Tuesday, July 26, 2011

വന്‍സ്രാവുകള്‍ പിടിക്കപ്പെടട്ടെ


സുപ്രീംകോടതി കേന്ദ്ര യുപിഎ സര്‍ക്കാരിനോട് ഈയിടെ ചോദിച്ച ചില ചോദ്യങ്ങള്‍ ഓര്‍മിക്കപ്പെടേണ്ടതാണ്. "ഇന്ത്യയിലെ ജനങ്ങള്‍ക്ക് നല്‍കാതെ, എന്തിനാണ് എലികള്‍ക്ക് ഭക്ഷണം കൊടുക്കുന്നത്?", "സ്വിസ് ബാങ്കിലെ കള്ളപ്പണ നിക്ഷേപകരുടെ ലിസ്റ്റ് എന്തുകൊണ്ട് പ്രസിദ്ധീകരിക്കുന്നില്ല?", "എന്തുകൊണ്ടാണ് ഒരു ക്രിമിനല്‍ കുറ്റാരോപിതനെ, രാജ്യത്തിന്റെ ചീഫ് വിജിലന്‍സ് കമീഷണറായി നിങ്ങള്‍ നിയമിച്ചത്?", "എന്തുകൊണ്ടാണ് നേര്‍പകുതി ദരിദ്രരെ ഒഴിവാക്കി ബിപിഎല്‍ പട്ടിക തയ്യാറാക്കുന്നത്?", "1,76,645 കോടി രൂപ കവര്‍ന്നെടുക്കപ്പെട്ടുവെന്ന് ആരോപിക്കപ്പെടുന്ന ഒരഴിമതി ആരോപണത്തിന്റെ സത്യാവസ്ഥ കണ്ടെത്താന്‍ നിങ്ങള്‍ മടിക്കുന്നതെന്തിന്?"-ഇങ്ങനെ നിരവധി ചോദ്യങ്ങളുണ്ട് ഓര്‍ത്തെടുക്കാന്‍ . ഇതില്‍ അവസാനത്തെ ചോദ്യത്തിന്റെ ഉത്തരമാണ് മുന്‍കേന്ദ്രമന്ത്രി എ രാജ ഡല്‍ഹിയിലെ പ്രത്യേക കോടതിയില്‍ തിങ്കളാഴ്ച പറഞ്ഞത്.

2ജി സ്പെക്ട്രം കേസില്‍ സ്പെക്ട്രം ലേലം സംബന്ധിച്ച് തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും മന്ത്രിസഭയുടെ തീരുമാനം നടപ്പാക്കുകമാത്രമാണ് താന്‍ ചെയ്തതെന്നുമാണ് രാജ വ്യക്തമാക്കിയത്. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിലാണ് ഇത് സംബന്ധിച്ച കരാറില്‍ ഏര്‍പ്പെട്ടതെന്നും അന്നത്തെ ധനമന്ത്രിയാണ് ഇതിന് അനുമതി നല്‍കിയതെന്നും രാജ കൂട്ടിച്ചേര്‍ത്തു. അതായത്, പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, അന്നത്തെ ധനമന്ത്രിയും ഇന്നത്തെ ആഭ്യന്തര മന്ത്രിയുമായ പി ചിദംബരം എന്നിവര്‍ കൂട്ടുപ്രതികളാണെന്ന്. അരുണ്‍ ഷൂരിയും ദയാനിധി മാരനും മന്ത്രിമാരായിരുന്നപ്പോള്‍ സ്പെക്ട്രം ലൈസന്‍സ് അനുവദിച്ചിട്ടുണ്ടെന്നിരിക്കെ താന്‍ മാത്രം കുറ്റവാളിയാകുന്നതെങ്ങനെയെന്നും 1993 മുതലുള്ള എല്ലാ ടെലികോം മന്ത്രിമാരും ജയിലില്‍ കിടക്കേണ്ടതല്ലേയെന്നും രാജ ചോദിക്കുന്നു.
1,76,645 കോടിയുടെ നഷ്ടം വന്ന കേസില്‍ ഏതാനും കോടി രൂപയുടെ പേരിലാണ് രാജയും കനിമൊഴിയും തിഹാര്‍ ജയിലിലായത്. സിബിഐ കണ്ടെത്തിയത് 30,984 കോടി രൂപയുടെ നഷ്ടം മാത്രമാണ്. ബാക്കി വന്‍തുക എവിടെപ്പോയെന്ന് ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. അത് പുറത്തുവരുമ്പോഴാണ് വന്‍തോക്കുകള്‍ പിടിക്കപ്പെടുക. ഡിബി റിയാലിറ്റീസുമായുള്ള കരാര്‍ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിലാണ് ഒപ്പിട്ടതെന്നും പ്രത്യേക കോടതി ജഡ്ജി ഒ പി സെയ്നി മുമ്പാകെ രാജ മൊഴിനല്‍കിയിട്ടുണ്ട്.

ഇതോടെ, സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ പൊതുമുതല്‍ കൊള്ളയായ 2ജി സ്പെക്ട്രം അഴിമതിക്കേസില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് നേരിട്ടു പങ്കുണ്ടെന്ന് അസന്ദിഗ്ധമായി വ്യക്തമാവുകയാണ്. ഡിഎംകെയുടെ ഒരു മുന്‍മന്ത്രിയും എംപിയും ചില ഉദ്യോഗസ്ഥരും മൂന്ന് സ്വകാര്യ ടെലികോം കറക്കുകമ്പനികളുംകൂടി ഗൂഢാലോചന നടത്തി പൊതുമുതല്‍ തട്ടിയെടുത്തു എന്ന കേസായി നിസ്സാരവല്‍ക്കരിച്ച് അവസാനിപ്പിക്കാനുള്ളതല്ല 2ജി സ്പെക്ട്രം അഴിമതിക്കേസ്. ഈ ഹിമാലയന്‍ കൊള്ള അരങ്ങേറിയ 2008ല്‍ തന്നെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ ഇതേക്കുറിച്ച് സിപിഐ എം തെളിവുകള്‍ നിരത്തി ബോധ്യപ്പെടുത്തിയതാണ്. സ്പെക്ട്രം ലഭിക്കാത്ത ചില കമ്പനികളും ക്രമക്കേടുകളെക്കുറിച്ച് പരാതിപ്പെട്ടു. അതുകഴിഞ്ഞ് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമായ കുറ്റാരോപണമുണ്ടായി. അതൊന്നും ചെവിക്കൊള്ളാതെ അഴിമതി നടന്നിട്ടില്ല എന്നാണ് പ്രധാനമന്ത്രി ആവര്‍ത്തിച്ചുകൊണ്ടിരുന്നത്. ചെയ്തതെല്ലാം പ്രധാനമന്ത്രിയുടെ

അറിവോടെയാണെന്ന് അന്നത്തെ ടെലികോം മന്ത്രി രാജയും വ്യക്തമാക്കി. കേസന്വേഷണം ഏറ്റെടുത്ത സിബിഐ ഒന്നരക്കൊല്ലത്തോളം ഒന്നും ചെയ്തില്ല. ശക്തമായ വിമര്‍ശവുമായി സുപ്രീംകോടതി ഇടപെട്ടതോടെയാണ് സിബിഐ അനങ്ങിയതുതന്നെ. സിബിഐയുടെ ആ നിഷ്ക്രിയത്വവും കേസിന്റെ ഒരറ്റത്തില്‍മാത്രം പിടിച്ച് കൂറ്റന്‍ പ്രതികളെ രക്ഷിക്കാനുള്ള പരിശ്രമവും എന്തിനായിരുന്നുവെന്നാണ് രാജയുടെ ഇപ്പോഴത്തെ വെളിപ്പെടുത്തലില്‍ ഒന്നുകൂടി ഉറപ്പിക്കപ്പെടുന്നത്. ഈ കേസിനെ ഭയന്നാണ് പാര്‍ലമെന്റിന്റെ ഒരു സമ്മേളന കാലയളവാകെ മന്‍മോഹന്‍ സര്‍ക്കാര്‍ പാഴാക്കിയത്. രാജയ്ക്കുപകരം ടെലികോംമന്ത്രിയായ കപില്‍സിബല്‍ പറഞ്ഞത് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ കണക്ക് കള്ളമാണെന്നും രാജ്യത്തിന് ഒരൊറ്റ പൈസയും നഷ്ടം വന്നിട്ടില്ലെന്നുമാണ്.
കേസ് തേച്ചുമാച്ചുകളയാനും വഴിതിരിച്ചുവിടാനും കോണ്‍ഗ്രസ് തുടര്‍ച്ചയായി ശ്രമിച്ചു. ആദ്യം അഴിമതിയില്ലെന്ന്; പിന്നെ നഷ്ടം വന്നില്ലെന്ന്; അതും കഴിഞ്ഞ് തങ്ങള്‍ക്ക് ഒന്നിലും പങ്കാളിത്തമില്ലെന്ന്. രക്ഷപ്പെടാന്‍ സിബിഐയെ നഗ്നമായി ഉപയോഗിക്കുകയാണ് കോണ്‍ഗ്രസ്. ഇടപാടിലെ എല്ലാ കള്ളക്കളികള്‍ക്കും ഒത്താശചെയ്തത് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങാണ്. എന്നാല്‍ , എല്ലാ തെളിവും കണ്ടില്ലെന്നു നടിച്ച് മന്‍മോഹനെ കുറ്റവിമുക്തനാക്കാനാണ് സിബിഐയുടെ ശ്രമം. പ്രധാനമന്ത്രിയെ രാജ തെറ്റിദ്ധരിപ്പിച്ചതാണെന്ന് സിബിഐ പറയുകയാണ്. ടെലികോം വകുപ്പില്‍ അവിഹിതമായി കാര്യങ്ങള്‍ നടക്കുന്നു എന്ന് സൂചിപ്പിച്ച് ഇതേ പ്രധാനമന്ത്രി, ടെലികോം മന്ത്രിക്കെഴുതിയ കത്തുകള്‍ പുറത്തുവന്നിട്ടുണ്ട്.

