Sunday, March 22, 2009

രാഷ്ട്രീയത്തിലെ ശുഭസൂചന


പി എം മനോജ്


കേരള രാഷ്ട്രീയത്തില്‍ ശുഭോദര്‍ക്കമായ മാറ്റത്തിന്റെ സൂചനയാണ് വെള്ളിയാഴ്ച കോഴിക്കോട്ടും ശനിയാഴ്ച കുറ്റിപ്പുറത്തും കണ്ടത്. ദത്താത്രേയ റാവു കേരളത്തിലെ ജനസംഘത്തിന്റെ സ്ഥാപകനേതാക്കളിലൊരാളാണ്; ജന്മഭൂമിയുടെ സ്ഥാപക പത്രാധിപരാണ്. ആര്‍എസ്എസിന് പി പരമേശ്വരനെപ്പോലെ ആരാധ്യനായ അദ്ദേഹവും മാറാട്ട് ആര്‍എസ്എസിനോടൊപ്പം മുന്‍നിരയില്‍നിന്നിരുന്ന വനിതാ നേതാവ് ഉമ ഉണ്ണിയും കോഴിക്കോട്ട് എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പു കണ്‍വന്‍ഷന് എത്തിയിരുന്നു. പൊന്നാനി ലോക്സഭാ മണ്ഡലത്തിലെ കുറ്റിപ്പുറത്ത് ചേര്‍ന്ന എല്‍ഡിഎഫ് കണ്‍വന്‍ഷന്‍ ശ്രദ്ധേയമായത് പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ സാന്നിധ്യംകൊണ്ടാണ്. ബിജെപിയില്‍നിന്ന് തെറ്റിപ്പിരിഞ്ഞ കെ രാമന്‍പിള്ളയുടെ ജനപക്ഷം എല്‍ഡിഎഫിന് പരസ്യമായ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നു.

ബിജെപിയുടെ വോട്ടുകച്ചവടത്തില്‍ മനംമടുത്താണ്; ഭൂരിപക്ഷവര്‍ഗീയതയുടെ രാഷ്ട്രീയകുടിലതകളോട് തുറന്നടിച്ചെതിര്‍ത്താണ് ദത്താത്രേയ റാവുവും രാമന്‍പിള്ളയും ഉമ ഉണ്ണിയും ഇടതുപക്ഷത്തിന് അനുകൂലമായ രാഷ്ട്രീയനിലപാടില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. വര്‍ഗീയതയുടെ തീവ്രനിലപാടുകളോട് എന്നെന്നേക്കുമായി വിടപറഞ്ഞ് മഅ്ദനി മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ വഴി തെരഞ്ഞെടുത്തിരിക്കുന്നു. വര്‍ഗീയതയ്ക്കെതിരായ മാര്‍ക്സിസ്റ് സമീപനം അംഗീകരിക്കുന്നെന്ന് വ്യക്തമാക്കിയ മഅ്ദനി, ഖത്തറില്‍ ഹ്യൂഗോ ഷാവേസിന്റെ ചിത്രവും ഖൂര്‍ ആനും കൈകളിലേന്തി നടത്തിയ സാമ്രാജ്യവിരുദ്ധ മുന്നേറ്റത്തെ അനുസ്മരിപ്പിച്ച്, ഇടതുപക്ഷത്തിന്റെ ശരിയായ രാഷ്ട്രീയനിലപാടുകളെയാണ് പ്രകീര്‍ത്തിച്ചത്.

ഇവിടെ ശ്രദ്ധിക്കേണ്ട രണ്ട് വസ്തുതയുണ്ട്. ഒന്നാമത്തേത്, ഒരേസമയം ദത്താത്രേയ റാവുവിനും അബ്ദുള്‍ നാസര്‍ മഅ്ദനിക്കും ഇടതുപക്ഷ ജനാധിപത്യമുന്നണിയെ പിന്തുണയ്ക്കാന്‍ വരാനാകുന്നു എന്നതാണ്. രണ്ടാമത്തേത്, ഈ നേതാക്കള്‍ ഇടതുപക്ഷത്തോട് അനുഭാവം പ്രകടിപ്പിക്കുന്നതിനെതിരെ അസാധാരണമായ എതിര്‍പ്പ് ചില കേന്ദ്രങ്ങള്‍ മാധ്യമസഹായത്തോടെ ഉയര്‍ത്തിക്കൊണ്ടുവരുന്നു എന്നതാണ്. മഅ്ദനി പൊന്നാനിയില്‍ ചെന്ന് വര്‍ഗീയമുദ്രാവാക്യം മുഴക്കിയിട്ടില്ല;മറ്റു മതങ്ങള്‍ക്കുനേരെ വെല്ലുവിളി മുഴക്കിയിട്ടില്ല. ദത്താത്രേയ റാവുവോ രാമന്‍പിള്ളയോ ആര്‍എസ്എസ് നയങ്ങളില്‍ മുറുകെപ്പിടിച്ചുകൊണ്ടല്ല ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നത്.

ഏതെങ്കിലുമൊരുകാലത്ത് വര്‍ഗീയതയ്ക്കോ തെറ്റായ രാഷ്ട്രീയവിശ്വാസങ്ങള്‍ക്കോ അടിപ്പെട്ടുപോയവര്‍ ഒരുകാലത്തും അതില്‍നിന്ന് മുക്തരാകാന്‍ പാടില്ലെന്ന നിര്‍ബന്ധബുദ്ധിയോടെയാണ് ചില മാധ്യമങ്ങള്‍ ഈ വാര്‍ത്തയെ കണ്ടത്. അവര്‍ ചോദിക്കുന്നു: ചെങ്കൊടിയുടെ വിശുദ്ധി എവിടെപ്പോയി? 'പൊന്നാനി പിടിക്കാന്‍ മഅ്ദനിയും പിണറായിയും വേദി പങ്കിട്ടത്' രാജ്യം കണ്ട മഹാപാതകമായി അവര്‍ അവതരിപ്പിക്കുന്നു. എന്താണിതിന്റെ യുക്തി?

പണ്ട് എടുത്ത നിലപാടാണ് എല്ലാ കാലത്തെയും രാഷ്ട്രീയം നിര്‍ണയിക്കുന്നതെങ്കില്‍ സിപിഐയും സിപിഐ എമ്മും ചേര്‍ന്ന് ഒരു മുന്നണിയുണ്ടാകുമോ? എം വി രാഘവനെയും ഗൌരിയമ്മയെയും നാലയലത്തടുപ്പിക്കാന്‍ യുഡിഎഫിനു കഴിയുമോ? 1964ല്‍ കമ്യൂണിസ്റ് പാര്‍ടിയിലുണ്ടായ പിളര്‍പ്പിനുശേഷം സിപിഐയും സിപിഐ എമ്മും തമ്മില്‍ നടന്ന രൂക്ഷമായ തര്‍ക്കം പഴയ തലമുറയുടെ ഓര്‍മയിലുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് സിപിഐ നേതാവ് സി അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരിക്കെയാണ് സിപിഐ എമ്മിന്റെ നേതാക്കളെ കൂട്ടത്തോടെ ജയിലിലടച്ചതും ക്രൂരമര്‍ദനത്തിന് ഇരകളാക്കിയതും. അതുകഴിഞ്ഞ് ഭട്ടിന്‍ഡാ കോണ്‍ഗ്രസ് തീരുമാനമനുസരിച്ച് കോണ്‍ഗ്രസ് ബന്ധം വിച്ഛേദിച്ച് ഇടതുപക്ഷ കൂട്ടായ്മയുടെ ഭാഗമാകാന്‍ തയ്യാറായ സിപിഐയെ, അതിനുമുമ്പത്തെ അനുഭവം ചൂണ്ടിക്കാട്ടി അകറ്റിനിര്‍ത്താനല്ല സിപിഐ എം തയ്യാറായത്.

സിപിഐ എമ്മിലുണ്ടായിരുന്ന കാലത്ത് മാടായി മാടനെന്ന് വിളിച്ച് ആക്ഷേപിച്ച എം വി രാഘവനെ ഒരുരാത്രി പുലരുമ്പോള്‍ സ്വന്തം മുന്നണിയില്‍ കൂട്ടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞത് തങ്ങളുടെ മാര്‍ക്സിസ്റ് വിരുദ്ധ അജന്‍ഡ നടപ്പാക്കാന്‍ നല്ല കൂട്ടാളിയാണ് രാഘവനെന്ന് കണ്ടതുകൊണ്ടാണ്. കമ്യൂണിസ്റുകാരെ തല്ലിയൊതുക്കാന്‍ കുറുവടിപ്പടയുമായിറങ്ങിയ കെ കേളപ്പന്റെ കിസാന്‍ മസ്ദൂര്‍ പ്രജാപാര്‍ടിയുമായി 1952ല്‍ കമ്യൂണിസ്റ് പാര്‍ടി സഖ്യമുണ്ടാക്കിയ സാഹചര്യം ചരിത്രത്താളുകളിലുണ്ട്. 'കേളപ്പേട്ടാ തവകൊച്ചനിയന്‍, കേരളനാട്ടിന്‍ പൊന്‍തനയന്‍' എന്നു പാടിയാണ് കമ്യൂണിസ്റ് പാര്‍ടി സ്ഥാനാര്‍ഥിയായ എ കെ ജിക്ക് അന്ന് വോട്ടുപിടിച്ചത്.

