഈ സര്‍ക്കാരിന്റെ കാലത്ത് വര്‍ഗീയ കലാപങ്ങള്‍ കത്തിക്കാന്‍ ആരെയും അനുവദിച്ചില്ല. തീവ്രവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സൂചന ലഭിച്ചയുടനെ കര്‍ക്കശ നടപടിയുണ്ടായി. തൊടുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിയവരെയാകെ പിടികൂടിക്കഴിഞ്ഞു. ഇത്തരമൊരു സാഹചര്യം തുടര്‍ന്നാല്‍ യുഡിഎഫിന് നില്‍ക്കക്കള്ളിയുണ്ടാകില്ല. നേര്‍വഴിയില്‍ രാഷ്ട്രീയമായി എല്‍ഡിഎഫിനെ ചെറുത്തുതോല്‍പ്പിക്കാനാവില്ല.

മലപ്പുറത്തുണ്ടായ വിഷക്കള്ള്ദുരന്തവും കോഴിക്കോട്ടെ കള്ളനോട്ട് കേസും സവിശേഷമായി പരിശോധിക്കപ്പെടേണ്ട പ്രശ്നങ്ങളാകുന്നത് ഈ അവസ്ഥയിലാണ്. അന്യ സംസ്ഥാനങ്ങളിലും ഇന്ത്യക്ക് പുറത്തും യുഡിഎഫിന്റെ ചില സമുന്നതനേതാക്കള്‍ ഈയിടെ നടത്തിയ സന്ദര്‍ശനങ്ങളും അവിടങ്ങളില്‍ നടന്ന കൂടിക്കാഴ്ചകളും ഇതോട് ചേര്‍ത്തുവച്ച് പരിശോധിക്കേണ്ടതുമുണ്ട്.

മലപ്പുറത്ത് വിഷക്കള്ളു കുടിച്ച് കൂട്ടമരണമുണ്ടായപ്പോള്‍, പാലക്കാട് ജില്ലയിലെ കോണ്‍ഗ്രസ് എംഎല്‍എ കെ അച്യുതന്‍ സ്വമേധയാ ഒരു പ്രഖ്യാപനം നടത്തി-35 കൊല്ലമായി നടത്തിവന്ന കള്ളുകച്ചവടം താന്‍ അവസാനിപ്പിക്കുകയാണെന്ന്. അതാകട്ടെ, വയലാര്‍ രവിയുടെ ഉപദേശപ്രകാരമാണെന്നും. ഇത്രയും കൊല്ലം അച്യുതനും കുടുംബവും കള്ളു വിറ്റിട്ടുണ്ട്. വയലാര്‍ രവിയോ മറ്റാരെങ്കിലുമോ അതു നിര്‍ത്താന്‍ ഉപദേശിച്ചിട്ടില്ല. മലപ്പുറത്ത് വിഷക്കള്ളു വിറ്റതിന് അച്യുതനും രവിക്കും എന്തിന് കുറ്റബോധമുണ്ടാകണം? ഇപ്പോള്‍ എക്സൈസ് കമീഷണര്‍ പറയുന്നത്, പാലക്കാട് ജില്ലയിലെ കള്ളുഷാപ്പില്‍ റെയ്ഡ് നടത്തുന്നതിനെതിരെ അച്യുതന്‍ മൂന്നുമാസം മുമ്പ് ഇടപെട്ടിരുന്നുവെന്നാണ്. അച്യുതന്‍ അത് സമ്മതിക്കുകയും ചെയ്തിരിക്കുന്നു. കൂടുതല്‍ വിശദാംശങ്ങളിലേക്കുപോകാതെ തന്നെ കോണ്‍ഗ്രസും വിഷക്കള്ളു ലോബിയും തമ്മിലുള്ള ബന്ധം വ്യക്ത്യമാവുകയാണിവിടെ. കള്ളില്‍ സ്പിരിറ്റ് നേരിയതോതില്‍ ചേര്‍ത്താലൊന്നും കുടിക്കുന്നവര്‍ മരിച്ചുപോകില്ല. മീതൈല്‍ ആള്‍ക്കഹോള്‍ അമിതമായി ചേര്‍ത്താലാണ് അപകടമുണ്ടാവുക. അങ്ങനെ വരണമെങ്കില്‍ അബദ്ധമല്ല, ബോധപൂര്‍വമായ വിഷംചേര്‍ക്കല്‍തന്നെ ഉണ്ടാകണം. സംശയങ്ങള്‍ പലതാണ്. അട്ടിമറിയുടെ സാധ്യതകള്‍ പ്രകടമായി ഉയര്‍ന്നുനില്‍ക്കുന്നുണ്ട്. യുഡിഎഫ് നേതാക്കള്‍ മുഖ്യമന്ത്രിയുടെ ചേംബറിലെത്തി, എക്സൈസ് മന്ത്രിയെ മാറ്റിനിര്‍ത്തി അന്വേഷണം വേണമെന്നാവശ്യപ്പെട്ടപ്പോള്‍ ആ മുന്നണിയുടെ രാഷ്ട്രീയ ലക്ഷ്യം മറയില്ലാതെ വ്യക്തമായി. സ്വമേധയാ കുറ്റം സമ്മതിച്ച് കള്ളുകച്ചവടം നിര്‍ത്തിയ അച്യുതന്‍ കോണ്‍ഗ്രസിന്റെ ഉന്നതസ്ഥാനത്ത് തുടരുമ്പോള്‍തന്നെയാണ് ഇതെന്നും ഓര്‍ക്കണം.

ഏതു കുറ്റകൃത്യവും തെളിയിക്കാനുള്ള പ്രാഥമികമായ അന്വേഷണം, ആര്‍ക്കാണ് അതുകൊണ്ട് പ്രയോജനം എന്നതാണ്. ഇവിടെ, കള്ളുദുരന്തത്തെ രാഷ്ട്രീയമായി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുന്നത്(അതിന് സാധിക്കുന്നില്ലെങ്കിലും) യുഡിഎഫാണ്. അട്ടിമറിയോ ഈ ദുരന്തം എന്ന അന്വേഷണം അവിടെ തുടങ്ങണം.

രണ്ടാമതായി ശ്രദ്ധിക്കേണ്ടത് കോഴിക്കോട്ടുനിന്നുള്ള കള്ളനോട്ട് കേസാണ്. ആയിരം രൂപയുടെ പുത്തന്‍ കള്ളനോട്ടുകള്‍ പിടിച്ചതാണ് സംഭവം. മുസ്ളിംലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി മന്ത്രിയായിരുന്നപ്പോള്‍ ആദ്യം ഡ്രൈവറും പിന്നീട് അഡിഷണല്‍ പിഎയുമായിരുന്ന; അദ്ദേഹത്തിന്റെ വീട്ടില്‍തന്നെ താമസിക്കാറുള്ള വിശ്വസ്തന്‍ നിസാറാണ് പണം കോഴിക്കോട്ട് എത്തിച്ചത് എന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരിക്കുന്നു. കള്ളനോട്ട് വന്‍തോതില്‍ വന്നുവെന്നും അതില്‍ ആയിരത്തിന്റെ ഒമ്പതുനോട്ടാണ് പിടിക്കപ്പെട്ടതെന്നുമാണ് വാര്‍ത്ത. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ഒഴുക്കാനുള്ളതാണ് ഈ കള്ളനോട്ടെന്നാണ് ഒരു നിഗമനം. പണംകൊടുത്ത് വോട്ടുവാങ്ങുന്നതും തെരഞ്ഞെടുപ്പുകളില്‍ വന്‍തോതില്‍ പണം ഒഴുക്കുന്നതും യുഡിഎഫിന്റെ; വിശിഷ്യ മുസ്ളിം ലീഗിന്റെ പതിവാണ്. കള്ളപ്പണം മാത്രമല്ല കള്ളനോട്ടും വന്നിരിക്കുന്നു എന്നത് ഞെട്ടിക്കുന്ന വിവരമാണ്.

രാജ്യദ്രോഹം നടത്തിയും തെരഞ്ഞെടുപ്പു ജയിക്കാനുള്ള യുഡിഎഫിന്റെ പടയോട്ടത്തില്‍ കള്ളനോട്ടും ആയുധമാകുന്നുവോ? കള്ളും കള്ളനോട്ടുംകൊണ്ട് എല്‍ഡിഎഫിനെതിരെ കളിക്കുകയാണ് യുഡിഎഫ്. ഇത് നിസ്സാരപ്രശ്നമല്ല. ഇതിനോട് ശക്തമായ പ്രതികരണങ്ങള്‍തന്നെ ഉണ്ടായില്ലെങ്കില്‍ വലിയ അപകടത്തിലാവും നാട് ചെന്നു വീഴുക. ഇത്തരം പ്രശ്നങ്ങളോട് യുഡിഎഫ് അനുകൂല മാധ്യമങ്ങള്‍ എടുക്കുന്ന നിസ്സംഗ സമീപനംതന്നെ അവയുടെ രാഷ്ട്രീയ ദുഷ്ടലക്ഷ്യങ്ങള്‍ പുറത്തുകൊണ്ടുവരുന്നു. നീതിമാനായ ഉദ്യോഗസ്ഥന്‍ എന്ന് പേരുകേട്ട എക്സൈസ് കമീഷണര്‍ സുബ്ബയ്യ കോണ്‍ഗ്രസ് എംഎല്‍എ കെ അച്യുതനെ തൊട്ടുകാട്ടിയപ്പോള്‍, അക്കാര്യം തുറന്നെഴുതാന്‍ ഈ മാന്യമാധ്യമങ്ങള്‍ തയ്യാറാകാത്തതു മാത്രം ഉദാഹരണമായെടുക്കുക. തറനിലവാരത്തിലും താഴുകയാണ്-യുഡിഎഫും ചില മാധ്യമങ്ങളും. ഇത് യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് അജന്‍ഡയല്ലാതെ മറ്റെന്ത്?

Thursday, September 2, 2010

നശീകരണ നിവേദനം

തന്റെ രണ്ടുകണ്ണും പോയാലും പ്രശ്നമല്ല; ശത്രുവിന്റെ ഒരു കണ്ണെങ്കിലും പോകുമല്ലോ എന്നാശ്വസിക്കുന്ന നശീകരണ ന്യായക്കാരുണ്ട്. എതിരാളിയെ മോശപ്പെടുത്തുമ്പോള്‍ മറ്റാര്‍ക്ക് എന്ത് നഷ്ടമുണ്ടാകുമെന്ന് അവര്‍ നോക്കാറില്ല. കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ തുടര്‍ച്ചയായി പുരസ്കാരങ്ങള്‍ നല്‍കുന്നത് അവസാനിപ്പിക്കണമെന്ന് സംസ്ഥാനത്തെ കോണ്‍ഗ്രസ് എംപിമാര്‍ യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ട് പരാതിപ്പെട്ട വാര്‍ത്ത അത്തരമൊരു ന്യായത്തെ ഓര്‍മിപ്പിക്കുന്നു.

കേരളത്തിന് പുരസ്കാരങ്ങളോ മറ്റ് അംഗീകാരങ്ങളോ കിട്ടാന്‍ പാടില്ല; കേരള മാതൃക പ്രകീര്‍ത്തിക്കപ്പെടരുത്-അങ്ങനെ വന്നാല്‍ ഇടതുപക്ഷത്തിന് നേട്ടമുണ്ടാകും എന്നു വിശദീകരിക്കുന്ന വിചിത്രമായ നിവേദനമാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിക്ക് കിട്ടിയത്. കേരളത്തില്‍ ദീര്‍ഘകാലം കെപിസിസി പ്രസിഡന്റും മന്ത്രിയുമായിരുന്ന; ഇപ്പോള്‍ കേന്ദ്ര ക്യാബിനറ്റ് മന്ത്രിയായ വയലാര്‍ രവിയാണ് ഈ നിവേദനവുമായി ചെന്ന സംഘത്തെ നയിച്ചത്. കേരളത്തില്‍നിന്നുള്ള കോണ്‍ഗ്രസ് എംപിമാരായ പി സി ചാക്കോ, കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി, എം ഐ ഷാനവാസ്, എം കെ രാഘവന്‍, പീതാംബരക്കുറുപ്പ്, ചാള്‍സ് ഡയസ് എന്നിവരാണ് വയലാര്‍ രവിയെ അനുഗമിച്ചതെന്നും വാര്‍ത്തയില്‍ കാണുന്നു.

കേരളം കഴിഞ്ഞ നാലുവര്‍ഷത്തിനകം നേടിയ അംഗീകാരങ്ങളുടെ ബാഹുല്യമാണ് ഇത്തരമൊരു പ്രകോപനത്തിന് കാരണമായത്. ഏറ്റവും മികച്ച പഞ്ചായത്തിരാജ് സംവിധാനത്തിനുള്ള 2009-10ലെ ദേശീയ പുരസ്കാരം തദ്ദേശസ്വയംഭരണ മന്ത്രി പാലോളി മുഹമ്മദ് കുട്ടിക്ക് കൈമാറിയത് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് തന്നെയാണ്. രാഷ്ട്രപതിയുടെ നിര്‍മല്‍ ഗ്രാമ പുരസ്കാരം ഏറ്റവും കൂടുതല്‍ നേടിയത് കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ്- 869 ഗ്രാമപഞ്ചായത്തും 105 ബ്ളോക്ക് പഞ്ചായത്തും. രാജ്യത്തെ വന്‍നഗരങ്ങളില്‍ ശുചിത്വപരിപാലനത്തിനുള്ള അവാര്‍ഡ് കൊച്ചിക്കും തിരുവനന്തപുരത്തിനും ലഭിച്ചു. ദേശീയ തൊഴിലുറപ്പു പദ്ധതി നിര്‍വഹണമികവില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന സംസ്ഥാനമായി കേരളത്തെയാണ് ദേശീയ ഉന്നതതല കമ്മിറ്റി തെരഞ്ഞെടുത്തത്. സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് മികച്ച രൂപത്തില്‍ നടപ്പാക്കിയ ഇന്ത്യയിലെ ഒന്നാമത്തെ സംസ്ഥാനമായി കേരളത്തെ തെരഞ്ഞെടുത്തു. തൊഴില്‍വകുപ്പിനുള്ള പുരസ്കാരം കേന്ദ്ര തൊഴില്‍മന്ത്രി തിരുവനന്തപുരത്തെത്തിയാണ് സമ്മാനിച്ചത്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ കപ്യൂട്ടര്‍വല്‍ക്കരണത്തിന് സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഉപയോഗിക്കുക വഴി ഇന്‍ഫര്‍മേഷന്‍ കേരള മിഷന് രണ്ട് ദേശീയ അവാര്‍ഡ് ലഭിച്ചു. സര്‍വശിക്ഷാ അഭിയാന്‍ ഏറ്റവും മികച്ച രൂപത്തില്‍ നടപ്പാക്കിയതിനും ഹയര്‍ സെക്കന്‍ഡറി മേഖലയിലെ ഇ ഗവേണന്‍സ് സംവിധാനത്തിനും കേരളം ദേശീയാംഗീകാരം കരസ്ഥമാക്കി.

കേന്ദ്ര നഗര വികസന മന്ത്രാലയവും ലോകബാങ്ക് സൌത്ത് ഏഷ്യന്‍ വാട്ടര്‍ സാനിട്ടേഷനും ജല അതോറിറ്റിയെ പ്രത്യേക അംഗീകാരത്തിന് തെരഞ്ഞെടുത്തു. ശുദ്ധജലവിതരണരംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ചതിന് ഇന്ത്യാ ടുഡേയുടെ ഭാരത് നിര്‍മാണ്‍ അവാര്‍ഡും ജലവിഭവവകുപ്പിനു കിട്ടി. പരിസ്ഥിതി പുനര്‍ജീവനത്തിനുള്ള അന്തര്‍ദേശീയ അംഗീകാരം അട്ടപ്പാടി അഹാഡ്സിനെ തേടിയെത്തി.

ക്രമസമാധാനപാലനത്തിലെ മികവിനുള്ള ദേശീയ അവാര്‍ഡിന് കേരളത്തെയാണ് ഇന്ത്യാ ടുഡേ തെരഞ്ഞെടുത്തത്. കേന്ദ്രധനമന്ത്രി പ്രണബ് കുമാര്‍ മുഖര്‍ജിയാണ് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന് അവാര്‍ഡ് സമ്മാനിച്ചത്. മൂന്നു തവണ കേരളം ഈ അവാര്‍ഡിനര്‍ഹമായി. വിവിധ രാജ്യങ്ങളിലെ പൊലീസ് മേധാവികളുടെ അന്താരാഷ്ട്ര സംഘടന തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനത്തിനും ജനസൌഹൃദ പരിപാടിക്കുമുള്ള അവാര്‍ഡിന് കൊച്ചി സിറ്റി പൊലീസിനെ തെരഞ്ഞെടുത്തു. ഏഷ്യയിലെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനായി പാലക്കാട് സൌത്ത് പൊലീസ് സ്റ്റേഷനെ ആള്‍ടിസ് തെരഞ്ഞെടുത്തു.

സംസ്ഥാന ടൂറിസം വകുപ്പ് ദേശീയ-അന്താരാഷ്ട്ര തലത്തില്‍ നിരവധി പുരസ്കാരങ്ങള്‍ക്ക് അര്‍ഹമായി. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് നടത്തിയ പഠനത്തിലും കേരളം ഒന്നാമതെത്തി. ഊര്‍ജമേഖലയില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനം നടത്തുന്ന മൂന്ന് സംസ്ഥാനത്തില്‍ ഒന്നായി ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് കേരളത്തെയാണ് തെരഞ്ഞെടുത്തത്. ഡല്‍ഹിയില്‍ ഊര്‍ജ ഉച്ചകോടിയില്‍ മന്ത്രി എ കെ ബാലനാണ് അവാര്‍ഡ് ഏറ്റുവാങ്ങിയത്. ഐബിഎന്‍-ഔട്ട്ലുക്ക് സര്‍വേയില്‍ ക്രമസമാധാനപാലനം, ആരോഗ്യസംരക്ഷണം, പശ്ചാത്തല സൌകര്യവികസനം, പരിസ്ഥിതി സംരക്ഷണം എന്നീ രംഗങ്ങളില്‍ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനം കേരളമായിരുന്നു. ഇതിനുള്ള അവാര്‍ഡ് സ്പീക്കര്‍ മീരാകുമാറില്‍നിന്ന് മന്ത്രി സി ദിവാകരനാണ് സ്വീകരിച്ചത്.

