Wednesday, June 24, 2009

നുണപറയാന്‍ സിബിഐ

ഭസ്മാസുരന് വരംകൊടുത്തതുപോലെ തോന്നുന്നുണ്ടാകും ഇപ്പോള്‍ കോണ്‍ഗ്രസിന്. ഒരു ഇല്ലാക്കേസ് തല്ലിപ്പഴുപ്പിച്ച് പിണറായി വിജയനെ പ്രതിയാക്കാന്‍ നടത്തിയ അഭ്യാസങ്ങള്‍ തിരിഞ്ഞുകുത്തുകയാണ്. ഇന്നത് കാര്‍ത്തികേയന്റെ കഴുത്തില്‍ ചുറ്റിപ്പിടിച്ചിരിക്കുന്നു. നാളെ ആന്റണിയുടെ കുത്തിന് പിടിക്കും. അടുത്ത ഊഴം കടവൂര്‍ ശിവദാസന്റേതാകും-അപ്പോഴും ആന്റണിക്ക് ഒഴിഞ്ഞുമാറാനാവില്ല. കാര്‍ത്തികേയനെ പ്രതിപ്പട്ടികയിലോ സാക്ഷിപ്പട്ടികയിലോ ചേര്‍ക്കാതെയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. കാര്‍ത്തികേയന്റെ മൊഴി കിട്ടാന്‍ അഡ്വക്കറ്റ് ജനറല്‍ ആവശ്യപ്പെട്ടിട്ടും സിബിഐ കൊടുത്തില്ല. എസ്എന്‍സി ലാവ്ലിന്‍ കേസ് കെട്ടിപ്പടുക്കണമെങ്കില്‍ ഒരു ഗൂഢാലോചന ഉണ്ടാക്കണം. പിണറായി വിജയന്‍ മാത്രം പങ്കെടുക്കുന്ന ഗൂഢാലോചന ഉണ്ടാകില്ലല്ലോ. അതുകൊണ്ട് കാര്‍ത്തികേയന്‍ തുടങ്ങിവച്ച ഗൂഢാലോചനയില്‍ പിണറായി വിജയന്‍ പിന്നീട് പങ്കാളിയായി എന്ന വങ്കത്തം എഴുതിവച്ചു. രണ്ടുപേരും ഗൂഢാലോചന നടത്തിയതിനോ അഴിമതി നടത്തിയതിനോ തെളിവൊന്നുമില്ല. പക്ഷേ, കാര്‍ത്തികേയന്‍ പ്രതിയുമല്ല; സാക്ഷിയുമല്ല. തെളിവില്ലെങ്കിലും പിണറായി പ്രതി! സിബിഐ ഈ കേസ് സംബന്ധിച്ച് സ്വന്തം വഴിയില്‍ ഒരു നിയമോപദേശം തേടിയതായി കേട്ടിരുന്നു. ഇതില്‍ കേസില്ല; അന്വേഷണംതന്നെ ഏറ്റെടുക്കേണ്ടതില്ല എന്നാണത്രേ കിട്ടിയ ഉപദേശം. എന്നാല്‍, രാഷ്ട്രീയ യജമാനന്മാരെ തൃപ്തിപ്പെടുത്താന്‍ കേസ് ഏറ്റെടുക്കേണ്ടിവന്നു; അത് തല്ലിപ്പഴുപ്പിക്കേണ്ടിവന്നു.

അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍തന്നെ തെളിഞ്ഞതാണ് രാഷ്ട്രീയ ഗൂഢലക്ഷ്യത്തിനുവേണ്ടി ഉണ്ടാക്കിയ കേസാണ് ഇതെന്ന്. പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി ആവശ്യപ്പെട്ടപ്പോള്‍ സിബിഐ റിപ്പോര്‍ട്ട് അഡ്വക്കറ്റ് ജനറല്‍ പരിശോധിച്ചു. ആദ്യം നടന്ന നിയമപരിശോധനയാണത്. അഡ്വക്കറ്റ് ജനറല്‍ കണ്ടെത്തിയത്, ഈ കേസ് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നാണ്. രണ്ട് മുന്‍ ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി അപേക്ഷയില്‍ സംസ്ഥാന സര്‍ക്കാരും കേസിന്റെ നിയമവശങ്ങള്‍ പരിശോധിച്ച്, നിയമസാധുത ഇല്ലാത്തതാണെന്നു കണ്ടെത്തി. എന്നാല്‍, ഗവര്‍ണര്‍ ആര്‍ എസ് ഗവായ് സിബിഐയുടെ രാഷ്ട്രീയത്തട്ടിപ്പിന് കൈയൊപ്പ് ചാര്‍ത്തുകയാണുണ്ടായത്. അതിന്റെ ബലത്തില്‍ കോടതിയിലെത്തിയ കേസ് പ്രഥമദൃഷ്ട്യാ കുഴപ്പത്തിലാണെന്ന് കോടതിയും കണ്ടെത്തിയിരിക്കുന്നു. എല്ലാ നിയമ പരിശോധനകളിലും അയോഗ്യത കല്‍പ്പിക്കപ്പെട്ടതാണ് സിബിഐയുടെ കേസ്.

പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ നവീകരണ കരാര്‍ എങ്ങനെ നടപ്പാക്കിയോ അതേ രീതിയിലാണ് കുറ്റ്യാടി എക്സ്റ്റന്‍ഷന്‍ പദ്ധതിയുടെ കരാറും നടപ്പാക്കിയത്. കുറ്റ്യാടി കരാര്‍ സമ്പൂര്‍ണമായും യുഡിഎഫ് സര്‍ക്കാരിന്റെ സൃഷ്ടിയാണ്. അവിടെ ഇല്ലാത്ത അഴിമതി എങ്ങനെ ഇവിടെ എന്ന ലളിതമായ ചോദ്യത്തിനുപോലും ഉത്തരം നല്‍കാനാകാതെയാണ് സിബിഐ ഈ കേസില്‍ കുറ്റപത്രമുണ്ടാക്കിയത്. യജമാനഭക്തിയില്‍ സ്ഥലകാലം മറന്ന് പൊലീസുകാരുടെ വെപ്രാളപ്രകടനം മാത്രമാണ് ഈ കേസിലെ ഇതുവരെയുള്ള നടപടികളെന്ന് പ്രത്യേക കോടതിയുടെ ആദ്യപ്രതികരണത്തില്‍നിന്നുതന്നെ തെളിഞ്ഞിരിക്കുന്നു. കുറ്റപത്രം വായിച്ച് കോടതി പറഞ്ഞത്, പേരുണ്ടെങ്കിലും പ്രതിയാക്കാത്തവരെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കണമെന്നാണ്. അതിനര്‍ഥം പ്രഥമദൃഷ്ട്യാതന്നെ കുറ്റപത്രം അസംബന്ധമാണ് എന്നാണ്. യഥാര്‍ഥത്തില്‍ ലാവ്ലിന്‍ അഴിമതിയില്ലാത്ത അഴിമതിക്കേസാണ് എന്ന വാദമാണ് ഇവിടെ എല്ലാ അര്‍ഥത്തിലും തെളിയിക്കപ്പെടുന്നത്. രാഷ്ട്രീയപ്രേരിതമായി കെട്ടിച്ചമച്ച കേസാണിതെന്ന് ഇനി സിപിഐ എമ്മിന് പറയേണ്ടതില്ല. കോടതിതന്നെ അത് വ്യക്തമാക്കിയിരിക്കുന്നു. ഇതേ കാര്യം നേരത്തെ അഡ്വക്കറ്റ് ജനറലും പറഞ്ഞതാണ്.

1995 ആഗസ്ത് പത്തിന് ഒപ്പുവച്ച എംഒയു പ്രകാരം 1996 ഫെബ്രുവരി 24ന് ജി കാര്‍ത്തികേയന്‍ മന്ത്രിയായിരുന്ന കാലത്തുതന്നെ ലാവ്ലിനുമായി കെഎസ്ഇബി പദ്ധതി നടത്തിപ്പിന് കരാറില്‍ ഏര്‍പ്പെട്ടിരുന്നു. ഇതുപ്രകാരം 181.51 കോടി രൂപ മൂന്ന് പദ്ധതിക്കുമായി കനേഡിയന്‍ സാധന സാമഗ്രികള്‍ക്ക് ചെലവുവരുമെന്ന് കണക്കാക്കിയിരുന്നു. പിണറായി വിജയന്‍ 1996 മേയില്‍ മന്ത്രിയായി ചുമതലയേല്‍ക്കുമ്പോള്‍ പദ്ധതി നിര്‍വഹണത്തിന് നടപ്പാക്കാന്‍ ബാധ്യതപ്പെട്ട ഒരു കരാര്‍ നിലവിലുണ്ടായിരുന്നു.1996 ഫെബ്രുവരിയിലെ ആ കരാറില്‍നിന്ന് പിന്നീട് പിന്‍വാങ്ങാന്‍ സര്‍ക്കാരിന് കഴിയുമായിരുന്നില്ല. 24.04 കോടി രൂപ കസള്‍ട്ടന്‍സി ഫീ നല്‍കാന്‍ ധാരണയുണ്ടായിരുന്നു. കരാറില്‍നിന്ന് പിന്‍വാങ്ങിയിരുന്നെങ്കില്‍ കരാറിലെ 17-ാം വകുപ്പുപ്രകാരം പാരീസിലെ ഇന്റര്‍നാഷണല്‍ ചേംബര്‍ ഒാഫ് കൊമേഴ്സ് മുമ്പാകെ കെഎസ്ഇബിക്ക് എതിരായി കേസുകള്‍ വരുമായിരുന്നു. അത് അനാവശ്യമായ കാലതാമസവും സാമ്പത്തികനഷ്ടവും വരുത്തിവയ്ക്കുമായിരുന്നു. മാത്രമല്ല, സംസ്ഥാനം ഗുരുതരമായ വൈദ്യുതി പ്രതിസന്ധി നേരിട്ട സാഹചര്യത്തില്‍ ഒരു ഭരണാധികാരി അപ്രകാരം ഒരു തീരുമാനമെടുക്കുന്നത് യുക്തിരഹിതമാണ്.

1996 ഫെബ്രുവരി 24ന് പിഎസ്പി(പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍) കരാര്‍ ഒപ്പിട്ട അന്നുതന്നെയാണ് കുറ്റ്യാടി എക്സ്റ്റന്‍ഷന്‍ പദ്ധതിക്കുള്ള സപ്ളൈ കരാര്‍ എസ്എന്‍സി ലാവ്ലിനുമായി ഒപ്പിട്ടത്. ആ പദ്ധതിയും ഏറ്റെടുത്ത് നടത്താന്‍ പിന്നീട് മന്ത്രിയായി വന്ന പിണറായി വിജയന്‍ നിര്‍ബന്ധിക്കപ്പെടുന്ന സാഹചര്യമുണ്ടായി. ഈ പദ്ധതികളുടെ നടത്തിപ്പിനാവശ്യമായ വായ്പ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ക്കു മാത്രമാണ് 1996 ഒക്ടോബറില്‍ കനഡയിലേക്ക് പോയത്. പിണറായി വിജയന്റെ കനഡയാത്രയുടെ മിനിട്സ് പരിശോധിച്ചാല്‍ ഈ പദ്ധതികള്‍ നടപ്പാക്കുന്നതിനുവേണ്ടി വായ്പ ലഭിക്കുന്നതിനായാണ് പോയതെന്നും മറിച്ച് കനഡയില്‍നിന്ന് വാങ്ങുന്ന യന്ത്രസാമഗ്രികളുടെ വില നിശ്ചയിച്ചുറപ്പിക്കാനല്ല എന്നും കാണാവുന്നതാണ്-അഡ്വക്കറ്റ് ജനറല്‍ അക്കമിട്ട് നിരത്തിയ കാര്യങ്ങളാണിവ.

പിണറായി വിജയന്‍ മന്ത്രിയായി ചുമതലയേല്‍ക്കുന്നതിന് മുമ്പുതന്നെ 1996 ഫെബ്രുവരി 24ലെ കരാര്‍പ്രകാരം പദ്ധതി നടത്തിപ്പിനായി യന്ത്രസാമഗ്രികളും അത് വാങ്ങുന്നതിനുള്ള വായ്പയും കനഡയില്‍നിന്ന് വാങ്ങാന്‍ തീരുമാനിച്ചിരുന്നു. ഈ കരാര്‍പ്രകാരം ഉണ്ടായിരുന്ന യന്ത്രസാമഗ്രികളുടെ വില 157.47 കോടി രൂപയില്‍നിന്ന് സപ്ളൈ കോട്രാക്ട് ഒപ്പിടുമ്പോള്‍ പത്തുശതമാനം സ്പെയര്‍ പാര്‍ട്സ് വിലകൂടി ചേര്‍ത്തശേഷവും 149.98 കോടി രൂപയായി കുറയ്ക്കുകയുണ്ടായി. കസള്‍ട്ടന്‍സി ഫീസ് 24.04 കോടി രൂപയില്‍നിന്ന് 17.88 കോടി രൂപയായി കുറച്ചു. 1998ജൂലൈ ആറിന് ഒപ്പിട്ട റിവിഷന്‍ കരാര്‍പ്രകാരം കനേഡിയന്‍ യന്ത്രസാമഗ്രികളുടെ വില 131.27 കോടിയായി വീണ്ടും കുറച്ചു. ഏതെങ്കിലും രൂപത്തില്‍ ലാവ്ലിനുമായി ധാരണ ഉണ്ടാക്കിയിരുന്നെങ്കില്‍ ഇപ്രകാരം ലാവ്ലിന്‍ വഴി നടപ്പാക്കേണ്ട കരാര്‍ തുകയില്‍ കുറവ് വരുത്താന്‍ ശ്രമിക്കുമായിരുന്നില്ല. മാത്രമല്ല, കനഡയില്‍നിന്ന് ഇറക്കുമതിചെയ്യേണ്ട സാധനസാമഗ്രികളില്‍ ചിലത് ഇന്ത്യയില്‍നിന്ന് ടെന്‍ഡറിലൂടെ വാങ്ങാനും തീരുമാനിച്ചു-അഡ്വക്കറ്റ് ജനറല്‍ സംസ്ഥാന സര്‍ക്കാരിന് നല്‍കിയ നിയമോപദേശത്തില്‍ പറയുന്നു.

ഇതിനര്‍ഥം, ഈ കരാറിന്റെ പേരില്‍ എന്തെങ്കിലും കേസുണ്ടാകണമെങ്കില്‍ അത് കരാറിന്റെ ശില്‍പ്പിയായ കാര്‍ത്തികേയന്റെ പേരിലാണ് എന്നാണ്. പക്ഷേ, അതൊന്നും നോക്കാനുള്ള സന്മനസ്സ് സിബിഐക്കോ ആ ഏജന്‍സിയെ വിഡ്ഢിവേഷം കെട്ടിച്ചവര്‍ക്കോ ഉണ്ടായില്ല. അതിന്റെ വിലയാണ് ഇനി അവര്‍ ഒടുക്കേണ്ടത്. ഐപിസി 120 ബി, 420 വകുപ്പുകള്‍ പ്രകാരം പ്രതികള്‍ കുറ്റം ചെയ്തതായാണ് പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി അപേക്ഷയില്‍ സിബിഐ ആരോപിച്ചത്. 120 ബി വകുപ്പു പരാമര്‍ശിക്കുന്ന ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം നിലനില്‍ക്കണമെങ്കില്‍ പ്രതികള്‍ തമ്മില്‍ കൂടിയാലോചിച്ച് ഒരു കരാറിന്റെ അടിസ്ഥാനത്തില്‍ നിയമപരമായോ അല്ലാതെയോ ഒരു ഗൂഢാലോചനയില്‍ ഏര്‍പ്പെട്ടിട്ടുള്ളതായി കണ്ടെത്തണം. അങ്ങനെ സിബിഐ ആരോപിക്കുന്നുപോലുമില്ല.

ജി കാര്‍ത്തികേയന്റെ കാലത്ത് 1995 ആഗസ്ത് പത്തിനാണ് പള്ളിവാസല്‍, ശെങ്കുളം പദ്ധതികളുമായി ബന്ധപ്പെട്ട് ആദ്യം എംഒയു ഒപ്പിട്ടത്. തുടര്‍ന്ന് കാര്‍ത്തികേയന്റെ കാലത്തുതന്നെ 1996 ഫെബ്രുവരി 24ന് വിശദമായ കസള്‍ട്ടന്‍സി കരാറും ഒപ്പുവച്ചു. സിബിഐ റിപ്പോര്‍ട്ടില്‍ പലേടത്തും ജി കാര്‍ത്തികേയനാണ് ഈ ഗൂഢാലോചനയ്ക്ക് അടിസ്ഥാനമിട്ടതെന്നും ഇത്തരമൊരു ഗൂഢാലോചനയ്ക്ക് രൂപം നല്‍കിയതെന്നും ആരോപിക്കുന്നുണ്ടെങ്കിലും കാര്‍ത്തികേയനെതിരായി ഒരു വിധ തെളിവും ഇല്ലെന്നും പറയുന്നു. ഈ അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ ഒരു ഗൂഢാലോചനക്കുറ്റവും മറ്റു പ്രതികള്‍ക്കെതിരായും നിലനില്‍ക്കുന്നതല്ല. ഗൂഢാലോചനയ്ക്ക് രൂപം നല്‍കിയതും തുടക്കമിട്ടതുമായ വ്യക്തിക്കെതിരെ തെളിവില്ലെന്ന് സിബിഐതന്നെ റിപ്പോര്‍ട്ടില്‍ സമ്മതിക്കുന്നതിനാല്‍ അവര്‍ ആരോപിക്കുന്ന ഗൂഢാലോചന നിയമപരമായി നിലനില്‍ക്കില്ല. ആരോപണം അടിസ്ഥാനപരമായി നിലനില്‍ക്കുന്നതുമല്ല.