രാഷ്ട്രീയത്തില്‍ തീരുമാനങ്ങളിലേക്കെത്തുന്നത് നിലപാട് നോക്കിയാണ്. ഇന്നലെ എതിര്‍ത്തയാള്‍ ഇന്നും നാളെയും ശത്രുപക്ഷത്തുതന്നെ നില്‍ക്കണമെന്നത് രാഷ്ട്രീയമല്ല; ജീവിതവുമല്ല. ഇന്ന് മഅ്ദനി വേട്ടയ്ക്കിറങ്ങുന്നവര്‍ അതൊന്നും മറന്നുപോകരുത്.

വര്‍ഗീയത ഇന്ന് ഇന്ത്യനേരിടുന്ന ഏറ്റവും കൊടിയ വിപത്താണ്. അതിന് അടിപ്പെട്ടവരെ മതനിരപേക്ഷനിലപാടിലേക്ക് കൈപിടിച്ചുയര്‍ത്തുക എന്നത് ദേശാഭിമാനപരമായ കര്‍ത്തവ്യവും. ബൂര്‍ഷ്വാ രാഷ്ട്രീയത്തില്‍ മാത്രമല്ല, നമ്മുടെ മാധ്യമങ്ങളിലും ന്യൂനപക്ഷ വിരുദ്ധ; ദളിത് വിരുദ്ധ; സ്ത്രീവിരുദ്ധ രാഷ്ട്രീയത്തിന്റെ അധിനിവേശമുണ്ട്. മുത്തങ്ങയില്‍ യുഡിഎഫിന്റെ പൊലീസ് ആദിവാസി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചത് കണ്ടില്ലെന്നു നടിച്ചവരാണ് ഇവിടത്തെ ഭൂരിപക്ഷം മാധ്യമങ്ങളും. ആദിവാസി സ്ത്രീകള്‍ക്കെതിരായ ലൈംഗികപീഡനം ഒരു കുറ്റമല്ലെന്ന ചിന്തയാണവരെ നയിച്ചത്.

അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ പിന്തുണ സ്വീകരിക്കുന്നതുകൊണ്ട് സിപിഐ എം ഇസ്ളാം വര്‍ഗീയവാദത്തെ അംഗീകരിക്കുകയാണെന്നുപറയുന്നവര്‍, രാമന്‍പിള്ളയുടെയും ദത്താത്രേയ റാവുവിന്റെയും പിന്തുണയിലൂടെ സിപിഐ എമ്മിന് ഹിന്ദുവര്‍ഗീയനിറം കൈവന്നെന്നു പ്രചരിപ്പിക്കാത്തത് ശ്രദ്ധിക്കേണ്ടതാണ്.

മഅ്ദനിയല്ല കേരളത്തില്‍ ഇസ്ളാമിക വര്‍ഗീയരാഷ്ട്രീയം കളിക്കുന്നത്. ഇസ്ളാം മതവികാരം ആളിക്കത്തിച്ച് തെരഞ്ഞെടുപ്പുനേട്ടമുണ്ടാക്കുന്നതു പതിവാക്കിയ രാഷ്ട്രീയ പാര്‍ടി ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗാണ്. അവര്‍ അടുത്തകാലത്ത് നടത്തിയ സമരം 'പാഠപുസ്തക പ്രശ്നം' ഉയര്‍ത്തിയായിരുന്നു. അതിന്റെ പേരില്‍ ഒരു അധ്യാപകനെ തല്ലിക്കൊല്ലാന്‍പോലും ആ പാര്‍ടിക്ക് അറപ്പുണ്ടായില്ല. ഇന്ന്, അലിഗഢ് സര്‍വകലാശാലയുടെ ശാഖ സ്ഥാപിക്കുന്നതിനെച്ചൊല്ലി വിഷലിപ്തമായ വര്‍ഗീയ പ്രചാരണവുമായാണ് മലപ്പുറം ജില്ലയില്‍ മുസ്ളിംലീഗ് മുന്നോട്ടുപോകുന്നത്. എന്തേ നമ്മുടെ മാധ്യമങ്ങളാകുന്ന വിശുദ്ധ പശുക്കള്‍ ആ ഭാഗത്തേക്ക് നോക്കി മുക്രയിടുന്നില്ല?

മനുഷ്യരക്തം കണ്ട് അറപ്പുതീര്‍ന്ന; പ്രാകൃതമായ ആചാരങ്ങളുടെ സംരക്ഷണത്തിനുവേണ്ടി കൊലപാതകവും അക്രമവും പതിവാക്കിയ; ആയുധശേഖരവും പരിശീലനവും സര്‍വവിധ നിയമവിരുദ്ധപ്രവര്‍ത്തനങ്ങളും കലയാക്കിയ എന്‍ഡിഎഫ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവരുടെ കൂട്ട് മുസ്ളിംലീഗുമായാണ്; കോണ്‍ഗ്രസുമായാണ്. ആ എന്‍ഡിഎഫിനെക്കുറിച്ചു പറയാന്‍ മടിക്കുന്ന മാധ്യമങ്ങള്‍ക്ക് മഅ്ദനി കടുത്ത ശത്രുവായത് എന്നുമുതല്‍ക്കാണ്? ആര്‍എസ്എസ് നാട്ടില്‍ നടത്തുന്ന നരമേധങ്ങള്‍ കാണാനുള്ള കണ്ണ് ഇവര്‍ എവിടെ പൂഴ്ത്തിവച്ചു? അബ്ദുള്‍ നാസര്‍ മഅ്ദനി എന്ന ഒറ്റപ്പേരില്‍ കറങ്ങാന്‍ മാധ്യമങ്ങളെ പ്രേരിപ്പിക്കുന്നതും അതേവഴിയില്‍ ഉമ്മന്‍ചാണ്ടിയെ എത്തിക്കുന്നതും എല്‍ഡിഎഫിന് പിഡിപി നല്‍കുന്ന പിന്തുണ കണ്ടുള്ള അസഹിഷ്ണുതയല്ലാതെ മറ്റെന്താണ്?

ആര്‍എസ്എസിന്റെ വിഷംതുപ്പുന്ന യന്ത്രമായ പ്രവീണ്‍ തൊഗാഡിയക്ക് യുഡിഎഫ് സര്‍ക്കാര്‍ കേരളത്തില്‍ പരവതാനി വിരിച്ച് സ്വീകരണം നല്‍കിയപ്പോഴും വിശ്വഹിന്ദു പരിഷത്തിന്റെ ത്രിശൂല വിതരണം അനുവദിച്ചപ്പോഴും മാര്‍ക്സിസ്റുകാരില്‍നിന്നല്ലാതെ എതിര്‍പ്പിന്റെ സ്വരം ഇവിടെ ഉയര്‍ന്നിട്ടില്ല. പൊതുജനാധിപത്യ സംവിധാനത്തിന്റെ തത്വങ്ങളെയാകെ ചവിട്ടിമെതിച്ച് വര്‍ഗീയ ഫാസിസ്റുകളുമായി സഖ്യം തുടരുകയാണ് കോണ്‍ഗ്രസ്. ഒരുഭാഗത്ത് മുസ്ളിംലീഗുമായി പരസ്യമായ സഖ്യം തുടരുക; എന്‍ഡിഎഫിനെ സംരക്ഷിക്കുക, മറുഭാഗത്ത് ബിജെപിയുമായി രഹസ്യ നീക്കുപോക്കുണ്ടാക്കുക- ഇതാണ് കോണ്‍ഗ്രസിന്റെ സമീപനം.

കോ-ലീ-ബി സഖ്യം ഒരു തമാശയല്ല, സങ്കല്‍പ്പവുമല്ല. മുസ്ളിങ്ങള്‍ക്കും ഹിന്ദുക്കള്‍ക്കും പ്രത്യേക രാഷ്ട്രീയ പാര്‍ടികളുണ്ടാകുന്നത് മതനിരപേക്ഷ സങ്കല്‍പ്പത്തെ അതിന്റെ ഏറ്റവും സങ്കുചിതമായ അര്‍ഥത്തില്‍പോലും നിരാകരിക്കുന്നതാണെന്നിരിക്കെ, മുസ്ളിം ലീഗുമായി മുന്നണിസംവിധാനത്തില്‍ ഒന്നിച്ചിരിക്കാന്‍ കോണ്‍ഗ്രസിന് എങ്ങനെ കഴിയുന്നു?

ഹിന്ദുക്കള്‍ക്ക് സ്വന്തമായുണ്ടായ പാര്‍ടിയായിരുന്നു ഹിന്ദു മഹാജനസഭ. തുടര്‍ന്ന് അത് ഭാരതീയ ജനസംഘവും അതില്‍പ്പിന്നെ ബിജെപിയുമായി. വര്‍ഗീയ അജന്‍ഡ മുന്‍നിര്‍ത്തിയും വര്‍ഗീയ അടിസ്ഥാനത്തിലും സംഘടിക്കപ്പെട്ട ബിജെപിയെ സിപിഐ എം കഠിനമായി എതിര്‍ക്കുന്നു. ഭൂരിപക്ഷ വര്‍ഗീയതയാണ് വലിയ വിപത്ത് എന്നുകാണുമ്പോള്‍ത്തന്നെ, ന്യൂനപക്ഷ വര്‍ഗീയതയുടെ ആപത്തിനെ കുറച്ചുകാണാത്ത പാര്‍ടിയാണ് സിപിഐ എം.