സിപിഐ എം നേതാക്കള്‍ അഴിമതിയെക്കുറിച്ച് പ്രധാനമന്ത്രിക്ക് നല്‍കിയ കത്തുകള്‍ രഹസ്യമല്ല. എല്ലാറ്റിനുമുപരി, 1,76,645 കോടി രൂപയുടെ അഴിമതി തന്റെ മന്ത്രിസഭയില്‍ ഒരംഗം നടത്തിയിട്ട് താനൊന്നും അറിഞ്ഞില്ല എന്ന് അവകാശപ്പെടുന്ന പ്രധാനമന്ത്രി ആ സ്ഥാനത്തിരിക്കാന്‍ അര്‍ഹനാണോ എന്ന ചോദ്യം വേറെ ഉയരുന്നു. കേസില്‍ ഇനി വരാനിരിക്കുന്നതാണ് അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കുന്ന തെളിവുകള്‍ . അന്വേഷണം നേര്‍വഴിയില്‍ മുന്നോട്ടുപോയാല്‍ രാജയ്ക്കപ്പുറം യുപിഎ സര്‍ക്കാരിനകത്തുള്ളവരും പുറത്ത് അതിനെ നിയന്ത്രിക്കുന്നവരുമാണ് പ്രതിക്കൂട്ടിലെത്തുക. തീര്‍ച്ചയായും യുപിഎ നേതൃത്വം അത്തരമൊരവസ്ഥയെ ഭയപ്പെടണം. തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് വാരിയെറിഞ്ഞ പണത്തിന്റെ സ്രോതസ്സ് ഏതെന്ന ചോദ്യത്തിനുള്ള ഉത്തരവും അത്തരമൊരന്വേഷണത്തില്‍ തെളിയും.

ഭരണകക്ഷിയെ രാഷ്ട്രീയമായി രക്ഷിക്കാനും ഭരണകക്ഷിയുടെ എതിരാളികളെ തകര്‍ക്കാനുമുള്ള വാടക ഏജന്‍സിയായി സിബിഐയെ അധഃപതിപ്പിക്കുന്നതെന്തിനെന്ന സംശയത്തിനുള്ള ഉത്തരവും ഇതിലുണ്ട്. താന്‍ മാത്രമല്ല ജയിലിലടയ്ക്കപ്പെടേണ്ടത് എന്ന് രാജ പറയുമ്പോള്‍ , മറ്റാരൊക്കെ എന്ന് അറിയാനുള്ളതും അവര്‍ ജയിലിലടയ്ക്കപ്പെടും എന്നുറപ്പാക്കാനുള്ളതുമായ അവകാശം ഇന്നാട്ടിലെ ജനങ്ങള്‍ക്കുണ്ട്. ഏതെങ്കിലുമൊരു മറവിരോഗത്തിന്റെ ചെലവിലോ അന്വേഷണ ഏജന്‍സിയുടെ കള്ളക്കളിയിലോ കുറ്റവാളികള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതുണ്ടായിക്കൂടാ. നിയമപരമായും രാഷ്ട്രീയമായും ഈ കൊള്ളക്കാരെ നേരിടണം;

അപവാദം എന്ന ആയുധം


ലോകത്താകെയുള്ള മാധ്യമക്കച്ചവടക്കാരുടെ സ്വപ്നപുരുഷനാണ് കീത്ത് റൂപര്‍ട്ട് മര്‍ഡോക്. ദക്ഷിണ ഓസ്ട്രേലിയയിലെ അഡലെയ്ഡില്‍ തന്റെ പിതാവ് നടത്തിയിരുന്ന 'ദ ന്യൂസ്' പത്രം അദ്ദേഹത്തിന്റെ മരണശേഷം ഏറ്റെടുത്ത് മാധ്യമരംഗത്ത് എളിയ തുടക്കമിട്ട മര്‍ഡോക് ഇന്ന് ലോകത്തെ ഏറ്റവും ശക്തനായ മാധ്യമ ചക്രവര്‍ത്തിയാണ്. അമേരിക്കയില്‍ മൂന്നു പ്രസിഡന്റ്തെരഞ്ഞെടുപ്പുകളില്‍ മര്‍ഡോക്കിന്റെ നിര്‍ണായക ഇടപെടലുണ്ടായിരുന്നു.

ബ്രിട്ടനില്‍ സര്‍ക്കാരുകളെ സൃഷ്ടിക്കുന്നതും തകര്‍ക്കുന്നതും മര്‍ഡോക്കാണെന്ന് പറയാറുണ്ട്. മാര്‍ഗരറ്റ് താച്ചര്‍ അധികാരത്തിലിരുന്നപ്പോള്‍ പ്രധാനമന്ത്രിയുടെ അടുത്ത സുഹൃത്തായാണ് മര്‍ഡോക് അറിയപ്പെട്ടത്. പിന്നീട് ടോണി ബ്ളെയറിന്റെ രക്ഷകനും ഉപദേശകനുമായി. അതുകഴിഞ്ഞ് മര്‍ഡോക്കിന്റെ ന്യൂസ് കോര്‍പറേഷന്‍ സഹായഹസ്തം നീട്ടിയത് ഗോര്‍ഡന്‍ ബ്രൌണിനാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബ്രൌണിനെ വിട്ട് ഡേവിഡ് കാമറോണിനെ തുണച്ചു-അദ്ദേഹം പ്രധാനമന്ത്രിയായി.

അമേരിക്കയില്‍ അല്‍ഗോറിനെതിരെ മത്സരിച്ച് പരാജയത്തിലേക്ക് വീഴുമായിരുന്ന ജോര്‍ജ് ബുഷിന് രക്ഷാകവചം സൃഷ്ടിച്ചത് മര്‍ഡോക്കിന്റെ ഫോക്സ് ന്യൂസ് നെറ്റ്വര്‍ക്കാണ്. ബുഷിന്റെ സംരക്ഷകനായും ഇറാഖ് അധിനിവേശത്തിന്റെ പ്രചാരകനായും മര്‍ഡോക് നിലക്കൊണ്ടു. ഇറാഖില്‍ ആണവ-രാസായുധ ശേഖരമുണ്ടെന്ന കൂറ്റന്‍ നുണ ബുഷ് പറഞ്ഞപ്പോള്‍ അതിന്റെ പ്രചാരണച്ചുമതല ഏറ്റെടുത്തത് മര്‍ഡോക്കിന്റെ മാധ്യമ ശൃംഖലയാണ്. ഇറാഖിനെക്കുറിച്ചുള്ള അപവാദ പരമ്പരകള്‍; ആയുധ ശേഖരത്തിന്റെ വര്‍ണനകള്‍; ഭീകരതയുടെ മറവില്‍ ഇസ്ളാംവിരുദ്ധ പ്രചാരണം-എല്ലാം മര്‍ഡോക് ഏറ്റെടുത്തു. കറകളഞ്ഞ വലതുപക്ഷ രാഷ്ട്രീയമാണ് മര്‍ഡോക്കിന്റേത്.

പലസ്തീന്റെ പോരാട്ടത്തെക്കുറിച്ചോ ഇസ്രയേലി കാടത്തത്തെക്കുറിച്ചോ ക്യൂബയുടെ ഇതിഹാസതുല്യമായ ചെറുത്തുനില്‍പ്പുകളെക്കുറിച്ചോ മര്‍ഡോക്കിയന്‍ മാധ്യമങ്ങളില്‍ വായിക്കാനാവില്ല.

മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള വീക്കെന്‍ഡ് ഓസ്ട്രേലിയന്‍ മാഗസിനില്‍ ഒരിക്കല്‍ അച്ചടിച്ച കവറില്‍, ഒരുകൈയില്‍ കുഞ്ഞും മറുകൈയില്‍ തോക്കുമായി നില്‍ക്കുന്ന പലസ്തീന്‍ യുവതിയുടെ ചിത്രമായിരുന്നു. "അവളെ ഗര്‍ഭിണിയെപ്പോലെ തോന്നിച്ചു. ഗര്‍ഭിണിയല്ലെങ്കില്‍ അവള്‍ സാധാരണമട്ടില്‍ പെരുമാറുമായിരുന്നു. അവള്‍ എന്നെ നോക്കി. ഒന്നു ചിരിച്ചു; പിന്നെ പൊട്ടിത്തെറിച്ചു.'' ഗാസാചീളിലെ തടവറയിലായിരുന്ന അവള്‍ അവിഹിതമായി ഗര്‍ഭിണിയായതാണെന്നും അതാണ്, ചാവേറാകാന്‍ അവളെ നിര്‍ബന്ധിതയാക്കിയതെന്നും സമര്‍ഥിക്കുന്നു, 'മാതാവ്, കൊലപാതകി, രക്തസാക്ഷി' എന്ന ശീര്‍ഷകത്തിലുള്ള ആ കവര്‍സ്റ്റോറി. പലസ്തീന്‍ പോരാട്ടത്തെ ശാസ്ത്രീയമായി അധിക്ഷേപിക്കുന്ന ഒന്ന് എന്നാണ് അതിനെ വിമര്‍ശകര്‍ വിലയിരുത്തിയത്. യഥാര്‍ഥത്തില്‍ എന്തു സംഭവിക്കുന്നു എന്നതല്ല; തങ്ങള്‍ക്ക് എന്താണ് വായനക്കാരെ അറിയിക്കേണ്ടത് എന്നതാണ് മര്‍ഡോക്കിയന്‍ മാധ്യമങ്ങളുടെ അജന്‍ഡ. അതിനവര്‍ മൂന്നാംകിട അപവാദ പ്രചാരണങ്ങളെപ്പോലും ആശ്രയിക്കുന്നു; പരിഷ്കൃതലോകം ചെയ്യാന്‍ അറയ്ക്കുന്നത് ചെയ്യുന്നു.

സമ്പത്തിന്റെ കൊടുമുടിയിലേക്കുള്ള കയറ്റത്തില്‍ മര്‍ഡോക്ക് ചവിട്ടിയരച്ചത് മാധ്യമ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാന മൂല്യങ്ങളെയാണ്. നിയമവിരുദ്ധവും അമാന്യവുമായ മാര്‍ഗങ്ങളിലൂടെ ശേഖരിക്കുന്ന വാര്‍ത്താശകലങ്ങളും സങ്കല്‍പ്പകഥകളുമാണ് വാര്‍ത്തകളായി ഘോഷിക്കപ്പെട്ടത്. അത്തരം ആഘോഷങ്ങള്‍ക്കിടെ, നിറംപിടിപ്പിച്ച വാര്‍ത്തകളുടെ പ്രത്യാഘാതം നിരപരാധികളുടെ ജീവിതം തകര്‍ക്കുന്നത് മര്‍ഡോക്കിനെ അലട്ടിയില്ല.

