Tuesday, November 23, 2010

കെട്ടകാലത്തിന്റെ മാധ്യമ മുഖം

"സ്പെക്ട്രം ഇടപാടിലൂടെ ലഭിച്ച വന്‍തുകയില്‍ ഒരുരു പങ്ക് തീര്‍ച്ചയായും അവര്‍ക്കും (മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളില്‍ ഒട്ടുമിക്കതിനും) കിട്ടിയിരിക്കണം. എന്നാല്‍ സി.പി.എം, എ.ഐ.എ.ഡി.എം.കെ എന്നീ കക്ഷികള്‍ക്ക് ഒരുരു വിഹിതവും ലഭിച്ചിട്ടില്ല. പ്രധാനമന്ത്രിയുടെ ഓഫീസ് ശരിക്കും നോക്കുത്തിയാവുകയായിരുന്നു. രാജ രാജി വെക്കണമെന്ന ആവശ്യംപോലും അവസാനം വരെ പരസ്യമായി ഉന്നയിക്കാന്‍ ബി.ജെ.പി മടിച്ചു''- രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയെക്കുറിച്ച് സുധീരം വാര്‍ത്തകള്‍ പുറത്തുകൊണ്ടുവന്ന മലയാളി പത്രപ്രവര്‍ത്തകന്‍ ഗോപീകൃഷ്ണന്റെ വാക്കുകളാണിത് (മാധ്യമം ദിനപത്രം, നവംബര്‍ 22). ഡല്‍ഹിയില്‍നിന്നിറങ്ങുന്ന 'പയനിയര്‍' പത്രത്തിന്റെ സ്പെഷല്‍ കറസ്പോണ്ടന്റ് ഗോപീകൃഷ്ണന്‍ ഉയര്‍ത്തുന്ന മൂന്നുപ്രശ്നങ്ങളില്‍ ഒന്ന് രാജ്യത്തെ പ്രമുഖ രാഷ്ട്രീയ കക്ഷികളായ കോണ്‍ഗ്രസും ബിജെപിയും അഴിമതിയുടെ അഴുക്കുചാലില്‍ നിന്തിത്തുടിക്കുന്നു എന്നതാണ്. അവരെ ഒട്ടിനില്‍ക്കുന്ന പ്രാദേശിക പാര്‍ടികളും ഭക്ഷിക്കുന്നത് അഴിമതിതന്നെ. ജയലളിതയുടെ എഐഎഡിഎംകെ സ്പെക്ട്രം അഴിമതിയില്‍നിന്ന് ഒഴിഞ്ഞുനിന്നത് അഴിമതിവിരോധം കൊണ്ടല്ല, ടെലികോംവകുപ്പ് ഡിഎംകെയുടെ കൈയിലായതുകൊണ്ടാണ്. വേറിട്ട് നില്‍ക്കുന്നത് ഇടതുപക്ഷമാണ്. സിപിഐ എം അഴിമതിക്ക് കൂട്ടുനിന്നില്ല എന്നുമാത്രമല്ല, തുടക്കംമുതല്‍ സ്പെക്ട്രം അഴിമതി തുറന്നുകാട്ടാന്‍ മുന്‍കൈയെടുത്ത് പ്രവര്‍ത്തിക്കുകയുംചെയ്തു. ഗോപീകൃഷ്ണന്‍തന്നെ പറയുന്നു: പോരാട്ടം മുന്നോട്ടു കൊണ്ടുപോകാന്‍ സഹായിച്ചത്, "രാജ്യസ്നേഹമുള്ള ചില ഉദ്യോഗസ്ഥര്‍. പിന്നെ സി.പി.എമ്മിന്റെ സീതാറാം യെച്ചൂരിയും നിലോല്‍പല്‍ ബസുവും. യെച്ചൂരി പ്രധാനമന്ത്രിക്ക് പല തവണ കത്തെഴുതി. നടപടിയൊന്നും ഉണ്ടായില്ല.''

രണ്ടാംഭാഗം മാധ്യമങ്ങളുടേതാണ്. മാധ്യമങ്ങളുടെ റോള്‍ "നിരാശാജനകം'' എന്നാണ് ഗോപീകൃഷ്ണന്റെ വിലയിരുത്തല്‍. "സത്യം തുറന്നുന്നു പറയുന്നുന്നു എന്നവകാശപ്പെടുന്ന പല മാധ്യമങ്ങളും അവയുടെ തലപ്പത്തുള്ള ഇന്ത്യതന്നെ കൊണ്ടാടുന്ന പല യുവമാധ്യമ പ്രവര്‍ത്തകരും പ്രതികരിക്കാന്‍ കൂട്ടാക്കിയില്ല. അവരുടെ താല്‍പര്യങ്ങള്‍ ഭിന്നം. ചില മാധ്യമ പ്രവര്‍ത്തകര്‍ ശരിക്കും ഇടനിലക്കാരുമായി.''

മൂന്നാമത്തെ പ്രശ്നം രാഷ്ട്രീയത്തെ നിയന്ത്രിക്കാന്‍; നിര്‍ണായകമായ തീരുമാനങ്ങളെടുക്കാന്‍ ഇടനിലക്കാര്‍ പ്രാപ്തരായിരിക്കുന്നു എന്നതാണ്. സോണിയ ഗാന്ധിയോടും മന്‍മോഹന്‍ സിങ്ങിനോടും നേരിട്ടിടപെടുന്ന, അവര്‍ എന്തുതീരുമാനമെടുക്കണമെന്ന് നിര്‍ദേശിക്കുന്ന ഇടനിലക്കാരിയാണ് നീര റാഡിയ. മുകേഷ് അംബാനിക്കും ടാറ്റയ്ക്കും വേണ്ടി ലോബിയിങ് നടത്തുന്ന അവര്‍ക്ക് രാജ്യാധികാരത്തിന്റെ ഏത് അത്യുന്നത പദവിയിലിരിക്കുന്നവരെയും നിസ്സങ്കോചം സമീപിക്കാനും സ്വാധീനിക്കാനും കഴിയുന്നു. നവ ഉദാരവല്‍കൃത കാലത്തിന്റെ കെട്ട രാഷ്ട്രീയമുഖമാണ് നീര റാഡിയയിലൂടെ പുറത്തുവന്നത്. രാഷ്ട്രീയത്തിലോ ഉദ്യോഗസ്ഥ തലത്തിലോ ഇല്ലാത്ത, സൌന്ദര്യവും എവിടെയും ഇടിച്ചുകയറാനുള്ള പബ്ളിക് റിലേഷന്‍സ് സ്കില്ലും കൈമുതലായുള്ള യുവതിയെ രാജ്യത്തിന്റെ ഏറ്റവും നിര്‍ണായകമായ തീരുമാനങ്ങളില്‍ പങ്കാളിയാക്കിയിരിക്കുന്നു കോണ്‍ഗ്രസ്. യുപിഎ ഘടകകക്ഷിയായ ഡിഎംകെയ്ക്ക് തങ്ങളുടെ മന്ത്രി ഇന്നയാളാകണമെന്നും ഇന്ന വകുപ്പ് കിട്ടണമെന്നും ആവശ്യപ്പെടാന്‍ നീര റാഡിയ എന്ന സുന്ദരിയുടെ സഹായം വേണ്ടിവന്നിരിക്കുന്നു.