ഇരു വര്‍ഗീയതയും പരസ്പരം വളര്‍ത്തുന്നു എന്നതാണ് പാര്‍ടിനിലപാട്. വര്‍ഗീയതയ്ക്കെതിരെ പോരാടുകമാത്രമല്ല, അതില്‍ അനേകം ഉശിരന്മാരായ പ്രവര്‍ത്തകരുടെ ജീവന്‍ നല്‍കുകയും ചെയ്തിട്ടുണ്ട് സിപിഐ എം. വര്‍ഗീയതയുടെ പിടിയില്‍നിന്ന് മുക്തിനേടുന്നവരെ അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള കടമ അതുകൊണ്ടുതന്നെ സിപിഐ എമ്മിന് കൈവരുന്നു.

ഒറീസയില്‍ സംഘപരിവാറിന്റെ ക്രൈസ്തവവേട്ട കണ്ടുനില്‍ക്കേണ്ടിവന്ന ബിജു ജനതാദള്‍, ലഭ്യമായ ആദ്യത്തെ അവസരത്തില്‍ വര്‍ഗീയബന്ധം വിടര്‍ത്തിയപ്പോള്‍ സിപിഐ എം നേതാക്കള്‍ ഭുവനേശ്വറിലെത്തി, ആ പാര്‍ടിയെ മതനിരപേക്ഷ കൂട്ടായ്മയിലേക്ക് ക്ഷണിച്ചത് പെട്ടെന്നുണ്ടായ ആവേശത്തിന്റെ പുറത്തല്ല, മറിച്ച് സുചിന്തിതമായ രാഷ്ട്രീയനിലപാടിന്റെ ഭാഗമായാണ്. ഇവിടെ മഅ്ദനിയുമായി വേദിപങ്കിട്ടത് മഹാപാപമാണെന്ന് ഉദ്ഘോഷിക്കുന്നവര്‍ക്ക് ഒറീസയുടെ അനുഭവം ഒത്തുനോക്കാവുന്നതാണ്. മതനിരപേക്ഷ-സാമ്രാജ്യ വിരുദ്ധ രാഷ്ട്രീയത്തിന്റെ കൊടി ഉയര്‍ത്തിപ്പിടിച്ചാണ് മഅ്ദനി ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളതെങ്കില്‍, ഇടതുപക്ഷത്തെ സ്നേഹിക്കുന്ന എല്ലാവരെയും ആ പിന്തുണ ആഹ്ളാദചിത്തരാക്കും.

മഅ്ദനിതന്നെ കുറ്റിപ്പുറത്തുപറഞ്ഞപോലെ, കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ 14-ാം പ്രതിയായി കൊടുംകുറ്റവാളിയുടെ ഗണത്തില്‍പെടുത്തപ്പെട്ട് ജയിലില്‍ കഴിയുമ്പോഴല്ല ഇടതുപക്ഷം പിന്തുണ സ്വീകരിക്കുന്നത്. കോടതി കുറ്റവിമുക്തനാക്കി ജയില്‍മോചിതനായ മഅ്ദനി നയിക്കുന്ന പാര്‍ടിയാണ് ഇന്ന് ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നത്.

ആ പിന്തുണയ്ക്ക് കേരളത്തിലെ മതന്യൂനപക്ഷങ്ങളുടെ പൊതുവികാരവുമായി പൊരുത്തമുണ്ട്. യുഡിഎഫിന്റെ, വിശേഷിച്ചും മുസ്ളിം ലീഗിന്റെ ഉരുക്കുകോട്ടകള്‍ ഭേദിക്കാനുള്ള ഇടതുപക്ഷത്തിന്റെ മുന്നേറ്റത്തെ സഹായിക്കാനുള്ള കരുത്തുണ്ട്. പരിഭ്രമം സ്വാഭാവികമാണ്. അതുകൊണ്ടാണ്, ഇന്നലെവരെ മഹാനായിരുന്ന മഅ്ദനി ഇന്ന് കൊടും കുറ്റവാളിയും വര്‍ഗീയഭീകരനുമാകുന്നത്;

മാസങ്ങളായി കോടതിയില്‍ കിടക്കുന്ന സാക്ഷിമൊഴികളും കള്ളക്കഥകളും മഅ്ദനിക്കെതിരായ വാര്‍ത്തകളായി രൂപാന്തരം പ്രാപിക്കുന്നത്. ഉമ്മന്‍ചാണ്ടിയും പി കെ കൃഷ്ണദാസും ഇക്കാര്യത്തില്‍ ഒരേ അഭിപ്രായമാണ് പ്രകടിപ്പിക്കുന്നത്. വീക്ഷണവും ജന്മഭൂമിയും ഒരേ വാര്‍ത്തയും വിശകലനവുമാണെഴുതുന്നത്. അപസ്മാരബാധപോലെ മഅ്ദനി വേട്ടയ്ക്കിറങ്ങുന്നവരെ കാണുമ്പോള്‍, ഒന്നുറപ്പിക്കാം- പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പു ഫലത്തെ യുഡിഎഫ് വല്ലാതെ ഭയപ്പെടുന്നുന്റ്റ്.

വൈതാളിക മാധ്യമങ്ങളുടെ വികാരത്തള്ളിച്ച യുഡിഎഫിന്റെ ഭീതിയെ സൂചിപ്പിക്കുന്നു. അല്ലെങ്കില്‍, വര്‍ഗീയവാദം ഉപേക്ഷിക്കുന്നവര്‍ക്ക് ആര്‍ഭാടപൂര്‍ണമായ സ്വീകരണമായിരുന്നു കേരളത്തില്‍ കിട്ടേണ്ടിയിരുന്നത്. വിവേകാനന്ദന്റെ ഭ്രാന്താലയപ്രയോഗം ഇന്ന് പ്രസക്തമാകുന്നത് ജാതി-മത സ്പര്‍ധകൊണ്ടല്ല, തിമിരം ബാധിച്ച മാധ്യമങ്ങളുടെ കാപട്യപൂര്‍ണമായ യുഡിഎഫ് സേവകൊണ്ടാണ്. രോഗബാധയെ മറികടന്ന് മതനിരപേക്ഷനിലപാടിലേക്കു വരുന്നവര്‍ കേരളത്തിന്റെ രാഷ്ട്രീയഭൂമികയെ മാലിന്യമുക്തമാക്കുകയാണ്. കുറെപ്പേരുടെ കുരകൊണ്ട് അവസാനിച്ചുപോകുന്നതല്ല ഈ പ്രക്രിയ.

കിട്ടുന്ന ആദ്യത്തെ അവസരത്തില്‍ മാര്‍ക്സിസ്റുകാരെ കുത്തിമലര്‍ത്താന്‍ നടക്കുന്നവര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ട ഒന്നല്ല ചെങ്കൊടിയുടെ വിശുദ്ധി-സിപിഐ എമ്മിന്റെ രാഷ്ട്രീയനിലപാടും.പിഡിപി നേതാവിന്റെ ഒരു പ്രസംഗത്തിലെ പരാമര്‍ശമോ അനുചിതമായ സന്ദര്‍ഭത്തില്‍ തെറ്റിദ്ധാരണാജനകമായ ചോദ്യങ്ങള്‍ തൊടുത്തുവിട്ട് സിപിഐ ജനറല്‍ സെക്രട്ടറിയില്‍നിന്ന് നേടിയെടുത്ത കമന്റുകളോ എല്‍ഡിഫിലെ 'പുകച്ചിലും' 'അപസ്വരവു'മായി അവതരിപ്പിച്ച് യുഡിഎഫിന് വിടുപണിചെയ്യുന്നവര്‍ക്ക് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയം അറിയില്ലെന്നുതന്നെ പറയേണ്ടിവരും.

ഏതെങ്കിലും ആളുകള്‍ പിന്തുണയുമായി മുന്നോട്ടുവരുമ്പോള്‍ പൊട്ടിച്ചിതറിപ്പോകുന്നതല്ല, വ്യക്തമായ രാഷ്ട്രീയനിലപാടിന്റെ അടിത്തറയിലാണ് എല്‍ഡിഎഫ് നിലകൊള്ളുന്നതെന്ന യാഥാര്‍ഥ്യം അംഗീകരിക്കാന്‍ അനുഭവത്തിലൂടെയേ അവര്‍ക്കു കഴിയൂ. സീറ്റുവിഭജനപ്രശ്നത്തോടെ എല്‍ഡിഎഫിന്റെ തകര്‍ച്ച കിനാവുകണ്ടവര്‍, മുന്നണി ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിലേക്കു നീങ്ങുമ്പോള്‍ ഇത്തരം അസ്വാരസ്യങ്ങളുണ്ടാക്കുന്നതില്‍ ഒട്ടും അത്ഭുതമില്ലതന്നെ.




16 comments:

ullas said...

നല്ല പോസ്റ്റ് . വസ്തുതകള്‍ വളച്ചൊടിക്കാതെ അവതരിപ്പിച്ചിരിക്കുന്നു .അഭിനന്ദനങ്ങള്‍

കുഞ്ഞന്‍ said...

മാഷെ...