ഇതെല്ലാം എജി പറഞ്ഞിട്ടും അത് തള്ളിയ ഗവര്‍ണര്‍ക്കും കോടതിയുടെ ഇടപെടലോടെ വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുന്നു. കേസിന്റെ ഗതി മാറിയിരിക്കുന്നു. കാര്‍ത്തികേയന്റെ പങ്കാളിത്തം അന്വേഷിക്കുമ്പോള്‍ അന്ന് സര്‍ക്കാരിനെ നയിച്ച ആന്റണിയെ മാറ്റിനിര്‍ത്താനാവില്ല. മലബാര്‍ ക്യാന്‍സര്‍സെന്ററിന് ലഭിക്കുമായിരുന്ന പണം വാങ്ങിയെടുക്കാതിരുന്നതാണ് ഈ കേസിലെ യഥാര്‍ഥ പ്രശ്നം. ധാരണാപത്രം അസാധുവാക്കിയവരും സഹായവാഗ്ദാനവുമായി വന്നവരോട് മിനിമം മര്യാദ കാണിക്കാതെ തട്ടിയകറ്റിയവരുമെല്ലാം ഇനി നിയമത്തിനുമുന്നില്‍ വരേണ്ടതുണ്ട്. ലാവ്ലിന്‍ കേസ് രാഷ്ട്രീയമാണെന്ന ശരിയായ വിലയിരുത്തലില്‍ എല്ലാവരും എത്താന്‍ ഇനി അധികം സമയം വേണ്ടതില്ല എന്നര്‍ഥം. കുറച്ചുകാലം കോണ്‍ഗ്രസ് കെട്ടി വലിക്കട്ടെ സ്വയംകൃതാനര്‍ഥം.

Friday, June 12, 2009

ഗവര്‍ണര്‍ എഴുതിയ അബദ്ധപഞ്ചാംഗം

ഗവര്‍ണര്‍ ഗവായ് എന്തോ മിടുക്കുകാട്ടി എന്ന് പ്രചരിപ്പിക്കുന്നവരുണ്ട്. ലാവ്ലിന്‍ കേസില്‍ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി മന്ത്രിസഭയെ ധിക്കരിച്ചുകൊണ്ട് നല്‍കിയതാണ് ഗവര്‍ണര്‍ കാണിച്ച മിടുക്കെങ്കില്‍ അത് ആഘോഷക്കാര്‍ക്ക് രുചിക്കുന്നതുതന്നെ. ഞായറാഴ്ച ദിവസം പടച്ചവന്‍പോലും വിശ്രമിക്കുമ്പോഴാണ് സിബിഐയിലെ ഏതാനും പൊലീസുകാരെ രാജ്‌ഭവനിലേക്ക് വിളിച്ചുവരുത്തി ഗവര്‍ണര്‍ 'പ്രോസിക്യൂഷന്‍ അനുമതിപത്രം' കൈമാറിയത്. പത്രങ്ങളും ചാനലുകളും ഗവര്‍ണറുടെ വാക്കുകളും നിഗമനങ്ങളും പലതരത്തില്‍ കൊടുത്തുകൊണ്ടേയിരിക്കുന്നു. എന്നാല്‍, ആ റിപ്പോര്‍ട്ട് ആഴത്തില്‍ ആരെങ്കിലും പരിശോധിച്ചതായി കണ്ടില്ല. എന്തൊക്കെ കാരണങ്ങളാലാണ് അനുമതി നല്‍കുന്നത്, അനുമതി നിഷേധിച്ചുള്ള മന്ത്രിസഭാ തീരുമാനത്തെ തള്ളിക്കളയാന്‍ നിരത്തുന്ന ന്യായങ്ങള്‍ എന്തൊക്കെ, അഡ്വക്കറ്റ് ജനറല്‍ നിയമോപദേശങ്ങളില്‍ ചൂണ്ടിക്കാട്ടിയ കാര്യങ്ങളോട് എങ്ങനെയാണ് പ്രതികരിക്കുന്നത്, തന്റെ നിഗമനങ്ങള്‍ക്ക് ആധാരമായി ആശ്രയിച്ച നിയമവ്യവസ്ഥകള്‍ എന്തൊക്കെ, തേടിയ നിയമോപദേശങ്ങള്‍ ആരുടെയെല്ലാം-ഇത്തരം കാര്യങ്ങളാണ് ഗവര്‍ണറുടെ തീരുമാനത്തില്‍ പരിശോധനാ വിഷയമാക്കേണ്ടത്.
യുഡിഎഫ് നല്‍കിയ നിവേദനമോ അഡ്വക്കറ്റ് രാംകുമാര്‍ മാതൃഭൂമിയില്‍ എഴുതിയ ലേഖനമോ പകര്‍ത്തിയെടുത്ത് ഉണ്ടാക്കിയ ഒരു തട്ടിപ്പുറിപ്പോര്‍ട്ട് എന്നതിനപ്പുറം ഒന്നുമല്ല ഗവര്‍ണറുടേത്. പൊതുതാല്‍പ്പര്യവും സംസ്ഥാനതാല്‍പ്പര്യവും മാനിച്ചാണ് താന്‍ അനുമതി നല്‍കിയതെന്ന് ഗവര്‍ണര്‍ പറയുന്നു. എന്താണ് പൊതുതാല്‍പ്പര്യത്തിന്റെ മാനദണ്ഡം? നാലുപത്രങ്ങള്‍ തുടര്‍ച്ചയായി വാര്‍ത്തയെഴുതിയതും ഉമ്മന്‍ചാണ്ടി നിവേദനം നല്‍കിയതും പൊതുതാല്‍പ്പര്യമായി കോണ്‍ഗ്രസ് ഭക്തനായ ഗവായിക്കുതോന്നാം. എന്നാല്‍, നിയമത്തിന്റെ മുന്നില്‍ അത് അങ്ങനെയാകുമോ? ഉമ്മന്‍ചാണ്ടിയും കെ എം മാണിയും ചെന്ന് ക്ളാസെടുത്തുകൊടുത്തതിന് അപ്പുറമുള്ള വിശാല താല്‍പ്പര്യമൊന്നും ഇക്കാര്യത്തില്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നാണ് പ്രഥമദൃഷ്ട്യാ തെളിയുന്നത്. അല്ലെങ്കില്‍തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭ അറിയാത്ത വിശാലതാല്‍പ്പര്യം രാജ്‌ഭവന്റെ മതിലുചാടിക്കടന്ന് എങ്ങനെ ഗവായിക്കുമുന്നിലെത്തി എന്ന് വിശദീകരിക്കേണ്ടിവരും. സംസ്ഥാന മന്ത്രിസഭയുടേത് യുക്തിരഹിതവും പക്ഷപാതപരവുമായ തീരുമാനമാണെന്ന് ഗവര്‍ണര്‍ ആക്ഷേപിക്കുന്നുണ്ട്. എങ്ങനെ അത്തരമൊരു വിലയിരുത്തലിലെത്തി എന്നുപക്ഷേ പറയുന്നുമില്ല. മൈതാന പ്രസംഗത്തില്‍ ഇതൊക്കെ ആകാം. ഉത്തരവാദപ്പെട്ട ഭരണഘടനാ സ്ഥാനത്തിരിക്കുന്നയാള്‍ സുപ്രധാന തീരുമാനമെടുക്കുമ്പോള്‍ വാചകക്കസര്‍ത്തല്ല, സാധൂകരണവും അടിസ്ഥാനവുമുള്ള നിഗമനങ്ങളാണ് പറയേണ്ടത്. അതില്ലാതെ പക്ഷപാതവും യുക്തിരാഹിത്യവും ആരോപിക്കുന്നത് ഉമ്മന്‍ചാണ്ടിയുടെ നാവാണ് തന്നില്‍ വിളയാടുന്നതെന്ന പ്രഖ്യാപനമായി ചുരുങ്ങിപ്പോകുന്നു. ഇത്തരമൊരു സൂത്രപ്പണിയാണ് ഇന്ദിര ഗാന്ധിക്കുവേണ്ടി അടിയന്തരാവസ്ഥാ പ്രഖ്യാപനത്തില്‍ ഒപ്പുവയ്ക്കുമ്പോള്‍ ഫക്രുദീന്‍ അലി അഹമ്മദും ചെയ്തതെന്നോര്‍ക്കാം. ഒരുതരത്തിലുമുള്ള സാധുവായ നിയമോപദേശം തേടിയല്ല ഗവര്‍ണര്‍ തന്റെ നിഗമനത്തിലെത്തിയത് എന്നതാണ് ഇതിലെ അത്ഭുതകരമായ വസ്തുത. അറ്റോര്‍ണി ജനറലിന്റെയോ സൊളിസിറ്റര്‍ ജനറലിന്റെയോ അഭിപ്രായം തേടിയതായി ഗവര്‍ണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നില്ല. ഗവര്‍ണര്‍പോലും പേരുവെളിപ്പെടുത്താന്‍ മടിക്കുന്ന ഒരു റിട്ട. ഹൈക്കോടതി ജഡ്ജിയുടെ അഭിപ്രായമാണത്രേ ആധികാരിക രേഖയായി പരിഗണിച്ചത്. മന്ത്രിസഭ പരിശോധിച്ചത് അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശമടക്കമുള്ള രേഖകളാണ്. എല്ലാ രേഖയും പരിശോധിച്ചാണ് തീരുമാനമെന്ന് ഗവര്‍ണര്‍ക്ക് എഴുതിക്കൊടുത്തിട്ടുമുണ്ട്. ആ തീരുമാനം തള്ളിക്കളയുമ്പോള്‍ എന്തുകൊണ്ട് അഡ്വക്കറ്റ് ജനറലിനേക്കാള്‍ വലിയ ഒരു ഭരണഘടനാസ്ഥാപനത്തിന്റെ-സൊളിസിറ്റര്‍ ജനറലിന്റെയോ അറ്റോര്‍ണി ജനറലിന്റെയോ ഉപദേശം തേടണമെന്ന് ഗവായിക്ക് തോന്നിയില്ല? അവര്‍ എതിരായി പറയുമെന്ന് ഭയന്നോ? അതോ അവരുടെ എതിരഭിപ്രായങ്ങള്‍ കിട്ടിയിട്ടും പൂഴ്ത്തിവച്ചോ? അറ്റോര്‍ണി ജനറലിന്റെ അഭിപ്രായം തേടി എന്നും മറ്റും നിരന്തരം വാര്‍ത്തകള്‍ വന്ന സ്ഥിതിക്ക് അക്കാര്യത്തില്‍ സംശയങ്ങള്‍ നിലനില്‍ക്കുന്നു.
പത്രങ്ങളില്‍ വന്നമട്ടില്‍ ഗവര്‍ണറുടെ റിപ്പോര്‍ട്ട് വായിക്കുമ്പോള്‍, കാര്യങ്ങള്‍ നേരെ ചൊവ്വേ മനസ്സിലാക്കുന്നവര്‍ക്ക് പുച്ഛിക്കാനേ തോന്നൂ. എവിടെനിന്നാണ് ഈ മനുഷ്യന്‍ കണക്കുകള്‍ ഉദ്ധരിച്ചത്? എത്രകോടി രൂപയുടെ കരാറാണ് എസ്എന്‍സി ലാവ്ലിന് നല്‍കിയതെന്നുപോലും ഗവണര്‍ക്ക് അറിയില്ല. 243. 98 കോടിക്ക്, നാട്ടില്‍നിന്നുള്ള യന്ത്രസാമഗ്രികള്‍ വാങ്ങാനടക്കമുള്ള കരാര്‍ ലാവ്ലിന് നല്‍കി എന്നാണ് ഗവര്‍ണര്‍ എഴുതുന്നത്. അതിനര്‍ഥം വ്യഗ്രതയോടെ ഉമ്മന്‍ചാണ്ടിയും അതുപോലുള്ള വിഷജീവികളും ഇച്ഛിച്ചമട്ടില്‍ തീരുമാനം എഴുതിക്കൊടുത്തെന്നാണ്. ഇന്നാട്ടിലെ യന്ത്രസാമഗ്രികള്‍ വാങ്ങാനുള്ള ഉത്തരവാദിത്തം കെഎസ്ഇബിതന്നെയാണ് നിര്‍വഹിച്ചതെന്നും ലാവ്ലിന് നല്‍കിയത് കണ്‍സല്‍ടന്‍സിയടക്കം 149 കോടിയുടെ കരാറാണെന്നും ഈ പ്രശ്നം ആദ്യം പഠിക്കുമ്പോള്‍ മനസ്സിലാകുന്ന വസ്തുതയാണ്. എന്നിട്ടും ഗവര്‍ണര്‍ക്ക് അതറിയില്ല! സിബിഐക്കുപോലും കണ്ടെത്താനാകാത്ത കണക്ക് ഗവായ് എഴുതിവച്ചിരിക്കുന്നു! പ്രഥമദൃഷ്ട്യാ കേസുണ്ടെന്നു കണ്ടെത്തിയാല്‍ പോരാ, അങ്ങനെ കണ്ടെത്താനുള്ള സാഹചര്യവും ഗവര്‍ണര്‍ വിശദീകരിക്കണം. അതിന്, അഡ്വക്കറ്റ് ജനറല്‍ നിരത്തിയ വാദങ്ങള്‍ തെറ്റാണെന്ന് സ്ഥാപിക്കണം. അങ്ങനെ ഒരു നിയമപരമായ പരിശോധനയും നിഗമനവുമില്ലെങ്കില്‍ ഗവര്‍ണറുടെ റിപ്പോര്‍ട്ടിന് എവിടെയാണ് സാധുത?
ഇത്തരം കാര്യങ്ങള്‍ സിബിഐക്കും നല്ല ബോധ്യമുണ്ടെന്നുതോന്നുന്നു. അതുകൊണ്ടാണ് ഇടിയും മിന്നലുമെന്നപോലെ വേഗത്തില്‍ കാര്യങ്ങള്‍ നീങ്ങുന്നത്. ഗവര്‍ണര്‍ അനുമതി നല്‍കിയത് ഞായറാഴ്ച. അത് സിബിഐയുടെ ചെന്നൈ ഓഫീസിലെ കന്തസ്വാമിക്ക് കിട്ടിയത് തിങ്കളാഴ്ച. രണ്ടാഴ്ചയ്ക്കുള്ളില്‍ കുറ്റപത്രമെന്നാണ് അന്നു പറഞ്ഞത്. ഡല്‍ഹിയില്‍നിന്ന് ഉടനെ തിരുത്തി ഒരാഴ്ചകൊണ്ട് എന്നാക്കി. ഇപ്പോഴിതാ, നാലാം നാള്‍ അപൂര്‍ണമെന്ന് കോടതിതന്നെ പറയുന്ന കുറ്റപത്രവും കെട്ടിപ്പേറി സിബിഐ കോടതിയില്‍ എത്തിയിരിക്കുന്നു. ഗവര്‍ണറുടെ അബദ്ധപഞ്ചാംഗം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടാലോ, അങ്ങനെ കുറ്റപത്രം നല്‍കുന്നത് തടയപ്പെട്ടാലോ എന്ന പേടി.
ഇവിടെ നിയമമോ കീഴ്വഴക്കമോ ഒന്നും പ്രശ്നമാകുന്നില്ല. എങ്ങനെയെങ്കിലും ലാവ്ലിന്‍ കേസ് വാര്‍ത്തയില്‍ നില്‍ക്കണമെന്ന അമിതാഭിനിവേശം. ഇവിടെ ഗവര്‍ണര്‍ സിബിഐ എന്ന ചക്കിക്കൊത്ത ചങ്കരന്‍. ചക്കിയെയും ചങ്കരനെയും പോറ്റുന്ന യുഡിഎഫ്-മാധ്യമ-വഞ്ചകക്കൂട്ടം. ഗവര്‍ണര്‍ അബദ്ധമെഴുതിവച്ചാലും അതിനെതിരെ കൃഷ്ണയ്യരെപ്പോലുള്ള നിയമജ്ഞര്‍ പ്രതികരിച്ചാലും അതൊന്നും ഇവര്‍ കാണില്ല. കൃഷ്ണയ്യരും സുകുമാര്‍ അഴീക്കോടുമെല്ലാം തങ്ങള്‍ക്ക് അനുകൂലമായി പറയുമ്പോള്‍ മാത്രമാണ് ഇവര്‍ക്ക് വാഴ്ത്തപ്പെട്ടവരാകുക. അല്ലാത്തപ്പോള്‍ മഹാമോശക്കാരും! ഹിന്ദു പത്രത്തിന്റെയും കേരള കൌമുദിയുടെയും എഡിറ്റോറിയലുകള്‍ അവഗണിക്കാനും ഇക്കൂട്ടര്‍ ഇപ്പോള്‍ പഠിച്ചിരിക്കുന്നു. ഇത്തരം പ്രഗത്ഭരുടെ അഭിപ്രായപ്രകടനങ്ങളും പത്രങ്ങളുടെ എഡിറ്റോറിയലുകളും പൊതുജനാഭിപ്രായത്തിന്റെ, പൊതുതാല്‍പ്പര്യത്തിന്റെ പരിധിയില്‍ വരുന്നില്ലെന്ന് ഇക്കൂട്ടര്‍ കരുതുമ്പോള്‍, ചുരുങ്ങിയത് മലയാളിക്ക് പറയാവുന്നത് 'ഞാന്‍ മാവിലായിക്കാരനാണ്' എന്നെങ്കിലുമാണ്.
ഇന്ന് പിണറായിക്കുനേരെ നടക്കുന്ന ആക്രമണം താരതമ്യമില്ലാത്തതാണെങ്കിലും സമാനമായ പ്രശ്നങ്ങള്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം ഈ കേരളത്തില്‍തന്നെ നേരിട്ടിട്ടുണ്ടെന്നത് വീണ്ടും വീണ്ടും ഓര്‍മിക്കപ്പെടേണ്ടതാണ്. കേരളത്തില്‍ കൊടുമ്പിരിക്കൊണ്ട അരിക്ഷാമം തീര്‍ക്കാന്‍ ആന്ധ്രയില്‍നിന്ന് അരിവാങ്ങിയതിനാണ് ത്യാഗധനനും സര്‍വാദരണീയനുമായ കമ്യൂണിസ്റ്റ് നേതാവായിരുന്ന അന്നത്തെ ഭഷ്യമന്ത്രി കെ സി ജോര്‍ജിനെതിരെ അരികുംഭകോണാക്ഷേപം കോണ്‍ഗ്രസ് കൊണ്ടുവന്നത്. ജസ്റ്റിസ് രാമന്‍നായര്‍ കമീഷന്‍ അന്വേഷണം നടത്തി സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഒഴിവാക്കാമായിരുന്ന നഷ്ടം അരിക്കച്ചവടത്തില്‍ സംഭവിച്ചതായി ചൂണ്ടിക്കാട്ടി. പക്ഷേ, മുഖ്യമന്ത്രി ഇ എം എസും കമ്യൂണിസ്റ്റ് പാര്‍ടി സംസ്ഥാന കമ്മിറ്റിയും കമീഷന്‍ റിപ്പോര്‍ട്ടിലെ ഈ നിഗമനത്തെ അനുകൂലിച്ചില്ല. അന്ന് ഇ എം എസ് പറഞ്ഞു: 'കേരളത്തെ ഭക്ഷ്യക്ഷാമത്തില്‍നിന്നു രക്ഷിക്കാന്‍ ആന്ധ്രയില്‍നിന്ന് നേരിട്ട് അരിവാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. മന്ത്രിസഭയുടെ ഈ തീരുമാനത്തിന് പാര്‍ടി സംസ്ഥാന ഘടകത്തിന്റെ പിന്തുണയുണ്ടായിരുന്നു. ഈ തീരുമാനം നടപ്പാക്കിയതിന് കെ സി ജോര്‍ജിനെ കുറ്റക്കാരനായോ തെറ്റുകാരനായോ സര്‍ക്കാരോ പാര്‍ടിയോ കാണുന്നില്ല.' അതാണ് കമ്യൂണിസ്റ്റുകാരുടെ പാരമ്പര്യം.
ആന്ധ്ര അരി ഇടപാടിലെ ആക്ഷേപത്തോടും കമീഷന്‍ റിപ്പോര്‍ട്ടിനോടുമുള്ള അതേ സമീപനമാണ് ലാവ്ലിന്‍ കേസിനോടും കമ്യൂണിസ്റ്റ് പ്രസ്ഥാനം സ്വീകരിച്ചത്. അതുകൊണ്ടാണ് പിണറായിയെ ലാവ്ലിന്‍ കേസില്‍ സിബിഐയെ ഉപയോഗിച്ച് കുരുക്കി രാഷ്ട്രീയ പകപോക്കല്‍ നടത്താമെന്ന കോണ്‍ഗ്രസിന്റെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന ഖണ്ഡിതമായ നിലപാടില്‍ പാര്‍ടി എത്തിയത്.
പന്നിയാര്‍-ശെങ്കുളം-പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികള്‍ നവീകരിക്കാന്‍ കനഡയിലെ എസ്എന്‍സി ലാവ്ലിനുമായി യുഡിഎഫ് ഭരണം ഒപ്പിട്ട ധാരണാപത്രവും കരാറും റദ്ദാക്കണമോ തുടര്‍നടപടി സ്വീകരിക്കണമോ എന്ന വിഷയം നായനാര്‍ മന്ത്രിസഭയുടെയും സിപിഐ എമ്മിന്റെയും എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെയുമാണ്. അത് പിണറായി വിജയന്‍ എന്ന വ്യക്തി തന്നിഷ്ടപ്രകാരം എടുത്തതല്ല. യുഡിഎഫ് ഭരണം പവര്‍കട്ടിലാക്കിയ കേരളത്തെ വെളിച്ചത്തിലെത്തിക്കുക എന്നതായിരുന്നു അന്നത്തെ വെല്ലുവിളി. നവീകരണം കാലതാമസം കൂടാതെ നടത്താന്‍ യുഡിഎഫ് സര്‍ക്കാര്‍ ഒപ്പിട്ട കരാറുമായി മുന്നോട്ടുപോകാമെന്ന് സിപിഐ എം സംസ്ഥാന ഘടകവും എല്‍ഡിഎഫും തീരുമാനിച്ചതിന്റെകൂടി പശ്ചാത്തലത്തിലാണ് മന്ത്രിസഭ തീരുമാനമെടുത്തത്. ഇങ്ങനെ സിപിഐ എമ്മിന്റെയും എല്‍ഡിഎഫിന്റെയും മന്ത്രിസഭയുടെയും കൂട്ടായ തീരുമാനം നടപ്പാക്കുകയാണ് മന്ത്രിയായിരുന്ന പിണറായി ചെയ്തത്.
ഇപ്പോള്‍, പിണറായിയുടെ ചോര കുടിക്കാന്‍ കൊതിക്കുന്നവര്‍ അങ്ങനെയുള്ള കാര്യങ്ങള്‍ മിണ്ടാതിരിക്കുന്നു. അത്തരം കാപട്യക്കാര്‍ക്ക് ചേരുന്നതുതന്നെ ഗവര്‍ണര്‍ ഗവായ് എഴുതിക്കൊടുത്ത വഷളന്‍ റിപ്പോര്‍ട്ട്. അങ്ങനെയൊരു റിപ്പോര്‍ട്ട് വന്നതുകൊണ്ട് ലാവലിന്‍ പ്രശ്നത്തില്‍ സിപിഐ എം എടുത്തിട്ടുള്ള സുചിന്തിതമായ നിലപാടു മാറ്റുമെന്ന് സ്വപ്നം കാണുന്നവരുമുണ്ട്. ഒരോദിവസവും ഓരോ നിലപാടുണ്ടാകണമെന്നും അത് തങ്ങളുടെ താല്‍പ്പര്യത്തിനനുസരിച്ചാകണമെന്നും അത്യാഗ്രഹംകൊള്ളുന്ന അത്തരക്കാരോടാണ് പാര്‍ടി ജനറല്‍ സെക്രട്ടറി പറഞ്ഞത്, ഞങ്ങളുടെ നിലപാട് നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളതുതന്നെയാണെന്ന്.
ഇവിടെ സിപിഐ എം നേരിടുന്ന സവിശേഷമായ ഒരു പ്രശ്നമുണ്ട്. പാര്‍ടിക്കെതിരെ ഉയരുന്ന എല്ലാ ആക്ഷേപത്തിനും അതിന്റേതായ അര്‍ഥത്തിലും തീവ്രതയിലും മറുപടി പറയാന്‍ സാഹചര്യം അനുവദിക്കുന്നില്ലെന്നതാണ് ആ പ്രശ്നം. കാരണം, നുണയില്‍ പൊതിഞ്ഞ ആക്ഷേപങ്ങള്‍ പ്രചരിപ്പിക്കുന്നത് പാര്‍ടിയിലെ ചില പ്രവണതകളുമായി കൂട്ടിക്കുഴച്ചാണ്. മറുപടികള്‍ വരുമ്പോള്‍ അത് പാര്‍ടിയിലെ ആര്‍ക്കെങ്കിലും എതിരാണെന്നു വ്യാഖ്യാനിക്കാന്‍ ഈ സൂത്രവിദ്യ കാരണമാകുന്നു. അപ്പുക്കുട്ടന്‍ വള്ളിക്കുന്നിനെയും വട്ടപ്പൂജ്യന്‍ വക്കീലായ ശിവന്‍ മഠത്തിലിനെയും പോലുള്ളവര്‍ 'ഞങ്ങളാണ് യഥാര്‍ഥ ഇടതുപക്ഷം' എന്നു പറയുമ്പോള്‍ അവര്‍ക്കുള്ള മറുപടി 'ഇടതുപക്ഷ വിരുദ്ധ'മാണെന്നു വ്യാഖ്യാനിക്കാന്‍ എളുപ്പമാണല്ലോ. ഇനി ഗവര്‍ണര്‍ ഗവായിയും പറയുമോ ആവോ, താനും ഇടതുപക്ഷക്കാരനെന്ന്.