ടെലികോംമേഖല അഴിമതിക്കാരുടെ അക്ഷയഖനിയാണ്. ബിഎസ്എന്‍എല്ലിനെ നോക്കുകത്തിയാക്കി സ്വകാര്യകമ്പനികള്‍ക്ക് വെള്ളവും വളവും പകര്‍ന്നതാണ് രാജ്യത്ത് ഇന്ന് കൊട്ടിഘോഷിക്കപ്പെടുന്ന' കമ്യൂണിക്കേഷന്‍ വികസനം'. രാജഭരണം നിലനില്‍ക്കുന്ന യുനൈറ്റഡ് അറബ് എമിറേറ്റ്സില്‍, എണ്ണ കഴിഞ്ഞാല്‍ സര്‍ക്കാരിന്റെ ഏറ്റവും വലിയ വരുമാനമാര്‍ഗം ടെലികോമാണ്. അവിടെ സ്വകാര്യകമ്പനികള്‍ രംഗം കൈയടക്കുന്നില്ല- അതിനവരെ അനുവദിക്കുന്നില്ല. ഇവിടെ പൊതുമേഖലയെ ഇഞ്ചിഞ്ചായി തകര്‍ത്തുകൊണ്ട് സ്വകാര്യകമ്പനികളെ ടെലികോമിന്റെ കൈകാര്യകര്‍ത്താക്കളാക്കുന്നു. ലേലം വിളിക്കാതെ, ആദ്യം വരുന്നവര്‍ക്ക് കൊടുക്കും എന്ന വിചിത്രമായ വ്യവസ്ഥയില്‍ രണ്ടാംതലമുറ സ്പെക്ട്രം അനുവദിച്ചുകൊടുത്തു. സാധാരണക്കാരുടെ സങ്കല്‍പ്പത്തിന് അതീതമാണ് നഷ്ടം വന്ന സംഖ്യ- ഒന്നേമുക്കാല്‍ ലക്ഷം കോടി. അത് സിഎജി കണ്ടെത്തി. ആരാണുത്തരാവാദികള്‍, എന്താണ് കുറ്റം, എത്ര നഷ്ടം എന്നിങ്ങനെ അക്കമിട്ടു പറയുന്ന സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്റിലുണ്ട്. ആ കണ്ടെത്തലുകളെ ശരിവയ്ക്കുന്ന അനേകം തെളിവ് പുറത്തുവന്നു. എന്നിട്ടും കോണ്‍ഗ്രസ് വാശിപിടിക്കുന്നു- സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അനേഷണം വേണ്ടേ വേണ്ട എന്ന്.

പാര്‍ലമെന്റില്‍ കൊടുങ്കാറ്റടിക്കുകയാണ്. കോമണ്‍ വെല്‍ത്ത് ഗെയിംസ്, ആദര്‍ശ് ഫ്ളാറ്റ്, സ്പെക്ട്രം- കോണ്‍ഗ്രസിന് എന്തുണ്ട് ഈ അഴിമതികളെക്കുറിച്ച് പറയാന്‍? എങ്ങനെ രക്ഷപ്പെടാനാകും ദുരവസ്ഥയില്‍നിന്ന്? തീര്‍ച്ചയായും സഹായഹസ്തവുമായി മാധ്യമങ്ങളുടെ ഒരു നിര രംഗത്തുണ്ട്. സിഎജി റിപ്പോര്‍ട്ടിന്റെയും ലാവ്ലിന്‍ കേസിന്റെയും കാര്യം പറഞ്ഞ് വികൃതമായ താരതമ്യങ്ങളിലൂടെ സിപിഐ എമ്മിന്റെ വാ മൂടിക്കെട്ടാമെന്നു കരുതുന്ന മാതൃഭൂമിപോലുള്ള ദുര്‍ബല മാധ്യമങ്ങളല്ല, രാജ്യത്ത് നിലയും വിലയുമുള്ള വന്‍കിട അച്ചടി-ദൃശ്യമാധ്യമങ്ങള്‍തന്നെ. (ലാവ്ലിന്‍ കേസില്‍ ഒരുപൈസയുടെ അഴിമതി നടന്നു എന്നോ ഏതെങ്കിലും രാഷ്ട്രീയ നേതാവിന് ഉത്തരവാദിത്തമുണ്ട് എന്നോ സിഎജി പറഞ്ഞിട്ടില്ല. ചെലവിട്ട തുകയ്ക്ക് തത്തുല്യമായ പ്രയോജനം ഉണ്ടായില്ല എന്നാണ് അന്തിമ റിപ്പോര്‍ട്ടില്‍ സിഎജി അഭിപ്രായപ്പെട്ടത്. അതാകട്ടെ, കണക്കുകള്‍ നിരത്തി വൈദ്യുതി ബോര്‍ഡ് ഖണ്ഡിച്ചിട്ടുമുണ്ട്.) പാര്‍ലമെന്റ് സമ്മേളനം ഇപ്പോള്‍ നടന്നില്ലായിരുന്നെങ്കില്‍ ദേശാഭിമാനിയും പയനിയറും പോലുള്ള ഏതാനും പത്രങ്ങളിലും ചില ചാനലുകളിലുമല്ലാതെ സ്പെക്ട്രം അഴിമതിവാര്‍ത്ത ജനങ്ങള്‍ കാണില്ലായിരുന്നു.

കോണ്‍ഗ്രസിന്റെ വൈകൃതങ്ങള്‍ക്കൊപ്പം ഇവിടെ പുറത്തുവന്നത് മാധ്യമങ്ങളുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഒട്ടും വൃത്തിയില്ലാത്തതും ദുര്‍ഗന്ധം വമിപ്പിക്കുന്നതുമായ അവസ്ഥയാണ്. നിര്‍ഭയം, നിഷ്പക്ഷം, സത്യസന്ധം, ആദര്‍ശസുരഭിലം എന്നെല്ലാം സ്വയം വിശേഷിപ്പിച്ച് നമുക്കുമുന്നില്‍ എഴുത്തും പറച്ചിലുകളുമായി എത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ അധികാരത്തിന്റെയും സമ്പത്തിന്റെയും അടുക്കളക്കാരായി മാറി എന്നത് ഇനി എങ്ങനെ മൂടിവയ്ക്കും? നീര റാഡിയയും മുകേഷ് അംബാനിയും കല്‍പ്പിക്കുമ്പോലെ പത്രത്തില്‍ എഴുതുന്നയാളാണ് വീര്‍സിങ്വി എന്നറിയുന്ന ജനങ്ങള്‍ ഇനിയെങ്ങനെ ആ 'മാധ്യമ പ്രതിഭ'യെ ആദരിക്കും? ബര്‍ക്ക ദത്ത് എന്ന മുപ്പത്തെട്ടുകാരി, കാര്‍ഗില്‍ യുദ്ധത്തിലും മുംബൈ ഭീകരാക്രമണ റിപ്പോര്‍ട്ടിങ്ങിലും ത്രസിപ്പിക്കുന്ന റിപ്പോര്‍ട്ടിങ് നടത്തി. തനിക്കെതിരെ വിമര്‍ശം വന്നപ്പോള്‍ കോപംകൊണ്ടു. ചടുലവും തീക്ഷ്ണവുമായ ചോദ്യങ്ങളിലൂടെ, വിചാരണകളിലൂടെ വാര്‍ത്താവതരണത്തിന്റെ കൊടുമുടികള്‍ കയറി. ആ ബര്‍ക്ക ദത്തിന്റെ ചരട് നീര റാഡിയയുടെ കൈയിലാണ് എന്ന വിവരം നമ്മെ ഞെട്ടിക്കേണ്ടതല്ലേ? ഗുലാം നബി ആസാദിനോട് പറഞ്ഞ് ഡിഎംകെയുടെ ആവശ്യം നടത്തിക്കൊടുക്കാമെന്ന് നീര റാഡിയക്ക് ഉറപ്പുനല്‍കുന്നുണ്ട് പുറത്തുവന്ന ഫോണ്‍ സംഭാഷണത്തില്‍. 'പ്രധാനമന്ത്രിയുടെ വീട്ടില്‍നിന്നിറങ്ങിയാലുടന്‍ എല്ലാ കാര്യങ്ങളും ശരിയാക്കാം' എന്നാണ് ബര്‍ക്ക നീര റാഡിയയോട് പറയുന്നത്്. നീര റാഡിയയും രാജിവച്ച മന്ത്രി എ രാജയും തമ്മില്‍ 2009 മെയ് 22ന് നടന്ന സംഭാഷണത്തിന്റെ ഒരു ഭാഗം ഇങ്ങനെ:

