Tuesday, April 30, 2013

പൊട്ടക്കിണര്‍ വിപ്ളവാചാര്യന്‍

മമ്മാലി


ഭൂതലത്തോട് അടുത്ത വായുവിലെ തലങ്ങള്‍ തമ്മില്‍ ഗണ്യമായ താപനില വ്യത്യാസം വരുമ്പോള്‍ അനുഭവപ്പെടുന്ന പ്രകാശിക പ്രതിഭാസമാണ് മരീചിക. വെള്ളമില്ലാത്തിടത്ത് വെള്ളമുണ്ടെന്ന് തോന്നും. ഗള്‍ഫ് രാജ്യങ്ങളില്‍ ഇപ്പോള്‍ നല്ല ചൂട് കാലാവസ്ഥയാണ്. തൊട്ടാല്‍ പൊള്ളുന്ന ചൂട്. പെട്ടെന്ന് അവിടെ എത്തിപ്പെടുന്നവര്‍ക്ക് പലതും തോന്നും. അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന്റെ അത്തരം ചില തോന്നലുകള്‍ മാധ്യമം പത്രത്തില്‍ കാണുന്നു. കേരളത്തില്‍ മാര്‍ക്കറ്റ് ഇടിഞ്ഞതുകൊണ്ടാവണം, പത്രങ്ങളിലൊന്നും പഴയതുപോലെ സ്ഥാനമില്ല. ഗള്‍ഫിലെത്തിയാല്‍ അത്തരക്കാര്‍ ദിവ്യന്മാരാകും. അപ്പുക്കുട്ടന് ദിവ്യത്വംകൊടുത്ത മാധ്യമക്കാരന്‍, "ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം വേണം. അതുപോലെ, പാര്‍ട്ടിയിലെ ന്യൂനപക്ഷത്തിനും സംരക്ഷണം ആവശ്യമാ' എന്ന് പറയിക്കുന്നു. രാഷ്ട്രീയ പദാവലിയിലേക്ക് അപ്പുക്കുട്ടന്‍വക അതിഗംഭീരമായ സംഭാവനയും- \'കമ്യൂണിസ്റ് മോഡിസം\

മോഡിസത്തിന്റെ ഇരകളായ ന്യൂനപക്ഷത്തിന്റെ സ്ഥാനത്ത് തന്നെത്തന്നെ പ്രതിഷ്ഠിച്ചുനോക്കുകയാണ് അപ്പുക്കുട്ടന്‍. \" ഇ.എം.എസിന്റെ പാതയില്‍നിന്ന് സി.പി.എം ഇന്ന് ഏറെ അകന്നു.  ഇ.എം.എസ് ഇപ്പോള്‍ വീണ്ടും ജീവിച്ചാല്‍ ചൂലെടുത്ത് എ.കെ.ജി സെന്ററിലേക്ക് പോകാനും അവിടെയുള്ളവരെ പുറത്താക്കാനും ജനങ്ങളോട് ആവശ്യപ്പെടുമായിരു\'\' എന്ന കണ്ടെത്തലും അദ്ദേഹം നടത്തുന്നു
. \'ഇ.എം.എസിന്റെ ജീവചരിത്രം എഴുതിയ വ്യക്തിയാണ് ഞാ\' എന്ന് ഇന്നും ഊറ്റംകൊള്ളുന്ന അപ്പുക്കുട്ടനെ പാര്‍ടിയില്‍നിന്ന് പുറത്താക്കിയത് \'ന്യൂനപക്ഷ\'ത്തിന്റെ വക്താവായതുകൊണ്ടായിരുന്നില്ല. മറിച്ച്, പാര്‍ടി രഹസ്യങ്ങള്‍ വലതുപക്ഷ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കുക എന്ന തരംതാണ പണി ചെയ്തതുകൊണ്ടാണ്.