കൊലപാതകമായാലും രാഷ്ട്രീയ സംഭവങ്ങളായാലും കേസന്വേഷണവും വിചാരണയും വിധിപ്രസ്താവവും മാധ്യമം ഏറ്റെടുക്കുന്ന അവസ്ഥ വന്നു. കടിഞ്ഞാണില്ലാത്ത ആ പോക്കില്‍നിന്നാണ് മര്‍ഡോക്കിന് ഇപ്പോള്‍ താല്‍ക്കാലികമായെങ്കിലും പിന്മാറേണ്ടിവന്നിരിക്കുന്നത്. 168 വര്‍ഷത്തെ പാരമ്പര്യവും 27 ലക്ഷം വായനക്കാരും ബ്രിട്ടനിലെ രാഷ്ട്രീയത്തില്‍ അതുല്യമായ സ്വാധീനശേഷിയുമുണ്ടായിരുന്ന 'ന്യൂസ് ഓഫ് ദ വേള്‍ഡ്' പത്രം അടച്ചുപൂട്ടേണ്ടിവന്നു മര്‍ഡോക്കിന്. റബേക്ക ബ്രൂക്സ് എന്ന തന്റെ വിശ്വസ്ത പത്രാധിപയെ നിയമത്തിന്റെ പിടിയിലേക്ക് വിട്ടുകൊടുത്തതിനുപുറമെ ബ്രിട്ടീഷ് ജനതയോട് പരസ്യമായി 'എന്റെ പിഴ; എന്റെ വലിയ പിഴ' എന്ന് ഏറ്റുപറയേണ്ടിയും വന്നു സുര്യനസ്തമിക്കാത്ത മാധ്യമ സാമ്രാജ്യത്തിന്റെ അധിപന്. അതിനുമപ്പുറം ബി സ്കൈ ബി (ബ്രിട്ടീഷ് സ്കൈ ബ്രോഡ്കാസ്റിങ്) എന്ന ബ്രിട്ടനിലെ ടെലിവിഷന്‍ ശൃംഖല അപ്പാടെ വെട്ടിപ്പിടിക്കാനുള്ള നീക്കത്തില്‍നിന്നു നിരുപാധികം പിന്മാറുകയുംചെയ്തു.

'ന്യൂസ് ഓഫ് ദ വേള്‍ഡ്' എന്ന പത്രത്തിന് പ്രചാരം വര്‍ധിപ്പിക്കാന്‍ നടത്തിയ അധാര്‍മിക 'അഴുക്കുചാല്‍' ഇടപെടലുകളാണ് മര്‍ഡോക്കിന്റെ പല്ലുകള്‍ കൊഴിക്കുന്ന ആഘാതമായി പരിണമിച്ചത്. 2002ല്‍ കാണാതായ മില്ലിഡൌളര്‍ എന്ന പെണ്‍കുട്ടിയുടെ കേസ് സ്വന്തമായി അന്വേഷിക്കാന്‍ ന്യൂസ് ഓഫ് ദ വേള്‍ഡിലെ 'പത്രപ്രവര്‍ത്തകര്‍' പ്രൈവറ്റ് ഡിറ്റക്ടീവിനെ ഏര്‍പ്പാടാക്കി. മില്ലിയുടെ മാതാപിതാക്കള്‍ മകള്‍ക്ക് അയച്ച മൊബൈല്‍ ഫോണ്‍ സന്ദേശങ്ങള്‍ അങ്ങനെ ചോര്‍ത്തി. അതുവച്ച് അനേകം കഥകള്‍ സൃഷ്ടിച്ചു. സൌകര്യത്തിനുവേണ്ടി ചില ശബ്ദസന്ദേശങ്ങള്‍ മായ്ച്ചുകളയാനും മടിച്ചില്ല. കേസന്വേഷിച്ച സ്കോട്ട്ലന്‍ഡ് യാര്‍ഡിന് ഇതിലൂടെ തെറ്റായ നിഗമനങ്ങളിലെത്തേണ്ടിവന്നു. കൊല്ലപ്പെട്ട കുട്ടി ജീവിച്ചിരിക്കുന്നു എന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടു. ഒരുഘട്ടത്തില്‍, മാതാപിതാക്കളാണ് മില്ലിയുടെ മരണത്തിന് ഉത്തരവാദികളെന്ന വാര്‍ത്തവരെ വന്നു.

മില്ലി സംഭവത്തിലെ പത്രത്തിന്റെ ഇടപെടല്‍ പുറത്തുവന്നതോടെ അത്തരം കഥകളുടെ ഘോഷയാത്രയാണുണ്ടായത്. വായനക്കാരെ ആകര്‍ഷിക്കാന്‍ അഴുക്കുചാലിലൂടെ നീന്തുന്ന മാധ്യമ ദുഷ്പ്രവര്‍ത്തനത്തെക്കുറിച്ചുള്ള ഗൌരവമായ ചര്‍ച്ചകള്‍ക്കാണ് ലോകവ്യാപകമായി ഈ സംഭവം വഴിതുറന്നത്.

ന്യൂസ് ഓഫ് ദ വേള്‍ഡ് പൂട്ടിയതിനുപുറമെ നിരവധി അറസ്റുകളുമുണ്ടായി; അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് അനധികൃതമായി ചോര്‍ത്തിക്കൊടുത്ത പൊലീസുദ്യോഗസ്ഥര്‍ അഴികള്‍ക്കുള്ളിലായി; സര്‍ക്കാര്‍ സംവിധാനങ്ങളും മാധ്യമമാഫിയയും തമ്മിലുള്ള അവിശുദ്ധ ബന്ധം പുറത്തുവന്നു. എല്ലാമായിട്ടും മര്‍ഡോക്കിന്റെ മാധ്യമ സാമ്രാജ്യത്തെ ഉലയ്ക്കാന്‍ പര്യാപ്തമല്ല ഇതൊന്നും. ഇത്തരം നിരവധി അഴുക്കുചാലുകളിലൂടെയാണ് അത് വളര്‍ന്നുവന്നത്. തല്‍ക്കാലം പിറകോട്ടുവച്ച കാല്‍ വീണ്ടും മുന്നോട്ടുവയ്ക്കാന്‍തന്നെയാണെന്ന് മര്‍ഡോക് പിന്നിട്ട വഴികളില്‍നിന്നുള്ള അനുഭവസാക്ഷ്യങ്ങള്‍ ഏറെയുണ്ട്.

ബ്രിട്ടനില്‍ പിറകോട്ടുപോയപ്പോള്‍, ഓസ്ട്രേലിയയില്‍ എബിസിയുടെ അന്താരാഷ്ട്ര ടിവി ബ്രോഡ്കാസ്റിങ് ശൃംഖല സ്വന്തമാക്കാനുള്ള തിടുക്കപ്പെട്ട നീക്കത്തിലാണ് മര്‍ഡോക്. ആഗോള മാധ്യമക്കുത്തകകളുടെ ഈ അനാശാസ്യവഴികള്‍ നമുക്കും അന്യമല്ലാതായിരിക്കുന്നു എന്നതാണ് കേരളത്തിന്റെ മാധ്യമരംഗത്തെ സമകാലീന പ്രവണതകള്‍ വ്യക്തമാക്കുന്നത്.

രാഷ്ട്രീയ അധികാരവും മാധ്യമ ഉടമസ്ഥതയും തമ്മിലുള്ള പാരസ്പര്യം സദാചാരത്തിന്റെയും മാന്യതയുടെയും മാനവികതയുടെയും തുടലുകള്‍പൊട്ടിച്ച് മുക്രയിടുകയാണിന്ന് കേരളത്തില്‍. രാഷ്ട്രീയമായ ലക്ഷ്യങ്ങള്‍ക്കായി എതിരാളികളുടെ സ്വഭാവഹത്യ പതിവാക്കിമാറ്റുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങള്‍ ചര്‍ച്ചചെയ്ത എസ്എംഎസ് വിവാദം നോക്കുക. കേരള കോണ്‍ഗ്രസില്‍നിന്ന് ഒരാള്‍ക്ക് മന്ത്രിയാകാന്‍ മറ്റൊരാളെ അപകീര്‍ത്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ആസൂത്രണംചെയ്ത കേസാണ് അത് എന്ന് വ്യക്തമായ സൂചനകള്‍ വന്നിരിക്കുന്നു. ഇതൊരു ഉദാഹരണംമാത്രമാണ്. പി ജെ ജോസഫ് കുറ്റക്കാരനാണോ നിരപരാധിയാണോ മറ്റേതെങ്കിലും അപരാധികള്‍ ഈ കേസിലുണ്ടോ എന്ന് തെളിയിക്കാനുള്ള അന്വേഷണം കെ എം മാണി ഏറ്റെടുത്തിരിക്കുന്നു. അത് അതിന്റെ വഴിക്ക് നടക്കട്ടെ. പി ജെ ജോസഫിനെതിരെ നേരത്തെയും സാമ്യമുള്ള കേസ് ഉയര്‍ന്നിരുന്നു എന്ന പശ്ചാത്തലവും അതിനുണ്ട്. അതായിരിക്കില്ല എല്ലാവരുടെയും സ്ഥിതി.

അങ്ങേയറ്റം സെന്‍സിറ്റീവായ സമൂഹത്തില്‍, മാന്യമായി ജീവിക്കുന്ന ഒരാള്‍ ഇത്തരം കേസുകളില്‍ കുടുങ്ങുക എന്നത് അയാളുടെ പൊതുജീവിതത്തിന്റെയും കുടുംബജീവിതത്തിന്റെയും അന്ത്യംതന്നെയായി മാറിയേക്കും. അങ്ങനെയൊരു പരിസമാപ്തി ഉദ്ദേശിച്ചാണ്, സാക്ഷികളെയും ഇരകളെയും കൃത്രിമമായി സൃഷ്ടിച്ച് കേസ് കെട്ടിച്ചമയ്ക്കുകയും അതിന് മാധ്യമങ്ങള്‍ പ്രചാരം കൊടുക്കുകയും ചെയ്യുന്നതെങ്കിലോ? അപകടകരമായ അവസ്ഥയാണത്. ആര്‍ക്കും ആരെയും അങ്ങനെ അപമാനിക്കാം.