നീര: ബര്‍ക്കയുടെ സന്ദേശം കിട്ടി.

രാജ: എന്തു പറഞ്ഞു.

നീര: ബര്‍ക്ക ഇന്നു രാത്രി താാങ്കളുടെ കാര്യം പ്രധാനമന്ത്രിയുടെ ഓഫീസില്‍ അന്വേഷിക്കുകയാണ്. സോണിയ ഗാന്ധി അവിടെ എത്തിയെന്ന് ബര്‍ക്ക പറഞ്ഞു. നിങ്ങളുമായി അദ്ദേഹത്തിന് പ്രശ്നമൊന്നുമില്ല. ബാലുവിന്റെ കാര്യത്തിലാണ് പ്രശ്നമുള്ളത്.

രാജ: കനി (കനിമൊഴി) എന്തുപറഞ്ഞു?

നീര: അവര്‍ക്ക് പ്രശ്നമില്ല. ഓക്കെയാണ്. പക്ഷേ അഴഗിരിയുമായി താങ്കള്‍ സംസാരിക്കണം.

നോക്കൂ. രാജ്യത്തിന്റെ ഭരണം ആരുനടത്തണം എന്നാണ് ചര്‍ച്ച നടക്കുന്നത്. നീര പറഞ്ഞതുപോലെ സംഭവിച്ചു. രാജയ്ക്ക് വകുപ്പു കിട്ടി. പ്രതിഫലമായി ബര്‍ക്കയ്ക്കും നീരയ്ക്കും എന്തു കിട്ടിക്കാണും? ദയാനിധി മാരനെ മന്ത്രിയാക്കാന്‍ അദ്ദേഹത്തിന്റെ അമ്മ 600 കോടി രൂപ കലൈഞ്ജര്‍ കരുണാനിധിക്ക് കൊടുത്ത കാര്യവും സംഭാഷണങ്ങളിലൊന്നിലുണ്ട്.

ബര്‍ക്കയും സിങ്വിയും മാത്രമല്ല പ്രഭു ചാവ്ലയെപ്പോലുള്ള മാധ്യമരംഗത്തെ മറ്റു ചില ഉന്നതരും നീരയുടെ വലയത്തിലുണ്ട്.

മുകേഷ് അംബാനിയെപ്പോലുള്ള കോര്‍പറേറ്റ് മേധാവികള്‍ നിയന്ത്രിക്കുന്ന നീര റാഡിയ. അവരുടെ നിയന്ത്രണത്തിലുള്ള മാധ്യമപ്രവര്‍ത്തകര്‍. മാധ്യമപ്രവര്‍ത്തകരുടെ ചൊല്‍പ്പടിക്കു നില്‍ക്കുന്ന രാഷ്ട്രീയനേതൃത്വം. അഴിമതിയുടെയും അനാശാസ്യത്തിന്റെയും കണ്ണികള്‍ വളെരെ വിപുലമാണ്- പ്രകടവുമാണ്. ഇതൊന്നും നാട്ടില്‍ നടക്കുന്ന കാര്യങ്ങളേയല്ല എന്ന ഭാവത്തില്‍ മുഖ്യധാരാ മാധ്യമങ്ങള്‍ കണ്ണടച്ചു പിടിക്കുന്നു. അവര്‍ക്ക് കോണ്‍ഗ്രസിനെ രക്ഷിക്കണം. നീര റാഡിയമാരെ സേവിക്കണം.

അഴിമതിക്കെതിരെ, യുപിഎ സര്‍ക്കാരിനെയും ബുര്‍ഷ്വാ രാഷ്ട്രീയത്തെയും പിടികൂടിയ അറപ്പുളവാക്കുന്ന രോഗത്തിനെതിരെ, രോഗവാഹിയായ മാധ്യമ നെറികേടുകള്‍ക്കെതിരെ ചര്‍ച്ച ഉയര്‍ന്നേ തീരൂ. അതിനുള്ള സമയമാണിത്.