ദേശാഭിമാനിയില്‍ പ്രൂഫ് റീഡറായി ചേര്‍ന്നശേഷം പാര്‍ടിയിലെത്തിയ അപ്പുക്കുട്ടന്‍, പത്രലേഖകന്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചാണ് പാര്‍ടി സംസ്ഥാന കമ്മിറ്റിവരെ എത്തിയത്. ആ തൊഴിലിന്റെ ഭാഗമായി ഇ എം എസിന്റെ ജീവചരിത്രം എഴുതിയിട്ടുണ്ട്; അതിന്റെ റോയല്‍റ്റി സമൃദ്ധമായി വാങ്ങിയിട്ടുമുണ്ട്. ഇടക്കാലത്ത് പാര്‍ടി നില്‍ക്കുന്നത് തന്റെ ചുമലിലാണ് എന്ന് തോന്നിത്തുടങ്ങി. നേതൃത്വത്തിന് ക്ളാസെടുക്കാനും സ്വയം അധികാരകേന്ദ്രമായി ഭാവിക്കാനും തുടങ്ങി.

 പഴയ കെഎസ്യു പ്രവര്‍ത്തകന്റെ ഭാവം പാര്‍ടിയില്‍ പുറത്തെടുത്തപ്പോള്‍, സ്വാഭാവിക പ്രതികരണങ്ങള്‍ വന്നു. സേവ് സിപിഎം ഫോറമെന്നും മാര്‍ക്സിസ്റ് പത്രികയെന്നും വാറോലകളുണ്ടാക്കി നാടുനീളെ പ്രചരിപ്പിച്ച് പാര്‍ടിയെ പിന്നില്‍നിന്ന് കുത്തിയ അപ്പുക്കുട്ടനെ പിടിച്ച് പുറത്താക്കാന്‍ ഇ എം എസ് അടക്കം നേതൃത്വം നല്‍കിയ പാര്‍ടിഘടകമാണ് തീരുമാനിച്ചത്. അന്ന് അതിന് ചൂലൊന്നും വേണ്ടിവന്നില്ല. പാര്‍ടി അച്ചടക്കത്തെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ച ഇ എം എസിന്റെ പേരില്‍ ഇപ്പോള്‍ അപ്പുക്കുട്ടന്‍ സംഘടനാസിദ്ധാന്തം ചമയ്ക്കുമ്പോള്‍, ചരിത്രം അറിയുന്നവരുടെ മനസ്സില്‍ പരമപുച്ഛമേ വരൂ.

യഥാര്‍ഥ ഇടതുപക്ഷത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍സ്ഥാനം സ്വയം തലയില്‍ ചൂടിയിരുന്ന അപ്പുക്കുട്ടന് ഇപ്പോള്‍ വായനക്കാരും കേള്‍വിക്കാരും കുറവാണ്- എല്ലാ വാക്കും നോക്കും സിപിഐ എമ്മിനെതിരെയാകുമ്പോള്‍ ആരും മടുത്തുപോകും. ആര്‍ക്കും വേണ്ടാതായപ്പോള്‍ ആര്‍എംപിയിലാണെത്തിയത്. അവിടെ സമാനഹൃദയനായ ഹരിഹരനൊപ്പം ആത്മീയാചാര്യപ്പട്ടം പങ്കിടുന്നു. അതിന്റെ ഭാഗമായാണ്, അമ്പത്തൊന്നു വെട്ടിന്റെ കണക്കില്‍ ഗള്‍ഫ് യാത്ര.

ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സാക്ഷികള്‍ കൂറുമാറി എന്നല്ല, പ്രോസിക്യൂഷനെതിരെ സാക്ഷികള്‍ എന്ന് ദേശാഭിമാനി വാര്‍ത്ത നല്‍കുന്നതില്‍ സങ്കടമാണത്രെ. വഴിയേ പോകുന്നവരെ നിര്‍ബന്ധിച്ച് സാക്ഷികളാക്കിച്ച് സിപിഐ എമ്മിനെതിരെ കോടതിയിലെത്തിക്കാന്‍ ശ്രമിച്ച പൊലീസിന്റെ കള്ളക്കളിയും രാഷ്ട്രീയലക്ഷ്യവും കാണാനുള്ള കാഴ്ച ഇന്ന് അപ്പുക്കുട്ടന് ഇല്ലേയില്ല.