നിങ്ങളുടെ മൊബൈല്‍ഫോണ്‍ ഒരു നിമിഷത്തേക്ക് മറ്റാരെങ്കിലും എടുത്ത് അനാവശ്യ നമ്പരിലേക്ക് ഒരു സന്ദേശം അയച്ചാല്‍പോലും നിങ്ങള്‍ വലിയ വിപത്തിലേക്ക് പതിക്കാം. ടെലിഫോണിനെ; ഇ-മെയിലിനെ; യാത്രകളെ; എന്തിന് മാന്യമായ പെരുമാറ്റത്തെപ്പോലും ഇത്തരം മഞ്ഞയും നീലയും കലര്‍ന്ന കഥകളാക്കി പ്രചരിപ്പിച്ചാല്‍ അതിന് വിപണിമൂല്യം ലഭിക്കുന്ന കെട്ട അവസ്ഥ നിലനില്‍ക്കുന്നു. മര്‍ഡോക്കിന്റെ പണവും മാധ്യമ ഉടമസ്ഥതയും മാത്രമല്ല മര്‍ഡോക്കിയന്‍ പാപ്പരാസി സംസ്കാരവും ഇവിടെ മൂക്കുകയറില്ലാതെ ചീറിപ്പായുന്നുണ്ട്.

സ്വന്തം കൊച്ചുമക്കളുടെ പ്രായമില്ലാത്ത കുരുന്നുകളെ കാമപൂര്‍ത്തിക്കായി പീഡിപ്പിക്കുന്നവരും മകളെ പലര്‍ക്കായി കാഴ്ചവയ്ക്കുന്ന പിതാക്കന്മാരും മദിച്ചുജീവിക്കുന്ന സമൂഹത്തില്‍ എന്തിനെയും സംശയത്തോടെമാത്രം കാണാന്‍ സാധാരണ ജനങ്ങള്‍ നിര്‍ബന്ധിക്കപ്പെടുന്നു. ആ ഗതികേടും മാധ്യമങ്ങളുടെ പ്രചാരണം വര്‍ധിപ്പിക്കാനും രാഷ്ട്രീയ ആവശ്യങ്ങള്‍ക്കുമായി ചൂഷണംചെയ്യപ്പെടുകയാണ്. ഒരു ചാരക്കേസുണ്ടായതും മറിയം റഷീദയിലൂടെ പിറകോട്ട് സഞ്ചരിച്ച് മാതാഹരി എന്ന മദാലസ ചാരവനിതയുടെ ഉറക്കറക്കഥകളിലേക്ക് മാധ്യമങ്ങള്‍ കൂപ്പുകുത്തിയതും മറക്കാറായിട്ടില്ല. ഇക്കിളിക്കഥകളാണവര്‍ക്ക് പഥ്യം.

ബോധപൂര്‍വമായ അപവാദ പ്രചാരണത്തിനുമുന്നില്‍ ശിലപോലെ ഉറച്ച പ്രകൃതക്കാരും അലിഞ്ഞില്ലാതായിപ്പോകും എന്നറിയാവുന്നവരാണ് കളിക്കുന്നത്. അവര്‍ക്കെതിരെ; അവരുടെ തെറ്റായ രീതിക്കെതിരെ പ്രതികരിക്കാനുള്ളതാകണം മര്‍ഡോക്കിന്റെ ഇംഗ്ളണ്ടിലെ കൊള്ളരുതായ്മകളെക്കുറിച്ചുള്ള ചര്‍ച്ച. അത്തരം രീതികള്‍ പകര്‍ത്താനുള്ളതാവരുത്; അവയെ എതിര്‍ത്തുതോല്‍പ്പിക്കാനുള്ളതാകണം ഈ സംവാദങ്ങളുടെ ശേഷിപ്പ്. വീണുകിട്ടുന്ന കഥകള്‍ വിശ്വാസ്യതയോ ആധികാരികതയോ പരിശോധിക്കാതെ, അതുകൊണ്ട് ആര്‍ക്ക് പ്രയോജനമെന്നോ ആര് തകര്‍ക്കപ്പെടുമെന്നോ എത്ര കുടുംബങ്ങള്‍ കണ്ണീരുകുടിക്കുമെന്നോ ചിന്തിക്കാതെ വായനക്കാര്‍ക്കുമുന്നില്‍ വിളമ്പുന്നത് മാധ്യമ പ്രവര്‍ത്തനത്തിന്റെ അമാന്യമായ രീതിപോലുമല്ല. ഒരുതരം കൂലിയെഴുത്ത് എന്നേ അതിനെ വിശേഷിപ്പിക്കാനാവൂ.

ചിലരുടെ സങ്കുചിത ലക്ഷ്യങ്ങള്‍ക്കായി അത്തരം കൃത്യത്തില്‍ തങ്ങളും പങ്കാളികളാകുന്നുണ്ടോ എന്ന ആത്മപരിശോധന മാധ്യമ പ്രവര്‍ത്തകരുടെ നിലവാരം ഉയര്‍ത്തുകയേ ഉള്ളൂ. എസ്എംഎസ് വിവാദത്തിന്റെ ചര്‍ച്ച കെ എം മാണിയുടെ അന്വേഷണ പ്രഖ്യാപനത്തോടെ ഒതുക്കേണ്ടതല്ല എന്നുതിരിച്ചറിയാനുള്ള വിശേഷബുദ്ധിയെ ഉണര്‍ത്താന്‍ മര്‍ഡോക്കിന്റെ കഥ പറയേണ്ടിവരികയാണ് ഇവിടെ. അതാണ് നമ്മുടെ യഥാര്‍ഥ മാധ്യമ വിശേഷം.

Tuesday, July 12, 2011

ഉപജാപം നാണിക്കുന്ന അധമത്വം

ഉപജാപം എന്ന വാക്കിന് ദ്രോഹാലോചന, ചാരവൃത്തി, ഭേദം എന്ന ഉപായം, സ്വകാര്യമായി ഏഷണി പറഞ്ഞു സാധിക്കുന്നത് തുടങ്ങിയ അര്‍ഥങ്ങളാണ് നിഘണ്ടുവില്‍ കാണുന്നത്്. പി സി ജോര്‍ജ്, ക്രൈം നന്ദകുമാര്‍ എന്നിവരെ ഉപജാപകര്‍ എന്നു വിളിച്ചാല്‍ ആ വാക്ക് നാണിച്ചുപോകും എന്നാണ് കഴിഞ്ഞ ദിവസം തൊടുപുഴയില്‍ നിന്നുവന്ന ഒരു വാര്‍ത്ത നല്‍കുന്ന സൂചന. പി സി ജോര്‍ജ് കേരള നിയമസഭയിലെ ചീഫ് വിപ്പാണ്. ഭരണമുന്നണിയിലെ പ്രധാന ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ ഉപാധ്യക്ഷനുമാണ്. അങ്ങനെയൊരാള്‍ , സ്വന്തം പാര്‍ടിയിലെ മറ്റൊരു നേതാവായ പി ജെ ജോസഫിനെ ലൈംഗിക അപവാദത്തിലും കള്ളക്കേസിലും കുരുക്കാന്‍ ശ്രമിച്ചു എന്നാണ് ഗൂഢാലോചനയിലുള്‍പ്പെട്ട ഒരാള്‍ നല്‍കിയ മൊഴി. ഇത് നേരത്തെ സംശയിക്കപ്പെട്ടതാണ്. മാണിവിഭാഗം കേരള കോണ്‍ഗ്രസിന് രണ്ട് മന്ത്രിസ്ഥാനമാണ് യുഡിഎഫ് അനുവദിച്ചത്. മന്ത്രിമോഹമുള്ള പി സി ജോര്‍ജ് ആ രണ്ടില്‍ പെട്ടില്ല. പി ജെ ജോസഫിനെ ഏതുവിധേനയും ഒഴിവാക്കിയാല്‍ ജോര്‍ജ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത് സ്വാഭാവികം. സത്യപ്രതിജ്ഞാ വേളയില്‍ പുതിയൊരു ലൈംഗിക വിവാദത്തിലും കേസിലും ജോസഫ് പെട്ടതായി വാര്‍ത്ത വരുമ്പോള്‍ സംശയത്തിന്റെ മുന ജോര്‍ജിലേക്ക് നീളുമെന്നത് സാമാന്യയുക്തി മാത്രമാണ്. ആ വിവാദം അന്ന് ക്ലിക്കുചെയ്തിരുന്നുവെങ്കില്‍ പി ജെ ജോസഫ് മന്ത്രിയാകില്ലായിരുന്നു. ജോസഫ് രാഷ്ട്രീയ സത്യസന്ധതയും മാന്യതയും കാണിക്കാതെ എല്‍ഡിഎഫ് വിട്ടുപോയ ആളാണ്. അദ്ദേഹത്തോടൊപ്പം പോകാന്‍ കൂട്ടാക്കാതിരുന്നവര്‍ ഇന്നും എല്‍ഡിഎഫില്‍ തുടരുന്നുണ്ട്. രാഷ്ട്രീയമായ കടുത്ത അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുമ്പോഴും ജോസഫിനെതിരെ ഇങ്ങനെയുള്ള നിലവാരമില്ലാത്ത ഒരാക്രമണം എല്‍ഡിഎഫില്‍നിന്നുണ്ടായിട്ടില്ല. സ്വന്തം പാര്‍ടിയില്‍നിന്നുതന്നെയാണ് അതുണ്ടായിരിക്കുന്നത്. ഏതുനേതാവിനെയും കള്ളക്കേസില്‍ കുരുക്കി അപവാദം പ്രചരിപ്പിച്ച് നശിപ്പിക്കാമെന്ന അവസ്ഥ വന്നുകൂടാ. വലതുപക്ഷത്തായാലും മറ്റേതുപക്ഷത്തായാലും ദാക്ഷിണ്യമില്ലാതെ നേരിടേണ്ട പ്രവണതയാണിത്.