`` ഏതെങ്കിലുമൊരുകാലത്ത് വര്‍ഗീയതയ്ക്കോ തെറ്റായ രാഷ്ട്രീയവിശ്വാസങ്ങള്‍ക്കോ അടിപ്പെട്ടുപോയവര്‍ ഒരുകാലത്തും അതില്‍നിന്ന് മുക്തരാകാന്‍ പാടില്ലെന്ന..`` ഈ വരികള്‍ വായിക്കുമ്പോള്‍ താങ്കള്‍ തന്നെ സമ്മതിക്കുന്നു അവര്‍ തെറ്റായ പാതയിലായിരുന്നുവെന്ന്...എങ്കില്‍ ഞാനൊരു ചോദ്യം ചോദിക്കട്ടെ എന്തുകൊണ്ട് മ‌അദനി ഇതുവരെ കഴിഞ്ഞ കാലങ്ങളില്‍ ഞാന്‍ ചെയ്തതും പറഞ്ഞതും തെറ്റായിരുന്നുവെന്ന് പറയാത്തത്..? എന്റെ അറിവില്‍ ഇതുവരെ പറഞ്ഞിട്ടില്ലാന്നാണ്.

ഇടതുപക്ഷ ചിന്താഗതിയുള്ള എനിക്ക് ഇവന്മാരെ കൂട്ടുപിടിച്ച് ജയിക്കുന്നതിലൊ തോല്‍ക്കുന്നതിലൊ ഒരു സുഖവും തോന്നുന്നില്ല സഖാവെ..

t.k. formerly known as thomman said...

എന്റെ കാഴ്ചപ്പാടില്‍ സി.പി.എമ്മിന്റെ ഇന്നത്തെ ഒരേയൊരു പ്രസക്തി, ആ പാര്‍ട്ടി വര്‍ഗ്ഗീയതക്കെതിരെ കടുത്ത നിലപാട് സാധാരണ എടുക്കാറുണ്ടെന്നുള്ളതാണ്. തിരഞ്ഞെടുപ്പ് ജയിക്കാന്‍ വേണ്ടി നടത്തുന്ന ഇത്തരം നീക്കങ്ങള്‍ ആ പാര്‍ട്ടിയെ മറ്റൊരു ‘കോണ്‍‌ഗ്രസാ’ക്കി, ദീഘകാലാടിസ്ഥാനത്തില്‍ ദുര്‍ബലമാക്കുകയേയുള്ളൂ.

manoj pm said...

'ഞാന്‍ ഉയര്‍ത്തിപ്പിടിക്കുന്നത് കൈപ്പത്തിയല്ല, താമരയുടെ ശക്തിയാണ്. അത് ... തല മുറിക്കും, ജയ്ശ്രീറാം. ഹിന്ദുക്കള്‍ക്ക് മാത്രമാണിവിടെ സ്ഥാനം. ഹിന്ദുക്കളെ എതിര്‍ക്കുന്നവര്‍ പാകിസ്ഥാനിലേക്കു പോകട്ടെ'-എന്ന് ജനങ്ങള്‍ക്കുമുന്നില്‍ വിളിച്ചുപറയുന്ന ഒരാള്‍ നമുക്കുമുന്നിലുണ്ട്. വരുണ്‍ ഗാന്ധി.

പ്രവീണ്‍ തൊഗാഡിയയെയോ പ്രമോദ് മുത്തലിക്കും പ്രജ്ഞാസിങ്ങും തലഉയര്‍ത്തി നടക്കുന്ന നാടുമാണിത്. അവരോട് തോന്നാത്ത വിദ്വേഷവും പകയും മഅ്ദനിഗയാടുതോന്നുന്നതിന്റെ ഔചിത്യമാണ് ഒരു പ്രശ്നം.

മഅ്ദനി കോയമ്പത്തൂര്‍ ജയിലില്‍ കുറ്റവിചാരണ നേരിട്ട് കഴിയുമ്പോഴല്ല, കുറ്റവിമുക്തനാക്കപ്പെട്ട് ജയില്‍ഗമാചിതനാവുകയും പഴയ വര്‍ഗീയ നിലപാടുകളെ തള്ളിപ്പറയുകയും ചെയ്തശേഷമാണ് ഇടതുപക്ഷം അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ പിന്തുണ സ്വീകരിക്കുന്നത്. വര്‍ഗീയതയ്ക്കടിപ്പെട്ടുപോയവര്‍ അക്കാലത്ത് ചെയ്ത കാര്യങ്ങള്‍ ഇടതുപക്ഷം അംഗീകരിച്ചിട്ടില്ല. എന്നുമാത്രമല്ല, മഅ്ദനിയുടെ വര്‍ഗീയ സമീപനങ്ങളെ ഏറ്റവും ശക്തമായി എതിര്‍ത്തവരും ഇടതുപക്ഷമാണ്.

ഇതൊന്നും കാണാതെ 'വര്‍ഗീയവിരോധം' എന്ന അജണ്ട തെറ്റായി വ്യാഖ്യാനിക്കപ്പെടുമ്പോഴുണ്ടാകുന്ന സംശയങ്ങളാണ് തൊമ്മനും കുഞ്ഞനും പ്രകടിപ്പിക്കുന്നത്്.

കുഞ്ഞന്‍ said...

എന്റെ മാഷെ..മ‌അദനി തനിക്ക് തെറ്റുപറ്റിയിട്ടുണ്ടെന്ന് സമ്മതിച്ചിട്ടുണ്ടോ? പഴയ നിലപാടുകള്‍ ശരിയല്ലെന്ന് പറയുന്നതും തെറ്റുപറ്റി എന്നു പറയുന്നതും വ്യത്യാസമുണ്ട്,ഇല്ലേ??

ഇടതുപക്ഷം വര്‍ഗ്ഗീയമായി ചിന്തിക്കാത്തവരാണെങ്കില്‍ എന്തിന് പൊന്നാനിയില്‍ ഒരു മുസ്ലീം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നു? അതുപോലെ എറണാകുളം അങ്ങനെയങ്ങനെ...

അപ്പോള്‍ മാഷെ മുസ്ലീം ലീഗ് എങ്ങിനെ വര്‍ഗ്ഗിയ വാദിയാകും? പണ്ട് മുസ്ലീം ലീഗ് കൂട്ടുകക്ഷിയായിരുന്നതല്ലെ? ഇനിയിപ്പൊ ഇപ്പോള്‍ വര്‍ഗ്ഗീയവാദിയെന്ന് പാര്‍ട്ടി പറയുകയാണെങ്കില്‍ എന്തിനാണ് നാലരക്കൊല്ലക്കാലം മുസ്ലീം ലീഗിന്റെ സമുന്നതനായ നേതാവ് മന്ത്രിയെ കേന്ദ്രത്തില്‍ താങ്ങി നിര്‍ത്തിയത്? അന്ന് ചങ്കൂറ്റത്തോടെ പറയാമായിരുന്നില്ലെ ഈ വര്‍ഗ്ഗിയവാദിയെ യുപി‌എ യില്‍ ഉണ്ടെങ്കില്‍ ഞങ്ങള്‍ പിന്തുണ തരില്ലന്ന്!!!! എന്താ സോണീയ അതു കേള്‍ക്കുമായിരുന്നില്ലെ അന്നത്തെ അവസ്ഥവച്ച്??

ഇ എം സ് പറഞ്ഞതുപോലെ വര്‍ഗ്ഗീയ വാദികളുടെ വോട്ട് ഞങ്ങള്‍ക്ക് വേണ്ടാ എന്ന് ഇന്നത്തെ നായകന്മാര്‍ പറയാത്തത്? അതെങ്ങിനെ മുസ്ലീം ഭൂരിപക്ഷമുള്ള സ്ഥലത്ത് മുസ്ലീം സ്ഥാനാര്‍ത്ഥിയെയും ഹിന്ദു, ക്രിസ്ത്യന്‍ ഭൂരി‍ഭാഗമുള്ള സ്ഥലങ്ങളില്‍ ആ സ്ഥലത്തെ പള്‍സ് നോക്കി ആ വിഭാഗത്തിലെ ആളുകളെ സ്ഥാനാര്‍ത്ഥിയാക്കുന്നതുമാണൊ മതേതരത്വം??

കമ്യൂണിസം ചിന്തിക്കുന്നവര്‍ പ്രവര്‍ത്തിക്കുന്നവര്‍ എല്ലാം ഒന്നായി കാണണമെന്നല്ലെ അങ്ങിനെയല്ലെ എന്നേയും പഠിപ്പിച്ചത് പഠിച്ചത്.

മാഷെ..ഇത് എന്റെ മാത്രം ചിന്തകളല്ല ഭൂരിപക്ഷം വരുന്ന, പണ്ട് ഇടതു പക്ഷ ചിന്താഗതിയും പ്രവര്‍ത്തനവുമായി നടന്നിരുന്നവരും പാര്‍ട്ടിയല്ല കുടുംബമാണ് വലുത് എന്ന തിരിച്ചറിവില്‍, പ്രവാസ ജീവിതം നയിക്കപ്പെടേണ്ടിവരുന്ന എന്നേപ്പോലുള്ളവരുടെ എല്ലാവരുടെ കാര്യമാണ്. ദുഖകരമാണ് ഇന്ന് കമ്യൂണിസ്റ്റുകാരുടെ പ്രവര്‍ത്തനങ്ങള്‍, പിണറായിയല്ല പാര്‍ട്ടി എന്ന ഉറച്ചവിശ്വാസവും ഇപ്പോഴും നെഞ്ചിലേറ്റിക്കൊണ്ട്..ലാല്‍ സലാം സഖാവെ

manoj pm said...