സാധാരണ നിലയില്‍ ഇത്തരം അംഗീകാരങ്ങള്‍ ഏതൊരു കേരളീയനെയും അഭിമാനത്തിന്റെ ഉത്തുംഗത്തിലേക്കുയര്‍ത്തേണ്ടതാണ്. സ്വന്തം സംസ്ഥാനത്തിന് അംഗീകാരം കൊടുക്കാന്‍ പാടില്ലെന്ന് അവിടത്തെ ജനപ്രതിനിധികള്‍തന്നെ നിവേദനം നല്‍കുന്നത് ജനാധിപത്യത്തിന്റെ ചരിത്രത്തിലെ അത്ഭുതപ്രതിഭാസംതന്നെ. തെരഞ്ഞെടുപ്പില്‍ നാലു വോട്ടുകിട്ടാന്‍ പലപല അരുതായ്മകളും കോണ്‍ഗ്രസ് നടത്തിയിട്ടുണ്ട്. ഇത്തരമൊന്ന് പക്ഷേ, ആദ്യമാണെന്ന് തോന്നുന്നു. ഭൂമിയില്ലാത്തവര്‍ക്ക് ഭൂമിനല്‍കാനും വിദ്യാഭ്യാസ പരിഷ്കരണത്തിനും മുന്‍കൈയെടുത്തപ്പോള്‍ 57ലെ ഇ എം എസ് ഗവമെന്റിനെ അട്ടിമറിക്കാന്‍ സമരംനയിച്ച രാഷ്ട്രീയ ദുരാചാരത്തിന്റെ പുതിയ പതിപ്പാണിത്.

കേരളത്തിന് ദേശീയതലത്തില്‍ ലഭിക്കുന്ന അംഗീകാരങ്ങള്‍ മിമിക്രിയോ ഗോഷ്ടിയോ കാണിച്ചല്ല. ജനങ്ങള്‍ക്ക് പ്രയോജനപ്രദമായ നടപടികള്‍ കൈക്കൊള്ളുന്നതുകൊണ്ടാണ്. ജനങ്ങളെ സേവിക്കുന്ന സര്‍ക്കാരാണല്ലോ പ്രകീര്‍ത്തിക്കപ്പെടുക. അങ്ങനെ പുരസ്കാരങ്ങള്‍ ലഭിക്കുന്നത് ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് രാഷ്ട്രീയ നേട്ടമാകുമെന്നാണ് വയലാര്‍ രവിയും സംഘവും പറയുന്നത്. എം ഐ ഷാനവാസിന്റെ മണ്ഡലമായ വയനാട്ടിലും എം കെ രാഘവന്റെ കോഴിക്കോട്ടും കുറുപ്പിന്റെ കൊല്ലത്തുമെല്ലാം നടത്തിയ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെയാണ് കേരളമാതൃക ഉരുത്തിരിഞ്ഞതെന്നും ആ മാതൃകയ്ക്കാണ് പുരസ്കാരങ്ങള്‍ ലഭിക്കുന്നതെന്നും മനസിലാകാതിരിക്കാന്‍മാത്രം ബുദ്ധികുറഞ്ഞവരല്ല വയലാര്‍ രവിയും കൂട്ടരും. എന്നിട്ടും പരസ്യമായി ഇത്തരമൊരു കുത്സിതപ്രവര്‍ത്തനത്തിന് ഒരുമ്പെടണമെങ്കില്‍, എല്‍ഡിഎഫ് സര്‍ക്കാരിനെ എത്രമാത്രം അവര്‍ ഭയപ്പെടുന്നു എന്നാണ് ചിന്തിക്കേണ്ടത്. എല്‍ഡിഎഫിനെതിരെ എത്ര തരംതാണ ആക്രമണം നടത്താനും ഇവര്‍ മടിച്ചുനില്‍ക്കില്ല എന്ന സന്ദേശംകൂടിയുണ്ടിതില്‍.

കേരളത്തോട് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന അവഗണനയ്ക്കും ചിറ്റമ്മ നയത്തിനും ഒട്ടേറെ ഉദാഹരണങ്ങളുണ്ട്. കയ്പേറിയ അത്തരം അനുഭവങ്ങളുണ്ടാകുമ്പോള്‍ പ്രതിപക്ഷത്തെക്കൂടി ഇടപെടുവിച്ച് കേന്ദ്രത്തിന്റെ ശ്രദ്ധയും സഹായവും നേടിയെടുക്കാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചിട്ടുള്ളത്. സംയുക്ത നിവേദനങ്ങള്‍, നിവേദക സംഘങ്ങള്‍-അങ്ങനെ. ഇത്തരം സമ്മര്‍ദവും നിര്‍ബന്ധവുമുണ്ടായിട്ടുപോലും റേഷനരി വിഹിതമുള്‍പ്പെടെയുള്ള പ്രശ്നങ്ങളില്‍ കൊടിയ കേരള വിരോധമാണ് യുപിഎ സര്‍ക്കാര്‍ കാണിച്ചത്. ഇനി കേരളത്തിന് അവാര്‍ഡ് കൊടുക്കരുതെന്ന് സോണിയ ഗാന്ധിയെ നേരില്‍ കണ്ട് ആവശ്യപ്പെടാമെങ്കില്‍, കേരളത്തെ ദ്രോഹിക്കാന്‍ രഹസ്യമായി ഇവര്‍ക്ക് എന്തൊക്കെ ചെയ്തുകൂടാ. ഈ നിവേദനക്കാരായ എംപിമാരും കേന്ദ്ര മന്ത്രിയും യുപിഎ സര്‍ക്കാരിന്റെ കേരളവിരോധം എങ്ങനെയുണ്ടായി എന്നതിന്റെ തെളിവുകൂടിയാണ് സ്വന്തം പ്രവൃത്തിയിലൂടെ അനാവരണം ചെയ്തത്. പരാതി സോണിയ ഗൌരവപൂര്‍വം എടുത്തിട്ടുണ്ടെന്നാണ് കൊടിക്കുന്നില്‍ സുരേഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. പരാതി കൊടുത്തവരുടെ മാനസികാവസ്ഥയാണോ അതല്ല, പരാതിയില്‍ ഉന്നയിച്ച പ്രശ്നങ്ങളാണോ ഗൌരവമായെടുത്തതെന്ന് കണ്ടറിയുകതന്നെ വേണം.

എന്തായാലും വയലാര്‍ രവിയും സംഘവും കേരളത്തിന്റെ ശത്രുക്കളാണ് എന്ന് വിരല്‍ചൂണ്ടി പറയാന്‍ ഇനി ആരും മടിക്കേണ്ടതില്ല-കുലദ്രോഹികള്‍ എന്നുതന്നെ വിളിക്കാം. ഇത്തരക്കാരെയാണല്ലോ വോട്ടുകൊടുത്ത് പറഞ്ഞയച്ചത് എന്ന് പശ്ചാത്തപിക്കുകയുമാകാം. ഐക്യകേരള രൂപീകരണവും ഭൂ-വിദ്യാഭ്യാസ പരിഷ്കരണങ്ങളുമടക്കം കേരളത്തിന്റെ ഇന്നത്തെ സവിശേഷമായ വളര്‍ച്ചയ്ക്കുപിന്നില്‍ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ കിടയറ്റ സംഭാവനകളാണുള്ളതെന്ന അനിഷേധ്യ സത്യത്തെ പാഴ്മുറംകൊണ്ട് മറച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ കൂടിയാണിവ. വയലാര്‍ രവിയെപ്പോലെ മുതിര്‍ന്ന; കേന്ദ്ര മന്ത്രിപദം അലങ്കരിക്കുന്ന മാന്യദേഹം ഒരു കൂലിത്തല്ലുകാരന്റെ നിലവാരത്തിലേക്ക് താഴ്ത്തപ്പെടുകയാണ് ഇത്തരം നിലപാടുകളിലൂടെ. യുഡിഎഫിന്റെ രാഷ്ട്രീയം ഏതു ചെളിക്കുഴിയിലാണ് വീണുകിടക്കുന്നത് എന്നു മനസിലാക്കാന്‍ ഇതില്‍പരം ഒരുദാഹരണം വേണ്ടതില്ല.

എല്‍ഡിഎഫിന് അംഗീകാരമാകും എന്ന ഒറ്റക്കാരണംകൊണ്ട് കേരളത്തെ ദ്രോഹിക്കാന്‍ മടികാട്ടാത്ത ഈ രീതി യുഡിഎഫിന്റെ അംഗീകൃത നയമാണോ എന്ന് വ്യക്തമാക്കപ്പെടേണ്ടതുണ്ട്. കെപിസിസി നേതൃത്വവും ഘടക കക്ഷികളും അഭിപ്രായം തുറന്നുപറയാന്‍ തന്റേടം കാണിക്കണം.

Thursday, August 26, 2010

ലോട്ടറിരോഗം

തന്റെ സ്ഥാനാരോഹണം വിളംബരം ചെയ്ത മുഖപ്രസംഗത്തില്‍ 'പാവനമായ പത്രധര്‍മത്തിന്റെ അടയാളമുദ്രകളോടൊപ്പം പാരമ്പര്യത്തിന്റെ സുകൃതങ്ങളും നൂറ്റാണ്ടു പിന്നിട്ട മനോരമയുടെ തായ്‌വേരിലുണ്ട്' എന്നാണ് പുതിയ പത്രാധിപര്‍ മാമ്മന്‍ മാത്യു ആഗസ്ത് 19ന് അവകാശപ്പെട്ടത്. കാവ്യനീതിയെന്നു തന്നെ പറയണം, മനോരമയ്ക്കു മാത്രം അവകാശപ്പെട്ട 'പാരമ്പര്യത്തിന്റെ അടയാളമുദ്ര'കളത്രയും പതിഞ്ഞ ലോട്ടറി പരമ്പര, ഈ മുഖപ്രസംഗം അച്ചടിച്ചതിന്റെ തൊട്ടുപിറ്റേന്നാണ് പ്രസിദ്ധീകരിച്ചു തുടങ്ങിയത്. 'ഈ പരമ്പര ഇവിടെ അവസാനിക്കുന്നു; ഈ തട്ടിപ്പ് ആരവസാനിപ്പിക്കും' എന്ന ചോദ്യത്തോടെയാണ് മനോരമ ലോട്ടറി പുരാണം പൂര്‍ത്തിയാക്കുന്നത്.

അവസാനിപ്പിക്കേണ്ടത് ആരാണെന്നതില്‍ മനോരമയ്ക്കൊഴികെ മറ്റാര്‍ക്കും സംശയമില്ല. കേന്ദ്ര സര്‍ക്കാരിനാണ് അതിനുള്ള അധികാരവും ഉത്തരവാദിത്തവും. മനോരമയുടെ മാനസപുത്രന്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ അത് പറഞ്ഞിട്ടുണ്ട്. അതിങ്ങനെ: 'അന്യസംസ്ഥാന ലോട്ടറികള്‍ക്കെതിരെ നടപടിയെടുക്കാന്‍ എന്റെ സര്‍ക്കാരിന് ഒരധികാരവുമില്ല, ഞങ്ങള്‍ നിസ്സഹായരാണ്, അന്യസംസ്ഥാന ലോട്ടറികള്‍ തടയുന്നതിന് കേരള സംസ്ഥാന ഭാഗ്യക്കുറിയും നിരോധിക്കാന്‍ എന്റെ ഗവൺമെന്റ് നിര്‍ബന്ധിതമായി, ഇതല്ലാതെ സംസ്ഥാനത്തിന് മറ്റൊരു പോംവഴിയുമില്ല'. (കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീലിന് ഉമ്മന്‍ചാണ്ടി അയച്ച കത്ത്, 2005 ഫെബ്രുവരി 7)

ലോട്ടറി പ്രശ്നത്തില്‍ രണ്ടുകാര്യമേ ഉള്ളൂ. തട്ടിപ്പുനടക്കുന്നു; നടപടിയുണ്ടാകുന്നില്ല. തട്ടിപ്പുതടയാന്‍ ബാധ്യതപ്പെട്ട കേന്ദ്രം അനങ്ങുന്നില്ല. സംസ്ഥാനത്തിന് അധികാരം കൊടുക്കുന്നുമില്ല. അടിസ്ഥാനപരമായ ഈ വസ്തുതയില്‍ തൊടാതെ, ലോട്ടറി, നികുതി, കുടിശ്ശിക എന്നെല്ലാം എഴുതിപ്പെരുപ്പിച്ച് മനോരമ ഒരു തെരഞ്ഞെടുപ്പുസേവ നടത്തുകയാണ്. തോമസ് ഐസക്കിനെ ഒന്നു തോണ്ടി നോക്കുകയാണ്. അല്ലെങ്കില്‍ ഇന്ത്യയില്‍ ഏറ്റവും വലിയ ലോട്ടറി രാജാവ് കോൺഗ്രസ് നേതാവും മുന്‍ എംപിയുമായ മണി കുമാര്‍ സുബ്ബയാണ് എന്ന ഒരു വാചകമെങ്കിലും കാണുമായിരുന്നു ആ പരമ്പരയില്‍.

അന്യസംസ്ഥാന ലോട്ടറികള്‍ കേരളത്തിന്റെ സമ്പത്ത് കൊള്ളയടിക്കുകയാണെന്നതില്‍ ആര്‍ക്കുമില്ല സംശയം. അവയെ നിയന്ത്രിക്കുകയല്ല, നിരോധിക്കുക തന്നെ വേണം. അതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലപാട്. കേന്ദ്ര ലോട്ടറിനിയമം ലംഘിച്ചാണ് അന്യസംസ്ഥാന ലോട്ടറികള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ബോധ്യപ്പെട്ടാല്‍ നിരോധിക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കു നല്‍കാന്‍ കേന്ദ്രം തയ്യാറാകണമെന്ന ആവശ്യം കേട്ടുതുടങ്ങിയിട്ട് നാളുകുറെയായി. എന്തുകൊണ്ട് കേന്ദ്രം ഇങ്ങനെ പെരുമാറുന്നെന്ന് മനോരമ തന്നെ പരിശോധിക്കട്ടെ. ഏകപക്ഷീയമായി സൃഷ്ടിക്കുന്ന തെറ്റിദ്ധാരണയില്‍ യുഡിഎഫിന് രാഷ്ട്രീയ വിളവെടുപ്പ് നടത്താമെന്ന സ്വപ്നമാണ് മനോരമയ്ക്ക്.

വസ്തുതകള്‍ക്കു മുകളില്‍ കരിമ്പടം വിരിച്ച് മറുവാദങ്ങള്‍ തമസ്കരിച്ച് ഒരുതരം മാധ്യമ ഒളിസേവ. 'നാലരവര്‍ഷം എന്തു ചെയ്തു?' എന്നാണ് ചോദ്യം. അന്യസംസ്ഥാന ലോട്ടറികളുടെ നിയമലംഘനം അന്വേഷിക്കാന്‍ സിബി മാത്യൂസിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘത്തെ 2006 സെപ്തംബറില്‍ നിയോഗിച്ചത് ഇടതുമുന്നണി സര്‍ക്കാരാണ്. ആ വിവരം പരമ്പരയില്‍ ഇല്ല; എന്നാല്‍, സിബി മാത്യൂസിന്റെ റിപ്പോര്‍ട്ട് അതേപടി പകര്‍ത്തി 'സ്വന്തം' കണ്ടെത്തലാക്കുന്നതിനു മടികാട്ടിയിട്ടുമില്ല. സര്‍ക്കാര്‍ എന്തുചെയ്തെന്നു പരിശോധിക്കാന്‍ വലിയ പരമ്പരയൊന്നും എഴുതേണ്ടതില്ല-ദൈനംദിനം പത്രം വായിച്ചാല്‍ മതി. സാന്റിയാഗോ മാര്‍ട്ടിന്റെ മേഘ ഡിസ്ട്രിബ്യൂട്ടേഴ്സ് അടക്കമുളള അന്യസംസ്ഥാന ലോട്ടറി ഏജന്റുമാരുടെ രജിസ്ട്രേഷന്‍ റദ്ദാക്കാനുള്ള നോട്ടീസ് 2006 ഒക്ടോബര്‍ 27നു പുറപ്പെടുവിച്ചത് സിബി മാത്യൂസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തന്നെയാണെന്നതില്‍ മനോരമയ്ക്ക് സംശയമുണ്ടോ?

2006 നവംബര്‍ 11ന് ഈ റിപ്പോര്‍ട്ട് സംസ്ഥാന മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീലിന് അയച്ചത് മനോരമയ്ക്ക് അറിയില്ലേ?. അടിയന്തര നടപടി ആവശ്യപ്പെട്ട് പിന്നെയും പലതവണ കേന്ദ്രസര്‍ക്കാരിന് കത്തെഴുതിയതും ഒടുവില്‍ സര്‍വകക്ഷിയോഗം പ്രധാനമന്ത്രിക്ക് നല്‍കിയ നിവേദനത്തിലും ഈ റിപ്പോര്‍ട്ടിനെക്കുറിച്ച് പരാമര്‍ശിച്ചതും എന്തേ പരമ്പരാന്വേഷികള്‍ മറച്ചുപിടിക്കുന്നു? അന്യസംസ്ഥാന ലോട്ടറികളുടെ നിയമലംഘനം അക്കമിട്ടു ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ട് കൊടുത്തിട്ടും കേന്ദ്രം ഒരു നടപടിയും സ്വീകരിക്കാത്തത് ഖേദകരമാണെന്നു തുറന്നടിക്കുന്ന നിവേദനത്തില്‍ തന്നെയാണ് സാക്ഷാല്‍ ഉമ്മന്‍ചാണ്ടി കൈയൊപ്പു ചാര്‍ത്തിയത്. എന്നിട്ടാണ് വിജിലന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിവച്ചെന്ന പച്ചക്കള്ളം അദ്ദേഹം പ്രസംഗിച്ചുനടക്കുന്നത്. ആ പെരുങ്കള്ളത്തെ നിര്‍ലജ്ജം ന്യായീകരിക്കാന്‍ ഇപ്പോള്‍ മനോരമയും.