Friday, November 12, 2010

സിബിഐയുടെ അട്ടിമറി

ലാവ്ലിന്‍ കേസില്‍ സിബിഐ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം ഒന്നരവര്‍ഷംമുമ്പ് സമര്‍പ്പിച്ചുകഴിഞ്ഞു. ആ കുറ്റപത്രത്തില്‍ പേരുണ്ടായിട്ടും കോണ്‍ഗ്രസ് നേതാവ് ജി കാര്‍ത്തികേയനെ പ്രതിയാക്കാത്തതിനെയാണ് സിബിഐ പ്രത്യേക കോടതി ഏറ്റവും ആദ്യം ചോദ്യംചെയ്തത്. രാഷ്ട്രീയപക്ഷപാതിത്വത്തിന്റെ പേരില്‍ സിബിഐ കോണ്‍ഗ്രസ് നേതാവിനെ വഴിവിട്ട് സഹായിക്കുകയും സിപിഐ എം സംസ്ഥാന സെക്രട്ടറിക്കെതിരായി കള്ളക്കേസ് ചമയ്ക്കുകയും ചെയ്തു എന്ന ആരോപണം പൊതുവിലും അന്ന് ഉയര്‍ന്നിരുന്നു. ഗൂഢാലോചന നടന്നു എന്നും അതിന്റെ തുടക്കക്കാരന്‍ കാര്‍ത്തികേയനാണെന്നും എഴുതിവച്ച സിബിഐക്ക് എന്തുകൊണ്ട് പ്രതിചേര്‍ത്തില്ല എന്ന ചോദ്യത്തിന് ഉത്തരമുണ്ടായില്ല. പോയി അന്വേഷിച്ചു വരൂ എന്നാണ് കോടതി ഉത്തരവിട്ടത്. 2009 ജൂണ്‍ 23ന് ആ ഉത്തരവുംകൊണ്ട് പോയ സിബിഐ ഇതുവരെ അന്വേഷണം പൂര്‍ത്തിയാക്കിയിട്ടില്ല. കാര്‍ത്തികേയന്റെ പേര് മിണ്ടുന്നില്ല. കഴിഞ്ഞ ഒന്നരവര്‍ഷമായിട്ടും സിബിഐ തുടരുന്ന ഈ കള്ളക്കളിയെപ്പറ്റിയാണ് സ്വാഭാവികമായും ഇപ്പോള്‍ സംവാദം ഉണ്ടാകേണ്ടത്. നമ്മുടെ അതിസമര്‍ഥരായ മാധ്യമങ്ങള്‍ അതുമാത്രം മിണ്ടുന്നില്ല.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒച്ച കേട്ടുതുടങ്ങി. യുഡിഎഫ് ഉയര്‍ത്തിയ ലോട്ടറിയടക്കമുള്ള വിഷയങ്ങള്‍കൊണ്ടൊന്നും രാഷ്ട്രീയമായി അവര്‍ക്ക് ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഇറക്കിയ വര്‍ഗീയകാര്‍ഡ് ജനങ്ങള്‍ക്കിടയില്‍ സജീവമായി ചര്‍ച്ചചെയ്യപ്പെടുന്നു. ഇതിന്റെ ബാധ്യതയില്‍നിന്ന് എങ്ങനെ രക്ഷപ്പെടാമെന്നാണ് ഒരു വിഭാഗത്തിന്റെ ചിന്ത. ലാവ്ലിന്‍ കേസിനെക്കുറിച്ച് ഇടയ്ക്കിടയ്ക്ക് ഓര്‍മിപ്പിച്ചാല്‍മാത്രം ശ്വാസം നേരെ വിടുന്ന ചില കുബുദ്ധികള്‍ വേറെയുമുണ്ട്. പൊടുന്നനെ ലാവ്ലിന്‍ ഉയര്‍ന്നുവരാനുള്ള പശ്ചാത്തലം ഇതൊക്കെത്തന്നെയാണ്. സുപ്രീംകോടതി പരിശോധിക്കുന്ന ഒരു കാര്യത്തെക്കുറിച്ച് സിബിഐയുടെ വക്കീല്‍ മറ്റൊരുകോടതിയില്‍ നടത്തിയ വാദം പ്രധാന വാര്‍ത്തയായതിനുപിന്നിലും തൊട്ടടുത്ത ദിവസം ചാനലുകളില്‍ ലാവ്ലിന്‍ ആഘോഷം തുടങ്ങിയതിനുപിന്നിലും അത്യധികമായ അത്ഭുതമില്ല എന്നര്‍ഥം.

മനോരമയില്‍ വന്ന വാര്‍ത്തയാണ്: "സിപിഎം സെക്രട്ടറി പിണറായി വിജയനെ വിചാരണ ചെയ്യാന്‍ അനുമതി നിഷേധിച്ചുകൊണ്ടുള്ള മന്ത്രിസഭാ തീരുമാനം ജനാധിപത്യവിരുദ്ധവും പക്ഷപാതപരവുമായിരുന്നുവെന്ന്ìസിബിഐ.'' സിബിഐക്ക് ജനാധിപത്യത്തെ വ്യാഖ്യാനിക്കാനുള്ള ചുമതലയുംകൂടി വന്നുപെട്ടിരിക്കുന്നു. 'മന്ത്രിസഭ തെറ്റുചെയ്തു; ഗവര്‍ണര്‍ അത് തിരുത്തി' എന്നും 'ഗവര്‍ണറുടേതാണ് അന്തിമവും ഭരണഘടനാപരവുമായ തീരുമാന' മെന്നും സിബിഐയുടെ വക്കീല്‍ പ്രത്യേക കോടതിയെ അറിയിച്ചതായാണ് മനോരമയുടെ മുഖ്യവാര്‍ത്ത. മന്ത്രിസഭയുടെ വാദമുഖങ്ങള്‍ 'അതിശക്തനായ പാര്‍ടി സെക്രട്ടറി' പ്രതിയാക്കപ്പെട്ടതിനാലുണ്ടായതാണത്രേ. കോണ്‍ഗ്രസ് വിരുദ്ധ സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ജനാധിപത്യപരമായി മന്ത്രിസഭകളെടുക്കുന്ന തീരുമാനങ്ങളെ വികലമായി സിബിഐ വ്യാഖ്യാനിക്കുന്നത് ഇതാദ്യമായല്ല. 'പക്ഷപാതപരം', 'തെറ്റിദ്ധരിപ്പിച്ച് കൈക്കൊണ്ടത്' തുടങ്ങി സൌകര്യപൂര്‍വമുള്ള വ്യാഖ്യാനങ്ങളാണ് കോണ്‍ഗ്രസ് ഇതര മന്ത്രിസഭകളുടെ തീരുമാനങ്ങളോടുള്ള സിബിഐയുടെ പതിവ് ശൈലി.

പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ വൈദ്യുതപദ്ധതികളുടെ നവീകരണത്തിന് കരാറിന്റെ വിവിധ വശങ്ങള്‍ 97-98 കാലത്ത് മൂന്നുവട്ടം മന്ത്രിസഭ ചര്‍ച്ചചെയ്ത് അംഗീകരിച്ചതാണ്. അന്നത്തെ മുഖ്യമന്ത്രി, വൈദ്യുതിമന്ത്രി, ധനമന്ത്രി, ആരോഗ്യമന്ത്രി എന്നിവരെല്ലാം പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ ചര്‍ച്ചകളില്‍ പങ്കെടുത്തതുമാണ്. എന്നിട്ടും സിബിഐ ആരോപിച്ചു, പിണറായി വിജയന്‍ മന്ത്രിസഭയെ 'തെറ്റിദ്ധരിപ്പിച്ചു' എന്ന്. അങ്ങനെയൊരാക്ഷേപം അന്നത്തെ മന്ത്രിസഭാംഗങ്ങള്‍ ഉന്നയിച്ചിട്ടില്ല. തങ്ങളെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചെന്ന് മന്ത്രിമാര്‍ പറയാതെതന്നെ സിബിഐ അത്തരമൊരു വാദം സങ്കല്‍പ്പിച്ച് സൃഷ്ടിച്ചെടുക്കുകയാണുണ്ടായത്.

മന്ത്രിസഭ എന്നാല്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഗവമെന്റിന്റെ തീരുമാനങ്ങളെടുക്കുന്നതിനുള്ള ഏറ്റവും ഉന്നതമായ വേദിയാണ്. പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയില്‍ കൂട്ടുത്തരവാദിത്തത്തിലധിഷ്ഠിതമായി ഭൂരിപക്ഷ ജനവിധിയുടെ അടിസ്ഥാനത്തിലാണ് മന്ത്രിസഭ രൂപീകരിക്കപ്പെടുന്നത്. ഇത്തരത്തില്‍ ഭരണഘടനയനുസരിച്ച് നയപരമായ തീരുമാനങ്ങള്‍ അന്തിമമായി എടുക്കാന്‍ ഉത്തരവാദപ്പെട്ട മന്ത്രിസഭയെ അവിശ്വസിക്കുന്ന രീതിയാണ് സിബിഐ ഈ കേസിലുടനീളം കൈക്കൊണ്ടത്. അതുതന്നെയാണ് ഇന്നു കാണുന്ന ലാവ്ലിന്‍ കേസിനടിസ്ഥാനം. ആരും പറയാതെ സിബിഐയുടെ ഭാവനയില്‍മാത്രമാണ് 'മന്ത്രിസഭയെ തെറ്റിദ്ധരിപ്പിച്ചു' എന്ന തിരക്കഥയും അതിനെ അടിസ്ഥാനപ്പെടുത്തിമാത്രം കേസും വന്നത്.