ജോസഫിനെതിരെ ഉയര്‍ത്തിയ കേസിന്റെ സ്വഭാവം നോക്കൂ: നേരത്തെ വിമാനയാത്രയ്ക്കിടയില്‍ ഒരു വനിതയെ അപമാനിച്ചു എന്ന ആരോപണവിധേയനാണ് അദ്ദേഹം. ഇക്കുറി യുഡിഎഫ് കഷ്ടിച്ച് ജയിച്ചു; മന്ത്രിസഭാ രൂപീകരണം നടക്കുന്നു. ആ ഘട്ടത്തില്‍ ഒരു സ്ത്രീ സ്വമേധയാ തൊടുപുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലെത്തി ജോസഫിനെതിരെ പരാതി നല്‍കുകയാണ്. അവര്‍ പറഞ്ഞത്, ജോസഫ് സ്വന്തം ഫോണില്‍നിന്ന് തന്നോട് മോശമായി സംസാരിച്ചെന്നും സന്ദേശങ്ങള്‍ അയച്ചെന്നും വഴിവിട്ട ബന്ധത്തിന് നിര്‍ബന്ധിച്ചെന്നുമാണ്. അന്യായം ഫയലില്‍ സ്വീകരിച്ച കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. അന്യായത്തിന്റെ കോപ്പി അതേപടി മാധ്യമങ്ങള്‍ക്ക് അയച്ചുകൊടുത്തത് ക്രൈം ദൈ്വവാരികയുടെ ഇ-മെയിലില്‍ നിന്നാണ്. അന്യായത്തില്‍ ഇങ്ങനെ പറയുന്നു: വാദി ഇടുക്കി ജില്ലയില്‍ തൊടുപുഴ താലൂക്കില്‍ ..... വീട്ടില്‍ , ഭര്‍ത്താവായ ജയ്മോനും രണ്ടു കുട്ടികളുമായി താമസിച്ചുവരികയാണ്....... വാദിയുടെ ഭര്‍ത്താവായ ജയ്മോന്‍ എത്തിക്സ് ഇന്ത്യ ഗ്രൂപ്പ് പ്രസിദ്ധീകരണമായ "ട്രൂശബ്ദം" അടക്കമുള്ള പ്രസിദ്ധീകരണങ്ങള്‍ക്കുവേണ്ടി ഇടുക്കി ജില്ലാ ലേഖകനായി (ട്രെയിനി) പ്രവര്‍ത്തിച്ചുവരുന്നു. മെയ് 28നാണ് ക്രൈം വാരിക ഈ പരാതി ഇ-മെയിലായി മാധ്യമങ്ങള്‍ക്ക് അയച്ചത്. അതോടൊപ്പം, "മന്ത്രി പി ജെ ജോസഫിനെതിരെ യുവതി ഇന്ന് മൊഴിനല്‍കും" എന്നൊരു വാര്‍ത്താക്കുറിപ്പും അയച്ചു. യുഡിഎഫ് രണ്ടുസീറ്റിന്റെ ഭൂരിപക്ഷത്തില്‍ നില്‍ക്കുന്നതിനാലാകണം മാധ്യമങ്ങള്‍ വലുതായി ഈ കേസിനുപിന്നാലെ പോയില്ല. ജോസഫ് മന്ത്രിയായി; പി സി ജോര്‍ജ് പിന്നീട് ചീഫ് വിപ്പുമായി. അതില്‍പ്പിന്നെയാണ് കേസിലെ വാദിയായ യുവതിയുടെ "ഭര്‍ത്താവ്" പൊലീസ് പിടിയിലാകുന്നത്. വിവാഹ വാഗ്ദാനം നല്‍കി കഴിഞ്ഞ ഒരുവര്‍ഷമായി ജയ്മോന്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന്, നേരത്തെ ഭാര്യയെന്നും രണ്ടു കുഞ്ഞുങ്ങളോടൊപ്പം താമസിക്കുകയാണെന്നും അവകാശപ്പെട്ട അതേ യുവതി പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് അറസ്റ്റുണ്ടായത്. തന്നെ വിട്ട് മുന്‍പഞ്ചായത്ത് പ്രസിഡന്റായ മറ്റൊരു യുവതിയോടൊപ്പം ജയ്മോന്‍ സ്ഥലം വിട്ടപ്പോഴാണ് താന്‍ ഭാര്യയല്ലെന്നും ജയ്മോന്‍ തന്നെ വഞ്ചിച്ചുവെന്നും അവര്‍ കോടതിയെ ബോധിപ്പിച്ചത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ റിമാന്‍ഡിലായ ജയ്മോന്‍ നല്‍കിയ ജാമ്യാപേക്ഷയിലാണ് യഥാര്‍ഥ ബോംബുള്ളത്.

പി ജെ ജോസഫിനെതിരെ ലൈംഗിക അപവാദം സൃഷ്ടിക്കാന്‍ പി സി ജോര്‍ജ് എംഎല്‍എയും ക്രൈം പത്രാധിപര്‍ നന്ദകുമാറും ചേര്‍ന്ന് പ്രേരിപ്പിക്കുകയായിരുന്നുവെന്നാണ് ജയ്മോന്റെ വെളിപ്പെടുത്തല്‍ . ആ സത്യം പുറത്തുവിടുമെന്ന് പറഞ്ഞതിനാലാണ് തന്നെ കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യിച്ചതെന്നും ജയ്മോന്‍ മജിസ്ട്രേട്ടുമുമ്പാകെ വിശദീകരിച്ചു. ഇങ്ങനെ കഥ മറിഞ്ഞുവന്നപ്പോള്‍ ക്രൈം നന്ദകുമാര്‍ കൊച്ചിയിലെത്തി വാര്‍ത്താസമ്മേളനം നടത്തി. അതില്‍ ജയ്മോന്‍ തന്റെ ജീവനക്കാരനായിരുന്നു എന്നത് നന്ദകുമാര്‍ മിണ്ടുന്നില്ല. വാര്‍ത്താക്കുറിപ്പില്‍ ഇങ്ങനെ പറയുന്നു: "ഈ കേസില്‍ അനാവശ്യമായി പി സി ജോര്‍ജിന്റെ പേര് വലിച്ചിഴയ്ക്കപ്പെട്ടു എന്നതുകൊണ്ട് അദ്ദേഹത്തിന്റെ താല്‍പ്പര്യപ്രകാരം, നേരത്തെ മറ്റു നടപടികളില്‍നിന്ന് ഞാന്‍ പിന്‍വാങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ , പീഡനക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ജയ്മോനെ പി ജെ ജോസഫ് വിലയ്ക്കെടുത്ത്, താന്‍ നിയമിച്ച അഡ്വക്കേറ്റിനെക്കൊണ്ട് ജാമ്യ ഹര്‍ജിയില്‍ ആവശ്യമില്ലാതെ എന്റെയും പി സി ജോര്‍ജിന്റെയും പേര് വലിച്ചിഴയ്ക്കുകയുമായിരുന്നു."

ആരാണ് ഈ നന്ദകുമാര്‍ ? അയാളും പി സി ജോര്‍ജുമായി എന്താണ് ബന്ധം? പി ജെ ജോസഫിന്റെ കേസുമായി അയാള്‍ ഏതുതരത്തില്‍ ബന്ധപ്പെടുന്നു? ചുരുങ്ങിയപക്ഷം കെ എം മാണിയെങ്കിലും ഉത്തരം നല്‍കേണ്ട ചോദ്യങ്ങളാണിത്.

രാഷ്ട്രീയം കെട്ടുപോവുകയാണ്. ഇത്തരത്തിലുള്ള നാലാംതരം ഉപജാപങ്ങളും വൃത്തികേടുകളും പേറിനടക്കുകയാണ് യുഡിഎഫ്. സ്വന്തം പാര്‍ടിയിലെ സഹപ്രവര്‍ത്തകനെ തേജോവധം ചെയ്യാന്‍ ലൈംഗിക ആരോപണമുണ്ടാക്കുകയും അതിന് ഒരു ക്രിമിനലിനെ കൂട്ടുപിടിക്കുകയും ചെയ്യുന്നവര്‍ യുഡിഎഫില്‍ സസുഖം വാഴുന്നു. പി സി ജോര്‍ജിന് ക്യാബിനറ്റ് പദവിയാണ്. എല്ലാം തെളിഞ്ഞിട്ടും പി ജെ ജോസഫിനും തോന്നുന്നില്ല തെല്ലും നാണം. ഇത്രവലിയ വൃത്തികേടു ചെയ്ത സഹപ്രവര്‍ത്തകനൊപ്പം ആ മന്ത്രിയും അധികാരം ഭുജിക്കുന്നു. കഷ്ടം. ഇങ്ങനെ ആരും ചെയ്യാന്‍ അറയ്ക്കുന്ന കാര്യങ്ങള്‍ ചെയ്തുകൊണ്ടേയിരിക്കുന്ന ഹീന ജന്മങ്ങളെ തുറന്നുകാട്ടാന്‍ മാധ്യമങ്ങളും തയ്യാറാകുന്നില്ല. എന്തുപറയാനും ചെയ്യാനും വാടകയ്ക്ക് ആളെക്കിട്ടുന്ന നാട്ടില്‍ എന്തൊക്കെ സംഭവിച്ചുകൂടാ? ഇതിലൊന്നും ധാര്‍മികതയുടെയോ മാന്യതയുടെയോ പ്രശ്നം കാണാതെ പല്ലിളിച്ചുകാട്ടുന്ന യുഡിഎഫിലെ മാന്യന്മാര്‍ നാളെ തങ്ങള്‍ക്കെതിരെയും ഇത്തരം അമേധ്യത്തില്‍ മുക്കിയ അമ്പുകള്‍ വരുമ്പോള്‍ എന്തുചെയ്യുമെന്ന് കാത്തിരുന്നുതന്നെ കാണാം.

Thursday, July 7, 2011

മിച്ചം തന്നെ, അതായത് കമ്മി

"കേരള ബജറ്റ് വന്നതും എന്റെ മാനം പോയി. എന്റെ മാത്രമല്ല, പുസ്തകം പഠിച്ച് കുട്ടികളോട് അഹന്ത കാട്ടിയിരുന്നവരുടെയൊക്കെ മാനം പോയി. ഒന്നു ഞെട്ടിത്തീര്‍ന്നില്ല. ഡോ. പി. കെ. ഗോപാലകൃഷ്ണനും ഡോ. കെ. എന്‍ . രാജും മന്ത്രി ജനാര്‍ദ്ദന്‍ പൂജാരിയും ആ ഞെട്ടല്‍ വര്‍ദ്ധിപ്പിച്ചു. സംഗതി നേരെയങ്ങു പറയട്ടെ, കഴിഞ്ഞ വര്‍ഷം നിത്യകമ്മി 60 ലക്ഷം രൂപയായിരുന്നു. ഈ വര്‍ഷം മുതല്‍ കോഴി കൂവുന്നതിനും ഉറങ്ങാന്‍ പോകുന്നതിനും ഇടയ്ക്ക് മിച്ചം 90 ലക്ഷം രൂപയാവുന്നു. സത്യത്തില്‍ ബേജാറു മാറേണ്ടതാണ്. വീട്ടിലെ ബജറ്റ് കമ്മി നിത്യേനെ കൂടുന്ന ഈ കാലത്ത് നാട്ടിലെ ബജറ്റില്‍ മിച്ചം കൂടി വരുമ്പോള്‍ ആനന്ദമൂര്‍ച്ഛ അനുഭവിക്കേണ്ടവനാണ് ഞാന്‍"

1986 മെയ് നാലിന് മാതൃഭൂമിയുടെ എഡിറ്റ് പേജില്‍ ധനതത്വശാസ്ത്ര അധ്യാപകനായ പി എ വാസുദേവന്‍ എഴുതിയ ബജട്രിക്സ് എന്ന ലേഖനത്തിലെ ചില വരികളാണ് മുകളിലുദ്ധരിച്ചത്.

