Sunday, April 18, 2010

മാപ്പുപറഞ്ഞാല്‍ തീരുമോ?

എസ്എന്‍സി ലാവലിന്‍ കേസ് സിബിഐയുടെ പ്രത്യേക കോടതിയിലാണ്. മന്ത്രിസഭയുടെ ശുപാര്‍ശയ്ക്ക് വിരുദ്ധമായി ഗവര്‍ണര്‍ നല്‍കിയ പ്രോസിക്യൂഷന്‍ അനുമതിയുടെ സാധുത ചോദ്യംചെയ്ത് പിണറായി വിജയന്‍ നല്‍കിയ റിട്ട്ഹര്‍ജി സുപ്രിംകോടതിയുടെ പരിഗണനയിലുമാണ്. കേരളത്തിലെ പഴഞ്ചന്‍ ജലവൈദ്യുത പദ്ധതികളായ പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ എന്നിവയുടെ നവീകരണവുമായി ബന്ധപ്പെട്ടതാണ് ലാവലിന്‍ കേസ് എന്നറിയപ്പെടുന്ന, കഴിഞ്ഞ ഒരു ദശാബ്ദത്തോളമായി കേരളത്തില്‍ ഏറിയും കുറഞ്ഞും ചര്‍ച്ചചെയ്യപ്പെടുന്ന വിഷയം. മൂന്നു പദ്ധതികളും കാലാനുസൃതമായി നവീകരിച്ച് ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കാനായി കാനഡയിലെ എസ്എന്‍സി ലാവലിന്‍ എന്ന കമ്പനിക്ക് ധാരണാ പത്രത്തിന്റെ വഴിയില്‍ ചുമതല നല്‍കി; കമ്പനി കേരളത്തില്‍ ഒരു ക്യാന്‍സര്‍ ആശുപത്രി സ്ഥാപിക്കാന്‍ സഹായം സമാഹരിച്ച് നല്‍കാമെന്ന് സമ്മതിച്ചു; നവീകരണം പൂര്‍ത്തിയായിട്ടും വാഗ്ദാനം ചെയ്ത സഹായം പൂര്‍ണ്ണമായി ലഭ്യമായില്ല; അതുകൊണ്ട് വാഗ്ദത്ത സഹായത്തുക സംസ്ഥാനത്തിന് നഷ്ടപ്പെട്ടു; അത് അഴിമതിയാണ്-ഇത്രയും കാര്യങ്ങളാണ് ലാവലിന്‍ കേസായി മാധ്യമങ്ങളും ഇടതുപക്ഷ വിരോധ രാഷ്ട്രീയക്കാരും അവതരിപ്പിച്ചത്.

സിഎജിയുടെ ഒരു കരട് റിപ്പോര്‍ട്ട് വരികയും അതില്‍ 374കോടി രൂപ സംസ്ഥാനത്തിന് നഷ്ടമാണെന്ന് പരാമര്‍ശമുണ്ടാവുകയും അക്കാര്യം മാതൃഭൂമി ദിനപത്രം വലിയ അഴിമതി നടന്നു എന്ന ഭാവേന അവതരിപ്പിക്കുകയും ചെയ്തതോടെയാണ് 'ലാവലിന്‍ കേസി'ന് പ്രചുരപ്രചാരം ലഭിച്ചത്. സിഎജി ഉന്നയിച്ച സംശയങ്ങള്‍ക്ക് വൈദ്യുതി ബോഡും സംസ്ഥാന സര്‍ക്കാരും വ്യക്തമായ മറുപടി നല്‍കി. അനുചിതമായോ അവിഹിതമായോ ഒന്നും നടന്നിട്ടില്ലെന്ന് തെളിവുകള്‍ നിരത്തി സ്ഥാപിക്കുന്നതായിരുന്നു യുഡിഎഫ് ഭരണത്തിലിരിക്കുമ്പോള്‍ നല്‍കിയ ആ മറുപടി.സാധാരണ നിലയില്‍ യുക്തിഭദ്രമായ അത്തരം മറുപടികള്‍ കിട്ടിയാല്‍ സിഎജി തെറ്റിദ്ധാരണകള്‍ തിരുത്തുന്നതാണ്. എന്നാല്‍, ലാവലിന്‍ വിഷയത്തില്‍ സിപിഐ എമ്മിന്റെ സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ വലിച്ചിഴയ്ക്കാനുള്ള ലക്കുകെട്ട നീക്കങ്ങളാണ് പിന്നീട് സംസ്ഥാനം കണ്ടത്.