കുഞ്ഞന്റെ കുശുമ്പ് മനസ്സിലായി. അവസാനത്തെ വാചകത്തില്‍ അതുണ്ട്. പിണറായി വിജയന്‍ എന്ന നേതാവാണ് പാര്‍ട്ടി എന്ന് മറ്റാരും പറഞ്ഞിട്ടില്ല-സിപിഐ എമ്മിന്റെ ശത്രുക്കളല്ലാതെ. ഇപ്പോള്‍ കുഞ്ഞനും.

സിപിഐ എം എന്നാല്‍ മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് പ്രത്യയശാസ്ത്രം ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടി മാത്രമല്ല ലെനിനിസ്റ്റ് സംഘടനാ രീതി തുടരുന്ന പാര്‍ട്ടിയുമാണ്. ന്യൂനപക്ഷം ഭൂരിപക്ഷത്തിന്; വ്യക്തി ഘടകത്തിന്; കീഴ് ഘടകം മേല്‍ഘടകത്തിന്-അങ്ങനെ കീഴ്പ്പെട്ടുകൊണ്ടാണ് പാര്‍ട്ടി സംഘടന പ്രവര്‍ത്തിക്കുന്നത്.

പിണറായി വിജയന്റെ ഘടകം പൊളിറ്റ് ബ്യൂറോ ആണ്. അദ്ദേഹത്തിന്റെ നിലപാട് എന്നാല്‍ പൊളിറ്റ്ബ്യൂറോയുടെ നിലപാട് എന്നും പാര്‍ട്ടിയുടെ നിലപാട് എന്നും അര്‍ത്ഥമുണ്ട്് പൊളിറ്റ് ബ്യൂറോയുടെ നിലപാടിന് വിരുദ്ധമായി പറയുകയും രപവര്‍ത്തിക്കുകയും ചെയ്യുമ്പോഴാണ്, അത് പിണറായിയോ മറ്റാരെങ്കിലുഗമാ ആകട്ടെ, പാര്‍ട്ടിക്ക് അതീതരായി നില്‍ക്കാന്‍ ശ്രമിക്കുന്നു എന്ന് പറയാനാവുക.


മഅ്ദനിക്കാര്യം:


ഒറ്റപ്പാലം തെരഞ്ഞെടുപ്പ് കുഞ്ഞന് ഓര്‍മ്മയുണ്ടോ?
അന്ന് മഅ്ദനി സിപിഐ എമ്മിനെ പിന്തുണച്ചത് അറിയാമോ?
ഇന്ന് മഅ്ദനിയെ കോടതി കുറ്റവിമുക്തനാക്കിയിരിക്കുന്നു.
മഅ്ദനി വറഗീയതയോ അന്യമത വിദ്വേഷമോ അല്ല പറയുന്നത്, മത നിരപേക്ഷ രാഷ്ട്രീയമാണ്.


അടിയന്തരാവസ്ഥയില്‍ വീഗരന്ദ്രകുമാറടക്കമുള്ളവരെ തുറുങ്കിലടക്കുകയും പിണറായി വിജയനെയും മറ്റും ഭീകരമായി മര്‍ദിക്കുകയും ചെയ്തപ്പോള്‍ സിപിഐയുടെ നിലപാടെന്തായിരുന്നു? ആ സിപിഐയും ജനതാദളും സിപിഐ എമ്മും പിന്നീട് മുന്നണിയായില്ലേ?


ഫാദര്‍ വടക്കനെ അറിയാമോ? വിരുദ്ധ മുന്നണിയുടെ തലതൊട്ടപ്പനായിരുന്ന ആ വൈദികന്‍ പിന്നീട് പശ്ചാത്തപിച്ച് ഇടതുപഷത്തോടാഭിമുഖ്യം പുലര്‍ത്തിയപ്പോള്‍ 'താങ്കള്‍ വര്‍ഗീയത പറഞ്ഞയാളാണ്; വിമോചന സമരം നയിച്ചയാളാണ്; ദൂരെപ്പോ'' എന്നായിരുന്നോ പറയേണ്ടിയിരുന്നത്?
അശോക ചക്രവര്‍ത്തിയുടെ കഥ കുഞ്ഞന്‍ പഠിച്ചിട്ടുണ്ടോ ആവോ. അദ്ദേഹം കൊടും ക്രൂരനായ യുദധക്കുറ്റവാളിയോ അതോ മഹാനായ ചക്രവര്‍ത്തിയോ?


മഅ്ദനി തെറ്റായ കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അതിനെ തെറ്റായിത്തന്നെയാണ് സിപിഐ എം കണ്ടിട്ടുള്ളത്. അങ്ങനെയല്ലെന്നുതോന്നുന്നത് കുഞ്ഞന്റെ അജ്ഞത.
കമ്മ്യൂണിസ്റ്റുകാര്‍ ഇന്നാട്ടില്‍തന്നെ ജീവിക്കുന്നവരാണെന്ന് കുഞ്ഞന്‍ മനസ്സിലാക്കണം. നാട്ടില്‍ ചരിത്രപരമായി നിലനില്‍ക്കുന്ന മത-ജാതി സ്വാധീനങ്ങള്‍ അപ്പാടെ മാഞ്ഞുപോയിട്ടില്ലെന്നും മനസ്സിലാക്കണം.

രണ്ടത്താണി മത്സരിക്കുന്നത് അദ്ദേഹം മുസ്ളിമായതുകൊണ്ടല്ല, പൊന്നാനിയില്‍ ഏറ്റവുമധികം വോട്ടു സമാഹരിക്കാന്‍ കഴിയുന്ന വ്യക്തി എന്ന നിലയിലാണ്. എല്ലാ തെരഞ്ഞെടുപ്പിലും ഒരുലക്ഷത്തിലധികം വോട്ടിന് തോല്‍ക്കാറുള്ള മണ്ഡലത്തില്‍ ഇക്കുറി അങ്ങനെ വേണ്ട എന്നാണ് തീരുമാനിച്ചിട്ടുള്ളത്് അതുകൊണ്ടാണ്, പൊന്നാനി തര്‍ക്കവിഷയവും വിവാദവിഷയവുമായത്.
ചത്തകുതിരയെന്നും വറഗീയപ്പാര്‍ട്ടിയെന്നും നെഹ്രുവിളിച്ച മുസ്ളിം ലീഗും നിരപരാധികളെ കൊന്നൊടുക്കുന്ന എന്‍ഡിഎഫും നാട്ടിലുള്ളപ്പോള്‍ എന്റെ കുഞ്ഞാ എന്തേ ആ ഭാഗത്തേക്കൊന്നും കണ്ണുപായിക്കാതെ, "ഞാന്‍ വര്‍ഗീയ വാദിയല്ല'' എന്നു പറയുന്ന മഅ്ദനിയെത്തന്നെ പിടിക്കുന്നു?


യുഡിഎഫ് ബിജെപിയെയും മുസ്ളിമ ലീഗിനെയും അപ്പുറത്തുമിപ്പുറത്തും നിര്‍ത്തി നടത്തുന്നത് ജനാധിപത്യക്കളി, മഅ്ദനി ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചുപോയാല്‍ അത് വര്‍ഗീയക്കളി-ഏത് സ്കൂളിലാണ് കുഞ്ഞന്‍ പഠിച്ചത്?
വര്‍ഗീയത്ക്കെതിരാണ് വികാരമെങ്കില്‍ ആര്‍എസ്എസിനെയും എന്‍ഡിഎഫിനെയും കുറിച്ച് ആദ്യം പഠിക്ക്. സിപിഐ എമ്മിനെതിരാണ് വികാരമെങ്കില്‍ അത് തുറന്നുപറയാനുള്ള ചങ്കൂറ്റം കാണിക്ക്. പാര്‍ട്ടിയെ നന്നാക്കാനുള്ള കവട്ടേഷനെടുക്കുന്നു എന്ന വ്യാജേനയുള്ള ഈ കണ്ണുപൊത്തിക്കളി ആര്‍ക്കും മനസ്സിലാകുന്നില്ലെന്ന് ധരിക്കരുത്.

absolute_void(); said...

കുഞ്ഞനൊക്കെ വളരെ തെറ്റിദ്ധരിക്കപ്പെട്ട മട്ടിലാണു് സംസാരിക്കുന്നതെന്നു് തോന്നുന്നു. പിഡിപിയെ കൂടെക്കൂട്ടുന്നതില്‍ ഒരു തെറ്റും പറയാനാവില്ല. മുസ്ലീം സ്വത്വത്തെ ഒറ്റപ്പെടുത്തി മൂലക്കിരുത്തിയാല്‍ ഉണ്ടാകാവുന്ന ആത്മഭീതിയും അരക്ഷിതാവസ്ഥയും വലിയ അഗ്നിപര്‍വ്വതങ്ങളായി പൊട്ടിത്തെറിക്കും. മുഖ്യധാരയിലേക്കു് കടന്നുവരാന്‍ അവര്‍ക്കു് എല്ലാ വാതിലുകളും തുറന്നിട്ടുകൊടുക്കുകയാണു് വേണ്ടതു്. പിഡിപി അതിന്റെ വര്‍ഗ്ഗീയ ഭൂതകാലത്തെ തള്ളിപ്പറഞ്ഞു് പരസ്യമായി മുന്നോട്ടുവരുമ്പോള്‍ ഇല്ല, നിങ്ങളിങ്ങനെ പറയേണ്ടവരല്ല, നിങ്ങള്‍ പറയേണ്ടതു് തീവ്രവാദമാണു്, നിങ്ങള്‍ വീണ്ടും ഐഎസ്എസ് ഉണ്ടാക്കുകയാണു് വേണ്ടതു് എന്നു പ്രതികരിക്കുന്നതു് ആരുടെ രാഷ്ട്രീയ താത്പര്യമാണെന്നു് മനസ്സിലാവുന്നില്ല.