ബദല്‍രേഖക്കാലത്ത്, വ്യത്യസ്ത \'നിലപാട് സ്വീകരിച്ച\' ഇ കെ നായനാരെ പാര്‍ടി സ്വീകരിച്ചു എന്ന് പരിഭവിക്കുന്നുണ്ട് അപ്പുക്കുട്ടന്‍. നായനാരെയും തന്നെയും തുല്യപ്പെടുത്താനുള്ള അല്‍പ്പത്തം. പിശകുകള്‍ തിരുത്തുന്നവരെ സ്വീകരിക്കുകയും അര്‍ഹമായ നിലയില്‍ ആദരിക്കുകയുംചെയ്യുന്ന പാര്‍ടിയാണിതെന്നതില്‍ പിന്നെയും സംശയം. അപ്പുക്കുട്ടനെപ്പോലെ പാര്‍ടിയെ തകര്‍ക്കാന്‍ ഹീനവൃത്തിക്കു മുതിര്‍ന്ന ഒറ്റുകാര്‍ക്കേ പുറത്തുപോകേണ്ടിവന്നിട്ടുള്ളൂ. ഗൌരിയമ്മയ്ക്ക് ഇനിയൊരിക്കലും സിപിഐ എമ്മുമായി ഒത്തുപോകാന്‍ കഴിയില്ല എന്ന ശാപവചനവും ചൊരിയുന്നുണ്ട് അപ്പുക്കുട്ടന്‍.

 ഗൌരിയമ്മ എന്തുചെയ്യണം എന്നത് അപ്പുക്കുട്ടന്റെ അജന്‍ഡയാകുന്നതെങ്ങനെ? യുഡിഎഫില്‍ ഗൌരിയമ്മയെ പിടിച്ചുനിര്‍ത്തണം എന്ന് അപ്പുക്കുട്ടന് നിര്‍ബന്ധമുണ്ടാകുന്നതെങ്ങനെ? അവിടെയാണ് മനസ്സിലിരിപ്പ് മറയില്ലാതെ പുറത്തുവരുന്നത്. താന്‍ പുറത്തായ സിപിഐ എം നശിച്ചുപോകട്ടെ എന്ന ദുഷ്ടവിചാരമേയുള്ളൂ. അതിനുവേണ്ടി കമ്യൂണിസ്റ് മോഡിസമെന്ന സിദ്ധാന്ത രചനയും നടത്തും.
മുന്‍ കമ്യൂണിസ്റ് എന്നാല്‍ ചീഞ്ഞ കമ്യൂണിസ്റെന്നാണ് പറയാറുള്ളത്. അപ്പുക്കുട്ടനെക്കുറിച്ച് അതും പറയാന്‍ കഴിയില്ല. അദ്ദേഹത്തിന്റേത് തന്നെപ്പൊക്കി രാഷ്ട്രീയമായിരുന്നു. കമ്യൂണിസ്റു പാര്‍ടിയില്‍ കയറിപ്പറ്റുന്ന അത്തരക്കാര്‍ക്ക് ഉണ്ടാകുന്ന അനിവാര്യമായ അനുഭവംതന്നെ അപ്പുക്കുട്ടനും കിട്ടി.