ഇപ്പോഴത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ മുമ്പാകെ സിബിഐ കെട്ടിച്ചമച്ച കേസുമായി പ്രോസിക്യൂഷന് അനുമതി തേടി. അനുമതി നല്‍കേണ്ടതില്ലെന്ന് ഗവമെന്റ് തീരുമാനമെടുത്തത്, ഭരണഘടനാപരമായി ചുമതലപ്പെട്ട അഡ്വക്കറ്റ് ജനറലിന്റെ ഉപദേശപ്രകാരമാണ്. ജനാധിപത്യപ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭ, നിയമപരവും ഭരണഘടനാപരവുമായ എല്ലാ നടപടിക്രമവും പാലിച്ച് എടുത്ത തീരുമാനത്തെയാണ് 'പിഴച്ചുപോയതെ'ന്നും 'പക്ഷപാതപരമെന്നും' സിബിഐ വ്യാഖ്യാനിക്കുന്നത്. കോണ്‍ഗ്രസിതര ഗവമെന്റാണ് തീരുമാനമെടുത്തത് എന്നതിനാല്‍ സിബിഐ ഇതല്ലാതെ മറ്റെന്തുപറയാന്‍. ഗവര്‍ണറാകട്ടെ, അടുത്തൂ പറ്റി വക്കീല്‍പണിയെടുക്കുന്ന ഒരു മുന്‍ ജഡ്ജിയെക്കൊണ്ട് ഇഷ്ടത്തിനനുസരിച്ച് കടലാസ് എഴുതി വാങ്ങിയാണ് മന്ത്രിസഭാ തീരുമാനത്തെ മറികടന്നത്. അതും നിയമോപദേശം നല്‍കാന്‍ അര്‍ഹതപ്പെട്ട അറ്റോര്‍ണി ജനറല്‍, സൊളിസിറ്റര്‍ ജനറല്‍ തുടങ്ങിയ പദവികളെയാകെ അവഗണിച്ചുകൊണ്ട്. ഗവര്‍ണറാണ് ജനാധിപത്യ ധ്വംസനം നടത്തിയത്. അതുസംബന്ധിച്ച കേസാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.

കേരളത്തിന്റെ മന്ത്രിസഭാ തീരുമാനം അവിഹിത മാര്‍ഗത്തിലൂടെ മറികടന്ന ഗവര്‍ണറുടെ നടപടി ശരിയും മന്ത്രിസഭയുടേത് 'പിഴവും' ആണെന്ന് സിബിഐ വാദിക്കുന്നിടത്താണ് ജനാധിപത്യത്തോടുള്ള വെല്ലുവിളിയും രാഷ്ട്രീയ ഇടപെടലും. ഭരണഘടനയെ വെല്ലുവിളിക്കലല്ലാതെ മറ്റൊന്നല്ല അത്. എല്ലാ അര്‍ഥത്തിലും ജനാധിപത്യം പരാജയപ്പെടുന്നതും ഇവിടെത്തന്നെയാണ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു പ്രഖ്യാപന ദിവസമാണ് ഈ കേസ് സിബിഐക്ക് വിടാന്‍ ക്യാബിനറ്റ് നോട്ടുപോലുമില്ലാതെ ഉമ്മന്‍ചാണ്ടി മന്ത്രിസഭ തിരക്കിട്ട് തീരുമാനിച്ചത്. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ ലക്ഷ്യംവച്ചുള്ള രാഷ്ട്രീയവേട്ടയാണ് അന്ന് നടന്നത്. അത്തരത്തിലൊന്നിനെ ജനാധിപത്യപരം എന്ന് ന്യായീകരിക്കുകയാണ് സിബിഐയും ചില മാധ്യമങ്ങളും. അതേസമയം 49 ശതമാനം വോട്ടും 100 സീറ്റും നേടി അധികാരത്തില്‍ വന്ന എല്‍ഡിഎഫ് മന്ത്രിസഭ എടുത്ത തീരുമാനം ജനാധിപത്യത്തിനു നിരക്കുന്നതല്ലപോലും. ഇതെന്തു കഥ? 30 ശതമാനത്തില്‍ താഴെ സീറ്റും വോട്ടും നേടി കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന കോണ്‍ഗ്രസ് കേരളത്തിലേക്ക് നോമിനേറ്റ് ചെയ്ത് അയച്ച ഗവര്‍ണര്‍ തൊട്ടാല്‍ ജനാധിപത്യം വിളയുമെന്ന്. തങ്ങളുടെ സൌകര്യത്തിനൊത്ത് വളച്ചൊടിക്കാനുള്ളതാണ് സിബിഐക്കും മനോരമയ്ക്കും ന്യായങ്ങള്‍. ഇതേ ഗവര്‍ണര്‍ തീരുമാനമെടുക്കുന്നതിന് തൊട്ടുമുമ്പ് പ്രതിപക്ഷനേതാവും കൂട്ടരും രാജ്ഭവനില്‍ ചെന്ന് സമ്മര്‍ദം ചെലുത്തിയതും മറന്നുപോകരുത്. രാഷ്ട്രീയ താല്‍പ്പര്യവും കേന്ദ്ര ഭരണാധികാരവും ഉപയോഗിച്ച് പ്രതിപക്ഷം പറയുന്നിടത്ത് ഗവര്‍ണര്‍ ഒപ്പുവച്ചതാണോ ജനാധിപത്യ സംരക്ഷണമെന്ന് സിബിഐ പറയുന്നത്? ക്യാബിനറ്റിന്റെ തീരുമാനത്തിന് പുല്ലുവിലയും തോറ്റ പ്രതിപക്ഷം പറയുന്നത് വേദവാക്യവുമാകുന്നത് എന്തിനോടുള്ള വെല്ലുവിളിയാണ്? കേന്ദ്ര ക്യാബിനറ്റ് കൈക്കൊള്ളുന്ന എല്ലാ തീരുമാനങ്ങളും സോണിയ ഗാന്ധിയെന്ന രാഷ്ട്രീയനേതാവിന്റെ ഇംഗിതത്തിനും താല്‍പ്പര്യത്തിനുംവേണ്ടി 'പക്ഷപാതപരമായി' കൈക്കൊണ്ടതാണെന്നു പറയാന്‍ ഇതേ സിബിഐ തന്റേടം കാണിക്കുമോ?
ഒറ്റക്കാര്യമേ ഓര്‍ക്കേണ്ടതുള്ളൂ. നാം കാശുമുടക്കി വായിക്കുകയും കേള്‍ക്കുകയും കാണുകയും ചെയ്യുന്ന ചില മാധ്യമങ്ങളെങ്കിലും എത്രമാത്രം തരംതാണുപോയി എന്നത്. വിടുപണി, ഉപജാപം തുടങ്ങിയ വാക്കുകള്‍ക്ക് നാം മനസ്സിലാക്കുന്നതിനേക്കാള്‍ അധമമായ അര്‍ഥമുണ്ടെന്നു തെളിയുകയാണിവിടെ. സഹകരണവകുപ്പുമായി ബന്ധപ്പെട്ട ഒരു ഫയലില്‍ പിണറായി വിജയന്‍ എഴുതിയതായി പറയുന്ന വരദാചാരി എന്ന ഉദ്യോഗസ്ഥനെപ്പറ്റിയുള്ള ഒരു അഭിപ്രായം 'ലാവ്ലിന്‍ കേസിലെ തലപരിശോധന'യാക്കി മാറ്റിയ ഉളുപ്പില്ലായ്മ കാട്ടിയവരാണ് ഇവിടത്തെ ഉപജാപകര്‍. ആ കള്ളം കുറ്റപത്രത്തില്‍ എഴുതിച്ചേര്‍ത്ത് അതിന് കള്ളസാക്ഷികളെയുമുണ്ടാക്കിയവരാണ് സിബിഐ. ഇല്ലാത്ത ഫയല്‍ മുക്കിയെന്ന് കേസുണ്ടാക്കിയതും ഫോചോര്‍ത്തല്‍ കഥ മെനഞ്ഞതും ഇതേ കൂട്ടര്‍തന്നെ. എല്ലാം പൊളിഞ്ഞിട്ടും പുതിയ കഥകളെയും കഥാപാത്രങ്ങളെയും എഴുന്നള്ളിക്കാന്‍ അവര്‍ക്ക് ലജ്ജതോന്നുന്നില്ല. ഒരു പൈസയുടെ അഴിമതി പിണറായി വിജയന്‍ നടത്തി എന്ന് സിബിഐ പറഞ്ഞിട്ടില്ല- സംശയം പ്രകടിപ്പിച്ചിട്ടുമില്ല. കേസ് രാഷ്ട്രീയപ്രേരിതമായി കെട്ടിച്ചമച്ചതാണെന്ന് സിപിഐ എമ്മിന്റെ ബദ്ധശത്രുക്കളായ ബിജെപി നേതൃത്വംപോലും പറഞ്ഞു. പ്രഗത്ഭരായ നിയമ പണ്ഡിതര്‍ പറഞ്ഞു- രാഷ്ട്രീയവൈരം തീര്‍ക്കാന്‍ സൃഷ്ടിച്ച കേസാണിതെന്ന്. കേരളത്തിലെ ജനങ്ങള്‍ ലാവ്ലിന്‍ കേസിനെ കൃത്യമായി മനസ്സിലാക്കിയത് അത്തരം വസ്തുതകളിലൂടെയാണ്. ഇപ്പോള്‍ പുതുതായി കഥമെനയുന്നവര്‍ക്ക് അതിലൂടെ ആത്മനിര്‍വൃതി അടയാമെന്നേയുള്ളൂ. ഏതായാലും പിണറായി വിജയനും സിപിഐ എമ്മും ഇക്കഥകളില്‍ കക്ഷിയല്ല.