പിന്നെ സാമുദായിക പരിഗണന നോക്കി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നു എന്ന വാദമൊക്കെ ബാലിശമാണു്. ആലപ്പുഴയില്‍ മനോജ് കുരിശിങ്കലും എറണാകുളത്തു് സെബാസ്റ്റ്യന്‍ പോളും മറ്റും ജയിച്ചുപോയിട്ടു് അവര്‍ സമുദായത്തിനു് വേണ്ടി മാത്രം പ്രവര്‍ത്തിക്കുകയാണോ ചെയ്തതു്? ഇടതുപക്ഷ എംപിമാരെന്ന നിലയില്‍ കേരളം അവരില്‍ നിന്നു് പ്രതീക്ഷിച്ച സമഭാവന മടക്കിനല്‍കാന്‍ അവര്‍ക്കായില്ലെന്നു് നെഞ്ചില്‍ കൈവച്ചു് പറയാനാവുമോ?

ഞാനും ഈ സഭയുടെ മകനല്ലേ എന്നു് ചാനല്‍ ക്യാമറയുടെ മുന്നില്‍ ഒരു ഉളുപ്പുമില്ലാതെ ചോദിക്കുന്ന കെവി തോമസ് ആണു് എറണാകുളത്തു് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ഞാനും ഈ നാടിന്റെ മകനല്ലേ എന്നല്ല ചോദ്യം. അതൊന്നും പ്രശ്നമല്ല. കാരണം അവര്‍ കോണ്‍ഗ്രസുകാരാണല്ലോ.

പെണ്‍വാണിഭക്കേസില്‍ ആരോപണവിധേയനായപ്പോള്‍ പ്രവാചകനും ജീവിത കാലത്തു് പലവിധ എതിര്‍പ്പുകളും നേരിടേണ്ടി വന്നിട്ടുണ്ടെന്നു് പറഞ്ഞ കുഞ്ഞാലിക്കുട്ടി സായ്‌വാണു് മദനിയുടെ നിലപാട് മാറ്റത്തെ ചോദ്യം ചെയ്യുന്നതു്. മുസ്ലീമായ അപ്പന്‍ ഹിന്ദുപ്പെണ്ണിനെ കെട്ടിയിട്ടു് മതം മാറ്റിയില്ല എന്നതായിരുന്നു പാഠപുസ്തകത്തിനോടു് ലീഗിന്റെ എതിര്‍പ്പു്. മകനെ മതമില്ലാത്ത ജീവനുമാക്കിയത്രേ. ജീവനു് എവിടെയാണാവോ ജാതിയും മതവും? എന്നിട്ടു് ആ മുസ്ലീംലീഗ് സെക്കുലാര്‍!

ഏതെങ്കിലും സമുദായം നിര്‍ണ്ണായകശക്തിയായ ഒരു മണ്ഡലത്തില്‍ ആ സമുദായത്തില്‍ പെടുന്നയാളുകളാരും മാര്‍ക്സിസ്റ്റ് പാര്‍ട്ടി അംഗങ്ങളോ അനുഭാവികളോ ആകരുതെന്നും അഥവാ ആയാല്‍ അവരെയൊന്നും സിപിഎം സ്ഥാനാര്‍ത്ഥികളാക്കരുതെന്നുമല്ലേ ഈ വാദത്തിന്റെ എക്സ്റ്റന്‍ഷന്‍? അപ്പോള്‍ പിന്നെ ഇതാരെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണു്? ഇവരാരും പാര്‍ലമെന്റില്‍ ചെന്നു് പൂജ നടത്തുകയോ കുര്‍ബാന ചൊല്ലുകയോ ഓത്തുപഠിപ്പിക്കുകയോ അല്ല ചെയ്യുന്നതു്. കുറച്ചുകൂടി തുറന്നമനസ്സോടെ കാണാനാവണം.

കേരളത്തില്‍ എന്‍ഡിഎഫിനെതിരെയായാലും ആര്‍എസ്എസിനെതിരെ ആയാലും നിലപാടെടുക്കുന്നതില്‍ സിപിഎം പിന്നാക്കം പോയിട്ടില്ല. ഇരുകൂട്ടരുടെയും ആക്രമണങ്ങള്‍ക്കു് ഇരയാവുകയും രക്തസാക്ഷികളാവുകയും ചെയ്ത ഒട്ടേറെ പ്രവര്‍ത്തകരുള്ള പാര്‍ട്ടിയാണിതു്. അതുകൊണ്ടുതന്നെ തീവ്രവാദികളെ സഹായിക്കുന്നു എന്ന തരത്തിലൊക്കെ പത്രങ്ങളെഴുതുമ്പോള്‍ ദഹിക്കാന്‍ ഇച്ചിരെ പാടാണു്. കമ്പ്യൂട്ടര്‍ ചെയറില്‍ ചാഞ്ഞുകിടന്നു് കമന്റ് എഴുതുന്നതല്ല രാഷ്ട്രീയം. ഉറക്കം കളഞ്ഞു് പാതിരാത്രിയില്‍ ചുമരെഴുതാനും പോസ്റ്ററൊട്ടിക്കാനും നടക്കുന്നവര്‍ക്കില്ലാത്ത വ്യഥയാണു് നാളിതുവരെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെക്കുറിച്ചു് നല്ലൊരു വാക്കു് പറഞ്ഞിട്ടില്ലാത്ത ചില മാധ്യമപുങ്കന്മാര്‍ക്കു്.

എന്തിനേറെ പറയുന്നൂ, ഫാരീസ് അബൂബക്കറുടെ ബിനാമിയെ കോഴിക്കോട്ടു് സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ചു് സിപിഎമ്മിന്റെ ഒരു ബ്രാഞ്ച് സെക്രട്ടറി സുനില്‍കുമാര്‍ രാജിവച്ചുവെന്നു് മനോരമ ചാനല്‍ വാര്‍ത്ത കൊടുത്തു. ഡിവൈഎഫ്ഐ പോലെയുള്ള ഒരു പ്രസ്ഥാനത്തില്‍ എങ്ങനെയാണു് ഒരാള്‍ ജില്ലാസെക്രട്ടറി പദം വരെയെത്തുന്നതു് എന്നു് അറിയാവുന്ന ഒരാള്‍ക്കും വിശ്വസിക്കാനാവില്ല, അയാള്‍ പാര്‍ട്ടിക്കു് വെളിയിലുള്ള ആരുടെയെങ്കിലും നോമിനിയാകുമെന്നു്. എന്നിട്ടും മനോരമ കള്ളവാര്‍ത്ത നല്‍കി. അല്ലെങ്കില്‍ തന്നെ ഫാരിസ് എന്നു കേള്‍ക്കുമ്പോഴെ ഒരു ദുരൂഹതയൊക്കെ ഉണ്ടാകാവുന്ന തരത്തില്‍ കേരളത്തെ ഇവര്‍ മാറ്റിത്തീര്‍ത്തിട്ടുണ്ടല്ലോ. ഒടുവില്‍ സാക്ഷാല്‍ സുനില്‍കുമാര്‍ തന്നെ നേരിട്ടെത്തി ഇതു് കള്ളവാര്‍ത്തയാണെന്നു് അറിയിച്ചിട്ടും മനോരമയ്ക്കു് കുലുക്കമില്ല. ചാനലിന്റെ ഓഫീസ് അടിച്ചുതകര്‍ത്തതിനു് ഒരു പഞ്ചായത്തു് പ്രസിഡന്റിനെ അടക്കം റിമാന്‍ഡ് ചെയ്തിരിക്കയാണു്.