കെ എം മാണി വീണ്ടുമൊരു ബജറ്റ് അവതരിപ്പിക്കുമ്പോള്‍ , അദ്ദേഹത്തിന്റെ അവസാന ബജറ്റ് ഉണ്ടാക്കിയ പൊല്ലാപ്പുകളുടെ പരിഹാസ്യത കേരളത്തിനു മറക്കാനാവില്ല. "ബജറ്റ്: 15 കോടി മിച്ചം, നികുതി കുറവ്" എന്ന് ആറുകോളം നീളത്തിലാണ് മാണിയുടെ ബജറ്റ് മനോരമ ആഘോഷിച്ചത്. മിച്ചക്കണക്കുകള്‍ കപടമാണെന്ന് വസ്തുതകള്‍ നിരത്തി പ്രതിപക്ഷം ബജറ്റു ചര്‍ച്ചയില്‍ സ്ഥാപിച്ചു. വിചിത്രമായ ഒരു ന്യായം ചമച്ചാണ് അതിനെ മാണി നേരിട്ടത്. റിസര്‍വ് ബാങ്കില്‍ ഏതോ ഒരു ദിവസത്തെ മാത്രം ബാലന്‍സ് എടുത്തുകാട്ടി സംസ്ഥാനത്തിന് വന്‍തുക മിച്ചമുണ്ടെന്ന് അദ്ദേഹം വാദിച്ചു. "ബജറ്റു ചര്‍ച്ചയ്ക്ക് ധനമന്ത്രിയുടെ മറുപടി. കേരളത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ടു: മന്ത്രി മാണി" എന്ന തലക്കെട്ടിലെ മനോരമ റിപ്പോര്‍ട്ട് നോക്കൂ:

"റിസര്‍വ് ബാങ്ക് അക്കൗണ്ടില്‍ കേരളത്തിന് ഇപ്പോള്‍ 101.59 കോടി രൂപ മിച്ചമുള്ളതായി ധനമന്ത്രി കെ. എം. മാണി നിയമസഭയില്‍ വെളിപ്പെടുത്തി... കഴിഞ്ഞ ശനിയാഴ്ച റിസര്‍വ് ബാങ്കില്‍ നിന്ന് ലഭിച്ച സന്ദേശത്തിലാണ് 101.59 കോടി രൂപ മിച്ചമുള്ളതായി അറിയാന്‍ കഴിഞ്ഞതെന്ന് ധനമന്ത്രി അറിയിച്ചു.

വര്‍ഷാവസാനം 82 കോടി രൂപ മിച്ചമുണ്ടാകുമെന്ന് ബജറ്റില്‍ പറഞ്ഞിട്ടുളള തുക കള്ളമാണെന്ന് പ്രചരിപ്പിച്ചിരുന്ന പ്രതിപക്ഷം റിസര്‍വ് ബാങ്ക് പറയുന്നതെങ്കിലും വിശ്വസിക്കാന്‍ തയ്യാറാകണം." മിച്ച ബജറ്റിന്റെ കീര്‍ത്തിക്ക് ധനതത്വശാസ്ത്രത്തിന്റെ അടിസ്ഥാന പാഠങ്ങളൊക്കെ ചവിട്ടിത്തേച്ച മാണിയുടെ ഗര്‍വ് വകവച്ചുകൊടുക്കാന്‍ കോണ്‍ഗ്രസുകാര്‍ക്കുപോലും കഴിയുമായിരുന്നില്ല. കെപിസിസിയുടെ സാമ്പത്തികകാര്യ സമിതി ചെയര്‍മാനും പ്ലാനിങ് ബോര്‍ഡ് അംഗവുമായ ഡോ. പി കെ ഗോപാലകൃഷ്ണന്‍ മാണിയുടെ വാദങ്ങളെ പൊളിച്ചടുക്കി. "വസ്തുതകള്‍ സംസാരിക്കട്ടെ" എന്ന തലക്കെട്ടില്‍ അദ്ദേഹം പുറപ്പെടുവിച്ച പ്രസ്താവന "ബജറ്റിലെ മിച്ചം 78 കോടിയുടെ കമ്മിയായി മാറും" എന്ന തലക്കുറിയില്‍ മനോരമ ഇങ്ങനെ റിപ്പോര്‍ട്ടുചെയ്തു. "സുദീര്‍ഘമായ പ്രസ്താവനയില്‍ സംസ്ഥാനത്തിന്റെ സാമ്പത്തികനിലയെപ്പറ്റി ധനമന്ത്രി പുറപ്പെടുവിച്ച അവകാശവാദങ്ങളെയെല്ലാം ചോദ്യംചെയ്തിട്ടുണ്ട്. കൊടുക്കാനുള്ളത് കൊടുത്തു തീര്‍ക്കുകയും പദ്ധതി വെട്ടിച്ചുരുക്കാതെ നടപ്പാക്കുകയുംചെയ്താല്‍ സംസ്ഥാനത്തിന്റെ മിച്ചബജറ്റ് 78 കോടിയെങ്കിലും കമ്മിയായിത്തീരുമെന്ന് ഡോ. ഗോപാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. നൂറ്റിനാല്‍പതു കോടി രൂപ മിച്ചമുണ്ടെന്ന ധനമന്ത്രിയുടെ അവകാശവാദം അയഥാര്‍ഥവും യുക്തിഹീനവുമാണ്."

വരവു കൂടുതലുള്ള ഏതെങ്കിലും ഒരു പ്രത്യേകദിവസത്തെ റിസര്‍വ് ബാങ്കിലെ ബാക്കിയോ ഒരു ദിവസത്തെ സാമ്പത്തിക നിലയോ ഒരു കൊല്ലത്തെ സാമ്പത്തിക നിലയാവില്ലെന്ന് സാമ്പത്തികകാര്യങ്ങളുമായി അല്‍പം പരിചയമുള്ളവര്‍ക്കൊക്കെ അറിയാം. (ഊന്നല്‍ ലേഖകന്റേത്). ഡോ. ഗോപാലകൃഷ്ണനു പിന്തുണയുമായി ഡോ. കെ എന്‍ രാജ് രംഗത്തിറങ്ങിയതോടെ മാണിയന്‍ മിച്ചസിദ്ധാന്തം രൂക്ഷമായ ഭാഷയില്‍ ആക്രമിക്കപ്പെട്ടു. മാണിയുടെ അവകാശവാദം അപഹാസ്യം ഡോ. കെ. എന്‍ . രാജ് എന്ന തലക്കെട്ടില്‍ മനോരമ നല്‍കിയ വാര്‍ത്തയില്‍നിന്ന്.. "ബജറ്റ് മിച്ചമാക്കിയതിനെക്കുറിച്ച് ധനമന്ത്രി കെ. എം. മാണി ചെയ്ത പ്രസ്താവന തീര്‍ത്തും അയഥാര്‍ഥമാണെന്നു മാത്രമല്ല, തട്ടിപ്പു കൂടിയാണെന്ന് പ്രസിദ്ധ സാമ്പത്തിക ശാസ്ത്രജ്ഞനായ ഡോ. കെ. എന്‍ . രാജ് പ്രസ്താവിച്ചു. സാമ്പത്തികസ്ഥിതിയെക്കുറിച്ച് പ്രസ്താവന ചെയ്യുമ്പോള്‍ ഒരു മന്ത്രി നിയമസഭയെ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നതിനെതിരെ കേസ് കൊടുക്കുന്നതിനെക്കുറിച്ച് കോടതിയുടെ അഭിപ്രായംതന്നെ ആരായാവുന്നതാണ്."

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയായിട്ടും പത്രക്കാരെ കാണുമ്പോഴൊക്കെ മിച്ചക്കണക്കു വിളമ്പിയ മാണിയുടെ നെറുകംതലയ്ക്കു കിട്ടിയ അടുത്ത പ്രഹരം കേന്ദ്രധനസഹമന്ത്രി ജനാര്‍ദന്‍ പൂജാരിയില്‍നിന്നായിരുന്നു.

1986 ഏപ്രില്‍ 25ന് ശരദ് ദിഘെ എംപിക്ക് ലോക്സഭയില്‍ നല്‍കിയ മറുപടിയില്‍ മാണിയുടെ കണക്കുകള്‍ തെറ്റാണെന്നു പൂജാരി തുറന്നടിച്ചു. കേന്ദ്രസര്‍ക്കാരിന്റെ കണക്കുപ്രകാരം 59 കോടി 40 ലക്ഷം രൂപയുടെ കമ്മി കേരളത്തിനുണ്ടെന്നായിരുന്നു ആ മറുപടി. രണ്ടാഴ്ച കഴിഞ്ഞു രാജ്യസഭയിലും പൂജാരി ഇതേകാര്യം അര്‍ഥശങ്കയ്ക്കിടയില്ലാത്തവിധം ആവര്‍ത്തിച്ചു. പൂജാരിക്കെതിരെ രാജീവ് ഗാന്ധിക്ക് മാണി കത്തയച്ചെങ്കിലും മറുപടിയൊന്നും കിട്ടിയില്ല. മാണി പറഞ്ഞത് സത്യം, പൂജാരി പറഞ്ഞത് മഹാസത്യം എന്ന തന്ത്രപരമായ നിലപാടിലായിരുന്നു മുഖ്യമന്ത്രി കെ കരുണാകരന്‍ . "കടബാധ്യത തീര്‍ത്ത മിച്ചബജറ്റല്ല അത്: മുഖ്യമന്ത്രി" എന്ന തലക്കെട്ടില്‍ മനോരമ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ കരുണാകരന്റെ മെയ്വഴക്കം ചിരപ്രതിഷ്ഠ നേടുന്നതു നോക്കൂ,

"സംസ്ഥാനത്തിന്റെ കടബാധ്യത പൂര്‍ണമായും തീര്‍ത്തുകൊണ്ടുള്ള മിച്ചബജറ്റല്ല നിയമസഭയില്‍ അവതരിപ്പിച്ചതും അംഗീകരിച്ചതുമെന്ന് മുഖ്യമന്ത്രി കരുണാകരന്‍ വിശദീകരിച്ചു.... 86-87ലെ കേരളത്തിന്റെ വരവു ചെലവു മാത്രം അതേപടി എടുത്താല്‍ നമുക്കു മിച്ചമല്ല, കമ്മിയാണ്. എന്നാല്‍ ബജറ്റില്‍ ഈ വരവും ചെലവും മാത്രമല്ല ഉള്‍പ്പെടുത്തുക പതിവ്... ബജറ്റ് കമ്മിയാണെന്ന പൂജാരിയുടെ പ്രസ്താവന ധനകാര്യ കമ്മിഷന്‍ മുമ്പാകെ നമുക്ക് അനുകൂലമായ വാദമുഖങ്ങള്‍ക്ക് സഹായകരമാകുമെന്ന് മറ്റൊരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം അറിയിച്ചു."