കമ്യൂണിസമെന്നാല്‍ ചുക്കോ ചുണ്ണാമ്പോ എന്നറിയാതെ വേണ്ടാതീനങ്ങള്‍മാത്രം ചെയ്തുകൂട്ടിയ ആള്‍ക്ക് ഇപ്പോള്‍ കമ്യൂണിസവും മോഡിസവും തിരിച്ചറിയാന്‍ കഴിയുന്നില്ല. അല്ലെങ്കിലും അപ്പുക്കുട്ടനെപ്പോലുള്ളവര്‍ക്ക് എന്ത് മോഡി? എത് കാള്‍ മാര്‍ക്സ്? ആ അജ്ഞത സിപിഐ എം നേതാക്കള്‍ക്കെതിരായ തെറിവിളിയായി പരിണമിക്കുമ്പോള്‍ മികച്ച ചികിത്സ എവിടെക്കിട്ടും എന്ന അന്വേഷണത്തിനേ പ്രസക്തിയുള്ളൂ.

പാര്‍ടിക്കകത്തും പുറത്തും നിന്ന് തുരപ്പന്‍ പണിയെടുത്തു പരിചയമുള്ള ഒരാള്‍ക്ക് തുരപ്പന്മാരുടെ ആചാര്യനാകാനേ കഴിയൂ. അതിന് യോജിച്ച വേദിതന്നെ ആര്‍എംപി എന്ന തവളക്കൂട്ടത്തിന്റെ പൊട്ടക്കിണര്‍ വിപ്ളവപരിപാടി. ഇ എം എസ് ജീവിച്ചിരിക്കുമ്പോഴാണ് പാര്‍ടിവിരുദ്ധപ്രവര്‍ത്തനത്തിന് താന്‍ പുറത്താക്കപ്പെട്ടതെന്ന കാര്യമെങ്കിലും ദുബായിലെ ഏപ്രില്‍ചൂടില്‍ അപ്പുക്കുട്ടനെ ബോധ്യപ്പെടുത്താന്‍ ആരെങ്കിലും തയ്യാറാകുമോ ആവോ!

3 comments:

manoj pm said...

പാര്‍ടിക്കകത്തും പുറത്തും നിന്ന് തുരപ്പന്‍ പണിയെടുത്തു പരിചയമുള്ള ഒരാള്‍ക്ക് തുരപ്പന്മാരുടെ ആചാര്യനാകാനേ കഴിയൂ. അതിന് യോജിച്ച വേദിതന്നെ ആര്‍എംപി എന്ന തവളക്കൂട്ടത്തിന്റെ പൊട്ടക്കിണര്‍ വിപ്ളവപരിപാടി. ഇ എം എസ് ജീവിച്ചിരിക്കുമ്പോഴാണ് പാര്‍ടിവിരുദ്ധപ്രവര്‍ത്തനത്തിന് താന്‍ പുറത്താക്കപ്പെട്ടതെന്ന കാര്യമെങ്കിലും ദുബായിലെ ഏപ്രില്‍ചൂടില്‍ അപ്പുക്കുട്ടനെ ബോധ്യപ്പെടുത്താന്‍ ആരെങ്കിലും തയ്യാറാകുമോ ആവോ!

Rajesh said...
This comment has been removed by the author.
kaalidaasan said...

മോഡിയുടെ പ്രാവര്‍ത്തന ശൈലിയും പിണറായി വിജയന്റെ പ്രാവര്‍ത്തന ശൈലിയും ഒന്നാണെന്നു പറയുമ്പോള്‍ ഇത്ര ഉറഞ്ഞു തുള്ളേണ്ടതുണ്ടോ?

എതിര്‍ശബ്ദങ്ങളെ നിശബ്ദമാക്കുന്ന ഫാസിസ്റ്റ് ആണു മോഡി എന്ന് താങ്കള്‍ക്കിപ്പോഴും മനസിലാകുന്നില്ല. മോഡിയെ തീവ്ര ഹിന്ദുത്വയുടെ കണ്ണിലൂടെ മാത്രമേ താങ്കള്‍ക്ക് കാണുവാന്‍ സാധിക്കുന്നുള്ളു. അതിന്റെ കുഴപ്പമാണ്. അത് മാറിക്കിട്ടാന്‍ ദേശഭിമാനിയില്‍ പ്രസിദ്ധീകരിച്ച ഈ അഭിമുഖ സംഭാഷണം വായിച്ചു നോക്കിയാല്‍ മതി.