ഇഷ്ടമില്ലാത്ത "വാര്‍ത്ത" നല്‍കുന്ന മാധ്യമത്തെ ആക്രമിക്കുകയല്ല ചെയ്തത്. പച്ചക്കള്ളം വാര്‍ത്തയെന്ന രീതിയില്‍ അവതരിപ്പിക്കുന്നതിലൂടെ ഇടതുസ്ഥാനാര്‍ത്ഥിക്കു് പരമാവധി ഡാമേജ് ഉണ്ടാക്കുക എന്ന ഉദ്ദേശ്യമേ ഉണ്ടായിരുന്നുള്ളൂ. അതു് കോഴിക്കോട്ടെ സാധ്യതകളെ മാത്രമല്ല, മറ്റുള്ളിടത്തെ സാധ്യതകളെ പോലും ബാധിക്കാന്‍ തക്ക മാരകപ്രഹരശേഷിയുള്ളതാണെന്നു് മനോരമയിലെ കുരുട്ടുബുദ്ധികള്‍ക്കറിയാം. ഓഫീസിലെ തകര്‍ന്ന മേശയുടെയും ഒബി വാനിലെ പൊട്ടിയ ചില്ലിന്റെയും വിലയേക്കാള്‍ മൂല്യമുള്ള ഒരു പാര്‍ട്ടിയുടെ ആത്മാഭിമാനത്തിനും ഒരു വ്യക്തിയുടെ നിലപാടിനും നേരെയുള്ള നീചമായ ആക്രമണമാണു് മനോരമ ചാനല്‍ നടത്തിയതു്. അപ്പോഴാണു് പ്രവര്‍ത്തകര്‍ തിരിച്ചടിച്ചതു്. പ്രത്യാക്രമണം നടത്തിയവര്‍ ചെയ്തതിനേക്കാള്‍ വലിയ കുറ്റകൃത്യം നടത്തിയതിനു് മനോരമ ചാനലിന്റെ നടത്തിപ്പുകാരെയും റിപ്പോര്‍ട്ടറേയും ഇതേപോലെ അകത്തിടേണ്ടതല്ലേ? അതിന്റെ ന്യായാന്യായങ്ങള്‍ ആരും കാണാത്തതെന്തേ?

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

കൊടു കൈ..സെബിൻ...ഇത്ര സുവ്യക്ത്മായ ഒരു കമന്റ് ഞാൻ ഈയിടെ എങ്ങും കണ്ടിട്ടില്ല.
ഇക്കാര്യങ്ങളെ 100% ഞാൻ പിന്താങ്ങുന്നു.

കമ്പ്യൂട്ടറിന്റെ മുന്നിലിരുന്ന് സി.പി.എമ്മിനെ ഗുണദോഷിയ്ക്കുന്ന വിദഗ്ദ്ധന്മാർ ഇതൊന്നു വായിയ്ക്കേണ്ടത് തന്നെയാണ്.

കെ.വി തോമസ് ടി.വിയിൽ പറയുന്നത് ഞാനും കേട്ടതാണ്.പക്ഷേ അതൊന്നും ഇവിടുത്തെ മാധ്യമ പുംഗവന്മാരുടെ ചാനൽ ചർച്ചകളിൽ വരുന്നതേ ഇല്ല.

Inji Pennu said...

സെബിനേ
ഒരു ചോദ്യം ചോദിച്ചോട്ടേ? മദനിയെ കുറ്റവിമുക്തനാക്കിയത് ഏത് കാലത്താണ്? അതില്‍ ഒരു ദുരൂഹതയും സെബിനു തോന്നുന്നില്ല?
മദനിയെ വിശുദ്ധനായ പ്രഖ്യാപിക്കുന്നത് കണ്ടിട്ട് ചിരി വരുന്നു സെബിനേ. അങ്ങിനെയെങ്കില്‍ കുഞ്ഞാലിക്കുട്ടിയെപറ്റി സെബിന്‍ എന്തിനു പറയുന്നു? അദ്ദേഹം കുറ്റവാളിയാണോ അപ്പോള്‍? കോടതി ശിക്ഷിച്ചുവോ? ബെസ്റ്റ്? നാളെ കുഞ്ഞാലിക്കുട്ടിക്കും ഈ വിശുദ്ധ പട്ടം കൊടുക്കുമോ? വെറുതെ വോട്ടിനുവേണ്ടിയുള്ള കൂട്ടിക്കൊടുപ്പുകള്‍ ഇല്ലാത്തത് മാത്രമയിരുന്നു ഇടതുപക്ഷത്തിന്റെ കാതല്‍. ഷോര്‍ട്ട് ടേം ഗെയിനിനു വേണ്ടിയുള്ള ഈ വിശുദ്ധപട്ട വിതരണം തീര്‍ച്ചയായും തെറ്റാണ്. പിണറായി കാണിക്കുന്നത് മറ്റൊന്നുമല്ല, സിപിഐ മുതലിങ്ങോട്ടുള്ള ഘടകക്ഷികളെ മാറ്റി നിറുത്തി പിണറായിക്കൊരു സപ്പോര്‍ട്ട് വോട്ട് ബാങ്ക് സൃഷ്ടിച്ചെടുക്കാനാണ് ശ്രമിക്കുന്നതെന്ന് കേരളത്തിലെ ഏതു കൊച്ചുകുട്ടിക്കും അറിയാം.
അതിനു ന്യായം ഇത്ര വിദഗ്ധമായി പറയുവാന്‍ ഇടതുപക്ഷത്തിനു മാത്രമേ കഴിയൂ താനും.

ബര്‍ധന്‍ പറയുന്നല്ലോ പി.ഡി.പി വര്‍ഗ്ഗീയ പാര്‍ട്ടിയാണെന്ന്? ബര്‍ധനും ഈ പറയുന്ന കമ്പ്യൂട്ടര്‍ ചെയറിലെ മാര്‍ക്സിസ്റ്റ് വിമര്‍ശകനാണോ?

Inji Pennu said...

മുസ്ലീം ലീഗോ കെ.വി തോമസോ സെക്കുലര്‍ ആണെന്നോ കോണ്‍ഗ്രസ്സുകാര്‍ പരിശുദ്ധന്മാരാണെന്നോ മഹാന്മാരാണെന്നോ അല്ല വിഷയം ഇവിടെ സെബിന്‍. ദേ കോണ്‍ഗ്രസ്സ് അങ്ങിനെയൊക്കെ കാണിക്കുന്നു അതുകൊണ്ട് ഞങ്ങള്‍ക്കുമാകാം എന്നുള്ള പുതിയ നയങ്ങളാണ്. അത് ബിജെപിക്കാരു പറയുന്നതുപോലെയാണ് ദേ സൌദിഅറേബ്യയില്‍ പന്നിയിറച്ചി തിന്നാല്‍ തലവെട്ടും, എന്നിട്ടും ഇന്ത്യയില്‍ നിങ്ങള്‍ക്ക് ബീഫ് തിന്നാനാവുന്നില്ലേ? ആ ടയ്പ് ലോജിക്ക് അല്ലാതെ വേറെ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ പറയൂ.

absolute_void(); said...

മദനിയെ കുറ്റവിമുക്തനാക്കിയതില്‍ എന്തു ദുരൂഹതയാണു് ഇഞ്ചീ ഞാന്‍ കാണേണ്ടതു്? കോയമ്പത്തൂര്‍ സ്ഫോടനക്കേസ് വിചാരണ നടത്തിയ കോടതി മാര്‍ക്സിസ്റ്റ് കോടതി ആയിരുന്നോ? പിണറായി വിജയനാണോ വിധി പറഞ്ഞതു്? യാതൊരു ബന്ധവുമില്ലാത്ത കേസില്‍ വര്‍ഷങ്ങളോളം ഒരാളെ വിചാരണത്തടവുകാരനാക്കി ജയിലില്‍ ഇട്ടതിനു് ആരു സമാധാനം പറയും? ആ ന്യായം വച്ചു് ഉമാഭാരതിയും അദ്വാനിയും ഋതംബരയും സമാധിയായ സ്വാമി ചെങ്കോട്ടുകോണവും വിഎച്ച്പിയുടെ ശശികലയും തൊഗാഡിയയും വരുണ്‍ ഗാന്ധിയുമൊന്നും അകത്തുകിടക്കാത്തതെന്തേ?

കുഞ്ഞാലിക്കുട്ടി ആരോപണവിധേയനായപ്പോള്‍ പ്രവാചകനുമായി സ്വയം ഉപമിച്ചു എന്നാണു് ഞാന്‍ പറഞ്ഞതു്. അല്ലാതെ അയാള്‍ കുറ്റക്കാരനാണെന്നോ അല്ലെന്നോ പറഞ്ഞിട്ടില്ല. അതില്‍ സെക്കുലറിസമാണോ ഉള്ളതു് എന്നതായിരുന്നു സംശയം.

വോട്ട് ബാങ്ക് സൃഷ്ടിച്ചെടുക്കുക എന്നതു് പാര്‍ലമെന്ററി പ്രവര്‍ത്തനത്തിലെ അനിവാര്യതിന്മയാണു്. അല്ലെങ്കില്‍ പാര്‍ട്ടി അതില്‍ നിന്നുമാറി സായുധവിപ്ലവത്തിനു പോകണം. എന്നാല്‍ അതല്ല സിപിഎം നിലപാടു്.