Wednesday, June 10, 2009

ഭരണഘടനയ്ക്ക് ബാധ്യത

ലാവ്ലിന്‍ കേസില്‍ സംസ്ഥാന മന്ത്രിസഭയുടെ ശുപാര്‍ശ ചോദിച്ചുവാങ്ങിയശേഷം അത് തള്ളിയ ഗവര്‍ണര്‍ ആര്‍ എസ് ഗവായ് ഭരണഘടനാ ബാധ്യതയാണ് നിറവേറ്റിയതെന്ന് ഉമ്മന്‍ചാണ്ടിയടക്കമുള്ള യുഡിഎഫ് നേതാക്കള്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിക്കഴിഞ്ഞു. യഥാര്‍ഥത്തില്‍ ഗവായ് ഭരണഘടനയ്ക്കാണ് ബാധ്യതയായി മാറിയത്. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസിന്റെ ആശ്രിതനായ രാഷ്ട്രീയനേതാവ്, ജീവിതത്തിന്റെ സായാഹ്നത്തില്‍ ഏതെങ്കിലും രാജ്‌ഭവനില്‍ കടിച്ചുതൂങ്ങിക്കിടക്കാന്‍ അനുഷ്ഠിച്ച ആഭിചാരം എന്നതിനപ്പുറമുള്ള 'ഭരണഘടനാ ബാധ്യത'യൊന്നും ഗവായിയുടെ അസാധാരണ തീരുമാനത്തിലില്ല. ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ ചൂണ്ടിക്കാട്ടുന്നതുപോലെ, പൊലീസ് തലവന്റെ ശുപാര്‍ശയില്‍ തൂങ്ങി മന്ത്രിസഭാ തീരുമാനം നിരാകരിച്ച ഗവര്‍ണറുടെ നടപടി സ്വാതന്ത്ര്യത്തിന്റെയല്ല, പൊലീസ് രാജിന്റെ ലക്ഷണമാണ്. ജനങ്ങള്‍ തെരഞ്ഞെടുത്ത മന്ത്രിസഭയോട് അഭിപ്രായം ചോദിച്ചുവാങ്ങിയശേഷം അത് നിരസിച്ച്, സിബിഐ ഉദ്യോഗസ്ഥന്റെ വാക്ക് ശിരസ്സാവഹിച്ച് തീരുമാനം പ്രഖ്യാപിച്ച ഗവായ് അപമാനിച്ചിരിക്കുന്നത് കേരളത്തിലെ ജനങ്ങളെയാകെയും ഇന്ത്യന്‍ ഭരണഘടനയെയുമാണ്.
അങ്ങനെയൊരു തീരുമാനത്തിലേക്ക് ഗവര്‍ണറെ എത്തിച്ച ഘടകങ്ങള്‍ തിങ്കളാഴ്ച ഇറങ്ങിയ പ്രധാന പത്രങ്ങളൊന്നും പരാമര്‍ശിച്ചുകണ്ടില്ല. ഗവര്‍ണര്‍ മഹത്തായ തീരുമാനമെടുത്തു; അതിന് കൂറെ നിയമോപദേശങ്ങളുടെ പിന്തുണയുണ്ട് എന്ന ന്യായീകരണമാണ് മലയാള മനോരമയിലും മാതൃഭൂമിയിലും അച്ചടിച്ചുവന്നത്. യഥാര്‍ഥത്തില്‍ നടക്കേണ്ട ചര്‍ച്ച അതല്ല. ഗവര്‍ണര്‍ എടുത്ത തീരുമാനത്തിന്റെ അസ്വാഭാവികതയെക്കുറിച്ചാണ്. ജനങ്ങള്‍ തെരഞ്ഞെടുത്ത, നിയമസഭയില്‍ മൂന്നില്‍ രണ്ടിലേറെ ഭൂരിപക്ഷമുള്ള ഗവമെന്റിന്റെ ശുപാര്‍ശ അപ്പാടെ ധിക്കരിക്കാനും സ്വയം ഒരു ജഡ്ജിയുടെ വേഷംകെട്ടി മാധ്യമ സഹായത്തോടെ നാടകം കളിച്ച് തന്നെ നിയമിച്ച കേന്ദ്ര ഭരണകക്ഷിയുടെ കോടാലിയാകാനും ഗവര്‍ണര്‍ക്ക് അവകാശമുണ്ടോ എന്നതാണ് പ്രശ്നം. ഗവര്‍ണറുടെ ഇത്തരമൊരു തീരുമാനം അപ്രതീക്ഷിതമാണെന്നു പറയാനാകില്ല. പ്രോസിക്യൂഷന്‍ തീരുമാനമെടുക്കുന്നതിന് ഗവര്‍ണറില്‍ സമ്മര്‍ദം ചെലുത്താന്‍ യുഡിഎഫ് നടത്തിയ നിലവിട്ട രാഷ്ട്രീയ അഭ്യാസങ്ങളും അതിന് സഹായകമായി. ചില മാധ്യമങ്ങള്‍-പ്രത്യേകിച്ച് മാതൃഭൂമിയും മലയാള മനോരമയും നിരന്തരം നടത്തിയ ഇടപെടലുകളു ഒട്ടും രഹസ്യമായിരുന്നില്ല. ഗവര്‍ണര്‍ എന്തു തീരുമാനിക്കണമെന്ന് പന്ത്രണ്ടുവട്ടം കത്തെഴുതിക്കൊടുത്ത യുഡിഎഫും അതിന്റെ പത്രസേവകന്മാരും നേരത്തെ ഉത്തരവിട്ടുകഴിഞ്ഞിരുന്നു. അവര്‍ ഇച്ഛിക്കുന്ന തീരുമാനത്തിന് പശ്ചാത്തലമൊരുക്കാനുള്ള തുടര്‍ച്ചയായ ഇടപെടലാണ് പിന്നീട് നടത്തിയത്.
അക്കൂട്ടത്തിലൊന്നാണ്, പ്രോസിക്യൂഷന്‍ സംബന്ധിച്ച സിബിഐയുടെ ആവശ്യത്തിന്മേല്‍ അഡ്വക്കറ്റ് ജനറല്‍ സംസ്ഥാന സര്‍ക്കാരിന് നല്‍കിയ നിയമോപദേശത്തെ ഇടിച്ചുതാഴ്ത്താന്‍ സൃഷ്ടിച്ച വ്യാജവാര്‍ത്തകള്‍. അഡ്വക്കറ്റ് ജനറലിനെ സ്വാധീനിക്കാന്‍ സിപിഐ എം നേതാവ് ഫോണില്‍ നടത്തിയ സംഭാഷണത്തിന്റെ വിശദാംശം സിബിഐ ഗവര്‍ണര്‍ക്ക് നല്‍കി എന്നായിരുന്നു മാതൃഭൂമിയും മനോരമയും ജൂണ്‍ മൂന്നിന് ഒന്നാം പേജില്‍ നല്‍കിയ വാര്‍ത്ത. അന്ന് മാതൃഭൂമി എഴുതിയത്,"...അതോടൊപ്പം അഡ്വക്കേറ്റ് ജനറലും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലെ ഉന്നത നേതാക്കളും തമ്മില്‍ നടത്തിയ ടെലിഫോസംഭാഷണങ്ങള്‍ സിബിഐ ചോര്‍ത്തിയതും ഗവര്‍ണര്‍ പരിശോധിച്ചുതുടങ്ങി. ഇരുപതോളം ടെലിഫോണ്‍ സംഭാഷണങ്ങളാണ് സിബിഐ ചോര്‍ത്തിയത്. അതില്‍ കൂടുതല്‍ കോളുകളും അഡ്വക്കേറ്റ് ജനറലിനെ അങ്ങോട്ട് വിളിക്കുന്നതായിരുന്നു.........ടെലിഫോണ്‍ സംഭാഷണങ്ങളിലെല്ലാംതന്നെ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം എങ്ങനെയാവുമെന്ന സൂചന ഉണ്ടായതായും സി.ബി.ഐ. ചൂണ്ടിക്കാണിച്ചിട്ടുണ്ട്'' എന്നാണ്. മനോരമയാകട്ടെ, "അഡ്വക്കറ്റ് ജനറലിന്റെ ഓഫിസിലെ ഒരു പ്രധാനിയുമായി പ്രമുഖ സിപിഎം നേതാവ് നടത്തിയ ഫോണ്‍ വിളിയുടെ വിശദാംശം ഉള്‍പ്പെടെ ചില പുതിയ തെളിവുകളും സിബിഐ കഴിഞ്ഞ ദിവസം നല്‍കിയതിനെത്തുടര്‍ന്നാണ് ഗവര്‍ണറുടെ നടപടി.'' എന്നാണെഴുതിയത്.
അഡ്വക്കറ്റ് ജനറലിന്റേതു പോയിട്ട്, ഒരു സാധാരണക്കാരന്റെ ഫോണ്‍ സംഭാഷണംപോലും ചോര്‍ത്താന്‍ ഹോം സെക്രട്ടറിയുടെ ഉത്തരവും സുപ്രീംകോടതി അംഗീകരിച്ച അഞ്ചു സുപ്രധാന കാരണങ്ങളില്‍ ഏതെങ്കിലുമൊന്നുമില്ലാതെ സിബിഐക്ക് കഴിയില്ലെന്നും അതുകൊണ്ട്, മാതൃഭൂമിയുടെയും മനോരമയുടെയും വാര്‍ത്തകള്‍ ഒന്നുകില്‍ പച്ചക്കള്ളം, അല്ലെങ്കില്‍ സിബിഐ ചെയ്തത് ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവുമായ കാര്യം എന്ന് ഞങ്ങള്‍ ചൂണ്ടിക്കാട്ടിയതാണ്. ഡോ. സെബാസ്റ്റ്യന്‍ പോള്‍ അടക്കമുള്ള നിയമ വിദഗ്ധരും സമാനമായ അഭിപ്രായം പ്രകടിപ്പിച്ചു. അതേത്തുടര്‍ന്ന്, സിബിഐ വൃത്തങ്ങള്‍ ഫോണ്‍ ചോര്‍ത്തല്‍ വാര്‍ത്ത നിഷേധിച്ചതായി റിപ്പോര്‍ട്ട് വന്നു. ആ റിപ്പോര്‍ട്ട് ആദ്യം കൊടുത്തുതുടങ്ങിയത് 'ഏഷ്യാനെറ്റ്' വാര്‍ത്താ ചാനലാണ്. പുറകെ മറ്റു ചില ചാനലുകളിലും പത്രങ്ങളിലും ആ വാര്‍ത്ത വന്നു. മനോരമ-മാതൃഭൂമി വാര്‍ത്തകള്‍ പച്ചക്കള്ളമാണെന്നാണ് അതോടെ തെളിഞ്ഞത്. ഇതൊക്കെയായിട്ടും എഴുതിയ വാര്‍ത്ത വ്യാജമാണെന്ന് സമ്മതിക്കാന്‍ മനോരമയും മാതൃഭൂമിയും തയ്യാറാകുന്നില്ല. മാതൃഭൂമി എഴുതുന്നു: "അഡ്വക്കേറ്റ് ജനറലുമായി ബന്ധപ്പെട്ട ടെലിഫോണ്‍ വിവാദത്തെക്കുറിച്ച് ശനിയാഴ്ച വൈകുന്നേരം വരെയും സിബിഐ ഔദ്യോഗിക പത്രക്കുറിപ്പുകള്‍ ഒന്നുംതന്നെ പുറത്തിറക്കിയിട്ടില്ല. മാത്രവുമല്ല, അത് നിഷേധിക്കാനായി തങ്ങള്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും സിബിഐ കേന്ദ്രങ്ങള്‍ പറഞ്ഞു. എന്നിട്ടും ഇല്ലാത്ത വാര്‍ത്ത ഉണ്ടാക്കിയാണ് ചില കേന്ദ്രങ്ങള്‍ സിബിഐയെ ഇതില്‍ കക്ഷിയാക്കിയിരിക്കുന്നത്. ഇതേവരെ സിബിഐയെ എല്ലാ കാര്യത്തിലും വിമര്‍ശിക്കുകയും അതിന്റെ വിശ്വാസ്യത തന്നെ ചോദ്യംചെയ്യുകയും ചെയ്തുവന്നിരുന്ന സിപിഎമ്മിന് സിബിഐ പുറപ്പെടുവിക്കാത്ത 'വ്യാജ പ്രസ്താവന' വേദവാക്യമാവുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.''