ഇങ്ങനെപോയി റിപ്പോര്‍ട്ട്. പത്രങ്ങളില്‍ മേനി നടിക്കാന്‍ മാണിയുടെ മിച്ചക്കണക്ക്; ധനകാര്യകമീഷനു മുന്നില്‍ അനുകൂലമായ വാദമുഖങ്ങള്‍ക്ക് പൂജാരിയുടെ വക കമ്മിക്കണക്ക്. കരുണാകരന്റെ നാവിനുമാത്രം വഴങ്ങുന്ന ഈ ന്യായം പക്ഷേ, അന്നത്തെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന ജി കാര്‍ത്തികേയനു ബോധ്യപ്പെട്ടില്ല.

കേരള ബജറ്റിനെക്കുറിച്ച് ഉണ്ടായിരിക്കുന്ന വിവാദം ജനങ്ങളില്‍ ചിന്താക്കുഴപ്പം വളര്‍ത്തിയിരിക്കുകയാണെന്ന് ആര്യനാട് ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് കാര്‍ത്തികേയന്‍ ആരോപിച്ചു. മാണി പറയുന്നതോ, കേന്ദ്രമന്ത്രി പൂജാരി പറയുന്നതോ അതോ സാമ്പത്തിക വിദഗ്ധര്‍ പറയുന്നതോ ഏതാണ് ജനം വിശ്വസിക്കേണ്ടത് എന്ന് അദ്ദേഹം ചോദിച്ചെന്ന് റിപ്പോര്‍ട്ടുചെയ്തതും മനോരമതന്നെ. കേരള ചരിത്രത്തിലാദ്യമായി ഒരു മിച്ച ബജറ്റ് അവതരിപ്പിച്ച മാണിക്ക് കോണ്‍ഗ്രസിന്റെ വക ഇരുട്ടടി പിന്നെയും കിട്ടി. പ്രതിച്ഛായ മിനുക്കാനുള്ള കരുണാകരന്റെ തീരുമാനം മാണിയുടെ ധനമന്ത്രിസ്ഥാനം കവര്‍ന്നുകൊണ്ടാണ് നടപ്പായത്. മിച്ച ബജറ്റ് അവതരിപ്പിച്ച മാണി മിന്നല്‍വേഗത്തില്‍ വെറും നിയമമന്ത്രിയായി. പുതിയ ധനമന്ത്രി തച്ചടി പ്രഭാകരന്‍ തന്റെ മുന്‍ഗാമിയുടെ ബജറ്റിനെക്കുറിച്ച് പറഞ്ഞ അഭിപ്രായം ചിന്തോദ്ദീപകമായ തലക്കെട്ടിലാണ് മനോരമ റിപ്പോര്‍ട്ട് ചെയ്തത്. "മിച്ചംതന്നെ. അതായത് കമ്മി: തച്ചടി" എന്ന ആ തലക്കെട്ടില്‍ മാണിയുടെ മഞ്ഞളിച്ച മുഖംകൂടിയാണ് മനോരമ വരച്ചുചേര്‍ത്തത്. തുടക്കത്തില്‍ ഉദ്ധരിച്ച വാസുദേവ ലേഖനത്തില്‍നിന്ന് ഒരല്‍പ്പം കൂടി കേള്‍ക്കുക.

"ചെലവ് മുഴുവന്‍ കണക്കാക്കാതെയാണത്രേ ബജറ്റുണ്ടാക്കിയത്. കോടിക്കണക്കിനു രൂപയുടെ ബില്ലുകള്‍ കൊടുത്തു തീര്‍ക്കാനുണ്ടത്രേ. കൊടുക്കാനുള്ളതു കണക്കാക്കുന്നില്ലെങ്കില്‍ സകലബജറ്റുകളും മിച്ചമാവുമെന്നത് ലളിതമായൊരു സത്യമല്ലേ... അതൊക്കെ ആരെങ്കിലും ചെയ്യുമോ? അതിനെ ആരെങ്കിലും ബജറ്റെന്നു പറയുമോ?" ആരും ചെയ്യാത്തതൊക്കെ കെ എം മാണി ചെയ്യും. "കണക്കില്‍ കമ്മി, വാക്കില്‍ മിച്ചം" എന്നാണ് സാക്ഷാല്‍ കെ കരുണാകരന്‍ മാണിയുടെ ചെയ്തിയെ വിശേഷിപ്പിച്ചത്. (മാതൃഭൂമി 1986 മെയ് 8).

കേരള ചരിത്രത്തില്‍ ആദ്യത്തെ മിച്ചബജറ്റ് അവതരിപ്പിച്ച മഹാനായ ധനമന്ത്രി എന്ന ഖ്യാതിമാത്രമാണ് പാവം കെ എം മാണി മോഹിച്ചത്. മുഖ്യമന്ത്രിയോ കേന്ദ്രമന്ത്രിയോ ഉപമുഖ്യമന്ത്രിയോ ഒന്നുമാകാന്‍ കോണ്‍ഗ്രസുകാര്‍ ഈ ജന്മം സമ്മതിക്കില്ല. അപ്പോള്‍ ഒരല്‍പ്പം കീര്‍ത്തി മോഹിച്ചുപോയതില്‍ തെറ്റൊന്നുമില്ല. ചില കണക്കുകള്‍ വെട്ടിക്കളഞ്ഞും കണക്കിലില്ലാത്തത് എഴുതിച്ചേര്‍ത്തും ഒരു മിച്ചബജറ്റ് അവതരിപ്പിച്ചുനോക്കിയതാണ്. അവിടെയും വില്ലന്മാരായത് കോണ്‍ഗ്രസുകാര്‍തന്നെ. മിച്ചബജറ്റിന്റെ ക്ഷീണം തീരുന്നതിനു മുന്നേ ധനമന്ത്രിപദവും കോണ്‍ഗ്രസുകാര്‍ തിരികെ വാങ്ങി. വീണ്ടും മാണി ഒരു ബജറ്റുമായി എത്തുകയാണ്. അനേകം തിരുത്തലുകളുണ്ടത്രേ അദ്ദേഹത്തിന്റെ ബജറ്റില്‍ . പഴയ തിരുത്തലിന്റെ ചരിത്രമൊക്കെ മാണിസാര്‍ ഇപ്പോള്‍ ഓര്‍ക്കുന്നുണ്ടോ ആവോ?

Tuesday, July 5, 2011

മാധ്യമവേട്ട പരിധി വിടുന്നു




മുംബൈയില്‍നിന്നിറങ്ങുന്ന മിഡ് ഡേ എന്ന പത്രം ആ മഹാനഗരത്തിന്റെ അഭേദ്യഭാഗമാണ്. ആ പത്രത്തിലെ പ്രമുഖ റിപ്പോര്‍ട്ടറായിരുന്ന ജ്യോതിര്‍മയി ഡേ(ജെ ഡേ)യുടെ കൊലപാതകം ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തകര്‍ എങ്ങനെയെല്ലാം ആക്രമിക്കപ്പെടുന്നു എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. മുംബൈ അധോലോകത്തെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ ലോകത്തിന് പകര്‍ന്നുനല്‍കിയ അന്വേഷണാത്മക പത്രപ്രവര്‍ത്തകനായിരുന്നു ജെ ഡേ. അധോലോകത്തെക്കുറിച്ച് വിവരങ്ങള്‍ പൊലീസിനു നല്‍കുന്നവരുടെ അപകടംപിടിച്ച ജീവിതത്തെക്കുറിച്ചുള്ള "സീറോ ഡയല്‍", "ഖലാസ്" എന്നീ പുസ്തകങ്ങളുടെ രചയിതാവുകൂടിയാണദ്ദേഹം.