ബര്‍ദന്‍ പറയുന്നതു് ബര്‍ദന്റെ അറിവുവച്ചാണു്. വര്‍ഗ്ഗീയഭൂതകാലം തീര്‍ച്ചയായും ഉണ്ടായിരുന്ന പാര്‍ട്ടിയാണു് പിഡിപി. എന്നാല്‍ അവരതില്‍ നിന്നു് പുറത്തുകടക്കരുതു് എന്ന വാശി ആര്‍ക്കുവേണ്ടിയാണു്? പിന്നെ സിപിഐ പിഡിപിയുടെ പിന്തുണ പറ്റിയിട്ടില്ലേ? ശിവന്‍കുട്ടി തിരുവനന്തപുരം മേയറായിരുന്നപ്പോള്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം സിപിഐക്കായിരുന്നു. അന്നു് പൂന്തുറ സിറാജ് അടക്കം മൂന്നു് പിഡിപി കൌണ്‍സിലര്‍മാരുടെ പിന്തുണയോടെയാണു് തിരുവനന്തപുരം കോര്‍പ്പറേഷന്‍ എല്‍ഡിഎഫ് ഭരിച്ചതു്. പൂന്തുറ സിറാജിന്റെ പിന്തുണയില്‍ കിട്ടിയ പദവിയും സൗകര്യങ്ങളും ഉപേക്ഷിക്കാന്‍ വഴുതക്കാട് നരേന്ദ്രന് തോന്നിയില്ല. പിഡിപിയുടെ സൗമനസ്യത്തില്‍ കിട്ടിയ സൗകര്യങ്ങള്‍ ഉപേക്ഷിച്ചിട്ട് നീയിനി എംഎന്‍ സ്മാരകത്തില്‍ കയറിയാല്‍ മതിയെന്ന് വെളിയം ഭാര്‍ഗവനും പറഞ്ഞില്ല. പിഡിപിയുടെ വോട്ടു് വേണ്ടെന്നു് ബര്‍ദന്‍ പോലും പറഞ്ഞിട്ടില്ല. അപ്പോള്‍ സിപിഎമ്മിനു് മാത്രമേ ഈ ആദര്‍ശത്തിന്റെ ഭാരം ഉള്ളൂവെന്നു് വരുമോ?

ജനശക്തി said...

നല്ല പോസ്റ്റും കമന്റുകളും. പ്രത്യേകിച്ച് സെബിന്‍ അബ്രഹാം ജേക്കബിന്റെ,

മദനിയെ വിശുദ്ധനായി പ്രഖ്യാപിച്ചത് ആരാണ് ഇഞ്ചിപ്പെണ്ണ്? അദ്ദേഹത്തിന്റെ നിലപാട് അദ്ദേഹം വ്യക്തമാക്കിയെന്ന് പോസ്റ്റില്‍ പറയുന്നു.പത്രങ്ങളിലും വായിച്ചുകാണുമല്ലോ. അതിനനുസരിച്ച് സി.പി.എമ്മും ഇടതുപക്ഷവും അദ്ദേഹത്തോടുള്ള അവരുടെ നിലപാടെടുക്കുന്നു. അതിലെവിടെ വിശുദ്ധനാക്കല്‍?

ബര്‍ദാനു അടിയന്തിരാവസ്ഥയെക്കുറിച്ച് സി.പി.എമ്മില്‍ നിന്നും വ്യത്യസ്തമായ അഭിപ്രായമായിരുന്നു.ഇതിലേതിന്റെ കൂടെയാണ് ഇഞ്ചിപ്പെണ്ണ് നില്‍ക്കുന്നത് എന്ന് വ്യക്തമാക്കാമോ? അന്ന് ബര്‍ദ്ധാന്‍ സി.പി.എമ്മിന്റെ നിലപാടില്‍ നിന്നും വ്യത്യസ്തമായ നിലപാടെടുത്തു എന്നു കരുതി സി.പി.എമ്മിന്റെ നിലപാട് അന്നും തെറ്റായിരുന്നെന്ന് ഇഞ്ചിപ്പെണ്ണ് പറയുമോ? ബര്‍ദാനാണോ എല്ലാ കാര്യത്തിലും അവസാന വാക്ക്?

കുഞ്ഞാലിക്കുട്ടിക്ക് വിശുദ്ധപട്ടം നല്‍കുമോ എന്ന് ചോദിക്കുമ്പോള്‍ ഇഞ്ചിപ്പെണ്ണ് ഉദ്ദ്യേശിക്കുന്നത് സി.പി.എം നാളെ കുഞ്ഞാലിക്കുട്ടിയുടെ അന്നത്തെ സമീപനത്തെ അംഗീകരിക്കുമോ എന്ന അര്‍ത്ഥത്തിലാണെങ്കില്‍ ഒരു പക്ഷെ കുഞ്ഞാലിക്കുട്ടി തന്റെ രാഷ്ട്രീയ നിലപാടില്‍ വ്യത്യാ‍സം വരുത്തുകയും സി.പി.എമ്മിനും ഇടതുപക്ഷത്തിനും യോജിക്കാവുന്ന നിലപാടെടുക്കുകയും, ആ നിലപാട് ആത്മാര്‍ത്ഥമാണെന്ന് ബോദ്ധ്യപ്പെടുകയും ചെയ്താല്‍ ഒരു പക്ഷെ അവര്‍ അദ്ദേഹവുമായി സഹകരിച്ചേക്കും. അതായത് പോസ്റ്റില്‍ മനോജ് പറയുന്ന ‘ നിലപാടുകളാണു കുഞ്ഞേ പ്രശ്നം’ എന്നു തന്നെ.

കോണ്‍ഗ്രസ് അങ്ങിനെയാണ് അതുകൊണ്ട് ഞങ്ങള്‍ക്ക് ഇങ്ങിനെ കാണിക്കാം എന്നൊന്നും ഒരു കാലത്തും ഇടതുപക്ഷം പറഞ്ഞിട്ടില്ല. പറയുകയും ഇല്ല. കോണ്‍ഗ്രസ്സും സംഘപരിവാര്‍ സംഘടനകളും കാണിക്കുന്ന ഗുരുതരമായ തെറ്റുകള്‍ക്കു നേരെ കണ്ണടച്ചു പിടിക്കുകയും, ഇടതുപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങളെ, നയ സമീപനങ്ങളെ വളച്ചൊടിച്ച് (വിശുദ്ധ പട്ടം എന്ന വാക്ക് ആവര്‍ത്തിക്കുന്നത് തന്നെ ഉദാഹരണം) വിമര്‍ശിക്കുകയും ചെയ്യുമ്പോള്‍ ‘കുഞ്ഞേ നീയിതെന്തേ കാണാത്തൂ, നിന്‍ കണ്‍പീലികള്‍ അടഞ്ഞുപോയോ’ എന്ന് ചോദിക്കുന്നു എന്നു മാത്രം.

കാഴ്ചകള്‍ കാണാതിരിക്കുന്നതിലുമുണ്ടല്ലോ കുഞ്ഞേ രാഷ്ട്രീയം എന്ന് കവി.

“വെറുതെ വോട്ടിനുവേണ്ടിയുള്ള കൂട്ടിക്കൊടുപ്പുകള്‍ ഇല്ലാത്തത് മാത്രമയിരുന്നു ഇടതുപക്ഷത്തിന്റെ കാതല്“

ഹഹഹ. മദനിയുടെ ഭൂതകാലം മദനിയെ എതിര്‍ക്കാനുപയോഗിക്കുന്ന ഇഞ്ചിപ്പെണ്ണിനു എന്തേ സി.പി.എമ്മിന്റെ ആശയ സുരഭിലവും,ത്യാഗോജ്ജ്വലവും,കാതല്‍മയവുമായ ആ “ഭൂതകാല“ത്തിന്റെ പേരില്‍ സി.പി.എമ്മിനെ പിന്തുണച്ചുകൂടാ?

വെറുതെ ഒന്ന് ശ്രമിച്ചുകൂടേ? :)

(അരിവാളും ചുറ്റികയും ഉണ്ടെന്ന് കരുതി പാര്‍ട്ടിയുമായി ബന്ധമൊന്നുമില്ല കേട്ടൊ. ഇടതുചായ്‌വ് ഉണ്ടു താനും.)

ജിവി/JiVi said...

മദനിയെപ്പോലുള്ളവരെ കൂടെക്കൂട്ടിയില്ലെങ്കില്‍ അതായിരിക്കും ഇടതുപക്ഷം ചെയ്യുന്ന തെറ്റ്. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് ഏഷ്യാനെറ്റിന്റെ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ മദനി മറുപടി പറഞ്ഞു. പ്രകോപിപ്പിക്കുന്ന, ദുഷ്ടലാക്കോടെയുള്ള ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരങ്ങള്‍. വാക്കുകളിലും ശരീരഭാഷയിലും തുടിച്ചു നിന്നത് ആത്മാര്‍ത്ഥതയും സത്യസന്ധതയും. പി കെ കുഞ്ഞാലിക്കുട്ടിയിലും രമേശ് ചെന്നിത്തലയിലും ഒരിക്കലും കണ്ടിട്ടില്ലാത്തത്.

Riaz Hassan said...

Sebin Abraham Jacob, Great comments...read worthy. Manoj nice post.. congrats...

t.k. formerly known as thomman said...

മദനിയെ രാഷ്ട്രീയമുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന്ന് ആര്‍ക്കും പ്രശ്നമില്ല. അത് നല്ല കാര്യവുമാണ്. പക്ഷേ, ആ ശ്രമം ഈ തിരഞ്ഞെടുപ്പ് കാലത്ത് തിരക്കിട്ട് ചെയ്യുമ്പോഴാണ് അതു ചെയ്യുന്നവരുടെയും അവരെ പിന്താങ്ങുന്നവരുടെയും ഉദ്ദേശശുദ്ധി സംശയത്തിലാകുന്നത്.

എത്ര വിശദീകരണങ്ങള്‍ നടത്തിയാലും സിപീഎം മദനിയെ കൂടെക്കൂട്ടുന്നത് വോട്ട് കിട്ടാനെന്നേ സാധാരണ വോട്ടര്‍മാര്‍ വിചാരിക്കുകയുള്ളൂ.

ജനശക്തി said...

ഇതേ വിഷയത്തിലെ ഈ ലേഖനവുംലേഖനവും വായിക്കാം.