മനോരമ ഒരുപടികൂടി കടന്ന് വിശദമാക്കുന്നത് ഇങ്ങനെ: "നേതാവിന്റെ ഫോണ്‍ വിളി സംബന്ധിച്ച മനോരമവാര്‍ത്ത സിബിഐ നിഷേധിച്ചിട്ടില്ല. എജിയുടെ ഓഫിസിലേക്ക് സിപിഎം ഉന്നതന്‍ നടത്തിയ ഫോണ്‍ കോളുകളെ സംബന്ധിച്ച വിവരം ഗവര്‍ണര്‍ക്കു കൈമാറിയിട്ടുണ്ട്. ഏതൊക്കെ ദിവസങ്ങളില്‍, ഏതെല്ലാം സമയത്ത്, ഏതൊക്കെ നമ്പരുകളില്‍ വിളിച്ചുവെന്നുംì സിബിഐ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, സിബിഐ ഫോണ്‍ ചോര്‍ത്തിയെന്ന് 'മനോരമ' റിപ്പോര്‍ട്ട് ചെയ്തുവെന്നു വരുത്തി, ഇല്ലാത്ത വാര്‍ത്ത സിബിഐ നിഷേധിച്ചു എന്നു സ്ഥാപിക്കാനാണ് സിപിഎം സെക്രട്ടേറിയറ്റ് ശ്രമിച്ചത്. "ലാവ്ലിന്‍ അടക്കം ഒരു കേസിലും സിബിഐയുടെ അന്വേഷണരീതികള്‍ ഒരു ഘട്ടത്തിലും വെളിപ്പെടുത്തുന്ന കീഴ്വഴക്കമില്ലെന്ന് കൊച്ചിയില്‍ സിബിഐ വൃത്തങ്ങള്‍ വ്യക്തമാക്കി. സിബിഐയുടെ കുറ്റാന്വേഷണരീതികള്‍ വ്യത്യസ്തമാണ്. പ്രതികളുടെ ടെലിഫോണ്‍ സംഭാഷണം പരിശോധിക്കേണ്ട ആവശ്യമുണ്ടെങ്കില്‍ നിയമപരമായ മാര്‍ഗങ്ങളിലൂടെ അതുചെയ്യും. ലാവ്ലിന്‍ കേസില്‍ ആരുടെയെങ്കിലും ടെലിഫോണ്‍ സംഭാഷണം തെളിവാണെങ്കില്‍ അതു കോടതിയില്‍ സമര്‍പ്പിക്കും. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നിഷേധിക്കലും സ്ഥിരീകരിക്കലും സിബിഐയുടെ ബാധ്യതയല്ലെന്നും സിബിഐ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി''എന്നും കൂട്ടിച്ചേര്‍ക്കുകയാണ് മനോരമ. നാണംകെട്ട പത്രപ്രവര്‍ത്തനമെന്ന് ഇതിനെ വിളിച്ചുകൂടേ? പിതൃശൂന്യത, മഞ്ഞപ്പത്രം എന്നെല്ലാമുള്ള വിശേഷണങ്ങള്‍ കേരളത്തിലെ ചില പത്രങ്ങള്‍ക്കുനേരെ വന്നപ്പോള്‍ നെറ്റിചുളിച്ചവര്‍ക്ക് ഇപ്പോള്‍ എന്തുപറയാനുണ്ട്? സിബിഐ ഒന്നും നിഷേധിക്കാത്തതുകൊണ്ട് തങ്ങള്‍ക്ക് എന്തും എഴുതാമെന്ന്! ജനങ്ങള്‍ക്ക് അറിയാനുള്ള കാര്യം മനോരമയും മാതൃഭൂമിയും പറഞ്ഞപോലെ സിബിഐ ഫോണ്‍ ചോര്‍ത്തിയിട്ടുണ്ടോ, ഉണ്ടെങ്കില്‍ കണ്ടെത്തിയത് എന്ത് എന്നാണ്. അത് ഈ പത്രങ്ങള്‍ക്ക് കിട്ടിയിട്ടുണ്ടെങ്കില്‍ അവര്‍ വിശദീകരിക്കണം. അങ്ങനെയൊരു ചോര്‍ത്തല്‍രേഖ ഗവര്‍ണര്‍ക്ക് കൈമാറിയെന്ന് ആധികാരികമായി വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രങ്ങള്‍ ഞഞ്ഞാമിഞ്ഞാ പറഞ്ഞ് രക്ഷപ്പെടാന്‍ നോക്കുമ്പോള്‍ രാജ്യത്തെ സുപ്രധാന അന്വേഷണ ഏജന്‍സിയായ സിബിഐയുടെ വിശ്വാസ്യത ഒന്നുകൂടി തകരുകയാണ്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ദുരുദ്ദേശ്യപരമായി ചോര്‍ത്തിക്കൊടുക്കുന്നതും ബാഹ്യതാല്‍പ്പര്യങ്ങള്‍ക്കു വഴങ്ങി കേസന്വേഷണംതന്നെ രാഷ്ട്രീയ ദുഷ്ടലാക്കോടെ കൈകാര്യംചെയ്യുകയും മാത്രമല്ല, ചില പത്രങ്ങളുടെ വാര്‍ത്താ ഏജന്‍സിപ്പണിയും നിയമത്തെയും ഭരണഘടനയെയും മറികടന്നുകൊണ്ടുള്ള ഗൂഢപ്രവര്‍ത്തനവും നടത്തുന്ന ഏജന്‍സിയായി സിബിഐ മാറി എന്നാണോ ജനങ്ങള്‍ മനസ്സിലാക്കേണ്ടത്?
ഇനി ഗവര്‍ണര്‍ ഗാവയിയുടെ കാര്യം. ലാവ്ലിന്‍ സംബന്ധിച്ച എല്ലാ പത്രവാര്‍ത്തകളും തര്‍ജമ ചെയ്യിച്ച് ഗവായ് മനസ്സിലാക്കിയിരുന്നു എന്നാണ് പത്രങ്ങള്‍ എഴുതിയിട്ടുള്ളത്. അങ്ങനെയെങ്കില്‍ ഫോണ്‍ ചോര്‍ത്തല്‍ വാര്‍ത്ത കാണാതിരിക്കാനിടയില്ല. എന്തുപറയാനുണ്ട് അദ്ദേഹത്തിന്? സിബിഐ ഫോണ്‍ ചോര്‍ത്തി നല്‍കിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ അതിന്‍മേല്‍ എന്തെങ്കിലും നടപടിയെടുത്തോ? സിബിഐ ഉദ്യോഗസ്ഥരെ ചെന്നൈയില്‍നിന്ന് വിളിച്ചുവരുത്തി പ്രോസിക്യൂഷന്‍ അനുമതി നല്‍കാന്‍ കാട്ടിയ നിഷ്കര്‍ഷ സിബിഐയുടെ ഭരണഘടനാ ലംഘനാരോപണത്തിന്റെ കാര്യത്തില്‍ ഗവായി കാണിക്കേണ്ടതല്ലേ?
ഫോണ്‍ ചോര്‍ത്തല്‍ വിവാദം അങ്ങനെയങ്ങ് മാഞ്ഞുപോകുന്ന പ്രശ്നമല്ല. ഒട്ടേറെ നൈതികവും ഭരണഘടനാപരവും നിയമപരവുമായ ചോദ്യങ്ങളുയര്‍ത്തുന്ന ഒന്നാണത്. വാര്‍ത്ത ചോര്‍ത്തിക്കൊടുക്കലിന്റെ രൂപത്തിലുള്ള സ്വകാര്യമായ വിശദീകരണമല്ല, ഔദ്യോഗികമായ വിശദീകരണംതന്നെ ഇക്കാര്യത്തില്‍ സിബിഐയില്‍നിന്നുണ്ടാകണം. ഫോണ്‍ ചോര്‍ത്തല്‍ വാര്‍ത്ത യാഥാര്‍ഥ്യമാണെന്ന് സിബിഐ പറയുന്നതുവരെ മനോരമയും മാതൃഭൂമിയും വ്യാജവാര്‍ത്താ സ്രഷ്ടാക്കളുടെ നാണംകെട്ട പട്ടികയില്‍തന്നെയാണ്. അതുകൊണ്ടുതന്നെ, തെറ്റ് പറ്റിപ്പോയിട്ടുണ്ടെങ്കില്‍ അത് വായനക്കാരോടും വ്യാജപ്രചാരണത്തിന് ഇരയായവരോടും ഉപാധികളില്ലാതെ മാപ്പുപറയാനുള്ള ഔചിത്യം ആ പത്രങ്ങള്‍ കാട്ടണം. ഗവര്‍ണര്‍ ഗവായി എന്ന കോണ്‍ഗ്രസിന്റെ സേവകന്‍ ഭരണഘടനാ തത്വങ്ങള്‍ ലംഘിച്ച് എഴുതിക്കൊടുത്ത കടലാസിന്റെ പേരില്‍ ഉറഞ്ഞുതുള്ളുന്നവര്‍, ഇത്തരമൊരു പ്രശ്നത്തില്‍ മൌനം ഭജിക്കുന്നത് പരിധിയില്ലാത്ത കാപട്യത്തെത്തന്നെയാണ് പുറത്തുകൊണ്ടുവരുന്നത്. ഗവര്‍ണറുടെ തീരുമാനം വന്നതോടെ കുഴിച്ചുമൂടാനുള്ളതല്ല ഈ പ്രശ്നമെന്ന് അതുകൊണ്ടുതന്നെ ഉറപ്പിച്ചു പറയാനാകും.

Saturday, June 6, 2009

പൊളിഞ്ഞ വാര്‍ത്താകൃഷി

ഒരു നാണംകെട്ട കളികൂടി പൊളിഞ്ഞിരിക്കുന്നു.

മാതൃഭൂമിയും മനോരമയും ഒരുദിവസമാണ് എഴുതിയത്- അഡ്വക്കറ്റ് ജനറലും ഒരു സിപിഐ എം നേതാവുമായി നടത്തിയ ഫോണ്‍ സംഭാഷണം സിബിഐ ചോര്‍ത്തിയെന്നും അത് ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ടായി നല്‍കിയെന്നും. ഇപ്പോള്‍ സിബിഐ പറയുന്നു-ഞങ്ങള്‍ ചോര്‍ത്തിയിട്ടില്ല, ചോര്‍ത്താന്‍ ആലോചിച്ചിട്ടില്ല, വാര്‍ത്ത കള്ളമാണെന്ന്.

പിന്നെ എങ്ങനെ ഫോണ്‍ ചോര്‍ത്തി എന്ന വാര്‍ത്തവന്നു? ആരാണ് ഇത്തരമൊരു കള്ളക്കഥ ചമച്ചത്? ഒരേ ദിവസം ഒരു വ്യാജവാര്‍ത്ത രണ്ടു പ്രമുഖപത്രങ്ങളില്‍ വരണമെങ്കില്‍ അതിനൊരു ഉത്തരവാദിയുണ്ടാകണമല്ലോ. എവിടെനിന്നാണ് ഈ കഥ ജനിച്ചത്? മാധ്യമ സിന്‍ഡിക്കറ്റ് എന്നു പറയുമ്പോള്‍ 'ഇല്ല, ഇല്ല, ഇല്ല' എന്ന് ആണയിടുന്ന മഹാന്മാരേ, ഉത്തരം പറയൂ. ഇത് മാധ്യമ സിന്‍ഡിക്കറ്റിന്റെ സൃഷ്ടിയല്ലെങ്കില്‍ മറ്റെന്താണ്?

എസ്എന്‍സി ലാവലിന്‍ കേസ് എന്തോ വലിയ അഴിമതിയുടേതാണെന്ന പ്രചാരണം കൊണ്ടുപിടിച്ചു നടക്കുന്നുണ്ട്. ഒരു പൈസയുടെ അഴിമതി ആരെങ്കിലും നടത്തിയതായി സിബിഐ അന്വേഷിച്ചു കണ്ടെത്തിയില്ല എന്ന യാഥാര്‍ഥ്യം ലാവ്ലിന്‍ കേസില്‍ അലമുറയിടുന്നവരെല്ലാം മറച്ചുവയ്ക്കുന്നു. ഇതില്‍ ഏതെങ്കിലും തരത്തിലുള്ള അഴിമതി ഉണ്ടെന്ന് പറയുന്നവര്‍ എന്താണ് ലക്ഷ്യംവയ്ക്കുന്നതെന്ന് മനസ്സിലാക്കാന്‍ ഇന്ന് വെള്ളിയാഴ്ച മലയാള മനോരമയും മാതൃഭൂമിയും പ്രസിദ്ധീകരിച്ച ഏതാണ്ട് ഒരുപോലെയുള്ള വാര്‍ത്തകള്‍ ശ്രദ്ധിച്ചുനോക്കിയാല്‍ മതിയാകും. രണ്ടു പത്രവും പറയുന്നത്, പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നല്‍കുന്ന പ്രശ്നത്തെക്കുറിച്ച് സിപിഐ എമ്മിന്റെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ പരാമര്‍ശങ്ങളുണ്ടെന്നാണ്. റിപ്പോര്‍ട്ടില്‍ പറഞ്ഞോ ഇല്ലയോ എന്നത് ഇവിടെ വിഷയമാക്കുന്നില്ല. എന്നാല്‍,മറ്റു ചില ചോദ്യങ്ങള്‍ ഉന്നയിക്കാതിരിക്കാന്‍ നിര്‍വാഹമില്ല. സിപിഐ എം ഇന്നാട്ടില്‍ നിരോധിക്കപ്പെട്ട പാര്‍ടിയാണോ? ഏതെങ്കിലുമൊരു പ്രശ്നത്തില്‍ സ്വാഭിപ്രായം രേഖപ്പെടുത്തുന്നതില്‍നിന്ന് സിപിഐ എമ്മിനെ ആരെങ്കിലും വിലക്കിയിട്ടുണ്ടോ? പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഹര്‍ത്താല്‍ നടത്തിയവരാണ് യുഡിഎഫുകാര്‍. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പി പി തങ്കച്ചനും കുഞ്ഞാലികുട്ടിയും വീരേന്ദ്രകുമാറും കെ എം മാണിയും വെളിയം ഭാര്‍ഗവനുമെല്ലാം ലാവ്ലിന്‍ കേസിനെ പരാമര്‍ശിച്ച് അഭിപ്രായം പറയുന്നത് നാമെല്ലാം കേട്ടു. യുഡിഎഫ് നേതാക്കള്‍ രണ്ടുവട്ടമാണ് ഗവര്‍ണറെ രാജ്ഭവനില്‍ പോയി കണ്ട്, പ്രോസിക്യൂഷന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ടത്. അതിനര്‍ഥം, ഗവര്‍ണറുടെ തീരുമാനത്തെ സ്വാധീനിക്കാന്‍ പരസ്യവും നിരന്തരവുമായ ശ്രമങ്ങളുണ്ടായി എന്നതാണ്. നിയമത്തെ നിയമത്തിന്റെ വഴിയില്‍ വിടുന്നവരാണ് യുഡിഎഫുകാരെങ്കില്‍ എന്തിനീ വെപ്രാളം? പിണറായി വിജയന്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയായതുകൊണ്ട് യുഡിഎഫിന്റെ എല്ലാ ഉപജാപങ്ങള്‍ക്കും വഴങ്ങിക്കൊടുക്കണം; കെട്ടിച്ചമച്ച കേസില്‍ പ്രതിയായി കൈയുംകെട്ടി നിന്നുകൊടുക്കണം; വാദിക്കാന്‍ വക്കീലിനെ വയ്ക്കരുത്; ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഇതര തല്‍പ്പരകക്ഷികളും ആഗ്രഹിക്കുന്നതിനൊത്ത് മിണ്ടാതെ എല്ലാ ആക്രമണങ്ങളും ഏറ്റുവാങ്ങിക്കൊള്ളണം-ഇതെന്തു നീതി?