ആരെങ്കിലും എഴുതിക്കൊടുക്കുന്നത് ഉപ്പുകൂട്ടാതെ പരമ്പരയാക്കിയാല്‍ ഇതിലപ്പുറവും സംഭവിക്കും. ഉമ്മന്‍ചാണ്ടിയുടെ കള്ളം മനോരമയുടെ കണ്ടെത്തലാകുന്ന മറിമായം! സിക്കിം ലോട്ടറി ഏജന്റുമാരുടെ രജിസ്ട്രേഷന്‍ റദ്ദാക്കിയ നടപടി അസ്ഥിരപ്പെടുത്തിയെങ്കിലും അവര്‍ നടത്തുന്ന നിയമലംഘനത്തിന്റെ ആഴവും വ്യാപ്തിയും ക്രൌര്യവും ഹൈക്കോടതി സിംഗിള്‍ ബഞ്ചിന് ബോധ്യപ്പെട്ടിരുന്നു. സംസ്ഥാനസര്‍ക്കാര്‍ അനുഭവിക്കുന്ന നിസ്സഹായാവസ്ഥ മനസ്സിലാക്കി ജസ്റിസ് കെ ബാലകൃഷ്ണന്‍നായര്‍ വിധിന്യായത്തില്‍ രേഖപ്പെടുത്തിയ വാചകങ്ങള്‍ മനോരമയിലെ ക്വട്ടേഷന്‍ സംഘം വായിച്ചുപഠിക്കണം. വിധിന്യായത്തിലെ 24-ാം ഖണ്ഡികയില്‍ ഇങ്ങനെ പറയുന്നു

... But, I think, the matter cannot be left at that. When a State Government finds that the lottery of another State is run in violation of Section 4 of the Lotteries (Regulation) Act, 1998, the Central Government have a duty to look into the matter. The learned Special Government Pleader, at the time of hearing, handed over to me, three D O letters dated 07-02-2005, 06-04-2005 and 10-11-2006, written by the Chief Ministers of Kerala to the Central Home Ministry. From the submissions and materials available, it would appear that the Central Government has not bestowed its attention on the representations of the highest Constitutional functionaries of the Executive Government of the State. (WPC 30176/2006 dated January 10, 2007)

അടിവരയിട്ട ഭാഗത്തിന്റെ പ്രസക്തി പിന്നാലെ പരിശോധിക്കാം.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം അവഗണിച്ചെന്ന് ജസ്റിസ് കെ ബാലകൃഷ്ണന്‍നായര്‍ക്ക് ബോധ്യപ്പെട്ട മൂന്നു കത്തില്‍ രണ്ടെണ്ണം അയച്ചത് മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടിയാണ്. സംസ്ഥാന ഭരണകൂത്തലവന്മാര്‍ തുടര്‍ച്ചയായി അയച്ച കത്തുകളിന്മേല്‍ കേന്ദ്രസര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നാണ് കേരള ഹൈക്കോടതിയുടെ നിരീക്ഷണം. കേരളത്തിന്റെ കത്തുകളെ പുല്ലുപോലെ അവഗണിച്ച കേന്ദ്ര ഭരണാധികാരികളാണ് അരപ്പട്ടിണിക്കാരന്റെ സമ്പാദ്യപ്പെട്ടി കൊത്തിയെടുക്കുന്ന ചൂതാട്ടക്കഴുകന്മാര്‍ക്ക് താങ്ങുംതണലുമായി നില്‍ക്കുന്നതെന്ന വസ്തുത മനോരമയുടെ പരമ്പരയിലെങ്ങും കാണില്ല.

കോടതി വിധിയിലെ അടിവരയിട്ട ഭാഗം ശ്രദ്ധിക്കുക. കേന്ദ്ര ആഭ്യന്തരമന്ത്രാലയം അവഗണിച്ചു തളളിയ രണ്ടു കത്ത് ഉമ്മന്‍ചാണ്ടി എഴുതിയിട്ടുണ്ടെന്ന വസ്തുത ഹൈക്കോടതി ജഡ്ജിയെ അറിയിച്ചത് സര്‍ക്കാര്‍ അഭിഭാഷകനാണ്. എന്നാല്‍, കേന്ദ്രത്തെ വിമര്‍ശിക്കാനുള്ള അനുവാദം മനോരമ പത്രാധിപരോ എഴുതിക്കൊടുപ്പു സിന്‍ഡിക്കേറ്റോ പകര്‍ത്തിയെഴുത്തുകാര്‍ക്ക് നല്‍കിയിട്ടില്ല. അതുകൊണ്ടവര്‍ ഉമ്മന്‍ചാണ്ടി കത്തെഴുതിയ വിവരം പുറത്തറിയിച്ച അഭിഭാഷകനു നേരെ പരമ്പരയില്‍ കുരച്ചുചാടി. ലോട്ടറി മാഫിയക്കു വേണ്ടി നിയമത്തിന്റെ സംരക്ഷണവലയം തീര്‍ക്കാന്‍ 2003ല്‍ കേരള ഹൈക്കോടതിയില്‍ പാഞ്ഞെത്തുകയും കേന്ദ്രമന്ത്രിപദം പൂകിയപ്പോള്‍ ഈ ചുമതല സന്തോഷപൂര്‍വം സ്വന്തം ഭാര്യക്ക് കൈമാറുകയും ചെയ്ത ഇന്നത്തെ കേന്ദ്രമന്ത്രി ചിദംബരത്തെ അതുവഴി ഒളിപ്പിച്ചു നിര്‍ത്തുകയും ചെയ്തു.

ലോട്ടറി മാഫിയക്കെതിരെ ചെയ്യേണ്ടതൊന്നും ചെയ്യുന്നില്ലെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിമര്‍ശം കേന്ദ്രസര്‍ക്കാരിനെ തെല്ലൊന്നുമല്ല പ്രകോപിപ്പിച്ചത്. ഡിവിഷന്‍ ബെഞ്ചില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അവതരിപ്പിച്ച വാദത്തില്‍ അത് തെളിയുന്നു. മേഘ ഡിസ്ട്രിബ്യൂട്ടേഴ്സ് അടക്കമുള്ള ലോട്ടറി ഏജന്റുമാരുടെ രജിസ്ട്രേഷന്‍ റദ്ദാക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനില്ല എന്നായിരുന്നു ഒരു വാദം. നടപടിയെടുക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സിംഗിള്‍ ബെഞ്ച് ആവശ്യപ്പെട്ടത് അനുചിതമാണെന്നുകൂടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വി ടി ഗോപാലന്‍ വാദിച്ചു. ഇക്കാര്യങ്ങള്‍ വിധിന്യായത്തില്‍ എടുത്തുപറഞ്ഞിട്ടുണ്ട്. കേന്ദ്ര ലോട്ടറി നിയന്ത്രണനിയമത്തിന്റെ നാലാം വകുപ്പ് ലംഘിക്കുന്ന അന്യസംസ്ഥാന ലോട്ടറി ഏജന്റുമാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സംസ്ഥാനസര്‍ക്കാരിന് ഒരധികാരവുമില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകന്റെ വാദം അംഗീകരിക്കാതിരിക്കാന്‍ ഡിവിഷന്‍ ബെഞ്ചിന് കഴിഞ്ഞില്ല. സാന്റിയാഗോ മാര്‍ട്ടിന്റെ മേഘാ ഡിസ്ട്രിബ്യൂട്ടേഴ്സിന്റെയടക്കം രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ സ്വീകരിച്ച എല്ലാ നടപടിയും അന്നത്തെ ആക്ടിങ് ചീഫ് ജസ്റിസായിരുന്ന കെ എസ് രാധാകൃഷ്ണനും ജസ്റിസ് എം എന്‍ കൃഷ്ണനും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് അസാധുവാക്കി. ആരാണ് കുറ്റവാളി? സംസ്ഥാന സര്‍ക്കാര്‍ കേസ് കല്‍പ്പിച്ചുകൂട്ടി തോറ്റതോ തോല്‍പ്പിക്കാനായി കേന്ദ്രത്തിലെ വലിയ സര്‍ക്കാര്‍വക്കീലായ ഗോപാലനെ ഹൈക്കമാന്‍ഡ് പറഞ്ഞുവിട്ടതോ? ഇതിനെല്ലാമുള്ള ഉത്തരമല്ലേ മനോരമ അന്വേഷിക്കേണ്ടത്?

പ്രാര്‍ഥനകളോടെ പുനരര്‍പ്പണം എന്ന ആഗസ്ത്19ന്റെ എഡിറ്റോറിയലില്‍ മാമ്മന്‍ മാത്യു ഇങ്ങനെ പറയുന്നു... 'ഫലശൂന്യമായ രാഷ്ട്രീയകലഹങ്ങളില്‍നിന്ന് വികസനോന്മുഖമായ ഭരണസംസ്കാരത്തിലേക്ക് രാഷ്ട്രീയ ചിന്താധാരയെ വഴിമാറ്റാനാണ് മനോരമ അച്ചടി മഷി ഏറെയും ചെലവഴിച്ചിട്ടുള്ളത്...' 'വികസനോന്മുഖമായ ഭരണസംസ്കാരത്തിലേക്ക് രാഷ്ട്രീയ ചിന്താധാരയെ വഴിമാറ്റുക' എന്നു പറഞ്ഞാല്‍ ഉമ്മന്‍ചാണ്ടിയെ ഭരണമേല്‍പ്പിക്കാന്‍ വേഷംകെട്ടിയാടുക എന്നര്‍ഥം. വാളയാറില്‍ നികുതിവെട്ടിച്ചു കടത്തിയ ലോട്ടറി ടിക്കറ്റ് ലോഡ് പിടിച്ചപ്പോള്‍ മനോരമ പറയുന്നു: 'ലോട്ടറി വിവാദം കത്തിനില്‍ക്കെ സര്‍ക്കാരിനെ നോക്കുകുത്തിയാക്കി സാന്റിയാഗോ മാര്‍ട്ടിന്റെ മേഘാ ഡിസ്ട്രിബ്യൂട്ടേഴ്സ് കോടികള്‍ വിലമതിക്കുന്ന സിക്കിം ലോട്ടറി ടിക്കറ്റുകള്‍ മുന്‍കൂര്‍ നികുതിയടയ്ക്കാതെ കേരളത്തിലേക്കു കടത്തി'. ആരാണ് കടത്തുകാരെ പിടിച്ചത്? ആരാണ് പിഴ ചുമത്തിയത്? കണ്ടത്തില്‍ കുടുംബത്തില്‍നിന്നുള്ളവരല്ല-കേരള സര്‍ക്കാരിന്റെ വാണിജ്യനികുതി വകുപ്പുദ്യോഗസ്ഥരാണ്. എന്നിട്ടും സര്‍ക്കാര്‍ നോക്കുകുത്തിയാണത്രേ.

ഓണക്കാലത്ത് തിരുവനന്തപുരത്തെ ചാല മാര്‍ക്കറ്റില്‍ ചേനയുടെ മൊത്തവില സര്‍ക്കാര്‍ വില്‍പ്പനശാലയിലെ ചില്ലറവിലയേക്കാള്‍ കുറവായിരുന്നത്രേ. മനോരമ അതു കണ്ടെത്തി എഴുതി, 'പച്ചക്കറിക്ക് സര്‍ക്കാരിന്റെ കൊള്ളവില' എന്ന്. ഓണത്തിനു ന്യായവിലയ്ക്ക് സര്‍ക്കാര്‍ ഒരുക്കിയ വില്‍പ്പനശാലകളില്‍നിന്ന് പച്ചക്കറി വാങ്ങിയവരെ നോക്കി ഒരു പല്ലിളിക്കല്‍. ഇതാണ് മാധ്യമ പ്രവര്‍ത്തനം. ലോട്ടറി കൊണ്ട് എല്‍ഡിഎഫ് സര്‍ക്കാരിനെയും തോമസ് ഐസക്കിനെയും അങ്ങ് പുഴുങ്ങിക്കളയാം എന്നാഗ്രഹിക്കുന്നവരുണ്ടാകും. അവര്‍ക്ക് ഒത്താശചെയ്യേണ്ടത് മനോരമ തന്നെ. ഇനി ലോട്ടറിക്കാര്യം എഴുതുമ്പോള്‍ സുബ്ബ, ചിദംബരം എന്നിങ്ങനെയുള്ള ചില പേരുകളെങ്കിലും മനോരമ ഓര്‍ത്താല്‍ നന്ന്. അതല്ലെങ്കില്‍ പണ്ട് പത്രത്തിന്റെ തുടക്കക്കാലത്ത് നടത്തിയ 'ഷോഡതി'യുടെ കഥ ഒന്ന് ഓർമ്മിക്കുകയെങ്കിലും വേണം. പറയുമ്പോൾ എല്ലാം പറയണമല്ലോ.

Friday, August 6, 2010

യുഡിഎഫിന്റെ അട്ടപ്പാടി നയം

അട്ടപ്പാടിയില്‍ ഭൂപ്രശ്നം പറഞ്ഞ് യുഡിഎഫ് നടത്തുന്ന സമരത്തില്‍ കെ എം മാണി പങ്കെടുക്കുമോ? വീരേന്ദ്രകുമാറിനെ പങ്കെടുപ്പിക്കുമോ? കര്‍ഷകസ്നേഹമാണ് കെ എം മാണിയുടെയും അദ്ദേഹത്തിന്റെ പാര്‍ടിയായ കേരള കോഗ്രസിന്റെയും മുഖത്തെഴുതിവച്ച മന്ത്രം. അട്ടപ്പാടിയില്‍ കര്‍ഷകര്‍ക്ക് നിയമപ്രകാരം ഭൂമിയില്‍ ലഭിച്ച അവകാശം എടുത്തുകളയണമെന്നാണ് യുഡിഎഫിന്റെ ആവശ്യം. അഞ്ചേക്കര്‍ വരെയുള്ളതും 1986നുമുമ്പില്‍ സ്വന്തം പേരിലുള്ളതുമായ ഭൂമി പിടിച്ചെടുക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെടുമ്പോള്‍ മാണിയുടെ കര്‍ഷകസ്നേഹം പൊളിയുമെന്നുമാത്രമല്ല; എം പി വീരേന്ദ്രകുമാര്‍ എന്ന വയനാട്ടിലെ ഏറ്റവും വലിയ ഭൂമി കൈയേറ്റക്കാരന്‍ യുഡിഎഫ് വിടേണ്ടിയുംവരും.

അട്ടപ്പാടിയിലുള്‍പ്പെടെയുണ്ടായ ഭൂമിപ്രശ്നം പരിഹരിക്കാന്‍ 1975ലാണ് കേരള നിയമസഭ നിയമം പാസാക്കിയത്. പട്ടികവര്‍ഗക്കാരുടെ ഭൂമി അന്യാധീനപ്പെടുന്നത് തടയാനും അന്യാധീനപ്പെട്ടത് തിരിച്ചുപിടിക്കാനുമുള്ള നിയമം. ആ നിയമം പക്ഷേ, നടപ്പാക്കാന്‍ കഴിഞ്ഞില്ല. ആദിവാസികളില്‍നിന്ന് അറിഞ്ഞും അറിയാതെയും തട്ടിപ്പുനടത്തിയും അല്ലാതെയും ഭൂമി കൈവശംവച്ച് കൃഷിചെയ്യുന്നവര്‍ അവിടെ ഏറെയുണ്ട്്. അത്തരക്കാരെ ഒന്നടങ്കം ഇറക്കിവിട്ട് കൃഷിഭൂമിയാകെ ആദിവാസികള്‍ക്ക് തിരികെ നല്‍കാനുള്ള സാഹചര്യമല്ല അന്ന് നിലനിന്നത്. നിയമം നടപ്പാക്കാന്‍ചെന്ന ഒറ്റപ്പാലം ആര്‍ഡിഒയ്ക്ക് മര്‍ദനമേറ്റ് തിരിച്ചുപോകേണ്ടിവന്നു. 1960നുശേഷം നടന്ന എല്ലാ ഭൂമി കൈമാറ്റങ്ങളും അസാധുവാക്കുന്ന ആ നിയമം നടപ്പാക്കാനാവില്ലെന്ന് ഉറപ്പായതോടെയാണ് പ്രശ്നത്തിന് പരിഹാരം കണ്ടേതീരൂ എന്ന ബോധ്യത്തില്‍ 1966ല്‍ പുതിയ നിയമം കൊണ്ടുവന്നത്. ആ നിയമം രാഷ്ട്രപതി തിരിച്ചയച്ചു. പിന്നീട് പഴുതടച്ച നിയമമുണ്ടാക്കാന്‍ 1999 വരെ കാത്തുനില്‍ക്കേണ്ടിവന്നു. ഹൈക്കോടതിയില്‍ കേസ്, സ്റേ എന്നിവയൊക്കെ ഉണ്ടായെങ്കിലും സുപ്രീംകോടതി ആ നിയമത്തിന് അന്തിമ അംഗീകാരം നല്‍കുകയാണുണ്ടായത്. 1986 ജനുവരി 24 വരെ കൈവശംവച്ച ഭൂമിക്ക് സംരക്ഷണം നല്‍കുന്ന നിയമമാണ് '99ലേത്. ആദിവാസികളില്‍നിന്ന് വാങ്ങിയതാണെങ്കിലും അഞ്ച് ഏക്കര്‍വരെ ഭൂമി കര്‍ഷകര്‍ക്ക് കൈവശംവയ്ക്കാം; പകരമായി അത്രതന്നെ ഭൂമി കണ്ടെത്തി ആദിവാസികള്‍ക്ക് സര്‍ക്കാര്‍ നല്‍കും. അഞ്ച് ഏക്കറില്‍ കൂടുതലാണ് കൃഷിക്കാരന്റെ കൈവശഭൂമിയെങ്കില്‍ കൂടുതലുള്ള സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്ത് ആദിവാസികള്‍ക്ക് വിതരണംചെയ്യും. നാട്ടില്‍ നിലനില്‍ക്കുന്ന സാമൂഹ്യ യാഥാര്‍ഥ്യങ്ങള്‍ കണക്കിലെടുത്താണ് ഇത്തരമൊരു നിയമം നിയമസഭ ഐകകണ്ഠ്യേന പാസാക്കിയത്. ആദിവാസികള്‍ക്ക് ഭൂമിയും കൃഷിക്കാര്‍ക്ക് സംരക്ഷണവും ഉറപ്പുനല്‍കുന്നതാണ് യുഡിഎഫും എല്‍ഡിഎഫും ചേര്‍ന്നു പാസാക്കിയ ആ നിയമം.