ഈ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി എന്നതാണ് ഇന്നലത്തെ ഒരു വാര്‍ത്ത. അതിനെതിരെ കേസ് കൊടുക്കുമെന്ന് ഒരു വിരുതന്‍. പിറ്റേന്ന് ചെന്നൈയില്‍നിന്ന് ഒരു 'മുഖ്യസാക്ഷി'യുമായി ചാനലാഫീസുകളില്‍ കയറിയിറക്കം. പൊടുന്നനെ ലാവ്ലിന്‍ 'കത്തുന്നു'. ചെന്നൈക്കാരന്‍ സാക്ഷി പറയുന്നത് നാട്ടുകാര്‍ക്ക് മനസ്സിലാകാത്തതുകൊണ്ടാകണം, ചാനലിന്റെ പ്രത്യേക ലേഖകന്റെ വക തര്‍ജമയും വിശദീകരണവും.

കഥയില്‍ പുതിയ ചില ചേരുവകളുമായാണ് സാക്ഷിപ്പട്ടികയില്‍ പേരില്ലാത്ത 'മുഖ്യസാക്ഷി'യുടെ വരവ്. അയാള്‍ പറയുന്നു, അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത് ഒരു കേന്ദ്ര മന്ത്രി ഇടപെട്ടാണെന്ന്. അത് ചാനലുകള്‍ സഹര്‍ഷം ഏറ്റുപാടി. ഈ കേസില്‍ തുടക്കംമുതല്‍ രാഷ്ട്രീയ ഇടപെടലുണ്ടായി എന്നും രാഷ്ട്രീയപ്രേരിതമായി കെട്ടിച്ചമച്ചതാണ് കേസെന്നുമാണ് സിപിഐ എം തെളിവുകള്‍ നിരത്തി പറഞ്ഞിട്ടുള്ളത്. പുതിയ 'മുഖ്യസാക്ഷി'യെ അവതരിപ്പിച്ച് മാധ്യമങ്ങള്‍ അത് ശരിവയ്ക്കുന്നു- പക്ഷേ ഇപ്പോള്‍ മാധ്യമങ്ങള്‍ക്കും മറ്റു ചിലര്‍ക്കും ഇതിലുള്ള അജന്‍ഡയ്ക്കനുസൃതമാണെന്ന പ്രത്യേകത മാത്രം. അപ്പോള്‍ ഈ ലാവ്ലിന്‍ കേസില്‍ ഉണ്ടായതു മുഴുവന്‍ രാഷ്ട്രീയ ഇടപെടലുകളായിരുന്നോ? കേസില്‍ രാ‍ഷ്ട്രീയമായി ഇടപെട്ടവരും ഇടപെടുവിച്ചവരും അന്വേഷണം വഴിതിരിച്ചുവിട്ടവരും വൈകിവന്ന സാക്ഷികളും ജനാധിപത്യത്തെയും ഭരണഘടനയെയും ധ്വംസിച്ചവരും മറുപടി പറയട്ടെ പുതിയ വെളിപാടുകള്‍ക്ക്.

Tuesday, November 2, 2010

ഒഞ്ചിയത്ത് സംഭവിച്ചത്



കേരളത്തില്‍ യുഡിഎഫ് തരംഗം എന്നും ഇടതുപക്ഷത്തിന്റെ അടിത്തറയിളകി എന്നും ആഘോഷം നടത്തിയവര്‍ ഇനി ഒരു കോഴിക്കോട് വരാനുണ്ടെന്ന് മിണ്ടിയതേയില്ല. കോഴിക്കോട്ടെ ഫലം ഇപ്പോള്‍ പൂര്‍ണമായി വന്നിരിക്കുന്നു. കോര്‍പറേഷനിലും മുനിസിപ്പാലിറ്റികളിലും പഞ്ചായത്തിന്റെ മൂന്നു തട്ടിലും എല്‍ഡിഎഫുതന്നെ. അടിത്തറയൊന്നും എവിടെയും ഇളകിയിട്ടില്ല. ഒഞ്ചിയത്ത് പാര്‍ടി തോറ്റുപോയി; അതുകൊണ്ട് തിരിച്ചടി എന്നാണ് പുതിയ വിശകലനം. ഒഞ്ചിയം വിപ്ളവത്തിന്റെ മണ്ണാണ്. അവിടെ സിപിഐ എം പരാജയപ്പെടുന്നത് കമ്യൂണിസ്റുകാരെ ദുഃഖിപ്പിക്കും. ഇത്തവണ ഗ്രാമപഞ്ചായത്ത് ഫലം വന്നപ്പോള്‍, സിപിഐ എമ്മിന് അവിടെ 18ല്‍ അഞ്ചു സീറ്റേ ഉള്ളൂ. എട്ടിടത്ത് പാര്‍ടി വിട്ടവരും പുറത്താക്കിയവരും ചേര്‍ന്നുണ്ടാക്കിയ റവലൂഷണറി പാര്‍ടിയാണ് ജയിച്ചത്. നാലിടത്ത് യുഡിഎഫ്. ആ പഞ്ചായത്തില്‍ ഒറ്റനോട്ടത്തില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. റവല്യൂഷണറിക്ക് വിപ്ളവബോധത്തോടെ ഭരിക്കണമെങ്കില്‍ യുഡിഎഫിന്റെ പിന്തുണ വേണം. അതിനവര്‍ മടിച്ചു നില്‍ക്കേണ്ട കാര്യമില്ല. കോണ്‍ഗ്രസിന്റെ വോട്ടുവാങ്ങിയാണ് അവര്‍ എട്ടിടത്ത് ജയിച്ചതും യുഡിഎഫിനെ നാലിടത്ത് ജയിപ്പിച്ചതും.