സിപിഐ എം തുടക്കംമുതല്‍ പറയുന്നു-ഇത് രാഷ്ട്രീയപ്രേരിതമായി സൃഷ്ടിച്ചെടുത്ത കേസാണെന്ന്. വെറുതെ പറയുന്നതല്ല-കേസിനാസ്പദമായ ഓരോ കാര്യങ്ങളും രേഖകളും വിശദീകരിച്ച് സമര്‍ഥിക്കുന്നതാണ്. എന്തുകൊണ്ട് വിജിലന്‍സ് അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് കിട്ടിയശേഷം തെരഞ്ഞെടുപ്പിനുമുമ്പ് തിടുക്കപ്പെട്ട് ഉമ്മന്‍ചാണ്ടി ഗവമെന്റ് കേസന്വേഷണം സിബിഐക്ക് വിട്ടു എന്നതുമാത്രം പരിശോധിച്ചാല്‍മതി ഈ കേസിലെ കള്ളക്കളി വ്യക്തമാകാന്‍. സിപിഐ എം സെക്രട്ടറിയെ രാഷ്ട്രീയമായി നിഗ്രഹിക്കുക; അതിലൂടെ കേരളത്തിലെ സിപിഐ എമ്മിനെ ആക്രമിച്ചു കീഴ്പ്പെടുത്തുക എന്ന ഏകമുഖ അജന്‍ഡയിലാണ് ലാവ്ലിന്‍ കേസും അതിനെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ താല്‍പ്പര്യങ്ങളും നീങ്ങുന്നത്. അത് തുറന്നുകാട്ടി ഈ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടാനുള്ള സിപിഐ എമ്മിന്റെ സമീപനത്തോടുപോലും പുച്ഛമനോഭാവം കൈകൊള്ളുന്നവര്‍ ഏതു നീതിയുടെ പക്ഷത്താണ് നില്‍ക്കുന്നത് എന്നറിയാനുള്ള അവകാശം കേരളീയര്‍ക്കുണ്ട്. ഉമ്മന്‍ചാണ്ടി പരിവാരസമേതം ഗവര്‍ണറെക്കണ്ട് പിണറായിക്കെതിരെ കേസെടുത്തേ തീരൂ എന്നു പറയുന്നതില്‍ രാഷ്ട്രീയ താല്‍പ്പര്യമില്ല; സിപിഐ എം ലാവ്ലിന്‍ കേസിനെക്കുറിച്ച് മിണ്ടിപ്പോയാല്‍ അത് രാഷ്ട്രീയതാല്‍പ്പര്യം മാത്രം-ആര്‍ക്ക് ബോധ്യപ്പെടുന്ന ന്യായമാണിത്?

ലാവ്ലിന്‍ കേസിന്റെ ഓരോ ഘട്ടത്തിലും ഇതാ ലക്ഷ്യം സാധിച്ചു എന്ന് പലരും കരുതിയിരുന്നു; ആഘോഷം നടത്തുകയും ചെയ്തിരുന്നു. കേസ് വിജിലന്‍സിനു വിട്ടപ്പോള്‍; സിബിഐക്ക് വിട്ടപ്പോള്‍, അതുസംബന്ധിച്ച് കോടതിയില്‍ പ്രശ്നങ്ങളുണ്ടായപ്പോള്‍; സിബിഐ അന്വേഷണഘട്ടത്തില്‍; റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍; പ്രോസിക്യൂഷന്‍ അനുമതി സംബന്ധിച്ച നടപടിക്രമങ്ങള്‍ക്കിടെ-എല്ലാ ഘട്ടത്തിലും ഇതാ സംഗതി അവസാനിച്ചു, ഇനി പിണറായിയെ പറഞ്ഞയക്കാം എന്നാണ് പലരും പ്രചരിപ്പിച്ചത്. അത്തരമൊരു വ്യഗ്രതയ്ക്കിടയില്‍, കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ എന്തുകൊണ്ട് അതിന്റെ തുടക്കക്കാരനായ ജി കാര്‍ത്തികേയനെ പ്രതിപ്പട്ടികയില്‍നിന്നൊഴിവാക്കി എന്ന കാര്യം പോലും അവര്‍ ഗൌനിച്ചില്ല. ഏകപക്ഷീയമായ സിപിഐ എം വിരോധം; പിണറായി വിരോധം-അതുമാത്രമാണ് അവരെ നയിച്ചത്. അതിനിടയില്‍ നീതിയുമില്ല, ന്യായവുമില്ല, സാമാന്യ മര്യാദയുമില്ല.

ഇപ്പോള്‍ സിബിഐയെ ഉദ്ധരിച്ച് ഓരോദിവസവും കഥകള്‍ വരുന്നു. അത് സിബിഐ തന്നെ ചോര്‍ത്തിക്കൊടുക്കുന്നതാണോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. കാരണം, ഫോണ്‍ ചോര്‍ത്തല്‍ വാര്‍ത്ത നിഷേധിച്ചുകൊണ്ട് സിബിഐ ആദ്യം വിശദീകരണം നല്‍കിയത് ഒരു വാര്‍ത്താ ചാനലിന്റെ ലേഖകനാണ്. സാധാരണ ഇത്തരം വാര്‍ത്തകള്‍ സ്വകാര്യമായി ഒരാള്‍ക്ക് കൊടുക്കേണ്ടതല്ല. ഒരു പത്രക്കുറിപ്പെങ്കിലും ഇറക്കേണ്ടതാണ്. ഇവിടെ ഔദ്യോഗികമായ നിഷേധംപോലും വാര്‍ത്ത ചോര്‍ത്തിക്കൊടുക്കലിന്റെ രൂപത്തിലാണ് വന്നിട്ടുള്ളത്. ഏതായാലും, അഡ്വക്കറ്റ് ജനറലിന്റെ ടെലിഫോണ്‍ ചോര്‍ത്തി എന്ന ദുരുദ്ദേശ്യപരമായ വാര്‍ത്ത കൃത്രിമമായി ഉണ്ടാക്കിയ മാന്യ പത്രങ്ങളെ നമുക്ക് ഹരിശ്ചന്ദ്രപട്ടം കൊടുത്താദരിക്കാം. അങ്ങനെയൊരു വ്യാജവാര്‍ത്ത കണ്ടയുടനെ തിമിര്‍ത്താടിയ ചാനലുകളെയും അഭിനന്ദിക്കാം. സാധാരണ ഇത്തരമൊരു കള്ളം പുറത്തായാല്‍ ചെറിയ ജാള്യമെങ്കിലും മുഖത്തുണ്ടാകേണ്ടതാണ്. അതൊന്നും ഇവിടെ പ്രതീക്ഷിച്ചിട്ട് കാര്യമില്ല. റബര്‍, കാപ്പി പ്ളാന്റേഷന്‍പോലെ വാര്‍ത്താ പ്ളാന്റേഷനും നടത്തി ശീലിക്കുകയാണവര്‍. ഇത് പ്ളാന്‍ന്റേഷന്റെ കാലവുമാണല്ലോ.

ഗവര്‍ണറുടെ തീരുമാനം വരട്ടെ എന്നാണ് ഒരു ചാനലിലെ സിന്‍ഡിക്കറ്റ് പ്രതിനിധി ആവേശപൂര്‍വം പറയുന്നതുകേട്ടത്. സിബിഐ റിപ്പോര്‍ട്ടുവരട്ടെ, പ്രതിയാക്കപ്പെട്ടാല്‍ പിണറായിയെ അവസാനിപ്പിക്കും എന്ന വെല്ലുവിളി നേരത്തെ കേട്ടതാണ്; കേസിന്റെ എല്ലാ ഘട്ടത്തിലും അത് ആവര്‍ത്തിക്കപ്പെട്ടതുമാണ്. ഇങ്ങനെയുള്ള കോറസുകളാണ് നാടിന്റെ രാഷ്ട്രീയം നിയന്ത്രിക്കുന്നത് എന്ന നില നമ്മെ എവിടെ കൊണ്ടെത്തിക്കുമെന്നെങ്കിലും ചിന്തിക്കേണ്ടതുണ്ട്.

ഒരു പത്രസുഹൃത്ത് അഭിപ്രായപ്പെട്ടത്, സിപിഐ എം മാധ്യമങ്ങളോടുള്ള നയം മാറ്റണം; എങ്കിലേ രക്ഷയുള്ളൂ എന്നാണ്. നയം മാറ്റുകയെന്നാല്‍, ഇടയ്ക്കിടയ്ക്ക് വാര്‍ത്തകള്‍ വിളിച്ചുകൊടുക്കുക, രമേശ് ചെന്നിത്തലയുടെ ശൈലിയില്‍ പത്രസമ്മേളനത്തിന് മുമ്പും പിമ്പും ഇഷ്ടക്കാരായ ലേഖകരെ വിളിച്ച് കുശലം പറയുക, അഭിപ്രായങ്ങളാരായുക എന്നുതുടങ്ങി ഡിന്നര്‍രാഷ്ട്രീയംവരെ സിപിഐ എമ്മും പ്രയോഗിക്കണമെന്ന്. അങ്ങനെ ചെയ്താല്‍, കൂട്ടായ മാധ്യമ ആക്രമണത്തില്‍നിന്ന് പാര്‍ട്ടി രക്ഷപ്പെടുമത്രേ. തയ്യാറായില്ലെങ്കില്‍ എഴുതിയും ചര്‍ച്ചചെയ്തും നാറ്റിച്ചു കളയുമെന്ന്! അങ്ങനെ നാറ്റിക്കാനുള്ള ശ്രമത്തിലൊന്നാണ് 'ഫോണ്‍ ചോര്‍ത്തല്‍' വാര്‍ത്ത. അടുത്തൂണ്‍ പറ്റിയിട്ടും മാനേജ്മെന്റിന്റെ ദയാദാക്ഷിണ്യം തുടരാനായി കങ്കാണിപ്പണിയെടുക്കുന്നവര്‍ക്കും രാഷ്ട്രീയതിമിരം ബാധിച്ചവര്‍ക്കും ഉപജാപ-പ്രലോഭനങ്ങള്‍ക്ക് അടിപ്പെട്ടവര്‍ക്കും ഇത്തരമൊരു രീതി കഴിയുമായിരിക്കും. പക്ഷേ, മാധ്യമ പ്രവര്‍ത്തകരില്‍ എല്ലാവരും അത്തരക്കാരാണെന്ന് കാണാനാവില്ല. മാനേജ്മെന്റ് താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങാന്‍ നിര്‍ബന്ധിതമാകുന്നതിന്റെ പരിമതികളുണ്ടെങ്കില്‍പ്പോലും ബദല്‍ശബ്ദം പതുക്കെ ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്. സങ്കുചിത ലക്ഷ്യങ്ങള്‍ക്കായി വ്യാജവാര്‍ത്ത നിര്‍മിക്കുന്നവരെയും പ്രചരിപ്പിക്കുന്നവരെയും ഒറ്റപ്പെടുത്താനുള്ള ആ ശ്രമങ്ങള്‍ക്കൊപ്പമാകും കേരളത്തിലെ ജനങ്ങള്‍.

Thursday, June 4, 2009

പണം കൊടുത്താല്‍ വാര്‍ത്ത!

രാഷ്ട്രീയനേതാക്കളുടെ പ്രതിച്ഛായനിര്‍മാണത്തിനോ സ്വഭാവഹത്യക്കോ പത്രസ്ഥലവും ചാനലുകളിലെ വാര്‍ത്താധിഷ്ഠിത പരിപാടികളും ഉപയോഗിക്കുന്നത് നീതിപൂര്‍വകമായ മാധ്യമ പ്രവര്‍ത്തനത്തിന്റെ സൂചനയല്ല; പബ്ളിക് റിലേഷന്‍സ് വര്‍ക്കിന്റെ സാമ്പ്രദായികമായ രീതിയാണ്. ആന്ധ്രപ്രദേശില്‍ തെരഞ്ഞെടുപ്പുഘട്ടത്തില്‍ ഉയര്‍ന്ന ഒരു പരാതി മാധ്യമങ്ങളില്‍ ഏറെയൊന്നും ചര്‍ച്ചചെയ്യപ്പെട്ടു കണ്ടില്ല. (മാധ്യമം ദിനപത്രം എഴുതിയ മുഖപ്രസംഗമൊഴിച്ച്).

പെയ്മെന്റ് സീറ്റ് എന്ന് നാം കേട്ടിട്ടുണ്ട്. കോണ്‍ഗ്രസ് പാര്‍ടിയില്‍ സ്ഥാനാര്‍ഥിത്വം വില്‍പ്പനയ്ക്കുവച്ചു എന്നും പണം കൊടുത്തു സ്ഥാനാര്‍ഥികളായത് ഇന്നയിന്നയാളുകളാണെന്നും ആ പാര്‍ടിയില്‍നിന്നുതന്നെ പരാതിയുടെയും പരിഭവത്തിന്റെയും രൂപത്തില്‍ പുറത്തുവന്നിരുന്നു.

'പെയ്ഡ് വാര്‍ത്ത' എന്നൊരു പ്രയോഗം നമ്മുടെ മുന്നില്‍ ഗൌരവമായി വന്നതല്ല. ചിലചില സ്വാധീനങ്ങളുടെ; സമ്മര്‍ദത്തിന്റെ; ഉപജാപത്തിന്റെ; രാഷ്ട്രീയ വിരോധത്തിന്റെ; അവിഹിതമായ കൂട്ടായ്മയുടെ-അങ്ങനെയുള്ള താല്‍പ്പര്യങ്ങളുടെ പുറത്ത് വ്യാജവാര്‍ത്താ നിര്‍മാണം സമൃദ്ധമായി നടക്കുന്ന നാടാണ് കേരളം. മാധ്യമ സിന്‍ഡിക്കറ്റ് എന്ന സംജ്ഞ മലയാളിയുടെ മനസ്സിലേക്ക് കടന്നുവരുന്നത് അത്തരമൊരു പശ്ചാത്തലത്തിലാണ്. എന്നാല്‍, പണംകൊടുത്ത് വാര്‍ത്ത എഴുതിക്കുക എന്ന നേര്‍ക്കുനേരെയുള്ള ഏര്‍പ്പാട് നമ്മുടെ ചര്‍ച്ചയിലുണ്ടായിരുന്നില്ല. ആന്ധ്രയില്‍നിന്നുള്ള പുതിയ വാര്‍ത്ത അത്തരമൊരു തലത്തിലേക്ക് നമ്മുടെ ചര്‍ച്ചകളെയും വലിച്ചിഴയ്ക്കുന്നതാണ്.

കൂലിക്ക് വാര്‍ത്തയെഴുതുന്ന ഏര്‍പ്പാട് നമ്മെ എവിടെക്കൊണ്ടെത്തിക്കും?
നെറ്റ്വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയ ഇന്ത്യ എന്ന സംഘടനയുടെ ഹൈദരാബാദ് ചാപ്റ്റര്‍ ആന്ധ്രപ്രദേശിലെ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് നല്‍കിയ പരാതിയാണ് വാര്‍ത്തയുടെ തുടക്കം. സ്ഥാനാര്‍ഥികള്‍ക്കായി വാര്‍ത്താ പാക്കേജുകള്‍തന്നെ കുറെ പത്രങ്ങള്‍ ഉണ്ടാക്കിയിരുന്നു. പരസ്യം നല്‍കാന്‍ ആര്‍ക്കും കഴിയും. നിശ്ചിത തുക വാങ്ങി പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് മാധ്യമങ്ങളുടെ നിലനില്‍പ്പിന്റെതന്നെ പ്രശ്നമാണ്. ഇവിടെ പരസ്യമല്ല; വാര്‍ത്തതന്നെയാണ് നല്‍കുക. എത്രകോളം, എത്ര സെന്റീമീറ്റര്‍, ഏതുപേജ് എന്നെല്ലാം നോക്കി വാര്‍ത്തയ്ക്ക് വില നിശ്ചയിക്കുന്നു.