മുത്തങ്ങ വെടിവെപ്പിലൂടെ യുഡിഎഫ് ഗവര്‍മെന്റ് പരുങ്ങലിലായപ്പോള്‍ ലാവലിന്‍ വിഷയം വിജിലന്‍സിന് അന്വേഷത്തിനുവിട്ട് വാര്‍ത്ത സൃഷ്ടിച്ചു. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പായി വിജിലന്‍സ് അന്വേഷിച്ച് കേസിന്റെ സുപ്രധാന വിവരങ്ങള്‍ കണ്ടെത്തി. ആ അന്വേഷണത്തിന്റെ തുടര്‍ച്ചയായി വിജിലന്‍സ് കോടതിയില്‍ കേസ് രേഖകള്‍ സമര്‍പ്പിക്കുകയും ചെയ്തു. അന്ന് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി. ആഗ്രഹിച്ചത് പിണറായി വിജയനെ പ്രതിപ്പട്ടികയില്‍ വരുത്താന്‍. വിജിലന്‍സ് തലങ്ങും വിലങ്ങും അന്വേഷിച്ചിട്ടും പിണറായിയെ കുടുക്കാനുള്ള തെളിവുണ്ടാക്കാന്‍ കഴിഞ്ഞില്ല. അതോടെ ഉപജാപകര്‍ നിരാശയിലായി. അസാധാരണമായ നടപടിക്കാണ് അവര്‍ ഒരുങ്ങിയത്. വിജിലന്‍സ് ഡയറക്ടറെ മാറ്റി. ഒരു ഏജന്‍സി അന്വേഷിച്ച് പൂര്‍ത്തിയാക്കിയ കേസ്, തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിന്റെ തൊട്ടുമുമ്പ്, മറ്റൊരു ഏജന്‍സിയെ-സിബിഐയെ ഏല്‍പ്പിക്കാന്‍ ഒരു ന്യായീകരണവും ചൂണ്ടിക്കാണിക്കാതെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തീരുമാനിക്കുന്നു.

തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പരാജയമടഞ്ഞു. എല്‍ഡിഎഫ് അധികാരമേറ്റു. ഉപജാപകര്‍ അടങ്ങിയിരുന്നില്ല. കോടതിയിലൂടെ, മാധ്യമങ്ങളെ ഉപയോഗിച്ച് വേട്ട തുടര്‍ന്നു. ആദ്യം സിബിഐ വേണ്ടെന്നുവെച്ച കേസ് സിബിഐയുടെ കയ്യിലെത്തിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. സിബിഐ അന്വേഷണത്തിലും പിണറായിക്കെതിരെ ഒന്നും കിട്ടില്ല എന്നുവന്നപ്പോള്‍ അമ്പരപ്പിക്കുന്ന ഇടപെടലുകളുണ്ടായി. അന്തിമ റിപ്പോര്‍ട്ടില്‍ പിണറായിയുടെ പേര് ഉള്‍പ്പെടുത്തിച്ചു. എന്നാല്‍, കൃത്രിമമായി ഉണ്ടാക്കിയ തെളിവുകളിലുടെ ഒരാളെ പ്രതിയാക്കേണ്ടിവന്നതിന്റെ ദൌര്‍ബല്യം കേസിലുണ്ടായി. കാര്‍ത്തികേയന്‍ ഗൂഡാലോചനയുടെ തുടക്കക്കാരന്‍ എന്ന് റിപ്പോര്‍ട്ടില്‍ എഴുതിവെച്ച സിബിഐ കാര്‍ത്തികേയനെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ല. കാരണം പറഞ്ഞത് വ്യക്തിപരമായ നേട്ടങ്ങളുണ്ടാക്കിയതിന് തെളിവില്ല എന്ന്. കാര്‍ത്തികേയനുശേഷം തുച്ഛകാലയളവില്‍ മന്ത്രിയായ പിണറായിയെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കുന്നതില്‍ നിന്ന് അതേ കാരണം അവരെ തടഞ്ഞതുമില്ല! വ്യക്തിപരമായ എന്തെങ്കിലും നേട്ടം പിണറായി ഉണ്ടാക്കി എന്നു പറയാതെതന്നെ അദേഹത്തെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. തികച്ചും രാഷ്ട്രീയമായ പകപോക്കല്‍. അതിന് സിബിഐയെ കരുവാക്കി. അക്കാര്യം സിപിഐ എം അന്നുതന്നെ ചൂണ്ടിക്കാട്ടി. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും പകപോക്കലാണെന്നും പാര്‍ട്ടി പറഞ്ഞു. പിന്നീട് ബിജെപി അഖിലേന്ത്യാ നേതാവ് വെങ്കയ്യ നായിഡുവിനുപോലും, സിബിയെയെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി കേന്ദ്ര ഗവര്‍മെന്റ് ഉപയോഗിക്കുന്നതിന്റെ എല്ലാംതികഞ്ഞ ഉദാഹരണമായി, പിണറായി വിജയനെതിരെ എടുത്ത കള്ളക്കേസിനെ ഉദാഹരിക്കേണ്ടിവന്നു.