അട്ടപ്പാടിയില്‍ ഇപ്പോള്‍ ഉയര്‍ന്നുകേള്‍ക്കുന്ന ഭൂമിപ്രശ്നം ആ നിയമത്തിന്റെ അപാകതകൊണ്ട് ഉണ്ടായതല്ല. അവിടെ ഒരു കമ്പനി കാറ്റില്‍നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതി ആരംഭിച്ചു. നിയമാനുസൃതമുള്ള അനുമതി വാങ്ങിയാണ് വൈദ്യുതി ഉല്‍പ്പാദനം തുടങ്ങിയത്. ആ കമ്പനി ഏറ്റെടുത്ത ഭൂമി സംബന്ധിച്ചാണ് വിവാദം ഉയര്‍ന്നിരിക്കുന്നത്. നിലനില്‍ക്കുന്ന നിയമപ്രകാരം സ്വകാര്യ കമ്പനികള്‍ക്ക് വൈദ്യുതി ഉല്‍പ്പാദിപ്പിച്ച് കെഎസ്ഇബിക്ക് വില്‍ക്കാവുന്നതാണ്. 27 കാറ്റാടികളില്‍നിന്നായി 16.4 മെഗാവാട്ട് വൈദ്യുതോല്‍പ്പാദനമാണ് കഴിഞ്ഞ ഒരുവര്‍ഷമായി അവിടെ നടത്തുന്നത്. പദ്ധതി തുടങ്ങുന്നതിനുമുമ്പ് ബന്ധപ്പെട്ട സ്ഥലത്തിന്റെ ആധാരം, നികുതി റസീപ്റ്റ്, ആവശ്യമായ മറ്റു രേഖകള്‍ എന്നിവ സഹിതം അപേക്ഷ നല്‍കുകയും അതിന്മേല്‍ നിയമപരിശോധന പൂര്‍ത്തിയാക്കുകയും ചെയ്താണ് കമ്പനി അനുവാദം വാങ്ങിയത്. അന്ന് ഉയരാത്ത ആരോപണമാണ് ഇപ്പോള്‍ വന്നത്. ആദിവാസികള്‍ക്ക് അവകാശപ്പെട്ട ഭൂമിയാണ് കമ്പനി കൈക്കലാക്കിയതെന്ന് ചില കേന്ദ്രങ്ങള്‍ ആരോപിക്കുന്നു. അതിന് ഉദാഹരണമായി മാധ്യമങ്ങളും പ്രതിപക്ഷവും ചൂണ്ടിക്കാട്ടിയത് ചാത്തന്റെ ഭൂമിയെക്കുറിച്ചാണ്. ചാത്തന്റേത് 1976ല്‍ മണ്ണാര്‍ക്കാട് മൂപ്പില്‍നായരില്‍നിന്ന് പട്ടയംവഴി ജന്മംതീറായി ലഭിച്ച ഭൂമിയാണ്. ആ ഭൂമി 1985ല്‍ (ജൂണ്‍ ഏഴ്) ചാത്തന്‍, രാധാകൃഷ്ണന്‍ എന്നയാള്‍ക്ക് കൈമാറുന്നു. '87 ജനുവരി 31ന് രാധാകൃഷ്ണന്‍, ലക്ഷ്മിയമ്മാള്‍ക്ക് വില്‍ക്കുന്നു. യുഡിഎഫ് ഭരിക്കുന്ന കാലത്താണ് ഈ രണ്ട് കൈമാറ്റവും നടന്നത്. 2006 ആഗസ്ത് 26ന് ലക്ഷ്മിയമ്മാള്‍, വി പി സുരേഷ് എന്നയാള്‍ക്കും സെപ്തംബര്‍ 28ന് സുരേഷ്, സാര്‍ജന്‍ റിയല്‍ട്ടേഴ്സ് എന്ന കാറ്റാടിക്കമ്പനിക്കും സ്ഥലം കൈമാറ്റംചെയ്യുന്നു. നാലാമത്തെ കൈമാറ്റമാണ് നടന്നതെന്നര്‍ഥം. ഇങ്ങനെ അഞ്ച് കൈമാറ്റംവരെ നടന്ന ഭൂമി കാറ്റാടിക്കമ്പനി വാങ്ങിയിട്ടുണ്ട്. ഇത്തരം ഭൂമിക്ക് '99ലെ നിയമത്തിന്റെ പിന്‍ബലമുണ്ട്. എന്നാല്‍, അങ്ങനെ നിയമസാധുത നേടുന്നതിനുവേണ്ടി വ്യാജരേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കേണ്ടതാണ്.

ഭൂമി സംബന്ധിച്ച് സംശയങ്ങളുയര്‍ന്നപ്പോള്‍ അത് അവഗണിച്ചു തള്ളാനല്ല കൃത്യമായ അന്വേഷണം നടത്താനാണ് എല്‍ഡിഎഫ് ഗവമെന്റ് തയ്യാറായത്. കലക്ടര്‍ നേരിട്ട് വില്ലേജ് ഓഫീസില്‍ചെന്ന് അന്വേഷണം നടത്തി. അങ്ങനെ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ കലക്ടര്‍ പറയുന്നത് 'ആധാരങ്ങളില്‍ പ്രസ്താവിച്ച കൈമാറ്റങ്ങളൊന്നുംതന്നെ ആദിവാസികളില്‍നിന്ന് വന്നതാണെന്ന് കാണുന്നില്ല. 1987 വരെയുള്ള മുന്നാധാരങ്ങള്‍ പരിശോധിച്ചതിലും ആദിവാസി നേരിട്ട് കൈമാറ്റം ചെയ്തതായി കാണുന്നില്ല. അതുകൊണ്ട് 1999ലെ നിയമത്തിന് വിരുദ്ധമാണ് ഈ കൈമാറ്റമെന്ന് കാണാന്‍ കഴിയില്ല' എന്നാണ്. ഈ പരാമര്‍ശമുള്ള റിപ്പോര്‍ട്ടിന്മേല്‍ ധൃതിവച്ച് ഒരു സര്‍ക്കാരിനും ഭൂമി പിടിച്ചെടുക്കുന്നതുപോലെയുള്ള നടപടിയെടുക്കാന്‍ കഴിയില്ല. എന്നാല്‍, ഭൂമി തട്ടിപ്പ് നടന്നിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും അത് പുറത്തുകൊണ്ടുവരികതന്നെ വേണം. അതുകൊണ്ടാണ് ചീഫ് സെക്രട്ടറി, അഡീഷണല്‍ ചീഫ് സെക്രട്ടറി, വിവിധ വകുപ്പുകളുടെ ചുമതലയുള്ള നാല് സെക്രട്ടറിമാര്‍ എന്നിവരടങ്ങുന്ന സമിതിയെ നിയോഗിച്ചത്. ഈ സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള നടപടികള്‍ക്ക് നിയമസാധുത ലഭിക്കുകയും ചെയ്യും. ഭൂമാഫിയയുടെ വേരറുക്കും എന്ന പട്ടികജാതി-വര്‍ഗ ക്ഷേമമന്ത്രി എ കെ ബാലന്റെ ധീരമായ പ്രഖ്യാപനം ഇതിന്റെ ഭാഗമാണ്.

കാറ്റാടിക്കമ്പനിക്കുപുറമെ അടയാര്‍ ഫാം, കള്ളമല മള്‍ട്ടി പര്‍പ്പസ് ചാരിറ്റബിള്‍ സൊസൈറ്റി എന്നിവയും ഭൂമി അനധികൃതമായി കൈവശം വയ്ക്കുന്നു എന്ന വിവരം പുറത്തുവന്നിട്ടുണ്ട്. ഇതിന്റെയെല്ലാം ആധാരങ്ങള്‍ പരിശോധിച്ചപ്പോള്‍ ചിലത് ഇരട്ടിപ്പുകളാണെന്ന് കണ്ടെത്തിയിരുന്നു. അത്തരം കാര്യങ്ങളും ഓരോന്നായെടുത്ത് പരിശോധിക്കേണ്ടതുണ്ട്. ഏതെങ്കിലുമൊരു സ്ഥാപനവുമായോ വ്യക്തിയുമായോ ബന്ധപ്പെട്ടുള്ള പരിശോധനമാത്രമല്ല, സമഗ്രമായ പരിശോധനയാണ് വേണ്ടത്. എങ്കില്‍മാത്രമേ ആദിവാസികള്‍ക്ക് ലഭിക്കേണ്ട ഭൂമി ഉറപ്പാക്കാനാകൂ. സംശയകരമായ നിലപാടെടുത്ത ഒരു വില്ലേജ് ഓഫീസറെ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.

1986നുമുമ്പ് ആദിവാസിയില്‍നിന്ന് കൈമാറ്റംചെയ്യപ്പെട്ടതും കാറ്റാടി നിലയത്തിനായി കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലായി വാങ്ങിയതുമായ കൈമാറ്റങ്ങളുടെ ആധാരങ്ങളടക്കം റദ്ദുചെയ്യണമെന്നും കാറ്റാടി യന്ത്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്നുമാണ് യുഡിഎഫ് ആവശ്യപ്പെടുന്നത്. ഇത് നശീകരണ രാഷ്ട്രീയമാണ്. ആദിവാസി ഭൂപ്രശ്നം പരിഹരിക്കാന്‍ യുഡിഎഫ് ചെയ്തതുപോലെ പൊലീസിനെവിട്ട് ജോഗിയെ കൊല്ലിക്കുകയല്ല എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. മറിച്ച് ചീഫ് സെക്രട്ടറിയെ വിട്ട് അന്വേഷിപ്പിക്കുകയാണ്. ആ റിപ്പോര്‍ട്ട് വരുന്നതുവരെ കാത്തിരിക്കാന്‍ എന്തേ യുഡിഎഫിന് വൈക്ളബ്യം? 1982ലെ കൈവശസ്ഥിതിക്കനുസരിച്ച് അട്ടപ്പാടി ഐടിഡിപി ഓഫീസര്‍ തയ്യാറാക്കിയ സര്‍വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആദിവാസി ഭൂമിയിന്മേല്‍ നടപടി സ്വീകരിക്കണമെന്ന് അവര്‍ ആവശ്യപ്പെടുമ്പോള്‍ അത്തരമൊരാവശ്യം പോലും വിദഗ്ധ സമിതി പരിശോധിച്ച് പരിഗണിക്കുമെന്നാണ് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുള്ളത്. അതൊന്നും കണക്കിലെടുക്കാതെയാണ് യുഡിഎഫും എല്‍ഡിഎഫും ഒന്നിച്ച് ആദിവാസികളുടെയും കര്‍ഷകരുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനായി പാസാക്കിയ നിയമത്തിനെതിരെ പി പി തങ്കച്ചനും ഉമ്മന്‍ ചാണ്ടിയും സമരം നയിക്കുന്നത്.

വയനാട്ടില്‍ വീരേന്ദ്രകുമാറും മകനും പ്രതിസ്ഥാനത്തുനില്‍ക്കുന്ന ഭൂമികൈയേറ്റത്തില്‍നിന്ന് ശ്രദ്ധതിരിക്കാന്‍ മാതൃഭൂമി മുഖേന കരുപ്പിടിപ്പിച്ച കഥകളാണ് അട്ടപ്പാടിയുടെ പേരില്‍ ചുറ്റിക്കറങ്ങുന്നത്. വീരേന്ദ്രകുമാര്‍ തന്റെ കെണിയിലേക്ക് വിദഗ്ധമായി യുഡിഎഫിനെ വീഴ്ത്തിയിരിക്കുന്നു. പ്ളാച്ചിമടയില്‍ സമരപ്പന്തലില്‍ ആദിവാസിയെ തല്ലിയ കൃഷ്ണന്‍കുട്ടിയുടെ പാര്‍ടിയും ജാനുവിന്റെ അമ്മയ്ക്ക് പട്ടയം നല്‍കിയ എ കെ ബാലന്റെ പാര്‍ടിയും തമ്മില്‍ ആദിവാസികളോടുള്ള പ്രതിബദ്ധതയുടെ കാര്യത്തില്‍ മത്സരം സാധ്യമോ? വീരേന്ദകുമാര്‍ വയനാട്ടില്‍ കൈവശം വയ്ക്കുന്ന ഭൂമിക്ക് പട്ടയം കൈയിലുണ്ടോ? പണ്ട് 'ഗ്രോ മോര്‍ ഫുഡ്' പദ്ധതിപ്രകാരം താല്‍ക്കാലികമായി കൃഷിചെയ്യാന്‍ വിട്ടുകിട്ടിയ ഭൂമി സ്വന്തമാക്കി, അത് തറവാട്ടുസ്വത്താണെന്നും നികുതി അടയ്ക്കുന്നുണ്ടെന്നും അവകാശപ്പെട്ടാണ് വീരേന്ദ്രകുമാറും പുത്രനും വയനാട്ടിലെ ഭൂമിയില്‍നിന്നിറങ്ങാത്തത്. നിയമാനുസൃതം പട്ടയത്തോടുകൂടി കര്‍ഷകര്‍ കൈവശം വയ്ക്കുന്ന ഭൂമി തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ട് അവര്‍ എങ്ങനെ സമരത്തിനിറങ്ങും?

കക്ഷി രാഷ്ട്രീയത്തിന്റെ വിരോധംവച്ച് എല്‍ഡിഎഫിനെ എതിര്‍ക്കുന്നത് മനസ്സിലാക്കാം. ഇവിടെ യുഡിഎഫ് ഏതു കാര്‍ഡാണ് ഇറക്കുന്നത്? അത് കര്‍ഷകര്‍ക്കെതിരെയല്ലേ? ആദിവാസികളുടെ പേരിലുള്ള മുതലെടുപ്പല്ലേ? ആദിവാസികളെയും കര്‍ഷകരെയും തമ്മിലടിപ്പിക്കാനുള്ളതല്ലേ? അട്ടപ്പാടിയില്‍ സിപിഐ എം കാറ്റാടിക്കമ്പനിക്കൊപ്പം; കമ്പനിയെ ന്യായീകരിക്കുന്നു എന്ന ഉമ്മാക്കി കാട്ടിയുള്ള ഭയപ്പെടുത്തല്‍ നിഷ്ഫലമാണ്. കാറ്റാടിക്കമ്പനിയല്ല ഏതു പടച്ചതമ്പുരാനായാലും ആദിവാസികള്‍ക്കവകാശപ്പെട്ട ഭൂമി കൈവശപ്പെടുത്തിയിട്ടുണ്ടെങ്കില്‍ തിരിച്ചുപിടിക്കും എന്ന് മന്ത്രിമാരായ എ കെ ബാലനും കെ പി രാജേന്ദ്രനും പ്രഖ്യാപിച്ചത് കേട്ടില്ലെന്നു നടിച്ച് കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനിറങ്ങുന്നവര്‍ ജനങ്ങള്‍ വിഡ്ഢികളാണെന്ന് ധരിച്ചുപോയിട്ടുണ്ടെന്നും തോന്നുന്നു. അതല്ലെങ്കില്‍ കലക്ടറുടെ റിപ്പോര്‍ട്ടുമതി; ഐടിഡിപി ഓഫീസര്‍ പറഞ്ഞിടത്തു നിന്നാല്‍മതി; ചീഫ് സെക്രട്ടറി അന്വേഷിക്കേണ്ടതില്ല എന്നാവശ്യപ്പെട്ട് സമരം നടത്തുമോ അവര്‍? അങ്ങനെയെങ്കില്‍ ശ്രേയാംസ്കുമാറിന്റെ കൃഷ്ണഗിരിയിലെ ഭൂമി തിരിച്ചുപിടിക്കണമെന്ന ഉത്തരവ് നടപ്പാക്കാന്‍ അവര്‍ ആദ്യം സമരം ചെയ്യേണ്ടതാണ്. നാലുകൊല്ലംകൊണ്ട് പട്ടികജാതി-വര്‍ഗക്കാര്‍ക്ക് പതിനേഴായിരം ഏക്കര്‍ ഭൂമി വിതരണംചെയ്ത എ കെ ബാലന്റെയും എല്‍ഡിഎഫ് സര്‍ക്കാരിന്റെയും രാഷ്ട്രീയമാണോ, ജോഗിയുടെ ചോരപുരണ്ട യുഡിഎഫ് രാഷ്ട്രീയമാണോ ശരി എന്നാണ് ജനങ്ങള്‍ തീരുമാനിക്കുക. അതാണ് ചര്‍ച്ചചെയ്യേണ്ടതും. കാറ്റാടിക്കമ്പനി ആദിവാസിഭൂമി കൈയേറിയിട്ടുണ്ടെങ്കില്‍ നിയമപ്രകാരം അത് തിരിച്ചുപിടിക്കാന്‍ ചീഫ് സെക്രട്ടറിയുടെ സമിതിക്കു മുന്‍പാകെ തെളിവുകള്‍ നിരത്താന്‍ ആളെ വിടട്ടെ യു.ഡി.എഫ് - മാര്‍ച്ച് നടത്തി സമയം കളയാതെ.