'എക്സ്' എന്നയാളാണ് വാര്‍ത്താസ്ഥലം വാങ്ങുന്നതെങ്കില്‍, അയാള്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍-അത് അയാളെക്കുറിച്ചുള്ള അപദാനങ്ങളാകാം; എതിരാളിയെക്കുറിച്ചുള്ള അപവാദങ്ങളാകാം-പിറ്റേന്ന് പത്രത്തിന്റെ സ്വന്തം വാര്‍ത്തയായി അച്ചടിച്ചുവരും.

പത്രാധിപരോ റിപ്പോര്‍ട്ടര്‍മാരോ അല്ല, പണമാണ് വാര്‍ത്ത നിശ്ചയിക്കുക എന്നര്‍ഥം. വാര്‍ത്തയും പരസ്യവും തമ്മില്‍ വ്യത്യാസങ്ങളില്ലാതാകുന്നു. എയിഡ്സിനുള്ള അത്ഭുതമരുന്ന് കഴിച്ച് സുഖപ്പെട്ടവരെക്കുറിച്ചുള്ള ചില വ്യാജപരസ്യങ്ങള്‍ നാം കണ്ടിരുന്നു. പുതിയ രീതിയില്‍ അങ്ങനെ പരസ്യങ്ങളുണ്ടാകില്ല. എയിഡ്സിന് അത്ഭുതമരുന്ന് വിപണിയില്‍ എന്നും അതുകഴിച്ച് ഇത്രപേര്‍ക്ക് രോഗശാന്തിയുണ്ടായെന്നുമുള്ള ആധികാരികമായ വാര്‍ത്തയാണ് അച്ചടിച്ചുവരിക!


ലോകത്ത് ഏറ്റവുമധികം സര്‍ക്കുലേഷനുള്ള ഇംഗ്ളീഷ് പത്രമാണ് ടൈംസ് ഓഫ് ഇന്ത്യ. ആ പത്രത്തിന് 'മീഡിയ നെറ്റ്'എന്നൊരു പ്രത്യേക വിഭാഗമുണ്ട്. ബിസിനസ് വാര്‍ത്തകള്‍ക്കുവേണ്ടിയുള്ളതാണ് മീഡിയ നെറ്റ് എന്ന് ആമുഖമായി പറയാറുണ്ടെങ്കിലും 'വാര്‍ത്തകള്‍ സൃഷ്ടിക്കുന്നവരില്‍നിന്ന്', 'സെന്‍സര്‍ചെയ്യപ്പെടാതെ' എന്നാണ് അവര്‍തന്നെ അവകാശപ്പെടുന്ന പ്രത്യേകത. വാര്‍ത്താ സ്ഥലം വില്‍പ്പനയ്ക്കു വച്ചിട്ടുണ്ടെന്നും ഇന്നരീതിയില്‍ വാര്‍ത്തകൊടുക്കാന്‍ ഇത്രയാണ് നിരക്ക് എന്നും അവരുടെ വെബ്സൈറ്റില്‍ മറയില്ലാതെ വ്യക്തമാക്കപ്പെടുന്നു.

കഴിഞ്ഞ ഫെബ്രുവരി 18ന് മുബൈയില്‍ ഋഷി ചോപ്ര, ജോസഫ് പ്രൈസീ എന്നീ പത്രപ്രവര്‍ത്തകര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ഇക്കണോമിക് ടൈംസില്‍ ബിസിനസ് വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്ന സീനിയര്‍ പത്രപ്രവര്‍ത്തകനും ഇപ്പോള്‍ ഡെപ്യൂട്ടി മാനേജര്‍ സ്ഥാനത്തിരിക്കുന്നയാളുമാണ് ചോപ്ര. ജോസഫാകട്ടെ ഇപ്പോള്‍ സത്യം ഇന്‍ഫോവേയില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു ബിസിനസ് ജേര്‍ണലിസ്റ്റ്. മാലു ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്ന കമ്പനിയുടെ ഒരു വന്‍ തട്ടിപ്പുവാര്‍ത്ത പ്രസിദ്ധീകരിക്കാതിരിക്കാന്‍ നിശ്ചയിച്ചുറപ്പിച്ച കൈക്കൂലിയായ രണ്ടര കോടി രൂപയിലെ രണ്ടാം ഗഡു ഏഴുലക്ഷം രൂപ കൈപ്പറ്റുമ്പോഴായിരുന്നു അറസ്റ്റ്. വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ മാത്രമല്ല, വെളിച്ചം കാണാതിരിക്കാനും പണം വാങ്ങുന്നുണ്ടെന്നു തെളിയിച്ച സംഭവമാണത്.

മഖന്‍ലാല്‍ ചതുര്‍വേദി യൂണിവേഴ്സിറ്റി ഓഫ് ജേര്‍ണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍സ് നോയിഡയില്‍ മെയ് 21ന് സംഘടിപ്പിച്ച സെമിനാറില്‍ പ്രസ് കൌണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ജസ്റിസ് ജി എന്‍ റായ് തുറന്നടിച്ചത് മേല്‍വിവരിച്ച മാധ്യമ ദുര്‍വൃത്തികളെക്കുറിച്ചാണ്. മാധ്യമരംഗത്ത് വിപണിമേധാവിത്വമാണെന്നും വിപണികേന്ദ്രീകൃതമായ അവസ്ഥയെ വിമര്‍ശനാത്മകമായി വിലയിരുത്തേണ്ട മാധ്യമങ്ങള്‍തന്നെ വിപണിപ്രവണതകള്‍ക്കടിപ്പെടുന്ന ഖേദകരമായ കാഴ്ചയാണ് ഇന്നുള്ളതെന്നും അദ്ദേഹം പറഞ്ഞു.


പത്രപ്രവര്‍ത്തനം ഏതാനും പാക്കേജുകളായി മാറി. പത്രാധിപന്മാര്‍ക്കുമുകളില്‍ വിപണനതാല്‍പ്പര്യങ്ങളാണ്. പത്രാധിപര്‍ എന്ന ഉന്നതവും ആദരണീയവുമായ തസ്തികയുടെ മൂല്യം ഇടിഞ്ഞിരിക്കുന്നു. അങ്ങനെയുള്ള അവസ്ഥ സൃഷ്ടിക്കുന്നതിന് പത്രാധിപന്മാര്‍തന്നെ അരുനില്‍ക്കുകയാണ്- മുന്‍ സുപ്രീംകോടതി ജഡ്ജികൂടിയായ പ്രസ് കൌണ്‍സില്‍ ചെയര്‍മാന്‍ പറയുന്നു. ഹൈദരാബാദില്‍നിന്നുള്ള 'പെയ്ഡ് വാര്‍ത്ത' വെളിപ്പെടുത്തലിനോടും ക്ഷോഭകരമായ പ്രതികരണമാണ് ജസ്റ്റിസ് റേ രേഖപ്പെടുത്തിയത്്.


നമുക്കു ചുറ്റും എന്തുനടക്കുന്നു എന്നു മനസ്സിലാക്കാനും അഭിപ്രായ രൂപീകരണത്തിനുമാണ് നാം മാധ്യമങ്ങളെ ആശ്രയിക്കുന്നത്. മാധ്യമങ്ങള്‍ പണംപറ്റി നാം എങ്ങനെ അഭിപ്രായം രൂപീകരിക്കണമെന്ന് കല്‍പ്പിച്ചാലോ? കേരളത്തില്‍ ഇന്ന് നടക്കുന്ന മാധ്യമ വിമര്‍ശത്തെയും മാധ്യമരംഗത്തെ പ്രവണതകളെയും അഖിലേന്ത്യാ തലത്തിലുള്ള നടേ പറഞ്ഞ അവസ്ഥയുമായി ചേര്‍ത്തുവായിക്കേണ്ടതാണ്. രാഷ്ട്രീയപാര്‍ടികളുടെ ഉടമസ്ഥതയിലുള്ള പത്രങ്ങളെ മാറ്റിനിര്‍ത്താം.
ഉദാഹരണത്തിന്, സിപിഐ എമ്മിന്റെ മുഖപത്രമായ ദേശാഭിമാനിയില്‍ പാര്‍ടിക്കെതിരായ അഭിപ്രായ രൂപീകരണത്തിന് സഹായകമായ വാര്‍ത്തകളോ വിശകലനങ്ങളോ ഉണ്ടാകില്ല എന്നുറപ്പിക്കാം. എന്നാല്‍, നിഷ്പക്ഷത നടിക്കുന്ന പത്രങ്ങളും വാര്‍ത്താ ചാനലുകളും അങ്ങനെയല്ല. അവര്‍ക്ക് പ്രത്യക്ഷത്തില്‍തന്നെ രാഷ്ട്രീയ പക്ഷപാതപരമെന്നു തോന്നിക്കുന്ന മുഖമാണുള്ളതെങ്കില്‍, മേല്‍സൂചിപ്പിച്ച ദുഷ്പ്രവണതകള്‍ അവരെ ബാധിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുകതന്നെ വേണം.


കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലെ മാധ്യമങ്ങള്‍ സംഘടിതമായി ഇടതുപക്ഷത്തെ, പ്രത്യേകിച്ച് സിപിഐ എമ്മിനെ ആക്രമിച്ചത് ഒരുദാഹരണമായെടുക്കാം. ജനങ്ങളെ എല്‍ഡിഎഫിന് എതിരാക്കാനുള്ള ബോധപൂര്‍വമായ മാധ്യമ ഇടപെടലാണുണ്ടായത്. എല്‍ഡിഎഫിലെ സീറ്റുവിഭജനം, പിഡിപി, ലാവ്ലിന്‍ വിഷയങ്ങളിലെല്ലാം ഉയര്‍ന്ന തോതില്‍ ഈ രീതി അവലംബിക്കപ്പെട്ടു. വോട്ടെടുപ്പു നടക്കുന്നതിനു മുമ്പുതന്നെ, ഇടതുപക്ഷത്തിനെതിരായ തരംഗമുണ്ടെന്നും യുഡിഎഫ് വ്യക്തമായ മേല്‍ക്കൈ നേടിയിട്ടുണ്ടെന്നും പറഞ്ഞുറപ്പിക്കാന്‍ മാധ്യമങ്ങള്‍ വ്യഗ്രതകാട്ടി.

അങ്ങനെയൊരു തരംഗമൊന്നുമല്ല തെരഞ്ഞെടുപ്പില്‍ കണ്ടത്. എന്നാല്‍, തരംഗം പ്രവചിച്ച മാധ്യമപ്രചാരണം യുഡിഎഫിന് തെരഞ്ഞെടുപ്പുനേട്ടമുണ്ടാക്കി.
യുഡിഎഫിനെ അബദ്ധത്തില്‍പോലും വിമര്‍ശിക്കാന്‍ കൂട്ടാക്കാതിരുന്ന മാധ്യമങ്ങള്‍ എല്‍ഡിഎഫിന്റെ തകര്‍ച്ചപോലും പ്രവചിച്ചു. കുശുമ്പ് തലയില്‍ ഓളംവെട്ടിയ വേളയില്‍ നിരാശാബാധിതനായ ഒരു നേതാവ് , കോഴിക്കോട് പെയ്മെന്റ് സീറ്റാണ് എന്ന പച്ചക്കള്ളം എഴുന്നള്ളിച്ചപ്പോള്‍ അതിന്റെ യാഥാര്‍ഥ്യങ്ങളെക്കുറിച്ച് അന്വേഷിക്കാനല്ല, വ്യാജപ്രസ്താവന ഉപ്പുകൂട്ടാതെ വിഴുങ്ങാനാണ് നമ്മുടെ മാധ്യമങ്ങള്‍ തയ്യാറായത്.

ലാവ്ലിന്‍ കേസിന്റെ മെറിറ്റിലേക്ക് കണ്ണുതുറന്ന് ഇറങ്ങിച്ചെന്നിരുന്നെങ്കില്‍, 374 കോടിയുടെ ഇടപാട് എന്ന് അവര്‍ ഒരിക്കലും പറയില്ലായിരുന്നു. ഇപ്പോള്‍ തുക 86 കോടി എന്നാണ് പറയുന്നത്. മാതൃഭൂമിക്ക് ഒരേദിവസം 84കോടിയുമുണ്ട്, 86 കോടിയുമുണ്ട്. ഈ പണം ആരെങ്കിലും തട്ടിക്കൊണ്ടുപോയതാണോ? അങ്ങനെ സിബിഐ പറഞ്ഞിട്ടില്ല; മറ്റാരും പറഞ്ഞിട്ടില്ല. മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ പൂര്‍ത്തീകരിക്കാന്‍ കനഡയില്‍നിന്ന് സമാഹരിച്ചു തരാമെന്നു പറഞ്ഞ പണമാണത്. അത് എങ്ങനെ കിട്ടാതായി എന്ന അന്വേഷണമാണ് ലാവ്ലിന്‍ വിവാദത്തിന്റെ കാതല്‍ എന്നിരിക്കെ, ആ പണം വാങ്ങിയെടുക്കാനുള്ള അവസരങ്ങള്‍ തട്ടിത്തെറിപ്പിച്ചവരെക്കുറിച്ച് അന്വേഷണങ്ങളില്ല; വേവലാതിയില്ല. കരാര്‍ തുടങ്ങിവച്ച ജി കാര്‍ത്തികേയന്‍ എന്തുകൊണ്ട് കേസില്‍ പെട്ടില്ല എന്ന യുക്തിഭദ്രമായ സംശയത്തിന് മറുപടിയില്ല. എവിടെയാണ് അഴിമതി, സ്വന്തം നാട്ടില്‍ ആശുപത്രി തുടങ്ങാനുള്ള ശ്രമം എങ്ങനെ അഴിമതിയും വഞ്ചനയും ഗൂഢാലോചനയുമാകും എന്നതിനെക്കുറിച്ചും കണ്ണുതുറന്നുള്ള അന്വേഷണങ്ങളില്ല.


പിണറായി വിജയന്‍ എന്ന സിപിഐ എം നേതാവിനെ വേട്ടയാടുക എന്ന ഒറ്റ അജന്‍ഡയിലേക്ക് പത്രസ്വാതന്ത്യ്രവും മാധ്യമ സദാചാരവും ചുരുങ്ങിപ്പോകുന്നു. സിബിഐ എന്ന അന്വേഷണ ഏജന്‍സി അതീവ രഹസ്യമായി ഗവര്‍ണര്‍ക്കു സമര്‍പ്പിക്കേണ്ട വിശദീകരണക്കുറിപ്പ് രാജ്ഭവനിലെത്തുന്നതിനുമുമ്പ് സകല പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും ചോര്‍ത്തിക്കിട്ടുന്നുണ്ടെങ്കില്‍ ആ ചോര്‍ത്തലിന്റെ പിന്നില്‍ എന്തു ലക്ഷ്യമാണുള്ളതെന്ന് സംശയിക്കാനുള്ള സാമാന്യബുദ്ധിപോലും നമുക്കില്ലാതെ പോകുമ്പോഴാണ് നാം ചില ചരടുകളില്‍ കോര്‍ക്കപ്പെട്ടുകിടക്കുകയാണെന്ന് തിരിച്ചറിയേണ്ടത്. എന്തുചെയ്തിട്ടാണ് സിപിഐ എം ഈ വിധം ആക്രമിക്കപ്പെടുന്നത്?

പിണറായി വിജയന്‍ എന്ന രാഷ്ട്രീയനേതാവ് കേരളീയ സമൂഹത്തില്‍ ഇത്രമാത്രം ക്രൂരമായി ആക്രമിക്കപ്പെടുന്നതിനുപിന്നിലെ സ്വാധീനഘടകമെന്താണ്? അത്തരത്തിലൊരു പരിശോധന നമ്മുടെ മാധ്യമ സമൂഹം നടത്തേണ്ടതല്ലേ?

സിപിഐ എമ്മിനും അതിന്റെ നേതാക്കള്‍ക്കുമെതിരെ അനേകം കഥകള്‍ വന്നു. വാമൊഴിയായും വരമൊഴിയായും അതില്‍ പലതും അന്തരീക്ഷത്തില്‍ പാറിനടക്കുന്നുണ്ട്. പിണറായി കോടികള്‍ ചെലവിട്ട് വീടുവച്ചെന്നും ആ വീട്ടില്‍ മൂന്നാം നിലയിലേക്ക് കാര്‍ ഓടിച്ചുകയറ്റാമെന്നുമുള്ള ഒരു കഥ ഈയിടെ ഇന്റര്‍നെറ്റിലൂടെ പരക്കുന്നതുകണ്ടു.

പിണറായിഗ്രാമം കേരളത്തിലാണ്. അവിടെ മൂന്നുനിലയും കോടികളുടെ ആര്‍ഭാടവുമുള്ള വീട് പിണറായി വിജയനുണ്ടെങ്കില്‍ അതിന്റെ സചിത്ര വിവരണം നടത്താന്‍ നട്ടെല്ലില്ലാത്തവരാണോ കേരളത്തിലെ മാധ്യമപരാക്രമിക്കൂട്ടം? തല്‍പ്പരകക്ഷികള്‍ക്ക് ഹിതകരമല്ലാത്ത സംഭവങ്ങളോ വാര്‍ത്തകളോ ഉണ്ടാകുമ്പോള്‍ 'മന്ത്രിപുത്രന്മാര്‍ക്കെതിരായ' വിവാദങ്ങള്‍ പൊട്ടിമുളയ്ക്കുന്നത് വെറും യാദൃച്ഛികതയാണോ. ഗുണ്ടകളുടെയും തട്ടിപ്പുകാരുടെയും രക്ഷപ്പെടല്‍ വെപ്രാളങ്ങള്‍ വിശുദ്ധമായ 'വെളിപ്പെടുത്തല്‍' വാര്‍ത്തകളാവുകയും ദുരുദ്ദേശ്യത്തോടെയുള്ള വിവാദവ്യവഹാരങ്ങള്‍ വൈകാരികമായ വാര്‍ത്തകളാവുകയും ചെയ്യുന്നതിന്റെ രസതന്ത്രവും അന്വേഷിക്കപ്പെടേണ്ടതല്ലേ?