റവല്യൂഷണറി-യുഡിഎഫ് സഖ്യമാണ് ഒഞ്ചിയത്തെ ഫലം നിര്‍ണയിച്ചത് എന്നു തെളിയിക്കാന്‍ മറ്റെങ്ങും പോകേണ്ടതില്ല. ഒഞ്ചിയം പഞ്ചായത്തിന്റെ വോട്ടു കണക്കിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ മതി. 11 വാര്‍ഡില്‍ യുഡിഎഫിന് കിട്ടിയ വോട്ട് പൂജ്യമാണ്- അതില്‍ ഒരിടത്തും യുഡിഎഫിന് സ്ഥാനാര്‍ഥികളുണ്ടായിരുന്നില്ല. ഒരു വാര്‍ഡില്‍ റവല്യൂഷറിക്ക് പൂജ്യം. പഞ്ചായത്തിലെ ആകെ പോള്‍ചെയ്ത വോട്ടിന്റെ 40.95 ശതമാനമാണ് ഇടതുപക്ഷം നേടിയത്. ഒഞ്ചിയം പിടിച്ചടക്കി എന്ന് അവകാശപ്പെടുന്ന റവല്യൂഷണറിക്ക് 38.37 ശതമാനം (അതില്‍ യുഡിഎഫിന്റെ വിഹിതം എത്രയെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്.) യുഡിഎഫ് യഥാര്‍ഥ വിപ്ളവകാരികളുടെ സഹായത്തോടെ പിടിച്ച വോട്ട് 17.26 ശതമാനം.


ഏറാമല പഞ്ചായത്തിലെ പ്രസിഡന്റ് പദവി മുന്നണി മര്യാദയനുസരിച്ച് രണ്ടുവര്‍ഷത്തേക്ക് ജനതാദളിന് നല്‍കിയതില്‍ പ്രതിഷേധിച്ച് പാര്‍ടി വിട്ടവരാണ് 'റവല്യൂഷണറി' പാര്‍ടി ഉണ്ടാക്കിയത്. അവര്‍ ഏറ്റവുമാദ്യം കൂട്ടുപിടിച്ചത് ജനതാദള്‍ വീരന്‍വിഭാഗത്തെതന്നെ. ഒഞ്ചിയം മേഖലയിലെ നാല് പഞ്ചായത്തിലാണ് ഈ പുതിയ മുണ്ടന്‍ 'വിപ്ളവ'പ്പാര്‍ടി ഉള്ളത്. ആ നാലിടത്തും യുഡിഎഫുമായി തെരഞ്ഞെടുപ്പുധാരണ ഉണ്ടാക്കി. ഒഞ്ചിയം രക്തസാക്ഷികളുടെ മണ്ണില്‍ സിപിഐ എമ്മിനെ തകര്‍ക്കാന്‍ 11 സീറ്റില്‍ മുണ്ടന്‍ പാര്‍ടിക്ക് യുഡിഎഫിന്റെ പിന്തുണ. നാലു പഞ്ചായത്തില്‍ ചോറോട് എല്‍ഡിഎഫ് വിജയിച്ചു.


ജനതാദള്‍ കപട സോഷ്യലിസ്റുകളെന്നും അതിന്റെ മാടമ്പിത്തത്തിനും അഹന്തയ്ക്കുമെതിരെയാണ് പോരാട്ടമെന്നും പറഞ്ഞവര്‍ അതേ ജനതാദളിന്റെ മടിയിലിരുന്ന് തെരഞ്ഞെടുപ്പിനെ നേരിട്ടു. രക്തസാക്ഷികളെയും വിപ്ളവമണ്ണിനെയും ഒറ്റിക്കൊടുത്തു. ഒഞ്ചിയത്തെ ധീരസഖാക്കള്‍ ഹൃദയരക്തം കൊടുത്തു വളര്‍ത്തിയ പ്രസ്ഥാനത്തെ പഞ്ചായത്തിന്റെ ഭരണമെന്ന 30 വെള്ളിക്കാശിനായി ഒറ്റിക്കൊടുത്ത വഞ്ചകര്‍ക്ക് ഇത് വിജയമല്ല- നാണംകെട്ട കച്ചവടത്തിലെ നാറുന്ന ലാഭംമാത്രം.


പണത്തിന്റെ കുത്തൊഴുക്കുണ്ടായ തെരഞ്ഞെടുപ്പാണ് ഒഞ്ചിയത്തേത്. വോട്ടു വാങ്ങല്‍ ഉറപ്പാക്കാന്‍ പ്രത്യേക രീതികള്‍ ഉപയോഗിക്കപ്പെട്ടു. യഥാര്‍ഥ 'റവല്യൂഷണറി' കച്ചവടം. അത് കമ്മ്യൂണിസ്റ്റുകാരുടേതല്ല, കാശുകൊടുത്ത് വോട്ടുവാങ്ങുന്ന അസ്സല്‍ കോണ്‍ഗ്രസ് രീതിയാണ്-ഒഞ്ചിയത്തുകാര്‍ക്ക് ഒട്ടും പരിചയമില്ലാത്തത്.


ഒഞ്ചിയം കൃത്യമായ ഒരു യാഥാര്‍ഥ്യം മുന്നോട്ടുവയ്ക്കുന്നു. സിപിഐ എമ്മിന് വിപ്ളവം പോരെന്നുപറയുന്നവര്‍ പ്രകടനപരമായി എത്രതന്നെ ആദര്‍ശപരിവേഷമുള്ളവരായാലും കമ്യൂണിസ്റ് പ്രസ്ഥാനത്തെ തകര്‍ക്കാന്‍ അച്ചാരം വാങ്ങുന്നവരാണെന്ന യാഥാര്‍ഥ്യം. ഏതുചെളിക്കുഴിയിലും അത്തരക്കാര്‍ നീന്തിത്തുടിക്കുമെന്ന സത്യം.തൃശൂര്‍ ജില്ലയിലെ തളിക്കുളത്ത് ഒരു 'വിപ്ളവ പാര്‍ടി' ജനിച്ചിരുന്നു. ആദ്യവട്ടം പഞ്ചായത്തുതെരഞ്ഞെടുപ്പില്‍ അവര്‍ വിജയം കണ്ടു. അഞ്ചുകൊല്ലംകൊണ്ട് അസ്തമിച്ചു. ഇക്കുറി ആ പഞ്ചായത്ത് യുഡിഎഫിനാണ്.