Sunday, August 1, 2010

മാധ്യമ-സിബിഐ ഗൂഢാലോചന

മാധ്യമങ്ങള്‍ എങ്ങനെ സ്വയം ചെറുതാവുന്നു എന്നതിന്റെ ലക്ഷണയുക്തമായ ഉദാഹരണമാണ് ശനിയാഴ്ച എസ്എന്‍സി ലാവ്ലിന്‍ കേസുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകള്‍. ദിലീപ് രാഹുലന്‍ എന്ന എസ്എന്‍സി ലാവ്ലിന്റെ മുന്‍ ഉദ്യോഗസ്ഥനില്‍നിന്ന് ശേഖരിച്ച മൊഴിയാണ് പ്രത്യേക കോടതിയില്‍ സിബിഐ ഹാജരാക്കിയത്. വിവിധ പത്രങ്ങള്‍ നല്‍കിയ തലക്കെട്ടുകള്‍ നോക്കുക:

മനോരമ ലാവ്ലിന്‍: കസള്‍ട്ടന്‍സി കരാര്‍ പിണറായിയുടെ അറിവോടെ

മാതൃഭൂമി ലാവ്ലിന്‍: പിണറായിക്ക് എതിരായ സാക്ഷിമൊഴി സിബിഐ ഹാജരാക്കി

മാധ്യമം പിണറായിയുടെ അറിവോടെയെന്ന് കമ്പനി മുന്‍ ഡയറക്ടര്‍

മംഗളം 1. ടെക്നിക്കാലിയയെ കൊണ്ടുവന്നത് പിണറായിയുടെ അറിവോടെ (പേജ് 1) 2. ലാവ്ലിന്‍ കേസ്: പിണറായിക്കെതിരെ ദിലീപ് രാഹുലന്റെ മൊഴി നിര്‍ണായകം (പേജ് 7)

ദീപിക ടെക്നിക്കാലിയയെ തെരഞ്ഞെടുത്തത് പിണറായി പങ്കെടുത്ത യോഗത്തില്‍

കേരള കൌമുദി കസള്‍ട്ടന്റിനെ നിശ്ചയിച്ച യോഗത്തില്‍ പിണറായി പങ്കെടുത്തെന്ന് മുന്‍ ഡയറക്ടര്‍ (പേജ് 10)

വീക്ഷണം ലാവ്ലിന്‍ അഴിമതിക്കരാറിന് വഴിയൊരുക്കിയത് പിണറായി

ചന്ദ്രിക പിണറായിക്കെതിരെ മൊഴി

ജന്മഭൂമി ടെക്നിക്കാലിയയെ നിയമിച്ചത് പിണറായിയുടെ അറിവോടെ

ഇത്രയും വായിക്കുന്ന ആര്‍ക്കും തോന്നുക ദിലീപ് രാഹുലന്‍ എന്തോ കനപ്പെട്ടത് വെളിപ്പെടുത്തിയെന്നും പിണറായി വിജയന്‍ അപകടത്തില്‍പെടാന്‍ പോകുന്നുവെന്നുമാണ്. കേസ് ഗൌരവമായി ശ്രദ്ധിക്കുന്നവര്‍ക്ക് ഈ വാര്‍ത്തകളെ ആശ്ചര്യത്തോടെയേ കാണാനാവൂ. ടെക്ക്നിക്കാലിയ പണം വെട്ടിച്ചുവെന്ന് കേസില്ല. കരാറുകാരായിരുന്ന അവര്‍ ചെയ്ത ജോലിയെക്കുറിച്ചും കേസില്ല. പണം വന്നു; വന്നത് ചെയ്ത ജോലിക്ക് പ്രതിഫലമായി ടെക്ക്നിക്കാലിയക്ക് കിട്ടി-ഇതിലൊന്നും ആര്‍ക്കും തര്‍ക്കവുമില്ല. ടെക്ക്നിക്കാലിയ ഏതു സ്ഥാപനം; എവിടെനിന്ന് വന്നു; അത് പിണറായി ഉണ്ടാക്കിയതാണ് എന്നൊക്കെ വിവാദ വ്യവസായികള്‍ പറഞ്ഞുനടന്നിരുന്നു. ഇന്ത്യയിലും പുറത്തും നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്നതും ആശുപത്രി നിര്‍മാണത്തില്‍ വൈദഗ്ധ്യം തെളിയിച്ചതുമായ സ്ഥാപനമാണതെന്ന് തെളിഞ്ഞതോടെ അത്തരം വിവാദക്കാര്‍ പിന്‍മാറി. ടെക്ക്നിക്കാലിയയെ കേരളത്തിലേക്ക് ആദ്യം കൊണ്ടുവന്നത് പരിയാരം മെഡിക്കല്‍ കോളേജ് നിര്‍മിക്കാന്‍ എം വി രാഘവനാണ് എന്നും പിന്നീട് വ്യക്തമായി. പിണറായി മന്ത്രിയായിരുന്ന കാലത്ത്, അദ്ദേഹത്തിന്റെ മുന്‍കൈയില്‍ മലബാറില്‍ ഒരു ക്യാന്‍സര്‍ ആശുപത്രി തുടങ്ങുമ്പോള്‍ പണി ആരുചെയ്യുമെന്ന് അറിയുന്നത് മഹാപരാധമോ? അത് അപരാധമാണെന്ന് ഏതായാലും സിബിഐ പറഞ്ഞിട്ടില്ല. ടെക്ക്നിക്കാലിയയെക്കുറിച്ച് ഒരു ആരോപണവും നിലനില്‍ക്കുന്നില്ല. ആ കമ്പനിയാണ് ക്യാന്‍സര്‍ സെന്ററിന്റെ പണി നടത്തിയത് എന്നതിലും തര്‍ക്കമില്ല.

പിന്നെങ്ങനെ ഇപ്പോള്‍ മാധ്യമങ്ങള്‍ അറബിഭാഷയില്‍ കരിമ്പൂച്ചയെ തപ്പുന്നു?

പിണറായിയുടെ പേര് ദിലീപ് രാഹുലന്റെ മൊഴിയില്‍ വരുന്നു എന്ന് ഉറപ്പാക്കാതെയാണ് വാര്‍ത്ത എഴുതിയത് എന്നത് മനോരമയുടെ വാര്‍ത്തയില്‍ വ്യക്തമാകുന്നു:

"വൈദ്യുതിമന്ത്രി എന്നര്‍ത്ഥം വരുന്ന വസീര്‍ തോക്കത്ത്' എന്ന വാക്കാണ് ഈ റിപ്പോര്‍ട്ടില്‍ ദുബായ് പൊലീസ് ഉപയോഗിച്ചിട്ടുള്ളത്. എന്നാല്‍, അറബിയിലുള്ള റിപ്പോര്‍ട്ട് ഇംഗ്ളീഷിലേക്ക് തര്‍ജമ ചെയ്തപ്പോള്‍ ഒരിടത്ത് ഊര്‍ജ സെക്രട്ടറിയെന്നും മറ്റൊരിടത്ത് ഊര്‍ജ മന്ത്രിയെന്നും ഉപയോഗിച്ചതിന്റെ ആശയക്കുഴപ്പം സിബിഐ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിലനില്‍ക്കുന്നുണ്ട്.''

ഈ ആശയക്കുഴപ്പമുള്ള മനോരമ എങ്ങനെ 'കണ്‍സള്‍ട്ടന്‍സി കരാര്‍ പിണറായിയുടെ അറിവോടെ' എന്ന് വാര്‍ത്തയെഴുതും?

2007 ജനുവരി പതിനാറിനാണ് കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജിയില്‍ ഹൈക്കോടതി ഉത്തരവുണ്ടായത്. 2009 ജൂണ്‍ പതിനൊന്നിനാണ് കൊച്ചിയിലെ പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കേസാകെ അന്വേഷിച്ച്, ആറായിരത്തില്‍പ്പരം പേജുള്ള രേഖകള്‍ പരിശോധിച്ച് കുറ്റപത്രം തയ്യാറാക്കാന്‍ എടുത്ത സമയമാണത്. അങ്ങനെ സമര്‍പ്പിച്ച കുറ്റപത്രം പ്രത്യേക കോടതി അപ്പാടെ സ്വീകരിച്ചില്ല. സിബിഐ സമര്‍പ്പിച്ച രേഖകള്‍തന്നെ പരിശോധിച്ചപ്പോള്‍ കോടതിക്ക് ആദ്യമുണ്ടായ സംശയം എന്തുകൊണ്ട് ജി കാര്‍ത്തികേയന്‍ പ്രതിയാകുന്നില്ല എന്നാണ്. കാര്‍ത്തികേയന്റെ പങ്കാളിത്തം അന്വേഷിക്കാന്‍ 2009 ജൂണ്‍ 23നാണ് പ്രത്യേക കോടതി ഉത്തരവിട്ടത്. കേസ് ആകെ അന്വേഷിക്കാന്‍ ഇരുപത്തിനാലുമാസത്തില്‍ താഴെമാത്രം എടുത്ത സിബിഐക്ക് കാര്‍ത്തികേയനെക്കുറിച്ച് അനേഷിച്ചിട്ടു തീരുന്നില്ല. ഇനിയും വേണമത്രെ നാലുമാസം. "കാര്‍ത്തികേയനും മറ്റും എതിരെയുള്ള അന്വേഷണം ഫലപ്രദമായി നടക്കുന്നു'' എന്നാണ് സിബിഐ വിശദീകരണം. 'ഫലപ്രദമാക്കിയാല്‍' മതിയോ? റിപ്പോര്‍ട്ട് സമര്‍പ്പിക്കണ്ടേ? എന്തേ സിബിഐ മടിച്ചുനില്‍ക്കുന്നു? എന്താണ് ഈ കാലതാമസത്തിനുപിന്നിലെ രാഷ്ട്രീയം?

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് ലാവ്ലിന്‍ കേസിന്റെ സഹായം യുഡിഎഫിന് കിട്ടാന്‍ സിബിഐ നന്നായി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുക്കുന്നു; യുഡിഎഫിന്റെ നില ഭദ്രമല്ല എന്നറിയാവുന്ന കേരളത്തിലെ ചില പ്രധാന മാധ്യമങ്ങള്‍ അവസരം കാത്തിരിക്കുന്നു. അവര്‍ക്കുവേണ്ടി സിബിഐ പണിയെടുക്കുന്നു. ദീപക് കുമാര്‍ എന്ന 'സാക്ഷി'യെ ഇടക്കാലത്ത് അവതരിപ്പിച്ചു. അയാള്‍ പലതും പറയുന്നു. അയാള്‍ സിബിഐക്ക് നല്‍കിയ മൊഴിയുടെ ഫോട്ടോസ്റാറ്റ് 'മാതൃഭൂമി' പ്രസിദ്ധീകരിക്കുന്നു. കോടതിക്ക് കൊടുക്കാത്ത രേഖ എന്തിന് സിബിഐ മാതൃഭൂമിക്ക് കാണിക്കവയ്ക്കുന്നു? കുറച്ചുദിവസമായി ദീപക് കുമാറായിരുന്നു ലാവ്ലിന്‍ വാര്‍ത്തയെ നിലനിര്‍ത്തിയത്. ഇപ്പോള്‍ മാതൃഭൂമി പറയുന്നു: "ഈ ഇടപാടുകള്‍ കേസിന്റെ വിചാരണഘട്ടത്തില്‍ വെളിച്ചത്തുകൊണ്ടുവരാനാണ് സിബിഐയുടെ തീരുമാനം''.

ഇത് വെള്ളരിക്കാപ്പട്ടണമോ?

കുറെ കാര്യങ്ങള്‍ ഒളിപ്പിച്ചുവച്ച് വിചാരണക്കാലത്തുമാത്രം പുറത്തുകൊണ്ടുവരാന്‍ സിബിഐക്ക് എങ്ങനെ കഴിയും? അങ്ങനെയൊരു ബ്ളാക്ക്മെയില്‍ പ്രവര്‍ത്തനം നടത്താന്‍മാത്രം കേന്ദ്ര അന്വേഷണ ഏജന്‍സി അധഃപതിക്കാമോ? എന്തുകൊണ്ട് കാര്‍ത്തികേയനെക്കുറിച്ചുള്ള അന്വേഷണം പൂര്‍ത്തിയാക്കുന്നില്ല? യുഡിഎഫിനും അവരുടെ തെരഞ്ഞെടുപ്പുനേട്ടത്തിനും വേണ്ടി സിബിഐ പണിയെടുക്കുകയും മനോരമയും മാതൃഭൂമിയുമുള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ അതിന് ഒത്താശചെയ്യുകയും എന്ന അവസ്ഥ ഇന്നാട്ടിലെ മര്യാദ, മാന്യത എന്നിങ്ങനെയുള്ള ശീലങ്ങളെ തകര്‍ത്തുകളയുകയല്ലേ? അതല്ലെങ്കില്‍, സിബിഐയെ ഉദ്ധരിച്ച് വരുന്ന വാര്‍ത്തകള്‍, ദീപക് കുമാറിന്റെ മൊഴി എന്ന പേരില്‍ വന്ന അപകീര്‍ത്തികരമായ പ്രസ്താവങ്ങള്‍ എന്നിവ നിഷേധിക്കാനുള്ള സന്മനസ്സ് സിബിഐക്കുണ്ടാകേണ്ടതല്ലേ? കോടതിയില്‍ ഹാജരാക്കാത്ത ദീപക്കുമാറിന്റെ മൊഴി എങ്ങനെ മാതൃഭൂമിക്കു കിട്ടി? സിബിഐ ചോര്‍ത്തിക്കൊടുത്തോ? ഇന്നുവരെ കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ലാത്ത മൊഴി പിണറായിയെ സ്വഭാവഹത്യ നടത്തുന്നതരത്തില്‍ പ്രചരിപ്പിക്കുന്നത് സ്വാഭാവിക നീതിയുടെ നിഷേധമല്ലേ?

സിബിഐയും ചില മാധ്യമ ഉടമകളും ചേര്‍ന്ന് ഗൂഢാലോചന നടത്തുന്നതിന്റെ സാഹചര്യത്തെളിവുകള്‍ വേണ്ടുവോളമുണ്ട്. മാധ്യമങ്ങളും സിബിഐയും പറഞ്ഞുനടന്ന 'വരദാചാരിയുടെ തല' ഇന്നെവിടെ? കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഫലപ്രദമായി ഇടതുപക്ഷത്തിനെതിരെ പ്രയോഗിച്ച തന്ത്രം ആവര്‍ത്തിക്കാനുള്ള ശ്രമമാണ്, ദിലീപ് രാഹുലന്റെ മൊഴി അത്ഭുതകരമായ വ്യാഖ്യാനത്തോടെ അവതരിപ്പിച്ചതിനുപിന്നില്‍. ഈ ഗൂഢാലോചനയില്‍ മാധ്യമങ്ങളും യുഡിഎഫ് രാഷ്ട്രീയവും മാത്രമല്ല സിബിഐയും പങ്കാളിയായിരിക്കുന്നു.

Thursday, July 22, 2010

ജമാ‍ അത്തിന്റെ നുണഭക്ഷണം

മതനിരപേക്ഷതയുടെയും സമാധാനത്തിന്റെയും സൌഹാര്‍ദത്തിന്റെയും മുന്‍കൈകളോട് സംഘപരിവാര്‍ അസഹിഷ്ണുത കാണിച്ചിട്ടേയുള്ളൂ. മതനിരപേക്ഷതയെക്കുറിച്ച് സംസാരിക്കുന്നവരെ അവര്‍ 'കപട മതേതരവാദികള്‍' എന്നു വിളിച്ചു. സംഘപരിവാറിന്റെ കടുത്ത ശത്രുക്കളുടെ പട്ടികയിലായി മതനിരപേക്ഷ ശക്തികളുടെ സ്ഥാനം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ സിപിഐ എം പ്രവര്‍ത്തകരുടെ ജീവരക്തം പുരണ്ടത് ആര്‍എസ്എസിന്റെ കൊലക്കത്തികളിലാണ്. കോണ്‍ഗ്രസും മുസ്ളിം ലീഗും ആര്‍എസ്എസുമായി പ്രണയകാലം കൊണ്ടാടുമ്പോഴും മതനിരപേക്ഷതയ്ക്കുവേണ്ടി ജീവന്‍കൊടുത്തു പോരാടുന്നവര്‍ കമ്യൂണിസ്റുകാരാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ മതാടിസ്ഥാനത്തിലുള്ള കക്ഷികളെ സ്വീകരിക്കാതെ വലിയതോതില്‍ ഇടതുപക്ഷത്തോട് അനുഭാവം പുലര്‍ത്തിയത്. മതമേലധ്യക്ഷന്മാരുടെയും വര്‍ഗീയക്കോമരങ്ങളുടെയും തീട്ടൂരങ്ങള്‍ക്കുപിന്നിലാണ് കേരളത്തിലെ വിശ്വാസികളാകെ അണിനിരന്നതെങ്കില്‍ ഇവിടെ ആറുവട്ടം കമ്യൂണിസ്റുകാരുടെ നേതൃത്വത്തില്‍ സര്‍ക്കാരുകളുണ്ടാകുമായിരുന്നില്ല.