സാമാന്യനീതിപോലും നിഷേധിച്ചുകൊണ്ടുള്ള സിപിഎംവേട്ട മാധ്യമങ്ങള്‍ നടത്തുമ്പോള്‍ അതിനോടുള്ള സ്വാഭാവികമായ എതിര്‍പ്പും ഉണ്ടാകുന്നു. അത്തരത്തിലുള്ള എതിര്‍പ്പുകളെ ധാര്‍ഷ്ട്യത്തിന്റെയും മര്യാദരാഹിത്യത്തിന്റെയും കള്ളിയില്‍പെടുത്തി തള്ളിക്കളയുകയും തങ്ങള്‍ചെയ്യുന്നതുമാത്രമാണ് ശരി എന്ന് ആവര്‍ത്തിച്ചുറപ്പിക്കുകയും ചെയ്യുന്നത് ജനാധിപത്യത്തിന്റെ സത്ത ഉള്‍ക്കൊള്ളുന്ന മാധ്യമനീതിയുടെ പ്രകാശനമല്ല.

പ്രസ് കൌണ്‍സില്‍ ചെയര്‍മാന്‍ ചൂണ്ടിക്കാട്ടിയ പല പ്രശ്നങ്ങളും കേരളത്തിന്റെ മാധ്യമഭൂമികയില്‍ ചര്‍ച്ചചെയ്യേണ്ടതുതന്നെയാണ്. ആരോഗ്യകരമായ അത്തരം ചര്‍ച്ചകള്‍ക്ക് നമുക്കുമുന്നിലുള്ള വസ്തുനിഷ്ഠമായ യാഥാര്‍ഥ്യങ്ങള്‍-പെയ്ഡ് വാര്‍ത്ത ഉള്‍പ്പെടെയുള്ളവ- പശ്ചാത്തലമാകേണ്ടതുമാണ്. വന്‍കിട കമ്പനികളും വ്യവസായ ഗ്രൂപ്പുകളും ടിവി ചാനലുകളും പത്രങ്ങളും കൈയടക്കുന്നത് മാധ്യമമേഖലയുടെ പളപളപ്പുകണ്ടിട്ടല്ലെന്നും അതിനുപിന്നില്‍ മൂലധന താല്‍പ്പര്യങ്ങളാണ് ഒളിപ്പിച്ചുവച്ചിട്ടുള്ളതെന്നും അതുതന്നെയാണ് ഇടതുപക്ഷവേട്ടയുടെ ഇന്ധനമെന്നും മനസ്സിലാക്കാതെയുള്ള സമീപനം വഴിതെറ്റിയതാണ്്.

ഒരു കാര്യംകൂടി. ആന്ധ്രയിലെ പെയ്മെന്റ് വാര്‍ത്തയെക്കുറിച്ച് വിമര്‍ശനമുന്നയിച്ചവരില്‍ മുന്‍പന്തിയില്‍ത്തന്നെ അവിടത്തെ പത്രപ്രവര്‍ത്തക യൂണിയന്‍ ഉണ്ടായിരുന്നു. ഇവിടെയുള്ള യൂണിയന്റെ ശ്രദ്ധയും അത്തരം വിഷയങ്ങളിലേക്കു തിരിഞ്ഞെങ്കില്‍!

മാധ്യമങ്ങളെപ്പറ്റിത്തന്നെ

ബുധനാഴ്ച ഇറങ്ങിയ രണ്ട് പ്രമുഖ മലയാളപത്രങ്ങളില്‍ വന്ന പ്രധാന വാര്‍ത്തകളിലൊന്ന്, കേരളത്തിന്റെ അഡ്വക്കറ്റ് ജനറലിന്റെ ടെലിഫോണ്‍ കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സിയായ സിബിഐ ചോര്‍ത്തി എന്നാണ്. അങ്ങനെ ചോര്‍ത്തിയ വിവരങ്ങള്‍ സിബിഐ ഗവര്‍ണര്‍ക്ക് കൈമാറി എന്നും റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട് 'മാതൃഭൂമി'യും 'മലയാള മനോരമ'യും. മനോരമ ഇങ്ങനെ എഴുതുന്നു:
"അഡ്വക്കറ്റ് ജനറലിന്റെ ഓഫിസിലെ ഒരുരു പ്രധാനിയുമായിപ്രമുഖ സിപിഎം നേതാവ് നടത്തിയ
ഫോണ്‍വിളിയുടെ വിശദാംശം ഉള്‍പ്പെടെ ചില പുതിയ തെളിവുകളും സിബിഐ കഴിഞ്ഞ ദിവസം
നല്‍കിയതിനെ തുടര്‍ന്നാണ് ഗവര്‍ണറുടെ നടപടി. പ്രോസിക്യൂഷന്‍ കാര്യത്തില്‍
അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതിനുനു
ശേഷം അഡ്വക്കറ്റ് ജനറലിന്റെ ഓഫീസിലെ പ്രധാനിയുടെ ഫോണിലേക്ക്ക്കു നേതാവിന്റെ
ഫോണില്‍നിന്ന് പോയ വിളികളാണ് സിബിഐ കണ്ടെത്തിയതെന്നറിയുന്നു. എജി സര്‍ക്കാരിന്നു
റിപ്പോര്‍ട്ട് നല്‍കുന്നതിന്നു മുന്‍പുള്ള ദിവസങ്ങളിലും നേതാവിന്റെ ഫോണില്‍നിന്ന്
ഇത്തരം വിളി പോയിട്ടുണ്ടത്രെ.''
"
അഡ്വക്കറ്റ് ജനറലിന്റെ ഓഫീസില്‍ ബാഹ്യശക്തികളുടെ ഇടപെടല്‍ ഉണ്ടായി എന്നാണ് സിബിഐ
സംശയിക്കുന്നത്''
എന്നും ഉറപ്പിച്ചുപറയുന്ന മനോരമ തൊട്ടടുത്ത വാചകം
'ഫോണ്‍ നമ്പരിന്റെ വിശദാംശം സിബിഐ ഗവര്‍ണര്‍ക്ക്ക്കു കൈമാറിയ കാര്യം
സ്ഥിരീകരിക്കാന്‍ രാജ്ഭവന്‍ വൃത്തങ്ങളോ സിബിഐ ഉദ്യോഗസ്ഥരോ തയാറായിട്ടില്ല'
എന്നും പറയുന്നുണ്ട്.മാതൃഭൂമിയുടെ വാര്‍ത്തയില്‍ സമാനമായ കാര്യങ്ങളാണ് പറയുന്നത്
-"...അതോടൊപ്പം അഡ്വക്കേറ്റ് ജനറലും മാര്‍ക്സിസ്റ് പാര്‍ട്ടിയിലെ ഉന്നത നേതാക്കളും
തമ്മില്‍ നടത്തിയ ടെലിഫോണ്‍സംഭാഷണങ്ങള്‍ സിബിഐ ചോര്‍ത്തിയതും ഗവര്‍ണര്‍
പരിശോധിച്ചുതുടങ്ങി. ഇരുപതോളം ടെലിഫോണ്‍ സംഭാഷണങ്ങളാണ് സിബിഐ ചോര്‍ത്തിയത്. അതില്‍
കൂടുതല്‍ കോളുകളും അഡ്വക്കേറ്റ് ജനറലിനെ അങ്ങോട്ട് വിളിക്കുന്നതായിരുന്നു.
മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടിയതിന്
പിറ്റേദിവസം മുതല്‍ തുടങ്ങിയ ഫോണ്‍വിളികളില്‍ അഡ്വക്കേറ്റ് ജനറല്‍ തിരക്കിട്ട്
മറുപടി നല്‍കിയതിന്റെ തലേദിവസത്തെ സംഭാഷണവും ഉള്‍പ്പെടുന്നുണ്ട്. മന്ത്രിസഭയില്‍
പ്രോസിക്യൂഷന് അനുമതി നല്‍കണമോയെന്ന കാര്യം ചര്‍ച്ചയ്ക്ക് വന്നദിവസവും
അതിനുനുശേഷവും ടെലിഫോണ്‍ സംഭാഷണം ഉണ്ടായി. ടെലിഫോണ്‍ സംഭാഷണങ്ങളിലെല്ലാംതന്നെ
അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം എങ്ങനെയാവുമെന്ന സൂചന ഉണ്ടായതായും സി.ബി.ഐ.
ചൂണ്ടിക്കാണിച്ചിട്ടുണ്ട്''
ഇതില്‍നിന്ന് വ്യക്തമാകുന്ന ഒരു കാര്യം അഡ്വക്കറ്റ് ജനറലിന്റെ ടെലിഫോണ്‍ സിബിഐ ചോര്‍ത്തിയതായി മനോരമയ്ക്കും മാതൃഭൂമിക്കും 'വിശ്വസനീയ' വിവരം ലഭിച്ചിട്ടുണ്ട് എന്നാണ്. മൂന്നുതരത്തിലുള്ള പ്രശ്നങ്ങളാണ് ഇവിടെ ഉയരുന്നത്. ഒന്ന്: സിബിഐ അങ്ങനെ അഡ്വക്കറ്റ് ജനറലിന്റെ ടെലിഫോണ്‍ ചോര്‍ത്തിയിട്ടുണ്ടോ, ഉണ്ടെങ്കില്‍ ആ വിവരം എങ്ങനെ മനോരമയ്ക്കും മാതൃഭൂമിക്കും കിട്ടി എന്നത്.
രണ്ടാമത്തേത്, ഇത്തരമൊരു ടെലിഫോണ്‍ ചോര്‍ത്തലിന് സിബിഐക്ക് അധികാരമുണ്ടോ എന്നത്.
ഫോണ്‍ ചോര്‍ത്തല്‍ കെട്ടുകഥയാണെങ്കില്‍, ഗവര്‍ണറെ സ്വാധീനിക്കാന്‍ വ്യാജവാര്‍ത്ത ചമച്ചു എന്ന ഗുരുതരമായ സവഭാവദൂഷ്യക്കുറ്റം ചെന്നുപതിക്കുന്നത് മനോരമയുടെയും മാതൃഭൂമിയുടെയും തലയിലാണ്. മൂന്നായാലും ജനാധിപത്യവും നിയമവാഴ്ചയും പുലരുന്ന സമൂഹത്തില്‍ നടക്കേണ്ട ആശാസ്യകരമായ സംഗതികളല്ല അവ എന്ന് തറപ്പിച്ചു പറയാന്‍ കഴിയും.
ഫോണ്‍ചോര്‍ത്തല്‍വാര്‍ത്ത ശരിയാണെങ്കില്‍ സിബിഐ പെടാന്‍ പോകുന്നത് വലിയ നിയമക്കുരുക്കിലാണ്. കാരണം അത്തരമൊരു പ്രവൃത്തി സ്വന്തമായി തീരുമാനിച്ചു ചെയ്യാന്‍ ആ ഏജന്‍സിക്ക് അധികാരമില്ല. രാജ്യസുരക്ഷ, രാജത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും ബാധിക്കുന്ന പ്രശ്നങ്ങള്‍, വിദേശരാജ്യങ്ങളുമായുള്ള സൌഹൃദം തകര്‍ക്കുന്ന പ്രശ്നങ്ങള്‍, ക്രമസമാധാനപാലനം, കുറ്റകൃത്യം ചെയ്യാനുള്ള പ്രേരണ തടയല്‍ എന്നിങ്ങനെയുള്ള അഞ്ചു സവിശേഷ ഘട്ടങ്ങളില്‍ കര്‍ക്കശമായ നിബന്ധനകളോടെ വ്യക്തമായ ഉത്തരവിന്റെ ബലത്തില്‍ ചെയ്യേണ്ട ഒന്നാണ് ആരുടെയെങ്കിലും ടെലിഫോണ്‍ ചോര്‍ത്തല്‍.
കേന്ദ്രത്തിലെയോ സംസ്ഥാനത്തെയോ ആഭ്യന്തരസെക്രട്ടറിയുടെ ഉത്തരവാണ് ഇതിനുവേണ്ടത്് അതും അന്തിമമല്ല. അഖിലേന്ത്യാതലത്തില്‍ ക്യാബിനറ്റ് സെക്രട്ടറി, നിയമ സെക്രട്ടറി, ടെലിഫോണ്‍-കമ്യൂണിക്കേഷന്‍ സെക്രട്ടറി എന്നിവരും തത്തുല്യ ചുമതലയുള്ളവര്‍തന്നെ സംസ്ഥാന തലത്തിലും ഈ ഉത്തരവ് പരിശോധനാ വിഷയമാക്കേണ്ടതും സാധൂകരണമില്ലാത്തതാണെന്ന് തോന്നിയാല്‍ റദ്ദുചെയ്യേണ്ടതുമാണ്. അങ്ങനെ റദ്ദുചെയ്യുമ്പോള്‍ അതുവരെ ശേഖരിച്ച വിവരങ്ങള്‍ അസാധുവാക്കപ്പെടും.
ഇതെല്ലാം സുപ്രീംകോടതി കൃത്യമായി നിര്‍വചിച്ച മാനദണ്ഡങ്ങളാണ്. ഒരാള്‍ക്ക് ടെലിഫോണില്‍ സംസാരിക്കാനുള്ള അവകാശം ഭരണഘടനയുടെ 19(1) (എ) അനുസരിച്ചുള്ള ആശയാവിഷ്കാര സ്വാതന്ത്യ്രവും 21-ാം അനുച്ഛേദമനുസരിച്ചുള്ള വ്യക്തിസ്വാതന്ത്യ്രവും അതിന്റെ സ്വകാര്യതയുമാണ്. അത് തടയുന്നത് പൌരന്റെ മൌലികാവകാശങ്ങളിന്‍മേലുള്ള കടന്നുകയറ്റവും. ഇവിടെ, ഭരണഘടനാ പദവി വഹിക്കുന്ന അഡ്വക്കറ്റ് ജനറല്‍ മേല്‍പറഞ്ഞ അഞ്ചു ഗുരുതരപ്രശ്നങ്ങളില്‍ ഏതിലെങ്കിലും ഉള്‍പ്പെടുന്ന കുറ്റകൃത്യംചെയ്തു എന്ന് സിബിഐക്ക് തോന്നിയോ? ഇല്ലെങ്കില്‍ ടെലിഫോണ്‍ ചോര്‍ത്തലിന്റെ സാധൂകരണമെന്താണ്?
സുപ്രീംകോടതി ചൂണ്ടിക്കാട്ടിയ ഒരു മാനദണ്ഡവും പാലിക്കാതെ സിബിഐക്ക് തോന്നിയപോലെ അഡ്വക്കറ്റ് ജനറലിന്റെ ഫോണ്‍ ചോര്‍ത്താനാകുമോ? അന്വേഷണം പൂര്‍ത്തിയായ ഒരു കേസില്‍, നിയമാനുസൃതമുള്ള ഒരു പ്രശ്നത്തിന് സംസ്ഥാന ഗവണ്‍മെന്റിന് നിയമോപദേശം നല്‍കുക എന്ന ചുമതലയാണ് അഡ്വക്കറ്റ് ജനറല്‍ നിര്‍വഹിച്ചത്. അദ്ദേഹം നല്‍കിയ ഉപദേശത്തിനുമാത്രമാണ് പ്രാധാന്യം. ഉപദേശം നല്‍കുന്നതിനുമുമ്പോ പിമ്പോ അഡ്വക്കറ്റ് ജനറലിന്റെ പിന്നാലെ പോകേണ്ട ചുമതല സിബിഐക്കില്ല. എന്നിട്ടും സിബിഐ അങ്ങനെ ചെയ്യുകയും ആ വിവരം സ്വകാര്യമായി മനോരമയുടെയും മാതൃഭൂമിയുടെയും ലേഖകന്മാര്‍ക്ക് ചോര്‍ത്തിക്കൊടുക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍, കുറ്റാന്വേഷണത്തിന് ചുമതലപ്പെട്ട ഏജന്‍സി നീതീകരണമില്ലാത്ത കുറ്റമാണ് ചെയ്തത് എന്നര്‍ഥം.
ഔദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കി എന്ന മറ്റൊരു കുറ്റം അതിനു പുറമെ. സ്വാഭാവികമായും ഗവര്‍ണര്‍ക്ക് അത്തരമൊരു കുറ്റകൃത്യം അംഗീകരിക്കാനാവില്ല. സിബിഐ അങ്ങനെയൊരു ഗുരുതരവും ഭരണഘടനാവിരുദ്ധവുമായ കുറ്റകൃത്യം നടത്തിയതിന്റെ തെളിവുസഹിതമുള്ള റിപ്പോര്‍ട്ട് കിട്ടുന്ന ഗവര്‍ണര്‍ക്ക് അക്കാര്യം കണ്ടില്ലെന്നു നടിക്കാനാവുമോ? ഇനി വാര്‍ത്ത വ്യാജമാണെങ്കിലോ? സിബിഐ അന്വേഷണത്തെക്കുറിച്ചടക്കം നുണക്കഥകളുണ്ടാക്കി ലാവ്ലിന്‍ കേസില്‍ അട്ടിമറിനടത്താന്‍ കേരളത്തിലെ പ്രമുഖ മാധ്യമങ്ങള്‍ തയ്യാറാകുന്നതിന്റെ നാണംകെട്ട ചിത്രമാണ് തെളിയുക.
ദുര്‍ബലമായ തെളിവുകളുള്ള കേസുകള്‍ക്ക് വാര്‍ത്താ പ്രാധാന്യം കിട്ടാനും ജനശ്രദ്ധയില്‍ നിര്‍ത്താനും ചിലചില വിവരങ്ങള്‍ ബോധപൂര്‍വം ചോര്‍ത്തിനല്‍കുന്നത് സിബിഐ പലപ്പോഴും അവലംബിക്കുന്ന ഒരു രീതിയാണ്്. ഇവിടെ, സിബിഐയേക്കാള്‍ താല്‍പ്പര്യങ്ങളുള്ള മാധ്യമങ്ങള്‍ ചോര്‍ത്തിക്കിട്ടിയതിനേക്കാള്‍ വലിയ കല്‍പ്പിതകഥകളും ഉണ്ടാക്കുന്നു. സാമാന്യ ബോധം തൊട്ടുതീണ്ടാത്ത വാര്‍ത്തകളാണ് അതിന്റെ ഫലമായി ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നത്.
കാപട്യത്തിന്റെ കൂത്താട്ടം നടത്തുകയാണ് മാധ്യമങ്ങള്‍. ഫോണ്‍ചോര്‍ത്തല്‍ എന്നൊരു സംഭവം ഉണ്ടായിട്ടുണ്ടോ, ഉണ്ടെങ്കില്‍ അതിന്റെ വിശദാംശം എന്തൊക്കെയാണ്, ഇല്ലെങ്കില്‍ മാധ്യമങ്ങള്‍ എങ്ങനെ ഇത്തരമൊരു വാര്‍ത്ത നിലംതൊടാതെ വിഴുങ്ങി എന്നെല്ലാമുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കേണ്ടതുണ്ട്. അത് ജനങ്ങളുടെ അവകാശമാണ്. അല്ലെങ്കില്‍, അഡ്വക്കറ്റ് ജനറല്‍ എന്ന ഭരണഘടനാ പദവിയില്‍ ഇരിക്കുന്നയാള്‍ തങ്ങള്‍ക്ക് ഹിതകരമല്ലാത്ത ഒരു റിപ്പോര്‍ട്ട് നല്‍കിയതിന്റെ പേരില്‍ തല്‍പ്പരകക്ഷികള്‍ നടത്തുന്ന അവഹേളനത്തെയും അപവാദ പ്രചാരണത്തെയും നിസ്സംഗം കണ്ടുനില്‍ക്കുന്നു എന്ന കുറ്റകൃത്യമാണ് നിയമബോധമുള്ള കേരളീയ സമൂഹത്തിനുമേല്‍ പതിക്കുക.