ഇങ്ങനെയൊക്കെയാണ് ഫാഷിസം കടന്നു വരുന്നത്

ഹിന്ദുത്വ ഒക്കെ മോഡിക്ക് അധികാരത്തിലേക്ക് ചവുട്ടിക്കയറാനുള്ള പടികള്‍ മാത്രമായിരുന്നു. മുസ്ലിം കൂട്ടക്കൊല ആ അധികാരം ​ഉറപ്പിക്കാനുള്ള മൂലക്കല്ലുമായിരുന്നു.

ഇതേ ശൈലി ആണു പിണറായി വിജയനും സ്വീകരിച്ചത്. സി പി എമ്മില്‍ വിഭാഗീയത ഉപയോഗപ്പെടുത്തി വിജയന്‍ പാര്‍ട്ടി സെക്രട്ടറി ആയി. അതു കഴിഞ്ഞ് ലെനിനിസ്റ്റ് സംഘടന തത്വം സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിച്ച് പാര്‍ട്ടിയില്‍ ഫാസിസ്റ്റ് ആയി. അതു തന്നെയാണു മോഡിയും ചെയ്തത്. ഹിന്ദുത്വയുടെ അമരക്കരനായി അധികാരത്തിലേറി. മുസ്ലിം വെറുപ്പ് അധികാരം ഉറപ്പിക്കാനും ഉപയോഗപ്പെടുത്തി. മോഡിയും വിജയനും ഒരു പോലെ വിജയിച്ചു.


വി എസില്‍ ഇപ്പോള്‍ ആരോപിക്കുന്ന കുറ്റങ്ങളൊക്കെ ചെയ്തകാലത്ത് അതിന്റെ അമരക്കാരനായിരുന്നു വിജയന്‍. ലോറന്‍സ് അത് വിളിച്ചു പറഞ്ഞപ്പോള്‍ ലോറന്‍സിനെതിരെ ഉടന്‍ നടപടി ഉണ്ടായി. അതിനു പറയുന്ന ന്യായീകരണം  ഗൌരിയമ്മയെ വിമര്‍ശിക്കുന്നു എന്നും. സി പി എം അംഗമല്ലത്ത ഗൌരിയമ്മയെ വിമര്‍ശിച്ചാല്‍ എന്തിനാണൂ വിജയനു പൊള്ളുന്നത്? പതിറ്റാണ്ടുകളോളം വി എസിനെ കിട്ടാവുന്ന വേദികളിലൊക്കെ ചീത്ത പറഞ്ഞു നടന്നപ്പോഴൊന്നും ലോറന്‍സ് ചെയ്തത് തെറ്റാണെന്ന് വിജയനോ കൂടെയുള്ള അശ്രിതര്‍ക്കോ തോന്നിയില്ല. ഇപ്പോള്‍ തമ്പ്രാനെതിരെ പറഞ്ഞപ്പോള്‍ ആശ്രിതര്‍ക്കും തമ്പ്രാനും അത് ബുദ്ധിമുട്ടുണ്ടാക്കുന്നു. 6 സഖാക്കളെ വെടി വച്ചു കൊന്ന എം വി രാഘവനെ പോയി കാണാന്‍ ഇപ്പോള്‍ എന്താണു പ്രചോദനം?

എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്ന മോഡിയുടെ അതേ ശൈലി തന്നെയാണു പിണറായി വിജയനുമുള്ളത്. മോഡിയെ എതിര്‍ത്തവരെയൊക്കെ ബി ജെ പി യില്‍ നിന്നും പുറത്താക്കി. വിജയനെ എതിര്‍ത്തവരെയൊക്കെ വിജയനും പുറത്താക്കുന്നു. ഇപ്പോള്‍ വി എസിനെയും പുറത്തക്കാന്‍ ശ്രമിക്കുന്നു. അതാണു മോഡിസം എന്ന് അപ്പുക്കുട്ടന്‍ പറഞ്ഞതും.