ന്യൂനപക്ഷ സമുദായങ്ങളിലെ സാധാരണ ജനങ്ങളുടെ പിന്തുണ ഇടതുപക്ഷത്തിന് ഒരിക്കലും ലഭിക്കരുത് എന്ന ലക്ഷ്യത്തോടെ നിരന്തരമായി നുണകള്‍ പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. കമ്യൂണിസ്റുകാര്‍ സ്ത്രീകളെ പൊതുസ്വത്താക്കുന്നവരാണ് എന്നതുമുതല്‍, വിശ്വാസികളെ സ്വതന്ത്രവേഷം കെട്ടിച്ച് വിദഗ്ധമായി കെണിയില്‍ പെടുത്തുന്നവരാണെന്ന ഇപ്പോഴത്തെ ഇടയലേഖനംവരെ. അക്കൂട്ടത്തിലൊന്നായിരുന്നു, 'ബാബറിമസ്ജിദ് പൊളിച്ചുമാറ്റി പ്രശ്നം തീര്‍ക്കണം. ഇ എം എസ്' എന്ന മാതൃഭൂമി വാര്‍ത്ത. ബാബറി മസ്ജിദ് സംരക്ഷിക്കുന്നതിന് അറച്ചു നില്‍ക്കുകയും സംഘപരിവാറിന് ഒത്താശചെയ്യുന്ന കോണ്‍ഗ്രസിന് കൂട്ടുകിടന്ന് അധികാരം നുണയുകയുമായിരുന്നു മുസ്ളിം ലീഗ്. ആ സമയത്താണ് സിപിഐ എം ജനറല്‍ സെക്രട്ടറി ഇ എം എസിന്റെ പ്രസംഗത്തിലേതെന്ന നാട്യത്തില്‍ മാതൃഭൂമി പച്ചക്കള്ളം എഴുതിയത്. മറ്റൊരു പത്രവും ഇത്തരമൊരു പ്രസംഗം കേട്ടില്ല. റിപ്പോര്‍ട്ടുചെയ്തുമില്ല.

അടുത്ത ദിവസംതന്നെ ഇ എം എസിന്റെ മറുപടിയടക്കം ദേശാഭിമാനി വാര്‍ത്ത പ്രസിദ്ധീകരിച്ചു. അതോടെ വ്യാജ വാര്‍ത്താ സ്രഷ്ടാക്കള്‍ മിണ്ടാതായി. പക്ഷേ, പിന്നീടുള്ള തെരഞ്ഞെടുപ്പുകളില്‍ വോട്ടെടുപ്പിന് തൊട്ടുമുമ്പായി ഇ എം എസിന്റെ പ്രസംഗം വ്യാജമായി നിര്‍മിച്ച് മാതൃഭൂമി പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ ഫോട്ടോകോപ്പി മുസ്ളിം സമുദായാംഗങ്ങള്‍ക്കിടയില്‍ പ്രചരിപ്പിച്ചുവന്നു. ബാബറി മസ്ജിദ് പൊളിക്കാന്‍ പറഞ്ഞവരാണ് മാര്‍ക്സിസ്റുകാര്‍ എന്ന പ്രചാരണം നടത്തി. ബാബറി മസ്ജിദ് പ്രശ്നത്തില്‍ സിപിഐ എം എടുത്ത നിലപാടുകളുടെ ദാര്‍ഢ്യവും വ്യക്തതയും ആര്‍ക്കും ചോദ്യം ചെയ്യാനാവാത്തതാണ് എന്നതുകൊണ്ട്, ഈ വ്യാജ പ്രചാരകര്‍ക്ക് ഉദ്ദേശിച്ച ഫലമുണ്ടാക്കാന്‍ കഴിഞ്ഞില്ല. ഒടുവിലൊടുവില്‍ അവര്‍ അത് ഭാഗികമായെങ്കിലും ഉപേക്ഷിച്ചു.

മുനപോയ ആ ആയുധവുമായി പക്ഷേ, ഇപ്പോള്‍ ലജ്ജയില്ലാതെ രംഗത്തെത്തിയിരിക്കുന്നത് ജമാ അത്തെ ഇസ്ളാമിയാണ്. ആ സംഘടനയുടെ പ്രസിദ്ധീകരണമായ മാധ്യമം ആഴ്ചപ്പതിപ്പിന്റെ 2010 ജൂലൈ 12ന്റെ ലക്കത്തിന്റെ മുഖചിത്രംതന്നെ ഇ എം എസിന്റെ പ്രസംഗം വ്യാജമായി പ്രസിദ്ധീകരിച്ച മാതൃഭൂമി പത്രത്തിന്റെ പഴയതാളാണ്. അതിന് 'ഒന്നുകില്‍ ന്യൂനപക്ഷത്തിന്റെ നെഞ്ചത്ത്, അല്ലെങ്കില്‍...' എന്ന അടിക്കുറിപ്പും. ജമാഅത്തെ എന്ന മത-പ്രാകൃത സംഘടനയുടെ ഉള്ളുകള്ളികള്‍ കേരളത്തില്‍ ചര്‍ച്ചചെയ്യുമ്പോള്‍, ശക്തമായി നിലപാടു വ്യക്തമാക്കിയ സിപിഐ എമ്മിനെ മുസ്ളിം വിരോധികളായി ചിത്രീകരിക്കാനുള്ള തുടര്‍പുറപ്പാട്. ലീഗുകാര്‍ വികാരം ജനിപ്പിച്ച് വോട്ടുതട്ടാന്‍ ഉപയോഗിച്ച മൂന്നാംകിട തന്ത്രത്തിന്റെ ആവര്‍ത്തനം. 1987 ജനുവരി 15ന്റെ ദേശാഭിമാനിയില്‍ ഇ എം എസിന്റെ പ്രസ്താവനയുടെ പൂര്‍ണരൂപം നല്‍കിയിട്ടുണ്ട്. ഇ എം എസ് യോഗത്തില്‍ പ്രസംഗിച്ചത് എന്തെന്നും മാതൃഭൂമി ലേഖകന്‍ ഭാവനയില്‍നിന്ന് എഴുതിയത് എന്തെന്നും അന്നത്തെ പത്ര കട്ടിങ് സഹിതം ഇവിടെ പുനഃപ്രസിദ്ധീകരിക്കുന്നു.

ഇസ്ളാം സത്യത്തെ ഉയര്‍ത്തിപ്പിടിക്കുന്നു. ജമാ അത്തെ ഇസ്ളാമി ഇവിടെ നുണകള്‍ ഭക്ഷിച്ച് ജീവിക്കുന്നു.

പറയാത്തത്

കൊച്ചി: "ബാബ്റി മസ്ജിദ് പൊളിച്ചുമാറ്റണം എന്ന് ഇ എം എസ്'' എന്ന തലക്കെട്ടില്‍ ഇന്നത്തെ (ജനുവരി 14ന്റെ) മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച വാര്‍ത്താശകലവും ആകാശവാണിയുടെ പ്രക്ഷേപണവും തന്നെ അത്ഭുതപ്പെടുത്തിയെന്ന് കമ്യൂണിസ്റ് (മാര്‍ക്സിസ്റ്) പാര്‍ടി ജനറല്‍ സെക്രട്ടറി ഇ എം എസ് ഇന്നിവിടെ പറഞ്ഞു.

ഇന്നലെ (13ന്) തിരൂരില്‍ ഞാന്‍ ചെയ്ത പ്രസംഗം "റിപ്പോര്‍ട്ടു ചെയ്തു''വെന്നാണ് ലേഖകന്‍ അവകാശപ്പെടുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അത്തരമൊരു പ്രസ്താവനയും താന്‍ ചെയ്തിട്ടില്ല.നേരേമറിച്ച് രാമജന്മഭൂമിയെന്ന പേരില്‍ ഹൈന്ദവ ബഹുജനങ്ങളെയും ബാബ്റി മസ്ജിദ് എന്ന പേരില്‍ മുസ്ളീം ബഹുജനങ്ങളെയും തമ്മിലടിപ്പിക്കരുതെന്ന് ഇരുവിഭാഗങ്ങളിലുംപെട്ട പ്രമാണിമാരോട് അഭ്യര്‍ത്ഥിക്കുകയാണ് താന്‍ ചെയ്തത്. മാത്രമല്ല, മലപ്പുറം ജില്ലയില്‍പെട്ട ഏലംകുളം, പൊന്നാനി എന്നീ രണ്ടു സ്ഥലങ്ങളില്‍ കൂടി ഇതേ അഭ്യര്‍ഥന ഇന്നലെ താന്‍ നടത്തിയിരുന്നു. മൂന്നിടത്തെയും പ്രസംഗങ്ങള്‍ കേട്ടവര്‍ക്ക് അതറിയാം.ദൂരെ കിടക്കുന്ന അയോധ്യയില്‍ മാത്രമല്ല മലപ്പുറം ജില്ലയില്‍തന്നെ അടുത്തുള്ള സ്ഥലങ്ങളിലും ഒരു വിഭാഗക്കാര്‍ ക്ഷേത്രത്തിന്റെയും മറ്റൊരു വിഭാഗക്കാര്‍ പള്ളിയുടെയും പേരില്‍ ജനങ്ങളെ ഇളക്കിവിടുന്നുണ്ടെന്ന് ഇ എം എസ് തുടര്‍ന്നുപറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്ത ഈ ഘട്ടത്തില്‍ വോട്ടുപിടിത്ത ശ്രമത്തിന്റെ ഭാഗമായി ഇത്തരം സംഭവങ്ങള്‍ കരുതിക്കൂട്ടി ഉണ്ടാക്കാന്‍ പലരും ശ്രമിക്കും. അതിനെതിരെ ജാഗ്രത പുലര്‍ത്താന്‍ മതനിരപേക്ഷതയില്‍ താല്‍പ്പര്യമുള്ള എല്ലാ ജനാധിപത്യവാദികളും മുന്നോട്ടുവരേണ്ടതാണ്.

അതിനുള്ള അഭ്യര്‍ത്ഥന നടത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടിരിക്കുന്ന താന്‍ ഏതെങ്കിലുമൊരു ക്ഷേത്രമോ പള്ളിയോ പൊളിച്ചുമാറ്റണമെന്ന് പറഞ്ഞതായി 'റിപ്പോര്‍ട്ട്' ചെയ്തവരുടെ ഉദ്ദേശ്യം വ്യക്തമാണ്: പള്ളികള്‍ പൊളിച്ചു മാറ്റുകയെന്ന തങ്ങളുടെ ഹൈന്ദവ - വര്‍ഗീയ ആവശ്യത്തിന് തന്റെ കൂടെ പിന്തുണയുണ്ടെന്നു വരുത്തുക, കമ്യൂണിസ്റ് (മാര്‍ക്സിസ്റ്) പാര്‍ടിയെ ഹൈന്ദവ വര്‍ഗീയവാദിയായി ചിത്രീകരിക്കുക, താന്‍ ചെയ്ത പ്രസംഗം സത്യസന്ധമായി റിപ്പോര്‍ട്ടുചെയ്താല്‍ അതു നടക്കുകയില്ല. പച്ചക്കള്ളംമാത്രമേ അതിനു സഹായിക്കൂ - ഇ എം എസ് പറഞ്ഞു.

( എം എസ് മലപ്പുറം ജില്ലയിലെ ചെറുകര, തിരൂര്‍, പൊന്നാനി എന്നീ സ്ഥലങ്ങളില്‍ ചൊവ്വാഴ്ച നടത്തിയ പ്രസംഗങ്ങളിലെ ബാബ്റി മസ്ജിദ് - രാമജന്മഭൂമി പ്രശ്നം സംബന്ധിച്ച പ്രസക്ത ഭാഗങ്ങള്‍ ഇവിടെ ഉദ്ധരിക്കുന്നു.)

പറഞ്ഞത്

മലപ്പുറം: ബാബ്റി മസ്ജിദ്, രാമജന്മഭൂമി പ്രശ്നങ്ങള്‍ അന്യോന്യം വിട്ടുവീഴ്ചചെയ്ത് ഒത്തുതീര്‍പ്പുണ്ടാക്കിക്കൂടേ? സിപിഐ എം ജനറല്‍ സെക്രട്ടറി ഇ എം എസ് ചെറുകര, തിരൂര്‍, പൊന്നാനി എന്നിവിടങ്ങളില്‍ ചേര്‍ന്ന പാര്‍ടി പൊതുയോഗങ്ങളില്‍ ഈ ചോദ്യം ഉന്നയിച്ചു.
സേട്ടുവും ആര്‍എസ്എസ്സും തമ്മില്‍ ഇതിന്റെ പേരില്‍ യുദ്ധം വെട്ടാനൊരുങ്ങുകയാണ്. ഇത് രണ്ട് സമുദായത്തിനും ഗുണം ചെയ്യുമോ? രണ്ട് സമുദായങ്ങളിലേയും സാധാരണക്കാര്‍ ചിന്തിക്കണം.

നൂറ്റാണ്ടുകള്‍ക്കുമുമ്പാണ് ബാബര്‍ ജീവിച്ചത്. ശ്രീരാമന്‍ ജനിച്ചിട്ടുണ്ടെന്നാണ് പറയുന്നതെങ്കില്‍ അതും രണ്ടായിരം മൂവായിരം വര്‍ഷം മുമ്പാണ്. അന്നുള്ള പ്രശ്നത്തിന്റെ പേരില്‍ ഇന്ന് ജനങ്ങളെ ഇളക്കിവിടുന്നത് ശരിയാണോ?

മതവിശ്വാസികളുടെ വിശ്വാസത്തെ ഞാന്‍ ബഹുമാനിക്കുന്നു. ഞാന്‍ മതവിശ്വാസി അല്ലാത്തതുകൊണ്ട് എനിക്ക് മതവിശ്വാസികളെ ബഹുമാനിക്കാനും വിമര്‍ശിക്കാനും കഴിയും. ബാബ്റി മസ്ജിദ് പ്രശ്നവും രാമജന്മഭൂമി പ്രശ്നവും പരിഹരിക്കാന്‍ ഞാനൊരു നിര്‍ദ്ദേശംവെയ്ക്കുന്നു. ഞാനാണ് നിര്‍ദ്ദേശം വെയ്ക്കുന്നതെന്നതുകൊണ്ട് തന്നെ അവരത് അംഗീകരിക്കുകയില്ല - ഇ എം എസ് പറഞ്ഞു.

പള്ളിയും ക്ഷേത്രവും ആ സ്ഥലത്ത് പ്രവര്‍ത്തിച്ചുകൂടേ? ഒരു ഭാഗത്ത് പള്ളി, മറുഭാഗത്ത് ക്ഷേത്രം. അല്ലെങ്കില്‍ കെട്ടിടത്തിന്റെ മുകളില്‍ പള്ളി, താഴെ ക്ഷേത്രം. അല്ലെങ്കില്‍ മുകളില്‍ ക്ഷേത്രം താഴെ പള്ളി. എന്നാലും തര്‍ക്കം തീരില്ല. കെട്ടിടത്തിന്റെ താഴെ പള്ളി വേണം, അമ്പലം വേണം എന്നതാവും പിന്നീട് തര്‍ക്കം. പ്രശ്നം ഒത്തുതീര്‍പ്പിലെത്തിക്കുകയല്ല കൂടുതല്‍ കുഴപ്പങ്ങളുണ്ടാക്കി സാധാരണ ജനങ്ങളുടെ ജീവിതപ്രശ്നങ്ങളില്‍നിന്നു ശ്രദ്ധ തിരിച്ചുവിടാനാണ് സേട്ടും ആര്‍എസ്എസും ശ്രമിക്കുന്നത് - ഇ എം എസ് പറഞ്ഞു.

പൊന്നാനിയില്‍ നടന്ന വമ്പിച്ച പൊതുയോഗത്തില്‍ ഇ കെ ഇമ്പിച്ചിബാവ അധ്യക്ഷനായിരുന്നു. കെ ശ്രീധരന്‍ സ്വാഗതം പറഞ്ഞു.

Wednesday, July 14, 2010

മാനായി വരുന്ന മാരീചന്‍

എന്‍ഡിഎഫ് ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടാണ്. പുതിയ രൂപം. ഭാവത്തിന് മാറ്റമില്ല. രാഷ്ട്രീയ കക്ഷിയും പിറന്നിരിക്കുന്നു. സോഷ്യല്‍ ഡമോക്രറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ. വികസനമ, ജനാധിപത്യം, ഇന്ത്യ-ഈ പദങ്ങളെല്ലാം പ്രകടനം മാത്രം. വര്‍ഗീയതയുടെ; ഭീകരതയുടെ; പ്രാകൃത ചിന്തകളുടെ വിളനിലമാണാ സംഘടന. ആര്‍എസ്എസിനെ അതേനാണയത്തില്‍ നേരിടാനാണ് നാഷണല്‍ ഡവലപ്മെന്റ് ഫ്രണ്ട് എന്ന എന്‍ഡിഎഫ് തജനിച്ചത്. ഹിന്ദുവര്‍ഗീയ ഭീകരതക്കുപകരം മുസ്ളിംമത ഭീകരത.