ഒരു ദശാബ്ദത്തോളം "ദ ഇന്‍ഡ്യന്‍ എക്സ്പ്രസ്" പത്രത്തില്‍ മുംബൈയില്‍നിന്നുള്ള ശ്രദ്ധേയ വാര്‍ത്തകള്‍ പേരുവച്ചെഴുതിയ ഡേ, അധോലോകത്തുനിന്ന് എന്ന പേരില്‍ ആഴ്ചക്കോളവും കൈകാര്യംചെയ്തു. മുംബൈ തീരത്ത് പ്രവര്‍ത്തിക്കുന്ന എണ്ണ മാഫിയയെക്കുറിച്ചും അതുമായി ബന്ധപ്പെട്ടുനടന്ന പതിനായിരം കോടി രൂപയുടെ വെട്ടിപ്പിനെക്കുറിച്ചും ലോകം അറിഞ്ഞത് ഡേയുടെ വാര്‍ത്തകളിലൂടെയാണ്. അങ്ങനെയൊരു മനുഷ്യനെ പട്ടാപ്പകലാണ് വെടിവച്ചുകൊന്നത്. രാജ്യത്തെ ഞെട്ടിച്ച ഈ കൊലപാതകത്തിനുപിന്നില്‍ അധോലോകസംഘങ്ങളാണെന്ന സംശയം ഇതുവരെ നടന്ന അറസ്റ്റുകളോടെ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. ഡേയുടേത് ഒറ്റപ്പെട്ട സംഭവമല്ല. നിര്‍ഭയം മാധ്യമപ്രവര്‍ത്തനം നടത്താന്‍ സന്നദ്ധരാകുന്നവര്‍ നാനാഭാഗത്തുനിന്നും ആക്രമിക്കപ്പെടുന്നു. അബ്ദുനാസര്‍ മഅ്ദനിക്കെതിരായി ചുമത്തിയ "ബംഗ്ലൂര്‍ സ്ഫോടനക്കേസ്" കെട്ടിച്ചമച്ചതാണെന്ന് സാക്ഷിമൊഴികളിലെ പൊള്ളത്തരവും സാക്ഷികളുടെ ഏറ്റുപറച്ചിലും കൊണ്ട് തെളിയിച്ച മലയാളി മാധ്യമപ്രവര്‍ത്തക കെ കെ ഷാഹിനയെ ഭീകരപ്രവര്‍ത്തകയായി ചിത്രീകരിച്ച് വേട്ടയാടുകയാണ് കര്‍ണാടക പൊലീസ്. ഷാഹിനയ്ക്കുവേണ്ടി കേരളത്തിലെ "മാധ്യമസ്വാതന്ത്ര്യ"ത്തിന്റെ അപ്പോസ്തലന്മാരായ മുഖ്യധാരാപത്രങ്ങളൊന്നുംതന്നെ ഒരിറ്റു കണ്ണീരൊഴുക്കുന്നത് കണ്ടില്ല. സ്വന്തം സഹപ്രവര്‍ത്തക വേട്ടയാടപ്പെടുന്ന വാര്‍ത്ത അവര്‍ ക്രൂരമായി തമസ്കരിച്ചു. മാധ്യമങ്ങള്‍ക്കെതിരായ ഭരണകൂടഭീകരത ഫാസിസത്തിന്റെ സവിശേഷതയാണ്. ജനങ്ങളെ സ്വാധീനിക്കാനോ ഭയപ്പെടുത്താനോ ഉള്ള ഉപകരണമാണ് ഭരണകൂടത്തിന് മാധ്യമങ്ങള്‍ . കാശ്മീര്‍ ടൈംസ് ദില്ലി ലേഖകന്‍ ഇഫ്തികര്‍ സെയ്ദ് ഗിലാനിയെ പാക് ചാരനെന്ന് മുദ്രകുത്തി സംഘ്പരിവാര്‍ നിയന്ത്രിച്ച എന്‍ഡിഎ സര്‍ക്കാര്‍ ജയിലിലടച്ചത് അദ്ദേഹം സംഘപരിവാറിനെതിരെ വാര്‍ത്തകള്‍ എഴുതിയെന്ന "കുറ്റം"കൊണ്ട് മാത്രമായിരുന്നു. ഭരണനേതൃത്വത്തിലെ കൊടിയ അഴിമതി തെളിവുസഹിതം പുറത്തുകൊണ്ടുവന്ന തെഹല്‍ക ഡോട്ട് കോം എന്ന ഇന്റര്‍നെറ്റ് പോര്‍ട്ടലിനെ നശിപ്പിക്കാന്‍ കേന്ദ്ര എന്‍ഡിഎ ഭരണാധികാരികള്‍ സ്വീകരിച്ചത് വിചിത്രവും ജനാധിപത്യസമൂഹത്തിന് അംഗീകരിക്കാന്‍ പ്രയാസമുള്ളതുമായ മാര്‍ഗങ്ങളാണ്. അത്തരം സമീപനങ്ങള്‍ യുപിഎ ഭരണത്തിലും അവിരാമം തുടരുന്നു.

കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ രാജ്യത്ത് മൂന്ന് മാധ്യമപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഡിസംബര്‍ - ജനുവരി മാസങ്ങളിലായി രണ്ട് മാധ്യമപ്രവര്‍ത്തകര്‍ ഛത്തീസ്ഗഢില്‍ വധിക്കപ്പെട്ടു. ഹിന്ദി ദിനപത്രങ്ങളായ ദൈനിക് ഭാസ്കറിന്റെയും നയിദുനിയയുടെയും പ്രതിനിധികളായ സുശീല്‍ പാഠക്, ഉമേഷ് രജപുത് എന്നിവരാണ് വധിക്കപ്പെട്ടത്. കേസ് സിബിഐ അന്വേഷണത്തിലാണിന്ന്. ഇതുവരെ തുമ്പൊന്നും കിട്ടിയില്ല. മഹാരാഷ്ട്രയില്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ 180 ആക്രമണങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയുണ്ടായി. മിക്കകേസും പൊതിയാത്തേങ്ങയായി കിടക്കുന്നു. രാജ്യത്തിന്റെ ഇതര ഭാഗങ്ങളും ഭിന്നമല്ല. ഒറീസ, ഗോവ, അരുണാചല്‍ പ്രദേശ്,ഡല്‍ഹി, ആന്ധ്രപ്രദേശ് എന്നിവിടങ്ങളാണ് മാധ്യമപ്രവര്‍ത്തകരെ വേട്ടയാടുന്നതില്‍ മുന്നില്‍നില്‍ക്കുന്നത്. ഭരണകൂടഭീകരതയുടെ ഇരകളായും മാഫിയകളുടെ ആക്രമണലക്ഷ്യമായും ഒരേസമയം മാധ്യമപ്രവര്‍ത്തകര്‍ മാറുന്നു. അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുംവിധം ഭീതിദമാണ് അവസ്ഥ. അടിയന്തരാവസ്ഥയില്‍ 258 പത്രപ്രവര്‍ത്തകരെയാണ് രാജ്യത്താകെ തുറുങ്കിലടച്ചത്. മിസ, ഡിഐആര്‍ എന്നീ കരിനിയമങ്ങള്‍ ഉപയോഗിച്ച് തടവിലിട്ടതിനുപുറമെ 43 റിപ്പോര്‍ട്ടര്‍മാരുടെയും രണ്ട് കാര്‍ട്ടൂണിസ്റ്റുകളുടെയും ആറ് പത്ര ഫോട്ടോഗ്രാഫര്‍മാരുടെയും അക്രഡിറ്റേഷന്‍ റദ്ദാക്കി.

ഏഴ് വിദേശ പത്രപ്രതിനിധികളെ രാജ്യത്തുനിന്ന് പുറത്താക്കി. 29 വിദേശപത്രപ്രവര്‍ത്തകര്‍ക്ക് ഇന്ത്യയുടെ അതിര്‍ത്തി കടക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. നൂറോളം പത്രങ്ങള്‍ക്ക് സര്‍ക്കാര്‍ പരസ്യങ്ങള്‍ നിഷേധിച്ചു. 28 പത്രങ്ങളെ നിരോധിത ലിസ്റ്റില്‍പെടുത്തി. സര്‍ക്കാരിന് അസ്വീകാര്യമായ വാര്‍ത്തകളൊന്നും ഒരു പത്രത്തിലും പ്രസിദ്ധീകരിക്കാന്‍ പാടില്ലെന്ന് കല്‍പ്പന പുറപ്പെടുവിച്ചു. അത്രതന്നെ തുറന്ന യുദ്ധമല്ലെങ്കിലും തുടര്‍ച്ചയായി പുറത്തുവരുന്ന ലക്ഷം കോടികളുടെ അഴിമതിക്കഥകള്‍ പത്രങ്ങളില്‍ അച്ചടിച്ചുവരാതിരിക്കാന്‍ ചതുരുപായങ്ങളും പയറ്റുകയാണ് കേന്ദ്ര സര്‍ക്കാര്‍ . അതിന്റെ ഭാഗമായാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങള്‍ പൊറുക്കപ്പെടുന്നത്, അഥവാ പ്രോത്സാഹിപ്പിക്കപ്പെടുന്നത്. പന്ത്രണ്ടുവര്‍ഷം മുമ്പാണ് മാധ്യമപ്രവര്‍ത്തകരുടെ വേതനപരിഷ്കരണം നടന്നത്. നിയമപ്രകാരം പുതിയ വേതനപരിഷ്കരണ കമീഷന്‍ രൂപീകരിച്ച് വളരെ വൈകി അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍ , ആ റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്ന വാശിയിലാണ് മാധ്യമ ഉടമകള്‍ . ഉടമകളുടെ സമ്മര്‍ദത്തിനു വഴങ്ങി കേന്ദ്ര സര്‍ക്കാരും നിസ്സംഗതയിലാണ്. മാധ്യമപ്രവര്‍ത്തകര്‍ അങ്ങനെയും ആക്രമിക്കപ്പെടുന്നു. അഴിമതി സര്‍വവ്യാപിയായി സാമൂഹ്യജീവിതത്തെ ഗ്രസിക്കുന്ന കാലമാണ് ആഗോളവല്‍ക്കരണത്തിന്റേത്. മാധ്യമങ്ങളും അതില്‍നിന്ന് മുക്തമല്ല. എന്നാല്‍ , ബദല്‍ മാധ്യമങ്ങളുടെയും സാമൂഹ്യവും തൊഴില്‍പരവുമായ പ്രതിബദ്ധത കാത്തുസൂക്ഷിക്കുന്ന ചുരുക്കം ചിലരുടെയും ഇടപെടലുകള്‍ മാധ്യമമേഖലയെ അഴിമതിവിരുദ്ധസമരത്തില്‍ കണ്ണിചേര്‍ക്കുന്നു. പ്രലോഭനങ്ങളെയും ഭീഷണികളെയും അതിജീവിച്ച് ജനങ്ങളോട് സത്യം വിളിച്ചുപറയുന്ന മാധ്യമപ്രവര്‍ത്തകരാണ് ആക്രമിക്കപ്പെടുന്നത് എന്നതോര്‍ക്കണം.

മാധ്യമപ്രവര്‍ത്തകരില്‍ പുഴുക്കുത്തുകളില്ലെന്നല്ല. പണം വാങ്ങിയുള്ള വാര്‍ത്തയും ദുഃസ്വാധീനങ്ങള്‍ക്കടിപ്പെട്ട് വ്യാജവാര്‍ത്തകള്‍ ചമച്ചുവിടുന്ന മാധ്യമപ്രവര്‍ത്തകരും കള്ളമെന്നറിഞ്ഞിട്ടും പ്രത്യേക ഉദ്ദേശ്യത്തോടെ അവയ്ക്ക് പ്രസിദ്ധീകരണം നല്‍കുന്ന മാധ്യമങ്ങളും നമ്മുടെ തീരാശാപമായി നിലനില്‍ക്കുന്നു. അത്തരം കള്ളനാണയങ്ങളെ തിരിച്ചറിഞ്ഞുകൊണ്ടുതന്നെ, നിര്‍ഭയമായി ജോലിചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് പിന്തുണയും പരിരക്ഷയും നല്‍കിയേ തീരൂ. അതിനുള്ള ബാധ്യത ഭരണകൂടത്തിനുണ്ട്. ജെ ഡേയെപ്പോലെ മാധ്യമപ്രവര്‍ത്തകര്‍ ഇനിയും കൊല്ലപ്പെട്ടുകൂടാ. കുറ്റവാളികളെയാകെ പിടികൂടി മാതൃകാപരമായ ശിക്ഷ വാങ്ങിക്കൊടുക്കാന്‍ സര്‍ക്കാരിന് കഴിയണം. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങളെ അതീവ ഗൗരവത്തോടെ കാണാനും എതിര്‍ക്കാനും സര്‍ക്കാര്‍ തയ്യാറാകണം