Monday, June 1, 2009

നഷ്ടപ്പെട്ടനീലാംബരി

പുന്നയൂര്‍ക്കുളത്തെ നീര്‍മാതളത്തോട് മൂന്നരക്കോടി ജനങ്ങളുടെ മലയാളം ഇങ്ങനെ പറയുന്നു: "കമല മടങ്ങിവരികയാണ്. നിഷ്കളങ്കയായ കുട്ടിയുടെ പതിവു പരിഭവങ്ങളില്ലാതെ. നേര്‍ത്ത പുഞ്ചിരിയും കാരണമില്ലാത്ത പൊട്ടിച്ചിരിയും അര്‍ഥവത്തായ പൊട്ടത്തരങ്ങളുമില്ലാതെ. ഇനി ഒരിക്കലും വീടുമാറ്റമില്ലാത്ത നിര്‍നിമേഷയായ സ്ഥിരവാസിയായി''. നീര്‍മാതളം വേദന ഉള്ളിലൊതുക്കി നിശബ്ദയായി നില്‍ക്കുകയാണ്; കാറ്റില്‍ ഉലയാതെ. ഈ നീര്‍മാതളം പൂത്തതിന്റെ നിലാവെളിച്ചമാണ് മലയാളഭാഷയ്ക്ക് കമല സുരയ്യ പകര്‍ന്നുനല്‍കിയത്.
മാധവിക്കുട്ടി എന്ന പേരില്‍ മലയാളത്തിലും കമല ദാസ് എന്ന പേരില്‍ ഇംഗ്ളീഷിലും എഴുതി ലോകപ്രശസ്തിയുടെ പടവുകള്‍ കയറിയ കമലയുടെ സാഹിത്യത്തിനും ജീവിതത്തിനും അരങ്ങൊരുക്കിയത് ബാലാമണിയമ്മയുടെ മാതൃത്വത്തിന്റെ പരിലാളനയില്‍ നാലപ്പാട് തറവാട്ടില്‍ പൂത്തുലഞ്ഞ അദ്വിതീയമായ സര്‍ഗാത്മകാനുഭവമാണ്.
വിസ്മയകരമായ ഭാവനയും രൂപവും പുലര്‍ത്തിയ മാധവിക്കുട്ടിരചനകളുടെ അന്തര്‍ധാര സ്നേഹത്തിനുവേണ്ടിയുള്ള ഒടുങ്ങാത്ത ദാഹമാണ്. മിത്തും യാഥാര്‍ഥ്യവും ഇടകലര്‍ന്ന കഥാലോകത്തില്‍ നിര്‍വചനങ്ങളില്ലാത്ത പ്രണയത്തിന്റെ താഴ്വാരം തേടി അവര്‍ അലഞ്ഞു. എന്റെ വാളും പരിചയും സ്നേഹമാണെന്ന് മാധവിക്കുട്ടി വിളിച്ചുപറഞ്ഞിരുന്നു. സ്നേഹത്തിന്റെ വ്യത്യസ്ത മുഖങ്ങളും സ്ത്രീപുരുഷബന്ധത്തിന്റെ പുനര്‍നിര്‍വചനവുമാണ് അവര്‍ വരച്ചുകാട്ടിയത്.
ആര്‍ഭാടരഹിതമായ ഭാഷയില്‍ വളരെ വലിയ ധ്വനിയോടെ, നിര്‍മലമായ ഒരു പുഴപോലെ മാധവിക്കുട്ടിയുടെ സാഹിത്യജീവിതം നിറഞ്ഞൊഴുകി. പുന്നയൂര്‍ക്കുളത്തെയും കൊല്‍ക്കത്തയിലെ ഫ്ളാറ്റിനെയും ചുറ്റിപ്പറ്റിയുള്ള കഥകള്‍ക്ക് ഒരേസമയം പ്രാദേശികതയുടെയും സാര്‍വലൌകികതയുടെയും മാനമാണുണ്ടായത്.
സ്ത്രീപുരുഷ സമത്വത്തിനും സ്ത്രീസ്വാതന്ത്യ്രത്തിനും വേണ്ടിയുള്ള കലഹങ്ങള്‍ ഫെമിനിസ്റ് എന്ന പ്രഖ്യാപിത ലേബലില്ലാതെതന്നെ മാധവിക്കുട്ടിയെ ഫെമിനിസത്തിന്റെ പതാകവാഹകയാക്കി. 'എന്റെ കഥ'യിലൂടെ അവര്‍ പിച്ചിച്ചീന്തിയത് സദാചാരത്തിന്റെ കപടമായ മുഖമാണ്. ജീവിതത്തിലെ നീതിനിഷേധങ്ങളോടാണ് കമല ചൊടിച്ചത്. ആ ചൊടിയാണ് അവരെ പേരും മതവും ഉപേക്ഷിക്കുന്ന തലംവരെ എത്തിച്ചത്.
മലയാളസാഹിത്യത്തെ ലോകസാഹിത്യവുമായി അടുപ്പിച്ച ആധുനിക എഴുത്തുകാരില്‍ ഒന്നാംനിരയിലാണ് മാധവിക്കുട്ടി. ഒരുപക്ഷേ, മലയാളസാഹിത്യ ലോകത്തുനിന്ന് അന്തര്‍ദേശീയതലത്തില്‍ തിരിച്ചറിയപ്പെടുന്ന ആദ്യവ്യക്തിയും അവര്‍തന്നെ. സാന്ദ്രമായ കാല്‍പ്പനികതയുടെ ലാവണ്യഭൂമികയാണ് മാധവിക്കുട്ടിയുടെ രചനകളെ ജനപ്രിയമാക്കിയത്. കപടമായ സദാചാര പരികല്‍പ്പനകളോടുമാത്രമല്ല, അന്തസ്സാരശൂന്യമായ ആചാരവൈകൃതങ്ങളോടും അവര്‍ പോരടിച്ചു; അതിന്റെ മുഖാവരണം വലിച്ചുകീറുകയും വിയോജിപ്പുകള്‍ മറയില്ലാതെ രേഖപ്പെടുത്തുകയും ചെയ്തു.
ബാലാമണിയമ്മയടക്കമുള്ള മുന്‍ഗാമികളില്‍നിന്നും പിന്നാലെ വന്നവരില്‍നിന്നും മാധവിക്കുട്ടിയെ വേറിട്ടുനിര്‍ത്തുന്നത് തനിക്ക് തോന്നുന്നത് പറയാനുള്ള ധീരതയാണ്. ആ ധീരത മനസ്സിന്റെ കടുപ്പംകൊണ്ടുണ്ടാകുന്നതല്ല. തികഞ്ഞ നിഷ്കളങ്കതയും കെട്ടുപാടുകളുടെ നിരാസവും അവര്‍ക്ക് നല്‍കിയ സാധ്യതകളാണ്. കേരളീയ സമൂഹത്തിന്റെ പരിമിതമായ പരിവൃത്തത്തിനപ്പുറം നാഗരികജീവിതം പകര്‍ന്നുനല്‍കിയ ലോകവീക്ഷണവും വ്യക്തിപരമായ പ്രത്യേകതകളുമായി ബന്ധപ്പെട്ട ഏകാന്തതയും മൌലികതയാര്‍ന്ന ഒരു ഭാവനാലോകം സൃഷ്ടിക്കാന്‍ അവര്‍ക്ക് പ്രേരണയായി.
പരിമിതികളില്ലാത്ത പ്രണയം എന്ന ഏകവികാരത്തില്‍ കേന്ദ്രീകരിച്ചാണ് മാധവിക്കുട്ടിയുടെ ലോകം വികസിക്കുന്നത് എന്നത് ഹ്രസ്വദൃഷ്ടികളുടെ സാഹിത്യാവലോകനമാണ്. ചുട്ടുപൊള്ളുന്ന ജീവിതനിലങ്ങളില്‍നിന്ന് സ്നേഹത്തിന്റെ ധ്രുവനക്ഷത്രത്തോട് സ്വയം ചേര്‍ത്തുവയ്ക്കാന്‍ കൊതിക്കുന്ന സ്ത്രീമനസ്സ് മാധവിക്കുട്ടിയുടെ രചനകളുടെ ഉപരിതലത്തില്‍തന്നെ ദൃശ്യമാണ്. ഫെമിനിസത്തിന്റെ സാമ്പ്രദായികമായ അന്തഃക്ഷോഭങ്ങളെയാണ് സ്വന്തമായ വഴിയിലൂടെ മാധവിക്കുട്ടി ആവിഷ്കരിച്ചത്. ജീവിതത്തിന്റെ നിരാലംബതയെക്കുറിച്ചുള്ള ദാര്‍ശനിക ഗഹനമായ ഉല്‍ക്കണ്ഠകള്‍ ആ കവിതകളിലും കഥകളിലും മറഞ്ഞുകിടപ്പുണ്ട്.
തന്റെതന്നെ ഉള്ളിലേക്കിറങ്ങിച്ചെല്ലാന്‍ വ്യഗ്രത കാട്ടിയതുകൊണ്ടാകണം, ചുറ്റുപാടുകളുടെ വസ്തുനിഷ്ഠ യാഥാര്‍ഥ്യങ്ങളെ വേണ്ടത്ര തിരിച്ചറിയാനുള്ള പരിമിതി മാധവിക്കുട്ടിയില്‍ പ്രകടമാണ്. സാമ്പത്തിക സാമൂഹിക യാഥാര്‍ഥ്യങ്ങളെ അര്‍ഥത്തിലും ആഴത്തിലും മനസ്സിലാക്കുന്നതില്‍ പരാജയപ്പെടുമ്പോള്‍, എഴുത്തുകാരിയുടെ ശരിയായ സാമൂഹ്യദര്‍ശനം രൂപപ്പെടുത്താനോ പ്രകാശിപ്പിക്കാനോ സാധിക്കാതെ വരും. ഈ വിമര്‍ശം മാധവിക്കുട്ടിയുടെ കാര്യത്തിലും യാഥാര്‍ഥ്യമാണ്.
സാമൂഹിക യാഥാര്‍ഥ്യങ്ങളോട് പച്ചയായി പ്രതികരിക്കാറുള്ള അവരില്‍നിന്ന് അപക്വമെന്നു പ്രത്യക്ഷത്തില്‍ തോന്നിക്കുന്ന പ്രതികരണങ്ങള്‍ വരാറുള്ളതും മറ്റൊന്നുകൊണ്ടല്ല. താന്‍ മലയാളത്തില്‍ എഴുതിയതെല്ലാം വ്യര്‍ഥമായോ എന്ന് അവര്‍ ഒടുവില്‍ വ്യാകുലപ്പെട്ടിരുന്നു. കഥാപാത്രങ്ങള്‍ എഴുത്തുകാരിതന്നെയാണെന്ന പ്രചാരണവും ഓരോ കൃതിയെയും വിവാദങ്ങളില്‍ മുക്കി ചര്‍ച്ചചെയ്യുന്നതിന്റെ ദുരനുഭവങ്ങളുമാണ് കമല സുരയ്യയെ അങ്ങനെ പറയിച്ചത്. സുകുമാര്‍ അഴീക്കോട് അനുസ്മരിച്ചപോലെ, അവര്‍ എന്തിനെക്കുറിച്ച് പറയുമ്പോഴും മറ്റൊരാള്‍ പറഞ്ഞതുപോലെയാകില്ല.
നമ്മുടെ മനസ്സിന്റെ ആഴങ്ങളിലുള്ള കാഴ്ചകളാണ് മാധവിക്കുട്ടിയുടെ വാക്കുകളില്‍ നിറയുന്നത്. ആകാശത്തിന്റെ നേര്‍മയുള്ള എഴുത്താണത്. ഓരോ വാക്കിലും നിയതമായ ദൃശ്യങ്ങള്‍ ഒളിപ്പിച്ചുവച്ചിട്ടുണ്ട്. ആമിയും കമലയും അമ്മയും മുത്തശ്ശിയുമായി നമ്മുടെ മുന്നിലെത്തുന്നത് ആരാണ്? അത് നാംതന്നെയോ; നമ്മുടെ ജീവിതംതന്നെയോ എന്ന് മനസ്സില്‍ ഒരിക്കലെങ്കിലും തോന്നാത്ത വായനക്കാരുണ്ടാകില്ല.
വ്യവസ്ഥാപിത കല്‍പ്പനകളും ചട്ടക്കൂടുകളും ഉല്ലംഘിച്ച് അനുകരണീയമായ വഴികളിലൂടെയാണ് മാധവിക്കുട്ടി സഞ്ചരിച്ചത്. യാഥാസ്ഥിതികത്വത്തിന്റെ നെറ്റിചുളിപ്പിക്കുന്നത് എഴുത്തിന്റെ ശൈലിതന്നെയായി. സ്ത്രീപക്ഷത്ത് നില്‍ക്കുന്നതുതന്നെ പുരോഗമനപരമാണെന്നിരിക്കെ മാധവിക്കുട്ടിയെക്കുറിച്ച് നമുക്ക് തുറന്നമനസ്സോടെ പറയാം- അവര്‍ പുരോഗമനപക്ഷത്ത് നിന്ന എഴുത്തുകാരിയാണെന്ന്.
ആര്‍ജവം, ധീരത, സത്യസന്ധത എന്നിവയാണ് മാധവിക്കുട്ടിയെ ഉയരങ്ങളില്‍ എത്തിക്കുന്നത്. നഷ്ടപ്പെട്ട നീലാംബരി എന്നത് അവരുടെ രചനയാണ്. നീലാംബരി കരുണയുടെയും വാത്സല്യത്തിന്റെയും രാഗമാണ്. 'ഓമനത്തിങ്കള്‍ കിടാവോ' എന്ന ഗാനമാണ് നാം നീലാംബരി രാഗത്തില്‍ ഹൃദയത്തിലേറ്റിയിട്ടുള്ളത്. മാധവിക്കുട്ടിയും ആ നീലാംബരിയില്‍ മലയാളത്തെ കൈകളിലെടുത്ത് താരാട്ടുപാടുകയാണ്.
പുണെയിലെ ജഹാംഗീര്‍ ആശുപത്രിയില്‍നിന്ന് അനന്തപുരിയിലെ പാളയം ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ എത്തുന്ന ആ താരാട്ടുപാട്ട് വിശ്വമലയാളത്തെ ഉറക്കുകയല്ല; ഉണര്‍ത്തുകയാണ് ചെയ്യുക. ആ നീലാംബരി മലയാളിയുടെ മനസ്സില്‍നിന്ന് ഒരിക്കലും നഷ്ടപ്പെടുകയില്ല.