ഹിന്ദുഭീകര സംഘടനകളുടെയാകെ തലപ്പത്ത് ആര്‍എസ്എസാണെന്നപോലെ, കേരളത്തിലെ ഇസ്ളാമിക തീവ്രവാദ സംഘങ്ങളെയെല്ലാം ഏകോപിപ്പിക്കുന്ന കണ്ണി പോപ്പുലര്‍ ഫ്രണ്ടാണ്. ലക്ഷണമൊത്ത ഭീകര പ്രസ്ഥാനത്തിന്റെ രീതികളും സവിശേഷതകളും ഈ സംഘടനയുടെ പ്രവര്‍ത്തനത്തിലുണ്ട്. രണ്ട് മുഖമാണ് ഇതിന്. മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന നിര്‍ദോഷിയായ സംഘടനയാണ് തങ്ങളുടേതെന്ന് പോപ്പുലര്‍ ഫ്രണ്ട് നേതൃത്വം ആവര്‍ത്തിച്ചുപറയാറുണ്ട്. സാമൂഹ്യ സേവന-മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന, ഉദാത്ത മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന വിശുദ്ധ സംഘടനാപട്ടം സ്ഥാനത്തും അസ്ഥാനത്തും ചില 'മനുഷ്യാവകാശ സംഘടനകളും' മാധ്യമങ്ങളില്‍ ചിലതും പോപ്പുലര്‍ ഫ്രണ്ടിന് നല്‍കുന്നു. കപടമായി സൃഷ്ടിച്ച ഈ മാന്യതക്ക് പുറകില്‍, കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്ത തന്ത്രശാലിയായ കൊടുംഭീകരന്റെ മുഖം പോപ്പുലര്‍ ഫ്രണ്ട് ഒളിപ്പിച്ചുവെച്ചിരിക്കുന്നു. തൊടുപുഴയിലെ ന്യൂമാന്‍ കോളേജധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ 'താലിബാന്‍ നീതി' വെറുമൊരു പ്രാദേശിക സംഭവമായി കുറച്ചുകാണുകയാണ് പോപ്പുലര്‍ ഫ്രണ്ട് നേതൃത്വം.

നാട്ടിലാകെ എന്‍ഡിഎഫിന്റെ ആയുധശേഖരങ്ങള്‍ പിടിക്കപ്പെടുന്നു. ആരാധനാലയങ്ങളെ ദുരുപയോഗം ചെയ്യുന്നത് ചോദ്യം ചെയ്യപ്പെടുന്നു. പോപ്പുലര്‍ ഫ്രണ്ടിന് ഇതിനൊന്നും ന്യായീകരണമില്ല. അവര്‍ ഇപ്പോഴും തങ്ങളെ വേട്ടയാടുകയാണെന്നും അതിനുപിന്നില്‍ എല്‍ഡിഎഫ് ഗവര്‍മെന്റാണെന്നും പറഞ്ഞുനടക്കുന്നു.

സ്വന്തം പ്രവര്‍ത്തകരെ വിവിധ രാഷ്ട്രീയ കക്ഷികളിലേക്ക് നുഴഞ്ഞുകയറ്റിച്ചാണ് വന്‍കുഴപ്പങ്ങള്‍ക്ക് എന്‍ഡിഎഫ് തുടക്കമിടുന്നത്. പത്തനംതിട്ടയില്‍ 2001ഡിസംബര്‍ ഏഴിന് നടന്ന അക്രമത്തില്‍ സുപ്രധാന പങ്കുവഹിച്ചത് കോണ്‍ഗ്രസിനകത്തെ എന്‍ഡിഎഫുകാരായിരുന്നു. തീവ്രവാദത്തിനെതിരെ പ്രചാരണം നടത്തുമെന്ന് ഇപ്പോള്‍ പറയുന്ന ഇന്ത്യന്‍ യൂനിയന്‍ മുസ്ളിംലീഗിന്റെ നാനാതലങ്ങളിലും എന്‍ഡിഎഫ് അധിനിവേശമുറപ്പിച്ചിട്ടുണ്ട്. നാദാപുരത്തെ കലാപത്തീയില്‍ എണ്ണപകരുന്നത് ലീഗ് മുഖംമൂടിയിട്ട എന്‍ഡിഎഫുകാരാണ്.

1971ല്‍ തലശ്ശേരിയില്‍ ഒരു ക്ഷേത്രത്തിലേക്കുള്ള കലശം ഘോഷയാത്രക്ക് നേരെ "മാപ്പിളമാര്‍ ചെരിപ്പെറിഞ്ഞു'' എന്ന പെരുംനുണയാണ് ആര്‍എസ്എസ് കലാപത്തിന് കാരണമാക്കിയത്. അതേ തന്ത്രം കൂടുതല്‍ സമര്‍ഥമായി പോപ്പുലര്‍ ഫ്രണ്ട് പ്രയോഗിക്കുന്നു. തെക്കന്‍ കേരളത്തില്‍ വ്യാപകമായി ശ്രീനാരായണ പ്രതിമ തകര്‍ത്ത സംഭവങ്ങളില്‍ എന്‍ഡിഎഫിന്റെ കൈകള്‍ അന്വേഷകര്‍ കണ്ടെത്തിയിരുന്നു. നാദാപുരത്ത് ബിനു എന്ന യുവാവിനെ വെട്ടിക്കൊന്നശേഷം ഉത്തരവാദിത്തം മുസ്ളിംലീഗിന്റെ തലയിലിടാനാണ് ശ്രമിച്ചത്.

യഥേഷ്ടം പണം; ആയുധങ്ങള്‍, അധികാരകേന്ദ്രങ്ങളിലെ സ്വാധീനം. തഴച്ചുവളരാന്‍ മികച്ച സാഹചര്യമാണ് പോപ്പുലര്‍ ഫ്രണ്ട് കേരളത്തില്‍ കാണുന്നത്. വിദഗ്ധ പരിശീലനത്തിന് യുവാക്കളെ റിക്രൂട്ട് ചെയ്ത് പാക്കധീന കാശ്മീരിലേക്കയച്ചതിന്റെ തെളിവുകളുണ്ട്. കേരളത്തില്‍ തന്നെ നിരവധി ആയുധ പരിശീലന ക്യാമ്പുകള്‍ എന്‍ഡിഎഫ് നടത്തുന്നു. പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഇന്റര്‍നെറ്റിലൂടെയും ഭീകരവാദം പ്രചരിപ്പിക്കുന്നു.

പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകര്‍ സ്വന്തം സംഘടനയെ കോഡ്വാക്കിലൂടെ, പാഷ 134 എന്നാണ് വിളിക്കുന്നത്. സ്ഥിരമായി ഉപയോഗിക്കുന്ന നിരവധി പദങ്ങള്‍ക്ക് സ്വന്തമായി രഹസ്യകോഡുണ്ട്. തോക്കിനപകരം 'കുട' എന്നാണ് പറയുന്നതെങ്കില്‍ ബോംബിനെ 'കല്ലാ'ക്കുകയാണ് എന്‍ഡിഎഫ്.

ആര്‍എസ്എസിനെ സൈബത്ത് 20 എന്നോ കാഫിര്‍ 20 എന്നോ വിളിക്കുന്നു. പൊലീസിനെ മുനാഫിഖ് (ശത്രുക്കള്‍) എന്നും മദ്രസയെ പൂന്തോട്ടമെന്നും വിളിക്കുന്നു. അഞ്ചുപുസ്തകങ്ങളെക്കുറിച്ച് പോപ്പുലര്‍ ഫ്രണ്ടുകാരന്‍ പറഞ്ഞാല്‍ വാളുമുതല്‍ ഇരുമ്പുദണ്ഡുവരെയുള്ള അഞ്ച് ആയുധങ്ങള്‍ എന്നാണര്‍ഥം. കായിക പരിശീലനത്തെ (തദ്രിബ്) 'ടിബി'എന്നും പരിശീലകനെ (മുദാരിബ്) 'എംബി' എന്നും വിളിക്കുന്നു.

കര്‍ണാടകത്തിലെ ഗുണ്ടുല്‍പേട്ടിലുള്ള ഓര്‍ഗാനിക് ഫാം പോപ്പുലര്‍ ഫ്രണ്ടിന്റെ ബിനാമി സ്ഥാപനമാണ്. മെഡിക്കല്‍ സ്റ്റോറുകള്‍, ആംബുലന്‍സ് സര്‍വീസ്, ജ്വല്ലറികള്‍, ട്രാവല്‍ ഏജന്‍സി, പര്‍ദസ്റ്റോര്‍ എന്നിങ്ങനെ നിരവധി വ്യാപാര സ്ഥാപനങ്ങള്‍ എന്‍ഡിഎഫ് നടത്തുന്നുണ്ട്. ഹവാല ഇടപാടിനുള്ള മറയാണ് ഈ സ്ഥാപനങ്ങള്‍. ഗള്‍ഫ് രാജ്യങ്ങില്‍ നിന്ന് പിരിച്ചെടുക്കുന്ന പണം പ്രധാന വരുമാനമാണ്. ഗള്‍ഫില്‍ നിന്ന് പലവഴിക്ക് വരുന്ന പണം സ്വര്‍ണമാക്കി കേരളത്തിലേക്ക് കടത്തുന്നു. അത് ബിനാമി ജ്വല്ലറികളിലൂടെ വീണ്ടും പണമാക്കുന്നു. കുഴല്‍പണം, കള്ളനോട്ട് ഇടപാടുകളുമായി ബന്ധപ്പെട്ട് ഡസന്‍കണക്കിന് മുസ്ളിം തീവ്രവാദ സംഘടനാ പ്രവര്‍ത്തകര്‍ ഇതിനകം അറസ്റ്റിലായിട്ടുണ്ട്. മിക്ക സ്ഥലത്തും ആംബുലന്‍സ് സര്‍വീസ് നടത്താന്‍ തയ്യാറാകുന്നത് ആയുധം കടത്താനും തീവ്രവാദികളെ ഒളിപ്പിച്ചു കടത്താനുമുള്ള സൌകര്യം മുന്നില്‍ കണ്ടാണ്. ന്യൂമാന്‍ കോളേജധ്യാപകന്റെ കൈ്വട്ടിയ ശേഷം പോപ്പുലര്‍ ഫ്രണ്ട് നേതൃത്വത്തിലെ ചിലറ ഗള്‍ഫിലേക്ക് വിമാനം കയറി; ഇസ്ളാം അപടകത്തില്‍; കേരളത്തില്‍ വേട്ടയാടപ്പെടുന്നു-പണം തരൂ എന്ന അഭ്യര്‍ത്ഥനയുമായി.

പോപ്പുലര്‍ ഫ്രണ്ടിന് സ്വന്തമായി താ-അലീല്‍ എന്ന ഇന്റലിജന്റ്സ് വിഭാഗമുണ്ട്. എല്ലാ ഭീകരപദ്ധതികളുടെയും സൂത്രധാരത്വം ഈ വിഭാഗത്തിനാണ്. സര്‍ക്കാര്‍തലത്തിലും പൊലീസിലും ബന്ധമുണ്ടാക്കുന്നതും എതിരാളികളെക്കുറിച്ച് വിവരം ശേഖരിക്കുന്നതും ആക്രമണങ്ങളുടെ സാഹചര്യം വിലയിരുത്തുന്നതും 'ടിഎല്‍' എന്ന കോഡുനാമത്തില്‍ വിളിക്കുന്ന ഈ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളാണ്.

'ഇന്ത്യന്‍ ജനകീയ മുന്നണി' എന്ന നിര്‍ദോഷമായ പേരിനൊപ്പം രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യം കാത്തുസൂക്ഷിക്കല്‍, നാനാത്വത്തിലെ ഏകത്വം ഉയര്‍ത്തിപ്പിടിക്കല്‍, മതേതരത്വം, അധ:സ്ഥിതരുടെ അവകാശസംരക്ഷണം തുടങ്ങിയ മഹത്തായ ലക്ഷ്യങ്ങളാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ ഭരണഘടനയില്‍. മുസ്ളീങ്ങള്‍ മാത്രമാണ് അംഗങ്ങള്‍. മുസ്ളീം രോഗികള്‍ക്ക് രക്തദാനം, ദരിദ്രമുസ്ളീം കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് വിവാഹത്തിന് സഹായം, മുസ്ളിങ്ങള്‍ക്കിടയിലെ സാക്ഷരതാ പ്രവര്‍ത്തനം തുടങ്ങിയവയിലൂടെ യുവാക്കളെ സംഘടനയിലേക്കാകര്‍ഷിക്കുന്നു. അംഗത്വം ലഭിക്കാനുള്ള ആദ്യപടി പരിശീലന ക്യാമ്പില്‍ പങ്കെടുക്കലാണ് . മതഭ്രാന്ത് ഉണര്‍ത്തുന്ന ക്ളാസുകളിലൂടെ പാകപ്പെടുത്തുന്ന യുവാവിനെ ഖുറാനില്‍തൊട്ട് പ്രതിജ്ഞ ചൊല്ലിച്ച് സംഘടനക്കുവേണ്ടി മരിക്കാന്‍ പോലും തയ്യാറാക്കി പോപ്പുലര്‍ ഫ്രണ്ട് അംഗമാക്കുന്നു.

പരിശീലനത്തിന്റെ രണ്ടാംഘട്ടം 'ജിഹാദി' (വിശുദ്ധയുദ്ധം)ന്റെയും 'ശഹാദത്തി' (രക്തസാക്ഷിത്വം)ന്റെയും മഹത്വം മനസില്‍ കുത്തിവെക്കലും കായികാഭ്യസനം നല്‍കലുമാണ്. 'കളരിപ്പയറ്റ്', കുങ്ഫു, കരാത്തെ തുടങ്ങിയ അഭ്യാസമുറകള്‍ ക്യാമ്പുകളില്‍ പഠിപ്പിക്കുന്നു. നേതൃത്വത്തോട് അനുസരണയും ആജ്ഞാനുവര്‍ത്തിത്വവുമുള്ള, കൃത്യതയും മന:സാന്നിധ്യവും രഹസ്യം കാത്തുസൂക്ഷിക്കാന്‍ കെല്‍പും ഉള്ള ലക്ഷണമൊത്ത കുറ്റവാളിയാകും പരിശീലനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നത്.

ചെയര്‍മാനാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ പരമാധികാരി. അദ്ദേഹത്തെ സഹായിക്കാന്‍ ജനറല്‍ സെക്രട്ടറി. ഇരുവരുമടങ്ങുന്ന 15 അംഗ സുപ്രീം കൌണ്‍സില്‍. അതിനുതാഴെ സ്റ്റേറ്റ് കൌണ്‍സില്‍, ഡിവിഷണല്‍ (ജില്ലാ) കൌണ്‍സില്‍, സബ്ഡിവിഷണല്‍ കൌണ്‍സില്‍, ഏരിയാ കൌണ്‍സില്‍, യൂനിറ്റ് എന്നിങ്ങനെ. ചെയര്‍മാന്റെ നേരിട്ടു കീഴില്‍ ബാലവിഭാഗം പ്രവര്‍ത്തിക്കുന്നു. മുസാക്കി (മുഖ്യമതപണ്ഡിതന്‍), മുറാബി (മുഖ്യമതപരിശീലകന്‍), മുദരിബ് (മുഖ്യകായിക പരിശീലകന്‍), മുഹല്ലില്‍ (ഇന്റലിജന്‍സ് തലവന്‍) എന്നിവരാണ് 'വകുപ്പ് മേധാവികള്‍'. മൂന്നുതട്ടുള്ള അംഗത്വസംവിധാനമാണ്. ട്രെയിനി, പൂര്‍ണഅംഗം, അനുഭാവി എന്നിങ്ങനെ.

സ്കൂളുകളില്‍ ക്യാമ്പസ് ഫ്രണ്ടാണ്. അതാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ റിക്രൂട്ട്മെന്റ് വിഭാഗം. കേരളത്തില്‍ മോട്ടോര്‍ ബൈക്കുകളുടെ വില്‍പനയും മറിച്ചുവില്‍പനയും അസ്വാഭാവികമായി വര്‍ധിച്ചതിനുപിന്നില്‍പോലും പോപ്പുലര്‍ ഫ്രണ്ടിന്റെ സ്വാധീനമുണ്ട്. കൌമാരക്കാരെ തങ്ങളിലേക്ക് ആകര്‍ഷിക്കാനും മിന്നലാക്രമണങ്ങള്‍ സംഘടിപ്പിക്കാനും ബൈക്കുകളാണ് അവര്‍ ഉപയോഗിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ ബൈക്കില്‍ നിറയെ എണ്ണ ഉറപ്പാക്കിയും മൊബൈല്‍ ഫോണും ആയുധവും തലയിണയ്ക്കടിയില്‍ വെച്ചും ഉറങ്ങുന്നു. ഏതുനിമിഷവും 'ആക്ഷനു' വേണ്ടി കുതിക്കേണ്ടിവരും എന്ന ജാഗ്രതയോടെ.

മുസ്ളിംലീഗിന്റെ മേല്‍ക്കോയ്മ ആ പാര്‍ടിയെ മലപ്പുറം ജില്ലയുടെ നിയന്ത്രണം കൈയടക്കാന്‍ സഹായിച്ചു. സംസ്ഥാനം ആരുഭരിച്ചാലും മലപ്പുറത്ത് ജനപ്രതിനിധികളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ലീഗിന്റെ വന്‍ഭൂരിപക്ഷമാണ് നിലനിന്നത്. ജില്ലയുടെ രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ അവസാന വാക്ക് ലീഗായിരുന്നു എന്നര്‍ഥം. ഇന്ന് ആ സ്ഥിതി മാറി. ബാബറി മസ്ജിദ് തകര്‍ക്കാന്‍ കൂട്ടുനിന്ന കോണ്‍ഗ്രസിനോടൊപ്പം ഭരണത്തില്‍ അള്ളിപ്പിടിച്ചിരുന്നു എന്ന ദുഷ്പേര് ലീഗണികളില്‍ ചോര്‍ച്ചയുണ്ടാക്കി. 1992ന് ശേഷം പരക്കെ മുളച്ചുപൊങ്ങിയ തീവ്രവാദി ഗ്രൂപ്പുകള്‍ കവര്‍ന്നെടുത്തത് ലീഗിന്റെ സ്വാധീനമാണ്. എന്‍ഡിഎഫ് സജീവമായതോടെ ആ സംഘടനയുടെ പ്രവര്‍ത്തകര്‍ ലീഗില്‍ വ്യാപകമായി നുഴഞ്ഞുകയറി. സുപ്രധാന സ്ഥാനങ്ങളിലിരിക്കുന്ന പല ലീഗ് നേതാക്കളെയും എന്‍ഡിഎഫ് വലയില്‍ വീഴ്ത്തി. പേകെപ്പോകെ എന്‍ഡിഎഫ് തീരുമാനിക്കുന്നത് പോലെ കാര്യങ്ങള്‍ നടന്നു. 2001ല്‍ യുഡിഎഫ് ഭരണത്തിലേറിയതോടെ എന്‍ഡിഎഫിന്റെ ഈ സ്വാധീനത്തില്‍ ഏറെ വ്യാപ്തി കൈവന്നു. പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ എം കെ മുനീറിന് സ്ഥാനാര്‍ത്ഥിതവം കിട്ടാതിരുന്നത് പോപ്പുലര്‍ ഫ്രണ്ടിന്റെ ഇടപെടല്‍ മൂലമായിരുന്നു. പൊതുവേദികളില്‍ മുനീര്‍ ഉയര്‍ത്തിയ വിമര്‍ശം അദ്ദേഹത്തെ അനഭിമതനാക്കി. ആ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനുവേണ്ടി പോപ്പുലര്‍ ഫ്രണ്ട് പരസ്യമായി രംഗത്തിറങ്ങി.