ഇപ്പോള്‍ പ്രത്യേക കോടതിയില്‍ സിബിഐ ഫയല്‍ചെയ്ത സത്യവാങ്മൂലം, ലാവലിന്‍ കേസില്‍ ഇതുവരെ സിപിഐ എം സ്വീകരിച്ച നിലപാടിനെയാകെ സാധൂകരിക്കുന്നു. പിണറായിക്കെതിരെ അപവാദ പ്രചാരണം നടത്തിയവര്‍ക്കാകെയുള്ള മറുപടിയാണത്. ഒരു നയാപൈസയുടെ അഴിമതി നടന്നിട്ടില്ല എന്നാണതിന്റെ സാരം. ലാവലിന്‍ കേസിനെ കോഴക്കേസ് എന്നു വിളിച്ചവര്‍ക്കും അതിലേക്ക് നയിച്ച കള്ളപ്രചാരണങ്ങളും വ്യാജ രഖാ നിര്‍മ്മാണവും നടത്തിയവര്‍ക്കുമുള്ള പ്രഹരമാണത്. പിണറായി വിജയന്‍ എന്ന കേരളത്തിന്റെ കരുത്തനായ കമ്മ്യൂണിസ്റ്റ് നേതാവിനെ ചുറ്റിവളഞ്ഞാക്രമിച്ച് ഇടതുപക്ഷത്തെ തകര്‍ക്കാമെന്നു കരുതിയ കുബുദ്ധികള്‍ക്കും അവര്‍ക്ക് താളംപിടിച്ച് നുണകളുടെ തായമ്പക നടത്തിയ വലതുപക്ഷ മാധ്യമങ്ങള്‍ക്കും ഇനിയെന്ത് പറയാനുണ്ട് എന്ന ചോദ്യമാണുയരുന്നത്. ലജ്ജയുടെ അംശം അവശേഷിക്കുന്നുവെങ്കില്‍ അത്തരക്കാരുടെ തല ഇനി ഉയരില്ല. കേരളം കണ്ട ഏറ്റവും ക്രൂരവും സംഘടിതവുമായ ആക്രമണങ്ങളെ നേരിട്ട കമ്മ്യൂണിസ്റ്റ് നേതാവിന്റെ ശിരസ്സ് ഉയര്‍ന്നുതന്നെയാണിരിക്കുന്നത്. ഉത്തമനായ കമ്മ്യൂണിസ്റ്റിന്റെ സംശുദ്ധമായ ജീവിതത്തെ തകര്‍ക്കാനോ തളര്‍ത്താനോ ഉപജാപകര്‍ക്ക് കഴിയില്ല എന്ന അലംഘനീയമായ സത്യത്തിന്റെ അന്യൂനമായ ഉദാഹരണമാണത്.

ലാവലിന്‍ കേസ് സാങ്കേതികമായി അവസാനിച്ചിട്ടില്ല. ഇന്നലെവരെ ഉണ്ടായ ആക്രമണങ്ങള്‍ പുതിയ രൂപഭാവങ്ങളാര്‍ജിച്ച് തുടരുമെന്നതിലും സംശയമില്ല. എന്നാല്‍, സത്യം മനസ്സിലാക്കുന്ന ജനങ്ങളെ സംബന്ധിച്ചേടത്തോളം ലാവലിന്‍ കേസ് അവസാനിച്ചുകഴിഞ്ഞു. ചരിത്രം കണ്ട ഏറ്റവും വലിയ വഞ്ചനകളിലൊന്നിന്റെ, നെറികേടുകളിലൊന്നിന്റെ സ്രഷ്ടാക്കളെതേടിപ്പിടിച്ച് വിചാരണചെയ്യാനുള്ള അവസരമാണ് ജനങ്ങള്‍ക്കുമുന്നില്‍
ഇനിയുള്ളത്. പ്രതിസ്ഥാനത്ത്, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഉപജാപങ്ങളിലൂടെ തകര്‍ക്കാന്‍ ശ്രമിച്ച എല്ലാവരുമുണ്ടാകും. നാട്ടില്‍ പാവപ്പെട്ട ജനങ്ങള്‍ക്ക് ഒരു ആതുരാലയം സ്ഥാപിക്കാന്‍ മുന്‍കയ്യെടുത്തതിന്റെ പേരില്‍ ഒരു ജനനേതാവ് അനുഭവിക്കേണ്ടിവന്ന ആക്രമണങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയചരിത്രത്തിലെ നിസ്തുലമായ ത്യാഗത്തിന്റെ പട്ടികയിലേക്കാണുയര്‍ത്തപ്പെടുക. മാപ്പുപറഞ്ഞാലും കൊടും ശിക്ഷയനുഭവിച്ചാലും തീരുന്നതല്ല ലാവലിന്‍ കേസ് വ്യാജമായി കെട്ടിപ്പടുത്തവരുടെ പാപഭാരം.