ഷൊര്‍ണൂരിലെ ചിത്രം നോക്കൂ: അവിടെ മുനിസിപ്പാലിറ്റിയില്‍ ആകെ സീറ്റ് 36. യഥാര്‍ഥ ഇടതുപക്ഷമെന്ന് അവകാശപ്പെട്ട് സിപിഐ എമ്മിനെതിരെ പടനയിച്ച ഗ്രൂപ്പിന് കിട്ടിയത് ആറു സീറ്റ്. ആ രണ്ടുകൂട്ടരും ചേര്‍ന്നാലും മുനിസിപ്പാലിറ്റി ഭരിക്കാനാകില്ല. കൂട്ടിന് ബിജെപിയുടെ നാലു സീറ്റും വേണം. ഷൊര്‍ണൂരില്‍ സിപിഐ എമ്മിന്റെ തകര്‍ച്ച കാണാന്‍ ഒത്തുകൂടിയവര്‍ക്ക് കൈയും കണക്കുമില്ല. അവിടെ പക്ഷേ, പാര്‍ടി തകര്‍ന്നില്ല. എല്ലാ വിരുദ്ധ ശക്തികളെയും അണിനിരത്തി പാര്‍ടിയെ ഒന്ന് ഇരുത്താന്‍ കഴിഞ്ഞു- അത്രമാത്രം.


ഒഞ്ചിയവും തളിക്കുളവും ഷൊര്‍ണൂരും വരയ്ക്കുന്നത് ഒരേ ചിത്രമാണ്. ഏതു പ്രസ്ഥാനത്തെയും ചെളിവാരിയെറിയാനും താല്‍ക്കാലികമായി അവഹേളിക്കാനും ഒരളവ് ക്ഷീണിപ്പിക്കാനും ഇത്തരം ഗ്രൂപ്പുകള്‍ക്ക് കഴിയും. കമ്യൂണിസ്റ് പ്രസ്ഥാനത്തെക്കുറിച്ചാകുമ്പോള്‍, വിമതരോ വിഘടിതരോ കുലംകുത്തികളോ പറയുന്നതെന്തും കൊണ്ടാടാന്‍ വലതുപക്ഷം സദാ സന്നദ്ധമാകും. സകല സഹായവും നല്‍കും. മലപ്പുറം ജില്ലയിലാകെ ഒരേരീതിയിലുണ്ടായ തെരഞ്ഞെടുപ്പുഫലത്തെ


'അലി ഇഫക്ട്' ആക്കി മാറ്റുന്നതിന്റെ രസതന്ത്രവും അതുതന്നെ. ഒഞ്ചിയത്ത് തെരഞ്ഞെടുപ്പു ഫലം കാത്ത് വലിയ മാധ്യമപ്പടതന്നെ ഉണ്ടായിരുന്നു. എല്‍ഡിഎഫിന് പഞ്ചായത്ത് ഭരണം നഷ്ടപ്പെട്ടത് സിപിഐ എമ്മിനു ലഭിച്ച 'വന്‍ തിരിച്ചടി' ആയി അവര്‍ വ്യാഖ്യാനിച്ചു. ഒഞ്ചിയത്തിന്റെ തൊട്ടടുത്ത്, വീരന്‍ ജനതാദളിന്റെ മോസ്കോ എന്നറിയപ്പെടുന്ന വടകരയില്‍, ആ പാര്‍ടിക്കുണ്ടായ ദയനീയ പതനം പക്ഷേ മാധ്യമങ്ങള്‍ക്ക് ആഘോഷവിഷയമായില്ല. ഒഞ്ചിയത്ത്, പരസ്പരം സം'പൂജ്യന്‍'മാരായാണ് മുണ്ടന്‍ 'വിപ്ളവ'കക്ഷിയും യുഡിഎഫും വോട്ടു മറിച്ചത് എന്നതിനെക്കുറിച്ച് പരാമര്‍ശംപോലുമുണ്ടായില്ല.


മങ്കടയിലെ അലി പൊതുയോഗം വിളിച്ച് സിപിഐ എം വിടുന്നതായി പ്രഖ്യാപിച്ചപ്പോള്‍ വേദിയിലിരുന്ന് ആനന്ദാതിരേകത്താല്‍ പൊട്ടിച്ചിരിച്ചവരില്‍ കൂടുതല്‍ മുഴങ്ങിയത് ഒരു മുന്‍ കമ്യൂണിസ്റിന്റെ ചിരിയും കൈയടിയുമായിരുന്നു. 'മുന്‍ കമ്യൂണിസ്റു'കാരനെ കെട്ട മുട്ടയോടാണ് ഉപമിക്കാറുള്ളത്. ഇടതുപക്ഷം വലത്തോട്ടു നീങ്ങുന്നെന്നു വിലപിക്കുന്നവര്‍ വലതുവശത്തെ ചെളിക്കുഴിയില്‍ നീന്തിത്തുടിക്കുന്ന കാഴ്ച കൂടുതല്‍ വ്യക്തമാക്കി എന്നതും ഈ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ സവിശേഷതയാണ്. ഇടതുപക്ഷത്തിനെതിരായ സംഘടിത പ്രചാരണത്തിന് ഒളിഞ്ഞും തെളിഞ്ഞും ഇന്ധനം പകരുക എന്ന ദൌത്യം 'യഥാര്‍ഥ വിപ്ളവകാരികള്‍' ഭംഗിയായി നിറവേറ്റുന്നു. ഒഞ്ചിയത്തും ഷൊര്‍ണൂരിലുമുള്ള അത്തരക്കാര്‍ക്ക് ഏതു മാധ്യമ സഹായം കിട്ടിയാലും മൂടിവയ്ക്കാനാകാത്തതാണ് അവര്‍ വലതുപക്ഷവുമായുണ്ടാക്കിയ കൂട്ടുകെട്ടും പങ്കുവയ്ക്കലും. രണോത്സുകമായ, ത്യാഗസമ്പന്നമായ പാരമ്പര്യമുള്ള പ്രസ്ഥാനത്തെ ഒറ്റിക്കൊടുത്തതിന്റെ അച്ചാരമാണ് അവര്‍ക്ക് ഇന്ന് യുഡിഎഫ് വച്ചുനീട്ടുന്ന നക്കാപ്പിച്ച പിന്തുണയും സഹായവും. അത്തരം കള്ളനാണയങ്ങളെ തുറന്നുകാട്ടാനും ശുദ്ധമനസ്സുകൊണ്ട്; തെറ്റിദ്ധരിക്കപ്പെട്ട് അവരുടെ വലയില്‍പ്പെട്ട സാധാരണ ജനങ്ങളെ യാഥാര്‍ഥ്യം ബോധ്യപ്പെടുത്തി തിരികെ കൊണ്ടുവരാനുമുള്ള അവസരമായി ഇടതുപക്ഷത്തിന് ഈ തെരഞ്ഞെടുപ്പു ഫലത്തെ മാറ്റാനാകും.