അധോലോക സംസ്കാരമാണ് പോപ്പുലര്‍ ഫ്രണ്ട് വളര്‍ത്തുന്നത്. യഥാര്‍ഥത്തില്‍ ഈ താലിബാന്‍ സംഘടനയുടെ പീഡനത്തിനിരയാവുന്നത് പാവപ്പെട്ട മുസ്ളിം വിശ്വാസികള്‍ തന്നെയാണ്. മുസ്ളിം സ്ത്രീകളുടെ ജീവിതശൈലിയും വസ്ത്രധാരണവും പെരുമാറ്റവും തങ്ങള്‍ നിശ്ചയിക്കുന്നതുപോലെ എന്നാണ് ശഠിക്കുന്നത്. മഞ്ചേരി യൂണിറ്റി കോളേജില്‍ ബിഎ ഇംഗ്ളീഷ് വിദ്യാര്‍ഥിനിയായിരുന്ന തസ്നിബാനുവിനെയും ആ യുവതിയെ സ്നേഹിച്ച് വിവാഹം ചെയ്ത നാസറിനെയും എന്‍ഡിഎഫ് വേട്ടയാടിയത്, തങ്ങളുടെ ഇംഗിതത്തിനനുസരിച്ച് പ്രവര്‍ത്തിച്ചില്ല എന്നതുകൊണ്ട് മാത്രമായിരുന്നു. എല്ലാ മുസ്ളിം പെണ്‍കുട്ടികളും പര്‍ദ ധരിച്ചേ കോളേജില്‍ പോകാവൂ എന്ന് തിട്ടൂരമിറക്കിയവര്‍, തസ്നിബാനു അങ്ങനെ ചെയ്തപ്പോള്‍, 'എഴുപതുവയസായ കിഴവിയുടെ മുഖംമൂടിയുള്ള പര്‍ദയിട്ട് തസ്നി കോളേജിലെത്തി പര്‍ദയെ അപമാനിച്ചു' എന്നാണ് കുറ്റപ്പെടുത്തിയത്. കോഴിക്കോട് ജില്ലയിലെ പയ്യാനക്കല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ഥിനി സഫാമറിയം എന്ന പന്ത്രണ്ടുകാരിക്ക്, നൃത്തത്തിലും സംഗീതത്തിലും അഭിനയത്തിലും മികവുകാട്ടി കലാതിലകപ്പട്ടം നേടിയ കുറ്റത്തിനാണ് മദ്രസയിലെ ഇസ്ളാമിക പഠനം വിലക്കിയത്.

പോപ്പുലര്‍ ഫ്രണ്ടും ഇതര തീവ്രവാദ സംഘടനകളും മതസംവിധാനങ്ങളെയും ആരാധനാലയങ്ങളെയും ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നു. മാറാട് ബീച്ചില്‍ ആദ്യകലാപം നടന്നപ്പോള്‍ ഒരുവിഭാഗം അക്രമികള്‍ക്ക് അഭയമായത് സമീപത്തെ പള്ളിയായിരുന്നു. അവിടെ ആയുധശേഖരവുമുണ്ടായിരുന്നു. ഏറ്റവുമൊടുവില്‍ നിസ്കാരപ്പള്ളിയില്‍ നിന്ന് ചോരപുരണ്ട ആയുധങ്ങള്‍ പിടിക്കുകയും മാറാട്ടെ കൂട്ടക്കൊല ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതില്‍ ആ പള്ളി പ്രധാന കേന്ദ്രമാണെന്ന് തെളിയുകയും ചെയ്തപ്പോഴാണ് അതിന്റെ നിയന്ത്രണം ഗവര്‍മെണ്ട് ഏറ്റെടുത്തത്. ആരാധനാസ്വാതന്ത്യ്രം അവിടെ വിലക്കിയിട്ടില്ല. പള്ളി ആര്‍എസ്എസുകാര്‍ പൊളിച്ചുകളയാനുള്ള സാധ്യത നിലനിന്നിരുന്നു. എന്നാല്‍ മാറാട്ടെ മറ്റെല്ലാ പ്രശ്നങ്ങളെക്കാള്‍ വലുത് പള്ളിയുടെ നിയന്ത്രണമാണെന്നാണ് എന്‍ഡിഎഫും മുസ്ളിം ലീഗുമടക്കമുള്ളവര്‍ കണ്ടത്. ആര്‍എസ്എസ് പരിശീലനത്തില്‍ ക്ഷേത്രാങ്കണങ്ങള്‍ ഉപയോഗിക്കുന്നതില്‍ കടുത്ത പ്രതിഷേധമുയര്‍ന്ന സംസ്ഥാനമാണ് കേരളം. ക്ഷേത്രമുറ്റത്ത് സംഘശാഖകളും വര്‍ഗീയ പ്രചാരണവും നടത്തുന്നതില്‍ നിന്ന് ആര്‍എസ്എസ് പിന്‍മാറിയിട്ടില്ലെങ്കിലും അത്തരം ഹീനനീക്കങ്ങള്‍ക്കെതിരെ ഹിന്ദുസമൂഹത്തില്‍ എതിര്‍പ്പും പ്രതിഷേധവും നിലനില്‍ക്കുന്നു.

പള്ളികള്‍ തീവ്രവാദികളുടെ താവളങ്ങളാകുന്നതിനെതിരെ മുസ്ളിം സമൂഹത്തിലും രോഷമുണ്ട്. കണ്ണൂര്‍ ജില്ലയിലെ വളപട്ടണത്തിനടുത്ത് വര്‍ഗീയ അക്രമത്തിന് ശ്രമിച്ച എന്‍ഡിഎഫുകാരെ പള്ളിയില്‍ നിന്ന് ആട്ടിപ്പുറത്താക്കാന്‍ കമ്മിറ്റി ഭാരവാഹികള്‍ 2001 ഡിസംബര്‍ ആദ്യം തയ്യാറായി. കണ്ണൂര്‍ നഗരത്തിലെ പ്രധാന പള്ളികളിലൊന്നിന്റെ കവാടത്തില്‍ വെള്ളിയാഴ്ച ദിവസം ബക്കറ്റ് വെച്ച് മഅ്ദനിയെ സഹായിക്കാന്‍ നിര്‍ബന്ധ പിരിവ് നടത്തിയവരെ തിരിഞ്ഞുനോക്കാതെ പ്രാര്‍ഥന നിര്‍വഹിച്ചു തിരിച്ചുപോകാനുള്ള തന്റേടവും ഭൂരിപക്ഷം വിശ്വാസികള്‍ കാട്ടി. ശിവപുരത്ത് ആര്‍എസ്എസും എന്‍ഡിഎഫും വാളും മഴുവുമായി അഴിഞ്ഞാടിയപ്പോള്‍ ഭൂരിപക്ഷം ഹിന്ദുക്കളും മുസ്ളീംകളും ഐക്യത്തോട അക്രമവിരുദ്ധ പ്രവര്‍ത്തനങ്ങളോട് സഹകരിക്കുകയായിരുന്നു. കോഴിക്കോട് ജില്ലയിലെ കുറ്റ്യാട് മസ്ജിദില്‍ നിന്നും 96 നവംബര്‍ മൂന്നിന് വന്‍സ്ഫോടകവസ്തു ശേഖരം പൊലീസ് പിടിച്ചിരുന്നു. ഏഴ് എന്‍ഡിഎഫ് പ്രവര്‍ത്തകരാണ് ഇതോടനുബന്ധിച്ച് അറസ്റ്റിലായത്.

അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ പുച്ഛത്തോടെ ചവിട്ടിത്തെറിപ്പിച്ച താലിബാനിസത്തെ പരിഷ്കൃത കേരളീയ സമൂഹത്തില്‍ നട്ടുവളര്‍ത്താന്‍ ശ്രമിക്കുന്ന കാട്ടാളക്കൂട്ടമായേ മഹാഭൂരിപക്ഷം ഇസ്ളാം വിശ്വാസികളും എന്‍ഡിഎഫിനെ കാണുന്നുള്ളു.

ലഷ്കര്‍എ തോയ്ബയും ജെയ്ഷെ മുഹമ്മദും പാകിസ്ഥാനിലിരുന്ന് വലിക്കുന്ന ചരടുകള്‍ക്കൊപ്പം തുള്ളുന്ന എന്‍ഡിഎഫിന്റെ തനിനിറം ആര്‍എസ്എസിന്റേതില്‍ നിന്ന് ഏറെയൊന്നും വ്യത്യസ്തമല്ല. രണ്ടും അപകടകാരിയാണ്. കേവലമായ നിരോധനംകൊണ്ട് എന്‍ഡിഎഫിനെയോ അതുപോലുള്ള ഭീകരസംഘടനകളെയോ ഇല്ലാതാക്കാനാവില്ല. നിരോധനത്തിന്റെ വിലക്കുകള്‍ മറികടന്ന് സിമി കേരളത്തില്‍ പ്രവര്‍ത്തനം തുടരുന്നു. ഗാന്ധിജിയെ വധിച്ച ആര്‍എസ്എസും നിരോധിക്കപ്പെട്ടിരുന്നു.

മുംബെ അധോലോക നായകന്‍ ഛോട്ടാ ഷക്കീലുമായി കേരളത്തിലെ ഭീകരസംഘടനകള്‍ക്ക് ബന്ധമുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. മുംബെ സ്ഫോടന പരമ്പരയോടെ ഇന്ത്യയിലേക്ക് പ്രവേശനം അസാധ്യമായ ദാവൂദ് ഇബ്രാഹമിനും കേരള ബന്ധങ്ങളുണ്ട്. ദാവൂദിന്റെ ബിനാമികളായി നിരവധി ഭീകരസംഘടനാ പ്രവര്‍ത്തകര്‍ കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ (വിശേഷിച്ചും വടക്കന്‍ കേരളത്തില്‍) ഭൂമി വിലക്കെടുത്തതായി ഇന്റലിജന്‍സ് രേഖകളുണ്ട്. പാകിസ്ഥാനില്‍ നിന്ന് ആയിരം, അഞ്ഞൂറ് രൂപയുടെ വ്യാജകറന്‍സി വന്‍തോതില്‍ കേരളത്തിലെത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷങ്ങളില്‍ പിടിക്കപ്പെട്ട കള്ളനോട്ട് കേസുകളില്‍ പലതിനും തീവ്രവാദി ബന്ധങ്ങളുണ്ട്. സ്വര്‍ണക്കടത്താണ് ഭീകരസംഘടനകളുടെ മറ്റൊരു അജണ്ട. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന കേരളീയരെ ഈ സംഘങ്ങള്‍ സമര്‍ഥമായി 'കാരിയര്‍മാരാ'യി ഉപയോഗിക്കുന്നു. കുഴല്‍പണമാണ് മറ്റൊരിടപാട്.

മലബാര്‍ മേഖലയില്‍ ബന്ധങ്ങളുള്ള പാക് പൌരന്‍മാരെ വലയില്‍ വീഴ്ത്താന്‍ തീവ്രവാദി സംഘടനകള്‍ സജീവമായി ശ്രദ്ധിക്കുന്നു. ഐഎസ്ഐ-കേരള ബന്ധം വിപുലമായി നിലനില്‍ക്കുന്നത് ഇവരിലൂടെയാണ്. ഭീകര ബന്ധമില്ലാത്ത അനേകം പാക് പൌരന്‍മാരായ മലയാളികള്‍ ഇതുമൂലം അധികൃതരുടെ പീഡനത്തിനിരയാവുന്നു.

മുസ്ളിംലീഗിന്റെ നേതൃത്വം പോലും അറിയാതെ ആ പാര്‍ടിക്കകത്ത് ആധിപത്യമുറപ്പിച്ച തീവ്രവാദികള്‍ ചെറുസംഭവങ്ങളെ വര്‍ഗീയവല്‍ക്കരിച്ച് ആളിപ്പടര്‍ത്താന്‍ പ്രത്യേകശ്രദ്ധ കാണിച്ചു. ലീഗ് നേതൃത്വത്തില്‍ ഒരു വിഭാഗം എന്‍ഡിഎഫിന്റെ അധിനിവേശത്തെ മറച്ചുവെക്കാന്‍ തീവ്രശ്രമം നടത്തി. 2002 ജനുവരി ആറിന് കോഴിക്കോട്ട് ചേര്‍ന്ന ലീഗ് സംസ്ഥാന സെക്രട്ടറിയറ്റ് യോഗം 'എന്‍ഡിഎഫുകാര്‍ക്ക് മുസ്ളിംലീഗില്‍ അംഗത്വം നല്‍കി'ല്ലെന്ന് തീരുമാനമെടുത്തിരുന്നു. ഈ തീരുമാനം പ്രവര്‍ത്തകസമിതി നേരത്തെതന്നെ എടുത്തതാണെന്നും ഇനി മുതല്‍ കര്‍ശനമായി നടപ്പാക്കുമെന്നുമാണ് ലീഗ് വിശദീകരിച്ചത്. എന്നാല്‍ അതൊന്നും തെല്ലും ഫലം ചെയ്തില്ലെന്നാണ് മാറാട് കൂട്ടക്കൊലയ്ക്കുശേഷം നടന്ന സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്. കൂട്ടക്കൊലയുടെ സൂത്രധാരനെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയ ആള്‍ മുസ്ളിംലീഗിന്റെ പ്രമാണിയായ ഒരു നേതാവാണ്. ഇന്ന് ലീഗിനെയും എന്‍ഡിഎഫിനെയും പലേടത്തും തിരിച്ചറിയില്ല. പോപ്പുലര്‍ ഫ്രണ്ടിന്റെ പേരെടുത്തുപറഞ്ഞുള്ള വിമര്‍ശം ലീഗിനെറ ഭാഗത്തുനിന്ന് കേള്‍ക്കാനില്ല. യുഡിഎഫ് തന്ത്രപരമായ സമീപനത്തിലാണ്. പേരിന് ചില പ്രസ്താവനകള്‍ മാത്രം. വോട്ടുകിട്ടാന്‍ തീവ്രവാദമായാലും കൊള്ളാം എന്ന നിലപാട്.

ഇസ്ളാമിക-ഹിന്ദുത്വ തീവ്രവാദ സംഘടനകള്‍ ഫലത്തില്‍ പരസ്പരം പോഷിപ്പിക്കുകയാണ്. രാഷ്ട്രീയ ഇച്ഛാശക്തിയില്ലാത്ത കോണ്‍ഗ്രസിനെയും മുസ്ളിംലീഗിനെയും പോലുള്ള പാര്‍ടികളുടെ അധികാരഗണിതം മാത്രം മനസിലുറപ്പിച്ച നിലപാട് ഇവര്‍ക്ക് പ്രോല്‍സാഹനമാകുന്നു.

അനിസ്ളാമികമായ മതഭീകരതയെ ചെറുത്തുകൊണ്ട് മാത്രമേ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരായ സമരത്തില്‍ അണിചേരാന്‍ കഴിയൂ എന്ന യാഥാര്‍ഥ്യം മുസ്ളിം സമൂഹത്തെയാകെ ബോധ്യപ്പെടുത്താനുള്ള ദൌത്യമാണ് മതനിരപേക്ഷ ശക്തികള്‍ ഏറ്റെടുക്കേണ്ടത്. ഈ കടമയുടെ പൂര്‍ത്തീകരണത്തിലൂടെയേ സംഘപരിവാരത്തിന്റെ ഫാസിസ്റ്റ് സമാനമായ ക്രൂരതകള്‍ തടയാനുള്ള കരുത്തുറ്റ മുന്നേറ്റനിര യാഥാര്‍ഥ്യമാകൂ.

അല്ലയോ വിശ്വസിച്ചവരെ, വല്ലതെമ്മാടിയോ നിങ്ങളുടെ അടുക്കല്‍ വല്ലവാര്‍ത്തയും കൊണ്ട്വന്നാല്‍ നിങ്ങളതിന്റെ നിജസ്ഥിതി സൂക്ഷ്മമായി അന്വേഷിക്കേണ്ടതാകുന്നു. നിങ്ങള്‍ ഏതെങ്കിലും ജനത്തിന്ന് അറിയാതെ ആപത്തണക്കാനും പിന്നെ സ്വന്തം ചെയ്തിയില്‍ ഖേദിക്കുന്നവരാവാനും ഇടയായിക്കൂടാ. (അല്‍ ഹുജറാത്ത്. 6) എന്ന വചനം നിഷേധിക്കുന്നവരെയാണ് പോപ്പുലര്‍ ഫ്രണ്ട് എന്ന് വിളിക്കേണ്ടത് എന്ന യാഥാര്‍ത്ഥ്യം മനസ്സില്‍വെച്ചുമാത്രമേ കേരളത്തിലെ മുസ്ളിം സഹോദരങ്ങള്‍ക്ക് തീവ്രവാദത്തെയും സംഘ്പരിവാറിന്റെ ഫാസിസത്തെയും നേരിടാനാവൂ.